ഞായറാഴ്‌ച, ഡിസംബർ 06, 2009

ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം!!!

ശുപത്രിയുടെ മുൻപിലുള്ള സിമന്റ്‌ ബെഞ്ചിൽ, അഴുക്ക്‌ പുരണ്ട ഒരു തോൾസഞ്ചിയും, ഏതോ തുണിക്കടയുടെ എഴുത്തുകൾ മാഞ്ഞുതുടങ്ങിയ ഒരു കവറുമായി വിഷണ്ണയായി, ഇരിക്കുന്ന അമ്മൂമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. എല്ലുന്തി, ചുക്കിച്ചുളിഞ്ഞ ശരീരം... മുഖം ആകെ കരിവാളിച്ചിട്ടുണ്ട്‌. കുളിച്ചിട്ട്‌ കുറച്ചുദിവസമായെന്നു തോന്നുന്നു... അവർ ദയനീയമായി ഒന്നു ഞരങ്ങിയോ?...ഭക്ഷണം കഴിച്ചിട്ട്‌ കുറച്ചായെന്നു തോന്നുന്നു. അത്രക്കധികം അകത്തേക്ക്‌ ഉന്തിയ വയറും, അതിനേക്കാളേറെ പുറത്തേക്ക്‌ തള്ളിയ കണ്ണൂകളും... കടന്നുപോകുന്ന പലരും അവരെ നോക്കിയിട്ട്‌ പോയി. ചില നേഴ്സുമാർ അവരെ സഹതാപത്തോടെ നോക്കുന്നുണ്ട്‌. ഞാനും എന്റെ കൂടെയുണ്ടയിരുന്ന രാമചന്ദ്രൻ ചേട്ടനും കൂടി അവരുടെ അരികിലേക്ക്‌ ചെന്നു.


ഇത്‌ നഗരത്തിലെ പ്രശസ്തമായ സൂപ്പർ സ്പേഷാലിറ്റി ഹോസ്പിറ്റൽ. എല്ലാ
സജ്ജീകരണങ്ങളും ഉള്ള , ജീവന്റെ അംശമുണ്ടെങ്ങിൽ ആയുസ്സ്‌ തിരികെ പിടിക്കാമെന്ന് ഉറപ്പിച്ചു പറയാവുന്ന ജനകോടികളുടെ വിശ്വസ്തസ്ഥാപനം. ഭൂമിയിലെ ദൈവം കെട്ടിപ്പെടുത്ത ആതുരാലയം!!! എന്റെയും , കൂടെയുണ്ടായിരുന്ന ചേട്ടന്റെയുമൊക്കെ അവസാന ആശാകേന്ദ്രം ആയിരുന്നു അവിടം. ഞങ്ങളുടെ ഇരുവരുടെയും അച്ഛന്മാർ അവിടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ സിലിണ്ടറുകളിൽ നിറച്ച്‌ , ട്യൂബുകളിലൂടെ അരിച്ചിറങ്ങുന്ന പ്രാണവായു മാത്രം ഭക്ഷിച്ച്‌, ഉള്ളിലുള്ള നീറ്റലും , വേദനയും കടിച്ചമർത്തി , നാളെകളെ കുറിച്ചുള്ള സ്വപ്നങ്ങളുമായി.... ഞങ്ങളാണെങ്കിൽ, ഇനി എന്തു ചെയ്യണം എന്നതിൽ ഒരു എത്തും പിടിയുമില്ലാതെ, മനസ്സിലുള്ള പല കാര്യങ്ങളും വീട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാനുള്ള ത്രാണിയില്ലാതെ, വിങ്ങുന്ന മനസ്സുകളോടെ , നഷ്ടസ്വപ്നങ്ങളുമായി... എന്തോ, എല്ലാത്തിനോടും ഇപ്പോൾ ഒരു തരം മരവിപ്പാണു.. അതിനിടയിലാണു ഇത്തരം കാഴ്ചകൾ.... ഇവിടെ, വന്ന ദിവസം മുതൽ കേൾ ക്കുന്നത്‌ രോഗികൾക്ക്‌ വേണ്ടി ചെയ്തിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചാണു. അപ്പോളാണു ഈ ദയനീയ ചിത്രം കാണുന്നത്‌. .



"അമ്മൂമ്മേ? എന്തു പറ്റി? എന്താ ഇവിടെ കിടക്കുന്നത്‌?" - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു. അവർ ഒന്നും മിണ്ടിയില്ല. അപ്പോളേക്കും വേറെയും ചിലരെല്ലാം അവിടേക്ക്‌ വന്നുചേർന്നു .


"ഹേയ്‌, എല്ലാവരും ഒന്ന് മാറി നിന്നേ? ഇവിടെ വട്ടം കൂടി നിൽക്കരുത്‌. ചുമ്മാ മാർഗ്ഗതടസ്സം ഉണ്ടാക്കാനായി ..." - സെക്യുരിറ്റി ഗാർഡ്‌ ഒച്ച വച്ചു.


"അതെന്താ മാഷേ നിങ്ങൾ അങ്ങിനെ പറയുന്നേ? ഇത്‌ ഒരു വയസ്സായ സ്ത്രീ അല്ലേ? നിങ്ങൾ ഇതുവരെ ഒന്ന് തിരിഞ്ഞുനോക്കിയില്ലല്ലോ? എന്നിട്ടിപ്പോൾ ഓടികിതച്ച്‌ വന്നിരിക്കുകയാണോ? " - എന്നിലെ യുവരക്തം തിളച്ചുവന്നു. അവിടെ കൂടിനിന്ന ചിലരും അതേറ്റുപിടിച്ചു.


അപ്പോളും അമ്മൂമ്മ ഒന്നും മിണ്ടിയില്ല. അത്രക്കുണ്ടയിരുന്നു അവരുടെ തളർച്ച... കൂനിക്കൂടിയുള്ള ആ അമ്മൂമ്മയുടെ ഇരുപ്പ്‌ കണ്ട്‌ ഞങ്ങൾക്ക്‌ പാവം തോന്നി... "എന്തു പറ്റിയതാവും..." "ആരാ, ഇവരെ ഇവിടെ തനിച്ചാക്കിയിട്ട്‌ പോയത്‌.." "എന്നാലും എന്തൊരു കഷ്ടമായിപ്പോയി..?" എല്ലാവരും പരസ്പരം കുശുകുശുത്തുകൊണ്ടിരുന്നു.. ഇതിനിടയിൽ ആരോ അവരോട്‌ എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...


ഒ‍ാരോരുത്തരും അവരുടേതായ രിതികളിൽ കഥകൾ ചമക്കാൻ തുടങ്ങി... ഒരു വേള, എല്ലാവരും അമ്മൂമ്മയെ മറക്കുകയും കഥകളുടെ ലോകത്തിലേക്ക്‌ ഊളിയിടുകയും ചെയ്തു. പെട്ടന്ന് പൊടിപറപ്പിച്ച്കൊണ്ട്‌ , ഒരു വാൻ അവിടേക്ക്‌ പാഞ്ഞു വന്നു. പെട്ടന്ന് തന്നെ ക്യാമറ യൂണിറ്റുമായി ഒരു കൂട്ടം ചാനെൽ പ്രവർത്തകർ അവിടം കൈയടക്കി എന്ന് തന്നെ പറയാം. ഞങ്ങൾ എല്ലാവരും പകച്ച്‌ നിൽക്കുകയാണു. ചിലരെല്ലാം ഷൂട്ടിംഗ്‌ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ തിക്കി തിരക്കുന്നുണ്ട്‌. എന്താ നടക്കുന്നതെന്നറിയാതെ ഞാനും, രാമചന്ദ്രൻ ചേട്ടനും മറ്റുള്ളവരും സ്തംഭിച്ച്‌ നിന്നു.


"ഓ, ഇതേതോ സീരിയലിന്റെ ഷൂട്ടിംഗ്‌ ആണെന്നാ തോന്നുന്നേ..! " - ആരോ പറയുന്നത്‌ കേട്ടു. ചിലർ വെറുതെ സമയം കളഞ്ഞതിനു ഞങ്ങളെ ഇരുവരേയും ഒന്ന് ഇരുത്തി നോക്കിയിട്ട്‌ കടന്നു പോയി. മറ്റുചിലർ ആശുപത്രിയിൽ വന്നത്‌ എന്തിനാണെന്ന് വരെ മറന്ന പോലെ ഷൂട്ടിങ്ങിൽ ലയിച്ച്‌ നിന്നു. ഒന്ന് പിന്നാക്കം മാറിയെങ്കിലും, അവിടെ നിന്നും വിട്ടുപോകാൻ ഞങ്ങളുടെ മനസ്സ്‌ അനുവദിച്ചില്ല. എന്തുകൊണ്ടോ, ആ അമ്മൂമ്മ ഒരു സീരിയൽ സംഘത്തിലുള്ളതാണെന്ന് സമ്മതിക്കാൻ മനസ്സ്‌ തെയ്യാറയില്ല... അല്ല.. ഇത്‌ സിരിയലും, ടെലിഫിലിമും ഒന്നുമല്ല.. മറ്റെന്തോ ആണു.. ഞങ്ങൾ അവിടെ തന്നെ നിന്നു. പെട്ടന്നാണു ഞങ്ങളുടെ അരികിൽ എല്ലാം വീക്ഷിച്ച്‌ നിന്നിരുന്ന, തൂവെള്ള ഉടുപ്പും, തലയിൽ വെള്ളകിരീടവും, കാലുകളിൽ വെളുത്ത ഷൂവുമണിഞ്ഞ മാലഖയുടെ വിഷണ്ണമായ മുഖം ഞാൻ കണ്ടത്‌. അവർ ദയനീയമായി ആ അമ്മൂമ്മയെ നോക്കുന്നുണ്ടായിരുന്നു... മാലാഖയുടെ കവിളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞുവോ?... എന്തോ, ഇവർക്ക്‌ എന്തൊക്കെയോ അറിയാമെന്ന് എന്റെ മനസ്സ്‌ പറഞ്ഞു..


"സിസ്റ്ററേ, എന്താ അവിടെ ? ആരാ ആ അമ്മൂമ്മ. പലരും പറഞ്ഞു സിരിയൽ ഷൂട്ടിംഗ്‌ ആണെന്ന്. പക്ഷെ, ആ അമ്മൂമ്മയെ കണ്ടിട്ട്‌ ഒരു നടിയാണെന്ന് തോന്നുന്നില്ല."- ഞാൻ എന്റെ ന്യായമായ സംശയം ചോദിച്ചു.


"ഹും, സീരിയൽ... ആളുകൾക്ക്‌ പ്രാന്താ.. അത്‌ സീരിയലും കുന്തവുമൊന്നുമല്ല.. നിങ്ങൾ പറഞ്ഞത്‌ ശരിയാ.. ആ സ്ത്രീ നടിയുമല്ല.. പക്ഷെ, ഇപ്പോൾ അവർ നടിക്കുകയാ... " മാലാഖയുടെ മുഖം ചുട്ടുപഴുത്തു.

"നിങ്ങൾക്കറിയോ, കഴിഞ്ഞ 3 ദിവസമായിട്ട്‌ ഞാൻ കൂടി ഡ്യൂട്ടിക്ക്‌ നിൽക്കുന്ന വാർഡിൽ അഡ്മിറ്റ്‌ ആയിരുന്നു അവർ. കടുത്ത വൈറൽ പനിയായിരുന്നു. റോഡുവക്കിൽ പനിച്ച്‌ വിറച്ചിരിക്കുന്നത്‌ കണ്ട്‌, ആരോ അടുത്ത്‌ കണ്ട ഈ ആശുപത്രിയിൽ കൊണ്ടാക്കിയാതാ... സങ്കടം തോന്നും അവരുടെ കഥ കേട്ടാൽ..." - കഥ എന്ന് കേട്ടതിനാലാണെന്ന് തോന്നുന്നു. ചിലർ കൂടി ഷൂട്ടിങ്ങിന്റെ മായാലോകത്തിൽ നിന്നും ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലേക്കാക്കി..

"എന്താ സിസ്റ്ററേ.." - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

"അവർക്ക്‌ 3 മക്കളുണ്ട്‌ എന്നാണു പറഞ്ഞത്‌. ഉണ്ടായിട്ടെന്തിനാ.. 3പേർക്കും ഇവരെ വേണ്ട. മൂത്ത മകൾ ഭർത്താവിനോടൊപ്പം അവരുടെ നാട്ടിൽ തന്നെയുണ്ട്‌.അവർ തിരിഞ്ഞുനോക്കില്ലാത്രേ!. രണ്ടാമൻ മകനാ.. അവൻ ഒരു പണക്കാരിപ്പെണ്ണിനെ കല്യാണവും കഴിച്ച്‌ അവരുടെ വീടിന്റെ കാവൽ ഏറ്റെടുത്തിരിക്കുകയാ..യജമാന സ്നേഹം!! ഇളയ മകൾ ആരുടെയോ കൂടെ ഒളിച്ചോടി..ഇപ്പോൾ പലരുടെയും കൂടെ ജീവിക്കുന്നു..!!! " സിസ്റ്ററുടെ മുഖത്ത്‌ വികാരങ്ങളുടെ വേലിയേറ്റം കണ്ടു. കേട്ട്‌ നിന്നവരെല്ലാം ഒരു നിമിഷം ഷൂട്ടിങ്ങിനു പകരം തിരശ്ശീലയിൽ ഒരു സിനിമ തന്നെ ദർശിച്ചു.

തൂവെള്ള വസ്ത്രം ധരിച്ച ആ മാലാഖ കഥ തുടർന്നു. "ആദ്യദിവസം തന്നെ അവരുടെ കൈവശം മരുന്നിനുപോലും പണമില്ലെന്ന് ഞങ്ങൾക്ക്‌ മനസ്സിലായി. ഹോസ്പിറ്റലിൽ കെട്ടിവക്കാനുള്ള രൂപ ഡോക്ടർ കൊടുത്തു. പക്ഷെ, പിന്നെയുമ്മുണ്ടല്ലോ, ഒത്തിരി നൂലാമാലകൾ... ഞങ്ങൾക്കറിയാമായിരുന്നു ഇവിടത്തെ ചെലവൊന്നും ഇവർ താങ്ങില്ല എന്ന്. ഒടുവിൽ , ഞാൻ തന്നെയാണു ഡോക്ടറോട്‌ പറഞ്ഞിട്ട്‌ ഇവർക്ക്‌ സഹായം നൽകണമെന്നും ,സൗജന്യചികൾസ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്‌ ഇവരുടെ പേരിൽ ഹോസ്പിറ്റൽ അഡിമിനിസ്റ്റ്രേറ്റർക്ക്‌ കത്തെഴുതിയത്‌. കത്ത്‌ അവിടെ നിന്നും ട്രെസ്റ്റ്‌ ഭാരവാഹികൾ വഴി എത്തേണ്ടിടത്തെത്തിക്കാൻ പാവം ഡോക്ടറും കുറെ കഷ്ടപ്പെട്ടു. ഒടുവിൽ, ഇവർക്ക്‌ സൗജന്യമായി ചികൾസ അനുവദിച്ച്‌ കൊണ്ട്‌ ദൈവത്തിന്റെ കൽപന എത്തി... പക്ഷെ, ഇപ്പോൾ തോന്നുകാ, ഒന്നും വേണ്ടിയിരുന്നില്ലെന്ന്. അവരെ മരുന്നൊന്നും കൊടുക്കാതെ കൊന്നാൽ മതിയായിരുന്നെന്ന്... " സിസ്റ്റരുടെ തോണ്ടയിടറി.

"അതെന്താ മോളേ, അങ്ങിനെ പറയുന്നേ... മോളുചെയ്തത്‌ ഒരു പുണ്യകർമ്മമല്ലേ? അതിനുള്ള പ്രതിഫലം മോൾക്ക്‌ കിട്ടും.. ദൈവമായിട്ടല്ലേ ഇവരെ മോളുടേയും , ആ ഡൊക്ടറുടെയും അടുക്കൽ എത്തിച്ചത്‌." രാമചന്ദ്രൻ ചേട്ടനു ആ 22 കാരിയോട്‌ വാൽസല്യം തോന്നി. ഞാനും അവരെ അൽപം ബഹുമാനത്തോടെ നോക്കി. കാരണം, കേട്ടറിവിലുള്ളതെല്ലാം ക്രൂരമായ , കുത്തിവെക്കുമ്പോൾ വേദനിപ്പിക്കുന്ന, മാലഖയുടെ വസ്ത്രമണിഞ്ഞ്‌, പുതനമാരെ പോലെ പെരുമാറുന്ന സിസ്റ്റർമാരെ പറ്റിയാണല്ലോ?

"അല്ല ചേട്ടന്മാരെ ഞാൻ ചെയ്ത ഉപകാരത്തിന്റെ ബാക്കിപത്രമാ ഈ കാണുന്നേ.. "

"മനസ്സിലായില്ല?" - ഞാൻ

"ഇന്ന് രാവിലെ അവരെ ഡിസ്‌ ചാർജ്ജ്‌ ചെയ്തതാ.. രോഗം മുഴുവൻ മാറിയിട്ടൊന്നുമില്ല. എങ്കിലും ആശ്വാസമുണ്ട്‌. പക്ഷെ, ഇപ്പോൾ ഇതുവരെയായിട്ടും അവരെ എവിടെക്കും പോകാൻ അനുവദിച്ചിട്ടില്ല.. അല്ല, അനുവദിച്ചാലും പോകാൻ അവർക്ക്‌ പ്രത്യേകിച്ച്‌ വ‍ീടൊന്നുമില്ല എന്നതും സത്യമാ..എന്നാലും, ഈ വെയിലും കൊണ്ട്‌, വയ്യാത്ത അവർ..." സിസ്റ്ററുടെ നല്ല മനസ്സിനെ ഞങ്ങൾ മനസ്സുകൊണ്ട്‌ നമിച്ചു.

"എന്താ മോളേ.. അവരെ പോകാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്‌. ആരാ തടഞ്ഞുവച്ചിരിക്കുന്നേ?" - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

"ചേട്ടാ, ആ നടക്കുന്നത്‌ സിരിയൽ ഷൂട്ടിംഗ്‌ ഒന്നുമല്ല. ഈ ഹോസ്പിറ്റൽ നടത്തുന്ന ട്രെസ്റ്റിന്റെ തന്നെ ടി.വി.ചനെൽ യൂണിറ്റാ അത്‌. ആ അമ്മൂമ്മയുടെ കദനകഥ അവരെക്കൊണ്ട്‌ തന്നെ പറയിപ്പിക്കുന്നതാ.. പക്ഷെ, ലക്ഷ്യം അവരുടെ അവസ്ഥ ജനങ്ങളിലെത്തിക്കുകയല്ല, മറിച്ച്‌ അവർക്ക്‌ ആശുപത്രിയിൽ നിന്നും നൽകിയ സാമ്പത്തിക ഇളവുകളും, പാവങ്ങളോടുള്ള ഭൂമിയിലെ ദൈവത്തിന്റെ കാരുണ്യത്തിന്റെ നേർക്കാഴ്ചകളും ഒക്കെയാ.. ഇതൊക്കെ കാണുമ്പോൾ ഈ ജോലിയൊക്കെ ഉപേക്ഷിച്ച്‌ പോയാലോ എന്ന് വരെ തോന്നുന്നുണ്ട്‌.." -

പെട്ടന്ന് ടി.വി ചാനൽ പ്രവർത്തകർ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും, വെള്ളക്കുപ്പിയുമായി സെക്യൂരിറ്റി ഗാർഡ്‌ അവിടേക്ക്‌ ഒ‍ാടിയടുക്കുന്നതും കണ്ട്‌, ഞങ്ങളും അവിടേക്ക്‌ ചെന്നു. എല്ലാവരെയും തള്ളി മാറ്റി, തളർന്ന് കിടക്കുന്ന അമ്മൂമ്മയെ മടിയിലേക്ക്‌ എടുത്ത്‌ വെച്ച്‌ നെഞ്ചിൽ തടവികൊടുത്തുകൊണ്ട്‌ കണ്ണീരൊഴുക്കുന്ന വിഷണ്ണയായ സിസ്റ്ററുടെ മുഖം മറ്റുള്ളവരിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. മനോഹരമായ ഒരു മെലോഡ്രാമക്ക്‌ സ്കോപ്പ്‌ കണ്ട്‌, വീണ്ടും ക്യാമറ പോസിഷൻ ചെയ്യാൻ ശ്രമിച്ച യുവാവ്‌ രാമചന്ദ്രൻ ചേട്ടന്റെ നൊട്ടത്തിനു മുൻപിൽ തലതാഴ്ത്തി..

കുറച്ചു സമയത്തെ പ്രയാസങ്ങൾക്ക്‌ ശേഷം അമ്മൂമ്മക്ക്‌ വീണ്ടും എഴുന്നേറ്റിരിക്കാമെന്നായി. അവർ എല്ലാവരെയും മാറിമാറി നോക്കി. സിസ്റ്ററുടെ മുഖത്തേക്ക്‌ അവർ നോക്കിയപ്പോളേക്കും അവിടെ ഒരു കാർമേഘം ഉരുണ്ടുകൂടിയിട്ടുണ്ടായിരുന്നു.

"സാരമില്ല മോളേ.. മോളുടെ നല്ല മനസ്സ്‌ കൊണ്ടല്ലേ അങ്ങിനെ ചെയ്തത്‌. പിന്നെ, എന്നെപോലുള്ള അനാഥകളുടെ അവസ്ഥ എന്തായാലും ഇതൊക്കെ തന്നെ... മക്കൾക്കോ വേണ്ട..!! പിന്നെയാണോ, ദൈവത്തിനു... അല്ല ഒരു പക്ഷെ, ഇതൊന്നും ദൈവം അറിയുന്നില്ലായിരിക്കും അല്ലേ? എത്രയെത്ര ആളുകളാ ദിവസവും വരുന്നേ.. എത്രയെത്രയാളുകൾക്കാ ദിവസവും അനുഗ്രഹവും, രോഗശാന്തിയും നൽകേണ്ടത്‌.. അതിനിടയിൽ നിസ്സാരയായ ഈ ഞാൻ ആരു.. " - അമ്മൂമ്മക്ക്‌ വാക്കുകൾ തോണ്ടയിൽ കുടുങ്ങി...

രംഗം പന്തികേടാകുമെന്ന് തോന്നിയിട്ടാകാം, മാലാഖയെ വിളിച്ചുകൊണ്ട്‌ പോകാൻ ഭൂമിയിലെ ദൈവത്തിന്റെ ദുതന്മാർ വന്നു. അമ്മൂമ്മയെ വിട്ട്‌ - ഗത്യന്തരമില്ലാതെ, സ്വന്തം വീട്ടിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം ഇവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറായത്‌ കൊണ്ടകാം... - മാലാഖ കാവൽക്കാരോടൊപ്പം യാത്രയായി.. തന്റെ ഭാണ്ഡക്കെട്ടും എടുത്ത്‌ വേച്ച്‌ വേച്ച്‌ നടന്നുപോക്കുന്ന അമ്മൂമ്മയെ നോക്കി ഞങ്ങളെല്ലാം പകച്ചു നിന്നു. ഇനി എന്തെന്നറിയാതെ, അവസാനഷോട്ടെന്ന പോലെ നടന്നുപോകുന്ന അമ്മൂമ്മയുടെ പിന്നാലെ ക്യാമറ സൂം ചെയ്യ്തുകൊണ്ട്‌ ചാനൽ വണ്ടിയും യാത്രയായി....

ദൂരെ ആകാശത്തേക്ക്‌ കണ്ണൂകളുയർത്തി സ്വർഗസ്ഥനായ ദൈവത്തോട്‌ പരാതികൾ അയവിറക്കി വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയും... ഇവിടെ, ഭൂമിയിലെ ദൈവത്തിന്റെ കാവൽക്കാർ തിർത്ത കോടതിമുറിയിൽ, കണ്ണുകെട്ടപ്പെട്ട നീതിദേവതക്ക്‌ മുൻപിൽ , എല്ലാം തന്റെ പിഴ എന്ന് ഏറ്റ്‌ പറഞ്ഞ്‌ തലകുമ്പിട്ട്‌ നിൽക്കുന്ന മാലഖയും...ഒരു ഡോക്യുഫിക്ഷൻ പോലെ പ്രേക്ഷകരായ ഞങ്ങളില്ലേക്ക്‌ ആഴ്‌ന്നിറങ്ങി... ഒപ്പം മുകളിലേക്ക്‌ നോക്കി അമ്മൂമ്മയും, കെട്ടിയേൽപ്പിച്ച പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി താഴേക്ക്‌ നോക്കി മാലാഖയും മനസ്സിൽ മന്ത്രിച്ചത്‌ ഇപ്രകാരമായിരുക്കാം...


ഇതെന്താ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുത്തത്‌?

47 comments:

Manoraj പറഞ്ഞു... മറുപടി

ഇതെന്താ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുത്തത്‌?

കണ്ട സത്യം അൽപം ഭാവനകുടി ചേർത്ത്‌ പറയാൻ ശ്രമിക്കുകയാണു..

സിനു പറഞ്ഞു... മറുപടി

വായിച്ചു കഴിഞ്ഞപ്പോള്‍ സന്കടം തോന്നി
മക്കളുണ്ടായിട്ടും ആ അമ്മൂമ്മ ഒരു അനാതയെപ്പോലെ ........

mini//മിനി പറഞ്ഞു... മറുപടി

പത്രവാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന സംഭവങ്ങള്‍. ഇവിടെ ദൈവത്തിനെപറ്റി എന്തിനാ പറയുന്നത്. എല്ലാം മനുഷ്യന്റെ ചെയ്തികളല്ലെ. പിന്നെ ധാരാളം പറയാനുള്ളത്കൊണ്ട് ഞാനൊന്നും പറയുന്നില്ല.

ഗീത പറഞ്ഞു... മറുപടി

ആ മാലാഖ നേഴ്സിനെ മനസ്സാ നമിക്കുന്നു.

ഒരല്‍പ്പം എന്തെങ്കിലും നന്മ ചെയ്തിട്ട് - അതും പരപ്രേരണയാല്‍ - കൊട്ടിഘോഷിച്ചു നടക്കുന്നവരെ പറ്റി എന്തു പറയാന്‍?

Kiru പറഞ്ഞു... മറുപടി

കഥ വായിച്ചപ്പോൾ ശരിക്കും സങ്കടം തോന്നി. ആ അമ്മൂമ്മയുടെ ഒരു അവസ്ഥ!!!. അതിലെ ചില സന്ദർഭങ്ങൾ കൂട്ടി വായിച്ചപ്പോളാണു, ദൈവം എന്ന വാക്ക്‌ ഉപയോഗിച്ചതിന്റെ പൊരുൾ മനസ്സിലായത്‌. നഗരത്തിലെ സൂപ്പേർ സ്പേഷ്യലിറ്റി ഹോസ്പിറ്റൽ, ഹോസ്പിറ്റലിൽ നടത്തുന്ന അതേ ട്രെസ്റ്റിന്റെ തന്നെ ടി.വി.ചാനെൽ യൂണിറ്റ്‌, സാമ്പത്തീക സഹായം ചെയാൻ ദൈവത്തിന്റെ കൽപന... ഒടുവിൽ മാലാഖയെ "ഭൂമിയിലെ" ദൈവത്തിന്റെ കോടതിയിൽ വിചാരണ... ഇത്രയുമെല്ലം വായിച്ചപ്പോൾ മനസ്സിലായി ഇതിൽ ആരെയാണു ഉദ്ദേശിച്ചതെന്ന്.... അതു കഴിഞ്ഞു കമന്റുകളുടെ കൂട്ടത്തിൽ മിനി ദൈവത്തെ പഴിചാരണ്ട എന്ന് എഴുതിയപ്പോൾ എങ്ങിലും ഇത്‌ വ്യക്തമാക്കാമായിരുന്നു... ഏതായാലും ആൾദൈവങ്ങൾ കൊടുകുത്തി വാഴുന്ന ഈ കാലഖട്ടത്തിൽ ഇങ്ങിനെയെങ്ങിലും പ്രതികരിച്ചല്ലോ? നമോവാകം..

സാബിബാവ പറഞ്ഞു... മറുപടി

manuraj kadha vayichu nanaayittudu pinne njaan alpam durayaathrayilayathu kondanu munbathe mail kandillayirunnu ipozhanu kanunnathu
iniyum iniyum nalla rachanakal pirakkatte

കാട്ടിപ്പരുത്തി പറഞ്ഞു... മറുപടി

അവതരണം നന്നായിരിക്കുന്നു.
ദൈവം എല്ലാറ്റിനുമിറങ്ങിവന്നു ചെയ്തു തരണമെന്നു കരുതുന്ന്നത് നമ്മുടെ തെറ്റ്. നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നാണന്യേഷിക്കേണ്ടത്, കണ്ടെത്തേണ്ടത്.

Manoraj പറഞ്ഞു... മറുപടി

ഒഴിഞ്ഞ കുടം : നമ്മുടെ നാട്ടിൽ ഒത്തിരി മാതാപിതാക്കൾ ഇതേ ദുര്യോഗം അനുഭവിക്കുന്നുണ്ട്‌. അവർക്ക്‌ വേണ്ടി നമുക്ക്‌ പ്രാർത്ഥിക്കാം അല്ലേ? വായിച്ചതിനു നന്ദി
മിനി : ദൈവത്തെ പറ്റി പറഞ്ഞതെന്താണെന്ന് ചോദിച്ചാൽ.. എന്താ പറയുക , മിനി തന്നെ പറഞ്ഞല്ലോ മനുഷ്യന്റെ ചെയ്ത്തികളാനെന്ന്... അതു തന്നെയാ എനിക്കും പറയാനുണ്ടയിരുന്നത്‌... പക്ഷെ, ഈ മനുഷ്യൻ, അവൻ അല്ലെങ്കിൽ അവൾ സ്വയം ദൈവമായാലോ?
ഗീത : പറഞ്ഞത്‌ മുഴുവൻ ശരിയാണു. അങ്ങിനെയുള്ളവരെ പറ്റി എന്തു പറയാൻ!!!
കിരു : എന്റെ വിചാരങ്ങളും, ഞാൻ കണ്ട വീക്ഷണകോണുകളും കുറചെങ്കിലും .. അല്ല.. ഏതാണ്ട്‌ മുഴുവനായി തന്നെ മനസ്സിലാക്കിയതിനു നന്ദി.. പിന്നെ, കഥ നമ്മൾ പുറത്തു വിട്ടാൽ പിന്നെ അതിന്റെ ആശയങ്ങൾ വായനക്കാരുടെ ചിന്തകൾക്ക്‌ വിടുന്നതല്ലേ നല്ലത്‌.. മിനി ചിന്തിച്ചത്‌ മറ്റൊരു കോനിലൂടെ അയിരുന്നു എന്ന് മാത്രം..
സാബിറ: ദൂരയാത്രയുടെ ക്ഷീണം മറച്ചുവച്ചുകൊണ്ടും എന്നെ വായിച്ചതിനു നന്ദി.. നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടാവുമ്മെന്ന് കരുതട്ടെ...

കാട്ടിപരുത്തി : ദൈവത്തെ ഞാൻ ഒന്നിനും കൂട്ടുപിടിച്ചില്ല... ഞാൻ ഉദ്ദേശിച്ചത്‌ ഒരു പക്ഷെ എനിക്ക്‌ കൃത്യമായി സംവേദിക്കാൻ സാധിച്ചില്ലായിരിക്കാം.... ഒരു പക്ഷെ, മുകളിലുള്ള എന്റ്‌ മുഴുവൻ കമന്റും വായിച്ചൾ കുറചൊക്കെ പിടികിട്ടിയേക്കും.. എന്തായാലും നന്ദി...

the man to walk with പറഞ്ഞു... മറുപടി

oh touching ..government hospitalukal kurachu nannayi pravarthichirunnenkil..avideyaakumbol kuzhappamillallo aarudeyum soujanyathinu kaathu nilkenda

good post

ദിയ കണ്ണന്‍ പറഞ്ഞു... മറുപടി

nalla post!!! pavam daivam ithonnum ariyunnillallooo!!!!!

Unknown പറഞ്ഞു... മറുപടി

Very touching and realistic story.I am happy to say that you are improving in writing.Congrats.Keep it up.

ശ്രീ പറഞ്ഞു... മറുപടി

വായിച്ചപ്പോള്‍ എന്തോ ഒരു വിഷമം.

ആ നഴ്സിനെപ്പോലുള്ള കുറച്ച് പേരെങ്കിലും ഇനിയും ബാക്കിയുണ്ടല്ലോ എന്ന് ആശ്വസിയ്ക്കാം.

Manoraj പറഞ്ഞു... മറുപടി

ദ മാൻ ടു വാക്ക്‌ വിത്ത്‌ : നല്ല അഭിപ്രായത്തിനു നന്ദി. ഗവർണ്ൺമന്റ്‌ ഹോസ്പിറ്റലുകൾ നന്നായി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ കുറയും.. പക്ഷെ, ആൾദൈവങ്ങൾ അപ്പോളും ഉണ്ടാകുമല്ലോ? അതിനല്ലേ അറുതി വരുത്തേണ്ടത്‌...
ദിയ : ദൈവം എല്ലാം അറിയുന്നുണ്ടവും... അദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ അതിനുള്ള ശിക്ഷയും കൽപിച്ചു കാണും... വായിക്കാൻ സമയം കണ്ടേത്തിയതിനു നന്ദി
ലെനിൽ : വീണ്ടും എന്നെ തേടി വരാനുള്ള സന്മനസിനു കൂപ്പുകൈ. എഴുത്തിൽ ഞാൻ ഒന്നും ആയില്ല എന്നറിയാം, എങ്കിലും അൽപം മെച്ചപ്പെട്ടിട്ടുണ്ടെന്നുള്ള അഭിപ്രായം മനസ്സിനു സന്തോഷം തരുന്നതാണു.. ഒപ്പം, നെഞ്ചിടിപ്പു കൂട്ടുന്നതും.. കാരണം എനിയുള്ള വിശകലനം അതിന്റെ കാഴ്ചപാടിലായിരിക്കുമല്ലോ? നന്ദി കൂട്ടുകാരാ...ഈ അകം നിറഞ്ഞ പ്രോത്സാഹനത്തിനു...
ശ്രീ : ഒരിക്കൽ കൂടി തേജസ്‌ സന്ദർശിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി അറിയിക്കട്ടെ.. ഇനിയും വായിക്കുമെന്നു കരുതുന്നു...

മുരളി I Murali Mudra പറഞ്ഞു... മറുപടി

nalla avatharanam...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

nalla subject.. nannayi avatharippichirikkunnu.. abhinandanagal

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു... മറുപടി

ദൈവങ്ങൾക്കൊക്കെ ഇപ്പൊ ഫാഷനനുസരിച്ഛ് വീട് കെട്ടുന്നാ കാലമല്ലേ. ആ മന്ത്രിച്ചത് കറക്റ്റ് തന്നെ

:)

പ്രശാന്ത്‌ ചിറക്കര പറഞ്ഞു... മറുപടി

നന്നായി.അഭിനന്ദനം.

lekshmi. lachu പറഞ്ഞു... മറുപടി

nanaayirikkunnu avatharanam..
egane etra,etra janamgale namukk chuttum kaanathe pokunnud..ellam vidhi ..allathenthu parayaan

Manoraj പറഞ്ഞു... മറുപടി

മുരളി, അജ്ഞാത, പ്രശാന്ത്‌ : അകം നിറഞ്ഞ നന്ദി

പ്രിയ : ദൈവങ്ങൾ വീടു മാത്രമല്ല, ഫ്ലാറ്റ്‌ തന്നെ പണിയുകയാ.. പിന്നെ, അത്തരം എല്ലാ ദൈവങ്ങളും ആൾദൈവങ്ങളാണെന്ന് മാത്രം!!! തിരക്കിനിടയിലും വായനക്ക്‌ സമയം കണ്ടേത്തിയതിനു നന്ദി...

ലക്ഷ്മി : ചുമ്മാ വിധിയെ മാത്രം കുറ്റം പറയാൻ പറ്റോ? ഒന്നോർത്ത്‌ നോക്കു... കുറെയൊക്കെ നമ്മളുടെ അത്യാർത്തി മൂലം സംഭവിക്കുന്നതാ... വായിച്ചതിനു നന്ദി..

raadha പറഞ്ഞു... മറുപടി

ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറു കൈ അറിയരുത് എന്ന് യേശു ദേവന്‍ പറഞ്ഞത് ചുമ്മാതല്ല..ഇത്തരക്കാരെ മുന്‍കൂട്ടി കണ്ടത് കൊണ്ടാണ്..!!

mukthaRionism പറഞ്ഞു... മറുപടി

ഇതെന്താ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുത്തത്‌?

അവതരണം നന്നായിരിക്കുന്നു.

Ephphatha പറഞ്ഞു... മറുപടി

dyvathe kallilum,mannilum theerthirunna kaalam kazhinju,,,innivide avane panam kondu theerkkunna kaalam !

അജ്ഞാതന്‍ പറഞ്ഞു... മറുപടി

The post points to the current lifestyle of malayaliis. I had also written some true to life articles in my blog(samakalikam) about the helpless aged.I hv gone thru ur profile.All ur favorite books are my favorites also.

Manoraj പറഞ്ഞു... മറുപടി

രാധ : ഇപ്പോൾ ഇത്തരം മഹത്‌ വചനങ്ങൾ പറഞ്ഞും, അനുഗ്രഹങ്ങൾ നൽക്കിയും, നിരാശരായ ഒരു കൂട്ടം സമൂഹത്തെ കൈയിലെടുത്തിരിക്കുകയാണു മുൻപെ പറഞ്ഞ ആൾദൈവങ്ങൾ... എന്തു ചെയ്യാം.. ദൈവത്തിന്റെ സ്വന്തം നാടേ...!! വായനക്ക്‌ നന്ദി.
മുഖ്താർ: ഇവിടം സന്ദർശിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും നന്ദി അറിയിക്കട്ടെ.. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ജൂലിയസ്‌ : കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും മാത്രമല്ല ഇന്ന് ദൈവം.. ഇന്നിന്റെ ദൈവങ്ങൾ ചെയ്യാത്ത തൊഴിലുകളില്ല.. അവർ ഷാപ്പുകൾ ലേലത്തിൽ പിടിക്കുന്നു.. ട്രെസ്റ്റുകൾ ഉണ്ടാക്കി, അതിന്റെ കീഴിൽ ഹോസ്പിറ്റലും, ചാനലും അമ്യൂസ്‌മന്റ്‌ പാർക്കും വരെ നടത്തുന്നു...
മൈത്രേയി : അകം നിറഞ്ഞ നന്ദി...വായനക്ക്‌...

Martin Tom പറഞ്ഞു... മറുപടി

nannyittundu..... Aal daivangalkketiri thiriyumbol Divatheyum Maalakhayeyum (symbolism) kadapaatrasannivesham cheyyipichatu sradheyam.. Best of luck.

skcmalayalam admin പറഞ്ഞു... മറുപടി

“ഒരു ഡോക്യുഫിക്ഷൻ പോലെ വായനക്കാരായ ഞങ്ങളില്ലേക്ക്‌ആഴ്‌ന്നിറങ്ങി“,..നന്നായിരിക്കുന്നു,..മനോരാജ്,..

Manoraj പറഞ്ഞു... മറുപടി

ഒറ്റവരി രാമൻ : കഥയെ ശരിക്ക്‌ മനസ്സിലാക്കിയതിനും നല്ല കമന്റിനും നന്ദി

ശ്രീജിത്ത്‌ : സന്തോഷം.. വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

എനിക്കിഷ്ടായി.
ചാനല്‍ ബന്ധത്തിന് ഒന്നുകൂടി ഗൌരവം കൊടുക്കാമായിരുന്നു എന്ന് തോന്നി.

വീകെ പറഞ്ഞു... മറുപടി

ദൈവത്തിന് ഇതിൽ കാര്യമൊന്നുമില്ല....
നമ്മൾ ചെയ്യുന്ന തെറ്റിന്, നമ്മൾ തന്നെ ശിക്ഷ അനുഭവിക്കണം...

ആശംസകൾ....

Umesh Pilicode പറഞ്ഞു... മറുപടി

ആശംസകൾ....

thalayambalath പറഞ്ഞു... മറുപടി

അനുഭവങ്ങളെ കഥയാക്കുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്‍... നിങ്ങളുടെ അനുഭവങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു..... അഭിനന്ദനങ്ങള്‍

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ഇവന്മാരെയൊക്കെ ദൈവമെന്ന് വിളിക്കാമോ ?

എന്നാല്‍ ഭഗവാന്‍ എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു

“ ഭഗവാന്‍ എന്ന വാക്ക് ഒരു വൃത്തികെട്ട വാക്കാണ്.പക്ഷെ , ഹിന്ദുക്കള്‍ക്ക് അതെക്കുറിച്ച് ഒരു ബോധവുമില്ല .അത് എന്തോയപ്രത്യേകതയുള്ളതാണെന്ന് അവര്‍ ധരിക്കുന്നു .അതിന്റെ മൂല അര്‍ത്ഥം - ഭഗം എന്നാല്‍ ഒരു സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ ,വാന്‍ എന്നാല്‍ പുരുഷന്റെ ജനനേന്ദ്രിയങ്ങള്‍ .ഭഗവാനെന്ന വാക്കിനര്‍ത്ഥം ,പ്രതീകാത്മകമായി ,തന്റെ പുരുശവര്‍ഗ്ഗാധിഷ്ടിതമായ ഊര്‍ജ്ജത്തിലൂടെ , നിലനില്‍പ്പിന്റെ സ്ത്രൈണോര്‍ജ്ജത്തിന് സൃഷ്ടിയുടെ രൂപം അദ്ദേഹം നല്കുന്നുവെന്നാണ് .
-ഓഷോ “

അണ്ണാറക്കണ്ണനും തന്നാലായത് .ഇവിടം മാലാഖമാര്‍ മാത്രം പോരല്ലോ .എല്ലാവരും ഒരുപോലെയാണെങ്കില്‍ ഒരാള്‍ മതിയായിരുന്നല്ലോ .
ഇന്ന് ആള്‍ ദൈവങ്ങളുടെ അനുഗ്രഹമാണല്ലോ എല്ലാവര്‍ക്കും പ്രിയം .
ഇവിടുത്തെ ദൈവങ്ങളെ ഹോളോബ്രിക്സില്‍ തന്നെയാവും വാര്‍ത്തെടുത്തിരിക്കുന്നത് .എല്ലാം കണ്ടും കേട്ടും മുകളില്‍ നിന്നും താഴേക്കിറങ്ങാന്‍ വയ്യാത്ത ദൈവങ്ങളെന്തിനാ നമുക്ക് ...

****കഥ പുഴ.com ല്‍ വന്നതിന് പ്രത്യേക അഭിനന്ദനങ്ങള്‍ ****

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

ഭൂതദയ ഒരു അസംബന്ധചിത്രം.
മനോയുടെ ഹോലോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം, ഒരു അവസ്ഥയാണ്. കാരുണ്യം തെരുവില്‍ കണ്ണീരൊഴുക്കുകയും മര്‍ക്കറ്റുദൈവങ്ങള്‍ പുതിയ വിപണന തന്ത്രങ്ങളിലൂടെ അവരാഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുകയും ചെയ്യുന്ന ഒരു തലതിരിഞ്ഞ കാലം. മൂല്യങ്ങളുടെ കുഴമറിച്ചില്‍ എന്നു നിത്യചൈതന്യയതി പണ്ടു പറഞ്ഞ പോലെ.

ഒരേ രക്തം, ഒരേ സത്യം,
ഒരേ സ്വപ്നം,ഒരേ സ്വാതന്ത്ര്യം, ഒരേ ജീവിതം.
ഒരേ സ്നേഹത്തില്‍, ഒരേ വേദനയില്‍
ഭൂമിയോളം വലിപ്പമുള്ള ഒരൊറ്റ ഹൃദയം.(ഒരു കവിയുടെ സംശയങ്ങള്‍-ചുള്ളിക്കാട്..) എന്നിങ്ങന്നെ മനുഷ്യന്റെ ജീവിതത്തെ ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ കഴിയുമൊ.. എനിക്കു മാസത്തില്‍ മൂന്നു തവണ ഭൂതദയ തോന്നാറുണ്ട്ട്, നാലു തവണ തോന്നുന്ന മാസങ്ങളും കുറവല്ല എന്നു സക്കറിയ ഒരു കഥയില്‍ എഴുതുന്നുണ്ട്. അതൊരു സറ്റയര്‍ ആണെങ്കിലും അതു കൂടി ഇപ്പോള്‍ പ്രതീക്ഷിക്കുകവയ്യ. സന്തോഷ് ഏച്ചിക്കനത്തിന്റെ കൊമാലയില്‍ കാരുണ്യം ചെയ്യാനിറങ്ങുന്നവന്റെ അവസ്ഥ വിവരിക്കുന്നു. മനൊയുടെ കഥയ്ക്കു കൊമാലയുടെ അന്തരീക്ഷവുമായി സാമ്യമുണ്ട്.. കുണ്ടൂര്‍ വിശ്വന്‍ എന്ന കര്‍ഷകന്‍ കടം കയറി ആത്മഹത്യ ചെയ്യന്‍ തുടങ്ങുമ്പോള്‍ അതിനെ ചാനല്‍ ചര്‍ച്ചയാക്കുന്ന വിപണന തന്ത്രം ഇവിടെയൂമുണ്ട്. കാമറൂണില്‍ നിന്നു ലീവില്‍ വന്ന ഒരു സുഹൃത്തിനോട് എന്തു ഉല്പന്നത്തിനാണവിടെ വിലക്കുറവെന്നു ചോദിച്ചപ്പോള്‍ മനുഷ്യന് എന്നണുത്തരം കിട്ടിയത്. മനുഷ്യത്വത്തിനു ഒട്ടും മാര്‍ക്കറ്റില്ലാത ഒരു ലോകത്തെ പറ്റി പറയാനാണു മനൊ ശ്രമിച്ചത്.നാം ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കുന്നതിന്റെ സെക്യുരിറ്റി ഒന്നു വേറെ. മുകുന്ദന്റെ ദല്‍ഹി 1981ല്‍ നമ്മളതു കണ്ടതാണ്. കെ.പി.രാമനുണ്ണ്ണിയുടെ ജീവിതത്തിന്റെ ഫോട്ടോയിലുമൂണ്ട് നിര്‍വികാരതയുടെ ഈ ചിത്രം. കഥ പറച്ചിലില്‍ മനോ ഒരുപാട് മുന്നേറാനുണ്ട്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച കഥകള്‍ പറഞ്ഞ രീതി തന്നെ ഉദാഹരണം. വാക്യങ്ങള്‍ കോമകളിട്ട് ദീര്‍ഘിപ്പിച്ചു പോകുന്നത് വിരസമാണ്. സങ്കീര്‍ണ്ണവാക്യങ്ങള്‍ വായനക്കാരെ അകറ്റും. വളച്ചുകെട്ടില്ലാതെ ചെറിയ വാക്യങ്ങളില്‍ കഥ പറയുക. എം.ടി മുന്‍പു തന്നെ ഇതു പറന്നിട്ടുണ്ട്. പുതിയാ എഴൂത്തുകാരെല്ലാം. ആ വഴിയെ പോകുന്നു.വാക്കുകളില്‍ ചില പിശകുണ്ട്. കരൂവാളിക്കുക, അത്രയധികം,, കെട്ടിപ്പടുത്ത എന്നു മാറ്റുക. വയറ് അകത്തെക്കുന്തുകയാണൊ, ഒട്ടുകയല്ലെ. നേഴ്സിന് കൃത്യം 22 വയസ്സായ കാ‍ര്യം രാമചന്ദ്രന്‍ ചേട്ടന്‍ എങ്ങനെയറിഞ്ഞു.(ചുമ്മാ ച്ചോദിച്ചതാ.) വായിച്ചും എഴുതിയൂം മുന്നേറുക. ഭാവുകങ്ങള്‍

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

വളരെ ഹൃദയസ്പര്‍ശിയായ കഥ...ആ അമ്മൂമ്മക്ക്‌, നമ്മുടെ അമ്മയുടെയോ അമ്മൂമ്മയുടെയോ മുഖച്ഛായ ഉണ്ടാകാതിരിക്കട്ടെ...

poor-me/പാവം-ഞാന്‍ പറഞ്ഞു... മറുപടി

കട്ടിലില്‍ കൊണ്ടുവന്ന് വഴിയിലുപേക്ഷിക്കുന്ന കഥയും മറ്റും വായിച്ചിട്റ്റുണ്ട്...

Manoraj പറഞ്ഞു... മറുപടി

റാംജി : ചാനൽ ബന്ധത്തിനേക്കാൾ ആ ചാനലിന്റെ ഉടമക്കാണ് ഞാൻ ഊന്നൽ കൊടുത്തത്..
സ്മിത, വി.കെ . ഉമേഷ് , നന്ദി.. ഇവിടെ വന്നതിന്.. തലയമ്പലത്ത് : നന്ദി സുഹൃത്തേ.. സത്യത്തിൽ ഒത്തിരി വേദന തോന്നിയ ഒരു നിമിഷമായിരുന്നു അത്.
ജിവി : നന്ദി കൂട്ടുകാരാ.. ഒപ്പം കുറെ പുതിയ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി..
സുരേഷ് : നല്ല രീതിയിൽ തന്നെ കഥയെ വിലയിരുത്തി.. പിന്നെ കൊമാല ഞാൻ വായിച്ചത് ഈ കഥ എഴുതികഴിഞ്ഞ ശേഷമാണ്.. മാത്രമല്ല, സുരേഷ് പറഞ്ഞ പോലെ വലിയൊരു താരതമ്യം എനിക്കൊട്ട് തോന്നിയുമില്ല.. ഇവിടെ പ്രമേയം വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നുന്നത്.. മറ്റേത് ഒരു പരിധിവരെ കുണ്ടൂർ വിശ്വൻ അത്തരമൊരു അഭിമുഖത്തിന് തയ്യാറായിരുന്നു.. മാത്രമല്ല, അതിന്റെ പബ്ലിസിറ്റി കുറഞ്ഞപ്പോൾ അദ്ദേഹം വിഷണ്ണനാവുന്നുമുണ്ട് എന്നാണ് എന്റെ ഓർമ്മ.. (തെറ്റെങ്കിൽ വിട്ടേക്കുക.. ഓർമ്മയിൽ നിന്നും പറയുന്നതാ) ഇവിടെ അമ്മൂമ്മയുടെത് നിസ്സഹായമായ അവസ്ഥയാണ്.. അവർക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.. പിന്നെ രാമചന്ദ്രൻ ചേട്ടനെന്നല്ല ഏതൊരാൾക്കും ഒരാളെകണ്ടാൽ ഏകദേശപ്രായം മനസ്സിലാക്കാൻ കഴിയില്ലേ.. 22 എന്ന് കൃത്യമല്ല എങ്കിൽ കൂടി , താങ്കൾ പറഞ്ഞപോലെ സ്പെസിഫിക് ആയി പറഞ്ഞ തോന്നൽ ഉണ്ട് അല്ലേ.. ? പിന്നെ അക്ഷരതെറ്റുകൾ എന്റെ വരമൊഴി, കീമാൻ സഹവാസം ശരിയല്ലാത്തതിന്റെയാണെന്ന് വിശ്വസിക്കുന്നു.. അകത്തേക്ക് ഉന്തിയ വയർ എന്ന പ്രയോഗം ഒരു പരിധി വരെ താങ്കൾ പറഞ്ഞപോലെ തെറ്റു തന്നെ..
ഇത്തരം വിലയേറിയ നിർദ്ദേശങ്ങൾ എനിക്ക് ഇനിയും നൽകുമെന്ന് പ്രതീക്ഷിച്ചോട്ടേ...

ചാണ്ടികുഞ്ഞ് : നമ്മുടെ സ്വന്തം ആളുകൾക്ക് വരുമ്പോൾ നമ്മൾക്ക് വിഷമമുണ്ടാകും.. അതുപോലെ തന്നെയല്ലേ ആ പാവം അമ്മൂമ്മയും.
പുവർ മീ : ഇത് ശരിക്കും കഥ എന്നതിനേക്കാൾ സംഭവമാണ് .. അല്ലെങ്കിൽ സംഭവ കഥയാണ് സോദര..

mini//മിനി പറഞ്ഞു... മറുപടി

കഥ(സംഭവം) മുൻപ് വായിച്ച് അഭിപ്രായം എഴുതിയതാണ്. ഇപ്പോൾ കൂടുതൽ മനസ്സിലാവുന്നു.
മറ്റൊരു അനുഭവം കഥയായി പോസ്റ്റിയതു വായിക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.

http://mini-kathakal.blogspot.com/2010/02/blog-post.html

Unknown പറഞ്ഞു... മറുപടി

തെരുവിലാക്കപെടുന്ന വാര്‍ദ്ധക്യവും, ചാനല്‍ സെന്‍സേഷനീസവുമെല്ലാം നന്നായി അവതരിപ്പിച്ചു.

മാണിക്യം പറഞ്ഞു... മറുപടി

ഇന്ന് മാതൃദിനം
വായിച്ചത് ഈ കഥയും കഥയോ?
ഒന്നിറങ്ങി നടന്നാല്‍ ഇങ്ങനെ എത്ര അമ്മൂമ്മമാര്‍ അമ്മമാര്‍! ...
നമ്മുടെ നാട്ടില്‍ ഒരു പത്ത് അന്‍പതു വര്‍ഷം മുന്നെ ജീവിച്ച സ്ത്രീകളാണ് സുകൃതം ചെയ്തവര്‍, അന്ന് കൂട്ടുകുടുംബവ്യവസ്ഥി ആയിരുന്നു തറവാടും തറവാട്ടില്‍ കാരണവരും അമ്മുമ്മ അപ്പൂപ്പന്‍ തുടങ്ങി മക്കളും മക്കളുടെ മക്കളും എല്ലാം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം..അവിടെ ആനാഥത്വം കുറവായിരുന്നു, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാവര്‍ക്കും,
സ്റ്റ്രെസ്സ്- സ്റ്റ്രെയിന്‍ -റ്റെന്‍ഷന്‍ -ഒക്കെ ഇറക്കിവയ്ക്കാന്‍ ആരേലും ഉണ്ടായിരുന്നു. വയ്യാതായാല്‍ ഒരു ചുക്കുകാപ്പി എങ്കിലും തിളപ്പിച്ചു കൊടുക്കാന്‍ ശുശ്രൂഷിക്കാന്‍ സുഖവിവരം തിരക്കാന്‍ [അന്നു മക്കള്‍ ദൂരെ പോയാലും] സമപ്രായക്കാരും സഹോദരങ്ങളും ഉള്ള തറവാട് അനാഥമാക്കിയില്ല ആരെയും..
അണൂകുടുംബം ബാക്കിവച്ചത് "തന്റെ ഭാണ്ഡക്കെട്ടും എടുത്ത്‌ വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മമാരെ ..." ദൈവം അന്നും ഇന്നും കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ വിഗ്രഹങ്ങള്‍ !

Manoraj പറഞ്ഞു... മറുപടി

ഈ കഥ പുഴ.ഡോട്ട്.കോം എന്ന ഇന്റര്‍നെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചതിലേക്ക് ഇതിലേ പോകാം.

കഥ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

Praveen Meenakshikkutty പറഞ്ഞു... മറുപടി

ഒരൽ‌പ്പം ഭാവനയും വായനാനുഭവവും ഉണ്ടെങ്കിൽ അധികം പ്രയാസമില്ലാതെ ആർക്കും കഥയെഴുതാം. എന്നാൽ‌ ആ കഥയിലൂടെ മാനവികമായ വികാരങ്ങളെ വായനക്കാരിലേക്ക് പകർന്നു കൊടുക്കണമെങ്കിൽ‌, അതിനു നല്ലൊരു മനുഷ്യനാവണം. താങ്കളതാണു എന്ന് ഈ കഥ വിളിച്ചു പറയുന്നു. ആശംസകൾ‌.

khaadu.. പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍..

നാമൂസ് പറഞ്ഞു... മറുപടി

വര്‍ത്തമാന വിശേഷങ്ങള്‍ക്കൊപ്പം വായിച്ചു പോകുമ്പോള്‍ ചിത്രങ്ങള്‍ കൂടുതല്‍ വ്യകതമാകുന്നുണ്ട്.
ഓരോന്നും ഓരോന്നും... അതെ, അങ്ങനെ മുഴുവനായും..!!!

Nassar Ambazhekel പറഞ്ഞു... മറുപടി

മനുഷ്യനാവാൻ നന്മയുടെ ഒരു തിരിനാളം മനസ്സിൽ സൂക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലായി ഈ കഥ. അഭിനന്ദനങ്ങൾ.

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

കുറെ വർഷങ്ങൾക്ക് മുന്നേ പുനലൂർഠൌണിൽ ഒരു കടയിൽ ഇരിക്കുമ്പോൾ തെരുവോരത്തായി ഇതുപോലെ ഒരു മുത്തശ്ശി കുറെപഴംതുണിയും കെട്ടിപിടിച്ചു കിടക്കുന്നു.ജനം അങ്ങനെ ഒഴുകി പോകുന്നു.നന്നേ ക്ഷീണിതയായ അവർക്ക് കിടന്ന ആ കിടപ്പിൽ നിന്നു അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണന്നു കണ്ടാൽ മനസിലാകും.ഞാൻ അരികിൽ ചെന്നു അവരെ പിടിച്ച് നേരെ ഇരുത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ അവർ മലയാളമല്ല പറയുന്നത് .മറ്റേതോ ഭാഷയാണ്..അഹാരം ആവിഷ്യമുണ്ടന്നു അവരുടെ ചേഷ്ടയിൽ നിന്നു മനസിലായി അടുത്ത ഹോട്ടലിൽ നിന്നു രണ്ടുമൂന്നു ദോശവാങ്ങി കൊടുത്തു അവരത് നന്നായി കഴിച്ചില്ല .കൊടുത്ത വെള്ളം കുടിച്ചു ഒരു ഓട്ടൊ വിളിച്ച് അവരെയും കയറ്റി അടുത്തുള്ള ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കി കുറച്ചു പൈസയും കൊടുത്തു ഞാൻ അവിടെന്നു ഇരങ്ങി ഒന്നു രണ്ട് ആഴ്ചകഴിഞ്ഞു ഞാൻ അവിടെ ചെല്ലുമ്പോൾ അവർ ഉഷറായി അവർ ഗുജറാത്ത് കാരിയായിരുന്നു. മനുവിന്റെ കഥയിൽ ഞാൻ അവരെയാണ് പിന്നെയും കണ്ടത്.

Jefu Jailaf പറഞ്ഞു... മറുപടി

വായനക്ക് ശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു ഓരോ മുഖവും. അഭിനന്ദനങ്ങള്‍..