പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

ഏറനാടൻ ചരിതങ്ങൾ

പുസ്തകം: ഏറനാടന്‍ ചരിതങ്ങള്‍
രചയിതാവ്  : സാലിഹ് കല്ലട
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
  ‘ഒരു സിനിമാഡയറിക്കുറിപ്പ് ‘ എന്ന പുസ്തകത്തിന് ശേഷം, ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന സാലിഹ് കല്ലടയുടെ മറ്റു 13 കഥകള്‍ ഏറനാടന്‍ ചരിതങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരുടെ മുന്‍പാകെ എത്തപ്പെട്ടിരിക്കുകയാണ്. ഏറനാടന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെ പുസ്തകരൂപത്തില്‍ എത്തിച്ചിരിക്കുന്നത് കോഴിക്കോട് നിന്നും പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ്.
മലയാള സാഹിത്യത്തില്‍ ജന്മനാടിന്റെ സ്പന്ദനങ്ങളും കഥകളും തൂലികയിലേക്ക് ആവാഹിച്ച് പേരെടുത്ത ഒട്ടേറെ മഹാരഥന്മാരുണ്ട്. കൂടല്ലൂരിന്റെ സ്വന്തം എം.ടിയും തൃക്കൊട്ടൂരിന്റെ യു..ഖാദിറും, മയ്യഴിയുടെ മുകുന്ദനും, തിരുവില്വാമലയുടെ വി.കെ.എനും ഒക്കെ മലയാളിക്ക് സുപരിചിതരാണ്. ബ്ലോഗെഴുത്തിലാണെങ്കില്‍ വിശാലമനസ്കന്റെ കൊടകരപുരാണത്തിലും കുമാരന്റെ ചേലേരികഥകളിലും സ്വന്തം നാടിന്റെ രസകരമായ നാട്ടനുഭവങ്ങള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഏറനാടന്‍ ചരിതങ്ങളിലൂടെ ഇവര്‍ക്ക് (വിശാലനും കുമാരനും) സമകാലീകനായ സാലിഹ് കല്ലട ഗ്രാമങ്ങളുടെ അല്ലെങ്കില്‍ ഗ്രാമീണരായ ചിലരുടെ നിഷ്കളങ്കത തുളുമ്പുന്ന കുറച്ച് കഥകള്‍ നമ്മൊട് പറയുകയാണ്.
നര്‍മ്മവും നിഷ്കളങ്കതയുമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും മുഖമുദ്ര എന്നതുകൊണ്ട് തന്നെ ഇതിലെ കഥകളെ കഥകളുടെ ചട്ടക്കൂടിലോ ക്രാഫ്റ്റിലോ ഒരു പക്ഷെ കാണാന്‍ കഴിഞ്ഞേക്കില്ല. എങ്കില്‍ പോലും ഒരു സിനിമാക്കാരന്റെ ഫ്രെയിം ടു ഫ്രെയിം വിഷ്വല്‍ കണ്‍സെപ്റ്റുകള്‍ പുസ്തകത്തിലെ കഥകളില്‍ പലയിടത്തും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ 13 കഥകളെ (?) ചിലതിനെ മാത്രം കഥകളെന്നും മറ്റുചിലതിനെ ദേശമെഴുത്ത് എന്നുമൊക്കെയുള്ള രീതിയില്‍ വായിക്കേണ്ടിയിരിക്കുന്നു.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ‘ ഒരു സിനിമാഡയറിക്കുറിപ്പില്‍ ‘ നിന്നും ഏറനാടന്‍ ചരിതങ്ങളിലേക്കെത്തുമ്പോള്‍ ഏറനാടന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. സംശയമില്ല. എങ്കില്‍പ്പോലും എഴുത്തില്‍ പുലര്‍ത്തേണ്ട ചില നിഷ്കര്‍ഷകള്‍ ഇക്കുറിയും ഏറനാടന്‍ പൂര്‍ണ്ണമായി അനുവര്‍ത്തിച്ചിട്ടില്ല. ഒരു പക്ഷെ, ഒരു സിനിമാക്കാരന്റെ മനസ്സിലുള്ള വിഷ്വത്സിന് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടാവാം.
പുസ്തകത്തിലെ 13 കഥകളില്‍, കഥ എന്ന രൂപത്തില്‍ എനിക്കേറേ ഇഷ്ടമായത് ‘സ്വര്‍ഗ്ഗയാത്ര’ എന്ന കഥയാണ്. കഥയുടെ ക്രാഫ്റ്റും പദഭംഗിയും കൊണ്ട് സമാഹാരത്തില്‍ കഥ എന്ന ലേബല്‍ ഏറ്റവും അര്‍ഹമായതും എന്റെ വായനയില്‍ സ്വര്‍ഗ്ഗയാത്രയ്ക്ക് തന്നെ. ചിത്തഭ്രമം ബാധിച്ച മുത്തു ഭ്രാന്താശുപത്രിയുടെ ഇടനാഴികളില്‍ എത്തപ്പെട്ടത് നല്ല രീതിയില്‍ തന്നെ ഈ കഥയിലൂടെ സാലിഹ് അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തോടെത്തിയപ്പോള്‍ അതുവരെ വച്ച്പുലര്‍ത്തിയ ക്രാഫ്റ്റ് അല്പമൊന്ന് കൈമോശം വന്നെങ്കില്‍ പോലും സമാഹാരത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കഥ സ്വര്‍ഗ്ഗയാത്ര തന്നെയെന്ന് പറയാം.
എവറസ്റ്റിലെ രാമായണം- കിളിച്ചൊല്ല് ‘ എന്ന ആദ്യകഥയെ ഒരു നര്‍മ്മരസം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പായോ ഭാവനയായോ വായിക്കാനാണ് എനിക്കിഷ്ടം. രസകരമായ, നിഷ്കളങ്കമായ നര്‍മ്മം കൊണ്ട് വിരസമല്ലാത്ത ഒരു വായന ആ കഥ നല്‍കുന്നുണ്ട്. നാട്ടിന്‍പ്പുറത്തെ സ്കൂളുകളിലെ നിഷ്കളങ്ക ബാല്യങ്ങളെയും അവരുടെ കാരണവന്മാരെയും വരച്ചുകാട്ടുന്നു ഈ കഥ. എവറസ്റ്റില്‍ ആദ്യം കയറിയതാരാണെന്ന ടീച്ചറുടെ ചോദ്യത്തിന് ‘നാലുപുരക്കല്‍ ബീരാങ്കാങ്ക’ എന്ന് ഉത്തരം പറയാന്‍ കുഞ്ഞിമൂസാക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല. കാരണം എവറസ്റ്റ് ഹോട്ടല്‍ തുടങ്ങിയത് അദ്ദേഹമാണെങ്കില്‍ അതില്‍ ആദ്യം കയറിയതും അദ്ദേഹമായിരിക്കും എന്ന ടിന്റുമോന്‍ ലൈന്‍ തന്നെ. ശേഷം ടീച്ചറുടെ ചോദ്യം രാമായണം എഴുതിയതാരെന്ന് പക്രുവിനോടായിരുന്നു. അവന് ഉത്തരമറിയില്ല. ഒടുക്കം അമ്മാവനെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ടീച്ചര്‍. അത് സ്കൂളിനെ പരിഭ്രാന്തിയിലാഴ്തുന്നു. കാരണം ദമ്മനമ്മാവന്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയാണ്. പക്ഷെ, ദമ്മനമ്മാവന്‍ സ്കൂളില്‍ വന്നപ്പോള്‍ സംഭവിച്ചത് രസകരമായ മറ്റു ചിലതാണ്. കൊച്ചിന്‍ ഹനീഫ എന്ന അതുല്യനടനിലൂടെ പലവട്ടം ഇത്തരം ദൊമ്മനമ്മാവന്മാരുടെ മാനറിസങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലും രസപ്രദമായ ഒരു വായന ഈ കഥ നല്‍കുന്നുണ്ട്. കഥയ്ക്ക് എവറസ്റ്റിലെ രാമായണം എന്ന പേര് മതിയായിരുന്നു. അവസാനം ചേര്‍ത്ത കിളിച്ചൊല്ല് ഒരു അധികപറ്റായിതോന്നി.
അതിഥി ദേവോ ഭവ:‘ എന്ന കഥയിലൂടെ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ ഒരു പ്രവാസിയുടെ വിഹല്വതകള്‍ നര്‍മ്മത്തിലൂടെ പറയുവാനുള്ള ഒരു ശ്രമം കഥാകാരന്‍ നടത്തുന്നുണ്ട്. പക്ഷെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ നമ്മളെ എത്ര രസകരമായാലും ചിരിപ്പിക്കില്ല എന്നത് സത്യം. ഒരല്പം ചിന്തയിലേക്കും നുറുങ്ങ് നൊമ്പരങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നു ഈ രചന. ഡാഡിയെയും മമ്മിയെയും ‘മമ്മി‘ക്കുള്ളിലാക്കി പകരം നാടന്‍ വാപ്പയെയും ഉമ്മയെയും പ്രതിഷ്ഠിക്കുമ്പോള്‍ മകന്‍ ചീമുവിനൊപ്പം വായനക്കാരുടെയും ഹൃദയം വിങ്ങും. പക്ഷെ, ഇവിടെയും കഥ പറച്ചില്‍ അവസാനത്തോടടുക്കുമ്പോള്‍ കൈവിട്ടുപോകുന്നുണ്ട്. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ മികച്ച ഒരു സൃഷ്ടിയാക്കാന്‍ കഴിയുമായിരുന്ന രചനയെന്ന്‍ തോന്നി.
ഈ സമാഹാരത്തിലെ പല കഥകളിലും ഒരു കഥാകാരനേക്കാള്‍ ഒരു സിനിമാക്കാരനെയാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ പ്രേതം പലയവസരങ്ങളിലും കഥാകാരനില്‍ ആവേശീച്ചിട്ടുണ്ട്. ചിലയിടത്ത് അവ കഥകള്‍ക്ക് ഫ്രെയിം ടു ഫ്രെയിം ചാരുത നല്‍കുക എന്ന രീതിയില്‍ ഗുണപരമായെങ്കില്‍ ചിലയിടത്ത് അവ കണ്ടുകേട്ടും പരിചയിച്ച നര്‍മ്മങ്ങളില്‍ തട്ടി ചിതറിപ്പോകുക എന്ന രീതിയില്‍ ദോഷകരമായി വന്നിട്ടുണ്ടെന്നും  തോന്നി
ഇങ്ങിനെയൊക്കെയെങ്കിലും മോശമല്ലാത്ത ഒരു വായന നല്‍കുവാന്‍ ഏറനാടന്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന സാലിഹ് കല്ലടക്ക് കഴിഞ്ഞിട്ടുണ്ട്. പുസ്തകത്തിനായി മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുനില്‍ പുത്തുക്കുടിയെയും കവര്‍ ചിത്രം വരച്ച കെ.എം.നാരായണനെയും പരാമാര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് അനീതിയാവും. ഒരു ഗ്രാമീണ പശ്ചാത്തലം പുസ്തകത്തിന് നല്‍കുവാന്‍ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഫലം കണ്ടിട്ടുണ്ട്
ജന്മനാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്തിവെച്ച ചാരുതയാര്‍ന്ന കഥകളെന്നും കഥകളുടെയും തിരകഥയുടെയും ഇടയില്‍ നില്‍ക്കുന്ന രചനാശൈലിയെന്നും പുസ്തകത്തിന്റെ ബ്ലര്‍ബില്‍ പ്രസാധകര്‍ അവകാശപ്പെടുന്നത് ഏറെക്കുറെ ശരിതന്നെയെന്ന്‍ വായനക്കൊടുവില്‍ സമ്മതിക്കാം

വെള്ളിയാഴ്‌ച, മേയ് 10, 2013

നരകക്കോഴി

പുസ്തകം: നരകക്കോഴി

രചയിതാവ് : ഇസ്മയില്‍ കുറുമ്പടി

പ്രസാധകര്‍ : സിയെല്ലസ് ബുക്സ് , തളിപ്പറമ്പ
അവലോകനം : മനോരാജ്


“ട്രാക്കുകളനവധിയുള്ള /അതിവേഗപാതകളിലെ /നിത്യാഭാസത്തിലൂടെയാണ്/ പ്രവസം ജീവിതത്തെ / അടയാളപ്പെടുത്തുന്നത്!“
“അതിവേഗത്തിലുരുളുന്ന ചക്രങ്ങള്‍/ചെറുഗട്ടറുകളിലേക്ക് ചേര്‍ത്തടക്കുന്ന/ നാല്‍ക്കാലിത്തോലുകള്‍ പോലെ/ വെളുത്ത വരയിട്ട കറുത്തപാതയിലേക്ക്/ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും/ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.“
പ്രവാസം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈയിടെയായി ഓടിയെത്തുന്നത് ഏറെ അര്‍ത്ഥങ്ങളുള്ള രഞ്ജിത് ചെമ്മാടിന്റെ “ജീവിതം പ്രവാസത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍“ എന്ന കവിതയിലെ മേല്‍‌സൂചിപ്പിച്ച വരികള്‍ ആണ്. (പുസ്തകം :കാ വാ രേഖ?, പേജ് 12-13) മലയാളികള്‍ക്ക് ഏറെ കേട്ടറിവും കണ്ടറിവും ഉള്ളതാണ് പ്രവാസം. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ കാഴ്ചകള്‍. ഓരോ മലയാളിക്കുമുണ്ടാകും പറയുവാന്‍ എന്തെങ്കിലും പ്രവാസകഥകള്‍. ഒരു പക്ഷെ സ്വന്തം കഥ. അല്ലെങ്കില്‍ സ്വന്തക്കാരന്റെ കഥ. അതുമല്ലെങ്കില്‍ അത്രയേറെ ഇഴയടുപ്പമുള്ള അടുപ്പക്കാരന്റെ കഥ. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാക്കുകളുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസമായി പ്രവാസം ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് രഞ്ജിത് പറയുമ്പോള്‍ അതില്‍ ഒരു പ്രവാസിയുടെ ദൈന്യതയും അവന്റെ നൊമ്പരങ്ങളും നിസ്സഹായതയും ഉണ്ട് എന്നത് തീര്‍ച്ച. പ്രവാസത്തിന്റെ നേര്‍കാഴ്ചകളില്‍ ഒന്നിലും ഭാഗമായിട്ടില്ലെങ്കിലും ഒട്ടേറെ പ്രവാസി സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും ഉള്ള കേട്ടറിവുകളില്‍ നിന്നാവാം മേല്‍പ്പറഞ്ഞ വരികള്‍ കുറച്ചിടെയായി മനസ്സിനെ വല്ലാതെ പിടിച്ചുലക്കാറുള്ളത്. ഇവിടെ ഇസ്മയില്‍ കുറുമ്പടിയുടെ നരകക്കോഴി എന്ന സമാഹാരത്തില്‍ വായിച്ച ചില കഥകളെങ്കിലും ഒരിക്കല്‍ കൂടെ പ്രവാസത്തെ ഇത്തരത്തില്‍ അടയാളപ്പെടുത്തുന്നു. ഒരു പ്രവാസിയുടെ വേപുഥകള്‍ ശരിക്കറിയാവുന്ന ഇസ്മയില്‍ പ്രവാസ ജീവിതത്തെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളു.
കണ്ണൂര്‍ തളിപ്പറമ്പ സീയെല്ലസ് ബുക്സ് ആണ് ബ്ലോഗിലും ആനുകാലീകങ്ങളിലുമായി പ്രസിദ്ധീകൃതമായിട്ടുള്ള ഇസ്മയിലിന്റെ 34 കഥകളെ നരകക്കോഴി എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തിക്കുന്നത്. (വില 75 രൂപ). ഒരു പ്രവാസിയുടെ ഗൃഹാതുരത്വത്തിന്‍െ കഥകള്‍ ആണ് ഈ സമാഹാരത്തില്‍ ഏറെയും ദര്‍ശിക്കാന്‍ കഴിയുന്നത്. വിസ്തൃതമായ ലോകപരിചയമോ തീഷ്ണമായ ജീവിതാനുഭവങ്ങളോ ഉന്നതതല വിദ്യാഭ്യാസയോഗ്യതകളോ മികച്ച ഭാഷാനിപുണതയോ എഴുത്തില്‍ പാരമ്പര്യമോ കഥയെഴുത്തിന്റെ മര്‍മ്മമോ ഒന്നും അവകാശപ്പെടാനില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെയാണ് ഇസ്മയില്‍ ഈ സമാഹാരത്തിന്റെ വായനക്കായി നമ്മെ ക്ഷണിക്കുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രവാസം ഒരു തടസ്സമായപ്പോള്‍ ആ ദു:ഖത്തില്‍ നിന്നും കുത്തിക്കുറിച്ചത് ഏതോ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്തോഷത്തില്‍ നിന്നുമാണ് എഴുതി തുടങ്ങിയതെന്ന് ഇസ്മയില്‍ പറയുന്നുണ്ട്. ഒരു പക്ഷെ, ഇത്തരം കൊച്ചുകൊച്ചു അനുഭവങ്ങള്‍ തന്നെയാവാം തീക്ഷ്ണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇത്തരത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ ഇസ്മയിലുള്‍പ്പെടെയുള്ള ഒട്ടേറെ പ്രവാസികള്‍ക്ക് കഴിയുമാറാക്കുന്നത്. അതിനപ്പുറം ഒരു ബുക്കര്‍ പ്രൈസോ നോബല്‍ സമ്മാനമോ ഒന്നും തന്നെ ഇത്തരത്തില്‍ ജീവിതത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍ അവരുടെ ഉള്‍കാഴ്ചകളില്‍ ,സ്വപ്നങ്ങള്‍ ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. പക്ഷെ അത്തരത്തില്‍ ഉള്‍കാഴ്ചയും ത്വരയും വെച്ചു പുലര്‍ത്തണം എന്നേ ഞാന്‍ പറയൂ. കാരണം അംഗീകാരങ്ങള്‍ എന്നും ചവിട്ടുപടികളാണ്. അത് മരമായാലും കോണ്‍ക്രീറ്റ് ആയാലും സ്റ്റീല്‍ ആയാലും. അതില്‍ ചവിട്ടുന്നവന്‍ കൊടുക്കുന്ന ബലമാണ് ചവിട്ടുപടിയുടെ ഉറപ്പ്. ഒരു പക്ഷെ നരകക്കോഴി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയേക്കാം; ഇല്ലായിരിക്കാം.. അതിനെയെല്ലാം മുന്നോട്ടുള്ള പ്രയാണത്തിനുള്ള ചവിട്ടുപടിയായി മാത്രം കാണുവാന്‍ കഴിയുമ്പോഴാണ് മുന്‍പ് ഇസ്മയില്‍ പറഞ്ഞ മുന്‍‌വിധികള്‍ കാറ്റില്‍ പറക്കുന്നത്. അത്തരത്തില്‍ കാറ്റില്‍ പറത്തിയവര്‍ ഒട്ടേറെയുണ്ട് എന്നതിന് നമ്മുടെ പുസ്തകഷെല്‍ഫുകളില്‍ ഇരുന്ന് തൂമന്ദഹാസം പൊഴിക്കുന്ന , ഒരിക്കല്‍ പ്രസാധകലോകവും മാധ്യമങ്ങളും തഴഞ്ഞുവിട്ട; ഇന്ന് വായനക്കാരും ഇ-ലോകവും അ-ലോകവും അഭിമാ‍നത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ബെന്യാമിനുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യങ്ങളാണ്.
ഇവിടെ നമുക്ക് സമാഹാരത്തിലേക്ക് തിരിച്ചു വരാം. കഥകളെ എപ്പോഴും മിനികഥ, ചെറുകഥ, നീണ്ടകഥ എന്നിങ്ങനെ മൂന്നായി തരംതിരിക്കാന്‍ കഴിയും. ഇവയില്‍ ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി മിനികഥകള്‍ തന്നെ. വളരെ കുറച്ച് വാക്കുകളില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുവാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുമ്പോഴാണ് നല്ല മിനികഥകള്‍ ജനിക്കുന്നത്. ഇവിടെ ഇസ്മയിലിന്റെ നരകക്കോഴി മിനികഥകള്‍, ചെറുകഥകള്‍ എന്നിവയുടെ സമ്മിശ്രമാണ്. ഒരു പക്ഷെ, മിനികഥകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം നീണ്ടകഥയുടെ ചട്ടക്കുടിലേക്ക് സമാഹാരത്തിലെ കഥകള്‍ ഒന്നും തന്നെ പോയിട്ടില്ല. ബന്ധങ്ങള്‍, കാത്തിരിപ്പ്, കൊല്ലനും കാലനും, തിരിച്ചറിവ്, വോട്ട്, മിടുക്കന്‍, ചിലന്തി... മിനികഥകള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയുടെ ലിസ്റ്റ് ഇത്തരത്തില്‍ നീണ്ടുപോകുന്നു. ഇവയിലൊക്കെ തന്നെ പറയാനുള്ളത് ഭംഗിയായി പറഞ്ഞുവയ്കാന്‍ ഇസ്മയിലിനായിട്ടുണ്ട് എന്നത് നല്ല കാര്യം തന്നെ. എങ്കില്‍ പോലും ഇവയിലൊക്കെ തന്നെ പറയുന്ന പ്രമേയപരിസരങ്ങള്‍ ഏതാണ്ട് ഒന്ന് തന്നെയാണ് എന്നത് അല്ലെങ്കില്‍ വായനക്കൊടുവില്‍ കഥയ്ക്കുള്ളിലെ കഥയായി വായനക്കാരന് ലഭിക്കുന്നത് ഒരേ ചിന്തതന്നെയാണെന്നത് ഒരു പോരായ്മയായി തോന്നി. ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണത ചില മിനികഥകള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്. വോട്ട്, മിടുക്കന്‍, തലയണ തുടങ്ങിയവ ഉദാഹരണമായി പറയാം. കാത്തിരിപ്പ്, വരവ്, ചെലവ്, പോണില്ല്യേ? തുടങ്ങിയ നുറുങ്ങുകഥകളിലൂടെ വിശാലമായ ചിന്തക്കുള്ള വഴികളൊരുക്കിയവയും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കില്‍ പോലും മുന്‍പ് സൂചിപ്പിച്ച പ്രമേയപരമായ ചില സാമ്യങ്ങള്‍ എന്തുകൊണ്ടോ ചിലവേളകളില്‍ ഇത്തരം മിനികഥകളുടെ വായന നേരത്തെ വായിച്ചത് തന്നെയല്ലേ എന്ന തോന്നലുണ്ടാക്കുന്നുണ്ട്.
സമാഹാരത്തില്‍ എനിക്ക് ഹൃദ്യമായി തോന്നിയത് മാക്സിക്കാരന്‍, നരകക്കോഴി എന്നീ കഥകളാണ്. ഒരു പക്ഷെ, മിനികഥകളേക്കാളേറെ ചെറുകഥകളെ സ്നേഹിക്കുന്നത് കൊണ്ടാവാം. അല്ലെങ്കില്‍ കഥയുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും വേവിച്ചെടുത്തതും തുന്നിയെടുത്തതും കൊണ്ടാവാം യഥാക്രമം നരകക്കോഴിയും മാക്സിക്കാരനും മികച്ചതാവുന്നത്. നരകക്കോഴി എന്ന കഥയില്‍ ഒരു ഗള്‍ഫ് മലയാളിയുടെ ദൈന്യതയൂറിയ നേരനുഭവങ്ങളാണെങ്കില്‍ മാക്സിക്കാരനില്‍ നാട്ടില്‍ വന്ന ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്. ഗള്‍ഫുമലയാളികളെ സംബന്ധിച്ച് ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയില്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്ന കോഴികള്‍ നരകക്കോഴികള്‍ ആണ്. പക്ഷെ അതിനപ്പുറം, നാട്ടില്‍ പൊറോട്ടയും ചിക്കനും കഴിച്ച് മേദസ്സടിഞ്ഞ ശരീരവുമായി സ്വര്‍ഗ്ഗജീവിതം നയിക്കുന്ന സ്വന്തക്കാര്‍ക്കായി ഹോട്ടലിന്റെ പിന്നാമ്പുറങ്ങളില്‍ നാല്പതുഡിഗ്രി സ്വാഭാവിക താപത്തിന്റെയും ചുട്ടുപഴുത്ത പൊറോട്ടക്കല്ലിന്റെ ആവിയുടെയുമിടയില്‍ പാതി വെന്ത ശരീരവുമായി ജീവിതപ്രാരാബ്ദങ്ങളുടെ കമ്പികളില്‍ കോര്‍ത്തുകിടക്കപ്പെടുന്ന പ്രവാസക്കോഴികളാണ് യഥാര്‍ത്ഥ നരകക്കോഴികള്‍ എന്ന് വളരെ മനോഹരമായി അബൂക്കയിലൂടെയും അനീഷിലൂടെയും റഫീക്കിലൂടെയും ഇസ്മയില്‍ നമ്മെ ബോധിപ്പിക്കുന്നു. അനീഷ്, രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജേഷ്ഠന്റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. അദ്ദേഹത്തിന്റെ കണ്ണീര് കൂടെയുള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവും. ഒപ്പം ഈ കോഴിയും കഴിക്കുക. ഇതാകുന്നു. നരകക്കോഴി.. അഥവാ താങ്കളുടെ ജേഷ്ഠന്‍“ എന്ന് അബൂക്കയെ കൊണ്ട് പറയിപ്പിക്കുമ്പോള്‍ അതിലൂടെ പ്രവാസം ജീവിതത്തെ വീണ്ടും വീണ്ടും വിവര്‍ത്തനം ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും.
മാക്സിക്കാരന്‍ എന്ന കഥയെക്കൂടെ പരാമര്‍ശിക്കട്ടെ. വീക്കെന്റുകളില്‍ മാത്രം വീട്ടിലെത്തുന്നവരെ പറ്റി നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. ഞായറാഴ്ചകളില്‍ ഉണരുന്ന കുട്ടി കാണുന്നത് ഇറച്ചിയുമായി വരുന്ന അച്ഛനെയാണ്. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞ് ഇത് കാണുന്നു. ഒരിക്കല്‍ പതിവ് തെറ്റിച്ച് മറ്റേതോ ഒരു ദിവസം ഉറക്കമുണര്‍ന്ന കുഞ്ഞ് ഇറയത്ത് പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ അമ്മയോട് ഇന്ന് ഞായറാഴ്ചയാണോ ഇറച്ചിക്കാരന്‍ വന്നിട്ടുണ്ടല്ലൊ എന്ന് പറയുന്നതായാണ് തമാശ. ഒരു പക്ഷെ ഇത്തരം നാട്ടിന്‍പുറ തമാശകളില്‍ നിന്നാവാം ഇസ്മയിലിലെ എഴുത്തുകാരന് മാക്സിക്കാരന്‍ എന്ന കഥക്കുള്ള ത്രെഡ് കിട്ടുന്നത്. ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ നിഷ്കളങ്കയായ മകള്‍ക്ക് അയാള്‍ മാക്സിക്കാരനാണ്. അയാളെ മനസ്സിലാക്കാന്‍ അയാള്‍ തിരിച്ചുപോകുന്ന ദിവസം വരെ കുട്ടിക്ക് കഴിയുന്നില്ല. പ്രവാസിയുടെ ഇത്തരം വേദനകള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ ഒരു പ്രവാസിയായതിനാല്‍ ഇസ്മയിലിന് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദീര്‍ഘകാലമായി പ്രവാസത്തില്‍ ആയതിനാലാവാം ഇന്നും നാടിന്റെ പച്ചപ്പിനെയും പ്രകൃതിയെയും അതിന്റെ പരിപാവനതയൊടെ പല കഥകളിലും ഇസ്മയില്‍ വരച്ചു കാട്ടുന്നു. എങ്കില്‍ പോലും പല കഥകളിലും അവസാനത്തോടടുക്കുമ്പോള്‍ അനാവശ്യമായ ഒരു ധൃതി എഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നി. അല്ലെങ്കില്‍ പറയാതെ പറയുന്നതിന്റെ ഒരു സുഖം നഷ്ടപ്പെടുത്തുന്നതായി തോന്നിയെന്ന് പറയാം. അതൊഴിവാക്കിയിരുന്നെങ്കില്‍ സമാഹാരത്തിലെ പല കഥകളും വേറിട്ട വായന പ്രദാനം നല്‍കിയേനേ.
പുസ്തകത്തിനായി ആലിഫ് കുമ്പിടി ഒരുക്കിയ കവര്‍ ചിത്രം നന്നായിട്ടുണ്ട്. ഒപ്പം അവതാരികയില്‍ നിരക്ഷരന്‍ സൂചിപ്പിച്ചത് പോലെ പ്രവാസവേദന എന്തെന്നറിയാത്തവര്‍ക്കും നെഞ്ചോട് ചേര്‍ത്ത് വായിച്ചാല്‍ ഈ സമാഹാരത്തിലെ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്ന നൊമ്പരങ്ങള്‍ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുവാന്‍ കഴിയുമെന്ന് ഉറപ്പ്.

വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രവാസ ജീവിതങ്ങള്‍ എന്ന ടൈറ്റിലില്‍ ഇ മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. 




ചൊവ്വാഴ്ച, നവംബർ 27, 2012

ഡിബോറ

പുസ്തകം : ഡിബോറ
രചയിതാവ് : സലിം അയ്യനേത്ത്
പ്രസാധകര്‍ : പാം പബ്ലിക്കേഷന്‍സ്









ന്തായിരിക്കാം ഒരു പുസ്തകത്തിലേക്ക് ആദ്യമേ വായനക്കാരനെ ആകര്‍ഷിക്കുന്ന ഘടകം ? എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുതിയ ആള്‍, പുസ്തകത്തിന്റെ തലക്കെട്ട്, കവര്‍ ചിത്രം, ബ്ലര്‍ബ്ബ് , അവതാരിക ഇങ്ങിനെ ചില ഘടകങ്ങളിലൂടെയാവാം അതിന്റെ സഞ്ചാരം. ഇവിടെ അത്ര പരിചിതനല്ലാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം എന്ന നിലയില്‍ ഡിബോറ എന്ന സമാഹാരത്തിലേക്ക് ആകര്‍ഷിച്ചത് ഡിബോറ എന്ന വ്യത്യസ്തമായ തലക്കെട്ടും 'സ്വാഭാവികതയിലെ അസ്വഭാവികതയെ കലയെന്ന് വിളിക്കുമ്പോള്‍ അസ്വഭാവികതയിലെ സ്വാഭാവികതയെ നമുക്കെന്ത് വിളിക്കാം?' എന്ന് പുസ്തകത്തിന്റെ ബ്ലര്‍ബിലുയര്‍ത്തിയിരിക്കുന്ന ചോദ്യവുമായിരുന്നു.

അസ്വഭാവികതയില്‍ സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ് സലിം അയ്യനേത്തിന്റെ കഥകള്‍ എന്ന് വായനയ്ക്ക് ശേഷം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ നിറഞ്ഞ കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു സമാഹാരം. അത്തരം വായനാനുഭവങ്ങള്‍ സന്തോഷകരം തന്നെയാണ്. പുസ്തകത്തിലെ 14 കഥകളും മനോഹരം എന്ന് ഞാന്‍ പറയുന്നില്ല. കഥാകൃത്ത് പോലും അങ്ങിനെ അവകാശപ്പെടുന്നില്ല എന്നതാണ് സത്യം! പക്ഷെ, ഡിബോറ, കൊശവത്തികുന്ന്, മൂസാട്, ഗന്ധകഭൂമി അലീനയോട് പറഞ്ഞത്, നിഴല്‍ കൂത്ത്, ഫ്രീകോള്‍ മാമാങ്കം, ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍, വെള്ളച്ചാമി, എന്നീ കഥകള്‍ വായിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച വിശേഷണം അല്ലെങ്കില്‍ ശ്രമം നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഉറപ്പ്.

സ്നേഹവും സ്നേഹഭംഗങ്ങളും ആണ് സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആദ്യ കഥയായ ഡിബോറക്കൊപ്പം ഒന്ന് സഞ്ചരിച്ച് നോക്കാം. ചന്ദ്രയാന്‍ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട, ഭൂമിയിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിലെ, അതും മള്‍ട്ടിമില്യനിയര്‍ ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഡിബോറ. പക്ഷെ, ഇത് വരെ കാണാത്ത ഭൂമിയെയും അവിടത്തെ പച്ചപ്പിനെയും ജൈവികതയെയും അവള്‍ ഏറെ സ്നേഹിക്കുന്നു. അതുപോലെ തന്നെ പപ്പയുടെ ശമ്പളക്കാരന്‍ മാത്രമായ പൈലറ്റ് റസലിനെയും. റസലുമായി ചേര്‍ന്നുള്ള ഒരു ഹെലികോപ്റ്റര്‍ സഞ്ചാരത്തില്‍ നിന്നുമാണ് കഥാകൃത്ത് കഥ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയിലേക്കുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് ഡിബോറയും റസലും ഒരു ക്രാഷ് ലാന്‍ഡിങിന്റെ ദാരുണതയിലേക്ക് എടുത്തെറിയപ്പെടുന്നു. സ്നേഹവും പ്രണയവും ഫാന്റസിയും നിറച്ച് വായനക്കാരനെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതോടൊപ്പം തന്നെ കഥാകൃത്ത് പരിസ്ഥിതിയെ സം‌രക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മറ്റും വായനക്കാരന്റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തന്റെ മാധ്യമത്തിലൂടെ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ സമൂഹത്തോട് പ്രതികരിക്കുവാന്‍ കഥാകൃത്ത് കാട്ടുന്ന ഉത്സുകത അഭിനന്ദനാര്‍ഹം തന്നെ. സമാഹാരത്തിലെ മറ്റു പല കഥകളിലും ഇത്തരം സാമൂഹിക ഇടപെടലുകള്‍ കഥകള്‍ക്കിടയില്‍ നടത്തുവാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമായ കാര്യമായി തോന്നി.

അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമം ഏറ്റവും അധികം ദര്‍ശിച്ച കഥയായ ഡിബോറയില്‍ നിന്നും സമാഹാരത്തിലെ രണ്ടാമത്തെ കഥയായ 'കൊശവത്തികുന്നില്‍' എത്തുമ്പോള്‍ കഥാകൃത്ത് ആകാശകാഴ്ചയുടെ വിസ്മയങ്ങളില്‍ നിന്നും കാല്പനീകതയില്‍ നിന്നും പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ പിടിച്ചുവലിച്ച് അസൂയാവഹമായ കൈത്തഴക്കോത്തോടെ പാത്ര നിര്‍മിതി നടത്തുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ വായിച്ചറിയേണ്ടി വരും. കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു. ഒരു കുലം മറ്റൊരു കലത്തിന്റെ തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ദാരുണമായ അവസ്ഥ! അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.

ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ ഹോമോ സെക്സിന്റെ തിക്താനുഭവങ്ങളിലേക്കും ഭാവാന്തരങ്ങളിലേക്കും കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു. ജയിലിലെ പീഢനങ്ങളില്‍ നിന്നും ഒരു മനുഷ്യന് എത്രത്തോളം ലൈംഗീക അരാജകത്വം സംഭവിക്കാം എന്നത് സൂക്ഷ്മമായി തന്നെ സലിം ഈ കഥയിലൂടെ പറയുന്നു.

സമാഹാരത്തിലെ ഏറെയാകര്‍ഷിച്ച കഥയായിരുന്നു ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍. മനുഷ്യന്റെ കുടിലതകളിലേക്ക് , തിന്മകളിലേക്ക്.. ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ് കഥാകൃത്ത്. ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത, അല്ലെങ്കില്‍ പണവും സ്വാധീനവും ഇല്ലാത്ത വലിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്. കഥ പറയുന്ന ശൈലിയില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാകുമായിരുന്നു ഇത് എന്ന് തോന്നി. സമൂഹത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തുവാന്‍ സാമ്പ്രദായിക കഥനശൈലി അനുവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു പോരായ്മ പോലെ!

നിഴല്‍ കൂത്ത് എന്ന കഥയില്‍ പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീര്‍ എന്ന നായകനെ വായനക്കാരന് ദര്‍ശിക്കുവാന്‍ കഴിയും. സ്വന്തം മകളുടെ വിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ. വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെ കാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയ ഒരു കഥ.

ഒരു പക്ഷെ, ചരിത്രത്തില്‍ ഫാന്റസിയെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെള്ളിച്ചാമി എന്ന കഥ. വളരെ നല്ല ഒരു നരേഷനിലൂടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ, തീവ്ര സ്നേഹഭംഗങ്ങളുടെ കഥകൂടെ കഥാകൃത്ത് പറയുവാന്‍ ശ്രമിക്കുന്നുണ്ട്.


ഡിബോറ എന്ന ഈ സമാഹാരത്തെ ഒറ്റ വാചകത്തില്‍ ഒന്ന് വിശേഷിപ്പിക്കുവാന്‍ പറഞ്ഞാല്‍ എന്ത് പറയും? നഷ്ടസ്നേഹങ്ങളുടെ കഥ പറയുന്ന പുസ്തകം എന്നോ? അതോ ഫാന്റസികളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരുകി കയറ്റിയ പുസ്തകം എന്നോ? തീര്‍ച്ചയില്ല.. ഈ കഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല; മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്. ഇതിലെ എല്ലാ കഥകളും മഹത്തരമാണെന്ന അബദ്ധസങ്കല്പം ഇല്ലെന്ന് കഥാകൃത്തും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, ഒന്നുണ്ട്. മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹങ്ങളുടെ, സ്നേഹ നിരാസങ്ങളുടെ കഥ പറയുന്ന ഈ സമാഹാരം നിലവാരമുള്ള വായന നമുക്ക് നല്‍കുന്നുണ്ട്.

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍


പുസ്തകം : കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍
രചയിതാവ്
: റോസിലി ജോയ്
പ്രസാധകര്‍
: വാട്ടര്‍മെലന്‍ ബുക്സ്


വ്യക്തിപരമായ കുറിപ്പുകളും ഹാസ്യരസം തുളുമ്പുന്ന രചനകള്‍ക്കുമ്മപ്പുറത്തേക്ക് എഴുത്തിനെ സീരിയസ്സായി കാണുന്ന എഴുത്തുകൂട്ടം ബ്ലോഗിങില്‍ ഇല്ല എന്ന വിവാദപരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലായിരുന്നു -ഒരു നിമിത്തമാകാം- കാലം തെറ്റാതെ പൂത്തുലഞ്ഞു നില്‍കുന്ന കഥകള്‍ അടങ്ങിയ സമാഹാരം വായിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വായന ആ പരാമര്‍ശങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു താനും. റോസിലിയുടെ ഈ സമാഹാരത്തെ പറ്റി ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ കഥകള്‍ പൂത്തുനില്‍ക്കുന്നു എന്ന് തന്നെ പറയാം. ഇതിലെ കഥകള്‍ ഒന്നും തന്നെ എന്നിലെ വായനക്കാരന് പുതിയതായിരുന്നില്ല. പക്ഷെ, ഒരിക്കലും ഒരു രണ്ടാം വായനയുടെ വിരസത അല്ലെങ്കില്‍ അലസഭാവം ഈ കഥകള്‍ വായനക്കിടയില്‍ സൃഷ്ടിച്ചില്ല എന്നത് ഒരു പക്ഷെ കാലഘട്ടങ്ങള്‍ക്കതീതമായി കഥകളെ പറഞ്ഞുവെയ്ക്കുവാന്‍ റോസിലിക്ക് കഴിഞ്ഞത് കൊണ്ടാവാം എന്ന് തോന്നി.


16കഥകളും അവതാരികയും ഉള്‍പ്പെടെ 112പേജില്‍ 85രൂപ മുഖവില നിശ്ചയിച്ച് വാട്ടര്‍മെലന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍ തെറ്റില്ലാത്ത ഒരു വായന പ്രദാനം ചെയ്യുന്നു എന്നതിന് സംശയമേയില്ല. അതിനേക്കാളേറെ, കടുത്ത വെയിലില്‍ തളര്‍ന്ന് പോയ ഒരു വഴിയാത്രക്കാരന് ഒരു തണ്ണിമത്തന്റെ കുളിര്‍മ്മ നല്‍കി ഗുല്‍മോഹര്‍ തണലില്‍ വിശ്രമിപ്പിച്ച് യാത്രതുടരാന്‍ പ്രേരിപ്പിക്കുവാന്‍, ചില കഥകളില്‍ കടന്നുകൂടിയ അക്ഷരതെറ്റുകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മികച്ച ലേഔട്ടിങിലൂടെ പ്രസാധകരും ശ്രമിച്ചിട്ടുണ്ട്.


ഈ സമാഹാരത്തില്‍ എന്നിലെ വായനക്കാരനെ ആകര്‍ഷിച്ച ഘടകങ്ങള്‍ കഥപറയുവാന്‍ റോസിലി തിരഞ്ഞെടുത്ത ഭൂമികയും ഭാഷയുമാണ്. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ഭാഷയിലൂടെ കഥ പറയാന്‍ ആ പ്രദേശത്തെയും അവിടത്തെ സംസ്കാരത്തെയും തനിമയെയും സ്പഷ്ടമായി പഠിക്കേണ്ടിയിരിക്കുന്നു എന്നതിനാല്‍ പത്തോളം വ്യത്യസ്തമായ ഭാഷാസംസ്കാരങ്ങളെ (ഭാഷയെന്നത് കൊണ്ടുദ്ദേശിച്ചത് ശൈലീവ്യത്യാസങ്ങളെയാണ്) തനിമചോരാതെ പഠിക്കാന്‍ കഥാകാരി കാട്ടിയ ആര്‍ജ്ജവത്തെ ഇകഴ്താന്‍ ശ്രമിക്കുന്നത് അനീതിയാവും.


സമാഹാരത്തിലെ കഥകള്‍ എല്ലാം തന്നെ റോസിലി, റോസാപ്പൂക്കള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാതിനാല്‍ കഥകളുടെ ഗഹനമായ ഒരു വിശകലനത്തിന് മുതിരുന്നില്ല. എങ്കിലും, ചില കഥകളെയെങ്കിലും പരാമര്‍ശിക്കാതെ പോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. അത്തരത്തില്‍ ഏറെ ആകര്‍ഷിച്ച ഒന്നാണ് ആദ്യ കഥയായ താജ്മഹല്‍. പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ സ്മാരകം ഏതെന്ന ചോദ്യത്തിന് നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന മറുപടിയാണ് താജ്മഹല്‍. അതുപോലെതന്നെ പ്രണയനൊമ്പത്തിന്റെയും... ഇവിടെ താജ്മഹല്‍ എന്ന കഥയിലൂടെ തീക്ഷ്ണപ്രണയവും അതിന്റെ ഭംഗവും വളരെ തന്മയത്തോടെ പറഞ്ഞുവെയ്ക്കുന്നു കഥാകാരി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെയോ കണ്ട് മറന്ന ഒരു തെരുവുനാടകത്തിലെ ചില രംഗങ്ങള്‍ ഓര്‍മ്മ വന്നു ഈ കഥ വായിച്ചപ്പോള്‍.

കോറസ് :'താജ്മഹല്‍ പണികഴിപ്പിച്ചതാര് ? '

നരേറ്റര്‍ : 'ഷാജഹാന്‍.. ഷാജഹാന്‍'

കോറസ് : 'അല്ല. അല്ലേയല്ല'

നരേറ്റര്‍ : 'പിന്നെ.. പിന്നെയാര്?'

കോറസ് :'ഞങ്ങള്‍.. കാറ്റിനെയും മഴയെയും ചൂടിനെയും തണുപ്പിനെയും വകവെക്കാതെ ഓരോ കല്ലുകൊണ്ടും കവിതയെഴുതിയ ഞങ്ങള്‍.. പണിക്കാര്‍..'

അധ്വാനത്തിന്റെ വില അടിമത്വമാകുന്ന ദയനീയ ചിത്രം വളരെ വികാരപരമായി തന്നെ താജ്മഹല്‍ എന്ന കഥയില്‍ വരച്ചുകാട്ടിയിട്ടുണ്ട്.



ഏറെയാകര്‍ഷിച്ച മറ്റൊരു കഥയാണ് 'ഒറ്റക്കയ്യന്‍ അറുകൊല'. മനോഹരമായ കൈയടക്കമാണ് കഥയുടെ പ്രത്യേകതയായി തോന്നിയത്. നാട്ടില്‍ പ്രചരിച്ചിരുന്ന ഒരു സങ്കല്‍‌പ്പത്തെ, ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് വായനക്കാരനെ ഇരുത്തിചിന്തിപ്പിക്കുന്ന ഒരു കഥ. കഥാനായികക്കൊപ്പം, വീടിനുമുന്നില്‍ കെട്ടിയ പന്തലും ആള്‍ക്കൂട്ടവും നോക്കി റോഡരികില്‍ തന്നെ ഒറ്റകൈയന്‍ അറുകൊല കൊണ്ടുപോയ പ്രിയ കൂട്ടുകാരി അനിതയുടെ തുറിച്ചനാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു ഒറ്റകൈയന്‍ അറുകൊല.


'മെഹക്ക്'എന്ന കഥ ആകര്‍ഷിച്ചത് കഥാതന്തുവിനേക്കാള്‍ അതിനുപയോഗിച്ച മനോഹരമായ പ്രദേശമാണ്. കാശ്മീരിന്റെ ശീതളിമ തെളിഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരു രചന തന്നെ മെഹക്ക്. 'കിളികളുടെ ഭാഷ' 'കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍' എന്നിവ നിലവാരമുള്ള രചനകള്‍ തന്നെയെങ്കിലും കഥയുടെ അവസാനങ്ങളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഫീല്‍ ചെയ്തു. ഭാഷയുടെ വശ്യതകൊണ്ട് ഏറെയാകര്‍ഷിച്ച രചനയാണ് 'എച്ചുച്ചോത്തി'. കഥക്കിടയില്‍ എവിടെയോ വെച്ച് ക്ലൈമാക്സ് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും 'കാണാപ്പുറങ്ങള്‍' മികച്ച രചനതന്നെ.


ആദ്യ കഥ ചരിത്രത്തില്‍ മിത്ത് ചേര്‍ത്ത് പറഞ്ഞതാണെങ്കില്‍ പുരാണത്തില്‍ നിന്ന് കഥ പറഞ്ഞുകൊണ്ടാണ് ഈ കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ കഥാകാരി അവസാനിപ്പിക്കുന്നത്. അവതാരികയില്‍ അനില്‍കുമാര്‍ തിരുവോത്ത് സൂചിപ്പിച്ചത് പോലെ പുതിയ കാലത്തെ സ്ത്രീ എഴുത്തുകാരെ ബാധിച്ചിരിക്കുന്ന ഫെമിനിസം റോസിലിയുടെ കഥകളില്‍ കാണാന്‍ കഴിയുന്നില്ല എന്നതില്‍ സന്തോഷം തോന്നി. ഫെമിനിസം, തെറ്റാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല, മറിച്ച് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് കഥകളെ ഇസവല്‍ക്കരിക്കുന്നതിനോട് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് മാത്രം!


സാമ്പ്രദായിക കഥയെഴുത്തിനെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെ, ഭാഷ വൈവിധ്യങ്ങളിലൂടെ വായനക്കാരനിലേക്ക് റോസിലിയെത്തിക്കുമ്പോള്‍ ഇനിയും കാലത്തിന് മുന്നില്‍ പൂക്കുവാന്‍ കഥകളുടെ ഒട്ടേറെ ഗുല്‍മോഹറുകള്‍ സംഭാവന ചെയ്യുവാന്‍ ഈ എഴുത്തുകാരിക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം.

ചൊവ്വാഴ്ച, ജൂൺ 19, 2012

മഴയില്‍ പറക്കുന്ന പക്ഷികള്‍

പുസ്തകം : മഴയില്‍ പറക്കുന്ന പക്ഷികള്‍
രചയിതാവ് : കെ.ആര്‍.മീര
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്, കോഴിക്കോട്




കെ.ആര്‍.മീര എന്ന എഴുത്തുകാരിയെ ആദ്യം വായിക്കുന്നത് മോഹമഞ്ഞ എന്ന കഥാസമാഹാരത്തിന്റെ വായനയിലൂടെയാണ്. അതിനു ശേഷം കെ.ആര്‍.മീരയുടേതായി പുറത്തിറങ്ങിയ ഒരോ പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടോ എഴുത്തിലെ ആ ശൈലിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയെന്നത് സത്യം! ഒരു കഥാകാരി എന്ന നിലയില്‍ നിന്നും നേത്രോന്മീലനത്തിന്റെ വായനയില്‍ തുടങ്ങി മീരാസാധുവിലൂടെ യൂദാസിന്റെ സുവിശേഷത്തില്‍ എത്തിയപ്പോഴേക്കും മികവുറ്റ രീതിയില്‍ കഥ പറയാനറിയാവുന്ന ഒരു നോവലിസ്റ്റിനെയും അവരില്‍ കാണുവാന്‍ കഴിഞ്ഞു. ഇവിടെ മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തില്‍ എത്തുമ്പോള്‍ ഒരു കഥാകാരിയോ ഒരു നോവലിസ്റ്റോ എന്നതിനേക്കാള്‍ കെ.ആര്‍.മീരയിലെ കഴിവുള്ള ഒരു പത്രപ്രവര്‍ത്തകയെ കൂടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം പുസ്തകവായനക്കൊടുവില്‍ ലഭിച്ചു എന്ന് പറയാതിരിക്കാന്‍ ആവില്ല.

'എഴുത്തിന്റെ നീലഞരമ്പ്' എന്ന പേരില്‍ ലളിത.പി.നായര്‍ എന്ന സാഹിത്യകാരിയെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങുന്ന മഴയില്‍ പറക്കുന്ന പക്ഷികള്‍ അവസാനിപ്പിക്കുന്നത് 'വിണ്ടുകീറിയ പാദങ്ങള്‍' എന്ന ലേഖനത്തിലൂടെ ദയാഭായി എന്ന മേഴ്സി മാത്യുവിനെ പറ്റി എഴുതിക്കൊണ്ടാണ്. ഇതിനിടയില്‍ മാധവിക്കുട്ടിയും, ശശിതരൂരും, മഹാശ്വേതാദേവിയും കെ.പി.അപ്പനും ഒ.എന്‍.വിയും അടക്കമുള്ള സാഹിത്യപ്രതിഭകളെയും , കെ.എം.മാത്യു, മിസ്സിസ് കെ.എം.മാത്യു, പൂച്ചാലി ഗോപാലന്‍, പുതുപ്പിള്ളി രാഘവന്‍ തുടങ്ങിയ സംഘാടക പ്രതിഭകളെയും, മുരളി, കമലഹാസന്‍ , ചന്ദ്രലേഖ തുടങ്ങിയ കലാവല്ലഭന്മാരെയും മാതാ അമൃതാനന്ദമയി, ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപൊലീഞ്ഞ മുതലായ വിശ്വാസപ്രമാണങ്ങളെയും ഉള്‍പ്പെടെ പത്തൊന്‍പതോളം പ്രഗത്ഭരെക്കുറിച്ചുള്ള ഓര്‍മ്മ/ അനുഭവക്കുറിപ്പ്/ അഭിമുഖം എന്നിവ കെ.ആര്‍.മീരയിലെ മികച്ച ജേര്‍ണലിസ്റ്റിനെ വരച്ചു കാട്ടുന്നുണ്ട്.

ഈ ലേഖനങ്ങളില്‍ മിക്കവയും മാതൃഭൂമി.കോമിന്റെ മറുവാക്ക് പംക്തിയിലോ മാതൃഭൂമി പത്രത്തിലോ പ്രസിദ്ധീകരിച്ചതാണ് എന്ന്‍ മുഖവുരയില്‍ എഴുത്തുകാരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തില്‍ അടുത്തറിഞ്ഞവരും വായനയിലൂടെയും കേട്ടറിവിലൂടെയും ശ്രദ്ധയാകര്‍ഷിച്ചവരുമായ ചിലരുമൊത്തുള്ള അനുഭവങ്ങള്‍, അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്നിവയാണ് ഈ ലേഖനങ്ങള്‍ എന്നും എഴുത്തുകാരി മുഖവുരയായി പറയുന്നു.

ഒരു നല്ല എഴുത്തുകാരിയുടെ കൈയൊപ്പ് പതിഞ്ഞ കുറേയേറെ ലേഖനങ്ങള്‍ ഒരു സമാഹാരത്തില്‍ വായിക്കാന്‍ കഴിയുക എന്നത് വളരെ ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതും ജീവിതത്തിന്റെ വിവിധ തുറകളില്‍ തങ്കളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ചില വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍. പലപ്പോഴും വിരസമായ ഒരു വായനയിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കുറിപ്പുകള്‍ക്ക് മുന്‍പില്‍ വായനക്കാരനെ പിടിച്ചിരുത്തണമെങ്കില്‍ അത്രയേറെ അതിലേക്ക് വായനക്കാരനെ ഇഴുകിചേര്‍ക്കേണ്ടതുണ്ട്. സമാഹാരത്തിലെ 21ഓളം ലേഖനങ്ങളില്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ ഒഴിക അത്തരമൊരു ഒഴുക്ക് നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് താനും.

ഞാനൊരിക്കല്‍ ദുര്‍ഗ്ഗയെ കണ്ടു ദേവി ദുര്‍ഗ്ഗ... എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രലേഖയെ കുറിച്ച് ലേഖിക പറഞ്ഞു തുടങ്ങുന്നത്. ആരാണ് ചന്ദ്രലേഖ? 1929-ല്‍ ഗുജറാത്തി കുടംബത്തില്‍ ജനിച്ചു. അന്‍പതുകളില്‍ തമിഴ്‌നാട്ടില്‍ ഭരതനാട്യം നര്‍ത്തകി. 85മുതല്‍ കോറിയോഗ്രാഫര്‍, കാളിദാസസമ്മാനവും സംഗീതനാടകഅക്കാദമി ഫെല്ലോഷിപ്പും ലെജന്‍ഡ്സ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവിമെന്റ് അവാര്‍ഡും ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശിയ പുരസ്കാരങ്ങള്‍. ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ... അങ്ങിനെ കൃത്യം ഒരു ഖണ്ഢികയില്‍ ഒരു ജന്മവാഴ്വ് ഇങ്ങിനെ. പക്ഷെ ഇതാണൊ ചന്ദ്രലേഖ? ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ശരിക്കും നമ്മളും വിസ്മയപ്പെടും. കാന്‍‌സറിന്റെ ഭീകരതിയിലും തളരാത്ത ഒരു പോരാളിയുടെ ജീവിതം വളരെ ചിട്ടയോടെ വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ കെ.ആര്‍.മീര വിജയിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വളരെയേറെ ആകര്‍ഷിച്ച മറ്റൊരു ലേഖനം പൂച്ചാലി മാഷ് എന്ന പേരില്‍ ശ്രീ. പൂച്ചാലി ഗോപാലന്‍ എന്ന രാഷ്ട്രീയക്കാരനെ - അല്ല മികച്ച സംഘാടകനെ പരിചയപ്പെടുത്തിയ ലേഖനമാണ്. പൂച്ചാലി ഗോപാലന്‍ എന്ന വ്യക്തിയെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ തലപ്പത്ത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പ്രതിഷ്ഠിക്കുമ്പോള്‍ നെറ്റിചുളുക്കിയ ഒട്ടേറെ സാഹിത്യപ്രേമികള്‍ ഉണ്ടായിരുന്നു. പക്കാ രാഷ്ട്രീയക്കാരനായ ഇയാള്‍ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ എന്തുകാര്യം എന്ന രീതിയില്‍ ആയിരുന്നു ആ ചിന്തകള്‍ക്കുള്ള ഉറവിടവും. പക്ഷെ , വ്യക്തമായ , ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ നല്ല രീതിയില്‍ നയിക്കുവാന്‍ അദ്ദേഹത്തിനായി എന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. അദ്ദേഹത്തെ കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ട അനുഭവം ലേഖിക വിവരിക്കുന്നുണ്ട്. കോട്ടയത്തെ ലേഖികയുടെ വീട്ടില്‍ ഒരു രാത്രിയില്‍ ഭര്‍ത്താവിനൊപ്പം കഞ്ഞികുടിച്ചുകൊണ്ടിരുന്ന വെള്ളപരുത്തി ഷര്‍ട്ടും മുണ്ടും ധരിച്ച നാട്ടിന്‍‌പുറത്തുകാരന്‍ കാരണവരെ ചൂണ്ടി ഭര്‍ത്താവ് പറയുന്നു "ഇത് പൂച്ചാലി ഗോപാലന്‍ മാസ്റ്റര്‍"

"നീ അങ്ങിനെ പറഞ്ഞാല്‍ ഓള്‍ക്ക് അറിയോ?" - പരുക്കന്‍ കണ്ണൂര്‍- കമ്യൂണീസ്റ്റ് ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു.
"ഞാന്‍ കേട്ടിട്ടുണ്ട്"
"എന്താണപ്പാ കേട്ടത്"
"പിണറായി വിജയന്റെ വിശ്വസ്തനായി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട കണ്ണൂരുകാരന്‍ കമ്യൂണിസ്റ്റ് ഗുണ്ടയല്ലേ?"

"ഓള്‍ വിചാരിച്ചതുപോലെയല്ലല്ലോ ദിലീപാ..!"എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച പൂച്ചാലി മാഷെ തുടര്‍ന്ന് പരിചയപ്പെടുമ്പോള്‍ വായനക്കാര്‍ക്കും ഇഷ്ടമാകുന്നു. അദ്ദേഹം സാഹിത്യപ്രവര്‍ത്തക സംഘത്തിനായി നടത്തിയ മികച്ച സംഘാടനപ്രവര്‍ത്തനങ്ങളെ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ട് ലേഖിക. നല്ല മനുഷ്യരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുവാന്‍ മാത്രമായി നമ്മള്‍ ജീവിച്ചിരിക്കുന്നത് എത്ര സങ്കടകരമാണ് എന്ന് ലേഖിക ആശ്ചര്യപ്പെടുമ്പോള്‍ ഒരു പരിധിവരെ അതിലെ നിയതിയെ പറ്റി നമ്മളും ചിന്തിച്ചു പോകും.

കഥപറയുമ്പോള്‍ എന്ന മലയാളസിനിമയുടെ ക്ലൈമാക്സ് സീനില്‍ മമ്മൂട്ടി, വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയില്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍ത്തു തേങ്ങിയ അമ്മയുടെ വേദന മലയാളിയുടെ ഹൃദയത്തിനെ അസ്വസ്ഥമാക്കിയതും പക്ഷെ, അതു വായിച്ച് അസ്വസ്ഥരായ അമ്മമാര്‍ പിന്നീടും കുഞ്ഞുങ്ങളെ പൂങ്കുല നുള്ളിയതിന്റെ പേരില്‍ തല്ലിയിട്ടുണ്ടെന്നും പറയുന്ന ഒരു സീനുണ്ട്. സിനിമയിലെ കാണികളും സിനിമയുടെ കാണികളും വളരെയേറെ ചിരിക്കുകയും അതിനുശേഷം ചിന്തിക്കുകയും ചെയ്ത വാക്കുകള്‍. ശ്രീനിവാസന്‍ എന്ന മഹാനായ തിരകഥാകാരന്റെ തൂലികയില്‍ വിരിഞ്ഞ ആ വാക്കുകള്‍ ശരിക്കും ആരുടേതായിരുന്നു? പ്രൊഫ.കെ.പി. അപ്പന്‍ 'തിരസ്കാരം' എന്ന പുസ്തകത്തില്‍ എഴുത്തുകാരന്റെ നിലപാട് എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ വരികളായിരുന്നു അവ. കഥ പറയുമ്പോള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് ഈ വരികള്‍ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെ കുറിച്ച് ശ്രീ.കെ.പി. അപ്പനോട് ചില ശിഷ്യന്മാര്‍ പരാതിപ്പെട്ടതും അദ്ദേഹം പതിവു പോലെ മന്ദഹസിച്ചതും എല്ലാം ലേഖിക 'വാക്കുകളുടെ ഞെട്ടിപ്പിക്കുന്ന തിരോധാനം' എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നു. അതിലും രസകരമായ മറ്റൊന്ന് ഇതേ പറ്റി ശ്രീനിവാസനോട് ചോദിച്ച ഒരു പത്രപ്രവര്‍ത്തകനോട് ശ്രീനിവാസന്‍ പ്രതികരിച്ചത് അപ്പന്‍ സാറിന്റെ പുസ്തകങ്ങളില്‍ നിന്നും ഇതുവരെ ഞാന്‍ അല്പാല്പമേ മോഷ്ടിച്ചിരുന്നുള്ളൂവെന്നും ഇതിപ്പോള്‍ ഒരു പാരഗ്രാഫ് മോഷ്ടിച്ചത് കൊണ്ടാണ് കുഴപ്പമായതെന്നുമായിരുന്നു. ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഒരപ്പന്‍ സാറിന്റെ എഴുത്തെങ്കിലും ഉണ്ടെന്നും മറിച്ച് വിനീത് ശ്രീനിവാസന്റെ തലമുറക്ക് മോഷ്ടിക്കുവാന്‍ ഇനി ആരുണ്ട് എന്നും ചോദിച്ച് കൊണ്ട് ലേഖനം അവസാനിപ്പിക്കുമ്പോള്‍ അതില്‍ ചിന്തിക്കുവാന്‍ ഏറെയുണ്ടെന്നത് വാസ്തവം.

ഒരു വലിയ മെത്രപ്പോലീഞ്ഞ എന്ന പേരില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പറ്റിയെഴുതിയ ലേഖനത്തെ പറ്റി കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ നര്‍മ്മവും തമാശയും പുസ്തകരൂപത്തില്‍ വരെ എത്തിയിട്ടുണ്ട് എന്നതിനാല്‍ ഇന്നിപ്പോള്‍ ഇത് വായിക്കുമ്പോള്‍ നമുക്ക് ഏറെ അത്ഭുതം തോന്നില്ല. ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനിയോട് ഒരാള്‍ വന്ന് ഇങ്ങിനെ ആവശ്യപ്പെടുന്നു. 'ഏഴു വര്‍ഷമായി തിരുമേനി എന്റെ വിവാഹം കഴിഞ്ഞിട്ട്. മക്കളില്ല. തിരുമേനി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം." തിരുമേനിയുടെ പ്രതികരണം വളരെ രസകരമായിരുന്നു. "അതിനെന്നാ പറ്റി? ഞാനെത്രെയോ വര്‍ഷമായി മക്കളില്ലാതെ ജീവിക്കുന്നു. എന്നിട്ട് എനിക്ക് എന്നാ കുഴപ്പം പറ്റി? പിന്നെ നീ വിഷമിക്കണ്ട, ഞാന്‍ പ്രാര്‍ത്ഥിക്കാം. ഇവന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മക്കളില്ലാതെ സുഖമായി ജീവിക്കുന്നു. ഈ ജീവിതത്തിന് ഒരനര്‍ഥവും വരാതെ നോക്കിക്കൊള്ളണേ" ഇതായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി. തിരുമേനിയുമായുള്ള അഭിമുഖത്തിലൂടെ തന്നിലെ മികച്ച പത്രപ്രവര്‍ത്തകയെ വെളിപ്പെടുത്തുവാന്‍ മീരക്ക് കഴിയുന്നുണ്ട്.

ഇത്തരത്തില്‍ ഒട്ടുമിക്ക ലേഖനങ്ങളും വായിക്കുവാന്‍ പ്രേരിപ്പിക്കും വിധം പറഞ്ഞുപോകുവാന്‍ ആയി എന്നത് തന്നെയാണ് മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകതയായി തോന്നിയത്. അതുപോലെ ഇതിലെ ലേഖനങ്ങളില്‍ ജീവിച്ചിരുന്നവരുടെ രേഖാചിത്രങ്ങള്‍ വരച്ച് പുസ്തകത്തിന് മിഴിവേകിയ സജീവ്, ഫിറോസ്.പി.കെ. എന്നിവരുടെ ശ്രമങ്ങളെയും കണ്ടില്ല എന്ന് നടിക്കുവാന്‍ ആവില്ല. അത്രക്ക് ജീവസ്സുറ്റതാണ് അവര്‍ പുസ്തകത്തിനായി തീര്‍ത്തിരിക്കുന്ന രേഖാചിത്രങ്ങള്‍.

എഴുത്തുകാരി എന്ന വിശേഷണം ഏറ്റെടുക്കാന്‍ മൂന്നുനാല് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടും ഞാന്‍ മടിച്ചു. അതിനുകാരണം "എഴുത്തുകാരന്‍ എന്ന് പറഞ്ഞാല്‍ കുറേ പുസ്തകങ്ങള്‍ രചിച്ചയാള്‍ എന്നല്ല, എഴുത്തുകാരനാകാന്‍ സ്വയം തീരുമാനിച്ചവന്‍ എന്നാണ് അര്‍ത്ഥം" എന്ന അപ്പന്‍ സാറിന്റെതായി വായിച്ച വാക്യമാണെന്ന് പുസ്തകത്തില്‍ ഒരിടത്ത് ലേഖിക പറയുന്നുണ്ട്. തീര്‍ച്ചയായും എഴുത്തുകാരി എന്ന വിശേഷണം സ്വയം ഏറ്റെടുക്കുവാന്‍ കെ.ആര്‍. മീര എന്ന എഴുത്തുകാരിക്കാവും എന്ന് അടിവരയിടുന്നു ഈ പുസ്തകം. (പേജ് :223, വില : 150 രൂപ)

തര്‍ജ്ജനി 2012 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

മഴവില്ല്

പുസ്തകം : മഴവില്ല്
രചയിതാവ്
: അമ്മിണി ടീച്ചര്‍

പ്രസാധകര്‍
: പായല്‍ ബുക്സ്, കണ്ണൂര്‍


പുല്ലിലും പൂവിലും ചൈതന്യമേകുന്ന വിശ്വൈകശില്പിയെ കൈതൊഴുതുകൊണ്ട് , നല്ല വചസ്സുകള്‍ ഓതുവാനെന്‍ നാവില്‍ നിന്‍ വിളയാട്ടം നടത്തണമേ എന്ന് ഹൃദയതൂലിക കൊണ്ട് കോറിയിട്ട 'ഈശ്വരപ്രാര്‍ത്ഥന'യിലൂടെയാണ് അമ്മിണി ടീച്ചര്‍ മഴവില്ല് എന്ന തന്റെ 65 ബാലസാഹിത്യ കവിതകള്‍ അടങ്ങിയ 64 പേജുള്ള പുസ്തകത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നത്.


മഴവില്ല് എന്ന സമാഹാരത്തിലെ ആദ്യത്തേയും അവസാനത്തേയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ - അതെഴുതിയത് ഒരു അദ്ധ്യാപികയാണെന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ - പെട്ടന്ന് മനസ്സില്‍ ഒരു വിദ്യാലയാങ്കണം കടന്നുവന്നു. രാവിലെ അസംബ്ലിക്കയി അച്ചടക്കത്തോടെ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍.. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഈശ്വരപ്രാര്‍ത്ഥന!! വൈകീട്ട് അവസാനബെല്ലിന് മുന്‍പായി രാഷ്ട്രവന്ദനമെന്ന നിലയില്‍ മുഴങ്ങികേള്‍ക്കുന്ന ജനഗണമന; സമാനമായ രീതിയില്‍ മഴവില്ലിലെ അവസാന കവിതയും ഒരു രാഷ്ട്രവന്ദനമാണ്. 'പതാകഗാനം' എന്ന പേരില്‍ "ഉയരുക ഭാരത വര്‍ണ്ണ പതാകേ" എന്ന് തുടങ്ങി "ഈ വിരിമാറില്‍ ചേരു പതാകേ" എന്ന് ടീച്ചര്‍ അവസാനിപ്പിക്കുമ്പോള്‍ ഠിം.ടിം.ഠിം.ഡിം..ഡിം എന്ന മണിയൊച്ചയും കലപിലകൂട്ടി ക്ലാസ്സ്മുറികളില്‍ നിന്നും പുസ്തകക്കെട്ടുമായി വീട്ടിലേക്ക് കുതിക്കുന്ന കുട്ടികളെയും അവരെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരു ടീച്ചറുടെ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തന്റെ പ്രൊഫഷനോടുള്ള അടങ്ങാത്ത സ്നേഹമാവാം ഒരു പക്ഷെ, മന:പൂര്‍‌വ്വമല്ലെങ്കില്‍ പോലും ഈ സമാഹാരത്തിന്റെ ആദ്യാവസാനത്തില്‍ ഒരു സ്കൂള്‍ ദിനം ഓര്‍മ്മപ്പെടുത്തും വിധം അണിയിച്ചൊരുക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് എന്ന് തോന്നി.


കൈയടക്കം കൊണ്ട് മനോഹരമായ കുറച്ച് നല്ല കവിതകള്‍ മഴവില്ലില്‍ കാണാന്‍ കഴിഞ്ഞു. വെറും ചൊല്ലുശീലുകളില്‍ നിന്നും വേറിട്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികളും ഈ സമാഹാരത്തില്‍ ഉണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.


'മടി'യെന്ന കവിത നോക്കൂ.


കാറ്റിനു വീശാന്‍ മടി
കാറിന് പെയ്യാന്‍ മടി
കാടിനു പൂക്കാന്‍ മടി
കുയിലിന് കൂകാന്‍ മടി
........................
........................
കാലം പിഴച്ചു കലി
കാലം മുടിച്ചു കുലം
കാവില്‍ ഭഗവതിയ്ക്കും
ശ്രീകോവില്‍ പൂകാന്‍ മടി .... എന്ന് അവസാനിപ്പിക്കുമ്പോള്‍
, അതില്‍ ഇന്നത്തെ കലികാലാവസ്ഥയിലുള്ള കവിയത്രിയുടെ മനം‌മടുപ്പും അസ്വസ്ഥതയും നമുക്ക് ദര്‍ശിക്കാം.


അതുപോലെ തന്നെ 'ബന്ധനം' എന്ന കവിത


അങ്ങേതൊടിയിലെ ചക്കരമാവിലെ
വണ്ണാത്തിക്കിളി ചോദിച്ചു
കൂട്ടില്‍ കിടക്കുന്ന തത്തമ്മേയെന്നുടെ
കൂടെ കളിയ്ക്കുവാന്‍ പോരുന്നോ
-
.................................
................................
പാരായ പാരൊക്കെ പാറിപ്പറന്നീടാന്‍
മോഹമെനിക്കുണ്ട് പൈങ്കിളിയേ
പാരിലെ മര്‍ത്ത്യന്റെ ക്രൂരതയെന്നെയീ
പഞ്ചരമൊന്നില്‍ബന്ധിച്ചിരിപ്പൂ


ഏതൊരു കൊച്ചുകുട്ടിയുടെയും ഉള്ളില്‍ പാരതന്ത്ര്യത്തിന്റെ ദൈന്യത വ്യക്തമായി വരച്ചിടുവാന്‍ ഈ വരികളിലൂടെ ടീച്ചറിലെ കവയത്രിക്ക് കഴിയുന്നുണ്ട്.


'ജീവിയേത്?' എന്ന കവിതയിലൂടെ കാലുകളുടെ എണ്ണക്രമത്തില്‍ കുറേ ജീവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ തന്നെ വലിയൊരു സത്യത്തിലേക്ക് കുഞ്ഞുങ്ങളുടെ - നമ്മുടെയും - മനസ്സിനെ പിടിച്ചടുപ്പിക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിട്ടുണ്ട്.


ഒറ്റക്കാലുള്ളൊരു ജീവിയേത്
ഒറ്റക്കാലുള്ളൊരു ജീവിയില്ല
രണ്ടു കാലുള്ളൊരു ജീവിയേത്
?
രണ്ടു കാലുള്ളൊരു ജീവികോഴി
..................................
..................................
എന്ന രീതിയില്‍ കുറേ ജീവികളെ പരിചയപ്പെടുത്തിയതിന് ശേഷം

കാലുകളെത്രയുണ്ടെന്നാകിലും
കാലനെ വെല്ലുവാനാരു പോരും
!

എന്ന ഒറ്റ ആശ്ചര്യചിഹ്നത്തിലൂടെ നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ടീച്ചര്‍.


ചൊല്ലാന്‍ ഇമ്പമുള്ള കുറച്ച് കുട്ടികവിതകളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്.


"കണ്ടു പഠിക്കേണം
കേട്ടു പഠിക്കേണം
ചൊല്ലി പഠിക്കേണം
കൂട്ടുകാരേ
കണ്ടതും കേട്ടതും
ചൊല്ലിനടന്നെന്നാല്‍
തല്ലേറെ കൊള്ളുമേ
കൂട്ടുകാരേ"
... എന്ന് 'കണ്ടതും കേട്ടതും' എന്ന കവിതയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ടീച്ചറുടെ വാത്സല്യത്തോടെ പറയുമ്പോള്‍ ഇമ്പത്തോടെ ചൊല്ലാന്‍ നല്ല സന്ദേശമുള്ള ഒരു കവിത കുട്ടികള്‍ക്ക് ലഭിക്കുന്നു.


തക്കിട വണ്ടി
തരികിട വണ്ടി
ടാറിട്ട റോഡിലൂ
-
ടോടുന്ന വണ്ടീ
പായുന്ന വണ്ടീ
ചീറുന്ന വണ്ടീ
കുഴിയുള്ള റോഡില്
മറിയല്ലേ വണ്ടീ
- എന്ന് ചൊല്ലുമ്പോള്‍ കിട്ടുന്ന താളം ഒരു നിമിഷം കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായി .


ആനചന്തം, പാവ, ഉച്ച, മറിയല്ലേ വണ്ടീ, കുട്ടനും കിട്ടുവും, കുടുക്ക, കുഞ്ഞേ വാ വാ, വന്നാട്ടെ നിന്നാട്ടെ, വട്ടം, വിത്തിലുണ്ടൊരു തയ്യ്, മഴവില്ല്, വാലുപിടിച്ചാല്‍, ഉത്സവമേളം, മഴമേളം തുടങ്ങിയ കവിതകള്‍ താളബോധം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നവയാണ്.


ഒന്നെന്നു ചൊല്ലണം
ഒന്നിച്ചു നില്കണം
ഒന്നിനെക്കാളും വലുതൊന്നില്ല
ഒന്നിനുമേലെയും
ഒന്നിനുതാഴെയും
ഒന്നുകള്‍ ചേര്‍ത്താലുമൊന്നുതന്നെ

ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ത്തുപോയി
. 'ഒരു നല്ല കവിത' എന്ന പേരില്‍ "ഒരു നല്ല കവിതയാണെന്റെ കുഞ്ഞുണ്ണിമാഷ് / ഒരു വലിയ കവിതായാണെന്റെ കുഞ്ഞുണ്ണിമാഷ്" എന്ന് കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കവിയത്രി വിനയാന്വിതയാവുന്നത് കൂടെ കാണുമ്പോള്‍ , കുട്ടികളുടെ മനസ്സ് കീഴടക്കിയ ആ കുറിയ മനുഷ്യന് ഒരു കാണിക്ക കൂടെയായപ്പോള്‍, ഈ മഴവില്ലിന്റെ മനോഹാരിത കൂടിയത് പോലെ!!


6 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാള്‍ എന്തേ വേണ്ടത്ര പരിഗണിക്കപ്പെട്ട് കണ്ടില്ല? എന്ന് അവതാരികയില്‍ കവി എസ്.രമേശന്‍ വ്യാകുലപ്പെട്ടതില്‍ ശരികേടില്ലെന്ന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പായല്‍ ബുക്സ് അണിയിച്ചൊരുക്കിയ ഈ സമാഹാരത്തിന്റെ (വില : 40 രൂപ) വായനക്കൊടുവില്‍ വായനക്കാരനിലും തോന്നലുളവാക്കുന്നുണ്ട്.


2011ലെ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായ ശ്രീമതി അമ്മിണി ടീച്ചര്‍ക്ക് ഇനിയും അക്ഷരങ്ങളുടെ വിളനിലത്തില്‍ നിന്നും കവിതയുടെ വിത്തുകള്‍ മുളപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.