ഞായറാഴ്‌ച, ജനുവരി 16, 2011

എന്‍‌മകജെ

പുസ്തകം : എന്‍‌മകജെ
രചയിതാവ് : അംബികാസുതന്‍ മങ്ങാട്
പ്രസാധനം : ഡി.സി.ബുക്സ്


അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രൂപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു.

സ്വന്തം ഭര്‍ത്താവിനാല്‍ കൂട്ടിക്കൊടുക്കപ്പെട്ട് , പിന്നീട് പണം ധാരളമായപ്പോള്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനോടുള്ള പ്രതികാരം പോലെ ജീവിക്കാനായി അഭിമാനത്തോടെ വേശ്യാവൃത്തി തിരഞ്ഞെടുത്ത ദേവയാനി! വലിയ ഒരു ഇല്ലത്തില്‍ ജനിച്ച് പ്രകൃതിയെയും ജീവജാലങ്ങളെയും പ്രണയിച്ച് നടന്ന്‍ മുഴുവട്ടന്‍ എന്ന് പറഞ്ഞ ഇല്ലത്ത് നിന്ന് ഓടിപോരുകയും മറ്റുള്ളവരെ വേദനയില്‍ ശുശ്രൂഷിക്കുകയും ചെയ്ത് ജീവിച്ചിരുന്ന നീലകണ്ഠന്‍!! ഒരു ഒരു പ്രത്യേക സാഹചര്യത്തില്‍ - പലരാല്‍ ക്രൂരവും പൈശാചികവുമായി പീഡിപ്പിക്കപ്പെട്ട ഒരു സാഹചര്യത്തില്‍- ദേവയാനിയെ രക്ഷിച്ച് അവളെയും കൂട്ടി ഒരു ജീവിതം ആരംഭിക്കുകയും പിന്നീട് സമൂഹത്തിന്റെ ഇടപെടലുകളില്‍ മനം നൊന്ത് സ്വന്തം വ്യക്തിത്വങ്ങള്‍ ഉപേക്ഷിച്ച് ജഡാധാരി കുന്നുകളില്‍ അഭയം തേടുകയും ചെയ്ത മനുഷ്യനും സ്ത്രീയും. അവര്‍ക്കിടയിലേക്കാണ്‌ ഒരു നിമിത്തം പോലെ ഏലന്റെ കുഞ്ഞ് കടന്ന് വരുന്നത്. ദേഹം മുഴുവന്‍ വൃണങ്ങളുമായി ഒരു കുഞ്ഞ്! അതോടുകൂടെ അവര്‍ തമ്മിലുള്ള കരാറിന്റെ ലംഘനമായെന്ന പേരില്‍ നീലകണ്ഠന്‍ കാടുകയറുകയും അവിടെവെച്ച് ഗുഹയുടെ ഉപദേശത്താല്‍ മനസ്സ് മാറി തിരികെയെത്തുകയും ചെയ്യുന്നിടം വരെ സത്യത്തില്‍ എന്‍‌മകജെ തികച്ചും ഒരു ഫാന്റസി തന്നെ.

പക്ഷെ പിന്നീടങ്ങോട്ട് പഞ്ചി എന്ന വൈദ്യന്റെ ഒപ്പം (ആദിവാസി മൂപ്പന്‍) ജഡാധാരി കുന്നുകള്‍ക്ക് അപ്പുറത്തേക്ക് -എന്‍‌മകജെയിലേക്ക് - കടന്ന നീലകണ്ഠന്‍ കണ്ട വേദനിപ്പിക്കുന്ന കാഴ്ചകള്‍ അയാളെ വീണ്ടും സന്ന്യാസത്തില്‍ നിന്നും മനുഷ്യനാക്കി മാറ്റി. എന്‍‌മകജെ ഗ്രാമത്തില്‍ പഞ്ചിയോടൊപ്പം സഞ്ചരിച്ചപ്പോള്‍ നീലകണ്ഠന്‍ പരിചയപ്പെട്ട അല്ലെങ്കില്‍ ചെന്നുകയറിയ എല്ലാ വീട്ടിലും (ഓരോ ജാതിക്കാര്‍ താമസിക്കുന്ന ജാഗക്കും ഓരോ പേരായിരുന്നു. പൊര, ഗുത്തു, കൊട്ട്യാ, ദട്ടിഗെ, കൊപ്പ, മാട, ചേറ, ബസതി, മനെ... ഇങ്ങിനെ നീളുന്നു അവ) രോഗികളായിരുന്നു! രോഗികളെന്നാല്‍ വിചിത്രരോഗികള്‍!! വലിയ ചുവന്ന് തുടുത്ത നാവ് പുറത്തേക്ക് തുറുപ്പിച്ച് - കീഴ്താടിയും കഴിഞ്ഞ് അത് താഴേക്ക് തൂങ്ങി നില്‍ക്കുന്നു - ശെവപ്പനായ്കിന്റെ പൊരയില്‍ മകള്‍ ഭാഗ്യലക്ഷ്മി എന്ന പതിനാലുകാരി!!! തൊട്ടടുത്ത് നാരയണഷെട്ടിയുടെ ഗുത്തുവില്‍ നിലത്ത് കീറിയ പുല്പ്പായയില്‍ വിചിത്രമായ ഉടലോടെ... ശരീരത്തേക്കാള്‍ വലിയ തലയും വളരെ ചെറിയ കൈകാലുകളുമായി ഷെട്ടിയുടെ മകള്‍!! ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ തൂമണ്ണഷെട്ടിയുടെ രണ്ട് മക്കള്‍!!! എന്തിനേറെ സ്വന്തം വീട്ടില്‍ ദേവയാനിയാല്‍ എടുത്തുവളര്‍ത്തപ്പെടുന്ന ദേഹം മുഴുവന്‍ വ്രണങ്ങളുള്ള, ചെറുപ്രായത്തിലേ തലമുടി നരച്ച ഏലന്റെ കുഞ്ഞ്!!! ഒറ്റനോട്ടത്തില്‍ കുരങ്ങാണോ എന്ന് സംശയിച്ചു പോകുന്ന, മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ടുന്തിയ മുഖവും ഉള്‍‌വലിഞ്ഞ ചെറിയ കണ്ണുകളും, ചെമ്പിച്ച രോമങ്ങള്‍ പൊതിഞ്ഞ, നന്നേ മെലിഞ്ഞ കൈകാലുകളുള്ള അഭിലാഷ്!!! ഇതെല്ലാം ജഡാധാരി ദൈവത്തിന്റെ ക്രൂരതയെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ടുനില്‍ക്കാനാവാതെ നീലകണ്ഠന്‍ വീണ്ടും മനുഷ്യനായി. അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്ക് ഹേതുവെന്ത് എന്ന് കണ്ടെത്തുവാനുള്ള അന്വേഷണത്തിലേക്ക് നീലകണ്ഠന്‍ തിരിയുകയും അതിലൂടെ എന്‍‌മകജെയിലെ ഒരേയൊരു ഡോക്ടറായ കെ.എസ്. അരുണ്‍കുമാറിനെയും നാട്ടിലെ പൊതുകാര്യപ്രസക്തരായ സുബ്ബനായിക്ക്, ശ്രീരാമ , പ്രകാശ എന്നിവരെയും പരിസ്ഥിതി പ്രവര്‍ത്തകനായ ജയരാജിനെയും ഒക്കെ പരിചയപ്പെടുകയും ചെയ്യുന്നു. എന്‍‌മകജെയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കശുമാവിന്‍ തോപ്പുകളില്‍ കശുമാവുകള്‍ പുക്കുന്ന കാലമാവുമ്പോള്‍ വരുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഫെലികോപ്റ്ററില്‍ കൊണ്ട് വന്ന് ആകാശത്തിലൂടെ സ്പ്രേ ചെയ്യുന്ന എന്‍ഡോസള്‍ഫാനാണ്‌ ഇത്തരം ഒരു വിനാശത്തിന്‌ കാരണമെന്ന് അവര്‍ മനസ്സിലാക്കുകയും എസ്പാക്ക് എന്ന പേരില്‍ 'എന്‍ഡോസള്‍ഫാന്‍ സ്പ്രേ പ്രൊട്ടസ്റ്റ് ആക്ഷന്‍ കമ്മിറ്റി' രൂപികരിക്കുകയും വ്യാപാകമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

എന്‍ഡോസള്‍ഫാനെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം നാട്ടുകാരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന നേതാവും കൃഷിമന്ത്രിയും അടക്കമുള്ളവരുടെ കറുത്ത രാഷ്ട്രീയവും നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും അവസാനം മനുഷ്യര്‍ തോല്‍ക്കുന്ന സമരത്തിന്‌ പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍ ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന ജീര്‍ണ്ണത വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.

സത്യത്തില്‍ നോവല്‍ വായിച്ചുതീര്‍ത്തത് ഒരു നടുക്കത്തോടെയാണെന്ന് പറയാം. ഒരു പക്ഷെ എന്‍ഡോസള്‍ഫാന്‍ ഏല്പ്പിക്കുന്ന തീവ്രത ഇത്ര ഭീകരമെന്ന് വാര്‍ത്തകളില്‍ പോലും തോന്നിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഇതിനു വേണ്ടി നോവലിസ്റ്റ് എത്രത്തോളം ഹോം വര്‍ക്ക് ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതിനും അപ്പുറത്താണ്‌. എന്‍‌മകജെയുടെ 2000 നു മുന്‍പുള്ള ചരിത്രവും സംസ്കാരവുമാണ്‌ നോവലിന്റെ വിഷയമെന്നും അതിനുശേഷം നടന്ന കീടനാശിനി വിരുദ്ധ സമരത്തില്‍ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സാര്‍ത്ഥകമായ ഇടപെടലുകള്‍ ആഖ്യാനത്തില്‍ വന്നിട്ടില്ല എന്നും നോവലിസ്റ്റ് പറയുമ്പോള്‍ ഇദ്ദേഹത്തിന്‌ പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണമുണ്ടോ എന്ന് നോവല്‍ വായനക്കൊടുവില്‍ തോന്നിപ്പോയി!! 'എന്‍ഡോസള്‍ഫാന്‍ വിഷമല്ല; മരുന്നാണ്‌. രോഗമുണ്ടെങ്കില്‍ നല്ല ഡോക്ടര്‍മാരെ കൊണ്ടുവന്ന് ചികത്സിപ്പിക്കുകയാണ്‌ വേണ്ടത് " എന്ന് വകുപ്പുമന്ത്രിയെ കൊണ്ട് നോവലിസ്റ്റ് പറയിക്കുമ്പോള്‍ സത്യത്തില്‍ 2009 ഏപ്രിലില്‍ തന്നെയാണോ ഈ പുസ്തകം ആദ്യ പതിപ്പായി ഇറങ്ങിയതെന്ന് ചെറിയ ഒരു സംശയം തോന്നി!!!


'ജാഗ്രതക്ക് വേണ്ടി ഒരു നിലവിളി' എന്ന തലക്കെട്ടില്‍ പുസ്തകത്തെ പറ്റി സാറാ തോമസ് എഴുതിയ അനുബന്ധവും നന്നായിട്ടുണ്ട്. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് അരുണ്‍ ഗോകുല്‍. ഇപ്പോള്‍ പുസ്തകം പുതിയ കവര്‍ ലേഔട്ടോടെ വിപണിയില്‍ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട്. നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്ക് വേണ്ടിയുള്ള ഒരു നിലവിളിയാണ്‌ ഈ കൃതിയെന്ന്‍ പുസ്തകത്തിന്റെ ബാക്ക് കവര്‍ റൈറ്റപ്പില്‍ എഴുതിയിരിക്കുന്നത് തികച്ചും വാസ്തവം തന്നെ. അതിനടിവരയിടുവാനെന്നോണം ജഡാധാരി കുന്നുകളും ബലീന്ദ്രപാളയും പഞ്ചിയും ഡോക്ടരും, ജയരാജും, സുജിത്തും, മമതയും, പരീക്ഷിത്തും, നേതാവും എല്ലാം മനസ്സില്‍ നിന്നും പോകുവാന്‍ ഒട്ടേറെ കാലം വേണ്ടിവരുമെന്ന് തോന്നുന്നു. തികച്ചും മനുഷ്യത്വം മരവിക്കാത്തവര്‍ വായിച്ചിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു പുസ്തകം തന്നെ എന്‍‌മകജെ.

വ്യാഴാഴ്‌ച, ജനുവരി 13, 2011

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്

ഇക്കഴിഞ്ഞ ജനുവരി 6ന് എറണാകുളം മറൈന്‍ഡ്രൈവിലും തുടര്‍ന്ന് കായലിലുമായി നടന്ന വളരെ വ്യത്യസ്തമായ ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതിനകം തന്നെ ഡോക്ടര്‍ ജയന്‍ ഏവൂരിന്റെയും ഷെറീഫ് കൊട്ടാരക്കരയുടേയും ചിത്രങ്ങള്‍ സഹിതമുള്ള മനോഹരമായ പോസ്റ്റുകളിലൂടെ ബൂലോകം മുഴുവന്‍ അറിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ ഒരു ബ്ലോഗ് മീറ്റിന്റെ റിപ്പോര്‍ട്ട് എന്നതിനേക്കാള്‍ അവിടെ കായലിന്റെ മനോഹാരിതയും വശ്യതയും നുകര്‍ന്നുകൊണ്ട് നടത്തിയ ബോട്ട് യാത്രക്കിടയിലെ സജീവമായ ഒരു ചര്‍ച്ച ഇവിടെ പങ്കുവെക്കാം.

കായല്‍മീറ്റിന്റെ തുടക്കം

ഡിസംബര്‍ 31ന്‌ രാവിലെ 7.30 ഓടെയാണ്‌‌ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് ഏറണാകുളത്തെ കുറച്ച് സുഹൃത്തുക്കളുമായി വൈകീട്ട് ഒത്തുകൂടി പുതുവര്‍ഷത്തെ വരവേറ്റാലോ എന്ന ഒരു ആശയം മുന്നോട്ട് വച്ചത്. പക്ഷെ പിന്നീട് അതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കാം എന്ന്‍ തീരുമാനിക്കുകയും അത് പ്രകാരം ഡോക്ടര്‍ ജനുവരി 6 വ്യാഴാഴ്ചയിലേക്ക് കൂടിച്ചേരല്‍ നടത്താമെന്ന് കാണിച്ച് അതേ കുറിച്ച് പോസ്റ്റ് ഇടുകയും വളരെ നല്ല പ്രതികരണം അതിന്‌ ലഭിക്കുകയും ചെയ്തു. അതേ പോസ്റ്റില്‍ തന്നെ ഡോക്ടര്‍ മീറ്റിന്റെ ഉദ്ദേശ്യം ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണെന്നും തീര്‍ത്തും ഔപചാരികതകള്‍ ഇല്ലാതെയാവും ഈ മീറ്റെന്നും സൂചിപ്പിച്ചിരുന്നു.


ജനുവരി 6 : മീറ്റ് ദിവസം

ഏതാണ്ട് കൃത്യം നാല് മണിയോടെ തന്നെ ഡോക്ടറുടെ ഫോണ്‍ വരുമ്പോള്‍ ഞാനും യൂസഫ്പയും കൂടി യൂസഫ്പയുടെ ബൈക്കില്‍ മീറ്റിനായി നിശ്ചയിച്ച മറൈന്‍ഡ്രൈവിലേക്കുള്ള യാത്രയിലായിരുന്നു. അവിടെ എത്തുമ്പോള്‍ ജയന്‍ ഏവൂര്‍, മാവേലീകേരളം (പ്രസന്ന), ആവനാഴി രാഘവന്‍, ഷെറീഫ് കൊട്ടാരക്കര, മത്താപ്പ് എന്നിവര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആളവന്താന്‍, സോണിയ, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, നന്ദപര്‍‌വ്വം നന്ദന്‍, ജോഹര്‍, എന്നിവരും കൂടി എത്തിച്ചേര്‍ന്നതോടെ കൊച്ചുവര്‍ത്തമാനങ്ങളോട് വിടപറഞ്ഞ് ഗ്രൂപ്പ് ഫോട്ടോക്ക് ശേഷം കായല്‍ യാത്രക്കും അതുവഴി സമ്പുഷ്ടമായ ഒരു ചര്‍ച്ചക്കും വഴി തെളിച്ചു.


കായല്‍പ്പരപ്പിലെ ബ്ലോഗ് ചര്‍ച്ച

മോഡറേറ്റര്‍ : ഡോക്ടര്‍ ജയന്‍ ഏവൂര്‍


ചര്‍ച്ചയില്‍ പങ്കെടുത്തവര്‍: ഷെറീഷ് കൊട്ടാരക്കര, നന്ദപര്‍‌വ്വം നന്ദകുമാര്‍, ജോഹര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസഫ്പ, ആവനാഴി രാഘവന്‍, മാവേലികേരളം പ്രസന്ന, ലീല.എം.ചന്ദ്രന്‍, ചന്ദ്രന്‍, ആളവന്താന്‍, മത്താപ്പ്, സോണിയ പടമാടന്‍, മനോരാജ്


ഫോട്ടോഗ്രാഹി : നന്ദപര്‍‌വ്വം നന്ദകുമാര്‍, ഡോക്ടര്‍ ജയന്‍, യൂസഫ്പ, മനോരാജ്


വീഡിയോ : ജോഹര്‍, നന്ദപര്‍‌വ്വം നന്ദകുമാര്‍


എനിക്ക് ചില റെസലൂഷന്‍സ് ഉണ്ടെന്നും അത് കൂടെ ചര്‍ച്ചചെയ്യാം എന്ന് കരുതിയാണ്‌ ഇവിടെ ഇങ്ങിനെ ഒരു കൂടിച്ചേരലിനു വേദിയൊരുക്കിയതെന്നും പറഞ്ഞ് ഡോക്ടര്‍ ജയന്‍ ഏവൂര്‍ തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടു. വളരെ കുറച്ച് വാക്കുകളില്‍ ഇന്ന്‍ മലയാളം ബ്ലോഗും സര്‍‌വ്വോപരി മലയാളികളും നേരിടുന്ന പ്രശ്നങ്ങളിലേക്ക് അദ്ദേഹം ഞങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരികയും വളരെയേറെ ആവേശകരമായ നല്ല ഒരു ഡീബേറ്റിനു കളമൊരുക്കുകയും ചെയ്തു.


കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട പലരും ഇന്ന് ബ്ലോഗ് എന്ന മാധ്യമത്തോട് വിമുഖത കാണിക്കുകയും പകരം നേരമ്പോക്കുകള്‍ക്ക് പ്രാമുഖ്യം കൊടുത്ത് ഗൂഗില്‍ ബസ്സ്, ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, ഫാം‌വില്ല, ട്വിറ്റര്‍ എന്നീ മേഖലകളിലേക്ക് ചേക്കേറുകയും അത് വഴി മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ / ക്രിയാത്മകങ്ങളായ ലേഖനങ്ങള്‍ എന്നിവ ബ്ലോഗുകളില്‍ കുറയുകയും ചെയ്യുന്നു എന്നും ഈ പ്രവണത തുടര്‍ന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച് കിടന്നിരുന്ന/ കിടക്കുന്ന ബൂലോകം എന്ന്‍ വിളിപ്പേരുള്ള മലയാളം ബ്ലോഗ് ലോകം അധികം താമസിയാതെ അസ്തമിക്കും എന്നുമുള്ള വളരെയേറെ സീരിയസ്സായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്‌ ഡോക്ടര്‍ തുടങ്ങിയത്.


ബ്ലോഗിലേക്ക് പുതുതലമുറ ആകൃഷ്ടരാവുന്നില്ല,അല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച പല ബ്ലോഗേര്‍സിന്റെയും സ്വാധീനമാവാം പല പുതിയ ബ്ലോഗര്‍മാരും ഇവര്‍ക്ക് പിന്നാലെ മേല്‍സൂചിപ്പിച്ച ഇടങ്ങളില്‍ തന്നെ തട്ടി തടഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു എന്നും ഏതൊരു സം‌രംഭത്തിന്റെയും വളര്‍ച്ചക്ക് ഹേതുവാകുക യുവാക്കളുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നിരിക്കെ ഇവിടെ ഇത് മൂലം അത്തരം സാദ്ധ്യത കുറഞ്ഞു വരുന്നു എന്നും ഡോക്ടര്‍ ആശങ്കപ്പെട്ടു. അതുകൊണ്ട് തന്നെ യുവതലമുറയെ കൂടുതല്‍ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനുള്ള നടപടികള്‍ ഉണ്ടാവേണ്ട സമയമായി എന്നും ഡോക്ടര്‍ സൂചിപ്പിച്ചു.


മൂന്നാമതായി മലയാള ഭാഷയുടെ അപചയത്തെ പറ്റിയാണ്‌ ഡോക്ടര്‍ പോയിന്റ് ഔട്ട് ചെയ്തത്. നമ്മളില്‍ പലരും ഇന്ന് മലയാള ഭാഷയെ തീര്‍ത്തും അവഗണിച്ചു തുടങ്ങിയെന്നും പല മലയാള പദങ്ങളും നമുക്ക് ഇന്ന് അന്യമായി എന്നുമുള്ള സത്യത്തിലേക്ക് ഡോക്ടര്‍ വിരല്‍ചൂണ്ടി. ഉദാഹരണമായി തെക്ക് വശത്തെ റോഡിലുള്ള കടയില്‍ പോയി വരാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി തെക്കെന്നാല്‍ വെസ്റ്റ് അല്ലേ എന്ന് ചോദിച്ചത് കേട്ട് ഞെട്ടിപ്പോയ ചരിത്രവും അവിടെ പരാമര്‍ശിച്ചു. ഒരു പരിധിവരെ ഇത് ശരിയാണ്‌ താനും. കോണ്‍കേവ് ലെന്‍സ്, കോണ്‍‌വെക്സ് ലെന്‍സ് എന്നൊക്കെ നാഴിക തോറും പറയുന്ന നമ്മള്‍ അവതല ദര്‍പ്പണം, ഉത്തല ദര്‍പ്പണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മിഴിച്ചിരിക്കാറുണ്ട്. എന്നിരിക്കിലും മലയാളം മാത്രം മതിയെന്നോ ഇംഗ്ലീഷ് ഭാഷയോ മറ്റുഭാഷകളൊ ഒന്നും വേണ്ട എന്നും മേല്പ്പറഞ്ഞതിനര്‍ത്ഥമില്ല.


നാലാമത്തെ പോയന്റായി ആര്‍ട്ട്സ് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായത് അല്ലെങ്കില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യപ്രവര്‍ത്തനത്തിനിടയില്‍ സര്‍ഗ്ഗരചനകള്‍ക്കോ മറ്റോ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും പക്ഷെ, അവരുടെ പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള അവരുടെ പ്രോജക്റ്റുകള്‍ക്കും സെമിനാറുകള്‍ക്കും ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാദ്ധ്യതകളെ പറ്റി വിശദമായി പറഞ്ഞുകൊടുക്കേണ്ടതിന്റെയും അതുവഴി ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ബ്ലോഗിലൂടെ കഴിയില്ലേ എന്നൊരു ചോദ്യവും ഉന്നയിച്ച് കൊണ്ട് ഡോക്ടര്‍ പിന്നീട് വന്ന വിശദമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടു.


ഡോക്ടര്‍ നിറുത്തിയിടത്ത് നിന്നും ഒരു മത്താപ്പിന്‌ ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള തീപ്പൊരിയാവാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ദിലീപ് എന്ന മത്താപ്പ് ഉയര്‍ത്തിയ ചില എതിര്‍‌വാദങ്ങളായിരുന്നു മനോഹരമായ ഒരു ചര്‍ച്ചക്ക് തുടക്കമായത്. സത്യത്തില്‍ ഡോക്ടര്‍ വഴിമരുന്നിട്ടെങ്കിലും മത്താപ്പ് കൊളുത്തിയ തീപ്പൊരിയായിരുന്നു ചര്‍ച്ച ഇത്രയേറെ കൊഴുക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ മത്താപ്പിന്‌ ഒരു നന്ദി.


മത്താപ്പിന്റെ (സുവിശേഷം) വാദഗതികള്‍

മലയാളത്തിലെ വളരെ പ്രമുഖനായ, ഒട്ടേരെ ആരാധകരും വായനക്കാരുമുള്ള ഒരു ബ്ലോഗര്‍ (വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നത് കൊണ്ട് ആളുടെ പേര്‌ ഇവിടെ സൂചിപ്പിക്കുന്നില്ല) ബസ്സിലോ ഫെയ്സ്ബുക്കിലോ ഒന്നും സജീവമല്ല എന്നും പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇല്ലാതായിട്ട് നാളുകളായി എന്നും അതുകൊണ്ട് തന്നെ ബസ്സും ഫെയ്സ്ബുക്കുമൊന്നും ബ്ലോഗെഴുത്തിനെ ബാധിക്കുന്നില്ല എന്നുമുള്ള ശക്തമായ മറുവാദത്തോടെ മത്താപ്പ് ചര്‍ച്ചക്ക് തീപ്പൊരിയിട്ടു. ഇവിടെ നിന്നായിരുന്നു ചര്‍ച്ച വളരെ നല്ല പാതയിലൂടെ മുന്നേറിയത്.


ഈ വാദം നിലനില്‍ക്കെ തന്നെ നമ്മുടെ ലക്ഷ്യം ബസ്സോ ഫെയ്സ്ബുക്കോ ഓര്‍ക്കൂട്ടോ വേണ്ട എന്നതല്ല എന്നും അവയില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങണമെന്നുമല്ല എന്നും മറിച്ച് മേല്‍സൂചിപ്പിച്ചിടങ്ങളില്‍ സമയത്തിന്റെ നാലിലൊരു ഭാഗമെങ്കിലും ബ്ലോഗെഴുത്തിനും ബ്ലോഗ് വായനക്കുമായി നമ്മളെല്ലാം മാറ്റിവെക്കണമെന്നുമാണെന്നും സത്യത്തില്‍ ബ്ലോഗര്‍ എന്ന നിലയിലാണ്‌ ബസ്സിലും അതുപോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും ബ്ലോഗിലൂടെ ലഭിച്ച പബ്ലിസിറ്റിയല്ലേ പലരും ഇതിനായി ഉപയോഗിക്കുന്നതെന്നുമുള്ള മറുവാദത്തെ ഒരു പരിധി വരെ അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു.


ഷെരീഫ് കൊട്ടാരക്കരയുടെ നിഗമനങ്ങള്‍

വളരെ ചെറുതെങ്കിലും കാര്യമാത്ര പ്രസക്തമായ കുറച്ച് കാര്യങ്ങളായിരുന്നു ഷെരീഫ് കൊട്ടാരക്കര പറഞ്ഞത്. പ്രായം കൊണ്ട് ഏതാണ്ട് മൂന്ന് തലമുറയില്‍ പെട്ട ബ്ലോഗേര്‍സ് ഇവിടെ ഈ ചര്‍ച്ചയില്‍ ഉണ്ടെന്നും പക്ഷെ ബൂലോകത്ത് ഇവരെല്ലാം ഒരു തലമുറയാണെന്നും മലയാള ബ്ലോഗിലെ ആദ്യ തലമുയില്‍ പെട്ട നമ്മള്‍ പിന്‍‌തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാതെ നൈമിഷികമായി കിട്ടുന്ന കുറച്ച് പബ്ലിസിറ്റിക്ക് പിന്നാലെ പരക്കം പായുന്നത് ശരിയാണോ എന്ന ഷെരീഫ് കൊട്ടാരക്കരയുടെ ചോദ്യം കാലീക പ്രസക്തമായ ഒന്നായിരുന്നു.


ബസ്സിലും ഫെയ്സ്ബുക്കിലും പെട്ടന്ന് തന്നെ നമുക്ക് മറുപടികളും കമന്റുകളും ലഭിക്കുന്നു എന്നും ചര്‍ച്ചകള്‍ നടക്കുന്നു എന്നും ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍ അതില്‍ കമന്റുകള്‍ അത്ര എളുപ്പത്തില്‍ ലഭിന്നുന്നില്ല എന്നതും ഇവയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു സോണിയയുടെ അഭിപ്രായം. പക്ഷെ, ബസ്സുകളില്‍ നടത്തിയ എത്ര ചര്‍ച്ചകള്‍ അല്ലെങ്കില്‍ അവിടെയെഴുതിയ ചിറ്റ്ചാറ്റുകളിലൂടെ എന്തെങ്കിലും നേടാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തെ സോണിയയും അംഗീകരിക്കുന്നു.


"ഗള്‍ഫിലെ പ്രവാസ ജീവിതത്തിനിടയില്‍ ആണ്‌ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് ആകൃഷ്ടനായതെന്നും തികച്ചും അന്തര്‍മുഖനും അത് വരെ എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കുവാന്‍ മടിയുള്ളവുനുമായിരുന്ന എന്നെ ബ്ലോഗ് ആണ്‌ അല്പമെങ്കിലും ആത്മവിശ്വാസമുള്ളവനാക്കിയത്". യൂസഫ്പ ഇത് തുറന്ന് പറയുമ്പോള്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റ് മുതല്‍ വളരെയടുത്തറിയാവുന്ന ഇക്കയെ, അല്ലെങ്കില്‍ ഇടപ്പള്ളി ബ്ലോഗ് മീറ്റിന്റെതുള്‍പ്പെടെയുള്ള പിന്നീട് ഞാന്‍ കൂടെ പങ്കെടുത്ത ഒട്ടേറെ ബ്ലോഗ് പരിപാടികളിലെ യൂസഫ്പയുടെ പങ്കിനെ പറ്റി വളരെയടുത്തറിയാവുന്ന ഞങ്ങളില്‍ പലര്‍ക്കും ബ്ലോഗിന്‌ ഒരാളെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാനായി.


ഇന്റി ബ്ലോഗ് ലോകത്തുള്ള പോലെ സംഘടനാ പ്രവര്‍ത്തനവും ചട്ടക്കൂടുമെല്ലാം മലയാളം ബ്ലോഗില്‍ കൊണ്ട് വന്നാല്‍ എങ്ങിനെയുണ്ടാവും എന്നതും ഡോക്ടര്‍ ജയന്‍ പറഞ്ഞപോലെ യുവതലമുറയെ അതായത് സ്കൂള്‍ കുട്ടികളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുവാനായി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും കഴിയില്ലേ എന്നതായിരുന്നു മാവേലികേരളം ഉന്നയിച്ചത്. ഇന്റി ബ്ലോഗ് ലോകം മറ്റൊന്നാണെന്നും അതില്‍ നിന്നും വ്യത്യസ്തമായി പരന്നതും വിശാലവുമായതുമാണ്‌ മലയാളികളുടെ ഈ ബൂലോകം എന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രവീണ്‍ വട്ടപ്പറമ്പത്ത് മറുപടി വാദങ്ങളിലേക്ക് കടന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചേരിതിരിവിലേക്ക് നയിക്കുമെന്നും ഒടുവില്‍ സംഘടന സംഘട്ടനത്തിന്റെ വേദിയായി മാറുമെന്നും പ്രവീണ്‍ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നല്ലതെങ്കിലും അവ ഒടുവില്‍ പലതും തുറന്ന് പറയുവാനുള്ള വിലങ്ങുതടിയാവുമെന്നും പിന്നീട് എഴുത്തില്‍ പലയിടത്തും സംഘടനയുടെ ഇടപെടല്‍ അധികമാവുമെന്നും ഇപ്പോള്‍ ബസ്സിലും മറ്റും തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മടുപ്പുളവാക്കും വിധം നിയന്ത്രണാധീതമായി തുടങ്ങിയെന്നും ക്രമേണ ഇത് ഊരുവിലക്ക് പോലെ ബ്ലോഗ് വിലക്ക് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുമെന്നുമാണ്‌ ഇതേ കുറിച്ച് ഞാന്‍ അഭിപ്രായപ്പെട്ടത്. മത്സരങ്ങളേക്കാള്‍ കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളും എട്ടാം തരം മുതലുള്ള ക്ലാസ്സുകളിലെ കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തപ്പെടേണ്ട ബ്ലോഗ് ശില്പശാലകളാവും അടുത്ത തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗ്ഗം എന്നും അതിന്റെ ആദ്യ പടിയായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ സര്‍ഗ്ഗശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരം പരിപാടി സംഘടിപ്പിക്കുവാന്‍ കൂടുതല്‍ പേരുടെ സഹകരണം കിട്ടുമെങ്കില്‍ ശ്രമിക്കാമെന്നും ഡോക്ടര്‍ ജയന്‍ ഏവൂര്‍ പ്രസ്ഥാവിച്ചു.


ബ്ലോഗില്‍ ഇപ്പോള്‍ കഥ, കവിത എന്നീ ചില മേഖലകളില്‍ മാത്രമേ എഴുത്തുകാരുള്ളൂ എന്നത് മറ്റു മേഖലകള്‍ക്ക് വായനക്കാര്‍ കുറഞ്ഞത് കൊണ്ടാണെന്നും മറ്റു മേഖലകളിലേക്ക് കൂടി എഴുത്തും വായനയും കടന്ന് ചെല്ലാത്തത് ബ്ലോഗിനെ അപചയപ്പെടുത്തുമെന്നും ഷെരീഫ് കൊട്ടാരക്കരയും പ്രവീണ്‍ വട്ടപ്പറമ്പത്തും ആശങ്കപ്പെട്ടു. ഉദാഹരണമായി ഈ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ ബ്ലോഗര്‍ അങ്കിളിന്റെ "സര്‍ക്കാര്‍ കാര്യം" എന്ന ബ്ലോഗില്‍ നിന്നുമാണ്‌ വെറും ഐടി തൊഴിലാളിയായ താന്‍ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞതെന്ന്‍ പ്രവീണും അതുപോലെ കേരള ഫാര്‍മര്‍ പറഞ്ഞു തരുന്ന കാര്‍ഷീക ടിപ്സ് സത്യത്തില്‍ വെറുതെ ലഭിക്കന്നത് കൊണ്ടാണോ നമ്മള്‍ അവഗണിക്കുന്നതെന്ന് ഷെരീഫ് കൊട്ടാരക്കരയും സൂചിപ്പിച്ചു. കൊട്ടോട്ടിക്കാരന്റ് റീഫ്രഷ് മെമ്മറിയിലൂടെ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടും അവയില്‍ പലതും പണം മുടക്കി പഠിക്കാന്‍ നമ്മളുള്‍പ്പെടെയുള്ള ബ്ലോഗേര്‍സ് തന്നെ ശ്രമിക്കുന്നതിലായിരുന്നു ജോഹറിന്റെ ആശങ്ക. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കേണ്ടത് നമ്മളൊക്കെ തന്നെയാണെന്നും നമ്മുടെ ബുലോകം പത്രം അതിനായി ശ്രമിക്കുമെന്നും ജോ പറഞ്ഞു.


കമന്റുകളിലെ രാഷ്ട്രീയം.

തുടര്‍ന്ന് ചര്‍ച്ച ബ്ലോഗ് കമന്റുകളിലേക്ക് കടന്നു. പോസ്റ്റുകള്‍ വായിക്കാതെ കമന്റ് ചെയ്യുന്നതും ബൂലോകകാരുണ്യത്തിലെ വേദനയേറുന്ന അനുഭവക്കുറിപ്പിന്‌ വരെ ആശംസകള്‍ എന്ന്‍ കമന്റ് ഇടുന്നതിനെ കുറിച്ചും തുടങ്ങിയ ചര്‍ച്ച വ്യക്തിപരമായി മുറിവേല്പ്പിക്കുന്ന (അതായത് പോസ്റ്റുകളുമായി ബന്ധമില്ലാതെ വ്യക്തിഹത്യയിലേക്ക് ) അല്ലെങ്കില്‍ സഭ്യതയുടെ അതിര്‍‌വരമ്പുകളെ ലംഘിക്കുന്ന കമന്റുകള്‍ അധികരിച്ചതിനേക്കുറിച്ച് വരെ നീണ്ടു. പോസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാതെ തെറി കമന്റുകള്‍ എഴുതിയിടുന്നതും മറ്റും പലരെയും ഒരു പരിധിവരെ ബ്ലോഗെഴുത്തില്‍ നിന്നും പിന്‍‌വലിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മാവേലീകേരളം വ്യാകുലപ്പെട്ടു. ഇത്തരം കമന്റുകള്‍ ഇടാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ഒരു ചോദ്യവും ചേച്ചിയുടേതായി ഉണ്ടായി. അത്തരം കമന്റുകളെ അവഗണിക്കുക മാത്രമേ ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയൂ എന്നും എല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും ഇത്തിള്‍ക്കണ്ണികള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നും അവയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നതാണ്‌ നല്ലതെന്നും ആവനാഴി രാഘവന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും. പക്ഷെ, വിമര്‍ശന കമന്റുകളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യണമെന്നും കമന്റുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായം പോലെയാവരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.


കമന്റുകളും ഹിറ്റുകളും പ്രതീക്ഷിച്ച് തന്നെയാണ്‌ എല്ലാവരും പോസ്റ്റുകള്‍ എഴുതുന്നതെന്നും വായനക്ക് ശേഷം അഭിപ്രായം പങ്കുവെച്ചിട്ട് പോകുകയാണെങ്കില്‍ അത് കൂടുതല്‍ എഴുതാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും ചര്‍ച്ചയുടെ ഭാഗമായി ഞാനും യൂസഫ്പയും ആളവന്താനും ലീല ടീച്ചറും നിര്‍ദേശിച്ചു. ഇതേ കാരണം കൊണ്ട് പലരും ബ്ലോഗില്‍ നിന്നും വിടപറയുന്നുണ്ടെന്നും അവിടെ കൂടിയ പലര്‍ക്കും അറിയാമെന്ന് ചര്‍ച്ചയില്‍ മനസ്സിലായി.


ആശംസാകമന്റുകളും സ്മൈലികളുടേയും കൂത്തരങ്ങായി പലപ്പോഴും അഭിപ്രായ പ്രകടനം തരം താഴുന്നതോടായിരുന്നു നന്ദപര്‍‌വ്വം നന്ദന്റെ അമര്‍ഷം. ബ്ലോഗ് എഴുതി തുടങ്ങിയ ആദ്യ കാലങ്ങളില്‍ കിട്ടിയിരുന്ന ആവേശകരവും ക്രിയാത്മകവുമായ കമന്റ് ചര്‍ച്ചകള്‍ ഇപ്പോളില്ലാത്തതും പലരെയും ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന സത്യവും നന്ദന്‍ പങ്കുവെച്ചു.


അന്തിക്കാടന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ലോലോലിക്ക അഥവാ ലൂബിക്ക എന്ന വിഭവം ഉപ്പിലിട്ട് കൊണ്ട് വന്ന് പ്രവീണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വായില്‍ വെള്ളം നിറച്ചു. ലോലോലിക്കയുമായി മല്ലിടുന്ന തിരക്കിലായതിനാല്‍ ആളവന്താന്‍ ചര്‍ച്ച കേട്ടാസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും ചര്‍ച്ചയുടെ കടിഞ്ഞാണ്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഏറ്റെടുത്തിരുന്നു. തുടങ്ങിയ വിഷയത്തില്‍ നിന്നും ഒട്ടേറെ മുന്നേറി വിശദമായ ഒരു ചര്‍ച്ച തന്നെ നടന്നുവെന്നും അതിന്‌ വഴിമരുന്നിട്ട മത്താപ്പിന്‌ നന്ദി പറഞ്ഞുകൊണ്ടും കായലിന്റെ അഗാധതയിലേക്ക് ഒളിക്കുവാനായി വെമ്പുന്ന സൂര്യനെ സാക്ഷിനിര്‍ത്തി ചര്‍ച്ചയുടെ കണ്‍ക്ലൂഷന്‍ ഒരു വിദഗ്ദനായ ഡോക്ടര്‍ രോഗം നിര്‍ണ്ണയ്യിച്ച് കുറുപ്പടിയെഴുതാനെടുക്കുന്ന അതേ വേഗത്തില്‍ അദ്ദേഹം പറഞ്ഞു തീര്‍ത്തു.


ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കുവാനായി ചര്‍ച്ചക്ക് ശേഷം ഡോക്ടര്‍ തയ്യാറാക്കിയ കുറുപ്പടി

1.ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറ്റുള്ളവരെ ബ്ലോഗിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുക.

2.അതിലേക്കായി ഇവിടെ ഒത്തുകൂടിയവര്‍ മാസത്തില്‍ ഒരെണ്ണമെന്ന കണക്കിലെങ്കിലും ബ്ലോഗുകളില്‍ പോസ്റ്റുകള്‍ എഴുതുവാന്‍ ശ്രമിക്കുക

3. ഒരാളെയെങ്കിലും ബ്ലോഗെഴുതുവാനോ ബ്ലോഗ് തുടങ്ങുവാനോ പ്രേരിപ്പിക്കുക.

4. പുതുതലമുറയിലേക്ക് ബ്ലോഗിന്റെ ഗുണഗണങ്ങള്‍ എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ കഴിവതും ഭാഗഭാക്കാവുക.

5. വായിക്കുന്ന പോസ്റ്റുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിവതും ശ്രമിക്കുക.

6. എല്ലാ മേഖലകളിലേക്കും ബ്ലോഗുകള്‍ വ്യാപിപ്പിക്കുവാന്‍ കഴിയുന്നത് ചെയ്യുക. കവിത, കഥ , യാത്ര, ഫോട്ടോ എന്നിവയെ പോലെ തന്നെ മറ്റു മേഖലകളിലും ബ്ലോഗ് പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക.

7. ഓരോ സ്ഥലങ്ങളിലും ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിയാത്മക ചര്‍ച്ചകളും കൂട്ടായ്മകളും ഉണ്ടാക്കുക.

8.ബ്ലോഗ് മീറ്റുകള്‍ വഴിയും ബ്ലോഗ് ശില്പശാലകള്‍ വഴിയും ബ്ലോഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.

9. ഇപ്പോള്‍ സാഹിത്യ അക്കാദമി അടക്കമുള്ളവര്‍ ഇ-എഴുത്തിനെയും തിരിഞ്ഞറിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹകരണം ഉറപ്പുവരുത്തുക. പുലികളിയും പുപ്പുലികളിയും മാറ്റിവെച്ച് ഒരേ മനസ്സോടെ ബ്ലോഗിന്റെയും മലയാള ഭാഷയുടേയും നന്മക്കായി നിലകൊള്ളുക.

10. ബ്ലോഗിലെഴുതുന്നവ ചിതലരിക്കാത്ത, ഇരട്ടവാലന്റെ ആക്രമണമില്ലാത്ത നാളെയുടെ അവശേഷിക്കുന്ന ഇന്നിന്റെ ബാക്കിയാണെന്ന് മനസ്സിലാക്കി ഒരു പക്ഷെ നാളെയുടെ റെഫറന്‍സുകളാവും ഇന്ന് നമ്മളില്‍ പലരും കുറിച്ചിടുന്നത് എന്ന ബോധത്തോടെ ബസ്സിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഫാം‌വില്ലയിലും സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ സജീവമായ ചര്‍ച്ചകളിലൂടെ ബ്ലോഗെഴുത്തിലെ പഴയ നല്ല നാളുകള്‍ തിരികെ കൊണ്ട് വരുവാന്‍ ശ്രമിക്കുക


വിശദമായ ചര്‍ച്ചക്ക് ശേഷം ഉല്ലാസ ബോട്ട് തീരത്ത് നങ്കൂരമിട്ടു. ചിലരെല്ലാം പിരിഞ്ഞുപോയി. സജിം തട്ടത്തുമല, സിജീഷ് എന്നിവര്‍ കൂട്ടത്തില്‍ ചേര്‍ന്നു. വഴിവിളക്കിന്റെ വെളിച്ചത്തില്‍ ലീല ടീച്ചറുടെ കവിതാലാപനത്തിനും ചെറിയ കുശലപ്രശ്നങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം പിരിയുമ്പോള്‍ സിയെല്ലസ്സും , എന്‍.ബിയും, കൃതിയും , ബുക്ക് റിപ്പബ്ലിക്കും ഉള്‍പ്പെടെയുള്ള ബ്ലോഗ് പ്രസാധകരുടെയും വിശാലന്‍, കുമാരന്‍, അരുണ്‍ കായംകുളം തുടങ്ങിയവരുടേയും പുസ്തകങ്ങള്‍ വായിച്ച് ,കിരണ്‍സിന്റെ മനോഹരമായ ഗാനങ്ങള്‍ കേട്ട്, വെടിവെട്ടം പറഞ്ഞ് അല്പം ഭക്ഷണവും വിശ്രമവുമായി ഏത് പാതിരാത്രിയിലും ബൂലോകത്തിലെ ആര്‍ക്കും പ്രവേശിക്കാവുന്ന ഒരു മനോഹരമായ ഇടം എറണാകുളത്തിന്റെ ഹൃദയഭാഗത്തോ, പ്രാന്തപ്രദേശത്തോ എത്രയും പെട്ടന്ന് വരട്ടെ എന്ന്‍ ചിത്രക്കരനെ പോലെ തന്നെ ഞങ്ങളോരോരുത്തരും സ്വപ്നം കണ്ടു.

ഞായറാഴ്‌ച, ജനുവരി 02, 2011

അരൂപിയുടെ തിരുവെഴുത്തുകള്‍

"ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുകയില്ല. അതുപോലെ ഒരു ചീത്ത മരം നല്ല ഫലത്തെയും തരുന്നില്ല. ഓരോ മരവും അത് നല്‍കുന്ന ഫലത്തിന്റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും.” - ലൂക്കോ : 6.43 – 44


വിന്‍ഡോ ഗ്ലാസിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റേറ്റ് മരിയ അല്പം നിവര്‍ന്നിരുന്നു. ശരീരം നുറുങ്ങുന്ന വേദന!! സന്ധികളെല്ലാം വലിഞ്ഞ് പൊട്ടും പോലെ!!


പുറത്ത് നല്ല മഞ്ഞ് വീഴ്ചയുണ്ട്. കടന്ന് പോകുന്ന വീഥികളില്‍ മുഴുവന്‍ പല നിറത്തിലും വലിപ്പത്തിലും ഉള്ള നക്ഷത്രവിളക്കുകള്‍ കണ്മിഴിച്ചുനില്‍ക്കുന്നു. അകലെ മഞ്ഞുമാതാവിന്റെ തിരുനാമത്തിലുള്ള പള്ളിയില്‍ നിന്നും പാതിരാകുര്‍ബാനയുടെ നേര്‍ത്ത അലയൊലികള്‍ കാതുകളില്‍ പതിച്ചു. പള്ളിയുടെ മിനാരത്തില്‍ ദൈവപുത്രന്റെ വരവറിയിച്ച്; വെള്ളിവെളിച്ചം പരത്തി ഒരു വാല്‍നക്ഷത്രം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരോള്‍ സംഘങ്ങള്‍ നിരത്തുകള്‍ കീഴടക്കി തുടങ്ങി. റോഡോരത്തെ തുറന്നിരിക്കുന്നതും അടഞ്ഞുകിടക്കുന്നതുമായ ഷോപ്പുകള്‍ സീരിയല്‍ ലൈറ്റിന്റെ പ്രഭയില്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതയായ ഒരു മണവാട്ടിയെ ഓര്‍മ്മിപ്പിച്ചു. ലഹരിയുടെ മാസ്കരികതയില്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ബൈക്കുകളില്‍ തലങ്ങും വിലങ്ങും പായുന്ന ചെറുപ്പക്കാര്‍. വിദേശമദ്യഷാപ്പിനടുത്തുള്ള തട്ടുകടയില്‍ നിന്നാവാം; മുട്ട ബജിയുടെയും ഓംലൈറ്റിന്റെയും മനം മയക്കുന്ന ഗന്ധം. ചെറിപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് ബേക്ക് ചെയ്യുന്ന കേക്കിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി. നന്നായി വിശക്കുന്നുണ്ട്. ചുണ്ടുകള്‍ വരളുന്നു. മഞ്ഞിന്റെയാവും. മരിയ നാവ് കൊണ്ട് ചുണ്ട് നനച്ചു. നാവില്‍ ചെറിയ ഉപ്പുരസം. കൈ കൊണ്ട് ചുണ്ടുകള്‍ തുടച്ചപ്പോള്‍ ചോരയുടെ നേര്‍ത്ത അംശം. കീഴ്ചുണ്ട് ചെറുതായി തടിച്ചിട്ടുമുണ്ട്. നാശം!! എന്തൊരു വന്യമായ ആക്രമണമായിരുന്നു. എന്തോ പ്രതികാരം തീര്‍ക്കും പോലെയായിരുന്നു അവരുടെ പരാക്രമങ്ങള്‍!! മൂന്നുപേരും നല്ലപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു. ഒന്നും ഓര്‍ക്കാന്‍ തോന്നുന്നില്ല. അല്ലെങ്കിലും ഓര്‍മ്മിക്കുവാന്‍ മാത്രം സുഖദമായ എന്ത് ഓര്‍മ്മകളാണ്‌ മരിയ റേച്ചല്‍ ബെഞ്ചമിന്‍ എന്ന ഈ കാള്‍ ഗേളിന്റെ ജീവിതത്തില്‍ ബാക്കി. കാള്‍ ഗേള്‍!! ഇംഗ്ലീഷില്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു സുഖം. ശരിയല്ലേ. വേശ്യ എന്ന വിളിയേക്കാളും വശ്യതയില്ലേ ഈ കാള്‍ഗേളിന്‌. കണ്ണകള്‍ നിറഞ്ഞുവരുന്നു. സ്വന്തം പിതാവിനാല്‍ വ്യഭിചാരിയായ മകള്‍!! വേണ്ട.. നാശം പിടിച്ച ഓര്‍മ്മകള്‍ വേണ്ട. കണ്ണുകള്‍ ഇറുകെ പൂട്ടി കാറിന്റെ സീറ്റിലേക്ക് മെല്ലെ ചാരികിടന്നു.


നിരത്തുവക്കുകളിലെ വീടുകളിലെല്ലാം ക്രിസ്തുമസിന്റെ അലയൊലികള്‍ കാണാം. തോരണങ്ങളും സുവര്‍ണ്ണ ഗോളങ്ങളും നക്ഷത്ര വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ട ക്രിസ്തുമസ്സ് ട്രീകള്‍. സീരിയല്‍ ബള്‍ബുകള്‍ പ്രഭചൊരിയുന്ന മനോഹരമായ പുല്‍ക്കൂടുകള്‍. പുല്‍ക്കൂടിനുള്ളില്‍ തിരുപ്പിറവി. ദൈവപുത്രനെ ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി ആഗതരായ ജ്ഞാനികളുടെയും ഇടയ സമൂഹത്തിന്റെയും മൃഗങ്ങളുടേയുമെല്ലാം രൂപങ്ങള്‍. എന്തൊരുത്സാഹമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങള്‍. ഹോ, മരിയ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ അടഞ്ഞുപോകുന്നു. നല്ല തണുപ്പ്. വിന്‍ഡോ ഗ്ലാസ് കയറ്റിയിട്ട് സീറ്റിലേക്ക് ചാരികിടന്നു. തനിക്കെതിരെ പിന്നോട്ടോടുന്ന കാഴ്ചകള്‍ കണ്ടു മടുത്തു. അവ എന്നും സമ്മാനിക്കുന്നത് നഷ്ടങ്ങളുടെ നൊമ്പരമാണ്‌. നഷ്ടപ്പെട്ട, കുട്ടിക്കാലത്തിന്റെ... അമ്മയുടെ... കന്യകാത്വത്തിന്റെ... ചാരിത്രത്തിന്റെ... നരച്ച ഓര്‍മ്മകള്‍! കണ്ണുകള്‍ ഇറുകെ പൂട്ടി.


എന്തോ അപകടം പറ്റിയപോലെ കാര്‍ ബ്രേക്കിട്ടു നിന്നു. പരിഭ്രമത്തോടെയാണ്‌ കണ്ണുകള്‍ തുറന്നത്. ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ? വിയര്‍പ്പില്‍ പൊതിഞ്ഞാലേ ഇവയുടെ ഗന്ധങ്ങളൊക്കെ തന്നെപ്പോലുള്ളവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയൂ. ചാരിത്രത്തോടൊപ്പം ചതഞ്ഞരയുന്ന പാഴ്‌ജീവിതങ്ങളല്ലേ ഈ പൂക്കളൊക്കെ എന്ന് പലവട്ടം വിചാരിച്ചിട്ടുണ്ട്. ഇതിപ്പോള്‍ എവിടെ നിന്നാണ്‌ ഈ പൂക്കളുടെ ഗന്ധം വരുന്നത്!


"ചാവാനിറങ്ങിയിരിക്കയാണോടാ" - ഡ്രൈവര്‍ ആരോടോ വല്ലാതെ കയര്‍ക്കുന്നു.


ഹോ, പൂക്കച്ചവടക്കാരായ തമിഴന്മാരാണ്‌. പണ്ട് അപ്പന്‍ എത്രയോ വട്ടം ഇവരില്‍ നിന്നും മുല്ലപ്പൂ വാങ്ങി തന്റെ മുടിയില്‍ ചാര്‍ത്തി തന്നിരിക്കുന്നു. ക്രമേണ അപ്പനോടുള്ള അമര്‍ഷം മുല്ലപ്പൂക്കളോടായിരുന്നു തീര്‍ത്തിരുന്നത്.


"അമ്മാ.. കാപ്പാത്തമ്മാ.."


നാശം. ഇവര്‍ തെണ്ടിത്തിന്നുന്നത് ഇത് വരെ കണ്ടിട്ടില്ലല്ലോ. ഇതിപ്പോള്‍..


ഒരു സ്ത്രീയുടെ അമര്‍ത്തിപ്പിടിച്ചുള്ള കരച്ചില്‍ കാതുകളില്‍ വന്നലച്ചു. എന്തൊക്കെയോ മുക്കലും മൂളലും ഞരക്കങ്ങളും. പ്രായം ചെന്ന സ്ത്രീകള്‍ അവളെ ചുറ്റിവളഞ്ഞ് നില്‍‌പ്പുണ്ട്. കൂട്ടത്തിലുള്ള കുട്ടികളുടെ കണ്ണൂകളിലെ പകപ്പ് കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ ശരിക്കും മനസ്സിലാവും. രണ്ട് പുരുഷന്മാര്‍ കടന്നു വരുന്ന വാഹനങ്ങളിലേക്ക് സഹായാഭ്യര്‍ത്ഥനയുമായി കൈകള്‍ നീട്ടുന്നു. അവരിലൊരാളാണ്‌ കാറിന്റെ മുന്‍പിലേക്ക് ചാടി ഡ്രൈവറെ ക്ഷുഭിതനാക്കിയത്. ഏതോ കരോള്‍ സംഘം വാദ്യമേളങ്ങള്‍ നിറുത്തി എന്തോ അത്ഭുതകാഴ്ച കാണാന്‍ എന്ന പോലെ വിസ്മയത്തോടെ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഡ്രൈവര്‍ വീണ്ടും ഒച്ചവെച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.


"ഹാ...." സ്ത്രീയുടെ കരച്ചില്‍ ഉച്ഛസ്ഥായിയിലെത്തി. പൂക്കളുടെ ഗന്ധത്തോടൊപ്പം മറ്റെന്തോ മണം കൂടെ ചേര്‍ന്ന് ആകെ വല്ലാത്ത അസ്വസ്ഥത. മനം‌പുരട്ടുന്ന പോലെ.


"വണ്ടി നിര്‍ത്തൂ. എന്തോ പ്രശ്നമുണ്ട്."


"അത്. പൊല്ലാപ്പ് കേസാ മാഡം. ഇടപ്പെട്ടാല്‍ പിന്നെ നമുക്ക് കുരിശാവും. നാടോടികളാ"


വീണ്ടും പുറത്തേക്ക് നോക്കി. സ്ത്രീകളുടെ ഇടയിലൂടെ ഒരു മിന്നായം പോലെ കരച്ചിലിന്റെ ഉറവിടത്തെ കണ്ടു. ചോരപുരണ്ട വസ്ത്രവുമായി ഒരു യുവതി! യുവതിയുടെ അരികിലായി ചോരയില്‍ കുതിര്‍ന്ന, മാംസപിണ്ഢം പോലെ ഒരു കുഞ്ഞ്!! ഇപ്പോള്‍ പ്രസവം കഴിഞ്ഞതാണെന്ന് തോന്നുന്നു!!! മറുപിള്ള പോലും നീക്കം ചെയ്യപ്പെട്ടിട്ടില്ല. ആകെ ചോരമയം. ചോര പുരണ്ട വലിയ ഒരു കത്തി അരികില്‍ കിടപ്പുണ്ട്. കാര്‍ നിറുത്തി പുറത്തിറങ്ങി. തമിഴ് നാടോടികള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. തമിഴുമല്ല മലയാളവുമല്ലാത്ത വികൃതമായ ഒരു തരം ഭാഷ. പക്ഷെ, ലോറിത്തെരിവിലേയും മറ്റും നാടന്‍ തമിഴന്മാരുമായി ആദ്യകാലത്തൊക്കെ ഇടപെട്ട് ശീലമുണ്ടായിരുന്നത് കൊണ്ട് അവരുടെ വാമൊഴി പെട്ടന്ന് തന്നെ ഗ്രഹിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ആദ്യമായി അപ്പനോട് ഇഷ്ടം തോന്നിയ നിമിഷം.


കുറേ നേരമായി യുവതി അസഹനീയമായ വേദനയുമായി കിടന്നു ഞരങ്ങുന്നു. പ്രസവം നടന്നു കഴിഞ്ഞപ്പോള്‍ നാടോടികളുടെ പതിവ് രീതിയെന്ന പോലെ തന്നെ ഇത്തവണയും പ്രയമേറിയ സ്ത്രീ കത്തികൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ച് കുട്ടിയേയും തള്ളയേയും വേര്‍പെടുത്തി! മറുപിള്ള നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും യുവതിക്ക് ഭയങ്കരമായ രക്തസ്രാവം!! കടുത്ത വേദന കൊണ്ട് അവള്‍ പുളയുകയായിരുന്നു.. വേദനയുടെ കാഠിന്യത്തിലാവാം വിസ്സര്‍ജ്ജ്യം വരെ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നേരത്തെ വന്ന മനം‌പുരട്ടുന്ന മണം വിസ്സര്‍ജ്ജ്യത്തിന്റെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും എല്ലാം കൂടെയുള്ള ഒരു സമ്മിശ്രമായിരുന്നു. നാടോടിക്കൂട്ടം ആകെ ഭയന്ന് പോയി. ആശുപത്രിയില്‍ എത്തിക്കുവാന്‍ വേണ്ടി ഒരു സഹായത്തിനായി കൈകാട്ടിയ വാഹനങ്ങളൊന്നും നിറുത്താതെ കടന്നു പോയി. ടാക്സിക്കാരും മുന്‍സിപ്പാലിറ്റിയുടെ മാലിന്യവണ്ടിയും വരെ അവഗണിച്ചു എന്നൊക്കെ അവിടെ ഉണ്ടായിരുന്നവരില്‍ നിന്നും അറിഞ്ഞു. വല്ലാത്ത അമര്‍ഷം തോന്നി. ഒപ്പം അവിടെ കൂടി നില്‍ക്കുന്നവരോട് പുച്ഛവും. സാന്താക്ലോസും കൂട്ടരും മെല്ലെ അവിടെ നിന്നും പിന്‍വലിയാന്‍ തുടങ്ങി. യുവതി ഇപ്പോഴും വെപ്രാളപ്പെട്ട് പുളയുകയാണ്‌.


ഡ്രൈവറുടെ മുഖത്ത് അസ്വസ്ഥതയും അക്ഷമയും നിഴലിക്കുന്നു. രക്തത്തിന്റെയും വിസ്സര്‍ജ്ജ്യത്തിന്റെയും കൂടിച്ചേര്‍ന്ന മണം മനം‌പുരട്ടല്‍ ഉണ്ടാക്കുന്നു. ആ യുവതി വേദനകൊണ്ട് ഞരങ്ങുന്നുണ്ട്. എന്തു ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല. പള്ളിയില്‍ നിന്നും തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ക്വയര്‍ കേള്‍ക്കാം. കിഴക്കേ ആകാശത്ത് ആരുടേയോ വരവരിയിച്ചു കൊണ്ട് ഒരു നക്ഷത്രത്തെയല്ലേ കാണുന്നത്!! കുന്തിരിക്കത്തിന്റെയും മീറയുടെയും ഗന്ധം!! ഈ ഗന്ധമാവുമോ നേരത്തെ മനം‌പുരട്ടല്‍ ഉണ്ടാക്കിയത്. അല്ലെങ്കില്‍.. അല്ലെങ്കില്‍ മനം‌പുരട്ടല്‍ ഉണ്ടാക്കിയ ഗന്ധം ഇത്ര പെട്ടന്ന് എങ്ങിനെ കുന്തിരിക്കത്തിന്റെയും മീറയുടെയുമായി മാറി!!


അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ സ്തുതി!

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!


നക്ഷത്രക്കണ്ണുകളുമായി മാലാഖമാര്‍ വിണ്ണില്‍ എന്തിനോ വേണ്ടി വീര്‍പ്പടക്കി പിടിച്ചു നില്‍ക്കുന്നതായി തോന്നി. തേജസ്സാര്‍ന്ന ഒരു നക്ഷത്രം വെളിച്ചം വിതറിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നുണ്ടോ! അനുഗമിക്കാനായി അത് മാടിവിളിക്കുന്നുണ്ടോ?


"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പുജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെന്ന പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ പെടുത്തരുതേ. തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ........ ആമേന്‍!!”


പള്ളിയില്‍ നിന്നും വിശുദ്ധ പ്രാര്‍ത്ഥന കാതുകളില്‍ വന്നലച്ചു. ദൈവപുത്രന്റെ വരവറിയിച്ചു കൊണ്ടുള്ള കൂട്ടമണിയല്ലേ മുഴങ്ങുന്നത്.


ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ കുഞ്ഞിനെ ചുരിദാറിന്റെ ദുപ്പട്ട കൊണ്ട് തുടച്ചെടുക്കുമ്പോള്‍ മരിയക്ക് താന്‍ പരിചയസമ്പന്നയായ ഒരു വയറ്റാട്ടിയാണൊ എന്ന് തോന്നി പോയി. ഡ്രൈവറുടെ മുഖത്തെ വിമ്മിഷ്ടത്തെ അവഗണിച്ച് കൊണ്ട് സ്ത്രീയെ കാറിലേക്ക് എടുത്ത് കയറ്റാന്‍ പറയുമ്പോളും ഇനി എങ്ങോട്ട്, എന്ത് എന്നൊന്നും മരിയ ചിന്തിച്ചിരുന്നില്ല. കര്‍ത്താവിന്റെ കരുണക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് മരിയ ആകാശത്തേക്ക് മിഴികള്‍ ഉയര്‍ത്തി.


മാതാവേ!! എന്തൊരു കാഴ്ചയാണിത്. സ്വര്‍ഗ്ഗസ്ഥരായ മാലാഖമാര്‍ വിണ്ണില്‍ നിരന്നു നില്‍ക്കുന്നു. ദിവ്യമായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് അരൂപികള്‍. വെള്ളക്കുതിരകളും മാനുകളും വലിക്കുന്ന സുവര്‍ണ്ണ രഥത്തിലേറി സാന്താക്ലോസ് ആകാശത്ത് പ്രത്യക്ഷനായിരിക്കുന്നു. ദേ, തമ്പുരാന്റെ അമ്മ!! വ്യാകുലമാതാവല്ലേ അത്.. എന്തൊക്കെയാ താന്‍ കാണുന്നത്... ഹോ.. കണ്ണുകള്‍ മഞ്ഞളിക്കുന്നു. തേജസ്സ് ചൊരിഞ്ഞുകൊണ്ട് വാല്‍നക്ഷത്രം മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി. മരിയയുടെ കൈയിലിരിക്കുന്ന ആ പിഞ്ചുപൈതലിന്റെ രോമം കിളിര്‍ത്തുതുടങ്ങിയ തലയില്‍ ഒലിവിന്റെ കൊമ്പില്‍ തീര്‍ത്ത കിരീടം!! കുഞ്ഞിന്റെ അമ്മയായ യുവതിയുടെ തലക്ക് ചുറ്റും പ്രകാശവലയം!!! മരിയ ഒരു നിമിഷം കൈകൂപ്പിപ്പോയി.


ഗാഗുല്‍ത്താ കുന്നുകള്‍ ഇപ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞുകാണാം.. ക്രൂശിത രൂപത്തിന്റെ മുറിവുകളില്‍ നിന്നും രക്തത്തിനു പകരം ചന്ദനതൈലം ഒഴുകുന്നു. മരിയയുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ആ കുഞ്ഞിന്റെ കാലുകളില്‍ പതിച്ചു. തിരുപാദപൂജ!! ഇതെല്ലാം സ്വപ്നമോ യാഥാര്‍ത്ഥ്യമോ!!


"ചാവാനിറങ്ങിയിരിക്കയാണോടാ" - ഡ്രൈവര്‍ ആരോടോ ഒച്ചവെക്കുന്നത് കേട്ട് മരിയ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.


ജെമന്തിപ്പൂക്കളുടെ സുഗന്ധം! വിടരാന്‍ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ പരിമളം!! ചെമ്പനീര്‍ പുഷ്പവും മണക്കുന്നുണ്ടോ?


"വണ്ടി നിറുത്തൂ... വണ്ടി നിറുത്തൂ..." - എന്തൊക്കെയോ തിരിച്ചറിഞ്ഞ പോലെ മരിയ പുലമ്പിക്കൊണ്ടിരുന്നു.

പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.