ഞായറാഴ്‌ച, ഒക്‌ടോബർ 11, 2009

നിഴലുകള്‍ എന്നെ പിന്തുടരുന്നു....


ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണുമായി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്‌. ഒരു നിമിഷം... കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു.

"എന്താടാ വിശേഷിച്ച്‌...?" അടുത്തു നിന്നിരുന്ന അനി ചോദിച്ചത്‌ കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യത്തിന് മുന്‍പില്‍ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.

"വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും." അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. " ആട്ടെ, നീ എപ്പോളാ പോകുന്നത്‌?"

"ഓ, ഞാൻ പോകുന്നില്ല."

"ഛെ, നീയെന്താണീ പറയുന്നത്‌. നിന്റെ കൈയിൽ പണമില്ലേ? സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്‌."

" അതല്ല, ഞാൻ പോകുന്നില്ല... എല്ലാം നിനക്കറിയാല്ലോ?"

"അതൊക്കെ വിട്ടുകളയടാ, അല്ലെങ്കിലും ഇപ്പോഴണോ അതൊക്കെ.. ങാ, നീ പോകാൻ നോക്ക്.."

എന്നിൽ പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവതിരിന്നതുകൊണ്ടാവാം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. ജാലകകാഴ്ചകളിലേക്ക് മുഖം തിരിച്ച് മിണ്ടാതിരുന്നു.

"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്‌. വൈകിയാൽ..."

"ങും, പോകണം... എനിക്കത്‌ കാണണം..." മനസ്സിന്റെ പിറുപിറുപ്പ് അല്പം ഉച്ചത്തിലായെന്ന് തോന്നുന്നു. അനിയുടെ കൈയിൽ നിന്നും ബാഗ്‌ കടന്നെടുത്ത്‌, മേശവലിപ്പില്‍ നിന്നും കുറച്ച്‌ പണം എടുത്ത്‌ ജീൻസിന്റെ പോക്കറ്റിൽ തിരുകി അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ്‌ വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം... ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...

സംസാരശേഷിയില്ലെങ്കിലും ആംഗ്യഭാഷയുടെ വരമ്പുകള്‍ക്കകത്ത് നിന്ന് തർക്കിച്ചും, വിലപേശിയും വീടുകള്‍ തോറും മീൻ വിറ്റ്‌ കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവിനുള്ളത് കഴിച്ച് മിച്ചം പിടിക്കുന്ന ഒരു തുക എന്നും അച്ഛൻ വലിയച്ഛന്റെ കൈവശം ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ... പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്‌, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്‌. അന്ന് പത്ത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ... വലിയ ശബ്ദത്തോടെ പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ... വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ... ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ... തലക്ക്‌ കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ... വലിയച്ഛനെ ശപിച്ചുകൊണ്ട്‌, എന്നെയും വലിച്ചിഴച്ച്‌ പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ ദു:ഖത്തില്‍ ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ... മനസ്സിലെ വെള്ളിത്തിരയിൽ ഇന്നും മങ്ങാതെ നിൽക്കുന്ന ചിത്രം!! അവസാനം... അവസാനം... മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക്‌ പ്രവേശിക്കേണ്ട യാമങ്ങളിൽ... നിദ്രയെ ഭോഗിച്ച്‌, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ ഇക്കിളിപ്പെട്ടും, പുളഞ്ഞും... ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ... തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ... അലമുറയിടുന്ന അമ്മ...- അതേ സമയം - അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം - ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ... എന്റെ വലിയച്ഛൻ!!!

ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണ് താൻ കരയുകയാണെന്ന് മനസ്സിലായത്‌. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക്‌ കരയാൻ കഴിയില്ല... കണ്ണുകൾ അമർത്തിതുടച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ചെറിഞ്ഞ ജന്മനാട്ടിലേക്ക് ബസ്സ് ഇരമ്പിയെത്തിയിരുന്നു. വരമ്പ്‌ മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ചുറ്റുപാടുകളില്‍ നിന്നും ആളുകളുടെ അടക്കിപിടിച്ച സംസാരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , വല്ലാത്ത നിസ്സംഗതയൊടെ നടന്നു.

ഒടുവിൽ... വർഷങ്ങൾക്ക്‌ ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു. വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.

വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്‌...

ആരോ അകത്തേക്ക്‌ പിടിച്ചു കയറ്റി. വർഷങ്ങൾക്ക്‌ ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത്‌ ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണ് അമ്മ തന്നെ വലിച്ചിഴച്ച്‌ ഈ പടിയിറങ്ങിയത്‌. അതിനു ശേഷം ഇപ്പോൾ...

"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിത് നന്നായി..." ആരൊക്കെയോ തമ്മിൽ അടക്കം പറയുന്നത് കേള്‍ക്കാം.

"താൻ പുഴുത്ത് ചാവത്തെയൊള്ളെടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തികട്ടി വന്നു. ഒരു പാട്‌ വട്ടം... കൂടിനിന്നവരിൽ ചിലരും അത്‌ അയവിറക്കുന്നുണ്ടായിരുന്നു.

"ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങാന്‍ ഇനിയും വൈകികൂടാ.. ഇപ്പോള്‍ തന്നെ നേരത്തോട് നേരമായിരിക്കുന്നു.." - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ്‌ ഗോപിയേട്ടൻ നാടുവിട്ടത്‌ ആ നേരം വരെ ഓർത്തിരുന്നില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.

"മോനേ, വലിയമ്മക്ക്‌ നീ മാത്രമെയുള്ളൂ ഉണ്ണ്യേ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ്‌ വീണ്ടും പതറിപ്പോയി. പെട്ടന്ന് കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ അലയുകയാണെന്ന് തോന്നി. ഒരു മാത്ര... ഒറ്റത്തവണ ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. വികാരവിക്ഷോപമടക്കുവാന്‍ കഴിയാതെ തളര്‍ന്നുപോയി. കുനിഞ്ഞിരുന്ന് ഒരു വിധത്തില്‍ കർമ്മങ്ങൾ മുഴുമിപ്പിച്ചു.

ശവം ചിതയിലേക്കെടുത്തു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ... ശവം പൊതിഞ്ഞ തുണിയിൽ നിന്നും രക്തം കിനിയുന്നുവോ...?

വിഷം കലർന്ന രക്തം!!

അത്‌...അതെന്റെ ചേച്ചിയുടേതല്ലേ !!

ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...

ഇല്ല, എന്റെ തോന്നലയിരിക്കും...

വയ്യ...എനിക്കൊന്നിനും വയ്യല്ലോ...

കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട്‌ ഞാൻ പിന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ.. ആരൊക്കെയോ മടക്കിവിളിക്കുന്നു.

ഇല്ല... എനിക്കതിന് കഴിയില്ല..

എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...

തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...

ഞാൻ വേഗം നടന്നു.. രക്തം പുഴയായി എന്റെ പിന്നാലെ ഒഴുകിവരുന്നു...

പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!

പിന്നിൽ വലിയമ്മയുടെ ദീനരോദനം...

"കൊള്ളിവയ്ക്കാൻ ആളില്ലാതെ... ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.

ആർക്കാണു ഞാൻ മോക്ഷം നൽകേണ്ടത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്‌... എനിക്ക്‌ ഒന്നിനും കഴിയുന്നില്ലല്ലോ...

തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു... രക്തപുഴ എന്നെ ആശ്ലേഷിക്കാൻ... വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ.... ഞാൻ ഓടി.. എന്റെ പിന്നിൽ ആരാണ്?

ആരാണെന്നെ പിടിച്ചു വലിക്കുന്നത്‌?

വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...