ഞായറാഴ്‌ച, ഡിസംബർ 09, 2012

പറക്കാന്‍ ആഗ്രഹിച്ച് ഒരു കാക്ക


ചെറിയ ക്ലാസ്സുകളില്‍ എവിടെയോ വെച്ചായിരുന്നു വായനയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ബാലരമ, പൂമ്പാറ്റ, അമര്‍ചിത്രകഥകള്‍, പൈകോ ക്ലാസിക്കുകള്‍.. ഇവ കാത്തിരിക്കുന്ന വെള്ളിയാഴ്ചകള്‍.. എന്തുകൊണ്ട് വെള്ളിയാഴ്ചകള്‍ എന്നാവും? അന്നായിരുന്നു വാരാദ്യങ്ങളിലെ അച്ഛന്റെ വരവ്. ബേക്കറിയില്‍ നിന്നും പൊതികെട്ടി നല്‍കിയ എണ്ണമയമുള്ള ബ്രൌണ്‍ കവറിലെ  ജിലേബിയോ ലഡുവോ ഏതെങ്കിലും വായിലേക്ക് തിരുകി നിക്കറില്‍ കൈ തൂത്ത് ആവേശത്തോടെ ബാലരമയിലെ മായാവിയോടൊപ്പം രാജൂനേം രാധയേം രക്ഷിക്കാനും  പൂമ്പാറ്റയിലെ കപീഷിനോടൊപ്പം സിഗാളിന്റെ കെണിയില്‍ നിന്നും മോട്ടുവിനെ മോചിപ്പിക്കാനും അമര്‍ചിത്രകഥകളിലെ കൃഷ്ണനോടൊപ്പം കംസനെ കൊല്ലാനും പൈകോ ക്ലാസിക്കുകളിലെ റൊബിന്‍‌സന്‍ ക്രൂസോയോടൊപ്പം സമുദ്രായനത്തിന് ഇറങ്ങിയും .... അങ്ങിനെ തുടങ്ങിയതാണ് കുഞ്ഞു വായന.

അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ പിന്നെ പ്രേരിപ്പിച്ചത് വലിയച്ഛന്റെ മകളും കക്ഷിക്കുണ്ടായിരുന്ന ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായിരുന്നു. ഒരിക്കല്‍  ചേച്ചിയുടെ പേരിലുള്ള ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായി  ചേച്ചി എഴുതുന്നത് പോലെ ഒരു ലെറ്റര്‍ എഴുതി അതില്‍ കള്ള ഒപ്പിട്ട് ചെറായി പബ്ലിക് ലൈബ്രറിയില്‍ പുസ്തകമെടുക്കുവാന്‍ ചെന്നപ്പോള്‍ കട്ടിക്കണ്ണടക്കിടയിലൂടെ ഒരു കുസൃതി ചിരിയുമായി യോഹന്നാന്‍ ചേട്ടനായിരുന്നു എനിക്ക് ആദ്യമായി ചില്ലലമാരകളില്‍ ഇരുന്ന് മുറിബീഡി വലിക്കുന്ന കൂടല്ലൂരുകാരനെയും, സോജാരാജകുമാരീ.. എന്ന് നീട്ടിപാടി സുലൈമാനി കുടിച്ചിരിക്കുന്ന ബേപ്പൂര്‍ സുല്‍ത്താനെയും, ഒരു തോള്‍സഞ്ചിയും തൂക്കി കരിമ്പനക്കൂട്ടങ്ങളെ ലക്ഷ്യമാക്കി നടന്നു നീക്കുന്ന താടിക്കാരനെയും ചരസ്സും കഞ്ചാവും വലിച്ച് കയറ്റി ഭാംഗിന്റെ ലഹരി നുണഞ്ഞ് കിറുങ്ങി ഇരിക്കുന്ന മയ്യഴിക്കാരനെയും ഒക്കെ ചൂണ്ടിക്കാട്ടി തന്ന് വിസ്മയിപ്പിച്ചത്.

പിന്നീട് അല്പം കൂടെ വിശാലമായ വായനയിലേക്ക് ഒരു കെട്ട് പുസ്തകങ്ങളുമായി ആദ്യം ക്ഷണിച്ചത് അമ്മാവനായിരുന്നു. മഹച്ചരിതമാലയുടെ പത്തോളം പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി നല്‍കിയിട്ട് അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ അമ്മാവന്‍ ഒരു ശ്രമം നടത്തിച്ചു. സത്യം പറയാം , ഇന്നും മഹച്ചരിതമാലയിലെ ആ പുസ്തകങ്ങളിലെ പല മഹാന്മാരുടെയും ജീവിതങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതൊരു നിമിത്തമായിരുന്നു. അല്ലെങ്കില്‍ പ്രചോദനം. ഒരു ഹോം‌ലൈബ്രറി എന്ന ആശയം മനസ്സില്‍ ലഡുപൊട്ടിച്ചത് അപ്പോഴായിരുന്നു. പിന്നെ പലപ്പോഴായി പുസ്തകമേളകളില്‍ കൊണ്ടു നടന്ന് എനിക്കാവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങുവാന്‍ എന്നെ സഹായിച്ചിരുന്നത് മുകളില്‍ സൂചിപ്പിച്ച ചേച്ചിയായിരുന്നു. ഇതൊക്കെ വായനക്കാലം... ഇന്നും ഏറെ ഇഷ്ടപ്പെടുന്ന വായനയുടെ തുടക്കം ഇവിടെയൊക്കെ നിന്നായിരുന്നു....
അപ്പോഴൊന്നും എഴുത്ത്  ജീവിതത്തിന്റെ ഭാഗമോ ശീലമോ ആയിരുന്നില്ല. അങ്ങിനെ ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല എന്നത് സത്യം! സ്കൂള്‍ തലത്തിലെ ചില മത്സരങ്ങളില്‍ ക്ലാസ്സില്‍ നിന്നും മാറി നില്‍കുവാനും മറ്റു കുട്ടികള്‍ക്ക് മുന്‍പില്‍ ആളാവാനും വേണ്ടി കഥ എഴുതുവാനും ഉപന്യാസം എഴുതുവാനുമൊക്കെ ഇരുന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരിക്കലും അങ്ങിനെ ഒരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിന്നുമായിരുന്നു രണ്ട് കഥകള്‍ മാ‍ഗസിനുകളില്‍ അച്ചടിച്ച് വന്നത്. അത് തന്നെ സുഹൃത്തുക്കള്‍ മാഗസിന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നത് കൊണ്ട്. അത് അവിടെ കഴിഞ്ഞു.. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം യാഹു നല്‍കിയ ഒരു കൂട്ടുകാരി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അവസരത്തിലായിരുന്നു ..(അതോ അനവസരത്തിലോ) അവളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എഴുതി തുടങ്ങിയത്. അതും അവളിലെ കവിയോട് പിടിച്ചുനില്‍ക്കുവാന്‍ എനിക്ക് കഥയെഴുതാന്‍ അറിയാല്ലോ എന്ന് എപ്പോഴോ പറഞ്ഞു പോയ വങ്കത്തത്തിന്റെ പുറത്ത്...!!


സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കറങ്ങി നടക്കുവാന്‍ തുടങ്ങിയപ്പോള്‍ വായനയോടും എഴുത്തുകാരോടുമുള്ള ഭ്രമം കൊണ്ട് തന്നെ എഴുത്തുകാര്‍ എന്ന് തോന്നിയവരെയൊക്കെ ഓര്‍ക്കൂട്ടിലെ ഫ്രണ്ട് ലിസ്റ്റില്‍ തിരുകി കയറ്റി ആളാവുവാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ചുള്ളിക്കാടിനെയും സിത്താരയെയും രേഖയെയും ജ്യോതിബായിയെയും ഒക്കെ എന്റെ കൂട്ടുകാരാക്കി ഞാന്‍ അഹങ്കരിച്ചത്. അതിലൂടെയായിരുന്നു; ജ്യോതിയിലൂടെയായിരുന്നു ബ്ലോഗിന്റെ ലോകം കാണുന്നത്. വിശാലനെയും കുറുമാനെയും നിരക്ഷരനെയും ഡോണയെയും കുഴൂരിനെയും സിമിയെയും പൊങുമൂടനെയും ശ്രീകുമാര്‍ കരിയാടിനെയും ഒക്കെ വായിക്കുന്നത്. അപ്പോഴും യുണികോഡ് എന്താണെന്നും അതെങ്ങിനെ പ്രയോഗത്തില്‍ വരുത്തും എന്നും അറിയില്ലായിരുന്നു. ബ്ലോഗുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ചുള്ളിക്കാടിനെയും കുരീപ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ അവിടെ കണ്ടപ്പോള്‍ വല്ലാത്ത ഭ്രമിച്ചു. ആദ്യക്ഷരി അപ്പുവും മാത്‌സ് ബ്ലോഗിലെ ഹരിയും അവരുടെ ബ്ലോഗുകളില്‍ കുറിച്ചിട്ടിരുന്ന ടിപ്സുകളില്‍ നിന്നും മുള്ളൂകാരന്‍ നല്‍കിയ ചില ടെലിഫോണിക് ടിപ്സുകളില്‍ നിന്നുമൊക്കെയായി യുണികോഡ് പഠിച്ചു ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു. അങ്ങിനെ എഴുതി തുടങ്ങി. ചപ്പ് ചവറുകള്‍ സൂക്ഷിക്കാന്‍ ഒരിടം അങ്ങിനെ ഗൂഗിളില്‍ നിന്നും ഞാനും പതിച്ചു വാങ്ങി.

പിന്നെയും കാലമുരുണ്ടു.. എപ്പോഴൊക്കെയോ ആയി ബ്ലോഗ് ഒരു ഹരമായി. എഴുത്ത് അതുകൊണ്ട് തന്നെ രസകരമായ ഒരു പ്രക്രിയയായി. എഴുതുവാനുള്ള ഇഷ്ടമോ കഴിവോ കൊണ്ടായിരുന്നില്ല, മറിച്ച് ഇവിടെ നിന്നും ലഭിച്ച അനവധി സൌഹൃദങ്ങള്‍ മുറിയാതിരിക്കുവാന്‍ ആയിരുന്നു.. എത്രയെത്ര സൌഹൃദങ്ങള്‍.. ഫോണിലൂടെയും മെയിലുകളിലൂടെയും പലപ്പോഴും നിരന്തരം സംസാരിച്ചിരുന്നത് കൊണ്ട് ഒരിക്കലും വെര്‍ച്ചല്‍ ആവാതിരുന്നിട്ടുള്ള ഒട്ടേറെ സുഹൃത്തുക്കള്‍.. ഹരീഷ്, പ്രവീണ്‍, യൂസഫ്പ,നന്ദന്‍, ജുനൈദ്, ജോഹര്‍, നിരക്ഷരന്‍, ജയന്‍ ഏവൂര്‍, കുമാരന്‍, തോന്ന്യാസി, സിജീഷ്, മുള്ളൂക്കാരന്‍, റാംജി, കാര്‍ട്ടൂണിസിറ്റ് സജ്ജീവ്, കൊട്ടോട്ടിക്കാരന്‍, ചാണ്ടിക്കുഞ്ഞ്, സജിയച്ചായന്‍, രഞ്ജിത് ചെമ്മാട്, മുരളികൃഷ്ണ, ബിജു കൊട്ടില, മനോജ് കുമാര്‍ തലയമ്പലത്ത്, പൊങുമൂടന്‍, ഷെരീഫ് കൊട്ടാരക്കര, ഹറൂണ്‍ മാഷ്, കൂതറ ഹഷിം, ഹംസ, നാമൂസ്, ചെറുവാടി, സിയാഫ്, പ്രദീപ്, അംജത്, സന്ദീപ്, രമേശ് അരൂര്‍, സന്ദീപ് സലിം, എന്‍.ബി.സുരേഷ്, പാവത്താന്‍ മാഷ്, ഷാജി മാഷ്, ചിതല്‍, മുള്ളൂക്കാരന്‍, മത്താപ്പ്, സജിം തട്ടത്തുമല, ജയിംസ് ബ്രൈറ്റ്, അരുണ്‍ കായംകുളം, ജയിംസ് സണ്ണിപാറ്റൂര്‍, ലെചു, ജയ്നി,എച്മുകുട്ടി,സ്മിത, അഞ്ജു നായര്‍, പ്രയാണ്‍ ചേച്ചി, ഡോണ മയൂര, മാണിക്യം, നീന ശബരീഷ്, ലിപി, റോസിലി, ജോയ്, ജ്യോതി സഞ്ജീവ്, ഫെമിന, കിച്ചുവേച്ചി, മൈന ഉമൈബാന്‍, ലീല ടീച്ചര്‍, ഇന്ദ്രസേന, കുഞ്ഞൂസ്, വര്‍ഷിണി, അനാമിക.. പേരുകള്‍ പലതും വിട്ടുപോകുവാന്‍ ഇടയുള്ളത് കൊണ്ട് ഇനിയും എഴുതി ദീര്‍ഘിപ്പിക്കുന്നില്ല.. “ഹലോ മാഷേ“ എന്ന് വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമ്പോള്‍ സഹികെട്ട് “എന്താടാ കോപ്പേ“ എന്ന് തിരികെ ചോദിക്കുന്ന ശൈലന്‍, “മടിപിടിച്ചിരിക്കാതെ എന്തെങ്കിലും എഴുത് ഉണ്ടക്കണ്ണി“ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍  ഒരു സ്മൈലി നല്‍കി വീണ്ടും മടിപിടിച്ചിരിക്കുന്ന സിത്താര.. (അവിടെയിരുന്നു ഇവനാരെടാ ഇത് പറയാന്‍ എന്നോര്‍ത്ത് കണ്ണൂരുട്ടുന്നുണ്ടാവും എന്ന് അറിയാം) അഭിമുഖങ്ങള്‍ പുസ്തകക്കുറിപ്പുകള്‍  എന്നൊക്കെ പറഞ്ഞ്  നിരന്തരം ഞാന്‍ ശല്യം ചെയ്തപ്പോഴും സഹനത്തിന്റെ പാതയില്‍ എന്നോട് സഹകരിച്ച ബെന്യാമിന്‍, സുസ്മേഷ് ചന്ത്രോത്ത്, ബിജു സി.പി, കെ.എ.ബീന, രാമനുണ്ണിമാഷ്, എന്‍.പ്രഭാകരന്‍ മാഷ്, കുരീപ്പുഴ മാഷ്, ഇവരൊക്കെ നല്‍കിയ സ്നേഹം വേണ്ടെന്ന് വെയ്കുവാന്‍ കഴിയുമായിരുന്നില്ല..

അങ്ങിനെയെന്തൊക്കെയോ എഴുതി ബ്ലോഗിലൂടെ പ്രദര്‍ശിപ്പിച്ചു. കുറേ പേര്‍ അത് വായിച്ചു. അഭിപ്രായങ്ങള്‍ നല്ലതും ചീയതും ഒട്ടേറെ കിട്ടി. ചിലപ്പോള്‍ പൂമാലകള്‍.. ചിലപ്പോള്‍ ചീമുട്ടകള്‍.. രണ്ടും ഒരു പോലെ തന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശ്വാസം. . ഇതിനിടയില്‍ രണ്ട് വട്ടം ഓരോ കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ച് വന്നു. ഒന്ന് ലീല ടീച്ചറുടെ സീയെല്ലസ് ബുക്സിന്റെ സാക്ഷ്യപത്രങ്ങളിലും മറ്റൊന്ന് ഞാന്‍ കൂടെ ഭാഗമായി ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ ഇറക്കിയ കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. എന്ന സമാഹാരത്തിലും. രണ്ട് കഥകള്‍ ചില മത്സരങ്ങളില്‍ സമ്മാനാര്‍ഹമായി. അവിടെയും ലഭിച്ചു പൂമാലയും ചെരുപ്പുമാലയും. അവയും നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിച്ചു എന്ന് വിശ്വാസം. അപ്പോഴൊന്നും ഇതൊക്കെ എന്നെങ്കിലും തുന്നിക്കൂട്ടണമെന്നൊരു ചിന്തയുണ്ടായിരുന്നില്ല. വന്യമായ സ്വപ്നങ്ങളില്‍ പോലും സ്വന്തം കഥകള്‍ അടങ്ങിയ ഒരു സമാഹാരം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നില്ല. ആദ്യം അത്തരം ഒരു ചിന്ത മനസ്സിലേക്ക് കോറിയിട്ടത് പ്രിയ സുഹൃത്ത് പ്രവീണ്‍ വട്ടപ്പറമ്പത്ത് ആണ്. പിന്നീട്  മനുവിന് ഇനി സ്വന്തമായി ഒരു സമാഹാരത്തെ കുറിച്ച് ചിന്തിക്കാം എന്ന് പറഞ്ഞ് എരിതീയില്‍ എണ്ണ കോരിയൊഴിച്ചത് ജയ്നിയും.. അടുത്ത ഒരു പുസ്തകം എന്നാ കുമാരാ എന്ന് ചോദിച്ചപ്പോള്‍ ഇനി നീയൊക്കെ ഇറക്കിയിട്ടേ ഞാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ് വീണ്ടും മനസ്സില്‍ ലഡു പൊട്ടിച്ച് നാശകോശമാക്കിയത് കുമാരന്‍.. കുറേയേറെ പ്രസാധകരുടെ ലിസ്റ്റ് തന്ന് ഇവരെയൊക്കെ മുട്ടിനോക്ക് എന്ന് പറഞ്ഞ് എന്നെ തള്ളി വിട്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു പഹയന്‍ :) പിന്നീട് ഒരു പാതിരാത്രിയില്‍ ഫോണ്‍ ചെയ്ത് നീ കഥകള്‍ താടാ നമുക്ക് ബുക്കാക്കാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ലഡുപൊട്ടിച്ചത് പാപ്പിറസിലെ ബാലഗോപാലന്‍ ഹരി (എന്നിട്ടും മറ്റു ചില കാരണങ്ങള്‍ കൊണ്ട് പാപ്പിറസ് വഴി പുസ്തകമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. പ്രിയ ഹരീ ക്ഷമി)   അത് കൊണ്ട് തന്നെ ഇവരാണ് ആ ദുഷ്ടശക്തികള്‍ എന്നും പ്രേരണാകുറ്റത്തിനുള്ള ശിക്ഷ ഇവര്‍ക്ക് കല്പിച്ച് നല്‍കിയാലും എന്ന് മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച് കൊണ്ട് തന്നെ ഒടുവില്‍ അത് സംഭവിക്കുന്നു എന്ന വിവരം ഔപചാരികമായി ഞാന്‍ അറിയിക്കട്ടെ.. 

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.. അല്ല, നന്ദിയാരോടൊക്കെ ഞാന്‍ ചൊല്ലേണ്ടൂ.. ഒരുപാട് പേരോട്...

അക്ഷരങ്ങളിലേക്ക് നയിച്ച അച്ഛന്‍, അമ്മ..
വായിക്കാന്‍ പ്രേരിപ്പിച്ച ചേച്ചി, അമ്മാവന്‍...
എഴുതുവാന്‍ ഊര്‍ജ്ജമായ യാഹു കൂട്ടുകാരി..
സഹിച്ചും ക്ഷമിച്ചും കൂടെ നില്‍കുന്ന നല്ല പാതി, കുഞ്ഞ്..
എഴുതിയത് വായിച്ച് തിരുത്തി തന്ന കൂട്ടുകാര്‍..

അതിലൊക്കെയേറെ...

എന്നെ പോലെ ഒരു തുടക്കക്കാരന്റെ പുസ്തകത്തിന് ഒരു പ്രവേശിക എഴുതി തന്ന് എഴുത്തുകാരന് വേണ്ടത് വലിയ മനസ്സും ലാളിത്യവും ആണെന്ന് എന്നിലെ അഹങ്കാരിയെ ഓര്‍മ്മപ്പെടുത്തിയ എന്റെ പ്രിയ രാമനുണ്ണിമാഷിന്..

എന്റെ കഥകള്‍ തുന്നിക്കൂട്ടി ഒരു പുസ്തകം.. കാ...കാ.. എന്ന് അലറി വിളിച്ചുകൊണ്ട് ഒരു കാക്ക നിങ്ങളെ അലോസരപ്പെടുത്തി തുടങ്ങുവാന്‍ പോകുകയാണ്. “വാങ്ങി വായിക്കെടാ.. വാങ്ങി വായിക്കെടാ“ എന്നാണ് ആ കാക്ക വിളിച്ച് കൂവുന്നത് എന്നാണ് പ്രസാധകര്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയ സുഹൃത്ത് ജുനൈദ് മുഖപുസ്തകത്തില്‍ കോറിയിട്ട വരികള്‍ ഞാന്‍ കടം കൊള്ളട്ടെ..

“കഥയുടെ ബാന്റ് വിഡ്തിൽ നിന്ന് ജീവിതത്തിന്റെ ബാന്‍‌ഡ് വിഡ്തിലേക്ക് ഒരു കാക്ക പറന്നു തുടങ്ങുന്നു.. “ തുടര്‍ന്ന് സ്മൈലിയോടെ തന്നെ ജുനൈദ് അനുബന്ധമായി എഴുതി.. “കാക്ക മലര്‍ന്നു പറന്നു പരിശീലനം തുടങ്ങി.. മിനിമം ഒരു 100 പേജ് പറക്കും.. :) 



അതെ കൂട്ടുകാരെ..   ഒരു കാക്ക പറക്കാന്‍ ശ്രമിക്കുകയാണ്. 


എവിടെയെങ്കിലും ഒന്ന് നിറുത്തണമല്ലോ.. അതുകൊണ്ട് പുസ്തകത്തിന്റെ സമര്‍പ്പണത്തോടെ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


രക്തബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്ക്....
സ്നേഹബന്ധങ്ങളുടെ പൊട്ടാത്ത പട്ടുനൂലിഴകള്‍ക്ക്....
സ്നേഹനിരാസങ്ങളുടെ ചീര്‍ത്തുവീര്‍ത്ത മുഖങ്ങള്‍ക്ക്...
സഹനത്തിന്റെ ഒരമ്മയ്ക്കും കുഞ്ഞിനും....

ഒടുക്കം...

നിനക്ക്...

ഒടുക്കത്തിനുമവസാനം....

നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്....
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
പിന്നെയും...
.


കഥയുടെ ബാന്റ്വിഡ്തില്‍ നിന്നും ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തിലേക്ക് പറന്നു തുടങ്ങുന്ന ഈ കാക്കയെ നിങ്ങള്‍ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.