ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ചിദംബരസ്മരണ'യെ പറ്റിയാണ്. ഡി.സി.ബുക്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പലവട്ടം ബുക്ക്സ്റ്റാളുകളില്‍ കൈയെത്തും ദൂരത്ത് കണ്ടിട്ടും വാങ്ങുവാനോ വായിക്കുവാനോ ശ്രമിക്കാതിരുന്ന ഒരു പുസ്തകമാണ് ചിദംബരസ്മരണ. ഒന്ന് ഉറപ്പിച്ച് പറയാം, ഒരു നല്ല കവിക്ക് ഒരിക്കലും ഗദ്യം എഴുതാന്‍ കഴിയില്ലെന്ന് ഇത് വായിച്ചതോട് കൂടി എനിക്ക് ഉറപ്പായി. കാരണം ചിദംബരസ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്നത് കവിത്വം തുളുമ്പുന്ന സാഹിത്യത്തിന്റെ വശ്യത മാത്രമായിരുന്നു. ഓരോ വാക്കിലും ഓരോ പാരഗ്രാഫിലും കവിതയുടെ മനോഹരമായ താളം. ചടുലത!! ഇത്രയേറെ ഭ്രാന്തമായ ആവേശത്തോടെ ചുള്ളിക്കാടിനെ ഒരിക്കലും ഞാന്‍ വായിച്ചിട്ടില്ല എന്ന്‍ പറയാം.. അത് കൊണ്ട് തന്നെ ഈ വര്‍ഷം എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകവും ഇത് തന്നെ.
ബെന്യാമിന്റെ 'ആടുജീവിതം' അംബികാസുതന്‍ മങ്ങാടിന്റെ 'എന്‍മകജെ' കെ.ആര്‍. മീരയുടെ 'യൂദാസിന്റെ സുവിശേഷം' വി.എം.ദേവദാസിന്റെ "ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം" എന്നിവയുടെ വായന 2010ലെ നോവല്‍ വായനക്കിടയില്‍ കിട്ടിയ സുഖദമായ ഓര്‍മ്മകള്‍ തന്നെ. ഇതില്‍ ബെന്യാമിനും ദേവദാസും ബ്ലോഗര്‍മാര്‍ കൂടെയാണെന്നത് കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്നു.
ബെന്യാമിന്റെ ആടുജീവിതം പുറംലോകം കാണാതെ മസറയിലെ ആടുകള്‍ക്കൊപ്പം ജീവിതം തള്ളീനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ്. "നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" - പുസ്തകത്തിന്റെ ഉപശീര്‍ഷകത്തില്‍ ബെന്യാമിന്‍ പറയുന്നത് സത്യമാണെന്ന് പുസ്തകത്തിന്റെ ഉള്‍പേജുകളില്‍ നജീബ് എന്ന ജീവിക്കുന്ന നായകന്‍ നമ്മോട് പറയുമ്പോള്‍, അര്‍ബാബിന്റെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന ആ പാവം മനുഷ്യന്‍ മണലാരണ്യത്തില്‍ അനുഭവിച്ച നരകയാതന വളരെ ഹൃദയസ്പര്‍ശിയായി നോവലിസ്റ്റ് കുറിച്ചിടുമ്പോള്‍ -വരച്ചിടുമ്പോള്‍ എന്ന് പറയുന്നതാവും ശരിയെന്ന് തോന്നുന്നു- അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല തന്നെ. പുസ്തകത്തിന്റെ കവര്‍ പേജില്‍ കെ.ഷെറീഫ് വരച്ചിരിക്കുന്ന ആടുമനുഷ്യന്റെ രൂപം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നും മായാത്ത വിധത്തില്‍ ബെന്യാമിന്‍ അകപ്പേജുകളില്‍ നജീബിന്റെ ദൈന്യത ചിത്രീകരിച്ചിരിക്കുന്നു. മസറയിലെ ആടുകള്‍ക്കൊപ്പം ഗതികെട്ട ജീവിതം നയിക്കേണ്ടി വരുന്ന നജീബ് ഒരു വേള ആടിനെ പ്രാപിക്കുന്നിടത്ത് വരെ ചെന്നെത്തി എന്ന് പറയുമ്പോള്‍ ബെന്യാമിന്‍ പുസ്തകത്തിന് കൊടുത്ത ഉപശീര്‍ഷകം അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന സത്യമാവുകയാണ്. നഷ്ടമാവാത്ത , നല്ല വായന പ്രദാനം ചെയ്ത ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതത്തിനാണ് ഇക്കുറി കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് ലഭിച്ചതെന്നതും സന്തോഷമുള്ള വസ്തുത തന്നെ.
അംബികാസുതന്‍ മങ്ങാടിന്റെ എന്‍മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രുപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന് കഴിഞ്ഞു. സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്. എന്‍മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ് നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന് പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കെ.ആര്‍.മീരയുടെ 'യൂദാസിന്റെ സുവിശേഷം' ; നേത്രോന്മീലനം, മീരാസാധു എന്നീ മീരയുടെ മുന്‍നോവലുകളില്‍ നിന്ന് വ്യത്യസ്തമായ വായന പ്രദാനം ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പ് ഒട്ടേറെ സാഹിത്യകൃതികള്‍ക്കും ചലചിത്രങ്ങള്‍ക്കും മൂലകഥയായിട്ടുണ്ടെങ്കിലും ആ ക്യാമ്പില്‍ ഉണ്ടായതായി പറയുന്ന ഒരു സാങ്കല്പീല ഒറ്റുകാരന്റെ സുവിശേഷമായാണ് ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രണയമുണ്ട്... വിരഹമുണ്ട്... ആത്മനിന്ദയുടെ വികാരത്തള്ളിച്ചയുണ്ട്. യൂദാസിനെയും പ്രേമയെയും റിട്ടേഡ് ആയ ശേഷം വീട്ടില്‍ പോലീസ് മുറ പ്രയോഗിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനായ പ്രേമയുടെ അച്ഛനെയുമൊന്നും അത്ര എളുപ്പത്തില്‍ വായനക്കാര്‍ക്ക് മറക്കാനാവുമെന്ന് കരുതുന്നില്ല. കഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മീരയുടെ (ആവേമരിയ) ഈ യൂദാസിന്റെ സുവിശേഷം പാരായണക്ഷമതകൊണ്ട് നല്ല നോവലുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നു.
മലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ് ഡില്‍ഡോ. തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. ഡില്‍ഡോയുടെ ഒരു വായനക്കുറുപ്പ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പിലേക്ക്.. നോവല്‍ കാര്‍ണിവലില്‍ സമ്മാനിതമായ പന്നിവേട്ട (പ്രസാധനം : ഡി.സി.ബുക്സ്) ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല.
വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വേറെയും നോവലുകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് 'അല്‍ കാഫിറൂന്‍ സംവാദങ്ങളുടെ പുസ്തകം' എന്ന ടി.കെ.അനില്‍കുമാറിന്റെ രചന. വ്യത്യസ്തമായ ഒരു സ്റ്റൈല്‍ ആണ് ഈ നോവല്‍ എഴുതാന്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് തന്നെ ഇതിന്റെ പ്രത്യേകത. അതിനപ്പുറം മനോഹരമായ ഒരു പ്രമേയമെന്നൊ മറ്റോ പറയാനുള്ളതായി തോന്നിയുമില്ല.
2010 ലെ കഥകളുടെ കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും മികച്ച കുറേ കഥാകൃത്തുക്കള്‍ മത്സരിച്ച് കഥയെഴുതിയ വര്‍ഷം എന്ന് വേണമെങ്കില്‍ പറയാമെന്ന് തോന്നുന്നു. ബിജു.സി.പിയുടെ 'ചരക്ക് ', പി.വി.ഷാജികുമാറിന്റെ 'വെള്ളരിപ്പാടം', രേഖ.കെയുടെ 'മാലിനി തീയറ്റേഴ്സ് ', സിത്താര.എസിന്റെ 'കറുത്ത കുപ്പായക്കാരി', സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം' ധന്യരാജിന്റെ 'പച്ചയുടെ ആല്‍ബം', വി.ജെ. ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് '.. പട്ടിക നീണ്ടുപോകുന്നു. ഇവയില്‍ ചരക്ക്, വെള്ളരിപ്പാടം, മാലിനി തീയറ്റേഴ്സ് എന്നിവയെപറ്റി നേരത്തെ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്.
മറ്റുള്ളവയുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു സമാഹാരമാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം'. ഇതിലെ ടൈറ്റില്‍ സ്റ്റോറിയായ മരണവിദ്യാലയത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ ചുറ്റുപാടിന്റെ അപചയങ്ങളെ പറ്റിയും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിനെ പറ്റിയും നേത്രി.എസ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥയിലൂടെ കഥാകൃത്ത് ചുരുളഴിക്കുന്നത് ആറോളം കുഞ്ഞ് ഉപാദ്ധ്യായങ്ങളായാണ്. (ഈ പ്രയോഗം ശരിയാണോ എന്നെനിക്കറിയില്ല). കഴിഞ്ഞ വര്‍ഷം ആനുകാലീകങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയ 'ഹരിതമോഹനം' എന്ന കഥയും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ഹരിതഭൂമിയെ സ്നേഹിക്കുന്ന അരവിന്ദാക്ഷനിലൂടെ, അയാളുടെ ജിഞ്ജാസുക്കളായ മക്കള്‍ തന്മയയിലൂടെയും പീലിയിലൂടെയും ഭാര്യ സുമന്നയിലൂടെയും വളരെ വലിയ ഒരു സന്ദേശം സുസ്മേഷ് നമ്മോട് പങ്കുവെക്കുന്നുണ്ട്.
മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ധന്യാരാജിന്റെ 'പച്ചയുടെ ആല്‍ബം' എന്ന പുസ്തകത്തിലെ ചില കഥകളെങ്കിലും നമുക്ക് നല്ല വായന പ്രദാനം ചെയ്യുന്നുണ്ടെന്ന് പറയാതെ തരമില്ല. സ്കൂള്‍ കുട്ടികള്‍ വഴിതെറ്റിപോകുന്നതിന്റെ നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ് 'ഇര' എന്ന കഥ.
വ്യത്യസ്തതയാണ് വി.ജെ.ജയിംസിന്റെ 'വ്യാകുലമാതാവിന്റെ കണ്ണാടിക്കൂടി'നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായി പറയാന്‍ ജയിംസ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. മുകളില്‍ ആരോ ഉണ്ട്, കണ്ണാടിക്കാഴ്ചയിലെ ബിംബസാരങ്ങള്‍, റെയില്‍വേ ടൈടേബിള്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
2010 ല്‍ എന്തുകൊണ്ടോ ഏറെ സമയം വായനക്കായി നീക്കി വെച്ചത് ബ്ലോഗര്‍മാരുടെ രചനകള്‍ വായിക്കുവാനായിരുന്നു. പല പുസ്തകങ്ങളുടേയും വായന ഇനിയും തീര്‍ക്കാനായിട്ടുമില്ല. അതുകൊണ്ട് തന്നെ പല നല്ല ബ്ലോഗുരചനകളേയും ഇവിടെ തമസ്കരിക്കേണ്ടി വരുന്നു. ക്ഷമിക്കുക. എന്നിരിക്കിലും ദേവദാസിന്റെ ഡില്‍ഡോ, കുമാരന്റെ കുമാരസംഭവങ്ങള്‍, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, ഷാജി നായരമ്പലത്തിന്റെ വൈജയന്തി, എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവ തന്നെ. ബ്ലോഗ് രചനകളായതിനാല്‍ തന്നെ ഈ പുസ്തകങ്ങളുടെ ഉള്‍പേജുകള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഒപ്പം തികച്ചും സന്തോഷകരമായ ഒരു കാര്യമായിരുന്നു 2010ല്‍ ബൂലോകത്ത് നിന്ന് രണ്ട് പ്രസാധക സംരംഭം ഉദയം ചെയ്തു എന്നത്. ജോയുടെ നേതൃത്വത്തില്‍ എന്‍.ബി.പബ്ലിക്കേഷനും, ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ കൃതി പബ്ലിക്കേഷന്‍സും. നേരത്തെ തന്നെ ലീല.എം. ചന്ദ്രന്റെ സീയെല്ലെസ് ബുക്ക്സും ഒരു കൂട്ടം ബ്ലോഗേര്‍സിന്റെ ശ്രമഫലമായി ബുക്ക് റിപ്പബ്ലിക്കും ബൂലോകത്ത് നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 'എന്‍.ബി'യും 'കൃതി'യും കൂടെ ആയപ്പോള്‍ മുഖ്യധാരാ പ്രസാധകരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടാ അവസ്ഥയില്‍ നിന്നും ഒരു പരിധി വരെ ബ്ലോഗര്‍മാര്‍ക്ക് മോചനമാവുമെന്ന് കരുതാം.
'അക്ഷര'ങ്ങളിലൂടെ ജീവിതത്തിന്റെ 'ഉപ്പ് ' കണ്ടെത്തി 'കറുത്ത പക്ഷിയുടെ പാട്ട് ' കേട്ട് 'ഭൂമിക്ക് ഒരു ചരമഗീതം' രചിച്ച മലയാളത്തിന്റെ മഹാകവി ശ്രി. ഒ.എന്‍.വി. കുറുപ്പിന് സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 2010ന്റെ നേട്ടങ്ങളില്‍ ഒന്നായി എടുത്ത് പറയാമെന്ന് തോന്നുന്നു. അതുപോലെ തന്നെ എന്റെ നാട്ടുകാരന്‍ കൂടിയായ സിപ്പി പള്ളിപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ചത് ഈ വര്‍ഷം സന്തോഷം നല്‍കിയ മറ്റൊരു കാര്യമാണ്. 'ഒരിടത്തൊരു കുഞ്ഞുണ്ണി' എന്ന കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 'ഹൈമവതഭൂവില്‍' എന്ന രചനയിലൂടെ എം.പി.വീരേന്ദ്രകുമാറും യാത്രാവിവരണശാഖയിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായതും 2010ല്‍ തന്നെ.
ഈ സന്തോഷങ്ങള്‍ക്കൊക്കെ ഇടയിലും നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മ്മകള്‍ കൂടെയുണ്ട്. ഒരു അനാഥനെ പോലെ വഴിയരികില്‍ .. പിന്നീട് മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ച്... തന്റെ ശവപ്പെട്ടി ചുമക്കുന്നവരോടൊന്നും പരിഭവിക്കാനറിയാതെ ആചാരവെടിയും കാത്ത് കിടന്നപ്പോള്‍ തന്നോട് കാട്ടിയ നെറിവുകേടിന് കവി അയ്യപ്പന്‍ മലയാളിക്ക് മാപ്പുതരുമെന്ന പ്രതീക്ഷയോടെ.. ചിത്തരോഗാശുപത്രിയിലെ ദിനങ്ങളിലൂടെ, ഗ്രീഷ്മം സാക്ഷിയിലൂടെ എല്ലാം വീണ്ടും നമുക്കിടയില്‍ ജീവിക്കും എന്ന ഉറപ്പോടെ..
വീണ്ടും വായനയുടെ നല്ല കാലം സമാഗതമാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്