മീൻ മാർക്കറ്റിലേക്ക് പോകും വഴി ആ പഴയ , പൊട്ടിപൊളിഞ്ഞ വീട് കണ്ട് ഒരു നിമിഷം ഞാൻ നിന്നു. എന്തൊകൊണ്ടോ, ആ വഴി പോകുമ്പോളെല്ലാം അറിയാതെ തന്നെ എന്റെ കണ്ണുകൾ ആ ഇടിഞ്ഞ് തുടങ്ങിയ, ചിതലരിച്ച വീടിന്റെ ഉമ്മറക്കോലായിലേക്ക് ഒരു വട്ടമെങ്കിലും പാളിപോവാറുണ്ട്. ആരുടെയോ വിളിക്ക് കാതോർത്ത് ഒരു നിമിഷം ഞാൻ അവിടെ പകച്ച് നിൽക്കാറുണ്ട്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും റോസി എന്ന് പേരുള്ള, “റോസുമ്മ” എന്ന് ഞാനുൾപ്പെടെ എല്ലാവരും വിളിച്ചിരുന്ന അമ്മൂമ്മയുടെ ആ വീടിനു മുൻപിൽ എത്തുമ്പോൾ ഇന്നും ഒരു കുളിർക്കാറ്റ് എന്നെ തഴുകാറുണ്ട്.. ഒരു പക്ഷെ, അത് എന്റെ റോസുമ്മ തന്നെയാവാം..
“മോനെങ്ങോട്ടാ..” വലിയമ്മയുടെ കൈയിൽ തൂങ്ങി മീൻ മാർക്കറ്റിലേക്ക് പോകുമ്പോളെല്ലാം കവിളിൽ തട്ടി റോസുമ്മ ചോദിച്ചു. മറുപടിയായി ചിരിച്ച് കൊണ്ട് വായുവിൽ ഒരു ഉമ്മയും കൊടുത്ത ഞാൻ റോസുമ്മയെ സന്തോഷിപ്പിക്കും. അത് കാണുമ്പോളുള്ള ഉമ്മയുടേ നിറഞ്ഞ ചിരി ഇന്നും മനസ്സിലുണ്ട്. അവർ എന്റെ കവിളിൽ വേദനിപ്പിക്കാതെ വലിക്കും. എനിക്കും അവരുടെ ആ സ്നേഹപ്രകടനങ്ങൾ ഒത്തിരി ഇഷ്ടമായിരുന്നു.
“പഠിച്ച് മിടുക്കനാവണം” അവർ വാത്സല്യത്തോടെ എന്നെ തഴുകും. അവരുടെ ചിരി കാണാൻ നല്ല ഭംഗിയാണ്. മുൻ വരിയിൽ താഴെ രണ്ട് പല്ലുകളും മുകളിലെ മൂന്ന് പല്ലുകളുമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. താഴെയുള്ള രണ്ട് പല്ലുകളും വെറ്റിലക്കറ പുരണ്ട് വികൃതമായിരുന്നു. എങ്കിലും അമ്മൂമ്മയുടെ വായതുറന്നുള്ള ചിരി എനിക്ക് വളരെ ഇഷ്ടമായിരുന്നു.
റോസുമ്മ എന്ന് പറയുമ്പോൾ ഒരു പടുകിളവി ഒന്നുമല്ല കേട്ടോ.. ഞാൻ പഠിക്കുന്ന കാലത്ത് ഒരു അറുപത് അറുപത്തഞ്ച് വയസ്സ് പ്രായം കാണും. ഞാൻ ഉമ്മയെ കാണാൻ തുടങ്ങിയ കാലം മുതൽ വാലുവച്ച ഒരു മുണ്ടും ഒട്ടിയ വയറിന്റെ തൂങ്ങലുകൾ പുറത്ത് കാണാവുന്ന ഒരു റൌകയും വേഷം. രണ്ടും മുഷിഞ്ഞ്, അഴുക്ക് പുരണ്ട് വൃത്തികേടായിരിക്കും. തലമുടി പിന്നിൽ ഒരു കുഞ്ഞ് ഉണ്ട പോലെ കെട്ടിവച്ചിട്ടുണ്ടാവും. കുളിക്കുന്ന പതിവ് ആദ്യകാലത്തൊക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എനിക്ക് ഓർമ്മ വച്ചതിന് ശേഷം മുഷിഞ്ഞ വേഷത്തോടെയും, ജടപിടിച്ച മുടിയോടെയും മാത്രമേ ഞാൻ ഉമ്മയെ കണ്ടിട്ടുള്ളൂ. കൈയിൽ സന്തത സഹചാരിയായി ഒരു കാലൻ കുടയുണ്ടാവും. അതിന്റെ ശീല നരച്ച്, നരച്ച് ചാരനിറമായിരുന്നു. ഉമ്മ നടന്ന പോകുമ്പോൾ പലവട്ടം ഞാൻ പിന്നിൽ നിന്നും മുണ്ടിന്റെ വാലിൽ പിടിച്ച് വലിച്ചിട്ടുണ്ട്. എന്റെ പൊട്ടിച്ചിരിയിൽ ഉമ്മ എന്നും നിറഞ്ഞ് ചിരിക്കുന്നതേ എന്റെ ഓർമ്മയിൽ ഉള്ളൂ. എന്തോ, ഞാനുമായുള്ള സൌഹൃദമാകാം എന്റെ അച്ഛനും അമ്മക്കും അവരെ വലിയ കാര്യമായിരുന്നു.
“എടാ കള്ളകുറുമ്പാ... നീ ഏത് ക്ലാസിലാ?” എപ്പോൾ കണ്ടാലും റോസുമ്മ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു അത്.
“നാലാം ക്ലാസിലാ അമ്മൂമ്മേ” അഭിമാനത്തോടുള്ള എന്റെ മറുപടി
“ഇത് വരെ നാലിലേ ആയുള്ളൂ.. വേഗം വേഗം പഠിക്ക്. മോൻ വലിയ ജോലിക്കാരനാകുമ്പോൾ ഉമ്മക്ക് നിറയെ പൈസ തരണോട്ടോ” - ഈ ഒരു കാര്യത്തിലേ എനിക്ക് ഉമ്മയോട് ദ്വേഷ്യമുണ്ടായിരുന്നുള്ളൂ. ഉമ്മയുടെ വേഗം വേഗം പഠിക്ക് എന്നുള്ള പറച്ചിൽ കേൾക്കുമ്പോൾ . അന്നേരം എനിക്ക് സങ്കടം വരും. വീട്ടിൽ വന്ന് അമമയോട് പറഞ്ഞ് ഒച്ചവെക്കും. ഇനി ഉമ്മയോട് മിണ്ടില്ല എന്ന് തീരുമാനിക്കും. പക്ഷെ, അടുത്ത പ്രാവശ്യം കാണുമ്പോൾ ഞാൻ വീണ്ടും ഉമ്മയുടെ പഴയ കള്ള കുറുമ്പനാകും.
അന്നൊക്കെ ഞാനുമായുള്ള ഉമ്മയുടെ കളിചിരി കണ്ടിട്ട് വല്ലപ്പോഴുമൊക്കെ അച്ഛൻ അവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുമായിരുന്നു. അവർക്ക് അതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. ഒത്തിരി കാശ് അവരുടെ മരിച്ചുപോയ ഭർത്താവ് അവർക്കായി മാറ്റി വച്ചിട്ടുണ്ടായിരുന്നു. മക്കളില്ലാതിരുന്ന ഉമ്മ അതെല്ലാം ആർക്കും കൊടുക്കാതെ ഭർത്താവ് തന്ന നിധി എന്ന് പറഞ്ഞ് കാത്ത് വച്ചു. ആരെങ്കിലും അതിൽ നിന്നും എന്തെങ്കിലും എടുക്കുമെന്ന് ഭയന്ന് അവർ കുറേ കാശ് പറമ്പിൽ കുഴിച്ചിട്ടു. പിന്നീട് അത് തിരഞ്ഞിട്ട് കാണാതെ അതിലേ പോകുന്നവരെ മുഴുവൻ ചിത്തവിളിച്ചു. സഹികെട്ട ആളുകൾ അവരെ പിടിച്ച് കെട്ടിയിട്ടു.
അമ്മൂമ്മയുടെ കൂട്ട് ആ നരച്ച കുടയും ഒരു ചാവാലി പട്ടിയുമായിരുന്നു. ഇവ രണ്ടുമില്ലാതെ അമ്മൂമ്മയെ ഞാൻ കണ്ടത് അവർ മരിച്ച് കിടന്നപ്പോൾ മാത്രമാണ്. അവരുടെ മരണം.. ഇന്നും അത് ഓർക്കുന്നു. എനിക്ക് ജോലി കിട്ടിയ ശേഷം അന്നായിരുന്നു വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മൂമ്മയെ കാണുന്നത്. വീട്ടിൽ പുട്ടിയിട്ട ശേഷം അമ്മൂമ്മയുടെ അരികിലേക്കൊന്നും ആരും പോകുമായിരുന്നില്ല. അവരുടെ സ്വന്തക്കാർ പോലും. അവർക്ക് ഒരനുജത്തിയും അവരുടെ മകനും ഭാര്യയും അവരുടെ മകളുമാണ് ആകെ സ്വന്തക്കാരായി ഉണ്ടായിരുന്നത്. അവരെപോലും അമ്മൂമ്മ പറമ്പിലേക്കൊന്നും അടുപ്പിച്ചിരുന്നില്ല.. തന്റെ ഭർത്താവിന്റെ സ്വത്ത് അടിച്ച് മാറ്റാനാ ഇവരൊക്കെ വരുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം. ആ പറമ്പിൽ ആകെ പ്രവേശനം കുട്ടികൾക്ക് മാത്രമായിരുന്നു. .പക്ഷെ, എന്തോ ഭയമാകാം ഒറ്റ കുട്ടികൾ അവിടേക്ക് കടക്കില്ലായിരുന്നു. അനുജത്തിയുടെ മകന്റെ കുട്ടിപോലും പേടിച്ച് ഉമ്മ വിളിച്ചാലും പോകില്ലായിരുന്നു.
അവർ മരിച്ചപ്പോൾ അതുകൊണ്ട് തന്നെ ബന്ധുക്കളും പള്ളീക്കാരുമൊന്നും അവരുടെ ശരീരം ഏറ്റെടുക്കാൻ തയ്യാറായില്ല.. വലിയ ഒച്ചപാടായിരുന്നു അന്ന് അവിടെ. ജീർണ്ണിച്ച ശരീരത്തിന് മുൻപിൽ നിന്ന് സ്വത്തിന്റെ കാര്യത്തിൽ കടിപിടി കൂടുന്ന ബന്ധുക്കളേയും പള്ളിക്കമ്മറ്റിക്കാരെയും കണ്ട് ഞാനൊക്കെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അന്നേരം ആരും പ്രതീക്ഷിക്കാതെ അവരുടെ ഭർത്താവിന്റെ പഴയ ചങ്ങാതിയായ നാട്ടിലെ അറിയപ്പെടുന്ന വക്കീൽ റോസുമ്മയുടെതെന്ന് പറയപ്പെട്ട ഒരു വില്പത്രവുമായി അവിടേക്ക് വന്നത്. ആദ്യം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുറേ വാദ പ്രദിവാദങ്ങൾക്ക് ശേഷം എല്ലാവരും ആ വില്പത്രം വായിച്ച് കേൾക്കാൻ തെയ്യാറായി.. സത്യത്തിൽ ഈച്ചയാർത്തുതുടങ്ങിയ ആ ശവത്തിന്റെ മുൻപിൽ പള്ളികമറ്റിക്കാരും ബന്ധുക്കളും വില്പത്രം വായിക്കുന്നത് കേൾക്കാൻ ഇരിക്കുന്നത് കണ്ടിട്ടാവാണം അമ്മൂമ്മയുടെ പട്ടി ഒന്ന് മുരണ്ടു.
പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട്, അമ്മൂമ്മ തന്റെ സ്വത്തുക്കൾ മുഴുവൻ രണ്ടായി പകുത്ത് പകുതി അനുജത്തിയുടെ മകന്റെ മകളുടെ പേരിലും ബാക്കി പള്ളിവക അനാഥാലയത്തിലെ കുട്ടികൾക്കുമായി എഴുതിവച്ചിരിക്കുന്നു എന്ന് കേട്ട് അവിടെ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. പിന്നീട് അവരെ അടക്കം ചെയ്യാനുള്ള ആവേശകരമായ മത്സരം അവിടെ നടന്നു. പക്ഷെ അപ്പോളേക്കും അടുക്കാന്‍ കഴിയാത്ത വിധം ആ ശരീരം അളുത്തുതുടങ്ങിയിരുന്നു. ഒടുവില്‍ കര്‍മ്മങ്ങള്‍ പലതും ഒഴിവാക്കി എങ്ങിനെയൊക്കെയോ ശവശരീരം മറവ് ചെയ്ത് ചടങ്ങ് കഴിക്കുകയായിരുന്നു.
“മോനേ“ - സ്നേഹത്തോടെയുള്ള, നിറഞ്ഞ മനസ്സോടെയുള്ള ആ വിളി ഒരിക്കൽ കൂടി ഞാൻ കേട്ടുവോ.. “എന്തോ“എന്നൊരു മറുപടി തൊണ്ടയിൽ വരെയെത്തിയെങ്കിലും, എല്ലാം എന്റെ വെറും തോന്നലാണെന്ന് മനസ്സിലായപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇന്നും അമ്മൂമ്മക്ക് ജോലികിട്ടിയതിന്റെ സമ്മാനമായി ഒന്നും കൊടുക്കാൻ കഴിയാത്ത വിഷമം എനിക്ക് ബാക്കിയാണ്. കൊടുത്ത് വീട്ടാൻ കഴിയാതിരുന്ന ആ കടം ഇന്നും ഒരു നഷ്ടബോധം പോലെ മനസ്സിലുണ്ട്. .ആ വീടിനടുത്ത് കൂടെ പോകുമ്പോളേല്ലാം മോനെ എന്നുള്ള വിളി ഒരു കുളിര്‍കാറ്റ് പോലെ എന്നെ തഴുകാറുണ്ട്..