ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

മഞ്ഞവെയില്‍ മരണങ്ങള്‍

പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍
: ഡി.സി.ബുക്സ്



ടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. വായിച്ചു തീര്‍ത്തു എന്നതിനേക്കാള്‍ നോവലിലെ കഥാപാത്രങ്ങളായ ബെന്യാമിന്‍, അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നിവരോടൊപ്പം വ്യാഴചന്തയില്‍ മനസ്സുകൊണ്ട് പങ്കെടുത്തു എന്ന് പറയുന്നതാവും ഉചിതം. അല്പം കൂടെ ദീര്‍ഘിപ്പിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മുന്‍പേ നോവലിന്റെ അടുത്ത ഭാഗം എന്ത് എന്നത് കണ്ടെത്തുവാന്‍ എനിക്ക് കഴിയണം എന്ന വാശിയിലായിരുന്നു ഞാനെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.


മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന ഈ പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഗംഭീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.


മഞ്ഞവെയില്‍ മരണങ്ങളുടെ തുടക്കഭാഗത്തുള്ള പുലപ്പേടി എന്ന അദ്ധ്യായത്തില്‍ നോവലിലെ മുഖ്യകഥാപാത്രമായ അന്ത്രപ്പേര്‍ പറയുന്നതില്‍ നിന്നും തുടങ്ങട്ടെ. "ജയേന്ദ്രന്‍ പറയുമായിരുന്നു ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അന്‍പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് എന്നെ കൊണ്ടുപേകേണ്ടത് എഴുത്തുകാരന്റെ കടമയാണ്. ആ സാഹചര്യം ഒക്കെ പോയിരിക്കുന്നു. അദ്യത്തെ അഞ്ചുപേജിനുള്ളില്‍ ശ്രദ്ധപിടിച്ചുപറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാദ്ധ്യം എന്നാണ്‌ എനിക്ക് തോന്നുന്നത്." കഥാപാത്രത്തെ കൊണ്ട് പറയിച്ച വാക്കുകള്‍ തന്റെ എഴുത്തിലൂടെ തെളിയിക്കുന്നു ബെന്യാമിന്‍. അത്രയേറെ ആദ്യാവസാനം വായനക്കാരനെ പിടിച്ചിരുത്തുവാന്‍ മഞ്ഞവെയില്‍ മരണങ്ങളിലൂടെ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.


ഈ നോവലിന്റെ പ്രമേയം വിവരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് അറിയാം. എങ്കിലും ഒരു മുഖവുരയെന്ന നിലയില്‍ അല്പം പറയാതെ വയ്യ. തന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് അതില്‍ ആകൃഷ്ടനായ ഒരു അപരിചിതനില്‍ നിന്നും അയാള്‍ക്ക് ഒരു കഥ പറയാനുണ്ടെന്നും അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും സൂചിപ്പിച്ച് കൊണ്ട് ബെന്യാമിന്‍ എന്ന എഴുത്തുകാരന് ഒരു ഇ-മെയില്‍ ലഭിക്കുന്നു. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം അയാളില്‍ നിന്നുതന്നെ മറ്റൊരു ഇ-മെയിലും അതോടൊപ്പം അയാളുടെ ജീവിതകഥയുടെ ഒരു അദ്ധ്യായവും ലഭിക്കുകയും എന്തുകൊണ്ടോ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ ആകൃഷ്ടരായി ബെന്യാമിന്‍ എന്ന എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഉദ്വേഗഭരിതമായ ഒരു അന്വേഷണ പരമ്പരയുടെ കഥയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. (വില 195 രൂപ)


ഇന്ത്യന്‍ ഉപഭൂഖണ്ഢത്തില്‍ നിന്നും 1600കിലോമീറ്റര്‍ മാത്രം അകലെയായി ശ്രീലങ്ക, മാലിദ്വീപ്, സെല്‍ഷ്യസ്, സാന്‍സിബാര്‍, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ അയല്‍‌രാജ്യമായി സ്ഥിതിചെയ്യുന്ന, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഫ്രഞ്ചുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം കൈമാറികൊടുത്ത ഡീഗോ ഗാര്‍ഷ്യ എന്ന കായലുകളുടെ രാജ്യത്താണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. കഥാനായകനായ ക്രിസ്റ്റി അന്ത്രപ്പേരിന്റെ സ്വദേശമാണ് അവിടം. ഡീഗോ ഗാര്‍ഷ്യ എന്ന മേല്‍സൂചിപ്പിച്ച കായല്‍ രാജ്യത്തെ ആദ്യ കുടിയേറ്റക്കാരും കായല്‍രാജാക്കന്മാരുമായിരുന്നു അന്ത്രപ്പേര്‍ കുടുംബം. ഒരു നോവലിസ്റ്റാവണം എന്ന മോഹവുമായി ജീവിക്കുന്ന ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതവും വേദനാജനകവുമായ ചില സംഭവ വികാസങ്ങള്‍ മൂലം എഴുതുവാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന കഥയൊക്കെ മറന്നു പോകുകയും പകരം സ്വന്തം ജിവിതത്തെ കുറിച്ച് എന്തൊക്കെയോ എഴുതുവാന്‍ ഒരു ശ്രമം നടത്തുകയും അതിലെ ആദ്യ ഭാഗം ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ വിലാസത്തില്‍ നിന്നും ബെന്യാമിന്‍ എന്ന എഴുത്തുകാരന് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് കഥയുടെ ത്രെഡ്. തന്റെ ജീവിതകഥ ഇഷ്ടമാവുകയാണെങ്കില്‍ അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും അതിന്റെ മറ്റു ഭാഗങ്ങള്‍ കഥയില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ചിലരുടെ പക്കല്‍ എത്തിച്ചിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ അവ കണ്ടെത്തി താങ്കള്‍ക്ക് കൂട്ടിചേര്‍ക്കാമെന്നും ഇ-മെയിലില്‍ ക്രിസ്റ്റി സൂചിപ്പിക്കുന്നു. അങ്ങിനെ കൂട്ടിയോജിപ്പിക്കുന്നു എങ്കില്‍ അതിനെ ഒരു നോവലാക്കാതെ ജീവിതകഥയായി തന്നെ പ്രസിദ്ധീകരിക്കണമെന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്നു. തന്റെ ‘നെടുമ്പാശ്ശേരി‘ എന്ന എഴുതിക്കൊണ്ടിരുന്ന നോവല്‍ എവിടെയും എത്താതിരുന്ന ആ സാഹചര്യത്തില്‍ ഈ അഞ്ജാത എഴുത്തുകാരന്റെ ജീവിതകഥയിലും അതില്‍ പറഞ്ഞിരിക്കുന്ന ത്രസിപ്പിക്കുന്ന ചില സംഭവങ്ങളിലും ആകൃഷ്ടനായ ബെന്യാമിന്‍ അതിന്റെ ബാക്കി ഭാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ഒറ്റക്ക് തന്നെക്കൊണ്ടതിന് കഴിയില്ല എന്ന് മനസ്സിലാക്കിയ ബെന്യാമിന്‍ അങ്ങിനെയാണ് ഈ വിഷയം ആഗോളതാപനം മുതല്‍ അണ്ടിപ്പരിപ്പിന്റെ വിലവരെ, ഈദി അമീന്‍ മുതല്‍ ഇയ്യോബിന്റെ പുസ്തകം വരെ എന്തും ചര്‍ച്ച ചെയ്യുന്ന അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നീ സുഹൃത്തുക്കള്‍ അടങ്ങിയ വ്യാഴചന്തയുടെ സമക്ഷം അവതരിപ്പിക്കുന്നത്. അങ്ങിനെ പിതാക്കന്മാരുടെ പുസ്തകം എന്ന് അവര്‍ വിശേഷിപ്പിച്ച ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതകഥയുടെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തുവാനും അതോടൊപ്പം തന്റെ ജിവിതകഥയില്‍ ക്രിസ്റ്റി സൂചിപ്പിച്ച രണ്ട് മരണങ്ങളുടെ (പഴയ സഹപാഠി സെന്തിലിന്റെയും കാമുകി മെല്‍വിന്റെയും) ചുരുളഴിക്കുവാനും വ്യാഴചന്തകള്‍ നടത്തുന്ന ബൌദ്ധീകവും ശാരീരികവുമായ അന്വേഷണങ്ങളാണ് മഞ്ഞവെയില്‍ മരണങ്ങളെ വ്യത്യസ്തമാക്കുന്നത്. അങ്ങിനെ ജീവിതകഥയുടെ അദ്ധ്യായങ്ങളിലൂടെ ഡീഗോ ഗാര്‍ഷ്യയിലും അത് കണ്ടെത്തുവാനുള്ള അന്വേഷണങ്ങളിലൂടെ വന്‍‌കരയിലും ആയി തികച്ചും വ്യത്യസ്തമായ ഡെസ്റ്റിനേഷനുകളില്‍ നോവലിസ്റ്റ് നടത്തുന്ന മനോഹരമായ സഞ്ചാരമാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന് പറയാം.


നോവലിന്റെ അവസാനം അന്ത്രപ്പേറിനെന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് നോവലിന്റെതല്ലാത്ത ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കും വിധം എഴുതിയ അനുബന്ധത്തിലൂടെ വായനക്കാരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നു നോവലിസ്റ്റ്. അതുതന്നെ ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യത്യസ്തമായ ഉത്തരങ്ങള്‍. വായനക്കാരന്റെ ചിന്താധാരകളോട് സത്യസന്ധത പുലര്‍ത്തിയെന്ന് ഓരോ വായനക്കാരനും തോന്നിയേക്കാവുന്ന ഉത്തരങ്ങള്‍! ഈ നോവല്‍ വായിച്ച ചിലരുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ അവരെല്ലാവരും അവര്‍ക്ക് കിട്ടിയ ഉത്തരങ്ങളില്‍ തൃപ്തരായിരുന്നു എന്നത് നോവലിസ്റ്റിന്റെ വിജയമായി കണക്കാക്കാമെന്ന് തോന്നുന്നു.


നോവലിന്റെ രചനക്കായി പുതിയ കാലത്തിന്റെ സങ്കേതങ്ങളായ ഓര്‍കൂട്ട്, ഫെയ്‌സ്ബുക്ക്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയെല്ലാം നന്നായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തെ മിത്തുകളുമായി അല്ലെങ്കില്‍ ഭാവനകളുമായി സന്നിവേശം ചെയ്തിരിക്കുന്നു നോവലിസ്റ്റ്. ചിലയവസരങ്ങളില്‍ വിക്കീപീഡിയ കണ്ടന്റുകള്‍ എന്ന് തോന്നുന്ന വിധം ചില ചരിത്ര വിവരണങ്ങള്‍... അങ്ങിനെ നോക്കുമ്പോള്‍ ചില ഭാഗങ്ങളിലെങ്കിലും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഛായ നോവല്‍ രചനയില്‍ വന്നിട്ടുണ്ടോ എന്ന് സംശയം തോന്നാം. അതുപോലെ തന്നെ പുസ്തകത്തിനുള്ളിലെ പുസ്തകത്തിലൂടെ നടത്തുന്ന കഥ പറച്ചില്‍ ടി.കെ. അനില്‍കുമാറിന്റെ അല്‍ കാഫിറൂന്‍ : സം‌വാദങ്ങളുടെ പുസ്തകം എന്ന പുസ്തകത്തെയും ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇത്തരം കൊച്ചു കൊച്ചു സാമ്യങ്ങളൊന്നും തന്നെ വ്യത്യസ്തതയില്ലാതെ പ്രമേയപരിസരങ്ങള്‍ നിരത്തി മടുപ്പിക്കുന്ന കുറെ വായനാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇക്കാലത്ത്, വേറിട്ട ഒരു പ്രമേയപരിസരത്തിന്റെ തിരഞ്ഞെടുപ്പിനാലും ആദ്യ പേജുമുതല്‍ മുന്നൂറ്റി നാല്പത്തി ഒന്‍പതാമത്തെ പേജുവരെ നിലനില്‍ക്കുന്ന മനോഹരമായ പ്രമേയപരിചരണത്താലും സമ്പുഷ്ടമാക്കിയ ഈ നോവല്‍ വായനയെ വേണ്ടെന്നുവെക്കുവാന്‍ കഴിയുകയില്ല.


ഈ നോവലില്‍ എനിക്കേറെ ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ ജീവിതകഥയുടെ അടുത്ത അദ്ധ്യായങ്ങള്‍ തേടിയുള്ള വ്യാഴചന്തകളുടെ അന്വേഷണമാണെന്ന് പറയും. വ്യാഴചന്തയിലെ അന്തേവാസിയാവാന്‍ നോവല്‍‌വായനയിലെ ഓരോ നിമിഷവും വല്ലാത്ത ത്വരയായിരുന്നു. ഒരു വേള മഞ്ഞവെയില്‍ മരണങ്ങളിലെ കഥാഗതിയെക്കാളും എന്നെ ഉത്തേജിതനാക്കിയത് പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത ‍അദ്ധ്യായം ആരുടെ പക്കല്‍ എന്ന് കണ്ടെത്തുവാനാണ്. അത് നിബുവിനും അച്ചായനും ബിജുവിനും അനിലിലും സുധിമാഷിനും നട്ടപ്പിരാന്തനും മുന്‍പേ കണ്ടെത്തുവാന്‍ ഞാന്‍ എന്റേതായ ശ്രമം നടത്തികൊണ്ടേയിരുന്നു. ഒരിടത്തും എന്നെ വിജയിപ്പിക്കാന്‍ അനുവദിക്കാതെ തന്നെ ബെന്യാമിന്‍ ഭം‌ഗിയായി ആ സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തി.


നോവലിസ്റ്റിന്റെ കാരക്റ്ററൈസേഷന്‍ പവറിനെ അംഗീകരിക്കാതെ വയ്യ. കഥാപാത്രങ്ങള്‍ക്ക് (പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന വ്യാഴചന്തകള്‍ക്ക്) അവരുടെ മേഖലയില്‍ വ്യക്തമായ ലേബല്‍ നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ റഹിം എന്ന അന്ത്രപ്പേറിന്റെ സുഹൃത്തിലേക്ക് വ്യാഴചന്തകള്‍ക്ക് കടന്നുചെല്ലുവാനുള്ള ഒരു പാതയും അന്‍പിന്റെ ഇമെയില്‍ വിലാസവും ബ്ലോഗ് എന്ന ആശയവും നട്ടപ്പിരാന്തന്‍ അല്ലാതെ മറ്റാരു പറഞ്ഞാലും അതവിടെ മുഴച്ചു നില്‍കും എന്ന് തോന്നി. (ഒരു പക്ഷെ നട്ടപ്പിരാന്തനെ അറിയുന്ന ഒരാളെന്ന നിലയിലാവും എനിക്ക് അത്ര കൃത്യമായി അത് ഫീല്‍ ചെയ്യുന്നത്) പക്ഷെ പാത്രസൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ഓരോരുത്തര്‍ക്കും വായനക്കാരുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പലയിടത്തും നട്ടപ്പിരാന്തനെ അല്ലാതെ മറ്റാരെയും അറിയില്ലെങ്കിലും അത് കണ്ടേത്തണ്ടത് ഇന്നയാളെന്ന തോന്നല്‍ വായനക്കാരനെന്നെ നിലയില്‍ എനിക്കുണ്ടായിരുന്നു. അന്ത്രപ്പേര്‍ കുടുംബാംഗങ്ങളിലൂടെ, മെല്‍‌വിനിലൂടെ, അന്‍പിലൂടെ, അനിതയിലൂടെ, ജസീന്തയിലൂടെ, സെന്തിലിലൂടെ ഡീഗോ ഗാര്‍ഷ്യയിലേക്കും ചേരര്‍ പെരുംതെരുവിലേക്കും ഉതിയന്‍ ചേരല്‍ തമിഴ് കഴകത്തിലേക്കും മെല്‍ജോ, ജിജോ, ശ്രീകുമാര്‍, മെറിന്‍ എന്നിവരിലൂടെ വല്യേടത്ത് വീട്, വില്യാര്‍‌വട്ടം, തൈക്കാട്ടമ്മ, മറിയം സേവ എന്നിവയിലേക്കും വായനക്കാരനെ എത്തിച്ചതില്‍ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. എന്തിനേറെ, നോവലിനൊടുവിലെ ഓരോ പാരഗ്രാഫുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരവിന്ദ് , ഷണ്‍‌മുഖം, ലീന എന്നീ കഥാപാത്രങ്ങള്‍ക്ക് വരെ നോവലില്‍ വ്യക്തമായ പ്രാധാന്യം ഉണ്ടാക്കുവാന്‍ കഴിയും വിധം കഥയെ വിന്യസിക്കുക വഴി ഒരു ആടുജീവിതത്തിന്റെ പേരില്‍ മാത്രം കാലത്തിന്റെ കണക്കെടുപ്പില്‍ അറിയപ്പെടേണ്ടയാളല്ല താന്‍ എന്ന് ബെന്യാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

58 comments:

സീത* പറഞ്ഞു... മറുപടി

വളരെ നല്ലൊരു അവലോകനം ഏട്ടാ...ആസ്വദിച്ചു വായിച്ചു.. നോവലാണോ വായിക്കുന്നതെന്ന തോന്നൽ ജനിപ്പിച്ചു.. കൂടാതെ വ്യാഴചന്തകളിലേക്കൊന്നു പോയി വരാൻ കൊതിപ്പിച്ചു നിർത്തി...അഭിനന്ദനങ്ങൾ

മാണിക്യം പറഞ്ഞു... മറുപടി

നന്നായി പറഞ്ഞു.അഭിനന്ദനങ്ങൾ.
ഇനി "മഞ്ഞവെയില്‍ മരണങ്ങള്‍"
കയ്യില്‍ കിട്ടും വരെ ഒരു സമാധാനമില്ല....
നല്ലൊരു നോവല്‍ പരിചയപ്പെടുത്തിയതിന് നന്ദി.

saju john പറഞ്ഞു... മറുപടി

മനോ.......

പലര്‍ക്കും പല വായനയായിരിക്കും ഈ നോവല്‍ തരിക എന്നതാണ് ഈ നോവലിന്റെ ഒരു പ്രത്യേകത എന്നു എനിക്ക് തോന്നുന്നു.

സസ്പന്‍സ് പൊളിക്കാതെ എന്നാല്‍ കഥാഗതിയെ സ്പര്‍ശിച്ചുകൊണ്ടുള്ള ഈ പുസ്തകറിവ്യൂ നന്നായി.


പിന്നെ ആരാ മുകളില്‍ ഒരു മാണിക്യം എന്ന പേര്........ഓര്‍മ്മയുണ്ടോ ഈ മൊകം???????

എന്തൊക്കെയുണ്ട് ചേച്ചി വിശേഷം.....സുഖമെന്ന് കരുതുന്നു.

Mohammed Kutty.N പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍ .ഇനി നോവല്‍ വാങ്ങും വരെ കാത്തിരിക്കുന്നു.

Junaiths പറഞ്ഞു... മറുപടി

നന്ദി ഗുരോ....ഈ പുസ്തകങ്ങളെല്ലാം വാങ്ങിക്കാന്‍ ആര് കാശ് തരും എന്നൊരു വ്യാകുലത വല്ലാതുണ്ടിപ്പോള്‍..

സുഗന്ധി പറഞ്ഞു... മറുപടി

മഞ്ഞവെയിലേല്‍ക്കണം.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

ഇതിന്‍റെ പ്രകാശന ചടങ്ങിനു പങ്കെടുക്കാന്‍ പറ്റിയിരുന്നു ഇവിടെ ബഹറിനില്‍ നിന്നും.
പുസ്തകം വായിച്ചില്ല.
കൂടുതല്‍ പരിചയപ്പെടുതലിനു നന്ദി മനോ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ബെന്യാമിൻ വീണ്ടും മലയാളനോവൽ സാഹിത്യത്തിന്റെ ടോപ്പ് സ്കോരറിലേക്ക് പോകുകയാണല്ലേ..
വളരെ നല്ല അവലോകനം കേട്ടൊ മനോരാജ്

നിരക്ഷരൻ പറഞ്ഞു... മറുപടി

ഉടനെ തന്നെ വായിക്കണം എന്ന തോന്നൽ ഉളവാക്കി. അവലോകനം വായിച്ച ഉടനെ പുസ്തകം വായിക്കണമെന്ന തോന്നൽ ഉണ്ടായാൽ അത് അവലോകനം എഴുതിയ ആളുടേയും വിജയമാണ്. മനോരാജിന് അഭിമാനിക്കാം. അഭിനന്ദനങ്ങൾ.

വാങ്ങിയ ഉടനേ പൊത്തകങ്ങൾ വായിക്കുന്ന ശീലം പണ്ടേയില്ല. കിട്ടാൻ ബുദ്ധിമുട്ടായെങ്കിലോ എന്ന് കരുതി ആവശ്യമുള്ള പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. അതിപ്പോ പാരയായി. ഇമ്മാതിരി വ്യാഴച്ചന്തയൊക്കെ നടക്കുമെന്ന് ആരറിഞ്ഞു. (ഇക്കൂട്ടരുടെ ഒരു വ്യാഴച്ചന്തയിൽ ഞാനും പങ്കെടുത്തിട്ടുണ്ട് കേട്ടോ ?)

എനിക്കിപ്പോൾ ഒരു ആശങ്കയേയുള്ളൂ. മഞ്ഞവെയിൽ മരണങ്ങൾ എങ്ങാനും ആരെങ്കിലും സിനിമ ആക്കിയാൽ ഈ നട്ടപ്രാന്തന്റെ റോൾ ആരു ചെയ്യും ? :)

siya പറഞ്ഞു... മറുപടി

മനോ .വളരെ നന്നായി എഴുതിയിരിക്കുന്നു .തീര്‍ച്ചയായും പുസ്തകം വാങ്ങും .നാട്ടില്‍ പോയപ്പോള്‍ വാങ്ങി കൊണ്ട് വന്ന ആടുജീവിതം ഈ അടുത്ത് ആണ് വായിച്ചു തീര്‍ന്നത് .ഒറ്റ ഇരുപ്പില്‍ ഇരുന്ന് വായിച്ചു തീരേണ്ട പുസ്തകം ...ഓരോ ദിവസം പിശുക്കി പിശുക്കി ആണ് വായിച്ചു തീര്‍ത്തത് ..അത് വായിച്ചു തീര്‍ന്നപ്പോള്‍ ബെന്യാമിൻ ടെ അടുത്ത ഒരു പുസ്തകം കൂടി വായിക്കണം എന്നും തോന്നിയിരുന്നു .അടുത്ത മാസം ഇവിടെ നിന്നും ഒരാള്‍ നാട്ടില്‍ പോകും . .''
മഞ്ഞവെയില്‍ മരണങ്ങള്‍''
വാങ്ങി വരാന്‍ പറയണം

വിനയന്‍ പറഞ്ഞു... മറുപടി

മൂന്നു ദിവസം മുഴുവന്‍ കിട്ടുന്ന ഒഴിവു സമയമെല്ലാം എടുത്താണ് ബുക്ക് വായിച്ചു തീര്‍ത്തത് ... ആടുജീവിതത്തോടു ഒപ്പമോ അതിനേക്കാളോ മികച്ച വായനാനുഭവം തന്നെയാണ് മഞ്ഞവെയില്‍ മരണങ്ങള്‍ . കഥാകാരന്‍ പറയുന്നു , ഏതൊരു നോവലിനും അഞ്ചു പേജിന്റെ സൌജന്യം അനുവദിച്ചിരിക്കുന്നു ; അതിനപ്പുറത്തേക്ക് വായനക്കാരനെ കൊണ്ട് പോകേണ്ടത് എഴുത്തുകാരന്റെ കടമയാണ് ഈ ആധുനിക യുഗത്തില്‍ . ആ പറഞ്ഞതിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന നോവല്‍. അപസര്‍പ്പക നോവല്‍ എന്ന് വിശേഷിപ്പിക്കാം എങ്കിലും ഒരു സസ്പെന്‍സ് എന്നതിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്നുണ്ട് ഈ നോവല്‍.

ഒരു വട്ടം കൂടി ഒരു മുഷിവും കൂടെ തീര്‍ച്ചയായും വായിക്കാവുന്ന നോവല്‍ - അതിനു കഥാപാത്രങ്ങളും കഥാപരിസരങ്ങളും മറക്കാന്‍ കഴിഞ്ഞിട്ട് വേണ്ടേ ...
Must read...

@Manoraj :- പരിചയപ്പെടുത്തിയത്‌ ഇഷ്ട്ടമായി . എങ്കിലും കഥയുടെ പ്രധാന ഭാഗങ്ങള്‍ എല്ലാം തന്നെ ഒരു സ്പോയിലാര്‍ അലെര്‍ട്ട് പോലും ഇല്ലാതെ പറഞ്ഞത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല...പ്രത്യേകിച്ച് കഥയുടെ ആദ്യ മധ്യ ഭാഗങ്ങളില്‍ വരുന്ന സംഭവങ്ങള്‍ പറഞ്ഞത് ഇത് വായിക്കാന്‍ പോകുന്നവരെ ഒട്ടും തൃപ്തിപ്പെടുത്തില്ല... ത്രെഡ് മാത്രം പറഞ്ഞാല്‍ അതായിരുന്നു നല്ലത് !.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

വളരെ നല്ല ഒരു പരിചയപ്പെടുത്തൽ, വായിച്ചിട്ടില്ല പുസ്തകം, മനോ ഒരു പ്രേരണയായി.

Lipi Ranju പറഞ്ഞു... മറുപടി

എന്തായാലും കഴിയുന്നതും വേഗം വായിക്കണം... അങ്ങനൊരു തോന്നല്‍ തരുന്നു ഈ അവലോകനം.. നന്ദി മനു...

Hashiq പറഞ്ഞു... മറുപടി

അപ്പോള്‍ ഇത് കയ്യില്‍ കിട്ടാന്‍ ഒരു രണ്ടു മാസം കൂടി കാത്തിരിക്കാം. നല്ലൊരു അവലോകനം. വായിക്കണം എന്ന തോന്നല്‍ ജനിപ്പിച്ചു.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

പരിചയപ്പെടുത്തലിനു നന്ദി, മനോ.

കാട്ടുപൂച്ച പറഞ്ഞു... മറുപടി

നാട്ടപ്പിരാന്തന്‍ ഇതിലെ ഒരു കഥാപാത്ര മാണല്ലേ. വളരെയധികം സന്തോഷം . എന്നാണാവോ ഒരു കോപ്പി കയ്യില്‍ കിട്ടുന്നത് . അവലോകനം നന്നായി . ആശംസകള്‍ .

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ നന്നായി മനോ .."മഞ്ഞവെയില്‍ മരണങ്ങള്‍" കയ്യില്‍ പെട്ടെന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു ....

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

നല്ല അവതരണം.. വായിക്കാനേറെ പ്രചോദനമേകുന്ന അവലോകനം .. നന്ദി.

Manoraj പറഞ്ഞു... മറുപടി

@ സീത* : വ്യാഴചന്തകളില്‍ പങ്കെടുക്കുവാന്‍ നമ്മള്‍ ആഗ്രഹിക്കും വിധമാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് തന്നെ.

@ മാണിക്യം : വായനക്ക് ശേഷം അഭിപ്രായം അറിയിക്കൂ

@ നട്ടപ്പിരാന്തന്‍ : നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ അഭിപ്രായം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പറഞ്ഞത് പോലെ പലര്‍ക്കും പല വായന തന്നെ ഇത് നല്‍കുന്നത്.

@ Mohammedkutty irimbiliyam : തേജസിലേക്ക് സ്വാഗതം. നന്ദി.

@ junaith : കാശ് എന്റെ അയര്‍ലണ്ടിലുള്ള ഒരു സുഹൃത്ത് നല്‍കും . ഉറപ്പ്:)

@സുഗന്ധി : അതെ ആ വെയിലേല്‍ക്കൂ :)

@ ചെറുവാടി : വായിക്കൂ ചെറുവാടി. നന്ദി.

@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : തീര്‍ച്ചയായും ഒരു ആടുജീവിതത്തില്‍ അളക്കപ്പെടേണ്ടയാളല്ല അദ്ദേഹം എന്ന് തെളിയിക്കുന്നു.

@ നിരക്ഷരൻ : പരിചയം ഇഷ്ടമായതില്‍ നന്ദി.
ഇവരുടെ വ്യാഴചന്തയില്‍ ഒന്ന് പങ്കെടുക്കണമെന്ന് എനിക്കുമുണ്ട്. അതിനുള്ള ഭാഗ്യമുണ്ടായല്ലേ..
സിനിമയാക്കിയാല്‍ ആ റോള്‍ നട്ട്സ് തന്നെ ചെയ്യും :) ഒരു സിനിമക്കുള്ള മിനിമം ഗ്രാമറൊക്കെ നട്ട്സിനുണ്ടേ :) നട്ട്സേ ചായ , പരിപ്പുവട മറക്കരുത്

@ siya : അതെന്തിനാ സിയാ പിശുക്കു പിശുക്കി വായിക്കുന്നേ.. ഹോ ഇങ്ങിനെ ഒരു പിശുക്കി

@ വിനയന്‍ : കഥയുടെ പ്രധാനഭാഗങ്ങളിലേക്കൊന്നും ഗഹനമായി കടക്കാതിരിക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് വിനയാ. ഒരു പക്ഷെ വിനയന്‍ പുസ്തകം വായിച്ചതിനാല്‍ അങ്ങിനെ തോന്നുന്നതാവും. എന്റെ അവലോകനത്തില്‍ നിന്നും പുസ്തകത്തിന്റെ കഥ ആര്‍ക്കും കിട്ടുമെന്ന് തോന്നുന്നില്ല. കഥയിലെ സസ്പെന്‍സ് നിലനിര്‍ത്തണമെന്നതായിരുന്നു ഇതെഴുതുമ്പോള്‍ മനസ്സില്‍. അതെവിടെയെങ്കിലും പാളിയെങ്കില്‍ ഇനി ഒന്നും ചെയ്യാനാവില്ലല്ലോ എന്ന വിഷമമുണ്ട്.

@ ശ്രീനാഥന്‍ : വായനക്ക് നന്ദി മാഷേ

@ Lipi Ranju : വായിക്കുവാന്‍ ശ്രമിക്കൂ.

@ ഹാഷിക്ക് : നന്ദി

@ റോസാപൂക്കള്‍ : നന്ദി

@ കാട്ടുപൂച്ച : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.

@ kochumol(കുങ്കുമം) : നന്ദി

@ ഇലഞ്ഞിപൂക്കള്‍ : നന്ദി

Anil cheleri kumaran പറഞ്ഞു... മറുപടി

ഒരു തവണ കൂടി വരാം.. നോവൽ വായിച്ചതിനു ശേഷം. :)

ഷാരോണ്‍ പറഞ്ഞു... മറുപടി

ഡീസി ബുക്സ് ആയതു വല്യ സമാധാനം...വളരെ കഷ്ടപ്പെട്ടാണ്‌ ആടുജീവിതം ഒപ്പിച്ചത്. ഒറ്റ ഡീസി കറന്റ് ഔട്ട്‌ലെട്ടുകളില്‍ ആടുജീവിതം കിട്ടാനില്ലാരുന്നു ഒരെടക്ക്.
റിവ്യു നന്നായി. ഇട്ടിക്കൊരയിലെ ഇന്റര്‍നെറ്റ്‌ ജീവിതം എഴുതിയത് വളരെ ബോര്‍ ആയാണ് എനിക്ക് തോന്നിയത്. വല്ലാത്ത ഒരു ഏച്ച്കെട്ടല്‍ ഫീല്‍ ചെയ്തു.

എസ്‌.കലേഷ്‌ പറഞ്ഞു... മറുപടി

nannayi,pustakathilekkulla ee shanakkathu

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

നന്ദി..വളരെ മനോഹരമായി പുസ്തക പരിചയം നടത്തിയിരിയ്ക്കുന്നൂ...ആശംസകള്‍.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

എടാ എല്‍ദോ... നിന്നെ സില്‍മേലെടുത്തെടാ... എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ മനോജേട്ടന്‍ പറഞ്ഞ പോലെ നട്ട്സിനെയും...?!
നല്ല അവലോകനം മനുവേട്ടാ.

കൊമ്പന്‍ പറഞ്ഞു... മറുപടി

ബെന്യാമിന്‍ നവ സാഹിത്യ ലോകത്ത് ഒരു വേറിട്ട വെക്തി തന്നെ
നല്ല അവലോകനം
പുസ്തകം പരിജയ പെടുത്തലിനു നന്ദി

നാമൂസ് പറഞ്ഞു... മറുപടി

വായിക്കാന്‍ തോന്നിപ്പിക്കുന്ന പരിചയപ്പെടുത്തല്‍..
ഇപ്പോള്‍, പലതും ഇങ്ങനെയൊക്കെയാ മേടിക്കുന്നതും വായിക്കുന്നതും.
നന്ദി, ഈ പരിചയപ്പെടുത്തലിനു.

yousufpa പറഞ്ഞു... മറുപടി

മഞ്ഞവെയിൽ മരണങ്ങൾ പുറത്തീരങ്ങിയതൊന്നും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. മനൊ പറഞ്ഞാണത് ഞാനറിഞ്ഞത്. എന്നാൽ, മനൊ അത് വാങ്ങുന്നതിനു മുൻപെ ഞാനത് മേടിച്ചു. വായിച്ചു തുടങ്ങി. ഈ വിവരം ഞാൻ മനൊ വോട് പറയുകയും ചെയ്തു. ഒപ്പം അതിന്റെ വശ്യതയേയും. പിന്നെ ഞങ്ങൾ മത്സരിച്ച് വായിക്കുകയായിരുന്നു.

പ്രതീക്ഷിക്കാം, മറ്റൊന്നുമയി സന്നിവേശിപ്പിച്ച ഒരാസ്വാദനം എന്നിൽ നിന്നും അടുഠു തന്നെ..

വേണുഗോപാല്‍ പറഞ്ഞു... മറുപടി

നല്ല ഒന്നാംതരം അവലോകനം ...
മഞ്ഞ വെയില്‍ മരണങ്ങള്‍ എത്രയും പെട്ടെന്ന് കൈക്കലാക്കാന്‍ പരിശ്രമിക്കുന്നു .... ആശംസകള്‍

സജി പറഞ്ഞു... മറുപടി

ഇട്ടിക്കോരയുമായി മഞ്ഞവെയിലിനെ താരതമ്യം ചെയ്യാനാവില്ല. ഇട്ടിക്കോരയിലേതുപോലെ, വിജ്ഞാനവും സെക്സും കോരി നിറച്ചിട്ടുമില്ല. എന്നെ ആകർഷിച്ച വിഷയങ്ങൾപലതാണ്: ഇതാ ചിലത്:

1. മെൽവിന്റെ പേരു പോലും വായിക്കാതെയാണ് ഞാൻ കഥയിൽ മുൻപോട്ടു പോയത്. അതിലേറെ പ്രസക്ത്മായ ഒരു പ്രശ്നത്തിന്റെ പിന്നാലെയായിരുന്നു. പക്ഷേ, കഥയിലെ ഏറ്റവും മനോഹര സൃഷ്ടിയായി ആ ദുരന്തകഥാപാത്രം മാറി.
2. കഥാന്ത്യത്തിനു ഒരു അപൂർണതയുള്ളതുപോലെ തോന്നും ഈ അവലോകനത്തിൽ.പക്ഷേ, ഏതു വായനക്കാരന്റേയും മനോധർമ്മത്തേക്കാൾ മെച്ചപ്പെട്ട ഒരു അന്ത്യം കഥാകാരൻ തന്നെ നൽകിയിട്ടുണ്ട്.
3. പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കഥയുടെ അന്ത്യഭാഗം തന്നെയാണ്.
4. ബന്യാമീൻ ഒരു അസാധരണ പ്രതിഭയാണന്നെതിനു തെളിവ് ആടു ജീവിതമല്ല - മഞ്ഞ വെയിൽ മരണങ്ങൾ ആണ്.(അഭിപ്രായം വ്യക്തിപരം).
5. കഥ നടക്കുന്ന ഡീഗോ ഗാർഷ്യയും സെലൂഷ്യയുമൊന്നും എന്നിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. പക്ഷേ,ഉദയം പേരൂരും, അർക്കദിയോക്കാന്മ്മാരും, മെനസിസ് ന്റെ വരവ്, കൂനൻ കുരിശു സത്യം ,കൽദായ പള്ളിയും പരിസര വർണ്ണനകളും ഒക്കെ, സി.വിയുടെ സ്ഥലകാല വിവരണത്തേക്കാളും മികച്ചു നിൽക്കുന്നു.

(ഇനി വിവരമുള്ളവർ പറയട്ടേ)

TURNING IN പറഞ്ഞു... മറുപടി

ഒരിക്കൽ നിങ്ങൾ വ്യാഴചന്തയിൽ വന്നാൽ നിങ്ങൾക്ക് അത് മറക്കാനാകാത്ത ഒരനുഭവമായിരിക്കും. അത് ബെന്യാമിൻ പറയുന്ന കാര്യങ്ങൾ തന്നെയാണ് കാര്യം .അത്രമേൽ വൈവിധ്യങ്ങളിലാണ് അതിന്റെ മേഞ്ഞ് പോക്കൽ

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

പുസ്തകം വാങ്ങണമെന്നും വായിക്കണമെന്നും തീരുമാനിച്ചു. വാങ്ങാനുള്ളതിന്റെ ലിസ്റ്റ് കൂടിക്കൂടി വരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ.

Vp Ahmed പറഞ്ഞു... മറുപടി

നല്ല അവലോകനം, ഇനി പുസ്തകം കിട്ടട്ടെ.

സ്മിത മീനാക്ഷി പറഞ്ഞു... മറുപടി

വളരെ നന്ദി, പുസ്തകം വായിച്ചില്ല, വായിക്കണം .

khader patteppadam പറഞ്ഞു... മറുപടി

വായിക്കാന്‍ കഴിഞ്ഞില്ല, നോവല്‍. അവലോകനത്തെപ്പ്റ്റി വായിച്ചു കഴിഞ്ഞിട്ട്

പാവത്താൻ പറഞ്ഞു... മറുപടി

നല്ല അവലോകനം. വായിക്കാൻ പ്രലോഭിപ്പിക്കുന്നു.. നന്ദി മനോ

മേല്‍പ്പത്തൂരാന്‍ പറഞ്ഞു... മറുപടി

എല്ലാവരുടേയും അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു....വായിക്കാനുള്ള അഭിവാഞ്ഛ ഉളവാക്കുന്ന പോസ്റ്റ്....ബാക്കി വായിച്ചിട്ടു പറയാം..!

Bindhu Unny പറഞ്ഞു... മറുപടി

"മഞ്ഞവെയില്‍ മരണങ്ങള്‍" ഇന്നലെ വാങ്ങി. “ഒരു സങ്കീർത്തനം പോലെ” പിടിച്ചിരുത്തുന്നതാണ് ഇതെങ്കിൽ ഞാനുടനെ പോയി വായിക്കട്ടെ. കൂടുതൽ മുൻ‌വിധി ഉണ്ടാകാതിരിക്കാൻ റിവ്യൂ ഓടിച്ചുവായിച്ചതേയുള്ളൂ. :)

M. Ashraf പറഞ്ഞു... മറുപടി

നന്നായി പറഞ്ഞു. ഇനി നോവല്‍ വായിക്കാം. അഭിനന്ദങ്ങള്‍

TPShukooR പറഞ്ഞു... മറുപടി

ഇങ്ങനെയൊരു നോവലിന്റെ അവലോകനം ഇത്ര നേരത്തെ ലഭ്യമാക്കിയതിന് വളരെ നന്ദി. ആടുജീവിതം പോലെ ഇതും ഒരു ജീവിത ഗന്ധിയായ കഥയായിരിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാരും പറഞ്ഞ പോലെ ഉടന്‍ നോവല്‍ സ്വന്തമാക്കി വായിക്കണം എന്നാണു ആഗ്രഹം. ഈ പോസ്റ്റ്‌ അതിനുള്ള പ്രചോദനം ആയെന്നു പറയാം.

വീകെ പറഞ്ഞു... മറുപടി

ബഹ്‌റീനിലെ പുസ്തകപ്രകാശനച്ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.
അവലോകനം നന്നായിരിക്കുന്നു മനോ....

Manoraj പറഞ്ഞു... മറുപടി

@കുമാരന്‍ | kumaran : തീര്‍ച്ചയായും കുമാരന്റെ ഒരു അവലോകനം തന്നെ പ്രതീക്ഷിക്കുന്നു.

@ഷാരോണ്‍ : ആടുജീവിതം ഇപ്പോള്‍ കോപ്പികള്‍ സുലഭമാണെന്ന് തോന്നുന്നു. മഞ്ഞവെയില്‍ മരണങ്ങളെ ഇട്ടിക്കോരയുടെ പകര്‍പ്പായി പറയുകയല്ല കേട്ടോ. ഇട്ടിക്കോരയിലെ ചില ഭാഗങ്ങള്‍ അല്ലെങ്കില്‍ വിവരണ രീതി അങ്ങിനെ ചിലയിടത്ത് തോന്നി എന്നേ അര്‍ത്ഥമുള്ളൂ. പക്ഷെ അതൊന്നും ബോറടിപ്പിക്കുന്നുമില്ല.

@എസ്‌.കലേഷ്‌ : സന്തോഷം കലേഷ് , തേജസിലേക്കുള്ള ഈ വരവിന്.

@വര്‍ഷിണി* വിനോദിനി : നന്ദി.

@ആളവന്‍താന്‍ : വായനക്ക് നന്ദി.

@കൊമ്പന്‍ : സത്യം. നന്ദി.

@നാമൂസ് : ഉപകാരപ്പെട്ടെങ്കില്‍ സന്തോഷം.

@yousufpa : സത്യത്തില്‍ ഇത്ര വേഗത്തില്‍ ഈ പുസ്തകം വായിക്കുവാന്‍ എന്നെ പ്രചോദിപ്പിച്ചത് ഇക്കയാണ്. അതിന് വലിയ നന്ദി. പിന്നെ എവിടെ പ്രതീക്ഷിക്കാം എന്ന് പറഞ്ഞ സംഭവം ?

@വേണുഗോപാല്‍ : നന്ദി.

@സജി : അച്ചായാ, ഇട്ടിക്കോരയിലെ പോലെ വിഞ്ജാനവും സെക്സും കോരി നിറച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇട്ടിക്കോരയില്‍ ഉപയോഗിച്ച ചില രീതികളുമായി സാമ്യം തോന്നി എന്നേ ഉദ്ദേശിച്ചുള്ളൂ. അച്ചായന്റെ കമന്റിലെ രണ്ടാമത്തെ പോയിന്റിനെ പറ്റി പറയുമ്പോള്‍ നോവലിനൊടുവില്‍ ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നതായി ഈ റിവ്യൂ തോന്നിയെങ്കില്‍ അത് എന്റെ എഴുത്തിന്റെ കുഴപ്പം തന്നെ. കാരണം ബെന്യാമിന്‍ നല്‍കിയത് കൂടാതെ നമുക്ക് മറ്റു ചില രീതികള്‍ അല്ലെങ്കില്‍ എന്‍ഡിങുകള്‍ കൂടെ തോന്നും എന്നേ ഉദ്ദേശിച്ചുള്ളൂ. ഞാന്‍ ഇതേ പറ്റി സംസാരിച്ച ചിലര്‍ക്കും അത് പോലെ ഫീല്‍ ചെയ്തു എന്ന് പറഞ്ഞിരുന്നു.

@TURNING IN : തേജസിലേക്ക് സ്വാഗതം. നന്ദി.

@Typist | എഴുത്തുകാരി : വാങ്ങിക്കൂ വായിക്കൂ.

@Vp Ahmed : പുസ്തകം വായിച്ചിട്ട് ഒരിക്കല്‍ കൂടെ വരൂ.

@സ്മിത മീനാക്ഷി : വായിക്കണം സ്മിത.

@khader patteppadam : തീര്‍ച്ചയായും.

@പാവത്താൻ : നന്ദി.

@മേല്‍പ്പത്തൂരാന്‍ : വായിച്ചിട്ട് പറയണം.

@Bindhu Unny : വീണ്ടും തേജസില്‍ കാണുന്നതില്‍ സന്തോഷം. പുസ്തകത്തിന്റെ വായനക്ക് ശേഷം വിശദമായ അഭിപ്രായവുമായി വീണ്ടുമെത്തുമെന്ന് കരുതുന്നു.

@എം.അഷ്റഫ്. : നന്ദി.

@Shukoor : പ്രചോദനമായെന്നറിയുമ്പോള്‍ സന്തോഷം.

@വീ കെ : നന്ദി വി.കെ

അനാഗതശ്മശ്രു പറഞ്ഞു... മറുപടി

നോവലിന്റെ റ്റൈറ്റില്‍ വാങ്ങി വായിക്കുന്നതില്‍ നിന്നും ഡിസ്‌ റ്റ്രാക്റ്റ്‌ ചെയ്തിരുന്നു..മനോയുടെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വായിക്കണം എന്ന തോന്നല്‍ ഉണ്ടാക്കി.. നന്ദി മനോരാജ്‌

നിരക്ഷരൻ പറഞ്ഞു... മറുപടി

ഇന്നലെ രാത്രി തുടങ്ങിയ വായന, ഇന്ന് വെളുപ്പിന് 3 മണിക്കാണ് അവസാനിപ്പിച്ചത്. ഉദ്വേഗഭരിതമായിരുന്നു ഈ രാത്രി. കൈയ്യോടെ ബന്യാമിനെ വിളിച്ച് അഭിപ്രായം നേരിട്ട് പറയുകയും ചെയ്തു.

@ നട്ടപ്രാന്തൻ - പിതാക്കന്മാരുടെ മുറിയിൽ നിന്ന് അന്ത്രപ്പേരിന് കിട്ടിയ ആ ഒരു ‘കൊച്ചു‘പുസ്തകത്തിന്റെ മുഴുവൻ ഭാഗങ്ങളും വായിക്കാൻ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നുണ്ടല്ലോ, നോവലിൽ.

സാധനം എന്റെ കൈയ്യിലുണ്ട്. നേരിട്ട് വന്ന് വേണ്ടതുപോലെയൊക്കെ കണ്ടാൽ ഒന്ന് വായിക്കാൻ മാത്രം തരാം. എന്തേയ് ? :) :)

Myna പറഞ്ഞു... മറുപടി

പുസ്തകം വായിക്കാന്‍ തുടങ്ങിയിട്ട താഴെവെച്ചില്ല എന്നതാണ് സത്യം. വായിച്ചു തീര്‍ന്നതേ Google ല്‍ ഒന്നു തപ്പിയാതാ...

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു... മറുപടി

വായനയും രചന പോലെതന്നെ ഒരു സര്‍ഗപ്രക്രിയയാണ്.ഒരു നല്ല കൃതി അത് രചിക്കുന്നവനെയും വായനക്കാരനെയും ഒരു പോലെ ഉയര്‍ത്തുന്നു.വായനക്കാരനെ വായനക്കാരനായി മാത്രം അവശേഷിപ്പിക്കുന്ന ഒരു കൃതി ഉല്‍കൃഷ്ടകൃതിയാകുന്നില്ല.അതു വായിക്കുമ്പോള്‍ വായനക്കാരനേയും സാഹിത്യകാരനാക്കണം.അവനെ വെറുതെയിരിക്കാന്‍ ആ രചന അനുവദിക്കരുത്.ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" വായിച്ച എന്റെ പ്രിയ കൂട്ടുകാരനും ഇതു തന്നെയാണ് സംഭവിച്ചത്....അഭിനന്ദനങ്ങള്‍ മനോ......

സജി പറഞ്ഞു... മറുപടി

ഒരു വ്യക്തിപരമായ കുറിപ്പ്:

@അത് നിബുവിനും അച്ചായനും ബിജുവിനും അനിലിലും സുധിമാഷിനും നട്ടപ്പിരാന്തനും മുന്‍പേ കണ്ടെത്തുവാന്‍ ഞാന്‍ എന്റേതായ ശ്രമം നടത്തികൊണ്ടേയിരുന്നു.

പുസ്തകത്തിൽ അച്ചായൻ എന്ന് പറഞ്ഞിരിക്കുന്നത് നിബുവിനെ തന്നെയാണ്. എഴുതിയത് മനോരാജ് ആയതുകൊണ്ട് അത് ഞാനാണെന്ന ധ്വനിഉണ്ടായോ എന്നൊരു സംശയം!
വ്യാഴചന്തയിലെ ചർച്ചകൾ രസകരമായിതോന്നിയിട്ടുണ്ടെങ്കിലും ഒരിക്കലും ഞാൻ പങ്കെടുത്തിട്ടില്ല.

വ്യാഴ ചന്ത നടക്കുമ്പോൾ കുന്തിരിക്കം മണക്കുന്ന "ഇടുക്കവും ഞെരുക്കവുമുള്ള" വഴിയിലൂടെയായിരുന്നു എന്റെ യാത്ര.

Minesh Ramanunni പറഞ്ഞു... മറുപടി

സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ നിരാശപ്പെടുത്തിയ പുസ്തകമായിരുന്നു മഞ്ഞ വെയില്‍ .ആട് ജിവിതം നല്‍കിയ പ്രതീക്ഷ വെച്ച് വായിച്ചപ്പോള്‍. അത് ബെന്യാമിനുമായി പങ്കു വെക്കുകയും ചെയ്തു. പിന്നീട് രണ്ട്മാതൊരു വായനവേണ്ടി വന്നു അത് ആസ്വദിക്കാന്‍. ഇട്ടിക്കോര ക്കും മുന്‍പ് ദാന്‍ ബ്രൌണ്‍ കൊണ്ട് വന്ന എഴുത്തിന്റെ രീതികളാണ് മഞ്ഞ വെയിലും ഇട്ടിക്കൊരയും ഉപയോഗിച്ചത്. ചേതന്‍ ഭാഗത്തോ പാവ്ലോ കൊയ്ലോയോ എവിടൊക്കെയോ മിന്നി മറയുന്നതായും തോന്നും . മനോ പറഞ്ഞതുപോലെ ഇട്ടിക്കൊരയില്‍ കൊരക്ക് കൊടുക്കലും മഞ്ഞ വെയിലിലെ മറിയം സേവയും ഡാവിഞ്ചി കോഡിലെ സേക്രഡ് മാരെജും എല്ലാം ഒരേ മൊട്ടില്‍ വിരിഞ്ഞ പൂക്കള്‍ ആയെ തോന്നൂ.അതോടൊപ്പം സീക്രറ്റ് സൊസൈറ്റികള്‍ എന്ന കണ്സെപ്റ്റ്, മതം രാഷ്ട്രീയം ചരിത്രം എന്നിവ സമന്വയിപ്പിച്ച രചനാ രീതികള്‍ എല്ലാം ദാന്‍ ബ്രൌണ്‍ ശൈലിയോട് നല്ല സമാനത തോന്നിക്കുന്നു. എന്നാലും പുതിയ രീതികള്‍ പരീക്ഷിക്കുന്നതില്‍ ബെന്യാമിന്‍ കാണിക്കുന്ന ആര്‍ജവം അഭിനന്ദനീയമാണ്

MINI.M.B പറഞ്ഞു... മറുപടി

പുസ്തകം വായിച്ചിരുന്നു. നല്ല അവലോകനം.

സന്യാസി പറഞ്ഞു... മറുപടി

ബൂലോകത്തും സന്തോഷ്‌ പണ്ഡിറ്റ് മാര്‍ ഇത് കൂടി വായിക്കണേ

Manoraj പറഞ്ഞു... മറുപടി

‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ വായന കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ നോവലിസ്റ്റുമായി ആശയവിനിമയം നടത്തണമെന്ന് ഒരാഗ്രഹം തോന്നി. അദ്ദേഹവുമായി ഇമെയില്‍ വഴി നടത്തിയ ചെറിയ ഒരു അഭിമുഖമാണ് ഇത്. ആദ്യമായാണ് ഇത്തരം ഒരു സാഹസത്തില്‍ ഏര്‍പ്പെടുന്നത്. അതിന്റെ എല്ലാ പരാധീനതകളും ഇതിനുണ്ടാവാം. എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ സമയം കണ്ടെത്തിയ ബെന്യാമിനോട് നന്ദി അറിയിക്കട്ടെ.

http://manorajkr.blogspot.com/2011/11/blog-post.html

ബിന്ദു കെ പി പറഞ്ഞു... മറുപടി

മനോ, ഈ റിവ്യു ഞാൻ ഇപ്പോഴാണ് വായിക്കുന്നത്. നിരക്ഷരനാണ് ഇത് ചൂണ്ടിക്കാണിച്ചുതന്നത്. അവലോകനം വളരെ നന്നായിരിക്കുന്നു. വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുകളിലാണ് ഇനി മഞ്ഞവെയിൽ മരണങ്ങൾക്ക് സ്ഥാനം.

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു... മറുപടി

ഞാന്‍ ഇന്നാണ് വായിച്ചു തീര്‍ത്തത്, തീര്‍ത്താല്‍ ഒരു കമന്റ്‌ ഇവിടെ ഇടാന്‍ ഞാന്‍ ബൂക്മാര്‍ക്ക്‌ ചെയ്തു വെച്ചത, അത് പോട്ടെ പുസ്തകത്തെ കുറിച്ച് പറയാം,

വായിച്ചു മതിയായില്ല എന്ന് പറയാം, ഇനിയും ആ കഥ വായിക്കാന്‍ പറ്റില്ലല്ലോ എന്ന സങ്കടം തോന്നുന്നു, അത്രയ്ക്കായിരുന്നു ഈ നോവലിന്റെ ത്രില്ല്നെസ്സ് , മനോ എട്ടന്‍ പറഞ്ഞ പോലെ അടുത്ത ബാഗത്തിനായുള്ള അന്വേഷണം ആണ് ഏറ്റവും ത്രില്‍ തരുന്നത്.

ഒരു വ്യത്യസ്ത കാര്യം പറയട്ടെ, നോവല്‍ വായിച്ചു നിര്‍ത്തുമ്പോള്‍ ക്രിസ്റ്റിയും മെര്‍ലിനും തമിലുള്ള പ്രണയം മനസ്സില്‍ തട്ടുന്നു, എന്തിനാണ് മേര്ലിനെ കൊന്നത്?, കഥയില്‍ ഒരു അത്ര പ്രാധാന്യം ഒന്നുമില്ല ആ പ്രണയത്തിന് എങ്കിലും ക്രിസ്റ്റി അവളെകുറിച്ച് ആലോചിക്കുന്ന ചില നിമിഷങ്ങള്‍ ശരിക്കും മനസ്സില്‍ തട്ടുന്നുണ്ട്.

വളരെ മനോഹരമായ കൃതി

Bijimon Poomuttam പറഞ്ഞു... മറുപടി

ആടുജീവിതത്തിന്റെ കഥാകാരനെ ഇന്ന് പരുമല പള്ളിയില്‍ വെച്ച് കാണുവാന്‍ സാധിച്ചു.. നല്ല അനുഭവം ആയിരുന്നു.. ഒരു കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്...ആസ്വാദകര്‍ക്കായി ആ വീഡിയോ ഉടന്‍ എത്തും..

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

മനോ,ഇന്നലെയാണ് പുസ്തകം വായിച്ചു തീർന്നത്. വളരെ നല്ലൊരു വായനാനുഭവം.

Shukoor C Manapat പറഞ്ഞു... മറുപടി

മനുഷ്യനെ മിനക്കെടുത്താന്‍ ഓരോന്നു എഴുതിക്കൂട്ടിക്കോളും.
ക്രിസ്റ്റിക്ക് എന്തുപറ്റി എന്നറിയാനുള്ള ആകാംക്ഷ വായനക്കാര്‍ക്കുണ്ടാവില്ലേ? അത് പോലെ സെന്തില്‍ എന്തിനു കൊല്ലപ്പെട്ടെന്നും ആര് കൊല്ലിച്ചെന്നും, ക്രിസ്റ്റിയുദെ പപ്പക്ക് എന്ത് സംഭവിച്ചെന്നും അറിയണം.
ഏതെങ്കിലുമൊരു ഭ്രാന്ത്രാശുപത്രിയിലെങ്കിലും ക്രിസ്റ്റിയെ നിബുവിണോ ബെന്യാമിന് തന്നെയോ കണ്ടെത്തി നോവല്‍ അവാസാനിപിച്ചാല്‍ മതിയായിരുന്നു.
വായിച്ചു കഴിഞ്ഞ് ക്രിസ്റ്റിയുടെ കാര്യം ആലോചിച്ച് ബേജാറായിട്ട് ഉറക്കം കിട്ടുന്നില്ല ഭായ് ....

sangeetha പറഞ്ഞു... മറുപടി

valare nalla avalokanam etta..enne ormayundennu karuthunnu..

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ബെന്യാമിന്റെ മഞ്ഞ വെയില്‍ മരണങ്ങള്‍ കഴിഞ്ഞ ദിവസം വാങ്ങി.രണ്ടര ദിവസം കൊണ്ട് അത് വായിച്ചു തീര്‍ത്തു.ആരെക്കാളും ഇത് വായിച്ച ഞാന്‍ ത്രില്ലടിച്ചു .കാരണം ഇതില്‍ വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്ന 'ഉദയംപേരൂര്‍ ' എന്റെ ഉദയംപേരൂര്‍ ആണ്. എന്‍റെ നാട്. പണ്ട് സ്കൂളില്‍ പഠിച്ച കാലത്ത് ചരിത്രം പഠിക്കുമ്പോള്‍ 'ഉദയംപേരൂര്‍ സുന്നഹദോസ് 'എന്ന് പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത് കണ്ടിട്ട് ഞങ്ങള്‍ കുട്ടികള്‍ അത് എപ്പോഴും ഉറക്കെ വായിക്കുമായിരുന്നു. ഇപ്പോള്‍ ഇതാ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായി മാറിയ ബെന്യാമിന്റെ പുസ്തകത്തിന്റെ എന്‍റെ പ്രിയപ്പെട്ട നാടാണ് ഒന്നാം ഭാഗം. വില്ലാര്‍വട്ടം സ്വരൂപം, തോമാരാജാവിന്‍റെ സുന്നഹദോസ് പള്ളിയിലെ കബറിടം എല്ലാം ആവേശത്തോടെ ഞാന്‍ വായിച്ചു. ഇതിലെ ഫിക്ഷന്‍ എന്തുമാകട്ടെ അതിലെ വലിയേടത്തു വീട് എന്‍റെ നാട്ടിലെ ഒരു വീടായിരിക്കും,അതിലെ കൊച്ചുപള്ളി സിമിത്തേരിയില്‍ ഉറങ്ങുന്ന മെല്‍വിന്‍ ഞാന്‍ അറിയുന്ന ഒരു പെണ്കുട്ടിയായിരിക്കും. ബെന്യാമിന്‍ കുറെ കൊല്ലം മുമ്പ്‌ എഴുതിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത് ഞാനുമായിരിക്കും എന്‍റെ നാട്ടിലെ പ്രിയപ്പെട്ട തൈക്കാട്ട് പള്ളി, സുന്നഹദോസ് പള്ളി,നടക്കാവ് അമ്പലം എല്ലാം എന്‍റെ കണ്മുന്നില്‍ വന്നു. മറിയം സേവ മാത്രം എനിക്ക് ദഹിച്ചില്ല.കാരണം തൈക്കാട്ടമ്മ ഉണ്ണിയെ കയ്യിലേന്തിയ ഞങ്ങളുടെ പ്രിയ കന്യാ മറിയമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും 'എന്‍റെ തൈക്കാട്ടമ്മേ...."എന്ന വിളി കേട്ടാണ് ഞങ്ങള്‍ ഉദയംപേരൂര്‍ക്കാര്‍ വളര്‍ന്നത്‌ .ചിലപ്പോള്‍ തലമുറകള്‍ക്ക് മുമ്പ് മറിയം സേവ ചെയ്ത മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നിക്കാം .ഉദയംപേരൂര്‍ക്കാരില്‍ നിന്ന് തന്നെയാണ് ഈ അറിവ്‌ കിട്ടിയത് എന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട് . മഞ്ഞവെയില്‍ മരണങ്ങള്‍ ഇറങ്ങി ഇത്രയും കാലമായിട്ടും ഞാനറിഞ്ഞില്ലല്ലോ എന്‍റെ നാട് ഈ കഥയില്‍ അത്ര പ്രാധാന്യമുള്ള ഒന്നാണെന്ന്. കുറച്ചു നാള്‍ മുമ്പ്‌ ഒരാള്‍ എന്നോടു പറഞ്ഞിരുന്നു അതില്‍ ഉദയംപേരൂരിനെ പറ്റി പറയുന്നുണ്ടെന്ന് പക്ഷെ ഇത്രക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല. നന്ദി പ്രിയ എഴുത്തുകാരാ

Unknown പറഞ്ഞു... മറുപടി

എന്ത് കൊണ്ട് പേര് മഞ്ഞ വെയിൽ മരണങ്ങൾ?