വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

കുട്ടിക്കള്ളന്‍

ളവ് എന്നത് ചിലര്‍ക്ക് ഒരു ഹോബിയാണ്. ചിലര്‍ അത് ജീവിക്കുവാനുള്ള ഉപാധിയാക്കുന്നു. മറ്റു ചിലരില്‍ അത് അവര്‍ പോലുമറിയാത്ത മാനസീക വൈകല്യത്തിന്റെ പ്രതിഫലനമാണ്. ഇത്തരത്തിലുള്ളവര്‍ ചിലപ്പോള്‍ പിടിക്കപ്പെടുന്ന സാഹചര്യവും മറ്റും ചേര്‍ത്ത് ജീവിതകാലം മുഴുവന്‍ കള്ളനെന്ന പേരില്‍ അറിയപ്പെടേണ്ടിവരുന്നു. ഒട്ടേറെ കുട്ടിക്കള്ളന്മാരെ പറ്റി ഇന്ന് നമ്മള്‍ വാര്‍ത്തകളിലൂടെയും മറ്റും അറിയുന്നു. പക്ഷെ ഇവര്‍ എങ്ങിനെ കള്ളന്മാരായി എന്നോ അല്ലെങ്കില്‍ ഇവരുടെ ഒക്കെ ഭാവിയെന്തെന്നോ ആരും ചികഞ്ഞിട്ടില്ല. എനിക്ക് നേരില്‍ അറിയാവുന്ന ഒരു സംഭവം പറയാം.


ഒരു സുഹൃത്തിന്റെ വീട്ടില്‍ അടുത്തിടെ തുടര്‍ച്ചയായി വളരെ വ്യത്യസ്തമായ ചില കളവുകള്‍ നടക്കുകയുണ്ടായി. കളവ് എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. കാരണം , കളവ് നടത്തുന്ന ആള്‍ തന്നെ ആരുമറിയാതെ തൊണ്ടിമുതല്‍ ഒരു ദിവസത്തിനകം വീട്ടുവളപ്പില്‍ തിരികെ എത്തിക്കും!!. സുഹൃത്തിന്റെ വീട്ടില്‍ അവനെകൂടാതെ അച്ഛന്‍ , അമ്മ, സഹോദരി എന്നിവരാണ് ഉള്ളത്. വീട്ടില്‍ നിന്നും തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും!! ഇതില്‍ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്തെന്നാല്‍ കള്ളന്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഈ കളവ് മുതല്‍ കൈവശം സൂക്ഷിക്കില്ല എന്നതാണ്.


അടിവസ്ത്രങ്ങള്‍ അലക്കിയുണക്കാന്‍ ഇട്ടാല്‍ അവ കാണാതാകുന്നു. പിറ്റേന്നോ അന്ന് വൈകീട്ടോ തന്നെ അവ പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്നോ പുരയിടത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നോ കണ്ടുകിട്ടുകയും ചെയ്തു. ആദ്യം രണ്ടുമൂന്ന് ദിവസമൊന്നും ആര്‍ക്കും ഒന്നും മനസ്സിലായില്ല. കാക്കയോ മറ്റോ ചെയ്തതാവും എന്നേ ആദ്യമൊക്കെ സ്ത്രീകള്‍ കരുതിയുള്ളൂ.. അമ്മയോ സഹോദരിയോ ഈ വിവരം നാണക്കേട് കൊണ്ടാവാം മറ്റാരെയും അറിയിച്ചുമില്ല. കള്ളനാണെങ്കിലും വളരെയധികം ബുദ്ധിപൂര്‍‌വ്വം തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. രണ്ട് ദിവസത്തെ മോഷണത്തിന് ശേഷം പിന്നീട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഈ സംഭവം വിട്ടുകളയുകയും ചെയ്തു. പക്ഷെ, വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ നേരത്തെ സംഭവിച്ചത് പോലെ വസ്ത്രങ്ങള്‍ നഷ്ടപ്പെടുവാനും അന്ന് വൈകുന്നേരമോ അടുത്ത ദിവസമോ ഒക്കെയായി പഴയത് പോലെ അവ തിരികെ കിട്ടുകയും ചെയ്തു. അതോടുകൂടി സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകരായി.. അവര്‍ വസ്ത്രങ്ങള്‍ അലക്കിയിടുന്നത് വളരെയധികം ശ്രദ്ധിച്ചായി. അടുത്തുള്ള ചില വീടുകളിലും ഇതേ പോലുള്ള കളവ് നടന്നു എന്ന്‍ അറിയുന്നത് അപ്പോഴായിരുന്നു.. മോഷണങ്ങള്‍ക്കിടയിലെ ഒരാഴ്ചയുടെ ഗ്യാപ്പുകള്‍ ഇതുപോലെ ഒട്ടുമിക്ക വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു എന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്ത്രീകളാരും അടിവസ്ത്രങ്ങള്‍ വീടിനു പുറത്ത് അലക്കിയിടുന്നത് ഒഴിവാക്കി. അതോടെ കള്ളന്റെ അവസ്ഥ പരിതാപകരമായി. മോഷ്ടിക്കുവാന്‍ 'വസ്തു' കിട്ടാതെ വന്നപ്പോള്‍ കള്ളന്‍ മുന്‍പ് കൈവശപ്പെടുത്തിയ മോഷണമുതല്‍ തിരികെ കൊടുക്കുന്ന വിശാലമനസ്കത അവസാനിപ്പിച്ചു.


ആരായിരിക്കും കള്ളന്‍? എല്ലാവരും തലപുകയ്കാന്‍ തുടങ്ങി. ഒരു രൂപവും കിട്ടുന്നില്ല. അപ്പോഴാണ് മറ്റൊരു കാര്യം ഏവരുടേയും ശ്രദ്ധയില്‍ പെട്ടത്. മിക്കവാറും ഉച്ചസമയത്താണ് കളവ് നടക്കുന്നത്. ഊണ് കഴിക്കുന്ന നേരങ്ങളില്‍. അങ്ങിനെ അവരുടെ വിശദമായ ഇന്‍‌വെസ്റ്റിഗേഷനൊടുവില്‍ കള്ളനെ കണ്ടുപിടിച്ചു. ഒരു എട്ടാംക്ലാസുകാരന്‍ പയ്യനായിരുന്നു പ്രതി! അവനാണെങ്കിലോ നാട്ടുകാര്‍ക്കിടയില്‍ നല്ല ഇമേജുള്ള അച്ഛനമ്മമാരുടെ രണ്ട് മക്കളില്‍ ഒരാള്‍. സാമാന്യം നന്നായി പഠിക്കുന്ന, കണ്ടാല്‍ പാവം പോലെ തോന്നുന്ന ഒരു പയ്യന്‍. ആദ്യം ഇത് പറഞ്ഞ സ്ത്രീയോട് മറ്റുള്ളവര്‍ തട്ടിക്കയറി. ഹെയ്, അവനാവില്ല. അവന്‍ ഒരു പാവം പയ്യനല്ലേ എന്നൊക്കെയായിരുന്നു മറ്റുള്ളവരുടെ ന്യായീകരണം. എങ്കിലും ക്രമേണ, പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൊണ്ട് കള്ളനെ പലരും കാണുകയുണ്ടായി. കാരണം, മോഷണമുതല്‍ വീടിനു വെളിയില്‍ വരാതായതോടെ കള്ളന്റെയും സമചിത്തത തെറ്റിയിരുന്നു. എങ്ങിനെയും വസ്തു കൈക്കലാക്കണമെന്ന ചിന്തയോടെ പലപ്പോഴും കൊച്ചുകള്ളന്‍ സമയവും സന്ദര്‍ഭവും മറന്നു. മുന്‍പുണ്ടായിരുന്നത് പോലെ വ്യക്തമായ പ്ലാനിങ് ഇല്ലാതെയായി കള്ളന്റെ നീക്കങ്ങള്‍. പലപ്പോഴും പല മതില്‍ക്കെട്ടിന്റെയും മറവില്‍ കൊച്ചുകള്ളന്‍ പതുങ്ങിനില്‍ക്കുന്നത് ഇവരില്‍ പലരും കണ്ടു. അതോടെ പെണ്ണുങ്ങള്‍ അവനെ നോക്കി കണ്ണുരുട്ടാന്‍ തുടങ്ങി. പക്ഷെ, ഒരിക്കല്‍ പോലും തൊണ്ടിമുതലുമായി അവനെ ആര്‍ക്കും പിടിക്കാന്‍ കഴിഞ്ഞില്ല. പെണ്ണുങ്ങള്‍ ചര്‍ച്ചചെയ്ത് വീണ്ടും അടിവസ്ത്രങ്ങള്‍ പുറത്ത് ഉണക്കാനിടുവാന്‍ തീരുമാനിച്ചു. ഇവനെ കൈയോടെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ഓരോ വീട്ടിലും സ്ത്രീകള്‍ ഇവനെ പിടിക്കാന്‍ പതുങ്ങി നിന്നു. പക്ഷെ, അവനെ തൊണ്ടിയോട് കൂടെ പിടികൂടുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അത്രയേറെ സമര്‍ഥമായിട്ടായിരുന്നു കളവ് നടത്തിയിരുന്നത്. അങ്ങിനെയായിരുന്നു പ്രശ്നം ആണുങ്ങളുടെ ചെവിയില്‍ എത്തിയത്.


അങ്ങിനെ അവസാനം സംഭവം കൂട്ടുകാരന്റെ പെങ്ങള്‍ അവനോട് പറഞ്ഞു. ഇവനെ കൈയോടെ പിടികൂടാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നായി പിന്നീടുള്ള ചിന്ത. കാരണം തെളിവ് സഹിതമല്ലാതെ ഇത് മറ്റാരോടും പറയാന്‍ കഴിയില്ല. ഇത്തരം ഒരു സംഭവത്തിലെ പ്രതിയാണ് ആ പയ്യനെന്ന് ആരും വിശ്വസിക്കില്ലെന്നതാണ് സത്യം. അത്രക്കേറെയായിരുന്നു അവന്റെ വീട്ടുകാര്‍ക്ക് നാട്ടുകാര്‍ക്കിടയിലുള്ള ഇമേജ്.


ഒടുവില്‍ നായ്കരണപ്പൊടി പ്രയോഗം നടത്താമെന്ന് അവര്‍ തീരുമാനിച്ചു. നായ്കരണപൊടി വിതറിയ ഒരു അടിവസ്ത്രം പതിവ് പോലെ അലക്കിയുണക്കാന്‍ എന്ന രീതിയില്‍ അയയില്‍ ഇട്ട് കാത്തിരിപ്പായി. ആദ്യ ദിവസം സംഭവം അവിടെ തന്നെ കിടന്നു. എന്തോ മറ്റെവിടെയോ ആയിരുന്നു അന്ന് കൊച്ചുകള്ളന്റെ ലക്ഷ്യസ്ഥാനം. പിറ്റേന്ന് കള്ളന്‍ മുതല്‍ കൈകലാക്കി. ഒരു മണിക്കൂറോളം വെയിറ്റ് ചെയ്ത ശേഷം കൂട്ടുകാരനും അമ്മയും കൂടെ അവരുടെ വീട്ടിലേക്ക് ചെന്നു. ഇവര്‍ ചെല്ലുമ്പോള്‍ മുറിക്കകത്ത് മുറുമുറുക്കലുകളും വഴക്ക് പറച്ചിലും ഒക്കെ പതുക്കെയെങ്കിലും കേള്‍ക്കുന്നുണ്ട്. ഇവരെ കണ്ടതും പയ്യന്റെ അച്ഛനും അമ്മയും തൊഴുകൈകളുമായി വെളിയിലേക്ക് വന്നു. ദയവ് ചെയ്ത് ഇത് ആളുകളെ അറിയിച്ച് പ്രശ്നമാക്കരുത്. അങ്ങിനെ വന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ആത്മഹത്യ മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പറഞ്ഞ് ആ മാതാപിതാക്കള്‍ കരയാന്‍ തുടങ്ങി. പയ്യന്‍ അകത്ത് മുറിയില്‍ കിടന്ന് ചൊറിച്ചിലോട് ചൊറിച്ചില്‍. ഒടുവില്‍ ആ പയ്യന്റെ നല്ല ഭാവിയെ കരുതി ആ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ അത് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.


അന്ന് അവനെ ഒരു കള്ളന്‍ അല്ലെങ്കില്‍ മാനസീകരോഗി എന്ന രീതിയില്‍ പുറംലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടുവാനുള്ള അവസരം കളഞ്ഞു കുളിച്ചു എന്ന ഒരു തോന്നല്‍ ഇപ്പോള്‍ ആര്‍ക്കുമില്ല. അവന്റെ മാതാപിതാക്കള്‍ ഒരു പാട് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അവന്റെ പ്രശ്നം എവിടെ നിന്നൊക്കെയോ കിട്ടിയ അപക്വമായ ലൈംഗീക പരിഞ്ജാനമാണെന്ന് മനസ്സിലാക്കുകയും മറ്റാരുമറിയാതെ അവന് നല്ല ഒരു മന:ശാസ്ത്രഞ്ജന്‍ വഴി കൌണ്‍സിലിങ് നല്‍കുകയും ഇന്ന് അവന്‍ നല്ല കുട്ടിയായി തീരുകയും ചെയ്തു. ഒരു പക്ഷെ, സമൂഹത്തിനു മുന്‍പില്‍ അന്ന് മോശക്കാരനായി ചിത്രീകരിച്ചിരുന്നെങ്കില്‍ ഇന്ന് അവന്‍ ഒരു താന്തോന്നിയായി മാറിയേനേ..

------------------------------------------------------------------------------------------------------

റഹ്‌മാന്‍ കിടങ്ങയം എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷന്‍സ് , കോഴിക്കോട് പുറത്തിറക്കിയ, കഥകള്‍/ കവിതകള്‍/ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 'കള്ളന്‍ ഒരു പുസ്തകം' എന്ന സമാഹാരത്തില്‍ 'നായ്കരണപ്പൊടി' എന്ന പേരില്‍ അനുഭവമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകൃതമായ കുറിപ്പ്..

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബെന്യാമിനുമായുള്ള അഭിമുഖം ബ്ലോഗനയില്‍


ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക് എന്ന പേരില്‍ നാട്ടുപച്ച വെബ്‌മാഗസിനു വേണ്ടി ബെന്യാമിനുമായി നടത്തിയ ഇമെയില്‍ അഭിമുഖം മാതൃഭൂമിയുടെ ലക്കം (2011 ഡിസംബര്‍ 11) ബ്ലോഗനയില്‍!. ബ്ലോഗനയുടെ പേജ് പരിമിതി മൂലമാവാം അഭിമുഖം പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടില്ല. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെയും ഇവിടെയും വായിക്കാം.





ഈ അഭിമുഖം ചെയ്യുവാന്‍ എന്നെ സമീപിച്ച നാട്ടുപച്ചയുടെ അണിയറപ്രവര്‍ത്തകര്‍ക്കും, ഇതിലേക്കായി ഒട്ടേറെ ഇന്‍ഫൊര്‍മേഷന്‍സ് നല്‍കി സഹായിച്ച പ്രിയപ്പെട്ട ചില ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അതിനേക്കാളേറെ ഒരു ഇമെയില്‍ അഭിമുഖം എന്ന ആശയത്തോട് സഹകരിച്ച ശ്രീ. ബെന്യാമിനും ഹൃദയം നിറഞ്ഞ നന്ദി


എന്റെ കുറിപ്പുകള്‍ വായിക്കുവാന്‍ സമയം കണ്ടെത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന എല്ലാവരോടും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ.