ശനിയാഴ്‌ച, മാർച്ച് 20, 2010

മോര്‍ച്ചറിയില്‍ സംഭവിച്ചത്…

"രാവിലെ തന്നെ ഇത്‌ എന്നാ ഇരിപ്പാ ഇരിക്കുന്നേ? എന്തോ പറ്റി?" ഗോവിന്ദൻ കുട്ടിയുടെ ഇരുപ്പ്‌ കണ്ട്‌ ഭാനുമതി ചോദിച്ചു.


"നീ ഇന്നത്തെ പത്രം കണ്ടോ?"


"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" ഭാനുമതി കെറുവിച്ചു.


"അതല്ലെടീ, ഇന്നലെ ഗവ: ഹോസ്പിറ്റലിലെ മോർച്ചറിയിൽ, ഒരു പെൺകൊച്ചിന്റെ ശവം വരുത്തിവെച്ച പുകിലു കണ്ടോ നീ"


"ഓ. .ഞാനൊന്നും കണ്ടില്ല.. എന്താ ഉണ്ടായേ"


"സംഭവം അൽപം ക്രൂരമായി പോയി.. നിന്റെ മുടിഞ്ഞ പുത്രനില്ലേ.. ഭദ്രൻ.. അവനാ എല്ലാത്തിന്റെയും കാരണക്കാരൻ.. പാവം ഒരു പെൺകൊച്ച്‌.."


"ദേ.. വെറുതെ എല്ലാത്തിനും നമ്മുടെ മോനെ പഴിപറയുന്ന നിങ്ങളുടെ ശീലം മാറ്റിക്കോ? അല്ലേ, ഏതോ പെൺകൊച്ച്‌ വിവരമില്ലാതെ തൂങ്ങിച്ചത്തതിനു എന്റെ കൊച്ചൻ എന്തൊ പിഴച്ചു." ഭാനുമതി അമ്മയായി.


"എടി, നീ താഴെ ഡോക്ടർ സാറും ഡോക്ടർ കൊച്ചമ്മേം കൂടെ പത്രത്തിൽ വായിക്കുന്നത്‌ ഒന്ന് ശ്രദ്ധിച്ചേ? പാവം ഡോക്ടർ കൊച്ചമ്മ നിന്റെ മോന്റെ കൊണവതികാരം കൊണ്ട്‌ അവർക്ക്‌ ചിലപ്പോൾ ഒരു സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്‌"


"നിങ്ങളിത്‌ കുറേ നേരമായല്ലോ നിന്റെ മോൻ, നിന്റെ മോൻ എന്ന് പറഞ്ഞ്‌ ചൊറിയുന്നേ. എന്നെ കൊണ്ടൊന്നും പറയിക്കേണ്ട.. ചുമ്മാ കാര്യം പറയാതെ.. ഹല്ല, പിന്നെ"


"എടീ, ഇന്നലെ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി റേപ്പ്‌ ചെയ്യപ്പെട്ടതാണെന്നും, മരണം സംഭവിച്ചത്‌ ഒരു പക്ഷെ റേപ്പിന്റെ തുടർച്ചയായി ആവാം എന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം. നമ്മുടെ ഡോക്ടർ കൊച്ചമ്മയായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്‌."


" അതിൽ നമ്മുടെ മോൻ എന്തോ പെഴച്ചു?"


"അതാടീ പറഞ്ഞ്‌ വരുന്നേ.. സത്യത്തിൽ ആ പെങ്കൊച്ച്‌ ഒരു പാവമാ.. അതിന്റെ കെട്ടിയവൻ മരിച്ചതിന്റെ ആണ്ട്‌ ദിവസം, മനസ്സ്‌ മടുത്തിട്ടാ ആ പാവം ആത്മഹത്യ ചെയ്തത്‌. ഒരു പിഞ്ച്‌ കുഞ്ഞിനെ അനാഥനാക്കിയിട്ട്‌..."


ഒരു കുഞ്ഞിനെ അനാഥനാക്കി മരണം വരിച്ച ആ പെങ്കൊച്ചിനോട്‌ നിങ്ങൾക്കെന്താ ഇത്ര സഹതാപം.. കുഞ്ഞ്‌!! അതിന്റെ ഭാവി ഇനിയെന്താവും എന്ന് ആ പെങ്കൊച്ച്‌ എന്തേ ചിന്തിച്ചില്ല? ക്രൂരതയല്ലേ അവൾ കാട്ടിയേ?"


"എടീ, മരിച്ചവരെ നിന്ദിക്കരുത്‌. ആ കൊച്ചിന്റെ നീറ്റൽ അറിയണൊങ്കിൽ..."


"ഹും.. അപ്പളേ, പറയാൻ വന്നത്‌ പറയ്‌. എന്റെ മോൻ എന്തോ പുകിലൊപ്പിച്ചെന്നാ നിങ്ങൾ പറഞ്ഞ്‌ വരുന്നേ?"


എടീ, ഭാനൂ.. സത്യത്തിൽ ആ കൊച്ച്‌ റേപ്പ്‌ ഒന്നും ചെയ്യപ്പെട്ടിട്ടുണ്ടായില്ല.. അത്‌ പോലീസ് അവരുടെ ഫസ്റ്റ്‌ ഇൻഫോർമേഷൻ റിപ്പോർട്ടിൽ പറഞ്ഞതാ.. പക്ഷെ, നമ്മുടെ ഡോക്ടർ കൊച്ചമ്മ സമ്മതിച്ചില്ല. അവർ ഉറപ്പായിട്ട്‌ പറഞ്ഞു റേപ്പ്‌ നടന്നു എന്ന്!! ആ കൊച്ചിന്റെ ശരീരം മുഴുവൻ കടിച്ചും മാന്തിയും വൃത്തികേടാക്കിയിരിക്കുകയായിരുന്നെടീ.. കഷ്ടം. കൊച്ചമ്മ റീ പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക്‌ വിടുകയും ചെയ്തു. അവിടെ വച്ച്‌ സീനിയർ ഡോക്ടറാ പറഞ്ഞേ റേപ്പ്‌ ഒന്നും അല്ല.. എലിയോ മറ്റോ മാന്തിയതാണെന്ന്!!!"


"നിങ്ങൾക്കെന്താ വട്ടായോ? എലി മാന്തുകയോ? ഡോക്ടർ കൊച്ചമ്മക്ക്‌ എന്താ വിവരമില്ലേ!! അവർ നാട്ടിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റല്ലേ!!! അല്ല, മോർച്ചറിയിൽ സുരക്ഷാ സംവിധാനങ്ങളില്ലേ? ചുമ്മാ എന്റെ മോനെ പഴിപറയാൻ ഓരോ കാരണങ്ങൾ കണ്ടുപിടിച്ച്‌ വരും"


"ഹാ.. നീ അങ്ങിനെ സമാധാനിച്ചോ? ഇതിപ്പോ ആരോഗ്യമന്ത്രിയൊക്കെ ഇടപ്പെട്ടെന്നാ അറിയുന്നേ.. നിന്റെ സൽപുത്രനോട്‌ ജീവൻ വേണേൽ എങ്ങോട്ടെങ്കിലും രക്ഷപെടാൻ പറ.. ജനങ്ങൾ അത്രക്ക്‌ രോഷാകുലരാണെന്നാ പത്രത്തിൽ സാർ വായിച്ചത്‌. മോർച്ചറി ആളുകൾ ഇടിച്ച്‌ പൊടിക്കാതിരുന്നത്‌ അതിനകത്തുള്ള മറ്റു ശവങ്ങളോടുള്ള ബഹുമാനം കൊണ്ടാ... എന്നാലും ഈ മുടിഞ്ഞവൻ... ഒരു കാലത്തും ഗുണം പിടിക്കില്ല.."


"അതേ.. നിങ്ങളെന്റെ മോനെ പ്രാകാതെ.. അവനെ രക്ഷിക്കാൻ നോക്ക്‌.. അല്ലെങ്കിൽ സത്യം അറിയാൻ നോക്ക്‌.. അച്ഛനാണെന്നും പറഞ്ഞ്‌ ഇരുന്നാൽ പോരാ.." ഭാനുവിന്റെ ശബ്ദം ഇടറുന്നത്‌ ഗോവിന്ദൻ കുട്ടി അറിഞ്ഞു. അവളെ കൂടുതൽ സങ്കടപ്പെടുത്താൻ അവൻ ആഗ്രഹിച്ചില്ല.. അല്ലേലും അവൾ എന്തോ പിഴച്ചു. ഭദ്രൻ പണ്ടേ തന്നെ തന്നോട്‌ തെറ്റി പിരിഞ്ഞ്‌ പോയതാ.. അവന്റെ കൂട്ടുകെട്ട്‌ വഴിപിഴച്ചതാണെന്ന് കണ്ട്‌ ഉപദേശിച്ചതാ.. അവനത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. മക്കൾ തന്നോളമായാൽ താൻ എന്ന് വിളിക്കണമെന്നാ... പാവം ഭാനു .. അവളുടെ സങ്കടം താങ്ങാൻ കഴിയില്ലല്ലോ തനിക്ക്‌..

"നീ കരയേണ്ട.. ഞാൻ ഏതായാലും നമ്മുടെ സരോജ അക്കയെ ഒന്ന് പോയി കാണട്ടെ.. ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ലല്ലോ! മാത്രമല്ല സരോജക്ക താമസിക്കുന്നതിനടുത്താ മരിച്ച പെങ്കൊച്ചിന്റെ വീട്‌. അവിടെ ചെന്ന് കഴിയുമെങ്കിൽ സത്യാവസ്ഥ അറിയുകയും ചെയ്യാം.. ഹാ, ജനിപ്പിച്ച്‌ പോയില്ലേ.. കൊല്ലാൻ പറ്റില്ലല്ലോ?" ഗോവിന്ദൻ കുട്ടി നെടുവീർപ്പിട്ടു.

സരോജവും ഗോവിന്ദൻ കുട്ടിയും ചെല്ലുമ്പോൾ മരണവീട്ടിൽ ജനസാഗരം തന്നെയായിരുന്നു.. ഒരു വിധം ആരുടെയും കണ്ണിൽ പെടാതെ അവർ ബോഡിയുടെ അടുത്ത്‌ എത്തപ്പെട്ടു. ഗോവിന്ദൻ കുട്ടി ഒന്നേ നോക്കിയുള്ളൂ.. ഹോ, മനുഷ്യന്മാർ പോലും ചെയ്യാൻ അറക്കുന്ന വിധമല്ലേ ഈ തങ്കകൊടം പോലുള്ള പെങ്കൊച്ചിനെ കടിച്ച്‌ കീറിയിരിക്കുന്നേ.. സരോജത്തിന്റെ കണ്ണീൽ നോക്കിയ ഗോവിന്ദൻ കുട്ടിക്ക്‌ എന്ത്‌ പറയണമെന്നറിയില്ലായിരുന്നു.


"എന്നാലും ഈ കുഞ്ഞിനെ തനിച്ചാക്കി എന്തിനാ ഇവളിത്‌ ചെയ്തത്‌" - അമ്മയുടെ കീറിമുറിച്ച ശവശരിരത്തിലേക്ക്‌ നോക്കി നിൽക്കുന്ന ആ പിഞ്ചു ബാലനെയോർത്ത് അവിടെ നിന്നവർ നെടുവീർപ്പിടുന്നത് വേദനയോടെ ഗോവിന്ദൻ കുട്ടി കണ്ടു. കൂട്ടം തിരിഞ്ഞ് നിന്ന് ആളുകൾ പലതും പറയുന്നുണ്ട് അതിനിടയിൽ ഡോക്ടറമ്മയെ കുറ്റം പറയുന്നതും കേട്ടു.. അവരുടെ പിടിപ്പുകേടാ കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും, ഒരു നിമിഷനേരത്തേക്ക്‌ എന്തൊക്കെ മോശം ചിന്തകളാണ് മനസ്സിലുടെ പോയതെന്നുമൊക്കെ ചിലർ രോഷം കൊള്ളൂന്നുണ്ടായിരുന്നു.. സർക്കാരാശുപത്രിയിലെ മോർച്ചറിയിൽ ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നും എല്ലാത്തിനെയും കഴുമരത്തിലേറ്റി അവിടം മൊത്തം തീയിടണമെന്നുമുള്ള ചെറുപ്പക്കാരുടെ ആവേശം കൂടി കണ്ടപ്പോൾ ഗോവിന്ദൻ കുട്ടിയിലെ അച്ഛൻ തളർന്നു. സരോജത്തിനും നല്ല ദ്വേഷ്യമുണ്ടായിരുന്നെന്ന് അവരുടെ മുഖഭാവം കണ്ടാൽ അറിയാം.. പക്ഷെ, തന്റെ അവസ്ഥ മനസ്സിലാക്കിയിട്ട്‌ ഒന്നും പറയാത്തതാ..


ആശുപത്രി പരിസരമാകെ പോലീസ്‌ വളഞ്ഞിട്ടുണ്ട്‌. ജനത്തെ അക്രമാസക്തരാകാതെ തടുത്ത്‌ നിറുത്തിയിരിക്കുകയാണവർ. ഡോക്ടർ കൊച്ചമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെന്നാ കേട്ടത്‌. പ്രശ്നം ഒന്ന് ആറി തണുത്തിട്ട്‌ മതി ഇനി ജോലിയെന്ന് മന്ത്രി പറഞ്ഞത്രെ!! പാവം കൊച്ചമ്മ!! സരോജക്ക എങ്ങിനെയൊക്കെയോ തിക്കി തിരക്കി തന്നെയും കൊണ്ട്‌ അകത്ത്‌ കടന്നു. മോർച്ചറി സൂക്ഷിപ്പുകാരനെ ജനം മോർച്ചറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നാ കേട്ടത്‌.. ഗോവിന്ദൻ കുട്ടിക്ക്‌ ശരീരം മുഴുവൻ കടഞ്ഞ്‌ വരുന്നതായി തോന്നി.. ഒന്നിരിക്കണം.. വയ്യ!! ഒന്നിനുംവയ്യ... ഗോവിന്ദൻ കുട്ടിയെ അവിടെ ഒരിടത്ത്‌ സുരക്ഷിതനാക്കിയിട്ട്‌ സരോജക്ക പതുക്കെ മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങി..


ഓരോന്നാലോചിച്ച്‌ ഇരിക്കുന്നതിനിടയിൽ ഗോവിന്ദൻ കുട്ടി പരിസരം മറന്നിരുന്നു. സരോജക്ക വിളിച്ചപ്പോളാണ് വീണ്ടും ബോധം വന്നത്‌. മുൻപിൽ ഭദ്രനേയും കൊണ്ട്‌ സരോജക്ക!!.. അവരോട്‌ ബഹുമാനം തോന്നി.. ഒപ്പം, തന്റെ മകനോട്‌ പുച്ഛവും.. പെട്ടന്ന് കണ്ണുതിരിച്ചു. പക്ഷെ, അവന്റെ കണ്ണിലെ നനവ്‌ അതിനിടയിൽ തന്നെ മനസ്സിലാക്കിയിരുന്നു.. ഭദ്രന്റെ കണ്ണു നനയുകയോ? ഇതു വരെ അവൻ ചെയ്ത എല്ലാ തോന്ന്യാസവും പൊറുക്കാം.. പക്ഷെ, ഇത്‌.. മാപ്പ്‌ കൊടുക്കാൻ കഴിയുമോ തനിക്ക്‌.. ഒരു പാവം പെങ്കൊച്ചിനെ.. മനുഷ്യന്മാർ അറക്കുന്ന രീതിയിൽ.. പൈശാചികമായി...അതിന് കാരണക്കാരൻ ഇവനുമല്ലേ? എന്തോ പെട്ടന്ന് നിയന്ത്രണം വിട്ടു.. കൈ നിവർത്തി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത്‌ മാത്രം ഓർമയുണ്ട്‌.. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. പക്ഷെ, ഭദ്രൻ തിരിച്ച്‌ പ്രതികരിച്ചില്ല.. അവന്റെ സ്വഭാവത്തിനു അവൻ തിരിച്ച്‌ തല്ലേണ്ടതാണ്.. ചെയ്തിട്ടുമുണ്ട്‌.. ഇത്‌? ഇവൻ...!! അത്ഭുതം തോന്നി!!!


"ഹെയ്‌ എന്താടാ ഇത്‌.. ഇതിനാണോ ഇവനെ രക്ഷിച്ച്‌ കൊണ്ടുവരാൻ നീ എന്നോട്‌ പറഞ്ഞേ?" സരോജക്ക എന്റെ നേരെ കയർത്തു. ഇവർക്കിതെന്ത്‌ പറ്റി!!! ആദ്യം ഞാൻ ഈ കാര്യം പറഞ്ഞ്‌ ചെന്നപ്പോൾ വളർത്തുദോഷമാണെന്നും ആ പെങ്കൊച്ചിനെ ഞങ്ങളൊക്കെ വളരെ ബഹുമാനിക്കുന്നു എന്നും , അവളെ ഈ രീതിയിൽ ആക്കാൻ കൂട്ടുനിന്നവനെ രക്ഷിക്കില്ലെന്നും പറഞ്ഞ്‌ തന്നോട്‌ കയർത്ത സരോജക്ക തന്നെയോ ഇത്‌? ഒന്നും മിണ്ടാതെ തിരികെ നടന്നു. തന്റെ ഭാനുവിന് വേണ്ടിയാ താൻ ഇത്‌ ചെയ്യുന്നതെന്ന് മനസ്സിനെ പറഞ്ഞ്‌ സമാധാനിപ്പിച്ചു.


ഡോക്ടറമ്മയുടെ വീട്ടിൽ ചാനൽ പ്രവർത്തകരും, മറ്റുമായി ഒരു പൂരത്തിനുള്ള ആളൂണ്ട്‌. .അവിടെയും എങ്ങിനെയൊക്കെയോ സരോജക്ക ആരുടെയും കണ്ണിൽ പെടാതെ ഞങ്ങളെ ഭാനുവിന്റെ അടുത്ത്‌ എത്തിച്ചു. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ തീർന്നത്‌ തന്നെ.. ഭാനുവിന്റെ നിറഞ്ഞ മിഴികൾക്ക്‌ മുൻപിൽ ഗോവിന്ദൻ കുട്ടി തളർന്നു. അവളുടെ കണ്ണിലെ അഗ്നി താങ്ങാനാകാതെ ഭദ്രൻ മുഖം കുനിച്ചു. അവൻ അമ്മയുടെ കാൽക്കൽ വീഴുന്നത്‌ കണ്ടപ്പോൾ സത്യത്തിൽ ഗോവിന്ദൻ കുട്ടി കരഞ്ഞു പോയി.. തന്റെ മകൻ!!!


ഭാനുമതി അവനെ എഴുന്നേൽപ്പിച്ചു. അവന്റെ നെറുകയിൽ തലോടി.. "മോനെ നിനക്കെന്താടാ പറ്റിയേ?. നിനക്ക്‌ നിന്റെ അമ്മയെ എങ്കിലും ഓർക്കായിരുന്നില്ലേ? ഒരു പെങ്കൊച്ച്‌.. അതും തങ്കം പോലുള്ള... " അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത്‌ ഭദ്രനും ഗോവിന്ദൻ കുട്ടിയും സരോജവും അറിഞ്ഞു..


"മോനെ, ഭദ്രാ.. കഴിഞ്ഞത്‌ കഴിഞ്ഞു.. നീ ഇന്ന് തന്നെ നമ്മുടെ കോടതിയിൽ ഹാജറാകണം.. കുറ്റം മുഴുവൻ ഏറ്റുപറയണം.. അല്ലെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിനക്ക്‌ ഈ അമ്മ മാപ്പ്‌ തരില്ലെടാ.. " ഭാനുവിന്റെ വാക്കുകൾ കേട്ട്‌ ഏറ്റവും അധികം ഞെട്ടിയത്‌ സരോജക്കയായിരുന്നു. പക്ഷെ, ഭദ്രൻ.. അവന്റെ പ്രതികരണത്തിൽ ഗോവിന്ദൻ കുട്ടി അത്ഭുതപ്പെട്ടു.


"അമ്മേ.. വഴിതെറ്റി ഒത്തിരി നടന്നിട്ടുണ്ട്‌ അമ്മയുടെ ഈ മുടിഞ്ഞ പുത്രൻ!! പക്ഷെ, ഇത്‌... ഇല്ലമ്മേ, ന്യായീകരണങ്ങളില്ല.. അമ്മ പറഞ്ഞതാ ശരി.. ഞാൻ ഹാജറാവാം, കോടതിയിൽ... സരോജക്കാ അതിനുള്ള ഏർപ്പാടും നിങ്ങൾ തന്നെ ചെയ്യണം. അച്ഛാ.. എന്നോട്‌ പൊറുക്കണം എന്ന് പറയാൻ മാത്രം... വേണ്ട..അതിനുവേണ്ടി ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ലല്ലോ അല്ലേ? അമ്മ പറഞ്ഞതാ ശരി.. എനിക്കുള്ള ശിക്ഷ കോടതി വിധിക്കട്ടെ" - അവന്റെ നീരണിഞ്ഞ കണ്ണുകൾ ഭാനുവിന്റെയും എന്റെയും സരോജത്തിന്റെയും മൂടിയ കണ്ണുകൾക്ക്‌ കാണാൻ കഴിഞ്ഞില്ല...


" കോടതിമുൻപാകെ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കൂ എന്ന് അമ്മയെ സാക്ഷി നിറുത്തിപ്രതിജ്ഞ ചെയ്യുന്നു.. തെമ്മാടിയായി തന്നെയായിരുന്നു എന്റെ വളർച്ച. താന്തോന്നിയെ പോലെ, തന്നിഷ്ടത്തോടെ ജീവിച്ചു. എല്ലാവരും കേട്ടത് ശരിയാ.. മോർച്ചറിയിൽ കൊണ്ട്‌ വരുമ്പോൾ പോലീസ്‌പറഞ്ഞ പോലെ പെങ്കൊച്ചിന്റെ ശരീരത്തിൽ ഒരു മുറിപ്പാടുമുണ്ടായില്ല.. പെങ്കൊച്ചിനെഅതുവരെ ആരും റേപ്പും ചെയ്തിരുന്നില്ല.. പക്ഷെ, ഡോക്ടർ പറഞ്ഞതും ഭാഗിഗമായി ശരിതന്നെയാണ്. പോസ്റ്റ് മോർട്ടം സമയത്ത്‌ കൊച്ചിന്റെ ഗുഹ്യഭാഗങ്ങളിൽ ഉൾപ്പെടെ കടിച്ച്‌പറിച്ചതും മാന്തിപൊളിച്ചതുമായ പാടുകൾ ഉണ്ടായിരുന്നു.. അതിന് ഞാനും കാരണക്കാരനാണ്. പക്ഷെ, മനപ്പൂർവ്വമല്ല എന്ന് മാത്രം ഇവിടെ ബോധിപ്പിക്കട്ടെ.. രക്ഷപെടാൻ പറയുകയല്ല.. എനിക്ക്‌ രക്ഷപെടുകയും വേണ്ട..






രാത്രിയിൽ കുടിച്ച്‌ ബോധം ഇല്ലാതെ വന്ന മോർച്ചറി സുക്ഷിപ്പുകാരൻ ആ പെങ്കൊച്ചിന്റെ ശരീരത്തിൽ കാമത്തോടെ നോക്കുന്നത്‌ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.. അയാൾ കാമവെറിയൊടെ നടന്നടുക്കുന്നത് കണ്ടപ്പോൾ .. നഗ്നയായ ആ കൊച്ചിന്റെ ശരീരം അയാളുടെ കഴുകൻ കണ്ണൂകളിൽ നിന്ന് രക്ഷിക്കാനുള്ള വെമ്പലിലാ സത്യത്തിൽ ഞങ്ങൾ ആ കൊച്ചിന്റെ ശരിരത്തിൽ കയറിയത്‌. ഞങ്ങൾ ഏകദേശം 20 പേരോളമുണ്ടായിരുന്നു.. ആ കൊച്ചിന്റെ ശരീരം അവന്റെ കാമവെറിക്ക്‌ വിട്ടുകൊടുക്കാതിരിക്കാനുള്ള തിടുക്കത്തിൽ ആരുടെയൊക്കെയോ പല്ലുകൾ ആ കൊച്ചിന്റെ പല ഭാഗങ്ങളിലും ആഴ്‌ന്നിറങ്ങിയത്‌ ഞങ്ങൾ അറിഞ്ഞില്ല.. എന്തോ ഞങ്ങളുടെ പല്ലുകൾ പതിഞ്ഞതിനാലോ.. അതോ, ആ ശരീരം മൊത്തം ഞങ്ങൾ പൊതിഞ്ഞതിനാലോ അയാൾ തെറിവിളിച്ച്‌ കൊണ്ട്‌ ഇറങ്ങി പോയി.. പക്ഷെ, അന്നേരമൊന്നും ഇത്രയും വലിയ ഒരു അത്യാഹിതമാണു ഞങ്ങൾ വിളിച്ച്‌ വരുത്തിയതെന്ന് അറിയില്ലായിരുന്നു.. ഒരു മനുഷ്യനോളം തരം താഴാൻ ഒരിക്കലും ഒരെലിക്കാവില്ലാത്തത്‌ കൊണ്ടും ഞാൻ ചെയ്തത്‌ അതിലും ഹീനമായ പ്രവൃത്തി ആയതിനാലും നിങ്ങൾ തരുന്ന ഏത്‌ ശിക്ഷയും ഏറ്റ്‌ വാങ്ങാൻ ഞാൻ തയ്യാറാണ്. ഇതിന്റെ പേരിൽ എന്റെ വീട്ടുകാരെയും എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളേയും ഇനിയും വേദനിപ്പിക്കരുതെന്ന് മാത്രം അപേക്ഷക്കിന്നു.”


കോടതി മുറിയിൽ ഭദ്രന്റെ ഏറ്റുപറച്ചിൽ ഒരു കുമ്പസാരം പോലെ തന്നെയായിരുന്നു. അതു കേട്ട്‌ ഭാനുമതി തളർന്ന് വീണു. ഗോവിന്ദൻ കുട്ടി നെഞ്ച്‌ തിരുമ്മി ഇരുന്നുപോയി.. സരോജത്തിന്റെ കൺകോണിലൂടെ കണ്ണീർ ധാരയായി ഒഴുകി.. കോടതി മുറിയാകെ പ്രകമ്പനം കൊണ്ടു.. വക്കീലന്മാർ കരഞ്ഞു.. ജഡ്ജി ഒരു നിമിഷം നെറ്റി തടവി.. എന്തു വേണം..!!! ഇവനെ ശിക്ഷിക്കാൻ മാത്രം പാപം ചെയ്യാത്തവനാണോ ഞാൻ.. എല്ലാവരുടേയും തിരുമാനത്തിനു വിട്ട്‌ ജഡ്ജി മൂകനായി..



ഠപ്പ്...“ എല്ലാവരും ഞെട്ടി നോക്കി.. പ്രതികൂട്ടിൽ ഭദ്രനില്ല.. ആരുടെയും തിരുമാനത്തിനുകാത്തുനിൽക്കാതെ, അവനുവേണ്ടി തുറന്ന് വെച്ച കൂട്ടിലേക്ക്‌ അവൻ നടന്നു കയറി. ഒരുകെണിയിൽ എന്നപോലെ കിടന്ന് തൂങ്ങിയാടുന്ന ഭദ്രനെ കണ്ട്‌ അവർ നെടുവിർപ്പിട്ടു!!!



ചിത്രങ്ങൾക്ക് കടപ്പാട് : ബ്ലോഗർ മനോജ് തലയമ്പലത്ത്

ചൊവ്വാഴ്ച, മാർച്ച് 02, 2010

അരുന്ധതിയുടെ അന്നത്തെ ദിവസം

സമയം ഒത്തിരി വൈകി. രാവിലെ തന്നെ എഴുന്നേൽക്കുന്നത്‌ തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ, എന്തു ചെയ്യാം അരുന്ധതി ജോലിക്ക്‌ പോയില്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ ഒന്നും നേരെ ചൊവ്വെ മുന്നോട്ട്‌ പോകില്ല. അതൊക്കെ പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്‌.. ഇപ്പോൾ അതൊക്കെ ചിന്തിച്ചു നിന്നാൽ ബസ്സ്‌ അതിന്റെ പാട്ടിനു പോകും.. വെളുപ്പിനു നാലുമണിക്ക്‌ ഉറക്കം ഉണർന്നതാ..ഇപ്പോളും പണികൾ ഒതുങ്ങിയില്ല... ശരിക്കു പറഞ്ഞാൽ മടുത്തു തുടങ്ങി.. ഈ നശിച്ച ജീവിതം എന്നാ ഒന്ന് പച്ച പിടിക്കുക...


"മോളേ.. ആമീ... " അകത്ത്‌ നിന്നും ഭർത്താവിന്റെ സ്നേഹപൂർവ്വമായ വിളി.. എന്തുൾവിളിയാണാവോ ഇപ്പോൾ കിട്ടിയത്‌. .അല്ലെങ്കിൽ ഈ നേരത്തൊന്നും ഉണരാത്തതാണല്ലോ.. സാധാരണ അരുന്ധതി ഓഫീസിൽ ചെന്ന് അവിടെനിന്നും ഫോൺ ചെയ്താലേ രഘുനാഥൻ ഉണരൂ.. ഓരോ ശീലങ്ങൾ.. എന്തിനാ അദ്ദേഹത്തെ കുറ്റം പറയുന്നേ.. എല്ലാം എന്റെ തലയിലെഴുത്തല്ലേ.. അല്ലെങ്കിൽ സ്നേഹിച്ച ചെറുക്കനോടൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച്‌ താൻ തന്നെയല്ലേ ഇയാളെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചേ.. ഹോ, ഈ സമയമില്ലാത്ത നേരത്ത്‌ മനസ്സിൽ വരാൻ കണ്ട കാര്യങ്ങൾ... നാശം.. "എന്താ എന്നെ വിളിച്ചേ? നേരം പോയീട്ടോ.." അരുന്ധതി മുടി കോതിക്കൊണ്ട്‌ തന്നെ ബെഡ്‌ റൂമിലേക്ക്‌ ചെന്നു...


"മോളെ, ചായ വേണമായിരുന്നു.. " സത്യം പറഞ്ഞാൽ പെരുവിരലിൽ മുതൽ വിറഞ്ഞു കയറിയതാ.. ക്ഷമിച്ചു.. "ചായ അല്ലേ ഈ ഇരിക്കുന്നേ.. ദേ ഞാൻ ഇറങ്ങുകാ. ഇന്നേ ഓഫീസിൽ ഓഡിറ്റിംഗ്‌ ഉള്ളതാ...ഇനി അവിടെ ചെന്ന് വിളിക്കുകൊന്നുമില്ലാട്ടോ..."


ചോറ്റുപാത്രവും ബാഗിൽ തിരുകി, ഒരു ദോശയെടുത്ത്‌ നിന്ന നിൽപ്പിൽ വിഴുങ്ങി, കുറച്ച്‌ വെള്ളവും കുടിച്ച്‌ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ ഓടി.. ഈ ഓട്ടം ഒരിക്കലും അവസാനിക്കില്ലെന്നാ തോന്നുന്നേ... ഓഫീസിലാണേൽ ഇന്ന് പിടിപ്പത്‌ പണിയുണ്ട്‌... ഇന്നലെ വൈകുന്നേരം ഓവർ ടൈം നിന്ന് കുറെ ഫയലുകൾ തീർക്കാൻ പറഞ്ഞപ്പോൾ രാവിലെ വന്ന് തീർത്തോളാം എന്ന് പറഞ്ഞത്‌ സാറിനു ഇഷ്ടമായിട്ടില്ല.. ഇന്ന് എന്തെങ്കിലും കുഴപ്പം ആഡിറ്റർമാർ കണ്ടുപിടിച്ചാൽ ആ മാർവ്വാഡി എന്നെ ചിത്ത പറഞ്ഞ്‌ കുളിപ്പിക്കും.. എന്തു പറയാനാ.. നമ്മുടെ പങ്കപാടുവല്ലതും അങ്ങോർക്കറിയണോ?


ഒരു വിധത്തിൽ ഓടിയും നടന്നും ബസ്സ്‌ സ്റ്റോപ്പിലെത്തിയപ്പോൾ സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്‌.. എന്റെ ധൃതിയിലുള്ള വരവുകണ്ടാവണം സാമിന്റെ മുഖത്ത്‌ ചിരിവരുന്നുണ്ട്‌.. ഇവനൊക്കെ വെറുതെ ചിരിച്ചാൽ മതി.. രാവിലെ ഭാര്യ ഉണ്ടാക്കി കൊടുത്തതും വിഴുങ്ങി, കുളിച്ച്‌ കുറിയും ചാർത്തി ചമഞ്ഞ്‌ വന്ന് നിന്നാൽ പോരേ.. ദ്വേഷ്യം വന്നു. ഈയിടെയായി അരുന്ധതിക്ക്‌ പെട്ടന്ന് ദ്വേഷ്യം വരുന്നുണ്ട്‌. ഉള്ളിൽ വന്ന അരിശം പുറത്ത്‌ കാട്ടാതിരിക്കാൻ അവൾ കുറെ പണിപ്പെട്ടു. മുഖത്ത്‌ സ്വേദകണങ്ങളോടൊപ്പം ഒരു പുഞ്ചിരി വരുത്താൻ വൃഥാ ഒരു ശ്രമം നടത്തി.


"ടെൻഷൻ അടിക്കേണ്ട.. നമ്മുടെ സർക്കാർ ബസ്സല്ലേ. അതു വരാൻ ഇനിയും സമയമെടുക്കും" സാം ഒന്ന് കളിയാക്കി..


വെറുതെ ചിരിച്ചു. അല്ലാതെ ഇവനോടൊക്കെ എന്തു പറയാൻ.. തന്റെ പ്രശ്നങ്ങൾ ഇവനോടൊക്കെ പറഞ്ഞ്‌ വെറുതെ എന്തിനാ സ്വയം പല്ലിട കുത്തി നാറ്റിക്കുന്നേ.. ഭാഗ്യത്തിനു രമചേച്ചി സ്റ്റോപ്പിലുണ്ട്‌.. അല്ലെങ്കിൽ ഇവന്റെ പുളിച്ച തമാശകളും വെടക്ക്‌ നൊട്ടവും സഹിക്കേണ്ടി വന്നേനേ.. രമച്ചേച്ചിയുള്ളപ്പോൾ എന്തോ ഒരു സുരക്ഷിതത്വബോധമുണ്ട്‌.. അത്‌ തനിക്കു മാത്രമല്ലല്ലോ.? ആ ബി.എഡിനു പഠിക്കുന്ന രശ്മിയും ഒരിക്കൽ പറഞ്ഞതോർക്കുന്നു.. എന്തോ, രണ്ട്‌ ദിവസമായി ആ കുട്ടിയെ കണ്ടിട്ട്‌.. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മൂഡ്‌ ഔട്ട്‌ ആയി തോന്നിയെന്ന് രമച്ചേച്ചിയും പറഞ്ഞിരുന്നു..


"അരുന്ധതിക്ക്‌ ഓട്ടം ഒഴിഞ്ഞ ദിവസമില്ല അല്ലേ?" രമച്ചേച്ചി ചിരിച്ചുകൊണ്ട്‌ ചോദിച്ചു. ഒരു വളിച്ച ചിരി സമ്മാനിച്ചു. ചേച്ചിയോട്‌ പ്രത്യേകിച്ച്‌ മറുപടിയുടെ ആവശ്യമില്ലാത്തതിനാൽ വേറെ ഒന്നും പറഞ്ഞില്ല... പക്ഷെ, ചേച്ചിയുടെ ചോദ്യത്തിൽ തനിക്ക്‌ ഒട്ടും ദ്വേഷ്യം തോന്നിയില്ലാല്ലോ? ആ ചോദ്യത്തിൽ ഒരു വാൽസല്യമുണ്ടായിരുന്നോ? ഒരു ചേച്ചിയുടെ, അല്ലെങ്കിൽ അമ്മയുടെ സ്ഥാനം!!!.. , ഇപ്പോളാ ഓർത്തേ, ഈ മാസം അമ്മാവുക്ക്‌ മരുന്ന് വാങ്ങിയില്ല... പാവം, ഇപ്പോൾ മരുന്ന് തീർന്നിട്ട്‌ ഒരാഴ്ചയായി കാണും.. എന്നാൽ ഒന്നോർമ്മിപ്പിച്ചൂകൂടെ.. ! ഞാൻ അന്യയൊന്നുമല്ലല്ലോ... ഇല്ല, വാങ്ങി കൊടുക്കരുത്‌.. മനസ്സ്‌ പറഞ്ഞു. പെട്ടന്ന് തന്നെ തിരുത്തി.. ഒരു പക്ഷെ, എന്റെ കഷ്ടപാടുകൾക്കിടയിൽ ഇതുകൂടെ പറഞ്ഞ്‌ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാവണം.. ഒരു പാവമാ അത്‌.. പ്രായമായിട്ടും എന്നെ ഓർത്തുള്ള ആധി തീർന്നിട്ടില്ല... എന്നോട്‌ ഒന്നും പറയില്ല.. പറഞ്ഞാൽ ഞാൻ എല്ലാം അമ്മവുടേയും അപ്പാവുടെയും തലയിൽ കെട്ടിവക്കും.. അറിയാം ഇതൊക്കെ സ്വയം വരുത്തിവച്ചതാണെന്ന്.. എന്നാലും സമ്മതിച്ച്‌ കൊടുക്കാൻ തോന്നാറില്ല ...


ഓരോന്നോർത്ത്‌ നിന്നപ്പോൾ ബസ്സ്‌ വന്നത്‌ കണ്ടില്ല.. രമചേച്ചി തട്ടിവിളിച്ചില്ലായിരുന്നേൽ ഒരു പക്ഷെ, ഇന്ന് ചീത്തവിളി കേട്ട്‌ കാത്‌ പൊട്ടിയേനേ... വീണ്ടും രമച്ചേച്ചിയെ നന്ദിയോടെ നോക്കി.. സർക്കാർ ബസ്സായതിനാൽ ഉള്ള ഒരു ഡോറിൽ കൂടി ഇടിച്ചുകയറാനുള്ള എല്ലാവരുടെയും ശ്രമമാ.. പതുക്കെ ഒഴിഞ്ഞു നിന്നു.. തിരക്ക്‌ ചിലർക്കൊരു ഹരമാ.. തിരക്കുണ്ടാക്കി, അതിനിടയിൽ കരകൌശലവേലചെയ്യുന്നവരാ കൂടുതലും.. ഇവർക്കൊക്കെയാ സർക്കാർ പാരമ്പര്യതൊഴിൽ ചെയ്യുന്നവർക്കുള്ള പെൻഷൻ അനുവദിച്ച്‌ വീട്ടിലിരുത്തേണ്ടത്‌.. ഒന്നുമില്ലേലും മറ്റുള്ളവർക്ക്‌ മന:സ്സമാധാനത്തോടെ യാത്ര ചെയ്യാല്ലോ? ഒടുവിൽ ബസ്സിൽ കയറുക എന്ന കടമ്പയും കടന്നു.. ഏന്തീ വലിഞ്ഞ്‌ നോക്കുമ്പോൾ രമചേച്ചി കണ്ണുകാട്ടി വിളിച്ചു. അങ്ങിനെ സീറ്റും കിട്ടി. ഇരുന്ന പാടെ കണ്ണടച്ചു. അത്‌ രമചേച്ചിക്കറിയാവുന്നതാ.. തന്റെ ജീവിതത്തിലെ ഉറക്കത്തിന്റെ മുക്കാൽ ഭാഗവും ബസ്സിലാണെന്ന്.. ചേച്ചി പുഞ്ചിരിച്ചു കൊണ്ട്‌ പുറം കാഴ്ചകളിലേക്ക്‌ തിരിഞ്ഞു..


സാധാരണ ബസ്സിലെ സീറ്റു കണ്ടാൽ തന്നെ ഉറക്കം പിടിക്കുന്നതാ.. ഇന്നതിനും കഴിഞ്ഞില്ല.. ഒരു മാന്യദേഹം അവന്റെ ദേഹം കൊണ്ടുള്ള ചില പ്രയോഗങ്ങൾ തുടങ്ങിയപ്പോൾ ഉറക്കം പമ്പകടന്നു.. ഇവനോക്കെ പടകാളിയെപ്പോലുള്ളവർ തന്നെ വേണം..അതു പറഞ്ഞപ്പോളാ .. തിരിഞ്ഞു നോക്കി.. പടകാളിയെ കണ്ടില്ല.. കയറേണ്ട സ്റ്റോപ്‌ കഴിഞ്ഞു.. ഒരു പക്ഷെ, ചമ്മലാവും.. ഇന്നലത്തെ സംഭവം ഒ‍ാർത്ത്‌ ചെറുതായി ചിരിവന്നു. പക്ഷെ പടകാളിക്ക്‌ വലിയ ചമ്മൽ ഒന്നും കാണില്ല.. ആളു നല്ല ബോൾഡാ.. പടകാളിയെ കുറിച്ചോർത്തപ്പോൾ ഒരു നിമിഷം കോളേജിലേക്ക്‌ മനസ്സ്‌ പാഞ്ഞു.. കോളേജ്‌ എത്തിയാൽ മനസ്സിന്റെ കടിഞ്ഞാൺ വിടും.. നാശം.. വീണ്ടും ഓഫീസിലെ ഫയലുകളുടെ കാര്യങ്ങൾ ഒ‍ാർക്കാൻ ശ്രമിച്ചു. പക്ഷെ, കഴിയുന്നില്ല.. വീണ്ടും കണ്ണടച്ചു. ഞാൻ ഒന്നു കണ്ണടക്കാൻ കാത്തു നിൽക്കുന്ന പോലെയാ അയാളുടെ അഭ്യാസങ്ങൾ തുടങ്ങാൻ.. തറപ്പിച്ച്‌ നോക്കി.. അടുത്ത സീറ്റിലിരുന്ന സാമിന്റെ വെടക്ക്‌ ചിരികൂടിയായപ്പോൾ പൂർത്തിയായി..


ബസ്സ്‌ ഏന്തി വലിഞ്ഞ്‌ ഊർദ്ദൻ വലിച്ചാ പോകുന്നേ.. സർക്കാരിന്റെയായതു കാരണം ഡ്രൈവർക്കും വലിയ ധൃതിയൊന്നും ഇല്ല.. മുതലാളിയുടെ വക തെറി കേൾക്കുകയൊന്നും വേണ്ടല്ലോ? മനസ്സ്‌ വീണ്ടും അതിന്റെ വഴിവിട്ട യാത്ര തുടങ്ങി. ഒരു വെളുത്ത ഫ്രോക്ക്കാരി നോക്കി ചിരിച്ചു. നല്ല മനോഹരമായ പല്ലുകൾ. അരുന്ധതിക്ക്‌ ഫ്രോക്ക്‌ വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഇടാൻ കഴിയാത്ത ഒരു വസ്ത്രത്തോടുള്ള ഇഷ്ടം. ചെറുപ്പത്തിൽ പട്ടുപാവാടയും ബ്ലസുമായിരുന്നല്ലോ തന്റെ വേഷം. പാട്ടിയെ പേടിച്ചാ, അല്ലെങ്കിൽ അപ്പാവുക്കും ഇഷ്ടമായിരുന്നു തന്നെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളൊക്കെ ധരിപ്പിക്കാൻ. പാവം അപ്പാവ്‌!!


അപ്പയുടെയും, അമ്മാവുടെയും പാട്ടിയുടെയുമെല്ലാം ഒ‍ാമനയായി വളർന്ന കുട്ടിക്കാലം... ഒന്നിന്റെയും കുറവ്‌ അപ്പാവു തന്നെ അറിയിച്ചിരുന്നില്ല... ചോദിക്കുന്നതെല്ലാം തനിക്ക്‌ വാങ്ങിത്തരുവാൻ എന്നും തിടുക്കം കാട്ടിയ അപ്പാവു... കൃഷ്ണവേണിയെന്ന വീട്ടിലെ ചെല്ലപ്പേരു പോലും അപ്പാവു വിളിക്കുമ്പോൾ ഒരു സുഖമായിരുന്നു.. അപ്പാവിനും തന്നെ അങ്ങിനെ വിളിക്കാനായിരുന്നു കൂടുതൽ ഇഷ്ടം.. രാഗേന്ദു എന്ന പേരിനോടുള്ള തന്റെ അമർഷം താൻ അറിയിച്ചപ്പോൾ പുഞ്ചിരിച്ച അപ്പാവുവിന്റെ മുഖം.. , അതിനെക്കുറിച്ച്‌ പറഞ്ഞാൽ ഒത്തിരി ഉണ്ട്‌. രാഗേന്ദു എന്ന തന്റെ ആദ്യ പേർ...! അരുന്ധതിയെന്ന പേരിലേക്കുള്ള കൂടുമാറ്റം!! അതിലേക്കുള്ള പരിവർത്തനത്തിന്റെ കഥകൾ!!!


സ്കൂളിലും കോളേജിലും എല്ലാവരും തന്നെക്കാണുമ്പോൾ മൂളിപ്പാട്ട്‌ പാടിയിരുന്നത്‌ ഓർത്തുപോയി..

"രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല...

രജനീ കതംബങ്ങൾ മിഴിചിമ്മിയില്ല..

മദനോൽസവങ്ങൾക്ക്‌ നിറമാല ചാർത്തി..

മനവും തനുവും മരുഭൂമിയായി...

നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ..."

അവസാന വരിക്ക്‌ ആൺപിള്ളേർ ഒരു ഊന്നൽ കൊടുക്കുമ്പോൾ അപ്പാവെ കൊല്ലാനുള്ള ദേഷ്യം വരും.. വീട്ടീൽ ചെന്ന് അപ്പാവോട്‌ മിണ്ടാതിരിക്കും. അപ്പാവുടെ ചിരികൂടിയായാൽ പൂർത്തിയായി. പിന്നെ, പേരു മാറ്റിതന്നില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാവും എന്ന ഭീക്ഷിണീ.. പട്ടിണി സമരം.. എത്ര നേരം!! തനിക്ക്‌ സഹിക്കാൻ കഴിയാത്ത ഒരേ ഒരു കാര്യം വിശപ്പാണെന്ന് അപ്പാവുക്കും അറിയാം. ഞാൻ പട്ടിണി സമരം തുടങ്ങിയാൽ അരിയിടിച്ചുണ്ടാക്കിയ ഉണ്ടയുമായി അപ്പാവ്‌ എന്റെ മുന്നിൽ വന്നിരുന്നു തിന്നും.. എന്നിട്ട്‌ അപ്പാവ്‌ അരിയുണ്ടയുടെ രസം ആസ്വദിക്കുന്നത്‌ കാണുമ്പോൾ തന്നെ പട്ടിണി സമരം അവസാനിക്കും. പിന്നെ, വീട്ടിലുള്ള മൊത്തം അരിയുണ്ടയും തിന്നിട്ടേ താൻ അടങ്ങുമായിരുന്നുള്ളൂ. ആ പഴയ കുട്ടിയാ ഇപ്പോൾ നിന്ന് കൊണ്ട്‌ എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഓടുന്നത്‌. എല്ലാം കാലത്തിന്റെ വികൃതി!! അല്ലെങ്കിൽ ഒരു കാലത്ത്‌ താൻ വെറുത്തിരുന്ന പേരിനെ പിന്നീട്‌ താൻ ഒത്തിരി സ്നേഹിക്കുമോ? ആ പേരു വിവാഹത്തിനു മുൻപ്‌ മാറ്റണമെന്ന് രഘുവേട്ടൻ ആവശ്യപ്പെട്ടപ്പോൾ... ഗത്യന്തരമില്ലാതെ, പൊട്ടിക്കരഞ്ഞുപോയത്‌....


"അതേയ്‌, ഉറങ്ങിയത്‌ മതി. ഇനി നാളെയുറങ്ങാം.." സാമിന്റെ മുന്നിൽ വീണ്ടും വളിച്ച ചിരി വരുത്തിണ്ടി വന്നു. ബസ്സിൽ നിന്നിറങ്ങി റോഡ്‌ മുറിച്ച്‌ കടന്ന് ഓഫീസിലേക്ക്‌ കയറിയപ്പോൾ തന്നെ വേഗം എം.ഡി.യെ കാണാനുള്ള അറിയിപ്പുമായി സുധാകരേട്ടൻ നിൽപ്പുണ്ടായിരുന്നു. രൂക്ഷമായി ഒന്ന് നോക്കി. ആ പാവം ചിരിയോടെ വഴിമാറി തന്നു. തന്നെ നന്നായറിയാവുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. രജിസ്റ്ററിൽ മുദ്ര ചാർത്തി, പഞ്ചിംഗ്‌ മേഷീനീൽ കാർഡും സ്വാപ്‌ ചെയ്ത്‌ തിരിഞ്ഞുനോക്കിയത്‌ മാർവ്വാഡിയുടെ ചപ്പിയ മാങ്ങാണ്ടി കണക്കുള്ള മോന്തായത്തിലേക്കാ.. നശിച്ചു.. ഇന്നത്തെ ദിവസം പോക്കാ.. മനസ്സിൽ പ്രാകി. തന്നെ എം.ഡി നേരിൽ വിളിച്ചത്‌ കൊണ്ടാവണം അങ്ങോരുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ കൂട്ടിരിക്കുന്നേ.. അല്ലെങ്കിലേ ഇയാൾക്ക്‌ തന്നെ കണ്ടുകൂടാ.. ഇപ്പോൾ ഇതു കൂടിയാകുമ്പോൾ.. എന്തിനാണാവോ ഇനി എം.ഡി. അന്വേഷിക്കുന്നേ?


എം.ഡിയുടെ മുറിയുടെ വാതിലിൽ തട്ടി അനുവാദം ചോദിച്ച്‌ അകത്ത്‌ കടന്നു. അങ്ങോർ ആരോടൊ സംസാരിക്കുകയാ? ഒരു ഫയൽ തന്റെ നേരെ നീട്ടിയിട്ട്‌ "അസിസ്റ്റ്‌ ഹിം" എന്ന് മാത്രം പറഞ്ഞു. ഇതു പറയാനാണോ ഇയാൾ നേരിൽ കാണണമെന്ന് പറഞ്ഞത്‌. പിന്നെ, അയോളോട്‌ ദേഷ്യം തോന്നിയില്ല. കാരണം പെണ്ണിനെ കാണൂമ്പോൾ ഒലിപ്പിക്കുന്ന സ്വഭാവം ഒന്നുമില്ലാത്ത ഒരു മനുഷ്യനാ.. അതിന്റെ ഒരു ബഹുമാനം എന്നും അങ്ങേർക്ക്‌ കൊടുത്തിട്ടുമുണ്ട്‌. പക്ഷെ, ഇതിപ്പോൾ മാർവ്വാഡിയുടെ നോട്ടപ്പുള്ളിയായത്‌ മെച്ചം. "യെസ്‌ സർ" എന്ന് പറഞ്ഞ്‌ എതിരെ ഇരിക്കുന്ന മനുഷ്യന്റെ നേരെ തിരിഞ്ഞപ്പോൾ അസ്ത്രപ്രജ്ഞയായിപ്പോയി. ഇന്നത്തെ ദിവസം ആരെയാണാവോ കണികണ്ടത്‌. എന്നെ തന്നെയാവും!! അതെങ്ങിനെയാ, രാത്രിയിൽ എപ്പോൾ എഴുന്നേറ്റാലും ചരിഞ്ഞുകിടന്നുറങ്ങുന്ന എന്നെ കാണണമെന്ന നിർബന്ധത്തോടെ ഒരു വലിയ കണ്ണാടിയല്ലേ കട്ടിലിനോട്‌ ചേർത്ത്‌ സ്ഥാപിച്ചിരിക്കുന്നേ.. ഒരോ വട്ട്‌!!! സ്നേഹമുള്ളയാളാ.. അത്‌ സമ്മതിക്കാതെ വയ്യ!! പക്ഷെ, താനോ? ശരിക്ക്‌ സ്നേഹിച്ചിട്ടുണ്ടോ ആ മനുഷ്യനെ?.... നാശം, പിടിച്ചാൽ കിട്ടാത്ത ഈ മനസ്സിനെ കൊണ്ട്‌ തോറ്റു.


"എവിടെയോ കണ്ട്‌ മറന്ന മുഖം. യെസ്‌!! രാഗേന്ദു.. രാഗേന്ദുവല്ലേ?" - അയാളുടെ ചോദ്യത്തിൽ ഒരു നിമിഷം ഞെട്ടി. അയാളോ? ഒരു കാലത്ത്‌ ഇവൻ തനിക്കാരായിരുനു. ഇവനുമൊത്തല്ലാതെ ജീവിക്കില്ല എന്ന് വാശിപിടിച്ചത്‌... പാട്ടിയുടെ വീടുവിട്ട്‌ പോകുമെന്നുള്ള ഭീഷിണി...അമ്മാവിന്റെ ഏങ്ങലടികൾ..അപ്പാവിന്റെ ദയനീയമായ മുഖം!!! ഒരു മുസൽമാനെ അംഗീകരിക്കാൻ സമുദായത്തിന്റെയും പഴയ തലമുറയുടെയും ദ്രവിച്ച മനസ്സിനു കഴിയാതായപ്പോൾ പകരം, സമുദായത്തിൽ തന്നെയുള്ള തനിക്ക്‌ ചേരാത്തതെന്ന് മനസ്സിൽ തോന്നിയ ബന്ധത്തിനായുള്ള പിടിവാശി!! ഒടുവിൽ എല്ലാവരുടേയും കണ്ണീർ കണ്ട്‌ ക്രൂരമായി സന്തോഷിച്ചത്‌... ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന രഘുവേട്ടനെ താൻ സ്വീകരിച്ചത്‌!!! മറ്റുള്ളവർ മുഴുവൻ തന്റെ ത്യാഗത്തെ വാഴ്ത്തിയപ്പോളും അപ്പാവെയും അമ്മാവെയും നോക്കി ക്രൂരമായി മന്ദഹസിച്ചത്‌!!! പാട്ടിയുടെ കണ്ണീരിൽ സന്തോഷം കണ്ടെത്തിയത്‌...എല്ലാം ..എല്ലാം.. എന്നിട്ട്‌, ഇന്നും മനസ്സിൽ ആരാധിക്കുന്ന ആ രൂപം മുന്നിൽ വന്നപ്പോൾ , എന്താ സംഭവിച്ചേ? എന്താ അവൻ തന്നോട്‌ ചോദിച്ചേ? എവിടെയോ കണ്ട്‌ മറന്ന മുഖമെന്നോ!!! "ഈ മുഖത്തേക്ക്‌ എത്ര നേരം നോക്കിയിരുന്നാലും എന്റെ കൊതി തീരുന്നില്ലല്ലോ" എന്നല്ലേ പണ്ട്‌ അവൻ പറഞ്ഞിരുന്നേ? എന്നിട്ട്‌ ഇപ്പോൾ...


"നോ.. യു ആർ മിസ്റ്റേകൺ.. , സോറി.. ഇറ്റ്സ്‌ മൈ മിസ്റ്റേക്‌. ഐ അം നോട്ട്‌ ഇൻട്രൊഡൂസ്‌ ഹെ ർ ടൂ യു. മീറ്റ്‌ മിസ്സിസ്‌ അരുന്ധതി. അരുന്ധതി രഘുനാഥ്‌. ഷീ ഈസ്‌ ഹാൻഡിലിംഗ്‌ ദീസ്‌ വർക്ക്സ്‌ ഇൻ ഔർ പ്രെമിസെസ്‌". എം.ഡിയുടെ മറുപടി ആണു അരുന്ധതിയെ തിരികെ കൊണ്ടുവന്നത്‌. "അരുന്ധതി, മീറ്റ്‌ ഔർ വെരി ഇംപോർട്ടന്റ്‌ ഗസ്റ്റ്‌ മിസ്റ്റർ ഗസൽ മുഹമ്മദ്‌" എം.ഡിക്കറിയില്ലല്ലോ തന്റെ പൂർവ്വ കഥ. തന്റെ പഴയ പേരിനെക്കുറിച്ച്‌ ഓഫീസിൽ ആകെ അറിയാവുന്നത്‌ എച്ച്‌.ആർ. മാനേജർ സക്സേനക്ക്‌ മാത്രമാണ്. അയാൾ ഒരു പ്രത്യേക ടൈപ്പ്‌ ആയതുകൊണ്ടും ആരുമായും വലിയ അറ്റാച്ച്‌മന്റ്‌ ഇല്ലാത്തതുകൊണ്ടും വേറെ ആർക്കും ആ ഒരു പഴയ പേരിനെക്കുറിച്ചറിയില്ല...


"ഹെല്ലോ" - മുഖത്ത്‌ ഒരു പുഞ്ചിരി വരുത്താനുള്ള ശ്രമം പാഴായെന്നു തോന്നുന്നു. ഓഫീസിൽ എം.ഡിയുടെ വാക്കുകൾ പ്രതിധ്വനിച്ചു. "അരുന്ധതി, മീറ്റ്‌ ഔർ വെരി ഇംപോർട്ടന്റ്‌ ഗസ്റ്റ്‌ മിസ്റ്റർ ഗസൽ മുഹമ്മദ്‌" അതെ, തന്റെ പഴയ ഗദ്ദൂ...


"ഹായ്‌. നൈസ്‌ ടു മീറ്റ്‌ യു. സോറി, ആം ടോടലി കൺഫൂസ്ഡ്‌. വൺ ഓഫ്‌ മൈ ഓൾഡ്‌ കോളേജ്‌ മേറ്റ്‌ ലുക്സ്‌ ലൈക്‌ യു. ദാറ്റ്സ്‌ വൈ ഐ കാൾ യൂ ദ നെയിം രാഗേന്ദു."


"ഓഹ്‌. ദാറ്റ്സ്‌ ഗ്രേറ്റ്‌.!!" - എം.ഡി.


പിന്നീട്‌ അവർ തമ്മിൽ പറഞ്ഞത്‌ തന്റെ പഴയകാലത്തെ കുറിച്ചാണെങ്കിലും ഒന്നും മനസ്സിൽ കേറിയില്ല.. എന്തോ ഒരു പകപ്പായിരുന്നില്ലേ മനസ്സിൽ... സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചെന്ന ഒരു തോന്നൽ!!! എം.ഡിയുടെ പൊട്ടിച്ചിരി കേട്ടാണ് മനസ്സ്‌ വീണ്ടും തിരികെ വന്നത്‌. എന്താ സംഭവിച്ചത്‌. അദ്ദേഹം ഒരിക്കലും ഇതു പോലെ ചിരിച്ച്‌ കണ്ടിട്ടില്ല.. അല്ലെങ്കിലും വാചകമടിച്ച്‌ ഒരാളെ വീഴ്ത്താൻ ഗദ്ദുവിനെ കഴിഞ്ഞല്ലേ ഉള്ളൂ.. ഒരു പരിധിവരെ താനും അങ്ങിനെയല്ലേ ഇവനിലേക്ക്‌ അടുത്തത്‌.


ഭാഷ ഇത്ര അനായാസേന കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട്‌. അതു പറഞ്ഞുതന്നെ എത്ര വട്ടം തമ്മിൽ ഉടക്കിയിരിക്കുന്നു. കോളേജിലെ ഏറ്റവും നല്ല പ്രാസംഗികൻ, കവി, നാടകനടൻ.. വിശേഷണങ്ങൾ പലതായിരുന്നു ഗദ്ദുവിനു.. അതോടൊപ്പം തന്നെ എല്ലാ തല്ലിപ്പൊളിക്കും മുന്നിൽ ഉണ്ടാവുമായിരുന്നു. അങ്ങിനെതന്നെയാണു ആദ്യം പരിചയപ്പെട്ടതും... പരിചയം പിന്നെ....


ഒരു തരം മരവിപ്പോടെയാണു അന്നത്തെ ഓഡിറ്റിംഗ്‌ ജോലികൾക്ക്‌ അസിസ്റ്റ്‌ ചെയ്തത്‌. ഒന്നു രണ്ട്‌ വട്ടം മാർവ്വാഡി രൂക്ഷമായി നോക്കിയതും ഓർമയുണ്ട്‌. ഒന്നും തലയിൽ കയറിയില്ല. തനിക്ക്‌ പ്രിയപ്പെട്ട കണക്കുകൾ പോലും പലപ്പോഴും കൈവിട്ട്‌ പോയപ്പോൾ പകച്ചു. അല്ലെങ്കിലും തന്റെ കണക്ക്‌ കൂട്ടലുകൾ മിക്കതും തെറ്റിയല്ലോ! എന്തൊക്കെയോ കാട്ടിക്കൂട്ടി ഓഡിറ്റിംഗ്‌ തീർത്തു എന്ന് പറയാം. ലഞ്ച്‌ സെർവ്വ്‌ ചെയ്യുമ്പോൾ വീണ്ടും അവൻ പഴയ കോളേജ്‌ ജീവിതം എടുത്തിട്ടപ്പോൾ അലോസരം തോന്നി. പക്ഷെ എം.ഡിയും മറ്റുമിരിക്കുമ്പോൾ ഇറങ്ങിപോകാൻ പറ്റില്ലല്ലോ? മാത്രമല്ല, തന്നെയാണ് അവനെ അസിസ്റ്റ്‌ ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നതും. എന്തുകൊണ്ടോ ഇത്തരം ചെറിയ കാര്യങ്ങൾക്ക്‌ അധികം ചെവികൊടുക്കാത്ത ആളാണ് എം.ഡി. ഇതിപ്പോൾ ഓഡിറ്ററെ മുഷിപ്പിക്കേണ്ട എന്ന് കരുതിയാവും.


രാഗേന്ദുകിരണങ്ങൾ“ പാട്ടുപാടിയുള്ള കളിയാക്കലിൽ തന്നെയാണ് ഗദ്ദുവുമായുള്ള ബന്ധം തുടങ്ങിയത്‌ തന്നെ. പാട്ട് പാടി കളിയാക്കിയിട്ട്‌ അച്ഛൻ സീമയുടെ ഫാനാണോ എന്നും അവളുടെ രാവുകൾ ഇറങ്ങിയ വർഷമാണോ തനിക്ക്‌ തറക്കല്ലിട്ടതെന്നും ചോദിച്ചപ്പോൾ എന്തോ അതുവരെ ചെയ്യാത്ത വിധം പൊട്ടിത്തെറിച്ചു. കൈ നിവർത്തി അവന്റെ കരണം പുകച്ചത്‌ മാത്രം ഓർമയുണ്ട്‌. പിന്നീടാണു അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലായത്‌. സീനിയർ വിദ്യാർഥിയെ തല്ലി എന്ന് പറഞ്ഞ്‌ എന്തൊരു പുകിലായിരുന്നു. ഒടുവിൽ ഗദ്ദു തന്നെയാണ് അതിൽ നിന്നും തന്നെ രക്ഷിച്ചത്‌.. അതിലൂടെയാണ് അടുപ്പമായതും..അതുകൊണ്ട്‌ തന്നെ അന്ന് മുതൽ രാഗേന്ദു എന്ന പേർ പിന്നെ തനിക്ക്‌ പ്രിയപ്പെട്ടതാവുകയായിരുന്നു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണു.. പക്ഷെ, ഇവൻ.. എല്ലാം അവനു തമാശയായിരുന്നോ? എന്തോ...


എന്തൊക്കെയോ കാട്ടിക്കൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു. വൈകീട്ട്‌ വീണ്ടും പഞ്ചിംഗ്‌ കാർഡും സ്വാപ്‌ ചെയ്ത്‌ ഓഫീസിനു വെളിയിൽ ഇറങ്ങിയപ്പോളാണ് അറിയുന്നത്‌. ബസ്സുകളുടെ മരണപ്പാച്ചിലിനിടയിൽ പെട്ട്‌ ഏതോ ഒരു പിഞ്ചുകുഞ്ഞ്‌ മരണമടഞ്ഞു എന്നും അതിന്റെ പേരിൽ നാട്ടുകാർ ബസ്സുകൾ തല്ലിതകർത്തു എന്നും .. ചുരുക്കി പറഞ്ഞാൽ വാഹനഗതാഗതം തന്നെ ഏതാണ്ട്‌ പൂർണ്ണമായി നിലച്ച മട്ടാണ്. എന്ത്‌ ചെയ്യും. പരുങ്ങിയുള്ള നിൽപ്പ്‌ കണ്ടിട്ടാവണം ഗദ്ദു കാര്യം തിരക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ അവന്റെ വണ്ടിയിൽ കയറേണ്ടി വന്നു. ഒരു നിമിഷം സുധാകരേട്ടനെ മനസ്സിൽ ചീത്ത വിളിച്ചു. അല്ലെങ്കിൽ ഒരു പത്ത്‌ മിനിറ്റ്‌ കൂടി കാത്ത്‌ നിന്നിരുന്നേൽ മറ്റു സ്റ്റാഫിനെ കൊണ്ടുപോകുന്ന കൂട്ടത്തിൽ എനിക്കും പോകാമായിരുന്നു. സ്ഥിരം യാത്രിക അല്ലാത്തതിനാലാവാം ആ പാവം അതോർക്കാതിരുന്നത്‌. ഗദ്ദുവിന്റെ കാറിന്റെ മുൻസീറ്റിൽ എരിക്കുമ്പോൾ എ.സിയുടെ തണുപ്പിലും അരുന്ധതി വിയർത്തു. എന്ത്‌ പറയണം.. ഒന്നും അറിയാതെ പകച്ച്‌ ഇരുന്നു.


"രഘുനാഥനു സുഖമല്ലേ ഇന്ദൂ.. "


"സുഖം തന്നെ.. ങേ. എന്താ ചോദിച്ചത്‌ .. രഘുനാഥനോ? ആരാ അത്‌.." സമനില വീണ്ടെടുക്കാൻ കുറച്ച്‌ സമയമെടുത്തു.


".... എന്താ ഇന്ദു എനിക്ക്‌ നിന്നെ മനസ്സിലായില്ല എന്ന് കരുതിയോ നീ.."


"നീ...നീ എന്താ പറഞ്ഞേ..?" അരുന്ധതിക്ക്‌ ക്ഷോഭം നിയന്ത്രിക്കാനായില്ല..


"എനിക്കെല്ലാം അറിയാം ഇന്ദു.. നീയെന്താ വിചാരിച്ചേ.. അന്നത്തെ സാഹചര്യത്തിൽ നിന്നെ വിവാഹം കഴിക്കൻ മാത്രം ഒരു വിഡ്ഡിയാണു ഞാൻ എന്നോ? അതും എന്റെ വിശ്വാസങ്ങളെയും എന്റെ വീട്ടുകാരെയും അതിനേക്കാളേറെ എനിക്ക്‌ കിട്ടാനുണ്ടായിരുന്ന എന്റെ സ്വത്ത്‌ വകകളെയും എനിക്ക്‌ വേണ്ടി മാത്രം കാത്തിരുന്നിരുന്ന എന്റെ ഫസിയയേയും വിട്ട്‌ ഒരു കോളേജ്‌ റൊമാൻസിന്റെ പിറകെ ചുറ്റാൻ ഞാൻ എന്താ ഒരു ഭ്രാന്തനാ? നിന്നെ വിവാഹം കഴിക്കുന്നതിനു മുൻപ്‌ തന്നെ നിന്റെ അപ്പാവും രഘുനാഥനും എന്റെ അടുക്കൽ വന്നിരുന്നു. നിന്നെ സ്വീകരിക്കണമെന്ന് പറഞ്ഞുകൊണ്ട്‌.. നിനക്കറിയില്ല.. നിന്റെ രഘുനാഥൻ അയാൾ എത്ര നല്ല മനുഷ്യനാണെന്ന്..."


"സ്റ്റോപ്‌ ഇറ്റ്‌. ഐ സെ സ്റ്റോപ്‌ ദി കാർ!!! എന്റേത്‌ ഗർജ്ജനം തന്നെ ആയിരുന്നു എന്ന് തോന്നുന്നു. രണ്ട്‌ ബൈക്ക്‌ യാത്രികരെ വെട്ടിച്ച്‌ വണ്ടി ഒതുക്കി നിറുത്തിയ ഗസലിന്റെ മുഖത്തെ പകപ്പ്‌ അത്‌ നല്ല പോലെ വെളിപ്പെടുത്തി. അരുന്ധതിയും കിതക്കുകയായിരുന്നു. എന്താ കേട്ടത്‌. അതും താൻ മനസ്സിൽ എല്ലാക്കാലത്തും ആരാധിച്ചിരുന്ന ഗദ്ദുവിൽ നിന്നും..


കൂടുതൽ ഒന്നും കേൾക്കാൻ തോന്നിയില്ല.. പകയോടെ വണ്ടിയിൽ നിന്നിറങ്ങി ഓടി.. ആരോടായിരുന്നു പക.. പ്രണയം നടിച്ച്‌ ചതിച്ച ക്രൂരനായ ഗസൽ മുഹമ്മദിനോടോ? ...അതെ, തന്റെ മാത്രമെന്ന് കരുതിയിരുന്ന ഗദ്ദു.. അതോ.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച്‌ തന്നെ ഒത്തിരി സ്നേഹിച്ച രഘുവേട്ടനോടോ? അതോ തനിക്ക്‌ വേണ്ടി ഇവന്റെ കാലു പിടിക്കാൻ പോയ അപ്പാവോടോ? അതോ തന്നെ മനസ്സറിഞ്ഞ്‌ സ്നേഹിച്ചിട്ടും തരിമ്പുപോലും മനസ്സാക്ഷിയില്ലാതെ അവരെയൊക്കെ സ്നേഹിക്കുന്നതായി നടിക്കുകമാത്രം ചെയ്ത്‌ മനസ്സ്‌ കൊണ്ട്‌ ഈ ദുഷ്ടനെ മാറോട്‌ ചേർത്ത ക്രൂരയായ തന്നോട്‌ തന്നെയോ?


ഓടി ഓടി ഒടുവിൽ റെയിൽപാളത്തിൽ എത്തിയപ്പോൾ ആണ് അരുന്ധതിക്ക്‌ ബോധോദയം ഉണ്ടായത്‌. തീവണ്ടിയുടെ ഹുങ്കാരശബ്ദം അടുത്ത്‌ വരുന്നത്‌ കാതുകളിൽ കേൾക്കാം.. വളഞ്ഞുപുളഞ്ഞ്‌ രക്തധമനിപോലെ തീവണ്ടിപാളം അവളുടെ മുൻപിൽ.. ഒരു നിമിഷം, മനസ്സ്‌ ജീവിത യാഥാർത്ഥ്യങ്ങളുമായി കെട്ടുപിണഞ്ഞു. തന്നെ മാത്രം സ്നേഹിക്കുന്ന രഘുവേട്ടനെ വിട്ട്‌.. രഘുവേട്ടന്റെ താളം തെറ്റി മിടിക്കുന്ന ഹൃദയധമനികളെ വിട്ട്‌... എവിടേക്കാണീ ഒളിച്ചോട്ടം. .പാടില്ല.. അരുന്ധതിയുടെ ദിവസങ്ങൾ അങ്ങിനെ അവസാനിക്കാനുള്ളതല്ല.. അത്‌ ഇനിയും തുടരണം.. തിരിച്ച്‌ പോകുമ്പോൾ അരുന്ധതിയുടെ മനസ്സ്‌ ഒന്ന് പെയ്ത്‌ തോർന്നിരുന്നു...വീടിന്റെ ഉമ്മറക്കോലായിയിൽ, അവളുടെ വരവും കാത്ത്‌.. വൈകിയതിലുള്ള അക്ഷമയോടെ.. നിന്നിരുന്ന രഘുവേട്ടനിലേക്ക്‌ സമയം തെറ്റിവന്ന ഒരു തീവണ്ടി കണക്കെ.. അവൾ ഒരു ഹുങ്കാരത്തോടെ കൂകിയണഞ്ഞു...