രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.
'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന് ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .
മുറ്റത്ത് നില്ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.
തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത വന്നതില്‍ പിന്നെ!!
ഒരു കാലത്ത് കമലമ്മക്ക് ഈ റേഡിയോയുടെ ശബ്ദം കേല്‍ക്കുന്നതേ അലര്‍ജ്ജിയായിരുന്നു. പ്രഭാകരകൈമളാണെങ്കില്‍ സ്റ്റേഷന് തുറക്കുമ്പോള്‍ മുതല്‍ അത് തുറന്നുവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.
"അതേയ്... അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിങ്ങള്‍ക്ക് കേട്ടാല്‍ പോരെ? വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ?"- കമലമ്മ കൈമളോട് എപ്പോഴും ചോദിക്കും.
പ്രഭാകരകൈമളുടെ റേഡിയോ ഭ്രമം പരിസരവാസികള്‍ക്കെല്ലാം അറിയാം. രാവിലെ റേഡിയോ സ്റ്റേഷന് തുറക്കുമ്പോള്‍ കൃത്യമായി കൈമളുടെ റേഡിയോയും ഓണ്‍ ആയിട്ടുണ്ടാവും. അതും ചെറിയ വോളിയത്തിലൊന്നുമല്ല. പരിസരവാസികള്‍ക്ക് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയിലായിരുന്നു അതിന്റെ ശബ്ദം ക്രമീകരിച്ചിരുന്നത്. ഇതെങ്ങിനെ ഇത്ര കൃത്യമായി കൈമള്‍ ആ സമയത്ത് റേഡിയോ ഓണ്‍ ചെയ്യുന്നു എന്ന് പലരും കമലമ്മയോട് കൈമള്‍ കേള്‍ക്കാതെ അടക്കം ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ കമലമ്മക്ക് അതൊരു പരിഹാസമായി തോന്നിയിരുന്നു. പിന്നീട് അവരില്‍ പലരും അവരവരുടെ വീട്ടുപണികള്‍ വരെ ക്രമീകരിക്കുന്നത് ഈ റേഡിയോ ഭാഷണത്തിനനുസരിച്ചാണെന്ന് മനസ്സിലായപ്പോള്‍ കമലമ്മ കൈമളോട് അതേ കുറിച്ച് ഒന്നും പറയാതായി.
റേഡിയോ പ്രോഗ്രാമും കേട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ചടഞ്ഞുകൂടുന്ന ഒരാളൊന്നുമായിരുന്നില്ല കൈമള്‍. പരിപാടികള്‍ ശ്രവിക്കുന്നതോടൊപ്പം തന്നെ വീട്ടിലെ അത്യാവശ്യം ചെറിയ പുറം പണികള്‍ അദ്ദേഹം ചെയ്യുമായിരുന്നു.. കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൃത്യതയും വേണമെന്നതും കൈമള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രഭാതഭേരി കഴിഞ്ഞ് വിവിധഭാരതി തുടങ്ങുമ്പോഴേക്കും കൈമള്‍ പ്രഭാത ഭക്ഷണത്തിനായി ഇരുന്നിട്ടുണ്ടാവും. പ്രഭാതഭേരി കഴിയുമ്പോഴേക്കും കൈമളിനുള്ള ആവി പറക്കുന്ന പുട്ടും കടലയും മേശപ്പുറത്തെത്തിക്കുവാന്‍ ചില സമയങ്ങളില്‍ കമലമ്മ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അന്നേരം ഭക്ഷണം ശരിയായിട്ടില്ലെങ്കില്‍ പിന്നീട് ഒന്‍പത് മണിയോടെ വിവിധഭാരതി കഴിയുമ്പോഴാവും ഭക്ഷണം കഴിക്കുക. വിവിധഭാരതിയുടെ സമയത്താണ് സുദീര്‍ഘമായ പത്രപാരായണം. അത്രയേറെ ചിട്ടവട്ടങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു കൈമള്‍.
ഇനിയിപ്പോള്‍ ആ ചിട്ടവട്ടങ്ങളെ പറ്റി പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടോടടുക്കുന്നു. ഒരു ചെറിയ വയറുവേദനയായിട്ട് തുടങ്ങിയതാണ്. കൃത്യം ഒരു മാസക്കാലം ഹോസ്പിറ്റലില്‍. കഴിഞ്ഞ ലോകസഭാ ഇലക്ഷന് വോട്ടും ചെയ്തിട്ട് ഹോസ്പിറ്റലിലേക്ക് പോയതാണ്. ഇലക്ഷന് റിസല്‍ട്ട് വന്ന അന്ന് തിരികെ കൊണ്ട് വന്നത് കൈമളുടെ ചേതനയറ്റ ശരീരവും. കമലമ്മ ഓര്‍ക്കുകയായിരുന്നു.. ഓര്‍മ്മയുടെ കാര്യത്തില്‍ കമലമ്മ പണ്ടേ കണിശക്കാരിയാണ്. അന്ന് ഹോസ്പിറ്റലില്‍ മരുന്നുകളും ഡ്രിപ്പുകളുമായി ഭക്ഷണം പോലും നേരെചൊവ്വെ കഴിക്കാന്‍ കഴിയാതെ കിടക്കുമ്പോഴും ആദ്യത്തെ ഒരാഴ്ചയോളം മുടങ്ങാതെ അദ്ദേഹം റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചിരുന്നു എന്നതൊക്കെ ഓര്‍ത്ത് കമലമ്മയുടെ കണ്‍കോണുകളില്‍ വെള്ളം നിറഞ്ഞു.
പേരാലില്‍ ഇരുന്ന് കാക്ക ഒരുവട്ടം കൂടെ കരഞ്ഞു. സമയം ഒന്‍പതോടടുക്കുന്നു. വിവിധഭാരതി കഴിയുന്ന സമയം! ഇത് വരെ റേഡിയോയുടെ സ്വരം കേള്‍ക്കാത്തത് കൊണ്ടാണോ കാക്ക കരയുന്നത്? എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു. കൈമളുടെ മരണശേഷമാണ് കമലമ്മ റേഡിയോ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ. അതും ആദ്യം കുറച്ച് ദിവസം റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ പതിവായി മുറ്റത്തെ പേരാലില്‍ വന്നിരിക്കുന്ന കാക്കയുടെ സാമീപ്യം മനസ്സിലായത് കൊണ്ട് മാത്രം!! വളരെ യാദൃശ്ചികമായാണ് കാക്ക കമലമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.
കൈമളുടെ മരണശേഷം കുറേ ദിവസത്തേക്ക് വല്ലാത്ത ഒരു മൂകതയായിരുന്നു.. എന്തിനോടും ഒരു നിസ്സംഗഭാവം. കൊച്ചുമോന്റെ കളിചിരികളാണ് പിന്നീട് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവന്റെ കുസൃതികളില്‍ റേഡിയോയുടെ നോബുകളില്‍ പിടിച്ച് തിരിക്കുകയും റേഡിയോ ഒച്ച വെക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പിന്നിലോളിക്കുകയും ഒക്കെ ഒരു പതിവായി. ആ കരച്ചില് മാറണമെങ്കില്‍ പിന്നെ അവനെയും കൊണ്ട് തൊടിയിലേക്ക് ഇറങ്ങണം. അതിനു വേണ്ടി തന്നെയാണ് കുറുമ്പന്റെ ഈ വികൃതികള്‍ എന്ന് കമലമ്മക്കും അറിയാം. അത്തരം ഒരവസരത്തിലാണ് പേരാലില്‍ ഇരിക്കുന്ന കാക്ക ശ്രദ്ധയില്‍ പെട്ടത്. ഒരു കാക്ക... അതില്‍ ഇത്ര ശ്രദ്ധിക്കാനെന്തെന്ന് തോന്നാം. പക്ഷെ, തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇതേ അവസരത്തില്‍ കാക്കയെ പേരാലില്‍ കണ്ടോപ്പോള്‍ കമലമ്മക്ക് മനസ്സില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍. ഒരു പരീക്ഷണമെന്ന നിലയില്‍ പിന്നെ കമലമ്മ തന്നെ റേഡിയോ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്ത് നോക്കി. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നു വന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ച് സമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞ് വിളിച്ച് പറന്നുപോകും. കാ കാ എന്നാര്‍ത്തലച്ചുള്ള കരച്ചിലില്‍ 'കമലേ കമലേ' എന്ന ദയനീയമായ വിളി അവര്‍ കേട്ടു തുടങ്ങി. അങ്ങിനെയാണ് കമലമ്മ റേഡിയോ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുവാനും പേരാലിലേക്ക് എപ്പോഴും ശ്രദ്ധിക്കാനും തുടങ്ങിയത്.
അതോടെ കമലമ്മയുടെയും ദിനചര്യകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രാവിലെ റേഡിയോയും ഓണ്‍ ചെയ്ത് വരാന്തയിലെ ചാരുകസേരയില്‍ അവര്‍ വന്നിരിക്കും. കൃത്യമായി കാക്കയും പേരാലില്‍ എത്തിയിട്ടുണ്ടാവും! വാര്‍ത്തകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മയും വാര്‍ത്ത ശ്രദ്ധിക്കും. അങ്ങിനെയാണ് ട്രെയിനില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കമലമ്മ അറിഞ്ഞത്. അന്ന് വൈകുന്നേരം മരുമകളോട് ഓഫീസ് എന്ന ഒറ്റ വിചാരത്തോടെ ഇരിക്കാതെ നേരത്തും കാലത്തും വീട്ടിലെത്തണമെന്നും വീട്ടിലിരിക്കുന്നവരുടെ ആധി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുമൊക്കെ സ്നേഹപൂര്‍വ്വം ശാസിച്ച് ഒടുവില്‍ കാലം ശരിയല്ല മോളേ എന്നൊരു ദീര്‍ഘനിശ്വാസവും വിടുമ്പോള്‍ രാവിലെ അവളുടെ കാര്യത്തില്‍ തനിക്കൊരു ശ്രദ്ധയുമില്ലെന്നും അവളാകെ കോലംകെട്ടെന്നും പറഞ്ഞ് കൈമള്‍ ദ്വേഷ്യപ്പെട്ടതും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കമായപ്പോള്‍ താന്‍ കരഞ്ഞു പോയതും പിന്നെ ആശ്വസിപ്പിച്ചതും ഒക്കെയായിരുന്നു കമലമ്മയുടെ മനസ്സില്‍. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തോടെ റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം തലയാട്ടി താളം പിടിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മക്ക് ചെറിയ നാണമൊക്കെ വരും. കൈമളുടെ മുഖത്തേക്ക് നോക്കാനാവാതെ അവര്‍ നവവധുവിനെ പോലെ വ്രീളാവിവശയായി തലകുമ്പിട്ടിരിക്കും. ഈ കൈമളിതെന്താ ഇങ്ങിനെയെന്നാവും അപ്പോള്‍ കമലമ്മ ചിന്തിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും കൈമളുടെ സാന്നിദ്ധ്യം അവര്‍ വല്ലാതെ അടുത്തറിയാന്‍ തുടങ്ങിയിരുന്നു. ക്രമേണ അവരുടെ ദിനചര്യകളിലേക്ക് അവര്‍ പോലും അറിയാതെ കൈമള്‍ പരകായപ്രവേശം ചെയ്യാന്‍ തുടങ്ങി. പ്രഭാതഭേരി കഴിയുമ്പോഴേക്കും കമലമ്മക്കും പ്രഭാതഭക്ഷണം നിര്‍ബന്ധമായി. വിവിധഭാരതി സമയത്ത് പത്രപാരായണം ശീലമാക്കി. വിവിധഭാരതി കഴിയുമ്പോളേക്കും കമലമ്മയുടെ മുഖത്ത് നിരാശാഭാവം വിടരും. പിന്നെ ഉച്ചനേരത്തുള്ള ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങും വരെ അവര്‍ക്ക് വീര്‍പ്പുമുട്ടലാണ്. ഇതിനിടയിലെപ്പോഴൊക്കെയോ പരാതികളും പരിഭവങ്ങളും കൂടെ പറയാന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്നും കമലമ്മ മെല്ലെ കരകയറി തുടങ്ങി. രാവിലെ തന്നെ ഓഫീസുകളിലേക്ക് പോകുന്ന മകനും മരുമകളും ഇതൊന്നും അറിഞ്ഞുമില്ല.
ഇതുപോലെ കാക്കയോട് എന്തൊക്കെയോ പയ്യാരംപറച്ചിലുമായി ഇരിക്കുമ്പോഴാണ് രണ്ട് ദിവസം മുന്‍പ് പെട്ടന്ന് ഒരു പൊട്ടലും ചീറ്റലുമായി റേഡിയോയുടെ പ്രവര്‍ത്തനം നിലച്ചത്. അന്ന് കുറേ ഒച്ചവെച്ചാണ് കാക്ക തിരികെ പോയത്. ഒന്നിനും ഒരു സൂക്ഷ്മതയില്ലെന്നും എല്ലാത്തിനോടും പഴയ അതേ അലസഭാവം തന്നെയാണ് നിനക്കെന്നും പറഞ്ഞ് വല്ലാതെ വഴക്ക് പറഞ്ഞപോലെ കമലമ്മക്ക് തോന്നി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. വൈകുന്നേരം മോന് വന്നപ്പോള്‍ റേഡിയോക്ക് എന്തോ പറ്റിയെന്നും അതൊന്ന് നന്നാക്കി തരുമോ എന്നും ചോദിച്ചെങ്കിലും നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അവനും അത് മറന്നെന്ന് തോന്നുന്നു. രണ്ട് ദിവസമായി രാവിലെ വന്നിട്ട് വല്ലാത്ത മനോവിഷമത്തോടെ തിരികെ പോകുന്ന കാക്കയെ കണ്ട് കമലമ്മയുടെ കണ്ണുനിറയുണ്ട്.
കൈമളും ആ റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി കൈമള്‍ വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. അന്നൊക്കെ ടിവി അത്രക്ക് പ്രചാരമായിട്ടില്ല. അതിനേക്കാളേറെ, മാസവരുമാനക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ സ്വപ്നങ്ങളിലേക്ക് ടിവിയൊന്നും എത്തിനോക്കാന്‍ മടിക്കുന്ന കാലവും. പിന്നീട് ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെ ഒട്ടേറെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കാലാകാലങ്ങളിലായി വീട്ടിലെ ഓരോ മുറികളിലും ഇടം പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയോയെ കൈമള്‍ സ്ഥാപിച്ചിരുന്നു . അങ്ങിനെ കൈമള്‍ വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോ ആണ് ഇപ്പോള്‍ രക്തയോട്ടം നിലച്ച്, വിറങ്ങലിച്ച് ഇരിക്കുന്നത്. കമലമ്മക്ക് ഓര്‍ക്കുന്തോറും വിഷമമേറി വന്നു.
"മോനേ, നീ ആ റേഡിയോ ആരെക്കൊണ്ടെങ്കിലും ഒന്ന് നന്നാക്കി കൊണ്ടുവാടാ..അതില്ലാതായിട്ട് ആകെ..."
"അമ്മക്ക് ടീവി കണ്ടിരുന്നുകൂടെ.. ഇവിടെ നൂറൂകൂട്ടം തിരക്കുകള്‍ക്കിടയിലാ.. " മകന് ദ്വേഷ്യത്തോടെയാണ് ഫോണ്‍ കട്ട് ചെയ്തതെന്ന് കമലമ്മക്ക് മനസ്സിലായി. അവന്റെ തിരക്കുകള്‍ അറിയാതെയല്ല. പക്ഷെ...
"മോളേ.. നമ്മുടെ റേഡിയോ ഒന്ന് നന്നാക്കി തരുവാന്‍ നീ അവനോട് ഒന്ന് പറയ്.. ദേ, അച്ഛന് ഇവിടെ വല്ലാതെ വഴക്കുണ്ടാക്കുന്നു..." മരുമകളോട് ഫോണില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും കമലമ്മ കരഞ്ഞുപോയി.
"വൈകുന്നേരം ആവട്ടെ അമ്മേ... ഏട്ടന് സമയം കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊണ്ടുപോയി കൊടുക്കാം." കമലമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് അവള്‍ക്ക് തോന്നി. ഈയിടെയായി അമ്മയില്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ അവള് ശ്രദ്ധിച്ചിരുന്നതാണ്.
കമലമ്മക്ക് അസ്വസ്ഥത കൂടി വന്നു. റേഡിയോയുടെ നോബില്‍ പ്രതീക്ഷയോടെ അവര്‍ തിരിച്ചുകൊണ്ടിരുന്നു. റേഡിയോയില്‍ നിന്നും ചില പൊട്ടിത്തെറികള്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ..
സാരിയുടെ കോന്തലയില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോള്‍ കമലമ്മ ഞെട്ടി.
"മോള് വൈകീട്ട് കൊണ്ടുപോയി നന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്”. അവര്‍ കൈമളോട് പറഞ്ഞു. രൂക്ഷമായി ഒന്ന് നോക്കിയിട്ട് കാക്ക ചാരുകസേരയില്‍ ഇരുപ്പുറപ്പിച്ചു. കാക്കയുടെ ഇരുപ്പിലെ ആ ഗാംഭീര്യം കൈമളുടേത് തന്നെയെന്ന് കമലമ്മക്ക് തോന്നി. അല്ല, കാക്കയല്ലല്ലോ കൈമളല്ലേ ഇരിക്കുന്നേ!! അവര്‍ കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ആ ഭാവം കമലമ്മയെ വല്ലാതെ ഭയപ്പെടുത്തി. മുന്‍പും ദ്വേഷ്യം വന്നാല്‍ കൈമള്‍ ഇങ്ങിനെയാണ്. പക്ഷെ.. ഇതിപ്പോള്‍..
"നിങ്ങള്‍ക്കൊന്നും പറ്റില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം. ഒരു കാര്യത്തിനും ഒരു സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായി പോയല്ലോ നിങ്ങള്‍ക്കൊക്കെ.." വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കുവാനും ഒച്ച വെക്കുവാനും തുടങ്ങി. കമലമ്മ മുഖം കുനിച്ചു. പണ്ടേ തന്നെ അങ്ങിനെയാണ്. കൈമള്‍ പിണങ്ങുമ്പോള്‍ കമലമ്മ മുഖത്തേക്ക് നോക്കാറില്ല. ആ ദ്വേഷ്യം കണ്ടാല്‍ അപ്പോള്‍ കരച്ചില് വരും.
"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി! പറ്റിപ്പോയതാണ് !! ഒറ്റ നിമിഷത്തെ പിഴവ്!!! കുതറി പറന്നപ്പോഴേക്കും കൈപിന്‍വലിക്കുകയും തെറ്റേറ്റ് പറഞ്ഞ് തിരികെ വിളിക്കുകയും ചെയ്തതാണ്. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ... വിഷാദത്തോടെ, നിശ്ശബ്ദമായി പറന്നകലുന്ന കാക്കയെ കണ്ട് കമലമ്മ വല്ലാതെ കരഞ്ഞ് പോയി.
പ്രവര്‍ത്തന രഹിതമായ റേഡിയോ ബിഗ് ഷോപ്പറിലാക്കി പുറത്തേക്ക് നടക്കുമ്പോള്‍ തുറന്ന് കിടക്കുന്ന വാതിലിനെ പറ്റിയോ അകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന പേരക്കുട്ടിയെ പറ്റിയോ ഒന്നും കമലമ്മ ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും കമലമ്മയില്‍ ആധിയുണ്ടാക്കിയില്ല. സാരിയുടെ കോന്തലകൊണ്ട് വിയര്‍പ്പൊപ്പി വലിഞ്ഞ് നടക്കുമ്പോള്‍ ഗെയിറ്റിന് മുന്പില് വന്ന് നിന്ന ഓട്ടോയില്‍ നിന്നും ഇറങ്ങിയ മരുമകളുടെ പിന്‍വിളി അവരുടെ കാതുകളില്‍ പതിച്ചുമില്ല. അവര്‍ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന അമ്മയെ നോക്കികൊണ്ടും ഓട്ടോക്കരികില്‍ പകച്ച് നില്കുമ്പോള് തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു.
133 comments:
മനോരാജ്, കഥ വളരെ നന്നായിരിക്കുന്നു. റേഡിയോ എന്ന സങ്കേതത്തിലൂടെ സ്നേഹസ്പര്ശത്തിണ്റ്റെ അവാച്യമായ അനുഭൂതി തലങ്ങള്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇഴയറ്റു പോകുന്ന ഒരു കാല ഘട്ടത്തിണ്റ്റെ തേങ്ങലുകളായി ആ റേഡിയോവിലെ സംഗീത വീചികള്‍ ആകാശ മര്മ്മരങ്ങളായി ഒഴുകിക്കൊണ്ടേയിരിക്കും.
സ്നേഹ മനസ്സിന്റെ ആകുലതകള്‍.
മനസ്സിനെ സ്പർശിച്ച കഥ...വിയോഗങ്ങൾ അത് പ്രിയപ്പെട്ടവരുടേതാകുമ്പോ അതിനെ മറി കടക്കാൻ മനുഷ്യ മനസ്സ് കണ്ടെത്തുന്ന ഓരോ ഉപാധികൾ...നന്നായി പറഞ്ഞു മനുവേട്ടാ
കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ ഇത്ര രസായി വായിക്കുന്നത്. ഇഷ്ട്ടപ്പെട്ടു മനുവേട്ടാ. പക്ഷെ ആ ടൈറ്റില്‍ എന്തോ... കളിക്കുടുക്കയിലെയൊക്കെ കഥകളുടെ പോലത്തെ പേര്. ഈ കഥയ്ക്ക് ആ പേര് പോര.
katha nannaai ketto.
manushyaringane aavaarund. athinu vayassaavukayonnum venda.
abhinandanangal.
കൂതറ പറഞ്ഞത് തന്നെ, സ്നേഹിക്കുന്ന മനസ്സിന്റെ ആകുലതകള്‍. കഥ നന്നായി ആസ്വദിച്ചു വായിച്ചു മനോരാജേട്ടാ...
വളരെ രസകരമായി വായിച്ചു. നല്ല ഒരു കഥ. ആളവന്താന് പറഞ്ഞത് പോലെ പേരിലെന്തോ ഒരു പോരായ്മ തോന്നി.
ഇഴചേര്‍ന്ന ബന്ധങ്ങളുടെ തുടര്‍ച്ച, അതിലേക്കു കൊണ്ടുപോകുന്ന റേഡിയോ എന്ന പാലം..നന്നായിരിക്കുന്നു ഡിയര്‍ ..
ഈ അടുത്തു വായിച്ചതില്‍ വെച്ച് ഒരുപാട് ഇഷ്ടമായ നല്ല ഒരു കഥ... നഷ്ടപ്പെടുമ്പോള്‍ ആണ് പോയതിന്റെ വില മനസിലാകുന്നത് എന്ന് പറയുന്നത് സത്യം. ആളവന്താന് പറഞ്ഞത് പോലെ ഇത്ര നല്ല കഥക്ക് ഈ പേര് പോരാ..(അഭിപ്രായം മാത്രം...എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താനുള്ള ശ്രമമല്ല)
Superb!
വായിച്ചിരിക്കേണ്ട ഒരു കഥ...മനോയുടെ മാസ്റ്റര്‍പീസ്
നന്നായിരിക്കുന്നു. Congrats!.
വളരെയേറെ നന്നാക്കാമായിരുന്നു. അവസാന ഭാഗം റേഡിയോയുമായി പുറത്തേക്ക് പോകുന്ന രംഗം അതി മനോഹരമായി തന്നെ അവതരിപ്പിച്ചു.
The slow transition of the mother character.. liked it!
കാക്കയെ കൈമളായി തോന്നിയത് ആരും ശ്രദ്ധിച്ചില്ല അല്ലേ ? (nobody has mentioned that in their comments yet)..അതും ഇത്രയും വ്യക്തമായി പറഞ്ഞിട്ടും...
ഇത്രയും വ്യക്തമായി പറയാതിരുന്നാൽ കുറച്ച് കൂടി രസകരമാകുമായിരുന്നു..വായനക്കാരെ under estimate ചെയ്യണോ? :)
ഇതിലും മനോഹരമായ ഒരു title കണ്ടു പിടിക്കാമായിരുന്നു..
'..ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍..'
ഇതു വേണോ?..
പെട്ടെന്ന് കോങ്കണാണൊ എന്നു തോന്നി പോയി.. ഗൗരവം കൈ വിട്ടു പോയതു പോലെ..
വളരെ നല്ല ഒരു കഥ വായിച്ച സുഖം
ഭാഷ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും തുടർന്നെഴുതുക. ആശംസകൾ
സീതയുടെ അഭിപ്രായം തന്ന എനിക്കും....ഷീസോഫ്രെനിയയുടെയും ഭ്രാന്തിന്റെയും ഒരു സങ്കലനം...
മനോയുടെ കഥകളില്‍ ഏറ്റവും നന്നായത് ഇതാണെന്ന് ഞാന്‍ പറയും...ഏതെങ്കിലും ആനുകാലികത്തില്‍ പ്രസിദ്ധീകരിക്കണം ഈ കഥ...
വളരെ നല്ല കഥ.ആശംസകള്‍!
നല്ല കഥ.
അഭിനന്ദനങ്ങൾ, മനോരാജ്!
വളരെ പ്രതീകതകതായി കഥ പറഞ്ഞിരികുന്നു ...ഈ അടുത്ത കാലാത് ഒരു റേഡിയോ കഥയുടെ നാടകത്തിന്റെ അവലോകനം വായിച്ചു ...അതിനു ശേഷം മനോ ,അങ്ങയെ ഒരു കഥയുമായി ...
എനാലും മനോ ഇടക്ക് ഒക്കെ ഒരു സാദാ കഥയുടെ ചട്ട കൂടി ഒതുങ്ങി പോകുന്നു .......
ചിലതൊക്കെയും ഇങ്ങനെ തന്നെയാ...
വളരെ മനോഹരമായിരിക്കുന്നു ഈ ആഖ്യാനം.
കൈമളുടെ പുനര്‍ജ്ജന്മവും കമലംമയുടെ സമര്‍പ്പിത പ്രണയവും.
മരിച്ചു പോയവര്‍ കാക്കകളായി വരും എന്ന ചിലരുടെ വിശ്വാസം എന്ന് തുടങ്ങിയതാവോ അല്ലെ? എന്റെ അച്ഛമ്മ ഒരു കാക്കയ്ക്ക് പതിവായി ചോറ് കൊടുക്കാരുള്ളത് കണ്ടിട്ടുണ്ട്.അതിനെ പക്ഷെ,അച്ഛമ്മയ്ക്ക് എപ്പോ കണ്ടാലും തിരിച്ചറിയാം എന്നതായിരുന്നു രസം.
പതിവുപോലെ കഥ നന്നായി. ഇനിയും എഴുതൂ ട്ടോ.
@khader patteppadam : ആദ്യ അഭിപ്രായത്തിന് നന്ദി. റേഡിയോ ഒരു കാലഘട്ടത്തിന്റെ അവാച്യമായ അനുഭൂതി തന്നെയാണ്
@കൂതറHashim: നന്ദി.
@സീത* : പ്രിയപ്പെട്ടവരുടെ വിയോഗങ്ങളാണല്ലോ പലപ്പോഴും നമുക്ക് അവര്‍ പ്രിയപ്പെട്ടവരായിരുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത്. വായനക്ക് നന്ദി.
@ആളവന്താന് : മറ്റൊരു പേരു നിര്ദേശിച്ചോളു. നല്ലതെന്ന് തോന്നുന്നവ സ്വീകരിക്കുന്നതാണ്.
@Echmukutty : വായനക്ക് നന്ദി.
@ഓലപ്പടക്കം : നന്ദി പ്രവീണ്‍.
@കൃഷ്ണ പ്രിയ I Krishnapriya : പേരിനെ പറ്റി എന്റെ അഭിപ്രായം മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞു.
@junaith : നല്ല വായനക്ക് നന്ദി.
@ഹാഷിക്ക് : എഴുത്തുകാരനുള്ളത് പോലെ വായനക്കാരനും സ്വാതന്ത്ര്യം തുല്യമായി നല്കുന്നു എന്നത് തന്നെയാണ് ബ്ലോഗിന്റെ മേന്മ എന്ന് കരുതുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം ആയി തോന്നിയില്ല.. നന്ദി.
@Nisha :Thanks
@വഴിപോക്കന് : മാസ്റ്റര്‍ പീസ് എഴുതണം എന്ന ആഗ്രഹത്തിലാണ്. അതിനുള്ള കപാകിറ്റി കിട്ടുമായിരിക്കും :)
@Sabu M H : വിശദമായ, മനോഹരമായ വായനക്കും അഭിപ്രായത്തിനും ആദ്യമേ നന്ദി. വായനക്കാരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതല്ല.. ഒരിക്കലും അല്ല. തീരെ അവ്യക്തത വേണ്ട എന്ന് കരുതി. പിന്നെ കണ്ണിനെ പറ്റിയുള്ളത്, ഒരു കണ്ണാല്‍ വീടിനകത്തേക്കും മറുകണ്ണാല്‍ .. ഇതൊരു പ്രയോഗമായി ഉപയോഗിച്ചു എന്നേ ഉള്ളൂ. രണ്ടിടത്തേക്കും ഒരേ പോലെ ശ്രദ്ധകൊടുക്കുന്ന ഒരവസ്ഥ!! അല്ലെങ്കില്‍ ആര്‍ക്ക് പിന്നാലെ പോകണം എന്ന ഒരു ധര്‍മ്മസങ്കടം അത്രയേ അവിടെ ഉദ്ദേശിച്ചുള്ളൂ. അത് ഒരോ വാക്കുകളായി കണ്ടപ്പോഴുള്ള കുഴപ്പമാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ എന്റെ പ്രയോഗം അത്ര ഉചിതമാവാത്തതുമാവാം. പിന്നെ പേരിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ച് കഴിഞ്ഞു. മറ്റൊരു പേരു എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആര്‍ക്കും എന്നെ അക്കാര്യത്തില്‍ സഹായിക്കാം
@kARNOr(കാര്ന്നോര്): കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
@കാട്ടിപ്പരുത്തി : നന്ദി മാഷേ
@ചാണ്ടിച്ചന്‍ : ആനുകാലീകങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടുന്നതായുണ്ടോ എന്നറിയില്ല സിജോയ്. കഥ ഇഷ്ടമായെന്ന് അറിയുന്നതില്‍ സന്തോഷം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അതിലേറെ സന്തോഷം.
@Dipin Soman : നന്ദി.
@jayanEvoor : വായനക്ക് നന്ദി.
@MyDreams : ഞാനൊരു സാദാ കഥാകാരന് തന്നെയല്ലേ ഡ്രീംസേ :)
@നാമൂസ് : നന്ദി.
@smitha adharsh : ഇത്തരം അനുഭവങ്ങളൊക്കെ പലര്‍ക്കും ഉണ്ട് സ്മിത. എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള / കേട്ടറിഞ്ഞിട്ടുള്ള ചില സംഭവങ്ങള്‍ ഈ കഥയിലും ഉണ്ട്
Great story
സ്നേഹം റേഡീയോവിലൂടെ എന്നാകാമായിരുന്നു ഇതിന്റെ തലക്കെട്ട്
വളരെ നല്ലൊരു വായനാനുഭവം തന്ന കഥ... പ്രിയപ്പെട്ടവരുടെ വിയോഗം ഉള്‍ക്കൊള്ളാനാവാത്ത മനസ്സ് , അതിന്റെ മാനറിസങ്ങള്‍ ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
മനോ..
കഥയെക്കുറിച്ചു് മറ്റുള്ളവർ അഭിപ്രായപ്പെട്ടുകഴിഞ്ഞു. എനിക്കു് മറ്റൊരു കാര്യമാണു് പറയാനുള്ളതു്. വായിച്ചപ്പോൾ വന്ന ചില ഓർമ്മകളാണു് ഈ കമെന്റിന്റെ ആധാരം.
എന്റെ അച്ഛൻ പണ്ടു് രാവിലെ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ പഴയ ഹിന്ദി സിനിമാ പാട്ടുകളുടെ പരിപാടി വക്കും. അതേ സമയത്താവും വീട്ടിലെ മിക്സി പ്രവർത്തിക്കുക. എഫ് എം അല്ലാത്തതിനാൽ ഏ എം സിഗ്നലുമായി കലർന്നു് റേഡിയോയിൽ പൊട്ടിത്തെറി മാത്രമാവും കേൾക്കുക. അച്ഛനു് ഇതു് വല്ലാത്ത അരോചകമായിരുന്നു. പാട്ടുപരിപാടിയാകട്ടെ ആകെ പത്തുമിനിട്ടോ മറ്റോ മാത്രവും.
ഇന്നു് അദ്ദേഹം ഞങ്ങളോടൊപ്പമില്ല. അന്നു് രസിച്ചുകേട്ടിരുന്ന പാട്ടുകൾ സൃഷ്ടിച്ച ഗൃഹാതുരത്വം അവശേഷിപ്പിച്ചു് അദ്ദേഹം വിടപറഞ്ഞിട്ടു് ഇപ്പോൾ എത്ര വർഷങ്ങൾ!
റേഡിയോയോടു് തോന്നിയിട്ടുള്ള അടുപ്പമൊന്നും ഒരിക്കലും ടിവിയോടു് തോന്നിയിട്ടില്ല.
മനോരാജ് :കഥ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ...വ്യക്തികള്‍ ,ചില ബന്ധങ്ങള്‍ ചില വസ്തുക്കള്‍ നമ്മളെ ഒരു ഘടികാര ത്തിലെ നിമിഷ സൂചി പോലെ സമയ ബന്ധിതമായി സ്വാധീനിക്കുകയും നില നിര്‍ത്തുകയും ചെയ്യാറുണ്ട് ...പ്രഭാതങ്ങളും മധ്യാഹ്നങ്ങളും സായാഹ്നവും രാത്രിയും എല്ലാം അങ്ങനെ ഒരു യന്ത്ര സൂചി കണക്കെ നീങ്ങുന്നു .അതൊരു ജീവിത ചക്രം ആണ് ..ഒരു കുറ്റിയില്‍ ബന്ധിച്ച നാല്ക്കാലിയെ പോലെ ആ പ്രത്യേക ലോകത്തില്‍ നമ്മള് വട്ടം ചുറ്റുന്നു ..കമലമ്മ കൈമള്‍ എന്ന കുറ്റിയില്‍ വട്ടം ചുറ്റി ജീവിതം ഒരു ഘടികാരം പോലെ കൊണ്ട് നടന്നവരാണ് ...ആ റേഡിയോ തന്നെയാണ് കമലമ്മയുടെ ഘടികാരം ..കൈമള്‍ നിശ്ചലമായപ്പോള്‍ റേഡിയോ നിശ്ചലമായപ്പോള്‍ ആ ജീവിതക്രമം തന്നെ തെന്നി തെറ്റി മാറി .. സുനാമി അടിച്ച ജീവിതങ്ങളില്‍ ഉണ്ടായ ആഘാതം പോലെ ആഴത്തിലുള്ള ക്ഷതങ്ങളാണ് അതുണ്ടാക്കിയത് ...ചിലര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ഇഴകള്‍ വേര് പെടുത്തിയെടുക്കാന് അതിന്റെ അര്‍ത്ഥവും ആഴവും കണ്ടെത്തി നിര്‍വചിക്കാന്‍ അത് കണ്ടു നില്‍ക്കുന്നവര്‍ക്ക് ചിലപ്പോള്‍ സാധിച്ചെന്നു വരില്ല ...ഇങ്ങനെ ഒട്ടേറെ ചിന്തകള്‍ ഉണ്ടാക്കുന്നു മനോരാജിന്റെ ഈ കഥ ,,നല്ല കഥ നന്നായി പറഞ്ഞു ....
വളരെ നല്ലൊരു കഥ.
നടക്കുന്നിടത്തും കിടക്കുന്നിടത്തും റേഡിയോ കൊണ്ട് നടന്നിരുന്ന ബാല്യത്തിലേക്ക് അറിയാതെ ഒരു യാത്രപോയി.
ഇന്ന് ഞാനൊരു നല്ല കഥ വായിച്ചു
മനോഹരമായ കഥ. ഒരു പാട് ഇഷ്ട്ടപെട്ടു
വളരെ നാളുകൾക്കു ശേഷം വായിക്കുന്ന ഒരു നല്ല കഥ. അവതരണം മനോഹരമായിരിക്കുന്നു മനോജ്. ആശംസകൾ
ഒറ്റപ്പെടുന്നവരുടെ ഹൃദയവേദന വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല, പക്ഷെ കമലമ്മയെ മനോഹരമായി വാക്കുകളിലൂടെ വരച്ചിട്ടു. അഭിനന്ദനങ്ങള്‍. ഒപ്പം നല്ലൊരു കഥ വായനയ്ക്കായി തന്നതിനു നന്ദിയും.
അച്ഛന്റെ ദിനചര്യകള്‍, ആ നിര്‍ബന്ധം, അച്ഛന് മരിച്ചിട്ടും കുറെ നാള് അച്ഛന്റെ ചിട്ടകള്‍ അനുസരിച്ച് തന്നെ കാര്യങ്ങള്‍ ചെയ്തിരുന്ന അമ്മയെ, ഒക്കെ ഓര്‍ത്തു ഈ കഥ വായിച്ചപ്പോള്‍.... നന്നായി പറഞ്ഞു മനൂ ...
വേണ്ടപ്പെട്ടവരുടെ വിയോഗത്തിനു ശേഷമാവും അവർക്ക് പ്രിയപ്പെട്ട വസ്തുക്കൾ തനിക്കും പ്രിയപ്പെട്ടതായിരുന്നുവെന്ന് തിരിച്ചറിയുക.
കഥ നന്നായി.
ആശംസകൾ.
ആത്മാവിൽ നിന്ന് പറിച്ചു കളയാനാകാത്ത കൂട്ടുകാരന്റെ കാകസാന്നിദ്ധ്യം, റേഡിയോ പോലെ മനസ്സിലും ദിനചര്യകളിലും ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന റേഡിയോ, മനസ്സിന്റെ താളം തെറ്റുന്നോ എന്നു സംശയമുണർത്തും വിധം കമലമ്മ - ഈ കഥ വളരെ മനോഹരമായിരിക്കുന്നു. ലോകത്തിലേക്ക് കുടുംബിനി ജാലകം കൊട്ടിത്തുറക്കുന്നു, സുനാമിയിൽ നിശ്ശബ്ദമാകുന്നു, റേഡിയോയിൽ ദിനം കൊളുത്തിയിട്ടിരുന്നവർ... അവ്യക്തമായ ചില തലങ്ങൾ ഉയർന്നു വരുന്നുണ്ട് കഥയിൽ. ഈ കഥ വളരെ നന്നായിട്ടുണ്ട് മനോരാജ്, ഏറെ ഇഷ്ടമായി.
നല്ല കഥ...
നഷ്ടപ്പെട്ടു പോയ ഒരു കാലത്തിന്റെ ഗൃഹാതുരത്വം പേറുന്ന പ്രതീകമാണ് റേഡിയോ. അതിനെ മുന്‍ നിര്‍ത്തി പറഞ്ഞത് നന്നായിരിക്കുന്നു.
നല്ല കഥ
ഹൃദയത്തില്‍ തട്ടി കടന്നു പോകുമ്പോളും
ചിന്തയില്‍ അവസാനിക്കുന്നു ഇപ്പൊഴു കാക്കയും റേഡിയോയുടെ മൂളലും
നല്ല കഥ. റേഡിയോ ഒരു നോസ്റ്റാൾജ്യ തന്നെ... പഴയ റേഡിയോ പ്രോഗ്രാമുകൾ മനസിലേക്കിറങ്ങിവന്നു. കാക്കയെ സ്റ്റാച്യുവായി അവതരിപ്പിച്ചതും രസായി.
കഥ വായിച്ചു മനോജ്. വളരെ വളരെ ഇഷ്ടമായി ഈ കഥാ ആഖ്യാനവും പ്രമേയവും. അഭിനന്ദനങ്ങള്‍.
മനോരാജേട്ടാ, വ്യക്തി ബന്ധങ്ങളുടെ തീവ്രത വിളിച്ച് പറയുന്ന കഥയും അവതരണവും നന്നായി. ആഭിനന്ദനങ്ങൾ
മനോരാജ്,മണ്മറഞ്ഞു പോയ ഒരു നല്ല കാലഘട്ടത്തിന്റെ നന്മ നിറഞ്ഞ കഥയാണിത്.വളരെ വളരെ നന്നായി.ആശംസകള്‍.
വളരെ നന്നായിരിക്കുന്നു, മനോരാജ്.
പിതൃക്കൾ കാക്കകളായി വരുന്നു എന്നല്ലേ സങ്കല്പം. എന്റെ വീട്ടിൽ അമ്മ എന്നും കാക്കക്കു ചോറ് കൊടുക്കുമായിരുന്നു, ആരും കഴിക്കുന്നതിനു മുൻപ്.
കഥകൾക്ക് പഞ്ഞമില്ലാത്തതാണ് നമ്മുടെ ബൂലോഗം.എന്നാൽ എന്തെങ്കിലും കാമ്പുള്ളത് വളരെ ചുരുക്കം.
ഈയിടെ വായിച്ചതിൽ മികച്ച ഒരു വായനയാണെനിക്ക് ഈ കഥ.
ഒരു ഹൃദയസ്പർശിയായ കഥ.
വളരെ നന്നായിരിക്കുന്നു.. ഒത്തിരി ഇഷ്ടപ്പെട്ടു അവതരിപിച്ചത് .. ആശംസകള്‍..
വളരെ നന്നായി അവതരിപ്പിച്ചു മനോജ്. ഒരു കാലഘട്ടം കുറിച്ചിട്ട കഥയില്‍ സ്നേഹത്തിന്റെ സ്പര്‍ശം തിളങ്ങിയപ്പോള്‍ ഓര്‍മ്മകളില്‍ തീരെ നഷ്ടപ്പെടാതെ പ്രിയപ്പെട്ടവന്റെ എല്ലാം സ്വന്തമായി കണ്ടു നിര്‍വൃതി തേടുമ്പോഴും പഴയ നാളിന്റെ സ്പന്ദനം പോലെ കാക്ക.
കളിക്കുടുക്ക മോഡല്‍ പേര് മാത്രം ഇഷ്ടായില്ല.. :(
റേഡിയോ ഉപയോഗിച്ചു ഒരു കാലത്തിനെ വരച്ചു കാട്ടിയത് മനോഹരം :)
കാക്കയോട് കളിക്കല്ലെ, ശപിച്ചു കളയും.
അന്ധവിശ്വാസത്തിനെ തഴുകിയാലും, മദേഴ്സ് ഡേ ആയതുകൊണ്ട് ക്ഷമിച്ചു. ഏതു ജീവിയെയും നന്മനിറഞ്ഞ മനസ്സോടുകൂടി സമീപിക്കുകയാണെങ്കിൽ അത് ഇണങ്ങും. അവയുടെ ശബ്ദത്തിന്റെ അർത്ഥവും മനസ്സിലാക്കാം എന്നാണ് പതജ്ഞലി പറയുന്നത്.
ജന്മാന്തരങ്ങൾക്കിടയിൽ പാലം പോലൊരു റേഡിയൊയും.നന്നായിപ്പറഞ്ഞു.
മനോ.......നല്ല കഥ.... റേഡിയോയും കാക്കയും കഥയ്ക്ക് വിഭവങ്ങളായി. സംഭാഷണങ്ങള്‍ തനതുശൈലിയിലായാല് കുറെകൂടി നന്നാവുമായിരുന്നു.... അതുപോലെ തലക്കെട്ടും...
nannayirikkunnu manoraj. bimbangale nannayi korthu manushymanassinte rakshappedalilekkulla ozhukku nannayi paranju. abhinandanangal.
കാക്ക കഥ അസ്സലായി..വിശ്വസിച്ചാലും ഇല്ലെങ്കിലും
എന്ന പ്രോഗ്രാം പോലെ തോന്നി..ഒറ്റപെടുന്നതിന്റെ
വേദന..സ്നേഹം..അങ്ങിനെ ഒരുപാട് തലങ്ങള്‍ കഥയിലൂടെ
കാണുവാന്‍ കഴിഞ്ഞു.ഇന്നത്തെ പലകാര്യങ്ങളും ഉള്കൊള്ളിക്കുവാന്
കഴിഞ്ഞു..പലരും പറഞ്ഞപോലെ കഥയുടെ
പേര് വേറെ ആക്കാമായിരുന്നു.
എന്തായാലും ഈ പുതിയ പരീക്ഷണം എനിക്കിഷ്ടായി..
ആ പഴയ കാഘട്ടത്തിലൂടെ റേഡിയോയും ,കാകനുമൊക്കെ മുമ്പിൽ വന്ന് നിന്ന അനുഭൂതി ജനിപ്പിച്ച കഥ...
അതും മനോഹരമായി മനോരാജ് ഇത്തവണ പറഞ്ഞുപോയിരിക്കുന്നൂ..
അഭിനന്ദനങ്ങൾ...
വ്യത്യസ്ഥതയുണ്ട് ക്രാഫ്റ്റിലും ഇമേജുകളിലുമെല്ലാം...
സചേതനവും അചേതനവുമായ പലതിനോടുമുണ്ടാകുന്ന ആത്മ ബന്ധങ്ങളും....
ഒറ്റപ്പെടലിൽ നാം കണ്ടെത്തുന്ന/കൂട്ടുകൂടുന്ന മിഥ്യാലോകവും കഥാപാത്രങ്ങളുമെല്ലാം നന്നായി സംയോജിപ്പിച്ചു...
കൈമളുടെ പരകായ പ്രവേശനമെന്ന് ഇത്ര പരത്തി പറയാതെ തന്നെ, സാബു പറഞ്ഞപോലെ ആ ഒരു ഫീൽ വായനയ്ക്കിടയിൽ ഉണ്ടാക്കിക്കുകയായിരുന്നു വേണ്ടിയിരുന്നത്...
പറയാതെ തന്നെ അതു വരുന്നുമുണ്ട്....
ഭൂതക്കണ്ണാടിയിൽ മമ്മൂട്ടി കണ്ട മായക്കാഴ്ചകളെപ്പോലെ കമലമ്മയുടെ ഭ്രമകൽപ്പനകൾ ഇവിടെയും വായനക്കാരെ നന്നായി അതിശയിപ്പിക്കുകയും ഒരളവുവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു... അതാണ് വേണ്ടതും...
വായനയുടെ ആദ്യഭാഗങ്ങളിൽ പുതുമയില്ലാത്ത ഭാഷയാലും
ഒഴുക്കില്ലാത്ത ശൈലിയാലും നിരാശപ്പെട്ടെങ്കിലും പതിയെ കഥ അതിന്റെ താളം വീണ്ടെടുത്തു...
പേരിനെക്കുറിച്ച് മുൻ കമന്റുകൾ പറയുന്നതിനെ ശരിവെയ്ക്കുന്നു...
'കമലമ്മയുടെ ഭ്രമകൽപ്പനകൾ'
'പുനർജ്ജനിയുടെ പാട്ടുപെട്ടി' പോലുള്ള ഒരു പഞ്ച് പേരുകൂടിയുണ്ടായിരുന്നെങ്കിൽ സംഗതി കിടിലൻ...
മനോ,
കഥ വായിച്ചപ്പോള്‍ അല്പം വൈകി. കഥ നന്നായിട്ടുണ്ട്. ഒഴുക്കോടെ വായിച്ചു പോകാന്‍ പറ്റി. കമലമ്മയുടെ ട്രാന്സിഷന് നന്നായി അവതരിപ്പിച്ചിരിക്കുന്നു.
അടുത്തകാലത്ത് വായിച്ചതില്‍ മനോഹരമായ ഒരു കഥ
സ്നേഹസ്പര്‍ശമുള്ള കഥ . നന്നായി പറഞ്ഞു. ക്ലോക്കിന് പകരം റേഡിയോ സമയം പറഞ്ഞിരുന്ന കാലത്തിലേക്ക് ഈ കഥ കൂട്ടി കൊണ്ട് പോയി..
Ranjith Chemmad നിര്‍ദേശിച്ച ഈ പേരു 'പുനർജ്ജനിയുടെ പാട്ടുപെട്ടി' എങ്ങനെയുണ്ട്..?
മനോഹരമായി കഥ കേട്ടോ ...മനോ
snehikkunna manassinte akulathakal thanne..... bhavukangal........
നല്ല കഥ.. നന്നായി ഇഷ്ടപ്പെട്ടു. നഷ്ടപ്പെട്ടവരുടെ സാമിപ്യം ഭ്രാന്തന് ചിന്തകളിലൂടെ തിരിച്ച് പിടിക്കുന്നത് ഇഷ്ടായി. ഭ്രാന്തന് ചിന്ത പുറത്തുനിന്ന് കഥാപാത്രത്തെ കാണുന്നവര്‍ക്ക് മാത്രം. കഥാപാത്രത്തിലേക്ക് ഇറങ്ങിചെന്നവന് ശരിയായ ചിന്ത.. ആശംസകള്‍
കഥ നന്നായിട്ടുണ്ട്.....
കഥ നന്നായിരിക്കുന്നു.
പലരും അഭിപ്രായപ്പെട്ട പോലെ കൈമൾ കാക്കയായി വന്നത് ധ്വന്യാത്മകമാക്കി, അൽപ്പം അവ്യക്തമാക്കി ആവിഷ്ക്കരിച്ചിരുന്നെങ്കിൽ എന്ന അഭിപ്രായം എനിക്കുമുണ്ട്.
ആസ്വാദ്യകരമായിരുന്നു വായന.
നന്ദി.
നല്ല സ്റ്റൈലന്‍ എഴുത്താണ് മാഷെ.. നന്നായി പറഞിട്ടുണ്ട്... ടൈറ്റില്‍ വായിച്ചപ്പോള്‍ തോന്നിയതല്ല കഥയില്‍ ഉള്ളത്..
വളരെ നല്ല കഥ, നല്ല അവതരണം. വായന ഒരനുഭവമായിരുന്നു....
മനോഹരം ...
ഈ കഥ വായിക്കുമ്പോല്‍ പ്രത്യെകിച്ച് കാക്കയെന്ന കഥാപാത്രത്തെ വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ..മാടമ്പ് കുഞ്ഞുകുട്ടന്റെ “സാവിത്രിദേ- ഒരുവിലാപം” എന്ന നോവല്‍..
ഗ്രീന്ബൂക്സ് പബ്ലിക്കേഷന്‍ ...
അഭിനന്ദനങ്ങള്‍ ..
നല്ല അവതരണം.
മനോഹരമായ കഥ..പോസ്റ്റ് ഇട്ടയുടനെ വായിച്ചെങ്കിലും comment ഇടാൻ കഴിഞ്ഞില്ല.ഞാൻ പറയാൻ ഉദ്ദേശിച്ചത് sabuവും,renjitഉം പറഞ്ഞു കഴിഞ്ഞു..
മരുമകൾ എന്തു ചെയ്യണമെന്നറിയാതെ നില്കുന്ന ending വളരെ നന്നായി.അവർ ആ കാക്കയെ കണ്ടില്ല എന്ന സൂചനയും..മുകളിലും കാക്കയുടെ charecterഇൽ ഇത്ര വ്യക്തത കൊടുത്തില്ലായിരുന്നുവെങ്കിൽ ഈ പര്യവസാനത്തിലൂടെ ഒരു മനോഹരമായ ട്വിസ്റ്റ് വന്നേനെ..കാക്ക കൈമളുടെ പ്രതീകമായൊ,കമലമ്മയുടെ മനസ്സിന്റെ വെറും വിഹ്വലതയായൊ വായനക്കരന്റെ മനോധർമ്മം പോലെ ആകുന്നതായിരുന്നു കൂടുതൽ സുന്ദരമാവുക!!
ഈ പറഞ്ഞത് ഒരു പോരായ്മയായി കരുതരുത്. വളരെ മനോഹരമായ ഈ കഥ അല്പം കൂടെ സുന്ദരമായേനെ എന്നെ അർത്ഥമാക്കിയുള്ളു..ആശംസകൾ..
മനോഹരമായ കഥ.കാക്കയെ സ്വന്തം ആരോയെന്നു കാണുന്നവരെ ചുറ്റും കാണാൻ പ്രയാസമില്ലല്ലൊ. കമലമ്മ സഹതാപം പിടിച്ചു വാങ്ങുന്നു.
മനോഹരം ...
"വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന ഏഷ്യാനെറ്റ് പരിപാടിയിലാണെന്ന് തോന്നുന്നു.. ഒരു കാക്ക ഇതു പോലെ ഒരു വിധവയായ ഒരു വീട്ടമ്മയുടെ പിറകെ കരഞ്ഞു കൊണ്ട് നടക്കുകയും അകത്ത് വന്ന് ഇരിക്കുകയും ഒക്കെ ചെയ്യുന്നതായി കാണിച്ചിരുന്നു...
മരണകർമ്മങ്ങളിൽ കാക്കയുടെ സാന്നിധ്യം ആവശ്യമാണല്ലോ?... ബലിച്ചോറിന്റെ അവകാശികളായി..!
താങ്കളുടെ കഥ അതീമനോഹരമായി..
അഭിനന്ദനങ്ങൾ
നന്നായിട്ട്ണ്ട് മനോരാജേട്ടാ...
കഥ പറഞ്ഞ രീതി ഇഷ്ടപെട്ടു...സെക്കന്റ് ലാസ്റ്റ് പാരയിലെ പരകായപ്രവേശ വിവരണം കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു തോന്നി.
മനുവിന്റെ എഴുത്തിന്റെ തലം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തകര്‍പ്പന്‍ വായനാനുഭവം മനു.. ആസ്വദിച്ചുവായിച്ചു. പിന്നെ മുന്നെ പറഞ്ഞ ഒരു കാര്യം മാത്രം ഞാനും ആവര്‍ത്തിക്കുന്നു. വായനക്കാരെ അങ്ങനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യണ്ട. പരകായപ്രവേശം സമ്പന്ധിച്ച് വിശദീകരണം അത്രയും വേണമായിരുന്നോ
കഥകളുടെ പശ്ചാത്തലത്തിലും കഥാഗതിയിലും നീ കാണിക്കുന്ന പരീക്ഷണങ്ങള്‍ തുടരണം.. കേട്ടോ കഥാകൃത്തേ
ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകി, സൂപ്പർ കഥ.
ഞാന്‍ മൂന്നു പ്രാവശ്യം വന്നു കഥ വായിച്ചു .
വായിച്ച സമയത്ത് കമന്റ് ഇടാന്‍ സമയ കുറവ്
കാരണം കഴിഞ്ഞില്ല .ഇനിയും ഒന്നും പറയാതെ പോയാല്‍ മനസ്സ് കുറ്റപ്പെടുത്തും.അത്രയ്ക്ക് ഇഷ്ട്ടപെട്ടു കഥ .ഭൂതവും ഭാവിയും വര്‍ത്തമാനവും കാല്പനികതയും നീറുന്ന ജീവിത യാധര്ത്യങ്ങളും ഇത്ര മനോഹരം ആയി സംയോജിപ്പിച്ച ഒരു സൃഷ്ടി ..മനസ്സ് നിറഞ്ഞ അഭിനദ്നങ്ങള്‍ മനു ....
മനോരാജ്, ഈ കഥ എനിയ്ക്കൊരുപാടിഷ്ടപ്പെട്ടു. ഈ കഥയും ഞാനുമായി അഭേദ്യമായൊരു ബന്ധമുണ്ട്. മരിയ്ക്കുന്നിടം വരെ എന്റ അച്ഛന് റേഡിയോ ഇതേപോലെ ശ്രവിച്ചു കൊണ്ടിരുന്നു. കൂടാതെ വേറേ ധാരാളം കാര്യങ്ങളുണ്ടെങ്കിലും റേഡിയോ അച്ഛന്റ സന്തത സഹചാരിയായിരുന്നു. അത് കേടായാല്‍ നന്നാക്കി കൊടുക്കേണ്ടത് എന്റ ജോലിയായിരുന്നു.പഴയ റേഡിയോ ചീത്തയായപ്പോള്‍ ഓണക്കോടിയുടെ ഒപ്പം ഞാനൊരു പുതിയ റേഡിയോയും വാങ്ങി വെച്ചിരുന്നു. ഓണത്തിനു മുന്‍പ് അച്ഛനെന്റ വീട്ടില്‍ വന്നപ്പോള്‍ റേഡിയോ ഞാന്‍ കൊടുത്തു വിട്ടു. അതു വാങ്ങിക്കൊണ്ട് അവിടെ ചെന്ന് പാട്ട് ഉറക്കെ വെച്ചതും മറ്റും ഞാന്‍ സന്തോഷത്തോടെയാണ് കേട്ടത്. ഓണക്കോടി
ഓണത്തിന് കൊണ്ടു കൊടുക്കുന്നതിനു മുമ്പ് അച്ഛന് മരിച്ചു. പക്ഷെ റേഡിയോ കൊടുത്തു വിടാനായതില്‍ എനിയ്ക്ക് പിന്നീട് ഒരുപാടു സന്തോഷം തോന്നി. ഇപ്പോളമ്മ അതേപോലെ റേഡിയോയുടെ സന്തത സഹചാരിയാണ്. എപ്പോഴും ഒരു റേഡിയോയും കൊണ്ടാണ് ഇരിപ്പ്. അതിനു വേണ്ട ബാറററി ഞാന്‍ കൊണ്ടു കൊടുക്കുമ്പോളൊരു പ്രത്യേക സന്തോഷം ആ മുഖത്തെ കാണേണ്ടതു തന്നെയാണ്.
നല്ല പോസ്റ്റ്.
നന്നായിട്ടുണ്ട് ...
കഥ വായിച്ചപ്പൊ മനസ്സില്‍ തോന്നിയതെല്ലാം അഭിപ്രായങ്ങളില്‍ പലരും പറഞ്ഞു കണ്ടു. വീണ്ടും ഒന്നും ആവര്‍ത്തിക്കുന്നില്ല. അനുഭവങ്ങള്‍ക്ക് കഥയുടെ മേമ്പോടി ചേര്‍ത്ത് പറഞ്ഞതല്ല ഇതെന്ന് മനസ്സിലാകും. അതുകൊണ്ട് തന്നെ കഥയും, കഥയുടെ വിഷയവും, അവതരണവും, എല്ലാം ഇഷ്ടപെട്ട് പോകുന്നു
ഈ കഥയുടെ മുതലാളിയോട് ഒട്ടൊരു അസൂയ തോന്നുന്നതില്‍ തെറ്റുണ്ടെന്ന് ആരെങ്കിലും പറയൊ?? അല്ല പറയോ?
സൊഹാര്യം:(അസൂയ എന്റെ കൂടപിറപ്പാ, സോ...നോ രക്ഷ) :D
നൊമ്പരപ്പെടുത്തി..ഓര്‍മ്മകളെ വേര്‍പ്പെടുത്താന്‍ കഴിയില്ല അത് ഓരോന്നിലും തൊട്ടിരിക്കും അവയെ കാണുമ്പോളൊക്കെ വേദനയോടെ വിഭ്രാന്തിയോടെ നമ്മെതന്നെ വെളിപ്പെടുത്തികൊണ്ടിരിക്കും.....
കഥ നല്ലത്.കൂടുതല്‍ നന്നാക്കാമായിരുന്നു.എല്ലാം തികഞ്ഞത് ഇല്ലല്ലോ? കമലമ്മയുടെ ചിന്തകളെ അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍ ആ പേര് കൂടുതല്‍ ആവര്‍ത്തിക്കാതെ പറയാമായിരുന്നു.പിന്നെ ചിലത് പറയുമ്പോള്‍ ബാക്കി ചിത്രം വായിക്കുന്നവന്റെ മനസ്സില്‍ തെളിഞ്ഞോളും.അത് തെളിയുന്നില്ലെങ്കില്‍ വിവരിച്ചു തെളിയിച്ചിട്ടും കാര്യമില്ല.പറയാന്‍ എളുപ്പമാണ് ചെയ്യാന്‍ പ്രയാസവും എങ്കിലും ശ്രമിക്കുക.
എനിക്ക് ചെയ്യാന്‍ കഴിയാത്തത് ഉപദേശിച്ചതില്‍ ക്ഷമ ചോദിച്ചു കൊണ്ട് ആശംസകള്‍ നേരുന്നു
@Anoop K Raghav : നന്ദി
@BIJU KOTTILA : മറ്റൊരു പേരു മനസ്സില്‍ ഉണ്ട് ബിജു. തല്കാലം മാറ്റിയില്ല എന്നേ ഉള്ളൂ. “ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക“
@കുഞ്ഞൂസ് (Kunjuss) : വായനക്ക് നന്ദി.
@ചിതല്/chithal : ഈ കഥയെഴുതുമ്പോള്‍ എന്റെ മനസ്സിലും ഇത് പോലൊരച്ഛനായിരുന്നു.
@രമേശ് അരൂര്‍ : പുറത്തെ കഥയില്‍ നിന്നും കഥയുടെ അകതാരിലേക്ക് പരകായ പ്രവേശം ചെയ്തതിന് നന്ദി. നല്ല വായനക്കും.
@~ex-pravasini*: ആ കാലം ഓര്‍ക്കാന്‍ സഹായിച്ചെങ്കില്‍ സന്തോഷം
@ajith : നന്ദി
@Varun Aroli : നന്ദി
@moideen angadimugar : നന്ദി
@മാണിക്യം : നന്ദി
@Lipi Ranju : വായനക്ക് നന്ദി ലിപി.
@അലി : നന്ദി
@ശ്രീനാഥന്‍ :ആഴത്തിലുള്ള വായനക്ക് നന്ദി മാഷേ
@ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirur : സത്യം. റേഡിയോ ഒരു കാലത്തിന്റെ ശംഖൊലിയാണ്.
@ജീ . ആര് . കവിയൂര്‍ : വീണ്ടും തേജസില്‍ വന്നതിനും വായനക്കും നന്ദി മാഷേ.
@ബെഞ്ചാലി :നന്ദി
@Akbar : നന്ദി
@ഹാപ്പി ബാച്ചിലേഴ്സ് : നന്ദി
@SHANAVAS : വായനക്ക് നന്ദി മാഷേ
@Typist | എഴുത്തുകാരി :അത്തരം പതിവുകള്‍ ഒരു നോമ്പ് പോലെ അനുഷ്ഠിക്കുന്ന ഒട്ടേറെ പേരുണ്ട് ചേച്ചി.
@yousufpa : പ്രോത്സാഹനജനകമായ വാക്കുകള്‍ക്ക് നന്ദി ഇക്ക.
@Jefu Jailaf : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@പട്ടേപ്പാടം റാംജി : വായനക്കും അഭിപ്രായത്തിനും നന്ദി റാംജി.
@മത്താപ്പ് : മറ്റൊരു പേരു എന്റെ മനസ്സിലുള്ളത് മുകളില്‍ പറഞ്ഞു മത്താപ്പേ. ഇപ്പോള്‍ ഇത് ഇങ്ങിനെ തന്നെ കിടക്കട്ടെ. ഇത്രയും പേരൊക്കെ വായിച്ചില്ലേ. എപ്പോഴെങ്കിലും മാറ്റാം :) അപ്പോഴേക്കും അതിലും മികച്ചത് കിട്ടിയാലോ:)
@പാര്ത്ഥന് : വിശദമായ വായനക്ക് നന്ദി.
@SASIKUMAR : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@thalayambalath :ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ മുഖവിലക്കെടുക്കുന്നു. ഇനിയുള്ള അവസരങ്ങളില്‍ അത് ശ്രമിക്കുന്നതാണ്.
@മുകിൽ : നന്ദി ഈ വായനക്ക്.
@lekshmi. lachu : പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുള്ള പലതും നമുക്ക് ചുറ്റും നടക്കുന്നു ലചു. അത്തരത്തില്‍ എവിടെയെങ്കിലും ഇതും നടന്നിട്ടുണ്ടാവാം :)
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : നന്ദി മാഷേ
@Ranjith Chemmad / ചെമ്മാടന്‍ : വിശദമായ വായനക്കും മനോഹരമായ കമന്റിനും നന്ദി. പേരിന്റെ കാര്യം സൂചിപ്പിച്ചല്ലോ. മറ്റുള്ളവയും ഇനിയുള്ള അവസരങ്ങളില്‍ ശ്രദ്ധിക്കുന്നതാണ്.
@ശാലിനി : വായനക്ക് നന്ദി ശാലു.
@Sneha : നന്ദി. പേരിനെ പറ്റി മേല്‍ സൂചിപ്പിച്ചത് കണ്ടുകാണുമല്ലോ.
@pournami : നന്ദി
@jayarajmurukkumpuzha : നന്ദി
@ഗിനി : വീണ്ടും വന്നതിനും വായിച്ചതിനും നന്ദി
@ഷമീര്‍ തളിക്കുളം : തേജസിലേക്ക് സ്വാഗതം. നന്ദി. വീണ്ടും കാണാമെന്ന് കരുതട്ടെ.
@റാണിപ്രിയ :സാവിത്രീ ദേ വിലാപം വായിച്ചിട്ടില്ല റാണി. പുസ്തകം പരിചയപ്പെടുത്തി പോസ്റ്റ് എഴുതൂ. (ലേബല്‍ : ഓണത്തിനിടക്ക് പുട്ട് കച്ചവടം)
@വി കെ ബാലകൃഷ്ണന് : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@അനശ്വര : അങ്ങിനെ തോന്നിപ്പിക്കുക തന്നെയായിരുന്നു ശ്രമം. അത് അത്ര വര്‍ക്ക് ഔട്ട് ആയിലെന്നത് സത്യം. നല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി ഇനിയും തേജസില്‍ വരുമെന്ന് കരുതട്ടെ.
@sreee : നന്ദി ശ്രീ.
@വിപിൻ. എസ്സ് : നന്ദി
@മാനവധ്വനി : മുകളില്‍ ലെച്ചുവിനുള്ള മറുപടിയില്‍ ഇത്തരം അനുഭവങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാവും എന്ന് പറഞ്ഞത് പോലെ തന്നെയല്ലേ. നന്ദി.
@കുഞ്ഞൂട്ടന്|NiKHiL : നന്ദി.
@നികു കേച്ചേരി : സെക്കന്റ് ലാസ്റ്റ് പാരയില്‍ മാത്രമായിട്ട് ഒരു പരകാശപ്രവേശത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചതായി എനിക്ക് തോന്നുന്നില്ല. ഒന്ന് വിശദീകരിക്കാമോ നികു.
@പ്രവീണ്‍ വട്ടപ്പറമ്പത്ത് : അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതല്ല പ്രവീണ്‍. കഥാഗതിയിലും പശ്ചാത്തലത്തിലും എന്തെങ്കിലും ചെഞ്ച് കൊണ്ടുവരുവാനുള്ള ശ്രമം ഇനിയും ഉണ്ടാവുമെന്ന് കരുതാം. അതിനായി ശ്രമിക്കാം. ശ്രമം വിജയിച്ചോ എന്നത് തീരുമാനിക്കേണ്ടത് വായനക്കാര്നാണല്ലോ.
@mini//മിനി : തേജസില്‍ വീണ്ടും കണ്ടതില്‍ സന്തോഷം ടിച്ചര്‍
@ente lokam : മൂന്ന് പ്രാവശ്യം എന്നെ സഹിച്ചു എന്നത് തന്നെ വലിയ കാര്യമായി കാണുന്നു. പിന്നെ കമന്റ് ആഗ്രഹിക്കുന്നുണ്ട് എന്നത് സത്യം തന്നെ. കാരണം നിങ്ങളുടെ അഭിപ്രായങ്ങള്‍ അതിലൂടെയേ എനിക്ക് അറിയാന്‍ കഴിയൂ എന്നത് തന്നെ. പക്ഷെ വായനക്ക് തന്നെ മുന്‍ഗണന എന്നതിനാല്‍ മൂന്ന് വട്ടം നന്ദി പറയുന്നു:)
@കുസുമം ആര് പുന്നപ്ര : കഥയെഴുതുമ്പോള്‍ ഇത് പോലെ ഒരച്ഛന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഇത് പോലെ ഒരു അമ്മയും. നല്ല വായനക്കും വിശദമായ കമന്റിനും നന്ദി.
@വിനയന് : നന്ദി
@ചെറുത്* : തേജസിലേക്ക് സ്വാഗതം ചെറുതേ. അസൂയയൊന്നും വേണ്ട :)
@മഞ്ഞുതുള്ളി (priyadharsini): ജീവിച്ചിരിക്കുമ്പോഴുള്ളതിലും തീവ്രത നഷ്ടപ്പെട്ട് കഴിയുമ്പോള്‍ തന്നെ പ്രിയ. വായനക്ക് നന്ദി.
@ഞാന്‍ : തേജസിലേക്ക് സ്വാഗതം. എനിക്ക് എഴുതാന്‍ അറിയില്ല എന്ന് വച്ച് ഒരിക്കലും ഞാന്‍ ഒരു നല്ല വായനക്കാരനാവില്ല എന്നില്ലല്ലോ ഞാന്‍. താങ്കള്‍ക്ക് കഴിയില്ല എന്നത് ഒരു പക്ഷെ താങ്കളുടെ വിനയമാവാം. അതല്ല കഴിയില്ല എങ്കില്‍ തന്നെയും മികച്ച ഒരു വായനക്കാരനാണെന്ന് താങ്കളുടെ കമന്റ് അടിവരയിടുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തീര്‍ച്ചയായും മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. ശ്രമിക്കാം അവയൊക്കെ പ്രയോഗത്തില്‍ വരുത്തുവാന്‍. വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.
>>>"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി!<<
ഇതിനെ ഒരു പരകായപ്രവേശമായാണ് ഞാൻ വായിച്ചത്...അങ്ങിനെയാണെങ്കിൽ ബ്രേസിയറും അടിവസ്ത്രങ്ങളും അരോജകപെടുത്തുന്നു...
പിന്നെ ഈ പാരയിൽ മാത്രം എന്നു ഞാൻ സൂചിപ്പിച്ചിട്ടില്ല...ഇവിടെ ഇഷ്ടമായില്ല എന്നാണ് ഉദ്ദേശിച്ചത്...
ബാക്കിയെല്ലായിടത്തും എനിക്കു നല്ലൊരു വായന തരുന്നുണ്ട് എന്നു തന്നെയാണ് ഞാൻ പറഞ്ഞത്...
പിന്നെ ബാക്കി വായനക്കാർക്ക് ഇങ്ങ്നൊരു പ്രശനം ഫീലുചെയ്യാത്തിടത്തോളം ഈ അഭിപ്രായത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് കരണീയം.
സസ്നേഹം.
വളരെ നല്ല കഥ. വായിച്ചങ്ങിനെ ഇരുന്നു പോയി. ആരുടെയോക്കെയോ മുഖം മനസ്സില്‍ വന്നു മറഞ്ഞു. പ്രിയപ്പെട്ടവന്റെ വേര്‍പ്പാട് സൃഷ്ടിക്കുന്ന ശൂന്യതയും ഒറ്റപ്പെടലും വളരെ മനോഹരമായി വരച്ചുകാട്ടി. അഭിനന്ദനങ്ങള്‍.
എന്റെ മുത്തശ്ശന് ഒരു വാക്കിംങ്ങ്സ്റ്റിക്ക് ഉണ്ടായിരുന്നു. മുത്തശ്ശന്റെ മരണ ശേഷം അമ്മൂമ്മ അതു നിധിപോലെ കട്ടിലിന്റെ താഴെ സൂക്ഷിച്ചു വെയ്ച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കുട്ടികള്‍ അതെടുത്ത് കളിച്ചതിനു ഒരുപാട് വഴക്കു പറഞ്ഞു. ഈ കഥ വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മളില്‍ നിന്നും ഒരിക്കലും വേര്‍പ്പെട്ടു പോകില്ല എന്ന് പിന്നീട് മനസ്സിലായി. നല്ലൊരു കഥ സമ്മാനിച്ചതിനു നന്ദി മനു.
കൊള്ളാം .നല്ല കഥ, നല്ല ആശയം. കൈമളിനെപ്പോലുള്ള ധാരാളം പേരെ അറിയാം.കമലമ്മയേയും മനസ്സിലാവുന്നു. മകനേയും കുറ്റം പറയാനാവില്ലല്ലോ. ജീവിതം എന്നാല്‍ ഓട്ടം എന്നല്ലേ ഇപ്പോള്‍. മുന്‍തലമുറയുടേയും അടുത്ത തലമുറയുടേയും ഇടയില്‍ വിങ്ങുന്നവരല്ലേ പലരും. ഒരാള്‍ പോയി മറ്റേയാള്‍ ദീര്‍ഘനാള്‍ ഒറ്റയ്ക്കു കഴിയാനിടവരരുതേ എന്ന് ഞാന്‍ പ്രാത്ഥിക്കാറുണ്ട്.
ഇനിയും എഴുതുക, പുതിയ ആശയങ്ങള്‍, പുതിയ ആഖ്യാനരീതി എല്ലാം രൂപപ്പെടുത്താന്‍ കഴിയട്ടെ.
മനോരാജ്, എന്താ പറയേണ്ടത് എന്നറിയില്ല...!! ഇത്രയും നല്ലൊരു കഥ വെറുതേ തന്നതിന് നന്ദി നന്ദി!!! അത്രമാത്രമേയുള്ളൂ...
നല്ല കഥ..
റേഡിയോ കാലത്തേക്ക് ഒന്നുകൂടി മനസ്സുകൊണ്ട് പോയി.
കുറേ നാളുകള്‍ക്കു ശേഷമാണ് മനോഹരമായ ഒരു കഥ വായിക്കുന്നത്. ഭ്രമ കല്പനകളില് വഴുതി വീഴുന്ന ഒരു മനസ്സ്. പ്രണയത്തിന്റെ സമൂര്‍ത്ത ഭാവമാണിത്. സത്യത്തില്‍ ഇതാണ് ശരിയായ പ്രണയം. ഒരാള്‍ മറ്റൊരാള്‍ ആയി മാറുന്ന അവസ്ഥ. ജീവിതത്തില്‍ ഇങ്ങനെ സ്നേഹിക്കുന്നവര്‍ ചുരുക്കമാണ്. കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. പോസ്റ്റു ഇട്ടാല്‍ ദയവായി അറിയിക്കുമല്ലോ.
മനോരാജ് ഈ കഥയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു പേര് കണ്ടുപിടിക്കാന്‍ ആവില്ലേ?
"റേഡിയോയും കാക്കയും" എന്തോ ഇഷ്ടമാകുന്നില്ല. ഇത്രയും സുന്ദരമായ കഥയ്ക്ക് യോജിക്കുന്നില്ല. കാവ്യാല്മകമായ ഒരു പേര് കണ്ടുപിടിക്കുന്നതും ഒരു കലയാണ്.
മനോരാജേ കാരൂര്‍ കഥകളുടെ
സര്‍ഗ്ഗസ്പര്‍ശം.മറ്റൊരു തരത്തില്‍
പറഞ്ഞാല്‍ ഇതാണു ചെറുകഥ.
ഇങ്ങനെ തന്നെ എഴുതണം ചെറുകഥ
ആഹാ..
നല്ല കഥ. ആസ്വദിച്ചു, നൊമ്പരത്തോടൊപ്പം :)
(പുതിയതും പഴയതും ആയ ബ്ലോഗ് പുലികളെക്കൊണ്ട് വായിപ്പിക്കണം ഈ കഥകളൊക്കെ, കഥാഖ്യാന്അ രീതി എങ്ങനെയെന്ന്. ചിലര്‍ നന്നായ് എഴുതുന്നു, പക്ഷെ അത് അവിയല്‍ പരുവമാക്കി പ്രസിദ്ധീകരിക്കുന്നത് കാണുമ്പോള്‍ ഖേദം തോന്നുന്നു, പറഞ്ഞിട്ട് ഒരു ഫലമില്ലാത്തവരാണ് അതിലേറെയും..മനസ്സിലാക്കുന്നവരും ഉണ്ടെന്നര്‍ത്ഥം)
പിന്നെ, വിവിധ് ഭാരതി 10.00 മണിയാവും അവസാനിക്കാന്‍ കേട്ടൊ :)
kaakkayum manushyanum thammilulla bandham nammude samskaarathil paranjittundu ... marichupoyavar kaakkakalaayi varumennu parayum ... belichoru kodukkumbol kaka kazhikkunnillengil enthu sangadamaanu namukku ... prayathe vayya nannaayi ezhuthunnu .. nalla bhaasha ...
വളരെ നല്ല കഥ മനു ഏട്ടാ
ഇഷ്ടപ്പെട്ടു
ആശംസകള്‍
Hi...Manoraj,
I came here bychance...
But,Nw i know...
It was My Chance 2 read a great Story...
Well Done...Yaar!
hi
very good story..
really liked it.
Title too was very good, i expected a satire...but it was a real difference when I read it,,
Was reminded of OV Vijayans story in "Kadaltheerathu" - i think the name is "Khadikaram"
One suggestion: Kaakkayum Kaimalum thammil ulla bandham ithra kashtapettu parayanda...readers athu thaniye manasil aakki kolum..
manasil akaathavar pokaan para..hehe
Goood work.. keep going..
valare nannayittundu..... aashamsakal..........
സുന്ദരമായ ഒരു കഥ. ശാസ്ത്രീയമായും, മന:ശ്ശാസ്ത്രപരമായും ഇതിനെ തൊലി പൊളിക്കാതെ ഇതിലെ കലയെ മാത്രം ദിവാരേട്ടന് കാണുന്നു. നല്ല ആഖ്യാനം. ആശംസകള്‍ !!
മനു,കഥ വളരെ വളരെ നന്നായി !
നല്ല പ്രമേയം ,അവതരണ രീതി ,
എല്ലാം ............
ആ പ്രമയത്തിനെ ലാഘവരിക്കുന്ന
പേര് മാത്രം ശരിയായില്ല .
ഇത് പ്രസിദ്ധീകരിക്കാന്‍ അയയ്ക്കു ....
കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/
കഥയുടെ പേരിന്റെ കാര്യം എല്ലാവരും തുടരെ പറയുന്ന സ്ഥിതിക്ക് ഇനിയും മാറ്റാതിരിക്കുന്നത് ശരിയല്ല. അതുകൊണ്ട് റേഡിയോയും കാക്കയും എന്നത് മാറ്റി പകരം എന്റെ മനസ്സില്‍ തോന്നിയ മറ്റൊരു പേരായ ജീവിതത്തിന്റെ ബാന്ഡ്വിഡ്തില് ഒരു കാക്ക എന്ന പേരാക്കി മാറ്റുന്നു.
@നികു കേച്ചേരി : നികു പറഞ്ഞ ഭാഗത്ത് അല്പം കാര്യങ്ങള്‍ പറയപ്പെടുമെന്ന് (വായനയില്‍ വരുമെന്ന്) ഞാന്‍ കരുതിയിരുന്നു. എഴുതിയത് വിശദീകരിക്കേണ്ടി വരുന്നത് പരാജയമാണ് എന്നതിനാല്‍ ആ പരാജയം സമ്മതിക്കുന്നു. പിന്നെ അവഗണിക്കേണ്ട ഒരു അഭിപ്രായപ്രകടനമല്ല നികുവിന്റേത് കേട്ടോ. അങ്ങിനെ ഒരു ധാരണ വേണ്ട.
@Vayady : ഇത്തരം നുറുങ്ങ് ഓര്‍മ്മകളിലൂടെ കടന്ന് പോകാന്‍ എന്റെ കഥ സഹായിച്ചുവെങ്കില്‍ സന്തോഷം.
@maithreyi : പുതിയ ആശയങ്ങള്‍ , ആവിഷ്കാര രീതികള്‍.. അതൊക്കെ തന്നെയാണ് ശ്രമം. നടക്കുമോ എന്നത് കണ്ടറിയാം. അല്ലെങ്കില്‍ ഞാന്‍ കൊണ്ടറിയും :)
@ഭായി : നന്ദി മാത്രമേ ഉള്ളു അല്ലേ :) ഒരു മുപ്പത്താറു രൂപ തൊണ്ണൂറ്റഞ്ചു പൈസ പ്രതീക്ഷിച്ചിരുന്നു:):) നന്ദി ഭായീ ഈ നല്ല വാക്കുകള്‍ക്ക്.
@Villagemaan : നന്ദി.
@ഭാനു കളരിക്കല്‍ : നന്ദി. പേരുമാറ്റിയിട്ടുണ്ട് ഭാനു.
@ജയിംസ് സണ്ണി പാറ്റൂര്‍ : നന്ദി മാഷേ
@നിശാസുരഭി : വിവിധഭാരതിയുടെ കാര്യം തിരുത്തിയിട്ടുണ്ട്. എനിക്ക് അത് അത്ര അറിയില്ലായിരുന്നു.
@My......C..R..A..C..K........Words : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@അഭി : നന്ദി
@Marykkutty : Welcome to Tejas. Thanks for your reading and comment
@Rahul : Thanks Rahul.
@jayarajmurukkumpuzha : നന്ദി.
@ദിവാരേട്ടn : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@chithrangada : നന്ദി ചിത്ര. പേരു മാറ്റിയിട്ടുണ്ടട്ടൊ.. പ്രസിദ്ധീകരിക്കാന്‍..:):)
@ഹാക്കര്‍ : സുഹൃത്തേ, ഇത് വഴി കടന്നുപോയപോയതിന് നന്ദി. ഇന്‍ഫൊര്‍മേഷനും നന്ദി. വായന കൂടെ ഉണ്ടെങ്കില്‍ സന്തോഷം തന്നെ.
ചില കഥകള്‍ മനസ്സില്‍ തട്ടുംപോലെ ഈ കഥയും മനസ്സിനെ തൊട്ടു. നല്ല കഥ വായിക്കാന്‍ അവസരം ഉണ്ടാക്കിയവന് നമോവാകം!
(പോസ്റ്റ് ഇട്ടാല്‍ മെയില്‍ വഴി അറിയിക്കൂ. kannooraan2010@gmail.com)
ഇതൊക്കെ നേരിട്ട് കണ്ട് അനുഭവപ്പെട്ടതാണെന്ന് തൊന്നുന്നു. സാഹിത്യം കൊണ്ട് എന്താണൊ ഉദ്ദേശിക്കുന്നത് അത് നിറവേറ്റി.
@നാരായണൻ
ഇതിന്റെ തലക്കെട്ടാണ് ശ്രദ്ധയാകർഷിച്ചത്...
കാക്ക പൂമുഖത്തേക്ക് വന്നാൽ എറിഞ്ഞോടിക്കുകയും മരണാനന്തര ക്രിയക്ക് കൈകൊട്ടി വിളിക്കുകയും ചെയ്യുന്നത് നമ്മുടെ ഇടയിലെ പൊതു സ്വഭാവം . എന്തൊരു വിരോധാഭാസം ! ഇതിവിടെ പറയേണ്ട കാര്യമല്ലെങ്കിലും പലപ്പോഴും തോന്നിയത് ഇതിനോട് ചേർത്ത് വായിച്ചെന്നു മാത്രം .
ഒറ്റപ്പെടലിൽ സംഭവിക്കാവുന്ന മനോവിഭ്രാന്തികൾ തീവ്രത നഷ്ടപ്പെടാതെ പറഞ്ഞു . ടീവിയുടെ പ്രചാരത്തിനു മുൻപ് മിക്ക വീടുകളിലേയും ദിനചര്യകളിലെ ഒരു അവിഭാജ്യ ഘടകമായിരുന്നല്ലോ റേഡിയോ .വീണ്ടും ആ ദിനങ്ങളിലേക്കൊരു മനോയാത്രയും ....
നന്നായിരിക്കുന്നു മാഷേ. അവസാനഭാഗമാണ് ഏറ്റവും മികച്ചതായി തോന്നിയത്, അതുവരെ ഒരു ഒഴുക്കിൽ പറഞ്ഞു വന്ന ചില വികാരവിക്ഷോഭങ്ങൾ അവസാനവരികളിൽ പൊട്ടിത്തെറിച്ച് ആ ശകലങ്ങൾ ചിലത് മനസ്സിലും ഒന്ന് കൊണ്ടു.
[പേരിലെ ബാൻഡ് വിഡ്ത് എന്ന വാക്ക് കഥയുടെ ആകെയുള്ള ആഖ്യാനരീതിയ്ക്ക് ചേർന്നില്ല എന്ന് തോന്നി]
ആശംസകളോടെ
satheeshharipad.blogspot.com
റേഡിയോ..
ചെറുപ്പകാലത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.
അന്ന് നാഴികമണികളേക്കാൾ കൃത്യതയോടെ ഞങ്ങൾ സമയം അറിഞ്ഞിരുന്നത് റേഡിയോയിലെ പരിപാടിയിലെ കൃത്യത കൊണ്ടായിരുന്നു.
ആറു മണിക്കുള്ള സ്റ്റേഷൻ തുറക്കുന്ന ചൂളം വിളീയിലൂടായിരുന്നു ഞങ്ങളൂടെ ദിവസങ്ങൾ ആരംഭിച്ചിരുന്നത്. സുപ്രഭാതം കേട്ട്, സുഭാഷിതം കേട്ട്, കൃഷിപാഠം കേട്ട് അങ്ങനെ... അങ്ങനെ...!!
റേഡിയോ നാടകവും കഴിഞ്ഞ് അവസാന ഇനമായ ‘നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളോടെ‘ ഞങ്ങൾ ഉറങ്ങാൻ കിടക്കും...
പലപ്പോഴും റേഡിയോ ഞങ്ങൾ ഓഫ് ചെയ്യാറേയില്ല... അതിനുള്ളിൽ എല്ലാവരും ഉറങ്ങിപ്പോയിരിക്കും...
ഈ ഓർമ്മകൾ വീണ്ടും സമ്മാനിച്ചതിനു വളരെ നന്ദി.
കഥ നന്നായിരിക്കുന്നു...
ആശംസകൾ...
വല്ലാതെ നോവിച്ച വിവരണം..കാലത്തിന്റ ഗതിമാറ്റവും ഉള്‍ചേര്‍ത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍
adhyayitta ee blogil.. nannayirikkunnu.
നല്ല കഥ.ശരിക്കും മനസ്സില്‍ തൊട്ടു,,
പണ്ട് എന്റെ അച്ഛന്റെ കടയിലും ഉണ്ടായിരുന്നു ഇതുപോലൊരു റേഡിയോ....
നല്ല കഥ മനോ...ഈ വഴി ഇനിയും വരാം...
വരാൻ വൈകിയതല്ലാ....വായിച്ചിരുന്നൂ...അഭിപ്രായം ഇട്ടെന്നാണ് വിചാരിച്ചത്...പിന്നീടും ഈ വഴി കടന്ന് വന്നപ്പോഴാണ് ...ഞാൻ ഒന്നും പറഞ്ഞിട്ടില്ലാ എന്ന് കണ്ടത്... പറയാൻ ഒരുപാടുണ്ടായിരുന്നൂ, പലതും പലരും പറഞ്ഞ് കഴിഞ്ഞിരിക്കുന്നൂ...സത്യം പറയട്ടെ..അതിഭാവുകത്തിന്റേയും,ബോധധാരാരീതികളുടേയും,ഒക്കെ പുകമറയിലൂടെ കഥകളെ വായനക്കാരിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിന്, അല്ലെങ്കിൽ അത്തരം എഴുത്തുകാർ കണ്ട് മനസ്സിലാക്കേണ്ടതാണ് ഈ കഥ... ഒരു ജാഡയുമില്ലാതെ വളരെ ലളിതമായ വാക്കുകൾ കൊണ്ട് കമലമ്മ എന്ന കഥാപാത്രത്തിലൂടെ നമ്മുടെ മനസ്സിനെ വികാര വിചാരങ്ങളുടെ അമൂർത്ത തലത്തിലെത്തിക്കുന്ന മനോരാജിന്റെ മനോഹരമായ ഒരു കഥ..’രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല.എന്ന വരിയിൽ തുടങ്ങി,തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു‘ എന്ന അവസാനവരിവരെ വായിച്ച് തീരുമ്പോൾ.. നമ്മളും ഈ കഥയിലെ കഥാപാത്രങ്ങളാകുന്നൂ... മനോരാജ്...എല്ലാ ഭാവുകങ്ങളും...എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടൂ..അതുകൊണ്ട് തന്നെ മനസ്സാൽ നമിക്കുന്നൂ...
എല്ലാവരും പറഞ്ഞ് ഓര്‍ത്ത് കാത്തുസൂക്ഷിക്കുന്ന ഗ്രിഹാതുരത്വം,റേഡിയോ.നല്ല കാമ്പുള്ള കഥ.വായിച്ചു വളരെ സന്തോഷം.എന്റെ പേജ് സന്ദര്‍ശിച്ചതിന് നന്ദി.
നല്ല ഒരു കഥ വായിച്ച സുഖം. ഇനിയും വരും തീര്‍ച്ച..
മനോരാജ്,
നല്ല കഥയാണ്.
ആത്മബന്ധത്തിന്റെ ഇഴയടുപ്പം കൃത്യമായി രേഖപ്പെടുത്തിയ കഥ.
ഒപ്പം,മക്കള്‍ അറിയാതെ പോകുന്ന അച്ഛനമ്മമാരുടെ നിഴലുകള്‍ വരികള്‍ക്കിടയില്‍ വീണുകിടക്കുന്നുമുണ്ട്.
അഭിനന്ദനങ്ങള്‍.
കുറെക്കാലത്തിനു ശേഷമാണ് വീണ്ടും ഈ ബ്ലോഗിലേക്കു വന്നത് . നിരാശപ്പെടുത്തിയില്ല , ഹൃദയസ്പര്‍ശിയായ കഥ
വളരെ വൈകിയാണെങ്കിലും ഇവിടെ വന്നു ഒരുനല്ല കഥ വായിക്കാന്‍ സാധിച്ചു... സ്നേഹത്തിന്റെ കഴിവഴികള്‍.... പലതായി മാറുന്നു പലരിലൂടെ അത് നാം കൊതിക്കുന്നു .ചിലര്‍ അതില്‍ നിന്നും വിട്ടു നില്ക്കാന് പല പല കാരണങ്ങള്‍ കണ്ടെത്തുന്നു.. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന നിമിഷങ്ങള്‍... ചില ബന്ധങ്ങള്‍ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നു... ഒരിക്കലും വേര് പിരിയാതെ... കേട്ട് പിണഞ്ഞു കിടക്കുന്നു.. ഒരു നല്ല കഥ സംമാനിച്ചതിനു നന്ദി...
@K@nn(())raan*കണ്ണൂരാന്‍.! : വായനക്ക് നന്ദി കണ്ണുരാനേ
@നാരായണൻ : തേജസിലേക്ക് സ്വാഗതം. കഥകള്‍ കഥകളായി കാണാമെന്നേ :)
@പാക്കനാർ : തേജസിലേക്ക് സ്വാഗതം. നന്ദി..
@ജീവി കരിവെള്ളൂര്‍ : ജീവി പറഞ്ഞപ്പോഴാണ് ആ വിരോധാഭാസം ചിന്തിച്ചത്.
@Satheesh Haripad : തേജസിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി. ഇനിയും വെളിച്ചമാകും എന്ന് കരുതട്ടെ.
@വീ കെ : ഇത്തരം കുറേ ഓര്‍മ്മകള്‍ മനസ്സില്‍ ഉണ്ട് വി.കെ. നന്ദി ഈ വായനക്ക്.
@M.Ashraf : ഈ വരവിനും വായനക്കും നന്ദി സുഹൃത്തേ,
@mini.m.b : സ്വാഗതം മിനി. സന്തോഷം.
@Diya Kannan : കഥ ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.
@അണ്ണാറക്കണ്ണന് : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@ചന്തു നായര്‍ : മാഷേ വിശദമായ ഈ കമന്റ് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരു പക്ഷെ ഇതൊക്കെയാവാം പ്രചോദങ്ങള്‍ ആവുക. നന്ദി.
@sankalpangal : തേജസിലേക്ക് സ്വാഗതം സുഹൃത്തേ.
@Manju : ഇനിയും വരണമെന്ന് തന്നെ ആഗ്രഹം!
@മനോജ് വെങ്ങോല : ആദ്യവരവിന് നന്ദി സുഹൃത്തേ. തുടര്‍ന്നും വായിക്കുകയും അഭിപ്രായങ്ങള്‍ , തെറ്റുകള്‍, ശരികള്‍ എല്ലാം ചൂണ്ടിക്കാട്ടുമല്ലോ അല്ലേ?
@Raveena Raveendran : ബ്ലോഗറിലും എന്റെ ബ്ലോഗിലും വീണ്ടും കാണുന്നതില്‍ സന്തോഷം. വീണ്ടും സജീവമാകുക.
@ഉമ്മു അമ്മാര്‍ : നന്ദി ഉമ്മു.
കഥ വായിച്ചു വളരെ വളരെ ഇഷ്ടപ്പെട്ടു..
കഥാപാത്രവുമഅയി താദാമ്യം പ്രാപിക്കാനായപ്പോള് കഥയ്ക്ക് ജീവന് കൈവന്നു!
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!
മനോരാജ്,
സ്നേഹത്തിന്റെ ഭാഷ്യം. നല്ല ആവിഷ്ക്കാരം.
ഒരു നല്ല കഥ ഏറെ വൈകിയാനല്ലോ കണ്ടത് എന്ന സങ്കടം.
ഹൃദയസ്പര്‍ശിയായ എഴുത്ത്, അഭിനനടങ്ങള് മനോ.
ചില ബന്ധങ്ങള്‍ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നു.,കഥ നന്നായി ....
hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan
nalloru katha aayirunnu
veruthe athinoru koothara peritto?
bandwidth?
വളരെ നന്നായിരിക്കുന്നു..നല്ല അവതരണ ശൈലീ .വായന്ക്കിടയിലെപ്പോളൊക്കെയോ മനസ്സ് വേദനിച്ചു.......ഒരു റേഡിയോയെ സ്നേഹിച്ച കൈമളും അതിലേറെ അയാളെ സ്നേഹിച്ച ഭാര്യയുമൊക്കെ സ്നേഹനോമ്പരങ്ങളുടെ അനുഭൂതി പകരുന്നു
വായിച്ചു കഴിഞ്ഞപ്പോൾ വെറുതെ മുകളിലേക്ക് നോക്കാൻ ഒരു തോന്നൽ.. ആ കാക്ക ഇവിടെയും വന്നൊ എന്നൊരു സംശയം..
(കഥയുടെ പേര് എനിക്ക് ഇഷ്ടാായില്ല)
Nalla katha aanetto. Ishtaayi. Oru cheriya vedana avasheshippikkunna katha.
touching
വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ വിഷയം വ്യത്യസ്ത തലത്തിലൂടെ പറഞ്ഞു.
കഥാപാത്രങ്ങള്‍ കണ്മുന്നില് വന്നത് പോലെ...
എന്റെ കട്ടിലിനടുതും കുറെ കാലം ഉണ്ടായിരുന്നു ഒരു റേഡിയോ.. ഉമ്മ എന്നും പറയും ..അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിനക്ക് കേട്ടാല്‍ പോരെ? വെറുതെ അയല്‍ക്കാരെ കൊണ്ട് പറയിക്കണോ?"
ഒരു പാട് ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍..
ഇന്ന് ഗ്രൂപ്പില്‍ സാബുവിന്റെ സ്റ്റാറ്റസ് പോസ്റ്റില്‍ ഇട്ട ലിങ്കില്‍ നിന്നാണ് മനുവിന്റെ ഈ കഥ കാണുന്നത് ...
വല്ലാതെ നൊമ്പരപെടുത്തി ഈ കഥ ..
വ്യക്തികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം ഒരു റേഡിയോ വഴി വായനക്കാരനിലേക്ക് തുറന്നിടുമ്പോള്‍ അത് വിവിധ തലങ്ങളിലേക്ക് മനസ്സിനെ വ്യാപരിപ്പിക്കുന്നു .
മനസ്സിന്റെ ഇഴയടുപ്പത്തിനു മാറ്റ് പകരാന്‍ ഇത്തരം ബിംബങ്ങള്‍ കഥാകാരന് വളരെ നൈപുണ്യത്തോടെ കൈകാര്യം ചെയ്ത രീതി പ്രശംസനീയമാണ് .
അമ്മയുടെ മരണ ശേഷം സമാനമായ ഒരു സ്ഥിതി വിശേഷം അച്ഛന്റെ ജീവിതത്തില്‍ പ്രകടമായത് അനുഭവിച്ചറിഞ്ഞതിനാല്‍ ശരിക്കും ഉള്‍ക്കൊണ്ട് ഒറ്റയടിക്ക് കഥ വായിച്ചു തീര്‍ത്തു .
ഈ മാസ്റ്റര്‍ ക്രാഫ്റ്റിന് ഹാട്സ് ഓഫ് .. മനു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ