ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത്.


രചന : ബിജു.സി.പി
പുസ്തകം : ചരക്ക്
പ്രസാധനം : ഡി.സി ബുക്ക്സ്

ബിജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ്‌ ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില്‍ രീതികളുടെ ഒരു പൊളിച്ചെഴുത്താണ്‌ ഈ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ്‌ ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.

2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ്‌ ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ്‌ ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഈ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. ആ കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ്‌ ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന്‍ എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാന്‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.

രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളില്‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന്‌ ഭ്രഷ്ട് കല്പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.

'മന:ശാസ്ത്രജ്ഞന്‌ ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്‌. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.

എനിക്ക് ഈ സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്‌. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ്‌ വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ ഈ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.

ഈ പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. ഈ പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്‌ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന്‌ ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.

ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്‌. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍‌നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്ന് ഈ സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ ഈ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍

മഹാനഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒരല്പം വിട്ടാണ്‌ ആ കൂറ്റന്‍ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. പരിസരപ്രദേശത്ത് ഒന്നോ രണ്ടോ തലയെടുപ്പുള്ള ഫ്ലാറ്റുകള്‍ ഉണ്ട് . അതില്‍ കൂടുതലും നഗരത്തിന്റെ സ്പന്ദനങ്ങള്‍ ഒരിക്കലും അറിയാതെ, കീബോര്‍ഡില്‍ ഒളിച്ചിരിക്കുന്ന ഐ.ടി.പ്രൊഫഷണലുകളുടെ സങ്കേതങ്ങളാണ്‌.. അത് കൊണ്ട് തന്നെ ആ കൂറ്റന്‍ ബംഗ്ലാവിന്റെ പടുകൂറ്റന്‍ ഇരുമ്പുഗെയിറ്റ് തുറക്കുന്നതും അടയുന്നതും തിരക്കുപിടിച്ച നഗരം ഇത് വരെ ശ്രദ്ധിച്ചിട്ടില്ല എന്ന് തന്നെ പറയാം. നഗരഹൃദയത്തില്‍ നിന്നും ഇവിടേക്ക് വഴികാട്ടിയായി ഒരു ചൂണ്ടുപലക പോലും ഇല്ല. എങ്കിലും കൃത്യമായി എല്ലാ ശനിയാഴ്ചകളിലും വെകുന്നേരം അഞ്ച് മണികഴിഞ്ഞാല്‍ ഇവിടേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കാണ്‌. പക്ഷെ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം.!! അതും മുന്‍‌കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്കോ അല്ലെങ്കില്‍ സ്ഥിരം മെമ്പര്‍മാര്‍ക്കോ മാത്രം!!!


സ്ത്രീകള്‍ക്ക് മാത്രമായി അറബിക്കടലിന്റെ റാണിയുടെ ഓരം ചേര്‍ന്ന് തുടങ്ങിയ പുത്തന്‍ നിശാക്ലബാണ്‌ ഇത്. കോളേജ് കുമാരിമാര്‍ മുതല്‍ കൊച്ചമ്മമാര്‍ വരെ ഇവിടെ ശനിയാഴ്ചകള്‍ രാവ് പകലാക്കുന്നു. വൈകീട്ട് ആറിനു ശേഷം തുടങ്ങി അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ സുരക്ഷിതരായി അവരെ താമസസ്ഥലത്ത് എത്തിക്കുന്നത് വരെയാണ്‌ പാക്കേജ്..


നിശാക്ലബിലെ ഗ്രീന്‍ റൂമില്‍ രോമം കളഞ്ഞ്, എണ്ണപുരട്ടിയ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചമയക്കാരന്‍ ടാറ്റു ഒട്ടിക്കുന്നത് നോക്കി നിര്‍‌വികാരനായി ഇരിക്കുകയാണ്‌ പ്രേമന്‍. ഇവിടെ എത്തിച്ചേര്‍ന്നിട്ട് ഇപ്പോള്‍ നാലാമത്തെ ആഴ്ച. ഒരു മാസം മുന്‍പ് പാലക്കാടന്‍ ഉള്‍ഗ്രാമത്തില്‍ നിന്നും പണി തേടി നഗരത്തിന്റെ തിരക്കിലേക്ക് എത്തപ്പെട്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത് പോലൊക്കെ സംഭവിക്കുമെന്ന്. ഗ്രീന്‍ റൂമില്‍ ഇരുന്നാല്‍ അങ്ങകലെ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ നഗരത്തിന്റെ വേഗം കാണാം. നിരത്തുകളിലൂടെ ഒഴുകി നിങ്ങുന്ന തീപ്പെട്ടി കൂടുകള്‍. ചെറിയ ഉറുമ്പിന്‍ കൂട്ടങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അകലെ കണ്ടെയ്നര്‍ ടെര്‍മിനലിനായി രാവ് പകലാക്കികൊണ്ടിരിക്കുന്ന അസംഖ്യം തൊഴിലാളികള്‍. അവിടെ ഇരുട്ടില്‍ ഭീമാകാരനായ രാക്ഷസനെ പോലെ തോന്നിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍.


ഇന്നത്തെ ഷോക്കുള്ള സൈറണ്‍ മുഴങ്ങി. ഡാന്‍സ് ഫ്ലോറില്‍ നിന്നും പതിഞ്ഞ താളത്തില്‍ സംഗീതം ഉയര്‍ന്നു തുടങ്ങി. മെല്ലെത്തുടങ്ങി ദ്രുതതാളത്തില്‍ എത്തുകയാണ്‌ അതിന്റെ രീതി. വൈനും ജിന്നും ബിയറും ഹോട്ടുമെല്ലാമായി ബെയറര്‍മാര്‍ തിരക്കിലായി. കിച്ചണില്‍ നിന്നും മസാലകൂട്ടുകളുടെ ഭ്രമിപ്പിക്കുന്ന മണം പ്രേമന്റെ നാസാഗ്രങ്ങളില്‍ തുളച്ച് കയറി. എന്തോ, ഭക്ഷണസാമഗ്രികളോട് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഒരു ഭ്രമം ഇപ്പോഴില്ല. സത്യത്തില്‍ വിശപ്പിനോട് പൊരുതാനുള്ള ചങ്കുറപ്പില്ലായ്ക കൊണ്ട് മാത്രമായിരുന്നു ഈ ജോലിയിലേക്ക് എടുത്തെറിയപ്പെട്ടത്. ജോലി? ജോലിയാണോ ഇത്!! പ്രേമന്‌ സ്വയം പുച്ഛം തോന്നി. ഇതൊക്കെ തന്നെയല്ലേ ഈ മഹാനഗരത്തില്‍ വന്നിറങ്ങിയ ദിവസം തന്നെ റെയില്‍‌വേ സ്റ്റേഷനരികിലുള്ള ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ കണ്ട പാവം പിടിച്ച തെരുവു വേശ്യകള്‍ ഒരു നേരത്തെ ആഹാരത്തിനായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ പുറം ലോകത്തിന്‌ പിടികൊടുക്കാത്ത ഒരു സുരക്ഷിതത്വം ഉണ്ടെന്ന് മാത്രം!!


ആദ്യമായി തീവണ്ടിയില്‍ ഈ നഗരത്തില്‍ വന്ന് ഇറങ്ങുമ്പോള്‍ ആകെ ഒരു അമ്പരപ്പായിരുന്നു. എങ്ങോട്ടെന്നറിയാതെയുള്ള അലച്ചിലിനിടയില്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയാണ്‌ !! ഓവര്‍ ബ്രിഡ്ജിനടിയിലെ ഇരുണ്ട കോണുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം വില്കാന്‍ തിരക്ക് കൂട്ടുന്ന നാലാം കിട വേശ്യകള്‍... അവരുടെ ചെളിപുരണ്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ പിന്‍ഭാഗത്ത് കൈകള്‍ അമര്‍ത്തി അശ്ലീല ചിരി ചിരിക്കുന്ന പോര്‍ട്ടര്‍മാര്‍.. കല്ലുകളില്‍ കവച്ചിരുന്ന് സാരി മുട്ടോളം ഉയര്‍ത്തി വച്ച് , അഴുക്കുപുരണ്ട കാലുകളില്‍ സ്വയം തടവികൊണ്ട് ശൃംഗാരചിരിയോടെ കടാക്ഷമെറിയുകയും , അതോടൊപ്പം കസ്റ്റമേര്‍സിനുവേണ്ടി പരസ്പരം തെറി വിളിക്കുകയും ചെയ്യുന്ന ആ സ്ത്രീകളെ കണ്ട് പകച്ചു പോയി. അവിടെ നിന്നും ഇവിടെ എത്തപ്പെട്ടത് വരെയുള്ള കഥകള്‍ തീര്‍ത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് തന്നെ. അല്ലെങ്കിലും തീരെ അപരിഷ്കൃതമായ ഒരു നാട്ടിന്‍പുറത്ത് ജിവിച്ചതിനാല്‍ നഗരത്തിലെ ചീഞ്ഞളിഞ്ഞ മാംസ വിപണികളേയും , പിടിച്ചുപറിയേയും, വെറിപിടിച്ച പ്രകൃതി വിരുദ്ധ ലൈംഗീകതയേയും കുറിച്ചൊന്നും അറിവില്ലായിരുന്നല്ലോ.. അല്ലായിരുന്നെങ്കില്‍ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞ് പോലീസിന്റെ പിടിയിലാവുകയും സ്റ്റേഷനില്‍ നിന്നും അതേ പോലിസുകാരുടെ അറിവോടെ തന്നെ മാംസവിപണിയിലെ ദല്ലാളന്മാര്‍ ദൈവദൂതരെ പോലെ വന്ന് ജാമ്യത്തില്‍ എടുക്കുകയും അവരുടെ അടിമയാക്കി ഇവിടെ എത്തിക്കുകയും ചെയ്യില്ലായിരുന്നല്ലോ !!


മാഡം ഗ്രീന്‍ റൂമിന്റെ വാതില്‍ക്കല്‍ വന്ന് നോക്കുന്നത് കണ്ട് പ്രേമന്‍ എഴുന്നേറ്റു. ഡാന്‍സ് ഫ്ലോറിലേക്ക് എത്താന്‍ സമയമായെന്നാണ്‌ സൂചന. എത്രപെട്ടന്നാണ്‌ ഇവരുടെയൊക്കെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായി തുടങ്ങിയത്. ഡോക്ടര്‍ വന്ന് പതിവുള്ള ഇഞ്ചെക്ഷന്‍ എടുത്തു. താല്‍കാലികമായി പുരുഷത്വം മരവിപ്പിക്കാനാണെത്രെ!!


ഫ്ലോറിലേക്ക് നടക്കുമ്പോള്‍ തന്നെ തലക്ക് പെരുപ്പ് തുടങ്ങിയിരുന്നു. ഇരുട്ട് നിറഞ്ഞ ഡാന്‍സ് ഫ്ലോറില്‍ ചെറിയ മെഴുകിതിരികളുടെ വെട്ടത്തില്‍ പരസ്പരം മുഖം കൊടുക്കാതെ ആഘോഷിക്കുന്ന സ്ത്രീ രത്നങ്ങള്‍. ഒറ്റക്കും കൂട്ടായുമെല്ലാം അവര്‍ ജഗജിത്ത് സിംഗിന്റെ ഗസല്‍ ആസ്വദിക്കുകയും ഗ്ലാസുകളില്‍ നിന്നും സിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇരുട്ടില്‍ പലരുടേയും ചുണ്ടില്‍ എരിയുന്ന സിഗററ്റും ,അന്തരീക്ഷത്തില്‍ ഉയരുന്ന പുകവലയങ്ങളും കണ്ടപ്പോള്‍ പ്രേമനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു . നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ അടുക്കളയിലെ , മണ്ണടുപ്പിന്റെ അരുകില്‍ പുക കയറി വെള്ളം നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച് പറമ്പില്‍ നിന്ന് വീണ്‌ കിട്ടിയ ഉണങ്ങിയ കമ്പുകളില്‍ തീപിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞനുജത്തിയുടെ എല്ലുന്തിയ നെഞ്ചിന്‍കൂട്ടില്‍ നിന്നും പുറത്തേക്ക് വന്ന ചുമ കേട്ട് പ്രേമന്‍ ഒന്ന് ഞെട്ടി. കണ്ണുകള്‍ ഉയര്‍ത്തി നോക്കി. സിഗററ്റിന്റെ പുക ഉള്ളിലേക്ക് എടുത്തിട്ട് ചുമക്കുന്ന ഒരു ചെറുപ്പക്കാരിയെയാണ്‌ കണ്ടത് . കൂടെയുള്ള സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു പക്ഷെ സിഗററ്റ് വലിച്ചുള്ള പരിചയക്കുറവാകാം. ആ കുട്ടിയെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ല . ജീന്‍സും ടീഷര്‍ട്ടും വേഷം. കണ്ടിട്ട് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. കാഴ്ചയില്‍ നാട്ടിലുള്ള അനുജത്തിയുടെ പ്രായം തോന്നി പ്രേമന്‌. അവളോടൊപ്പമുള്ള സ്ത്രീ പതിവുകാരിയാണ്‌. അത്ര നല്ല സ്ത്രീയല്ല എന്നാണ്‌ അവരെ ട്രീറ്റ് ചെയ്യുന്ന ബെയറര്‍ പറഞ്ഞത്. എന്തോ മനസ്സില്‍ ഒരു വിഷമം തോന്നി.


പിന്‍ഭാഗത്ത് കിട്ടിയ അടിയുടെ ശക്തിയില്‍ പെട്ടന്ന് വേച്ചു പോയി. മാഡമാണ്‌. ഊഴമായിട്ടും പകച്ച് നിന്നതിനുള്ള ശിക്ഷ! ഒരു വൃത്തിക്കെട്ട ആംഗ്യത്തിലൂടെ ഇതും ഷോയുടെ ഭാഗമാണെന്ന മട്ടില്‍ കൂടിയിരിക്കുന്നവരെ സന്തോഷിപ്പിക്കുന്ന അവരെ കണ്ടപ്പോള്‍ മരുന്ന് ഇഞ്ചെക്റ്റ് ചെയ്ത ഡോക്ടറോടാണ്‌ സത്യത്തില്‍ കലി തോന്നിയത്. ഹാളിലെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ക്കും പൊട്ടിച്ചിരിക്കുമിടയില്‍ സ്റ്റേജിലേക്ക് ചുവടുകള്‍ വെച്ച് ഒരു കോമാളിയെ പോലെ കയറി. മനസ്സിലെ അമര്‍ഷം മുഴുവന്‍ ഡാന്‍സ് ഫ്ലോറിലാണ്‌ തീര്‍ക്കുന്നത്. അത് കൊണ്ട് തന്നെയാവും നൃത്തവുമായി പുല ബന്ധം പോലുമില്ലാതിരുന്നിട്ടും ഇവരുടെയൊക്കെ ഇഷ്ടപ്പെട്ട ഐറ്റം ഡാന്‍സറായത് . ചെറുപ്പം മുതല്‍ ആട്ടിപ്പറിക്കാനായി കമുകിന്‍ തലപ്പുകളില്‍ നിന്നും കമുകിന്‍ തലപ്പുകളിലേക്ക് അണ്ണാനെപോലെ തൂങ്ങിയാടിയിരുന്നത് കൊണ്ട് മെയ്‌വഴക്കത്തിന്റെ പ്രശ്നങ്ങളൊന്നും ഇല്ല.


പശ്ചാത്തല സംഗീതത്തിന്റെ മട്ടും ഭാവവും എത്ര പെട്ടന്നാണ്‌ മാറിയത്. ഐറ്റം ഡാന്‍സ് തുടങ്ങിയത് തന്നെ സിരകളെ ത്രസിപ്പിക്കുന്ന കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെയാണ്‌.. അസുരവാദ്യങ്ങളില്‍ കൈത്തഴക്കമുള്ള കലാകാരന്മാരുടെ താണ്ഢവം. ആ വാദ്യമേളങ്ങളേയും പാട്ടിനെയും പിന്നണിയില്‍ ആക്കികൊണ്ട് തരുണികളുടെ ആനന്ദനടനം. പലരുടെയും വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിത്തുടങ്ങി. പലരും പരസ്പരം ആനന്ദിപ്പിക്കുന്നു. ചിലര്‍ ആംഗ്യഭാഷയിലൂടെ പ്രേമനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. പൊട്ടിച്ചിരികള്‍.. വന്യമായ അലര്‍ച്ചകള്‍.. കൈകളിളെ ഗ്ലാസുകള്‍ വീണ്ടും നിറയുന്നതും ഒഴിയുന്നതും അവര്‍ പോലും അറിയുന്നില്ല.


ഫ്ലോറില്‍ നിന്നും ഡാന്‍സര്‍ മേശകള്‍ക്കരികിലേക്ക് നീങ്ങാനുള്ള സമയമായി വരുന്നു. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ചിട്ടകളും സമയ ക്ലിപ്തതയുമുണ്ടിവിടെ. അവയൊന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം ഏകോപിപിക്കാനുള്ള മാഡത്തിന്റെ കഴിവില്‍ വിസ്മയപ്പെട്ടിട്ടുണ്ട്‌.. മറ്റുള്ളവരെല്ലാം അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും പാവകളാണ്‌. കണ്ണുകളും മനസ്സും വല്ലാതെ ഏകാഗ്രമാക്കി. . അല്പം പിഴവ് പറ്റിയാല്‍ ശിക്ഷ ഭീകരമാണ്‌. ഒരിക്കല്‍ അവരുടെ വന്യമായ ശിക്ഷാരീതികള്‍ കണ്ടതാണ്‌. പെട്ടന്നുണ്ടായ ആവേശത്തില്‍ ഏതോ ഒരു സ്ത്രീയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ച ബെയററെ വിവസ്ത്രനാക്കി തിളച്ച എണ്ണയില്‍ മുക്കിയ ചൂരല്‍ കൊണ്ട് ശരീരം മുഴുവന്‍ അടിച്ചു. മരുന്നിന്റെ വീര്യം കുറഞ്ഞ് പോയെന്ന് പറഞ്ഞ് അന്ന് ഡോക്ടറും കുറേ വഴക്ക് കേട്ടു. ഹോ !! ശരിക്കും ഭയന്ന് പോയി. മാഡത്തിന്റെ വന്യമായ ഭാവം കണ്ട് എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതിയെന്ന് വരെ തോന്നിപ്പോയ മുഹൂര്‍ത്തം. പക്ഷെ, എവിടേക്ക്..?? ഈ മതില്‍ക്കെട്ടിനകത്ത് എത്തപ്പെട്ടവരാരും പിന്നെ പുറംലോകം കണ്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. മാസം തോറും കൃത്യമായി എല്ലാവരുടെയും വീടുകളില്‍ അവരുടെ വിയര്‍പ്പിന്റെ പ്രതിഫലം എത്തിക്കുന്നതില്‍ യാതൊരു മുടക്കവും വരുത്താറില്ല.


എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷെ ഇന്ന് മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയുന്നില്ല. എന്തോ ആദ്യമേ കണ്ട ആ പെണ്‍കുട്ടി വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. . ഇവിടെ നടക്കുന്ന പല ചതികളുടെയും കഥകള്‍ ഇപ്പോള്‍ കുറേശ്ശെയായി പ്രേമനും അറിയാം. സത്യം പറഞ്ഞാല്‍ ശനിയാഴ്ചകളിലെ ഈ ഷോ മറ്റു ദിവസങ്ങള്‍ക്കുള്ള ഒരു മറ കൂടെയാണ്‌. ഈ ഷോയില്‍ നിന്നുമാണ്‌ മറ്റു ദിവസങ്ങളിലെ മാംസകമ്പോളത്തിനുള്ള ഇരകളെ മാഡം തേടിപിടിക്കുന്നത്. ഒരാവേശത്തില്‍ , ഉള്ളിലുള്ള കാമാഗ്നിയും വീര്‍പ്പുമുട്ടികിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളും കത്തിച്ചു കളയാന്‍ എത്തി ഇവിടെ പെട്ട് പോയവര്‍ ഒട്ടേറെ.. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ വിദേശികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി ഹോമിക്കപ്പെട്ട നരക ജീവിതങ്ങള്‍!!!


സിഗ്നല്‍ കിട്ടയതും ഡാന്‍സ് ഫ്ലോറില്‍ നിന്നും ടേബിളുകള്‍ക്ക് അരികിലേക്ക് ധ്രുതവേഗത്തില്‍ കുതിച്ചു. ഇവിടെ കെട്ടിയാടുന്ന ഈ വേഷപകര്‍ച്ചയില്‍ ഏറ്റവും അധികം വെറുക്കുന്നതും ഇത് തന്നെ. മദ്യം സിരകളില്‍ ലഹരിയായി നുരയുമ്പോള്‍ സ്വയം മറക്കുന്ന സ്ത്രീകള്‍! അവരുടെ അസഹ്യമായ പേക്കൂത്തുകള്‍. ഇവരില്‍ പലരും ഇവിടെ സ്ഥിരക്കാരായതിനാല്‍ ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ മുന്‍‌കൂട്ടി കാണാന്‍ കഴിയുന്നുണ്ട്. പലരും ലഹരി മൂക്കുമ്പോള്‍ സ്വയം മറക്കുന്നു. ചില ടേബിളുകള്‍ക്കരികിലേക്ക് ചെല്ലുന്നത് തന്നെ പേടിയോടെയാണ്‌.. അത്രക്കധികമാണ്‌ അവരുടെ ആക്രമണം ! പക്ഷെ അവരാണ്‌ ഈ നിശാക്ലബിലേക്ക് പുത്തന്‍ ആളുകളെ വലിച്ചടുപ്പിക്കുന്ന കേന്ദ്രബിന്ദുക്കള്‍ . അതുകൊണ്ട് തന്നെ അവരെ പ്രീണിപ്പിക്കേണ്ടത് മാഡത്തിന്റെ കൂടെ ആവശ്യമാണ്‌. സ്വാഭാവികമായും മാഡത്തിന്റെ ആവശ്യം അടിമകളുടേത് കൂടെയായതിനാല്‍ ശരീരത്തിലെ പലഭാഗങ്ങളിലും അവരേല്പ്പിക്കുന്ന ചെറിയ മുറിപ്പാടുകള്‍ കടിച്ചുപിടിച്ച് സഹിക്കുന്നു. ഹോ, കഴിഞ്ഞ ആഴ്ചയല്ലേ എരിയുന്ന സിഗററ്റ് കൊണ്ട് ആ തടിച്ച സ്ത്രീ കുത്തിവേദനിപ്പിച്ചത്!! അത്തരം എന്തെല്ലാം പീഡനങ്ങള്‍. ചിലര്‍ അവരുടെ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ഉപയോഗിക്കുന്നു.. പലതും ഓര്‍ക്കാന്‍ തന്നെ മടിതോന്നുന്നു.


ആ പെണ്‍കുട്ടിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹം മനസ്സിലുള്ളത് കൊണ്ടാവാം, ഒരു പക്ഷെ ഇന്ന് അതൊന്നും ഒരു പ്രശ്നമായി തോന്നാത്തത്. കണ്ണുകള്‍ അവളിലേക്ക് പാളി. അവളുടെ സിരകളിലും തീ പടര്‍ന്നിരുന്നു. കൂടെയുള്ളവള്‍ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്.. അരിശം തോന്നി. അവരുടെ വീട്ടിലെ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്‌ ആ പെണ്‍കുട്ടിയെന്ന് ആരുടെയോ ചോദ്യത്തിനുത്തരമായി ആവര്‍ അര്‍ത്ഥഭര്‍ഗമായി പറയുന്നത് കേട്ടു. മനസ്സില്‍ എന്തിനാ ഒരു നീറ്റല്‍... പ്രേമന്‍ ചിന്തിച്ചു. ഒരു പക്ഷെ, അവളെ ആദ്യം കണ്ടത് നാട്ടിലുള്ള അനുജത്തിയെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കൊപ്പമായതാവാം.. അതോ, ഇന്ന് ഡോക്ടര്‍ക്ക് മരുന്നിന്റെ അളവ് തെറ്റിയോ!! ഉള്ളിലെ പുരുഷത്വം അവളെ വേറെ ഏതെങ്കിലും രീതിയില്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? ഈയിടെയായി പ്രേമന്‌ ഒന്നും മനസ്സിലാവാതായിരിക്കുന്നു .


'കമോണ്‍ ബേബീ, ചിയര്‍ അപ്.. കമോണ്‍ മാന്‍.. കമോണ്‍..'

'ഹോ, മാര്‍‌വലസ് … മൈ ഡിയര്‍ ബ്യൂട്ടിക്വീന്‍..'


'ഡൂ ഇറ്റ് ഡിയര്‍.. ഡൂ ഇറ്റ്... ' - ഹാള്‍ മുഴവന്‍ ഇപ്പോള്‍ അവളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. മാഡവും അവളുടെ കൂടെ വന്നിരിക്കുന്ന സ്ത്രീയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലരും അവളുടെ ചുണ്ടുകളില്‍ മദ്യചഷകങ്ങള്‍ മുട്ടിക്കാന്‍ മത്സരിക്കുന്നു. മദ്യം അവളുടെ ടീഷര്‍ട്ടിലൂടെ ഒഴുകിയിറങ്ങി. ടീഷര്‍ട്ടിന്റെ നനവിലൂടെ ഏതാണ്ട് അര്‍ദ്ധനഗ്നയായ അവളെ ഒരു പറ്റം കണ്ണുകള്‍ സാകൂതത്തോടെ നോക്കുന്നത് കണ്ട് പ്രേമന്റെ മനസ്സ് അസ്വസ്ഥമായി. . എന്ത് ചെയ്യണമെന്നറിയാതെ പ്രേമന്‍ ഉഴറി.


സംഗീതം വന്യരൂപം കൈക്കൊള്ളുന്നത് പ്രേമന്‍ അറിഞ്ഞു. ഈ രാത്രി സമാപിക്കാറായി. എന്നതിന്റെ സൂചന!! ഈ സമയം അവസാന നുറുങ്ങുവെളിച്ചം പോലും അണക്കുകയാണ്‌ പതിവ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് ഇരുട്ടിന്റെ മറവില്‍ എന്നിലേക്ക് നുരഞ്ഞുപതയാനുള്ള സമയമായെന്നതിന്റെ സൂചനയാണ്‌ അത്. !!! ഇവിടെയെല്ലാം സൂചനകളാണ്‌.....പ്രേമന്‍ ചെറുതായൊന്ന് നെടുവീര്‍പ്പിട്ടു.. ഒരഞ്ച് പത്ത് മിനുട്ട് കൊണ്ട് വന്യമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടി വരും! പക്ഷെ ഇന്ന് എന്തോ, മറ്റൊരു ആപത്തിനെയാണ്‌ പ്രേമന്‍ ഭയക്കുന്നത്. മാഡത്തിന്റെ കണ്ണുകളില്‍ നിന്നും എന്തോ സൂത്രം ഒപ്പിച്ച ഭാവം വായിക്കാനാവുന്നുണ്ട് പ്രേമന്‌.. ഒരു ചതി ഒളിപ്പിച്ച് വച്ചിരിക്കുന്ന... നിഗൂഢമായ ചിരി അവരുടെ മുഖത്ത് കാണുന്നു. എന്താവാം അത്.. ഒരു പക്ഷെ.. ഒരു പക്ഷെ.. ഈ പെണ്‍കുട്ടിയാവുമോ ഇനി അവരുടെ ഇര.. ? ചതിക്കപ്പെട്ട ഒട്ടേറെ പേരെ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രേമന്‍ കണ്ടിട്ടുണ്ട്.


മനസ്സില്‍ ഒരിക്കല്‍ കൂടെ അനുജത്തിയുടെ മുഖം തെളിഞ്ഞു. കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ? ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ... ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍...