തിങ്കളാഴ്‌ച, ജൂലൈ 26, 2010

വെട്ടുവഴി പ്രകാശന്‍

കറവക്കാരന്‍ കണാരനും പശുക്കിടാവും തമ്മില്‍ പാലിനായുള്ള ശീതസമരം തുടങ്ങിയ ബഹളം കേട്ടാണ്‌ പ്രകാശന്‍ എന്ന വെട്ടുവഴി പ്രകാശന്‍ ഉറക്കം ഉണര്‍ന്നത്. ഇതെന്താ? താന്‍ ഉണ്ണിയേശുവായോ എന്നതായിരുന്നു വെട്ടുവഴി പ്രകാശന്റെ ചിന്ത. എങ്ങിനെ ഈ തൊഴുത്തില്‍ വന്ന് കിടന്നു എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. അതെങ്ങിനെയാ, ഇന്നലെ കുടിച്ച കള്ളിന്റെ കെട്ട് വിട്ടിട്ടില്ലല്ലോ..

'എന്താടോ വെട്ടുവഴി രാവിലെ പശുവിന്റെ മൂട്ടില്‍ നോക്കിയിരിക്കുന്നേ.. ഇന്ന് വെട്ടുവഴി നിരങ്ങുന്നില്ലേ?'

'വെട്ടുവഴി നിന്റെ തന്തയാടാ..' പ്രകാശന്‍ തൊഴുത്തില്‍ തന്നെ നിന്ന് ഉടുതുണി പൊക്കിപ്പിടിച്ച് നീട്ടി മുള്ളി. മൂത്രത്തിന്‌ കള്ളിന്റെ രൂക്ഷ ഗന്ധം. പശു ഒന്ന് അമറി.

'എടോ, ഒന്ന് മാറി നിന്ന് പെടുക്ക്. ദേ, ഈ മണം കേട്ട് പശുവെങ്ങാനും കയറ് പൊട്ടിച്ചാല്‍ പിന്നെ തെന്റേത് വെറും നോട്ടക്കാരന്റെ അവസ്ഥയാവും കേട്ടോ, പറഞ്ഞില്ലാന്ന് വേണ്ട'

'ഓ, അതല്ലേലും മിക്കവാറും നോട്ടക്കാരന്‍ തന്നെയാ എന്റെ കണാരേട്ടാ..' പാലെടുക്കാന്‍ പാത്രവുമായി വരുന്ന വരവില്‍ സരള ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ ഇരുവരുടേയും അര്‍ത്ഥം വെച്ചുള്ള ചിരി പ്രകാശാന് അത്രക്കങ്ങട് പിടിച്ചില്ല.

'ഫ, നായിന്റെ മോളേ, കേറി പോടി അകത്ത്.. അവള്‍ രാവിലെ തന്നെ പാലളക്കാന്‍ ഇറങ്ങിയിരിക്കുകയാ..' - പ്രകാശന്‍ സരളയുടെ പിന്‍ഭാഗം നോക്കി ഒരു ചവിട്ട് കൊടുത്തു.

വെട്ടുവഴി പ്രകാശനും ഇല്ലിക്കാട്ടില്‍ സരളയും വെടിവെച്ചാംകുഴി ഗ്രാമത്തില്‍ വന്നിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു. പ്രകാശന്‍ ദിവസം മുഴുവന്‍ വെള്ളമടിച്ച് വെട്ടുവഴി നിരങ്ങി നടക്കുന്ന ഒരുവനാണ്‌. അങ്ങിനെയാണ്‌ നാട്ടുകാര്‍ അവനെ വെട്ടുവഴി പ്രകാശന്‍ എന്ന് പേരിട്ടത്. സരളയാണെങ്കില്‍ പ്രകാശന്റെ അഭാവത്തില്‍ ഇല്ലിക്കാട്ടില്‍ വെച്ച് വെടിവെച്ചാം കുഴി ദാസന്‍ എന്ന ഗുണ്ടയുമായി അല്ലറ ചില്ലറ വെടിക്കഥകളൊക്കെ പറഞ്ഞിരിക്കുമായിരുന്നു. കൈയോടെ പിടികൂടിയ നാട്ടുകാര്‍ അങ്ങിനെ സരളെയെ ഇല്ലിക്കാട്ടില്‍ സരളയാക്കി. സരളക്ക് അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു കുളിരാ.. പക്ഷെ, എന്തൊക്കെയാണേലും അവള്‍ക്ക് പ്രകാശനെ ജീവനായിരിന്നു. പ്രകാശന് അവളെയും.

യാതൊരു ജോലിക്കും പോകാതെ കുടിച്ച് പാമ്പായി ആട് പാമ്പേ ആടാടുപാമ്പേ പാടി നടക്കുന്ന പ്രകാശന്‍ നാട്ടുകാര്‍ക്ക് ഒരു കഥാപാത്രം തന്നെയായിരുന്നു. നാട്ടില്‍ ഏത് പാര്‍ട്ടിക്കാരുടെ വകയായി ജാഥയോ പ്രകടനമോ ഉണ്ടെങ്കിലും പ്രകാശന്‍ അതിന്റെ മുമ്പില്‍ കാണും. ഒന്ന് താഴ്ന്ന് പെരുവിരല്‍ നിലത്തുന്നി കുതിച്ചുയര്‍ന്ന് കൈകള്‍ ആകാശത്തേക്ക് ചുഴറ്റി എറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രകാശന്‍ ആ ജാഥക്ക് കൊഴുപ്പേകും. പ്രകാശന്റെ ചില മുദ്രാവാക്യങ്ങളൊക്കെ രസകരവും ആളുകളെ ആകര്‍ഷിക്കുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടിക്കാരും വെട്ടുവഴിയെ ഇത്തരം ജാഥകള്‍ക്ക് കൂട്ടുകയും ചെയ്യുമായിരുന്നു. പ്രകാശന്‍ ഇങ്ങിനെ ജാഥക്കും സമരങ്ങള്‍ക്കും കൊഴുപ്പുകൂട്ടി നടക്കുന്ന സമയങ്ങളിലാണ്‌ സരള ഇല്ലിക്കാട്ടിലേക്ക് ഞൂണ്ട് കയറുന്നതും വെടിവെച്ചാം കുഴി ദാസന്റെ മടിക്കുത്തഴിച്ച് കാശ് തന്റെ മടിക്കുത്തിലേക്ക് തിരികികേറ്റി വീട്ടിലെ അടുപ്പ് പുകക്കുന്നതും.

അങ്ങിനെ അന്നും പതിവ് പോലെ രാവിലെയുള്ള പതിവ് കോട്ടയും വലിച്ച് കേറ്റി വെട്ടുവഴിയില്‍ ഇനിയെന്ത് എന്ന് ചിന്തിച്ച് നില്‍ക്കുന്ന പ്രകാശന്റെ അടുത്തേക്ക് പാര്‍ട്ടി സെക്രട്ടറി സുപ്രഭാതം സുന്ദരന്‍ വന്നത് രോഷാകുലനായിട്ടായിരുന്നു. രാവിലെ തന്നെ ഒരു പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സുന്ദരന്‍ വാചാലനായി. നാഗാലാന്റിലുള്ള ഏതോ ലോക്കല്‍ കമ്മറ്റി മെമ്പറെ അവിടത്തെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന് പത്രത്തില്‍ കണ്ടു എന്നതാണ്‌ വിഷയം. ഇതില്‍ പ്രതിഷേധിച്ച് ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലോ എന്ന അണികളുളെ ചോദ്യത്തിന്‌ കൊച്ചുമോളുടെ ചോറൂണിന്‌ വീട്ടുകാര്‍ ഗുരുവായൂര്‍ പോയിരിക്കുന്നതിനാല്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ശരിയാവില്ല എന്ന മറുപടിയും കൊടുത്തു സുപ്രഭാതം സുന്ദരന്‍. പക്ഷെ, എന്തേലും ചെയ്തേ പറ്റൂ എന്ന് സുന്ദരനും വാശി. സ്വന്തം പാര്‍ട്ടിയുടെ ഒരു മെമ്പറെയാ തല്ലിചതച്ചത്.

'അല്ല, സുന്ദരേട്ടാ.. ഈ നാഗാലാന്റ് എവിടാ'- ന്യായമായ സംശയമായിരുന്നു കുഞ്ഞാപ്പുവിന്റെത്.

'നാഗാലാന്റ് എവിടെയായാലും നമുക്കെന്താ. അടികൊണ്ടത് നമ്മുടെ ആള്‍ക്കാ'- സുന്ദരന്‍ പറഞ്ഞു. 'നേതാവിനെ ചോദ്യം ചെയ്യുന്നോടാ' എന്ന് ചോദിച്ച് കൈനിവര്‍ത്തി കുഞ്ഞാപ്പുവിന്റെ കരണം നോക്കി ഒന്ന് പെടക്കാനാണ്‌ വെട്ടുവഴി പ്രകാശന്‍ ആഞ്ഞത്. പക്ഷെ, കുടിച്ച കള്ള് ഏതോ ചരിഞ്ഞു നില്‍ക്കുന്ന തെങ്ങിലെയായിരുന്നത് കൊണ്ടാവാം പ്രകാശന്‍ നില തെറ്റി റോഡിലേക്ക് ചരിഞ്ഞു. അതൊന്നും പ്രകാശന് ഒരു പ്രശ്നമായിരുന്നില്ല. ആവേശത്തോടെ തപ്പിപിടഞ്ഞ് എഴുന്നേറ്റ പ്രകാശന്‌ എത്രയും പെട്ടന്ന് ജാഥ നടത്തിയാല്‍ മതിയെന്നായിരുന്നു. മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ വന്ന് മുട്ടി നില്‍ക്കുന്നു..

പക്ഷെ, അപ്പോഴാണ്‌ പ്രശ്നത്തിന്റെ കെടപ്പ് വശത്തെക്കുറിച്ച് സുപ്രഭാതം സുന്ദരന്‍ വീണ്ടും പ്രസംഗിച്ചു തുടങ്ങിയത്. ഒരു പ്രകടനം നടത്താന്‍ അനുവാദം ചോദിച്ചിട്ട് കിട്ടിയില്ലത്രെ!! പുതിയ എസ്.ഐ. വിരട്ടിവിട്ടു. അങ്ങിനെയൊന്നും തളരില്ല ഈ സുന്ദരന്‍. ഇതെന്താ വെള്ളരിക്കാപട്ടണമോ? സുന്ദരന്‍ രോഷം കൊണ്ടു.

അങ്ങിനെയെങ്കില്‍ പ്രകടനം നടത്തിയേ പറ്റൂ. അണികള്‍ക്കും വാശിയായി. മൌനജാഥയായാലോ? ആരോ അഭിപ്രായപ്പെട്ടു. സമ്മേളനം ഒഴിവാക്കാം. മൈക്ക് പെര്‍മിഷന്‍ ഇല്ലല്ലോ? അങ്ങിനെ സുപ്രഭാതം സുന്ദരന്റെ നേതൃത്വത്തില്‍ മൌനജാഥ തീരുമാനിക്കപ്പെട്ടു.

സുപ്രഭാതം മുന്‍പിലും അണികള്‍ പിന്നിലുമായി മൌനജാഥ ആരംഭിച്ചു. എന്തോ വെട്ടുവഴിക്ക് ഇതത്ര ദഹിക്കുന്നില്ല. കുടിച്ച കള്ള് വയറ്റില്‍ കിടന്ന് അലറിവിളിക്കുന്നു. ജാഥയിലാണേല്‍ ഒരുത്തനും മിണ്ടുന്നുമില്ല. ഇതെന്തോന്ന് പ്രകടനം!!! ഒരു ഉഷാറില്ല. അപ്പോഴാണ്‌ മത്തായി പോലീസ് അതിലേ വരുന്നത് പ്രകാശന്‍ കണ്ടത്. മത്തായിലെ കൂടി കണ്ടതും പ്രകാശന്റെ ഉള്ളില്‍ കിടക്കുന്ന കള്ള്‍ ചൊറുക്കയാവാന്‍ തുടങ്ങി. പ്രകാശന്‍ ഒന്ന് പെരുവിരല്‍ കുത്തി ഉയര്‍ന്നു. മുഷ്ടി ചുരുട്ടി മത്തായിയെ നോക്കി ഉറക്കെ വിളിച്ചു.

മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി..
മൈക്കും വേണ്ട നിന്റെ മൈ@*$ വേണ്ട
മൌനജാഴ സിന്ദാബാദ്..

വിളിച്ച് കഴിഞ്ഞ് അഭിമാനത്തോടെ തിരിഞ്ഞ് നോക്കിയ പ്രകാശന്‌ ഒഴിഞ്ഞ് കിടക്കുന്ന വെട്ടുവഴി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. മുന്‍പില്‍ മീശപിരിച്ച് നില്‍ക്കുന്ന മത്തായി പോലീസിനെ കൂടെ കണ്ടപ്പോള്‍ അഴിഞ്ഞ് തുടങ്ങിയ ഉടുമുണ്ട് കൂട്ടിപിടിച്ച് അടുത്ത് കണ്ട ഇല്ലിക്കാട്ടിലേക്ക് പ്രകാശന്‍ വലിഞ്ഞ് കയറി. കൈയില്‍ കിട്ടിയ തുണികളും വാരിപ്പിടിച്ച് അവിടെനിന്നും രണ്ട് രൂപങ്ങള്‍ ഇറങ്ങിയോടിയത് ഈ വെപ്രാളത്തില്‍ പ്രകാശന്‍ കണ്ടില്ലായിരുന്നു.

ഞായറാഴ്‌ച, ജൂലൈ 04, 2010

മാലിനി തീയറ്റേഴ്സും വെള്ളരിപ്പാടവും

പുസ്തകം:മാലിനി തീയറ്റേഴ്സ്

രചയിതാവ് : രേഖ.കെ

പ്രസാധനം : ഡി.സി. ബുക്സ്

പേശാമടന്തക്കും വായനാനുഭവങ്ങള്‍ക്കും തത്തക്കുട്ടിക്കും ഇട്ടിക്കോരക്കും ശേഷം പുതിയ രണ്ട് പുസ്തകങ്ങളെ നിങ്ങളുടെ വായനക്കായി പരിചയപ്പെടുത്തുകയാണ്‌ ഇവിടെ.


മലയാള സാഹിത്യത്തില്‍ എഴുത്തുകാരികള്‍ക്ക് തുറന്നെഴുതാനുള്ള അവസരം അല്ലെങ്കില്‍ സാഹചര്യം ഇല്ല എന്ന മുറവിളികള്‍ക്കിടയിലാണ്‌ ഒരു കൂട്ടം എഴുത്തുകാരികള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്നത്. ഇന്ദുമേനോന്‍ , കെ.ആര്‍ .മീര, സിത്താര.എസ്, പ്രിയ.എ.എസ്, രേഖ.കെ, സി.എസ്.ചന്ദ്രിക, തനൂജ എസ്. ഭട്ടതിരി, എം.പി.പവിത്ര, ഹിത ഈശ്വരമംഗലം, ധന്യരാജ് .. പട്ടിക നീണ്ടു പോകുന്നു. ഈ എഴുത്തുകാരികളിലെ നിറസാന്നിധ്യമായ രേഖ.കെയുടെ ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നീ സമാഹാരങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ 7 കഥകളുടെ സമാഹാരമാണ്‌ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മാലിനി തീയറ്റേഴ്സ്'. (വില 40 രൂപ)


പച്ചയായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഇവയിലെ മിക്ക കഥകളും. സമാഹാരത്തിലെ എല്ലാ കഥകളും അസാമാന്യ നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ, ആദ്യ കഥയായ'നാല്‍ക്കാലി'യില്‍ തുടങ്ങുന്ന ഒരു വ്യത്യസ്ഥത അവസാന കഥയായ 'മഞ്ഞുകുട്ടികള്‍' വരെ നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുത തന്നെ. ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന, എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ ഏറെ നല്‍ക്കുന്ന ഒരു ചെറിയ പുസ്തകം, കെട്ടിലും മട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാക്കാന്‍ പ്രസാധകർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യം.


രംഗപടം, പാലാഴിമഥനം, മഞ്ഞുകുട്ടികള്‍ , അച്ഛന്‍ പ്രതി എന്നീ കഥകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന്‍ പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്‍ മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു. 'ശ്രീ വേഗം വണ്ടി വിടണം , ഐസ്ക്രീം ഉരുകി തുടങ്ങി' എന്ന്‍ കഥയുടെ അവസാന വരിയില്‍ എഴുതുമ്പോള്‍ അതില്‍ നായികയുടെ മനസ്സിന്റെ കുളിര്‍മ്മ നമ്മില്‍ വല്ലാതെ ഫീല്‍ ചെയ്യിക്കാന്‍ കഥാകാരിക്കാവുന്നു (രംഗപടം : പേജ് 28). അതേ പോലെ തന്റെ നേരെ ഉയര്‍ന്ന പുരുഷന്റെ കാമവെറിയ പരിഹസിച്ച് വിശന്നൊട്ടിയ വയറില്‍ നിന്നുയര്‍ന്ന ഒച്ചയില്‍ 'എനിക്ക് അഞ്ഞൂറ് രൂപ വേണം' എന്ന് പറയുന്ന ബിന്ദുവില്‍ ദാരിദ്ര്യത്തിന്റെ ദയനീയ മുഖവും ചൂഷകരോടുള്ള അവഞ്ജയും എഴുത്തുകാരി തുറന്ന് കാട്ടുന്നു (പാലാഴിമഥനം : പേജ് 37). ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)യില്‍ തുടങ്ങിയ ഒഴുക്ക് നഷ്ടപ്പെടാത്ത കഥനരീതി മാലിനി തീയറ്റേഴ്സില്‍ എത്തുമ്പോഴും നിലനിര്‍ത്താന്‍ രേഖക്ക് കഴിഞ്ഞു എന്നത്പ്രശംസനീയം. സന്ദേശങ്ങള്‍ നിറഞ്ഞ 7 കഥകള്‍ ഈ സമാഹാരത്തെ വായിക്കാന്‍ ഒരു പരിധിവരെ നമ്മെ പ്രേരിപ്പിക്കുന്നു.



പുസ്തകം:വെള്ളരിപ്പാടം

രചയിതാവ് : പി.വി.ഷാജികുമാര്‍

പ്രസാധനം : ഡി.സി. ബുക്സ്


13 എന്നത് പൊതുവെ അശുഭ സംഖ്യയായി എല്ലാവരും ചൂണ്ടിക്കാട്ടുമെങ്കിലും പി.വി.ഷാജികുമാര്‍ എന്ന പുതു എഴുത്തുകാരന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ 13 കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നവ തന്നെയാണ്‌. ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍ , ആധുനികതയുടെ നാട്യങ്ങളില്ലാതെ, ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ നാഗരീക ജിവിതത്തിന്റെ കാപട്യങ്ങളെ തുറന്ന് കാട്ടുന്നവയെന്ന പ്രസാദകരായ ഡി.സി.ബുക്സിന്റെ അവകാശവാദം കഴമ്പില്ലാത്തതല്ല എന്ന് തെളിയിക്കാന്‍ കഥകളിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്. കഥകള്‍ക്ക് ശേഷം ഉ.സാ.ഘ എന്ന അനുബന്ധത്തില്‍ വിജു. വി.വി. പറഞ്ഞപോലെ ഇന്ന് കഥകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രപരമായ, കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതില്‍ ഷാജികുമാര്‍ നല്‍കുന്നുണ്ട്.


'മരണത്തെ കുറിച്ച് ഒരു ഐതീഹ്യം' എന്ന കഥയിലെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരെ അവസാന അത്താഴം കൊടുത്ത് സല്‍ക്കരിക്കുകയും അവരെ ആത്മഹത്യയിലേക്ക് നിറഞ്ഞ വയറുമായി തള്ളിവിട്ട് ഗൂഢസ്മിതം തൂകുകയും പിറ്റേന്ന് ചിതറി തെറിച്ച അവരുടെ മൃതശരീരങ്ങള്‍ നോക്കി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തടയുമായിരുന്നല്ലോ ഇവരെ എന്ന അലമുറയിടുകയും ചെയ്യുന്ന നായകന്‍ ഇന്നത്തെ പൊള്ളയായ മനുഷ്യന്റെ മുഖം നമുക്ക് വരച്ച് തരുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ വന്നവന്‍ അത് ചെയ്യാതെ മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ന്ന സംതൃപ്തിയില്‍ തിരിച്ച് പോകുമ്പോള്‍ അനിവാര്യമായ ആത്മഹത്യക്ക് കീഴടങ്ങുന്ന നായകന്‍ നല്‍കുന്ന സന്ദേശം ചെറുതല്ല തന്നെ. 'ഐ.പി.സി 144' എന്ന കഥയില്‍ ഗബ്രെ സലാസി എന്ന എതോപ്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരനെ തന്റെ ജിവിതത്തിലെ അഭിശപ്ത നിമിഷങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായി കാണുന്ന നായകന്‍ മുരളി, ജീവിതത്തെ ഒരോട്ട മത്സരമാക്കി തീര്‍ക്കുന്നു. സമയ പരിമിതിയാല്‍ തളക്കപ്പെട്ട ജീവിതത്തിന്റെ പച്ചപ്പുകള്‍ ഈ കഥകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌.


ഈ സമാഹാരത്തിലെ ഏറ്റവും വ്യത്യസ്തവും എനിക്കേറെ ഹൃദ്യമായി തോന്നിയതുമായ കഥയാണ്‌ 'ജീവിതത്തിന്‌ ഒരാമുഖം'. കാസര്‍ഗോഡ് പുത്തിഗൈ സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ശ്രീ മലയപ്പുരയില്‍ ഗിരീശനില്‍ നിന്നും ഒരു ദിവസത്തേക്ക് മന:സാക്ഷി ഇറങ്ങി മാറി നിന്നപ്പോള്‍ നമ്മള്‍ വായിച്ചറിയുന്നത് നാം സ്ഥിരമായി കാണുന്ന, അറിയുന്ന കുറേ സത്യങ്ങള്‍ . ഒരു ദിവസമെങ്കിലും മന:സാക്ഷി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന അതീവ ഹൃദ്യമായ രചന!!


'രൂപങ്ങള്‍ , 'വെള്ളരിപ്പാടം' എന്നീ കഥകള്‍ ഇന്നത്തെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെയും അതിലെ ചൂഷണത്തേയും തുറന്ന് കാട്ടുമ്പോള്‍ വ്യത്യസ്തതകൊണ്ട് ഈ കഥകള്‍ കഥാകാരന്‌ ഒരു കൈയടി കൊടുക്കാന്‍ വായനക്കാരനെ നിര്‍ബദ്ധിക്കുന്നു. അതുപോലെ മനോഹരമായ മറ്റൊരു രചനയാണ്‌ 'നിലാവിന്റെ നിഴല്‍'. ഫ്ലാറ്റ് സംസ്കാരം തകര്‍ത്തെറിയുന്ന നമ്മുടെ പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് ഒന്ന് ചിന്തിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. ഈ വര്‍ഷത്തെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ച ഈ പുസ്തകം ഒരു ബ്ലോഗര്‍ കൂടിയായ ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ കഥനരീതി നമുക്ക് കാട്ടിത്തരുന്നു.


വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ.. ഒരിക്കലും മരിക്കാത്ത വായനക്കായി...