ചൊവ്വാഴ്ച, നവംബർ 26, 2013

ഒരു സന്തോഷം കൂടെ പങ്കുവെക്കട്ടെ...

ഒരിക്കല്‍ കൂടെ ഒരു സമ്മാനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. എങ്ങിനെയാണ് അത് പങ്കുവെക്കേണ്ടത് എന്ന് അറിയില്ല. .ബ്ലോഗിലും അതിനു പുറത്തുമായി ഗോളിയുടെ ആദ്യ വേര്‍ഷനും രണ്ടാമത് വേര്‍ഷനും വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു.. ഇനിയും തേജസില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ

സ്നേഹത്തോടെ,
മനോരാജ്



ശനിയാഴ്‌ച, സെപ്റ്റംബർ 07, 2013

ഗോളി




To,
The Hon. Chief Justice,
Supreme Court – India

സര്‍,

ഞാന്‍ പീറ്റര്‍ ചെക്ക്. ചെക്ക് റിപ്പബ്ലിക്ക് എന്ന രാഷ്ട്രത്തിന്റെയും ചെല്‍‌സിയെന്ന ലോകോത്തര ഫുട്ബാള്‍ ക്ലബ്ബിന്റെയും വിശ്വസ്തനായ ഗോള്‍കീപ്പര്‍(?). ഒരു രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ പരമോന്നത പദവി വഹിക്കുന്ന താങ്കള്‍ക്ക് ഇത്തരത്തില്‍ ഈമെയിലിലൂടെ ഒരു പരാതി ബോധിപ്പിക്കാമോ എന്നൊന്നും എനിക്കറിയില്ല. ഇന്റര്‍നെറ്റിന്റെ  വിശാലലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എണ്ണമിട്ടുള്ള വെളിപ്പെടുത്തലുകള്‍ വരെ കുറ്റകൃത്യങ്ങളായും പ്രേരണാകുറ്റമായും സ്വീകരിക്കുന്ന ആ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നിയെങ്കിലും ഇപ്പോള്‍ എന്നെയത് വല്ലാതെ ഭയപ്പെടുത്തുക കൂടെ ചെയ്യുന്നു! ഈ കത്തിലൂടെ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പകര്‍ത്തുകയാണ്. ഒരു പരാതിയുടെയോ അപേക്ഷയുടേയോ രൂപമില്ല എന്നതുകൊണ്ട് ഇത് പരിഗണിക്കാതിരിക്കരുതെന്നും എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും എന്നെ രക്ഷിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്ന രീതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നും കരുതട്ടെ.

എന്തിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ താങ്കളുടെ നാട്ടിലെ നിയമങ്ങളെപറ്റിയൊക്കെ പഠിക്കുന്നത് എന്നൊരു ചിന്ത താങ്കളില്‍ ഉണ്ടാവാം. അതും ഒരു ചരിത്രകാരനോ യാത്രികനോ ഗവേഷകനോ ഒന്നുമല്ലാത്ത വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായ ഞാന്‍! അതെ, അത് തന്നെയാണ് ഇപ്പോള്‍ എന്റെ പ്രശ്നം. മുകളില്‍ ഞാന്‍ വിശ്വസ്തനായ ഗോള്‍കീപ്പര്‍ എന്നതിനോട് ചേര്‍ന്ന് ഒരു ചോദ്യചിഹ്നം രേഖപ്പെടുത്തിയതും അതുകൊണ്ടാണ്. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ വളരെയടുത്ത ദിനങ്ങള്‍ വരെ ഇടമുണ്ടായിരുന്ന എന്റെ കൈകളില്‍ നിന്നും ഈയിടെ പിഴവുകള്‍ ഏറുന്നു. എന്റെ മനസ്സും കൈയും കണ്ണും എന്നെ വല്ലാതെ ചതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈയടുത്ത് ഉക്രൈയിനിലും പോളണ്ടിലുമായി സമാപിച്ച യൂറോ കപ്പിന്റെ ഉദ്ഘാടനദിവസത്തെ റഷ്യയുമായുള്ള കളി മുതല്‍! ഒരു പക്ഷെ, ഒരു ഫുട്ബാള്‍ പ്രേമിയാണെങ്കില്‍ താങ്കളും പത്രങ്ങളില്‍ നിന്നോ ടെലിവിഷന്‍ ചാനലുകളില്‍ നിന്നോ ഒക്കെയായി പീറ്റര്‍ ചെക്കിനിതെന്തുപറ്റി എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരിക്കും. ശരിയാണ്. എനിക്കിതെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം. (വീണ്ടും ഞാന്‍ കാടുകയറിപ്പോകുന്നുവല്ലേ? ക്ഷമിക്കണം. പെട്ടന്ന് കാര്യത്തിലേക്ക് വരുവാന്‍ ശ്രമിക്കാം.)

ഫുട്‌ബാള്‍ എന്ന കളിയില്‍ ഗോളിയുടെത് വല്ലാത്ത ഒരു റോളാണ്. കളിയുടെ തൊണ്ണൂറ് മിനിറ്റും ഞങ്ങള്‍ ജാഗരൂകരായിരിക്കണം. മറ്റു കളിക്കാര്‍ മൈതാനം നിറഞ്ഞ് ഓടി നടക്കുമ്പോള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഒരു വലയുടെ  മുന്‍പില്‍ ജാഗരൂകനായി നില്‍‌ക്കേണ്ടി വരുന്ന അവസ്ഥ! താങ്കള്‍ക്ക് അത് ഊഹിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കളിയാസ്വദിക്കുവാന്‍ ഈ നില്‍പ്പ് ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ സ്വീകരിച്ചു പോരുന്ന ഒരു രഹസ്യനടപടിക്രമമുണ്ട്. മൈതാനത്ത് വന്ന് ഗോള്‍പോസ്റ്റിന്റെ ഇരു ബാറുകളിലും ചുംബിച്ചതിന് ശേഷം ക്രോസ്‌ബാറിലേക്ക് കൈകള്‍ ഉയര്‍ത്തി ഞാന്‍ ചാടുന്നത് ഒരു പക്ഷെ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരങ്ങള്‍ എപ്പോഴെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് കണ്ടിരിക്കും. സത്യത്തില്‍ എല്ലാ ഗോളിമാരും ചെയ്യുന്നത് പോലെ ക്രോസ്‌ബാറിനെയും വണങ്ങുക എന്ന പ്രക്രിയയേക്കാള്‍; ഞാന്‍ എന്നില്‍ നിന്നും ആ നിമിഷം ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതെ, ഓരോ കളിയുടെ സമയത്തും ക്രോസ്‌ബാറിലേക്ക് ഉയര്‍ന്നു ചാടുന്ന പീറ്റര്‍ ചെക്കില്‍ നിന്നും എന്റെ ആത്മാവ് പുറത്ത് കടക്കുകയും ഗ്യാലറിയില്‍ തന്നെയെവിടെയെങ്കിലുമോ അതല്ലെങ്കില്‍ ഇതേ മത്സരം വീക്ഷിക്കുന്ന ഏതെങ്കിലും ടെലിവിഷന്‍ സ്ക്രീനിനു മുന്‍പിലേക്കോ കടന്നിരിക്കുകയും ഒരു നല്ല കാണിയായി മത്സരമാസ്വദിക്കുകയും ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി ഞാന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് അത്. അതിലൂടെ പലപ്പോഴും എതിര്‍ടീമിലെ കളിക്കാരുടെ നീക്കങ്ങളെ ഞാന്‍ മുന്‍‌കൂട്ടി കണ്ടിരുന്നു. അവര്‍ മനസ്സില്‍ കാണുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഞാന്‍ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുന്ന എന്നിലെ ദേഹിയിലേക്ക് ആ വിവരം ട്രാന്‍സ്മിറ്റ് ചെയ്തിരുന്നു. ഒരു പക്ഷെ, ഇത്തരം ഒരു തന്ത്രമാവാം ലോകത്തെ എണ്ണം പറഞ്ഞ ഗോളിമാരുടെ പട്ടികയിലേക്ക് എന്നെ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ കളി ഞാന്‍ ആസ്വദിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ റഷ്യയുമായുള്ള യൂറോകപ്പിലെ ഉദ്‌ഘാടന മത്സരം വരെ!!

അന്നും – റഷ്യയുമായുള്ള മത്സരദിവസം – പതിവ് പോലെ ഇരു ബാറുകളിലും മുത്തം നല്‍കിയ ശേഷം ക്രോസ് ബാറിലേക്ക് ഉയര്‍ന്നു ചാടിയ എന്നില്‍ നിന്നും ദേഹിയെ മൈതാനത്ത് തിരിച്ചിറക്കി ആത്മാവ് കളിയാസ്വദിക്കുന്ന ഒരു വലിയ ടിവി സ്ക്രീനിന് മുന്‍പിലേക്ക് കുതിച്ചുപാഞ്ഞു. ഒട്ടേറെ പന്തുകളി പ്രേമികള്‍ നിറഞ്ഞ ഒരു വിശാലമുറിയിലെ ടിവി സ്ക്രീനിന് മുന്‍പിലായിരുന്നു അന്ന് എന്റെ ആത്മാവ് ചെന്ന് ഇരുപ്പുറപ്പിച്ചത്. എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ആകസ്മിക സംഭവങ്ങള്‍ക്ക് തുടക്കം അതായിരുന്നു. അന്ന്... എന്റെ ആത്മാവ് കളിയാസ്വദിക്കുവാന്‍ വന്നിറങ്ങിയത് അങ്ങയുടെ നാട്ടിലെ ഒരു 27” ടിവി സ്ക്രീനിന് മുന്‍പിലേക്കായിരുന്നു.

വിശാലമായ ഒരു മുറിയായിരുന്നു അത്. നന്നായി ഫര്‍ണീഷ് ചെയ്ത് അലങ്കരിച്ച, പച്ച കാര്‍പ്പെറ്റ് വിരിച്ച ഒരു മുറി. മുറിയുടെ ഇരു വശങ്ങളിലും മധ്യഭാഗത്തായി ഇട്ടിരുന്ന മനോഹരമായ രണ്ട് സെറ്റികള്‍ ഒരു കളിമൈതാനത്തെ രണ്ട് ഗോള്‍പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കളിയാസ്വാദകരുടെ നിലക്കാത്ത ആരവം എന്നില്‍ വല്ലാത്ത ഊര്‍ജ്ജം നിറച്ചു. സഞ്ചാരപാതകള്‍ അന്വേഷിക്കുവാന്‍ ശ്രമം നടത്താത്ത ആത്മാവ് ഒരു പക്ഷെ ആ ആരവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാവാം ലേറ്റസ്റ്റ് മോഡല്‍ വാച്ചിലെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലനിര്‍ണയം നടത്തുവാന്‍ ശ്രമം നടത്തിയതും താങ്കളുടെ രാജ്യത്തെ തന്നെ കളികമ്പത്തിന് ഏറ്റവും പേരുകേട്ട മലപ്പുറമെന്ന സ്ഥലത്താണ് ഇരുപ്പെന്ന് മനസ്സിലാക്കിയതും.   താങ്കളുടെ നാട് ഫുട്ബാള്‍ കമ്പത്തിന് പേരുകേട്ടതാണെന്ന് മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുള്ള ഡേവിഡ് ബെക്കാം പറഞ്ഞത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു.  ഒട്ടേറെപേരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ മുറിയില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് കളിയാസ്വദിക്കാമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി  - അതും പരിപൂര്‍ണ്ണ നഗ്നയായി ഒരു പെണ്‍കുട്ടി - മൈതാനമധ്യത്തില്‍ കിക്കോഫിന് തയ്യാറായിരിക്കുന്ന ഒരു ഫുട്ബാള്‍ പോലെ, മുറിയുടെ മധ്യഭാഗത്തായി കാര്‍പ്പെറ്റില്‍ ചുരുണ്ട് വളഞ്ഞ് കിടക്കുന്നു! അവള്‍ക്കിരുവശത്തുമായി എന്തിനു തയ്യാറെന്ന പോലെ നിലയുറപ്പിച്ച രണ്ട് കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സ്പെയിനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നതായും കിക്കോഫിന് തയ്യാറായി നില്‍ക്കുന്ന സാവിയെയും ഇനസ്റ്റയെയും ശ്രദ്ധയോടെ വീക്ഷിച്ച് ഗോള്‍ വലക്കരിക്കില്‍ നില്‍ക്കുന്ന എന്നെയും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടുപോയി.

അതായിരുന്നു സര്‍ എന്റെ കഷ്ടകാലത്തിന്റെ തുടക്കം. സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ ആയിരുന്നു അപ്പോള്‍. ചെക്കിനും റഷ്യക്കും വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികള്‍ എന്നിലും കുട്ടികളിലും വല്ലാത്ത ആവേശം ഉണ്ടാക്കി. ഗ്യാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ ഒരോ രോമകൂപങ്ങളെയും ഉണര്‍ത്തി. അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഫുട്ബാളിന്റെ ആവേശം തന്നെ കാണികളാണ്. അല്ലാതെ കളിയെഴുത്തുകാരോ കളിക്കാരോ ഒന്നുമല്ല.

(ഹോ.. വീണ്ടും അങ്ങയുടെ സമയം ഞാന്‍ അപഹരിക്കുന്നു. ക്ഷമിക്കണേ..)

കാണികള്‍ നല്‍കിയ ഊര്‍ജ്ജം കാലുകളിലേക്ക് ആവാഹിച്ച് എന്റെ കുട്ടികള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ സമ്പാദിച്ച് മുന്നേറുമ്പോഴായിരുന്നു ഒരല്പം റിലാക്സ്ഡ് മൂഡ് കിട്ടിയ ഞാന്‍ മുറി അത്രമേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്. പക്ഷെ, ഇത്രയും വേഗം ഒരു പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ മധ്യനിര എന്നെ നിഷ്പ്രഭനാക്കുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല.

കെര്‍ഷക്കോവിന്റെ ഹെഡര്‍ ബാറില്‍ തട്ടി തിരികെ പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടതാണ്. പക്ഷെ, സഗോയേവ് അവിടേക്ക് ഓടിയെത്തുവാന്‍ കഴിയും‌വിധം ഇത്ര അടുത്ത് നിലയുറപ്പിച്ചിരുന്നത് മൈതാനം മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളില്‍ പതിച്ചില്ല. ഒരു പക്ഷെ,  ആ പെണ്‍കുട്ടി എന്റെ കാഴ്ചക്ക് വിലങ്ങുതടിയായതാവാം! അത്തരം ഒരു സീനായിരുന്നല്ലോ അതേ സമയം ആ മുറിയില്‍ അരങ്ങേറിയത്. ഒരുവന്‍ വിയര്‍ത്ത് ചുളുങ്ങി അവളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മറ്റൊരുവന്‍ തീരെ സമയം നല്‍കാതെ അവളിലേക്ക് ഒരു ബുള്ളറ്റ് പോലെ പാഞ്ഞുകയറുകയും ചെയ്യുന്ന കാഴ്ച. ചെകിടടിച്ച് ഒരു അടികിട്ടിയ പോലെ തോന്നി. ഇത്രയും മനോഹരമായി ഞാന്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. (ഒരു പക്ഷെ അവളും?)

എന്താണ് സംഭവിക്കുന്നത്? 27' ടിവി സ്ക്രീനിലാണോ മുറിയിലെ പച്ച കാര്‍പ്പെറ്റിലാണോ യഥാര്‍ത്ഥത്തില്‍ കളി നടക്കുന്നത്!! ഞാനകെ പതറിപ്പോയിരുന്നു സര്‍. കൈയടക്കവും ഡ്രിബ്ലിങ്ങും ഫൌളുകളും ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് പോലും സാദ്ധ്യത നല്‍കാതെ ഇത്തരത്തില്‍ ഒരു അറ്റാക്കിങ് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഷിറൊക്കോവിന്റെ ഷോട്ടും എന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചിരുന്നു. അപ്പോള്‍ മൈതാനമധ്യത്തില്‍ അവള്‍ ഒരിക്കല്‍ കൂടെ പ്രതിരോധം തകര്‍ക്കപ്പെട്ട് വാടി തളര്‍ന്ന് കിടന്നു.

സ്വന്തം വലയില്‍ പതിച്ച രണ്ട് ഗോളുകള്‍ എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഒരു വേള, തിരികെ ദേഹിയിലേക്ക് ആത്മാവിനെ കുടിയിരുത്തിയാലോ എന്ന് പോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല. പക്ഷെ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത വിധം ആത്മാവ് തളര്‍ന്നു പോയിരുന്നു. ഞാന്‍ ഒന്നിനും കഴിയാത്തവനായി സെറ്റിയില്‍ കൈതാങ്ങി ഇരുന്നുപോയി. ഇടവേള കഴിഞ്ഞതും കളി വീണ്ടും തുടങ്ങിയതും എന്റെ കുട്ടികള്‍ ഒരു ഗോള്‍ മടക്കിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷെ മുറിയിലെ കളി അപ്പോഴേക്കും കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒരു വിദഗ്ദനായ കോച്ചിന്റെ അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു അവള്‍ ആ കളി നിയന്ത്രിക്കുന്നത് എന്ന് എനിക്ക് തോന്നിപ്പോയ നിമിഷങ്ങള്‍! എന്റെ സംശയം ശരിയായിരുന്നു!! മുറിയുടെ ഇരുണ്ട കോണില്‍ ചുണ്ടില്‍ എരിയുന്ന സിഗററ്റും കൈയില്‍ സ്മിര്‍ണോഫ് ഗോള്‍ഡുമായി ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍ അത്രയും നേരം എന്റെ കണ്ണില്‍ പെട്ടിരുന്നില്ല!!! ആ കണ്ണുകളില്‍ ഒരു കുറുക്കന്റെ ഭാവമുണ്ടായിരുന്നു. അതോ ആട്ടിന്‍ തോലണിഞ്ഞ ആ പഴയ ചെന്നായയുടേയോ?

ഇതിനിടെ ഒരിക്കല്‍ കൂടെ എന്റെയും അവളുടെയും പ്രതിരോധം എതിരാളികള്‍ കീറിമുറിച്ചു കഴിഞ്ഞിരുന്നു. സഗോയേവ് രണ്ടാമതും എന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചത് പോലെ ഞാന്‍ പകച്ചു നിന്നത് അങ്ങ് കണ്ടുകാണുമോ എന്നെനിക്കറിയില്ല. രണ്ട് പ്രതിരോധഭടന്‍മാരെ വകഞ്ഞു മാറ്റി സഗോയേവ് ഉതിര്‍ത്ത ഷോട്ടിനേക്കാള്‍ അതേ സമയം മുറിയില്‍ നടന്ന സംഭവങ്ങള്‍ ആണ് ആ പകപ്പിന് കാരണം എന്നതാണ് വാസ്തവം. സഗോയേവിന്റെ പന്തടക്കവും വേഗവും അസാമാന്യമായിരുന്നു; സമ്മതിക്കുന്നു. പക്ഷെ അതേ സമയം മുറിയുടെ മധ്യത്തില്‍ അവളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ ക്ഷമകെട്ട മല്പ്പിടുത്തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഒരിക്കല്‍ കൂടെ അവളെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവനിലെ വന്യത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ വെച്ചാണ് കളി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും തെന്നി നീങ്ങുന്നത് നിസ്സഹായനായി എനിക്ക് നോക്കിയിരിക്കേണ്ടി വന്നു. മുറിയിലെ പച്ച കാര്‍പ്പെറ്റില്‍ അരുണിമ പടരുന്നത് ഞാന്‍ അറിഞ്ഞു. ഒഴുകിപ്പരന്ന ചോര എന്റെ കൈകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഞാന്‍ നിലത്ത് നിന്നും സെറ്റിയിലേക്ക് വലിഞ്ഞുകയറി. ആ സമയം അല്പം കൂടെ വ്യക്തമായി കണ്ട ചില കാഴ്ചകള്‍ എനിക്ക് കേട്ടറിവ് പോലുമില്ലാത്തതും എന്നെ ഇപ്പോഴും ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നതും ആണ്. ഒരു പക്ഷെ ഈ കത്തിന് എന്നെ പ്രേരിപ്പിക്കുന്നത് ആ കാഴ്ചകളില്‍ നിന്നും ഉടലെടുത്ത ഭയമാവാം എന്ന് ഞാന്‍ സംശയിക്കുന്നു! അല്ല, സംശയമല്ല!! അത് തന്നെയാണ് സത്യം.

ഒരു കൊച്ചു കൈപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോള്‍ കളിക്കിടയില്‍ കാര്‍ഡുകള്‍ എഴുതുന്ന റഫറിയെ ഓര്‍മ്മ വന്നു. ആകാഷയോടെ ആ പുസ്തകത്തിലേക്ക് ഞാന്‍ ഏന്തി നോക്കി. ഖദര്‍ ഷര്‍ട്ടിട്ട മെമ്പര്‍, ദേവപാലന്‍ പോലീസ്, തമാശക്കാരന്‍ സിനിമാ നടന്‍, മുഖത്ത് കാക്കപ്പുള്ളിയുള്ള ജ്വല്ലറിയുടമ..  എനിക്കൊന്നും മനസ്സിലായില്ല!!

ചിന്തയിലാണ്ടിരുന്ന ഞാന്‍ പവ്‌ലൂഷെങ്കൊ ഡിഫന്റര്‍മാരെ ബോക്സിനുള്ളില്‍ കബളിപ്പിച്ച് പന്ത് ഡ്രിബ്ല് ചെയ്ത് കയറ്റി കൊണ്ടുവരുന്നതും വലയുടെ മൂലയിലേക്ക് കോരിയിട്ടതും കണ്ടില്ല.  ഒഴുകി പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടാതെ, ഗ്ലാസ്സില്‍ അവശേഷിച്ച സ്മിര്‍ണോഫ് ഗോള്‍ഡ് വലിച്ചിറക്കി ചിറി തുടച്ച്, അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ഭീതിയില്‍ പകച്ചു നില്‍ക്കുന്ന മറ്റുള്ളവരെ തള്ളിമാറ്റികൊണ്ട് ആടിയാടി അവളിലേക്ക് നടന്നടുക്കുന്ന ചെന്നായ്കൂറ്റനെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. 

"കളി നിയമങ്ങള്‍ തെറ്റിച്ചിട്ടല്ലേ? ഇനിയിപ്പോള്‍ അതോര്‍ത്തിട്ട് കാര്യമില്ല. ഈ മരണം റഷ്യക്കും ചെക്കിനും സമര്‍പ്പിക്കാം" പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു കൌശലക്കാരന്റെ ഭാവം ഞാന്‍ കണ്ടു.

ടി വി സ്ക്രീനില്‍ പവ്‌ലൂഷെങ്കൊയുടെയും റഷ്യന്‍ കളിക്കാരുടേയും ആഹ്ലാദനൃത്തവും ഹെല്‍മറ്റ് അഴിച്ചുമാറ്റി നിരാശയുടെ മുഖം തുടക്കുന്ന എന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ മാറിമാറികാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. തലയില്‍ കെട്ടിയിരുന്ന മഫ്ലര്‍ അഴിച്ചു മുഖം തുടച്ചുകൊണ്ട് ചെന്നായ അപ്പോഴേക്കും അവള്‍ക്കരികിലേക്ക് ഒഴുകിയെത്തി. ടിവി സ്ക്രീനിലെ എന്റെ മുഖത്തേക്കും ചെന്നായയിലേക്കും മാറിമാറി നോക്കികൊണ്ട് കൈപുസ്തകത്തിലേക്ക് എന്തോ കൂടെ അവള്‍ പെട്ടന്ന് എഴുതിചേര്‍ക്കുന്നത് കണ്ട് ആകാംഷയോടെ ഞാന്‍ വീണ്ടും എത്തി നോക്കി.

ഗോളി !!!

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ അവള്‍ക്കരികില്‍ എത്തുകയും പുസ്തകം അവള്‍ എവിടെയോ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അവളുടെ കണ്ണുകളില്‍ കണ്ട തിളക്കവും ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയും ഏതോ ഒരു തിരിച്ചടിയുടെ നിര്‍‌വൃതിയായി എനിക്ക് തോന്നിയത് ഒരു പക്ഷെ ഞാന്‍ വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായതുകൊണ്ടാവാം.

എങ്കിലും; എന്തുകൊണ്ടായിരിക്കും അവള്‍ ഗോളി എന്ന് എഴുതിയത് ?!

കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ ഇതേക്കുറിച്ചായിരുന്നു. ഒരു പക്ഷെ തലയില്‍ മഫ്ലര്‍ ചുറ്റിയ അയാള്‍ക്ക് ടിവി സ്ക്രീനില്‍ കണ്ട ഹെല്‍മറ്റ് വെച്ച ഞാനുമായി അവള്‍ക്ക് സാമ്യം തോന്നിയതുകൊണ്ടാവാം... ഹും, അതാവാം. അതോ, അയാളും എന്നെപ്പോലെ ഒരു ഗോളിയാകുമോ! ഒരു കാവല്‍‌ക്കാരന്‍?! ഒരു രക്ഷകന്‍?!!  അതുമല്ലെങ്കില്‍... ഇനി അവള്‍ എന്നെത്തന്നെയാവുമോ ഉദ്ദേശിച്ചത്.....??

ഈ നിഗമനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ വല്ലാതെ ഞെട്ടുകയും അസ്വസ്ഥനാകുകയും ചെയ്യുന്നു.  ഞാന്‍ തൊടുന്നതെല്ലാം പിഴക്കുന്നത് പോലെ..

അങ്ങയുടെ ഭാഗത്ത് നിന്നും ഉചിത നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്,

പീറ്റര്‍ ചെക്ക്





ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

ഏറനാടൻ ചരിതങ്ങൾ

പുസ്തകം: ഏറനാടന്‍ ചരിതങ്ങള്‍
രചയിതാവ്  : സാലിഹ് കല്ലട
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
  ‘ഒരു സിനിമാഡയറിക്കുറിപ്പ് ‘ എന്ന പുസ്തകത്തിന് ശേഷം, ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന സാലിഹ് കല്ലടയുടെ മറ്റു 13 കഥകള്‍ ഏറനാടന്‍ ചരിതങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരുടെ മുന്‍പാകെ എത്തപ്പെട്ടിരിക്കുകയാണ്. ഏറനാടന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെ പുസ്തകരൂപത്തില്‍ എത്തിച്ചിരിക്കുന്നത് കോഴിക്കോട് നിന്നും പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ്.
മലയാള സാഹിത്യത്തില്‍ ജന്മനാടിന്റെ സ്പന്ദനങ്ങളും കഥകളും തൂലികയിലേക്ക് ആവാഹിച്ച് പേരെടുത്ത ഒട്ടേറെ മഹാരഥന്മാരുണ്ട്. കൂടല്ലൂരിന്റെ സ്വന്തം എം.ടിയും തൃക്കൊട്ടൂരിന്റെ യു..ഖാദിറും, മയ്യഴിയുടെ മുകുന്ദനും, തിരുവില്വാമലയുടെ വി.കെ.എനും ഒക്കെ മലയാളിക്ക് സുപരിചിതരാണ്. ബ്ലോഗെഴുത്തിലാണെങ്കില്‍ വിശാലമനസ്കന്റെ കൊടകരപുരാണത്തിലും കുമാരന്റെ ചേലേരികഥകളിലും സ്വന്തം നാടിന്റെ രസകരമായ നാട്ടനുഭവങ്ങള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഏറനാടന്‍ ചരിതങ്ങളിലൂടെ ഇവര്‍ക്ക് (വിശാലനും കുമാരനും) സമകാലീകനായ സാലിഹ് കല്ലട ഗ്രാമങ്ങളുടെ അല്ലെങ്കില്‍ ഗ്രാമീണരായ ചിലരുടെ നിഷ്കളങ്കത തുളുമ്പുന്ന കുറച്ച് കഥകള്‍ നമ്മൊട് പറയുകയാണ്.
നര്‍മ്മവും നിഷ്കളങ്കതയുമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും മുഖമുദ്ര എന്നതുകൊണ്ട് തന്നെ ഇതിലെ കഥകളെ കഥകളുടെ ചട്ടക്കൂടിലോ ക്രാഫ്റ്റിലോ ഒരു പക്ഷെ കാണാന്‍ കഴിഞ്ഞേക്കില്ല. എങ്കില്‍ പോലും ഒരു സിനിമാക്കാരന്റെ ഫ്രെയിം ടു ഫ്രെയിം വിഷ്വല്‍ കണ്‍സെപ്റ്റുകള്‍ പുസ്തകത്തിലെ കഥകളില്‍ പലയിടത്തും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ 13 കഥകളെ (?) ചിലതിനെ മാത്രം കഥകളെന്നും മറ്റുചിലതിനെ ദേശമെഴുത്ത് എന്നുമൊക്കെയുള്ള രീതിയില്‍ വായിക്കേണ്ടിയിരിക്കുന്നു.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ‘ ഒരു സിനിമാഡയറിക്കുറിപ്പില്‍ ‘ നിന്നും ഏറനാടന്‍ ചരിതങ്ങളിലേക്കെത്തുമ്പോള്‍ ഏറനാടന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. സംശയമില്ല. എങ്കില്‍പ്പോലും എഴുത്തില്‍ പുലര്‍ത്തേണ്ട ചില നിഷ്കര്‍ഷകള്‍ ഇക്കുറിയും ഏറനാടന്‍ പൂര്‍ണ്ണമായി അനുവര്‍ത്തിച്ചിട്ടില്ല. ഒരു പക്ഷെ, ഒരു സിനിമാക്കാരന്റെ മനസ്സിലുള്ള വിഷ്വത്സിന് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടാവാം.
പുസ്തകത്തിലെ 13 കഥകളില്‍, കഥ എന്ന രൂപത്തില്‍ എനിക്കേറേ ഇഷ്ടമായത് ‘സ്വര്‍ഗ്ഗയാത്ര’ എന്ന കഥയാണ്. കഥയുടെ ക്രാഫ്റ്റും പദഭംഗിയും കൊണ്ട് സമാഹാരത്തില്‍ കഥ എന്ന ലേബല്‍ ഏറ്റവും അര്‍ഹമായതും എന്റെ വായനയില്‍ സ്വര്‍ഗ്ഗയാത്രയ്ക്ക് തന്നെ. ചിത്തഭ്രമം ബാധിച്ച മുത്തു ഭ്രാന്താശുപത്രിയുടെ ഇടനാഴികളില്‍ എത്തപ്പെട്ടത് നല്ല രീതിയില്‍ തന്നെ ഈ കഥയിലൂടെ സാലിഹ് അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തോടെത്തിയപ്പോള്‍ അതുവരെ വച്ച്പുലര്‍ത്തിയ ക്രാഫ്റ്റ് അല്പമൊന്ന് കൈമോശം വന്നെങ്കില്‍ പോലും സമാഹാരത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കഥ സ്വര്‍ഗ്ഗയാത്ര തന്നെയെന്ന് പറയാം.
എവറസ്റ്റിലെ രാമായണം- കിളിച്ചൊല്ല് ‘ എന്ന ആദ്യകഥയെ ഒരു നര്‍മ്മരസം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പായോ ഭാവനയായോ വായിക്കാനാണ് എനിക്കിഷ്ടം. രസകരമായ, നിഷ്കളങ്കമായ നര്‍മ്മം കൊണ്ട് വിരസമല്ലാത്ത ഒരു വായന ആ കഥ നല്‍കുന്നുണ്ട്. നാട്ടിന്‍പ്പുറത്തെ സ്കൂളുകളിലെ നിഷ്കളങ്ക ബാല്യങ്ങളെയും അവരുടെ കാരണവന്മാരെയും വരച്ചുകാട്ടുന്നു ഈ കഥ. എവറസ്റ്റില്‍ ആദ്യം കയറിയതാരാണെന്ന ടീച്ചറുടെ ചോദ്യത്തിന് ‘നാലുപുരക്കല്‍ ബീരാങ്കാങ്ക’ എന്ന് ഉത്തരം പറയാന്‍ കുഞ്ഞിമൂസാക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല. കാരണം എവറസ്റ്റ് ഹോട്ടല്‍ തുടങ്ങിയത് അദ്ദേഹമാണെങ്കില്‍ അതില്‍ ആദ്യം കയറിയതും അദ്ദേഹമായിരിക്കും എന്ന ടിന്റുമോന്‍ ലൈന്‍ തന്നെ. ശേഷം ടീച്ചറുടെ ചോദ്യം രാമായണം എഴുതിയതാരെന്ന് പക്രുവിനോടായിരുന്നു. അവന് ഉത്തരമറിയില്ല. ഒടുക്കം അമ്മാവനെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ടീച്ചര്‍. അത് സ്കൂളിനെ പരിഭ്രാന്തിയിലാഴ്തുന്നു. കാരണം ദമ്മനമ്മാവന്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയാണ്. പക്ഷെ, ദമ്മനമ്മാവന്‍ സ്കൂളില്‍ വന്നപ്പോള്‍ സംഭവിച്ചത് രസകരമായ മറ്റു ചിലതാണ്. കൊച്ചിന്‍ ഹനീഫ എന്ന അതുല്യനടനിലൂടെ പലവട്ടം ഇത്തരം ദൊമ്മനമ്മാവന്മാരുടെ മാനറിസങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലും രസപ്രദമായ ഒരു വായന ഈ കഥ നല്‍കുന്നുണ്ട്. കഥയ്ക്ക് എവറസ്റ്റിലെ രാമായണം എന്ന പേര് മതിയായിരുന്നു. അവസാനം ചേര്‍ത്ത കിളിച്ചൊല്ല് ഒരു അധികപറ്റായിതോന്നി.
അതിഥി ദേവോ ഭവ:‘ എന്ന കഥയിലൂടെ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ ഒരു പ്രവാസിയുടെ വിഹല്വതകള്‍ നര്‍മ്മത്തിലൂടെ പറയുവാനുള്ള ഒരു ശ്രമം കഥാകാരന്‍ നടത്തുന്നുണ്ട്. പക്ഷെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ നമ്മളെ എത്ര രസകരമായാലും ചിരിപ്പിക്കില്ല എന്നത് സത്യം. ഒരല്പം ചിന്തയിലേക്കും നുറുങ്ങ് നൊമ്പരങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നു ഈ രചന. ഡാഡിയെയും മമ്മിയെയും ‘മമ്മി‘ക്കുള്ളിലാക്കി പകരം നാടന്‍ വാപ്പയെയും ഉമ്മയെയും പ്രതിഷ്ഠിക്കുമ്പോള്‍ മകന്‍ ചീമുവിനൊപ്പം വായനക്കാരുടെയും ഹൃദയം വിങ്ങും. പക്ഷെ, ഇവിടെയും കഥ പറച്ചില്‍ അവസാനത്തോടടുക്കുമ്പോള്‍ കൈവിട്ടുപോകുന്നുണ്ട്. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ മികച്ച ഒരു സൃഷ്ടിയാക്കാന്‍ കഴിയുമായിരുന്ന രചനയെന്ന്‍ തോന്നി.
ഈ സമാഹാരത്തിലെ പല കഥകളിലും ഒരു കഥാകാരനേക്കാള്‍ ഒരു സിനിമാക്കാരനെയാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ പ്രേതം പലയവസരങ്ങളിലും കഥാകാരനില്‍ ആവേശീച്ചിട്ടുണ്ട്. ചിലയിടത്ത് അവ കഥകള്‍ക്ക് ഫ്രെയിം ടു ഫ്രെയിം ചാരുത നല്‍കുക എന്ന രീതിയില്‍ ഗുണപരമായെങ്കില്‍ ചിലയിടത്ത് അവ കണ്ടുകേട്ടും പരിചയിച്ച നര്‍മ്മങ്ങളില്‍ തട്ടി ചിതറിപ്പോകുക എന്ന രീതിയില്‍ ദോഷകരമായി വന്നിട്ടുണ്ടെന്നും  തോന്നി
ഇങ്ങിനെയൊക്കെയെങ്കിലും മോശമല്ലാത്ത ഒരു വായന നല്‍കുവാന്‍ ഏറനാടന്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന സാലിഹ് കല്ലടക്ക് കഴിഞ്ഞിട്ടുണ്ട്. പുസ്തകത്തിനായി മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുനില്‍ പുത്തുക്കുടിയെയും കവര്‍ ചിത്രം വരച്ച കെ.എം.നാരായണനെയും പരാമാര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് അനീതിയാവും. ഒരു ഗ്രാമീണ പശ്ചാത്തലം പുസ്തകത്തിന് നല്‍കുവാന്‍ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഫലം കണ്ടിട്ടുണ്ട്
ജന്മനാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്തിവെച്ച ചാരുതയാര്‍ന്ന കഥകളെന്നും കഥകളുടെയും തിരകഥയുടെയും ഇടയില്‍ നില്‍ക്കുന്ന രചനാശൈലിയെന്നും പുസ്തകത്തിന്റെ ബ്ലര്‍ബില്‍ പ്രസാധകര്‍ അവകാശപ്പെടുന്നത് ഏറെക്കുറെ ശരിതന്നെയെന്ന്‍ വായനക്കൊടുവില്‍ സമ്മതിക്കാം

ബുധനാഴ്‌ച, ജൂൺ 26, 2013

പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി

ശക്തമായ മഴ... വെള്ളക്കെട്ട്. വകുപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പെട്ട് റോഡാണൊ കുളമാണോ തോടാണോ എന്നറിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍… വര്‍ഷങ്ങളായി വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞ് കിടക്കുന്ന, ശക്തമായ മഴയില്‍ അതേ മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നതും സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അപകടസാദ്ധ്യതകള്‍ ഏറെയുള്ളതുമായ റോഡോരത്തെ കാണകള്‍.... സമയക്രമം പാലിക്കുവാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍.. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍.. മഴയുടെ ആധിക്യത്താല്‍ ഇപ്പോഴും തുടരുന്ന പനി, ചര്‍ദ്ദി, പകര്‍ച്ചവ്യാധികള്‍... ഒപ്പം മഴക്കാലമായതിനാല്‍ പണിക്ക് പോകാന്‍ കഴിയാത്ത ജീവിതത്തിന്റെ വിവിധതുറകളില്‍ ഉള്ള സാധാരണക്കാരന്റെ സാമ്പത്തീക ഞെരുക്കം.... അതിനേക്കാളേറെ മേല്‍ക്കൂര നശിക്കാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ദുരിതാശ്വാസക്യാമ്പുകളും... മേല്‍‌പ്പറഞ്ഞവയൊക്കെ എല്ലാ വര്‍ഷവും തുടര്‍യാഥാര്‍ത്ഥ്യമായി നിലകൊള്ളൂമ്പോള്‍ അടിക്കടി കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കേരളത്തിലെ അദ്ധ്യയന വര്‍ഷം പുതുക്കി നിശ്ചയിക്കുക എന്നത്

കുട്ടികള്‍ ആവുന്നിടത്തോളം കളിക്കട്ടെ.. മാനസീകോല്ലാസം നേടട്ടെ എന്ന ചിന്തയില്‍ നിന്നുമാകാം വേനലവധി എന്ന ഒരു ആശയം പണ്ടുള്ളവര്‍ നടപ്പിലാക്കിയത്. ഒപ്പം പൊള്ളുന്ന ചൂടുകാലത്ത് ഒരു മുറിക്കുള്ളില്‍ ഇരുന്ന് ഉഷ്ണിക്കണ്ട എന്നും കരുതി കാണും. അന്നത്തെ ചിന്തകള്‍ തെറ്റെന്ന് പറയുന്നില്ല. പക്ഷെ ഇന്ന് സ്ഥിതി അതാണോ? ഫാനുകള്‍ ഘടിപ്പിക്കാത്ത ക്ലാസ്സ് മുറികള്‍ തുലോം കുറവാണെന്നിരിക്കെ ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്ന ഏതൊ സിനിമയിലെ സലിം‌കുമാറിന്റെ ആപ്തവാക്യം ഓര്‍മ്മവരുന്നു. ഉഷ്ണത്തെ നമുക്ക് ഫാന്‍ കൊണ്ട് തടയാം. പിന്നെ കുട്ടികളുടെ കളികള്‍.. പണ്ടുകാലത്ത് വേനലവധിക്ക് കിളികളി, കബഡികളി, തലപ്പന്ത് കളി, കുട്ടിയും കോലും കളി, തുടങ്ങിയ നാടന്‍ കളികളൊടൊപ്പം അന്തര്‍ദേശിയ മത്സരയിനങ്ങളായ ക്രിക്കറ്റും ഫുട്‌ബാളും ബാഡ്മിന്റനും ഉള്‍പ്പെടെയുള്ളവയുമായി കുട്ടികള്‍ സജീവമായി മൈതാനങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യമേ പറയാം. ഇന്ന് മൈതാനങ്ങള്‍ ഇല്ല.. ഒരു അഞ്ച് സെന്റ് പുരയിടത്തിന്റെ മതില്‍ക്കെട്ടില്‍ കിട്ടാവുന്ന ക്രിക്കറ്റ് മൈതാനം ആണ് നമുക്കുള്ളത്. അതില്‍ കളിക്കണമെന്ന് കുട്ടി വിചാരിച്ചാലും ക്രിക്കറ്റിനോട് നീതി പുലര്‍ത്താന്‍ കഴിയില്ല. അതിനേക്കാളേറെ കുട്ടികള്‍ക്ക് അത്തരം കളികളോടുള്ള കമ്പം കുറഞ്ഞിരിക്കുന്നു. അവര്‍ ഇന്ന് വേനലവധിയായാലും മഴക്കാലമായാലും എല്ലാം ആഗ്രിബേര്‍ഡ്സിനൊപ്പവും ബെന്‍‌ടെനിനും ഡോറക്കും ഒപ്പവും എല്ലാമാണ്. ഇത് ശരാശരി കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ. അല്പം കൂടെ ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ ആണെങ്കില്‍ അവര്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും ജോയ്‌സ്റ്റിക്കുകള്‍ക്കും പിറകേയാണ്. അല്പം വലിയ കുട്ടികള്‍ (പ്ലസ് വണ്‍ മുതല്‍ ഉള്ളവര്‍) ഹെല്‍ത്ത് ക്ലബുകളിലെ സിക്സ് പാക്ക് ജ്വരത്തിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഗെയിമുകളിലും ആണ് സമയം ചിലവഴിക്കുന്നത്. അതല്ലാതെ ഇന്ന് പഴയപോലെ കുട്ടിക്കൂട്ടങ്ങള്‍ ഇല്ല. ഒറ്റതിരിഞ്ഞുള്ള കുട്ടികള്‍ മാത്രം.

പറഞ്ഞു വന്നത് മേല്‍പ്പറഞ്ഞ ഒരു കുട്ടി പോലും (പൊതുവില്‍ പരിഗണിക്കുമ്പോള്‍) വേനലവധിക്ക് മൈതാനങ്ങള്‍ തേടി നടക്കുന്നില്ല. കളിക്കുന്നില്ല. പിന്നെയെന്തിന് പനിയും പകര്‍ച്ചവ്യാധികളും നടമാടുന്ന ഈ കൊടിയ മഴക്കാലത്ത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണം. അധികൃതര്‍ ചിന്തിക്കേണ്ട സമയമായില്ലേ? അധികൃതര്‍ ചിന്തിക്കും മുന്‍പ് പൊതു സമൂഹമെങ്കിലും ഇത്തരത്തില്‍ ചിന്തിക്കേണ്ട സമയമായില്ലേ? ഈ വര്‍ഷം ജൂണ്‍ മാസം സ്കൂള്‍ തുറന്നതിന് ശേഷം കേരളത്തിലെ പല ജില്ലകളിലായി പ്രഖ്യാപിച്ച അവധികളുടെ ശരാശരിയെടുത്താല്‍ (ഇന്ന് കൂടെ ആവുമ്പോള്‍) മഴമൂലം അവധി പ്രഖ്യാപിക്കപ്പെട്ട നാലാമത്തെ ദിവസമാണിതെന്ന് തോന്നുന്നു. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്ലഷുകള്‍ മൂലം റോഡുകള്‍ ഒരു കാലത്തും നന്നാക്കില്ല എന്നതും പകര്‍ച്ച‌വ്യാധികള്‍ക്ക് തടയിടുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുവാന്‍ കാലാകാലങ്ങളായി ഭരിച്ചു വരുന്ന മുന്നണികള്‍ക്ക് കഴിയില്ല എന്നതും (ഭരണത്തിലിരിക്കുമ്പോള്‍ മൌനമവലംബിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയം മാത്രമേ നമുക്ക് വശമുള്ളു. അത് ഇടതനായാലും വലതനായാലും) ഒരു യാഥാര്‍ത്ഥ്യമായിരിക്കെ കുട്ടികളെ ഈ ശക്തമായ മഴയില്‍ നിറഞ്ഞ് കിടക്കുന്ന കാണകളില്‍ വീഴ്തി അപകടം വരുത്തുവാനോ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് ആശുപത്രിക്കിടക്കയില്‍ ആക്കുവാനോ രക്ഷിതാക്കള്‍ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ആയത് കൊണ്ട് തന്നെ അധികൃതര്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത നടത്തേണ്ട സമയമായി എന്ന് തോന്നുന്നു. നമുക്ക് അദ്ധ്യയന വര്‍ഷം ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള കാലമാക്കിക്കൂടെ? ആഗസ്റ്റില്‍ തുറക്കുന്ന സ്കൂളുകള്‍ പൂജ വെയ്പ്പ് ഓണത്തിന് പത്ത് ദിവസം അടച്ചിടട്ടെ. രണ്ടാമത്ത പത്ത് ദിവസം അവധി ഇപ്പോഴുള്ളത് പോലെ തന്നെ ക്രിസ്മസ് - ന്യൂഇയര്‍ പ്രമാണിച്ച് തന്നെ ആവാം. അതിന് ശേഷമുള്ള ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പഠനത്തിന്റെ വസന്തകാലമാവട്ടെ. ശേഷമുള്ള മെയ് മാസം പരീക്ഷകളുടെ ഗ്രീഷ്മകാലമാവട്ടെ. ജൂണ്‍ - ജൂലൈ മാസങ്ങള്‍ മണ്‍സൂണ്‍ അവധിക്കാലമാവട്ടെ.

ഇത്തരത്തില്‍ അദ്ധ്യയനവര്‍ഷത്തെ പരിഷ്കരിക്കുന്നതിനെ പറ്റി ചിന്തിച്ചുകൂടെ ?

ശനിയാഴ്‌ച, ജൂൺ 22, 2013

കുമാരി

ഇന്നവള്‍ക്ക് ഓപ്പറേഷനാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി അലച്ചിലോടലച്ചിലായിരുന്നു. ഓപ്പറേഷന് വേണ്ടിയുള്ള സാധനസാമഗ്രികളുടെ ലിസ്റ്റ് കണ്ടപ്പോള്‍ അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു! ഇതൊക്കെ എവിടെ കിട്ടും എങ്ങിനെ വാങ്ങും എത്ര രൂപയാകും ഒരു രൂപവുമുണ്ടായിരുന്നില്ല കുമാരിക്ക്. ഡോക്ടര്‍ തന്നെയാണ് ഓപ്പറേഷനു വേണ്ടുന്ന സാധനസാമഗ്രികള്‍ കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പറഞ്ഞു തന്നത്. എന്നിട്ടും ചിലതൊന്നും കിട്ടിയിരുന്നില്ല. ആകെപ്പാടെ വീര്‍പ്പുമുട്ടലിന്റെയും പിരിമുറുക്കത്തിന്റെയും രണ്ട് ദിനങ്ങള്‍. ഒടുവില്‍ ഇനിയും കിട്ടാത്തവയേതെന്ന് ഫോണിലൂടെ ഡോക്ടറോട് പറയുമ്പോള്‍ കരച്ചിലിന്റെ വക്കിലായിരുന്നു കുമാരി. കുറച്ചൊക്കെ അവസ്ഥ അറിയാവുന്നത് കൊണ്ടാവാം , ഡോക്ടര്‍ തന്നെ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് സാധനങ്ങള്‍ പലതും എത്തിച്ചത്. ചിലയാളുകള്‍ അങ്ങിനെയാണ്! മനുഷ്യത്വം മരവിക്കാത്ത കുറച്ചുപേരെങ്കിലും ഈ ഭൂമുഖത്ത് അവശേഷിക്കുന്നു എന്ന് ആശ്വാസം കൊള്ളുവാനെങ്കിലും ചിലയാളുകളെ ദൈവം അങ്ങിനെ സൃഷ്ടിച്ചതാവാം എന്ന് തോന്നിപ്പോയി കുമാരിക്ക്.

സെഡേഷന്റെ മയക്കവുമായി ഓപ്പറേഷന്‍ ടേബിളേക്ക് അവള്‍ പോകുമ്പോള്‍ ഹൃദയം വിങ്ങുകയായിരുന്നു കുമാരിക്ക്. ദൈവമേ, എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളുടെ ചെവിയിതളുകളില്‍ മെല്ലെ തലോടുമ്പോള്‍ മയക്കത്തിലും അവള്‍ ഒന്ന് ചുരുണ്ടുകൂടിയോ?

എന്നും അവള്‍ അങ്ങിനെയാണ്. ഏതുറക്കത്തിലും തന്റെ കരസ്പര്‍ശമേറ്റാല്‍ അവള്‍ ഒന്നുകൂടെ ചുരുണ്ട് പറ്റിച്ചേരും. നാസികാഗ്രം കൊണ്ട് തന്റെ മാര്‍വിടത്തില്‍ മെല്ലെ ഉരക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് കുമാരിക്ക് അനുഭവപ്പെടാറ്. മാര്‍വിടം വല്ലാതെ വിങ്ങുന്നത് പോലെയും ചുരത്തുന്നത് പോലെയും തോന്നും. ആ അനുഭൂതിയുടെ സുഖം നുകരുവാനായി മാത്രം എത്രയോ വട്ടം അവളുടെ വെളുത്ത ചെവിയഗ്രത്തില്‍ നാവുകൊണ്ട് മെദുവെ കടിച്ചിക്കിളിയാക്കിയിരിക്കുന്നു.

ഓപ്പറേഷന്‍ ടേബിളില്‍ അവള്‍ മലര്‍ന്ന് കിടക്കുന്നത് പച്ചസ്ക്രീനിന്റെ ചെറിയ വിടവിലൂടെ കാണാം. അവള്‍ക്കരികിലേക്ക് ചെല്ലണമെന്നും തലയില്‍ മെല്ലെ തലോടിക്കൊടുക്കണമെന്നും തോന്നി കുമാരിക്ക്. പക്ഷെ കഴിയില്ലല്ലോ. അവിടേക്ക് ഡോക്ടര്‍ക്കും അസിസ്റ്റന്റിനുമല്ലാതെ അന്യര്‍ക്ക് പ്രവേശനമില്ലല്ലോ. അത് ആ ടേബിളില്‍ കത്തിമുനയുടെ പാളലേക്കാന്‍ കിടക്കുന്നയാളുടെ ഏറ്റവും അടുത്ത ബന്ധുവാണെങ്കില്‍ പോലും!!

സത്യത്തില്‍ ആരാണ് ഇവള്‍ക്ക് ഞാന്‍? അമ്മയോ ചേച്ചിയോ..? അറിയില്ല.. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് ഇവള്‍ മകളെപ്പോലെയാണ്. മകള്‍ മാത്രമോ? അല്ലല്ലോ.. എന്റെ ഏറ്റവും വലിയ ആശ്വാസവും സുരക്ഷിതിത്വവും ഇവള്‍ കൂടെയുള്ളതാണെന്നതല്ലേ സത്യം. അല്ലെങ്കില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു. മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെന്ത് കാര്യങ്ങള്‍...

ഓപ്പറേഷന്‍ മുറിയ്ക്ക് പുറത്ത്, വെള്ള വലിച്ച, അഴുക്കുപുരണ്ട ചുമരില്‍ ചാരി തന്റെ കറുത്ത ജീവിതമോര്‍ത്ത് കുമാരി നെടുവീര്‍പ്പിട്ടു.

ഭര്‍ത്താവും രണ്ടാണ്മക്കളുമൊത്ത് അധികം അല്ലലില്ലാത്ത ജീവിതമായിരുന്നു കുമാരിയുടേത്. അല്പസ്വല്പം മദ്യപിക്കും എന്നതും മദ്യപിച്ചാല്‍ കുമാരിയെ ചെറുതായി ഉപദ്രവിക്കും എന്നതുമൊഴിച്ചാല്‍ മുടങ്ങാതെ പണിക്ക് പോകുകയും കുടുംബകാര്യങ്ങള്‍ മുറപോലെ നിറവേറ്റുകയും ചെയ്യുമായിരുന്നു കറവക്കാരനായിരുന്ന രമണന്‍. മക്കളില്‍ മൂത്തയാള്‍ വാര്‍ക്കപ്പണിക്കാരന്‍. ഇളയവന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. അടുത്തുള്ള കമ്പനിയില്‍ ചെമ്മീന്‍ കിള്ളാന്‍ പോകുന്ന വകയില്‍ കുമാരിക്കും ഉണ്ടായിരുന്നു തുച്ഛമെങ്കിലും മോശമല്ലാത്ത ഒരു വരുമാനം. അതുകൊണ്ട് തന്നെ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത കൊച്ചുവീട്ടില്‍ നുറുങ്ങു സന്തോഷങ്ങളും വൈകുന്നേരങ്ങളില്‍ ഉയരുന്ന കൊച്ചുകൊച്ചു തേങ്ങലുകളുമായി അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നു.

ഒരു കൊടുങ്കാറ്റ് പോലെയല്ലേ സുനാമി തിരകള്‍ ജീവിതത്തിലേക്ക് വീശിയടിച്ചത്! കടലോരത്തെ കുടിലുകളില്‍ ഭീതി പടര്‍ത്തിക്കൊണ്ട് തിരമാലകള്‍ സംഹാരമാടിയപ്പോള്‍ തനിക്ക് നഷ്ടമായത് ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളായിരുന്നു. കടപ്പുറത്തെ പൂഴിമണലില്‍ കാല്‍പ്പന്തുകളിയുടെ ആവേശം പരമകോടിയില്‍ നില്‍ക്കുകയായിരുന്നതിനാല്‍ വീശിയടിച്ച തിരക്കാറ്റിന്റെ ഗര്‍ജ്ജനം കേള്‍ക്കാതെ പോയ ഇളയമകന്‍ ഒരു ഫുട്ബാള്‍ പോലെ ചീര്‍ത്ത് വീര്‍ത്ത് മൂന്നാം പക്കം തീരത്തടിഞ്ഞപ്പോള്‍ ദുരിതാശ്വാസക്യാമ്പിലെ തിണ്ണയില്‍ വിരിച്ച കീറപ്പായയില്‍ കിടന്ന് ആര്‍ത്തലച്ച് കരയുകയായിരുന്നു.

അന്ന് മകന്റെ നനഞ്ഞ, മരവിച്ച, ശരീരത്തോടൊപ്പം ജീവന്റെ ചെറുതുടിപ്പുകള്‍ അവശേഷിപ്പിച്ച് പറ്റിച്ചേര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ് ഇവളെ ആദ്യം കാണുന്നത്. വാരിയെടുത്ത് നെഞ്ചോട് അടക്കിപ്പിടിക്കാനാണ് അപ്പോള്‍ തോന്നിയത്. നഷ്ടമായ മകനെ ഒരു പക്ഷെ ദൈവം ഇവളിലൂടെ തിരികെതന്നതാണെങ്കിലോ എന്ന തോന്നല്‍!! ദുരിതാശ്വാസക്യാമ്പിലെ മനസ്സുമരവിച്ച ജീവിതങ്ങള്‍ക്കിടയില്‍ ഒരമ്മയുടെ വാത്സല്യത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പേര്‍ത്തും പേര്‍ത്തും അവളെ കൊഞ്ചിച്ചും കളിപ്പിച്ചും സമയം‌പോക്കിയിരുന്ന താന്‍ ക്യാമ്പംഗങ്ങള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും അങ്ങിനെ മാനസികനില തകര്‍ന്നവളായി.

ഇപ്പോഴോര്‍ക്കുമ്പോള്‍ കുമാരിക്ക് ചിരി വരുന്നുണ്ട്. ഒരു പക്ഷെ, അന്ന് ഇവളെ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് താന്‍ ആരുമില്ലാത്തവളാകുമായിരുന്നില്ലേ? ഇവള്‍ മൂലമാണ് തന്റെ ജീവിതം ഈ പരുവത്തിലായതെന്ന് പറയുന്ന ഒട്ടേറെപ്പേര്‍ തുറയിലുണ്ട്. ശരിതന്നെ. പക്ഷെ.. .അതാണോ യഥാര്‍ത്ഥത്തില്‍ ശരി!? ആവ്വോ.. അറിയില്ല.. ഒന്നറിയാം.. അവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട്.. തിരിച്ചവളും.. മറ്റാരും നല്‍കാത്ത സ്നേഹവും സുരക്ഷിതത്വബോധവും ഇവളില്‍ നിന്നും തനിക്ക് കിട്ടുന്നുണ്ടെന്നതിന് തെളിവാകാം അവളെക്കുറിച്ച് വാത്സല്യത്തോടെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നനയുന്ന തന്റെ മാര്‍വിടങ്ങള്‍. അതില്‍പ്പോലും തെറ്റുകള്‍ കണ്ടെത്തിയവര്‍ ഏറെയാണെന്നോര്‍ക്കുമ്പോള്‍ കുമാരിക്ക് നെഞ്ചുരുകി. അക്കൂട്ടത്തില്‍ തന്റെ ഭര്‍ത്താവും മകനും ഉണ്ടായിരുന്നുവെന്നത് ഒരു നനുത്ത തേങ്ങലായി കണ്‍കോണിലൂടെ ഉരുണ്ടിറങ്ങി.

കുഴപ്പമൊന്നുമില്ല പെങ്ങളേ. ഒരു പത്തു മിനിറ്റിനുള്ളില്‍ കഴിയും കേട്ടോ.. ഡോക്ടര്‍ സ്റ്റിച്ചിട്ടോണ്ടിരിക്കുവാ..” ഓപ്പറേഷന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വന്ന അറ്റന്റര്‍ മണിയേട്ടന്റെ സ്വരമാണ് കുമാരിയെ തിരികെയെത്തിച്ചത്. ഒന്ന് ചിരിക്കുവാന്‍ ശ്രമിച്ചു. പാഴായിപ്പോയ ഒരു ശ്രമം. മണിയേട്ടന്റെ കൈയിലെ സ്റ്റീല്‍ ടബ്ലറില്‍ അവളില്‍ നിന്നും അടര്‍ത്തിമാറ്റിയ മാംസപിണ്ഢം!!. വെറുമൊരു മാംസപിണ്ഢമാണോ അത്...? അല്ല, അതില്‍ അവളുടെ എല്ലാമില്ലേ.. ഒരു പെണ്ണിന് ഇതില്‍ പരം എന്ത് നഷ്ടം സംഭവിക്കാന്‍!!

ഹോ....“ അകത്തും നിന്നും വന്ന തേങ്ങല്‍ വല്ലാത്ത ഉച്ചത്തിലായിപോയി. പാത്രം മൂടിയിരുന്നില്ലെന്ന തിരിച്ചറിവില്‍ മണിയേട്ടനും വല്ലാതായി.

കരയണ്ട പെങ്ങളേ. വേദനയോടെ ഞരങ്ങുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഇത്. അങ്ങിനെ ചിന്തിച്ചാല്‍ ….”

ശരിയാവാം.. അതും ശരിയാവാം.. മറ്റുള്ളവരുടെ കണ്ണില്‍ അതൊക്കെ ശരിയാവാം. പക്ഷെ.. നഷ്ടമായത് അവള്‍ക്കല്ലേ...

നഷ്ടം!! ആ വാക്കിനോട് കുമാരിക്ക് ഇപ്പോള്‍ പുച്ഛമാണ്.

സുനാമിത്തിരകള്‍ പരിക്കേല്‍പ്പിച്ച വീട്ടിലേക്ക് സുനാമിയില്‍ നഷ്ടമായ മകന്റെ ഓര്‍മ്മകളും പേറി ദുരിതാശ്വാസക്യാമ്പില്‍ നിന്നും തിരികെയെത്തുമ്പോഴേക്കും ഇവള്‍ ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിന്റെ ഭാഗമായിരുന്നിരുന്നു. ആദ്യമൊക്കെ അടുപ്പം കാട്ടിയില്ലെങ്കിലും രമണന്‍ ഇവളോട് വിരോധം കാട്ടിയിരുന്നില്ല. പക്ഷെ, ആദ്യമേ തന്നെ മൂത്തവന് ഇവളെ തീര്‍ത്തും അംഗീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷെ അവന്റെ സ്വാര്‍ത്ഥതയാവാം.. സ്നേഹക്കൂടുതലാവാം എന്നേ അപ്പോഴൊക്കെ കരുതിയുള്ളൂ. പക്ഷെ, ക്രമേണ ഇവളോടുള്ള അടുപ്പത്തില്‍ രമണന്‍ അസ്വസ്ഥത പ്രകടിപ്പിക്കുവാനും ഒന്നു രണ്ട് വട്ടം അവളെ കാലുമടക്കി തൊഴിക്കുവാനും തുനിഞ്ഞപ്പോള്‍ അത്രയും നാളിനിടക്ക് ആദ്യമായി കുമാരി രമണനോട് എതിരിട്ടു.

.. ഇത്രക്ക് നോവാന്‍ മാത്രം ആരാടീ ഒരുമ്പെട്ടവളേ നിനക്കീ സാധനം... അസത്ത്.. ത്ഫൂ” നീട്ടിത്തുപ്പി ഇറങ്ങിപ്പോയതാണ് രമണന്‍. കറക്കാന്‍ പോകുന്ന വീട്ടിലെ ഏതോ ചന്ദ്രികയുമായുള്ള അടുപ്പം ഭദ്രമാക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ പക്ഷെ മൂത്തമകനുള്‍പ്പെടെ മറ്റാര്‍ക്കും കഴിഞ്ഞില്ല. എല്ലാവരുടെയും കുത്തുവാക്കുകളും പഴികളും കേട്ടപ്പോഴും ഇവളെ നെഞ്ചോട് ചേര്‍ത്ത് വിങ്ങിക്കരയാനേ കഴിഞ്ഞിരുന്നുള്ളൂ.

കാലുകള്‍ വല്ലാതെ കഴച്ചുതുടങ്ങിയിരുന്നു കുമാരിക്ക്. ആശുപത്രി വരാന്തയിലെ കാലൊടിഞ്ഞ മരബെഞ്ചില്‍ ഭിത്തിചാരി ഇരുന്നുപോയി. അത്രയ്ക്കുണ്ട് ക്ഷീണം. എന്തെങ്കിലും കഴിച്ചിട്ട് ഒന്നര ദിവസമായി. മിനിയാന്നാള്‍ ഉച്ചയോടെയാണ് അവള്‍ക്ക് അസഹനീയമായ വയറുവേദന തുടങ്ങിയത്. രാത്രിയോടെ നിര്‍ത്താതെയുള്ള ശര്‍ദ്ദിയും. വേദനകൊണ്ട് ഞരങ്ങുന്നത് കണ്ട് സഹിച്ചില്ല. മകനോട് വിവരം പറയാമെന്ന് കരുതി മരുമകളുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തീറ്റകൂടിയതിന്റെ ദഹനക്കേടായിരിക്കും എന്ന് മരുമകളുടെ പരിഹാസം. അത് സഹിക്കാവുന്നതായിരുന്നു. പക്ഷെ, പിന്നീട് അവള്‍ പറഞ്ഞത് ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു.

വല്ലോടത്തും നെരങ്ങി വയറ് വീര്‍പ്പിച്ചിട്ടുണ്ടോന്നാര്‍ക്കറിയാം. പറ്റിയ ആളോടൊപ്പമല്ലേ സഹവാസം..”

നിര്‍ത്തടീ അറുവാണിച്ചീ നിന്റെ അധികപ്രസംഗം... ഫോണ്‍ എന്റെ പുന്നാരമോന്റെ കൈയീ കൊടുക്കെടീ..” അങ്ങിനെ പരിഹസിക്കാനാണ് അന്നേരം തോന്നിയത്. അത്തരത്തില്‍ ഒരു ഭൂതകാലമവള്‍ക്ക് ഉണ്ടായിരുന്നെന്നത് ആ സമയത്ത് ഓര്‍ത്തില്ല എന്നത് സത്യം.

ആ തള്ളക്ക് വട്ടാടീ.. നീ അത് വെച്ചിട്ട് ഇങ്ങ് പോരേ.. അതവിടെ കെടന്ന്‍ കൊരക്കട്ടെ.. പറ്റിയ കൂട്ടുമുണ്ടല്ലോ..” മകന്റെ വാക്കുകള്‍ ഇങ്ങേത്തലക്കല്‍ സുവ്യക്തമായിരുന്നു. വലിയ വിഷമമോ അമ്പരപ്പോ ഒന്നും തോന്നിയില്ല. അതിലേറെ അവനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്‍ ഒരുവള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോള്‍ കുറവ് തീര്‍ക്കാന്‍ രണ്ട് ദിവസങ്ങള്‍ക്കകം മകന്‍ വിളിച്ചുകൊണ്ടു വന്നവള്‍ മോശക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അരിയും പൂവുമിട്ട് സ്വീകരിച്ചത്. പക്ഷെ മൂന്നാംനാള്‍ ഈ വൃത്തികെട്ട ജന്തുക്കളോടൊത്ത് കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞ് കെട്ടിയവനെയും കൂട്ടി അവള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സര്‍ക്കാര്‍ പട്ടയഭൂമി അനുവദിച്ചപ്പോള്‍ അത് സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ തോന്നിയ നല്ല ബുദ്ധിയെ മനസ്സാ നമിച്ചുപോയി. അല്ലെങ്കില്‍ ഒരു പക്ഷെ ഇപ്പോള്‍...

നടുവ് കഴക്കുന്നു. തലചുറ്റുന്നത് പോലെ.. തൊണ്ട വല്ലാതെ വരളുന്നു. ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...

കുമാരി മരബെഞ്ചിലേക്ക് കിടന്നുപോയി. കണ്ണുകളില്‍ ഇരുട്ട് കയറും‌പോലെ.. ആശുപത്രി കെട്ടിടം ആകെ കറങ്ങും‌പോലെ..

ദൈവമേ അവള്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുതേ.. കാത്തോളണേ.. “ ബോധം മറയുമ്പോഴും കുമാരി മന്ത്രിച്ചുകൊണ്ടിരുന്നു..

മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് ഞെട്ടിയുണര്‍ന്നത്. മണിയേട്ടനതാ ചിരിച്ചോണ്ട് മുന്‍പില്‍ നില്‍ക്കുന്നു.

മണിയേട്ടാ.. എന്റെ.. എന്റെ...“ വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. തൊണ്ട ആകെ വരണ്ടിരിക്കുന്നു.

പേടിക്കാനൊന്നുമില്ല കുമാരി. കുമാരിയുടെ പട്ടിക്കുട്ടി ഇനി സേയ്ഫാണ്. ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന പഴുപ്പായിരുന്നു അസഹനീയമായ വേദനക്ക് കാരണം. അത് നമ്മള്‍ നീക്കം ചെയ്തു. ഇനി യാതൊരു കുഴപ്പവുമില്ല. ഇതാ കൊണ്ടുപൊയ്ക്കോളു” ആകെ വിയര്‍ത്ത നിലയില്‍ ഒരു പുഞ്ചിരിയോടു കൂടി ഡോക്ടര്‍ അടുത്തുണ്ടെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. ഡോക്ടറുടെ കൈകളില്‍ വയറില്‍ വെച്ചുകെട്ടുമായി തളര്‍ന്നുറങ്ങുന്നത് തന്റെ പാറുവല്ലേ..... തന്റെയെല്ലാമായ പാറുക്കുട്ടി...

ഹോ.. പാറൂ.. മോളേ.. നീ വല്ലാണ്ട് പേടിപ്പിച്ചല്ലോ..“

ഡോക്ടറില്‍ നിന്നും പാറുവിനെ കൈയേല്‍ക്കുമ്പോഴേക്കും കുമാരിയുടെ തളര്‍ച്ചയൊക്കെ പമ്പകടന്നിരുന്നു. സ്റ്റിച്ചുവീണ വയര്‍ ഭാഗത്ത് തൊടാതെ തലോടിക്കൊണ്ട് കുമാരി പാറുവിന്റെ നീണ്ട ചെവിയിതളുകളില്‍ മെല്ലെ കടിച്ചു. മരുന്നിന്റെ മയക്കത്തിലും പാറു കുമാരിയുടെ മാര്‍വിടത്തിലേക്ക് പറ്റിച്ചേരുന്നത് കണ്ട് മണിയേട്ടനും ഡോക്ടറും പുഞ്ചിരിച്ചു. തന്റെ മാര്‍ത്തടം നനയുന്നത് മറ്റാരും അറിയാതിരിക്കുവാനായി ഡോക്ടറെ നോക്കി നിറകണ്ണുകളോടെ കൈകൂപ്പി കൊണ്ട് കുമാരി പെട്ടന്ന് പടിയിറങ്ങി.

കുമാരിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് അവളുടെയെല്ലാമായ പാറുവും...


ബുധനാഴ്‌ച, ജൂൺ 19, 2013

ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക - ഒരു വായനക്കാരിയുടെ കത്ത്

ഇന്നലെ ഉച്ചക്ക് രെജിസ്ട്രേര്‍ഡ് പോസ്റ്റില്‍ ഒരു കത്ത് വന്നു. ഒപ്പിട്ട് വാങ്ങിക്കഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ ഒരു നോട്ടം :) അപ്പോഴാണ് അഡ്രസ്സ് ശ്രദ്ധിച്ചത്. ഒരു പെണ്ണിന്റെ പേര്. സരിതമാരും മറ്റും മുഖ്യമന്ത്രിക്ക് വരെ തലവേദന സൃഷ്ടിക്കുന്ന സമയം. ഒരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ കത്ത് നല്ലപാതിയെ ഏല്‍പ്പിച്ചു. ഞാന്‍ നിരപരാധിയാ.. നീ തന്നെ വായിക്ക് എന്ന ഭാവത്തോടെ വിനയകുനയനായി.. കത്ത് പൊട്ടിച്ച് നോക്കിയിട്ട് ഓ.. എന്നെക്കൊണ്ടൊന്നും മേലാന്നും പറഞ്ഞ് അവള് സംഭവം തിരിച്ചു തന്നു. പ്രശ്നബാധിത ലെറ്റര്‍ ഒന്നുമല്ല എന്ന് മനസ്സിലായപ്പോള്‍ ആകാംഷ കൂടി. പക്ഷേ, വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. നമ്മളറിയാത്ത.... നമ്മെയറിയാത്തവര്‍... (ഈ കത്തയച്ച കുട്ടിയെ ഞാന്‍ അറിയില്ല.. പക്ഷേ, ആ കുട്ടിക്ക് പുസ്തകം നല്‍കിയത് എന്റെ കസിന്‍ സിസ്റ്ററുടെ മകള്‍ ആണ് എന്ന് കത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു) പുസ്തകം വായിച്ച് അതേക്കുറിച്ചുള്ള അഭിപ്രായം കത്തയക്കുക! അതും ഞാനേറെ ഇഷ്ടപ്പെടുന്ന വായനവാരത്തില്‍ എനിക്ക് ലഭിക്കുക. പേര്‍സണലായി അയച്ച ഒരു കത്തിനെ പബ്ലിക്കാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ച് കുറച്ചധികം ചിന്തിച്ചു. ഒരു പക്ഷേ, എന്റെ അല്പത്തമാവാം... എന്തുതന്നെയായാലും പേര്‍സണല്‍ വിശേഷങ്ങള്‍ ഒന്നും അല്ലല്ലോ കത്തിലെന്നും വ്യത്യസ്ത വീക്ഷണമുള്ളവരുടെ ഓരോരോ വായനകളും കഥകളെ പുതിയ രീതികളില്‍ ചിന്തിപ്പിക്കുവാന്‍ എഴുത്തുകാരനെ തന്നെ പ്രാപ്തനാക്കുന്നു എന്നുമുള്ള ചിന്തയില്‍ നിന്നും പ്രിയ കൂട്ടുകാരുമായി ആ കത്ത് പങ്കുവെയ്ക്കട്ടെ..






മെയ് 31,2013
ആനന്ദഭവനം

മനോരാജ്യ’ത്തെ ജീവിതസത്യങ്ങളോടടുപ്പിച്ച കഥാകൃത്തിനു വന്ദനം,

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിന്റെ വായനക്കാരി എന്നതിലുപരി, താങ്കളുടെ വ്യക്തിജീവിതത്തിന്റെ വിദൂരപ്രേക്ഷകകൂടിയാണ് ഞാന്‍. പേര് അമ്മു. അശ്വതിരവി(അച്ചു)യിലൂടെ താങ്കളുടെ ജീവിതചിത്രം കിട്ടുകയുണ്ടായി. അതിനുശേഷമാണ് അവളെനിക്ക് സമ്മാനിച്ച താങ്കളുടെ കഥാസമാഹാരത്തിന്റെ വായനക്കാരിയായതു പോലും

പുസ്തകത്തിലെ ഏറ്റവും ആഴം തോന്നിയ ഭാഗം സമര്‍പ്പണമാണ്.
നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്..”
ഓര്‍മ്മയുടെ അകലങ്ങളില്‍ പൊട്ടാറായി നിന്ന ബന്ധങ്ങളുടെ കാണാച്ചരടുകള്‍ക്ക് ഒരു ശക്തിവന്നതുപോലുള്ള ഒരനുഭൂതി. മിക്കപ്പോഴും ഒരു ഫെമിനിസ്റ്റായി ചിന്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് പെണ്മയുടെ കതിരും, പതിരും അടങ്ങുന്ന ജീവിതം മണക്കുന്ന ഒരു പിടി കഥകള്‍ സമ്മാനിച്ചതിന് നന്ദി.

ഹരിചന്ദന’ത്തിലെ അവസാനവരിയില്‍ തങ്ങിനില്‍ക്കുന്ന ആശയം പൂര്‍ണ്ണമായും എനിക്ക് ഗ്രഹിക്കുവാനായില്ല.... അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയതിനുമപ്പുറം അവിടെ തുടിക്കുന്ന ഒരു വികാരമുണ്ട് എന്ന് തോന്നുന്നു. ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ലെ പിതാവിനെ അറിഞ്ഞപ്പോള്‍, മകള്‍ക്കുവേണ്ടി കൊലപാതകിയായ (നിയമത്തിന്റെ മുന്‍പില്‍ മാത്രം ആ പേര്‍ ഏറ്റുവാങ്ങിയ) കൃഷ്ണപ്രിയയുടെ അച്ഛനെയാണ് ഓര്‍മ്മവന്നത്. കറുത്ത കോട്ടിനുള്ളില്‍ സത്യത്തെ ഒളിപ്പിച്ച്, നിയമപുസ്തകത്തിലെ പേജുകള്‍ കീറിപ്പൊതിഞ്ഞ് ചമച്ചെടുത്ത അസത്യങ്ങളെ പുറത്തെടുക്കുന്ന ക്രിമിനല്‍ വക്കീലന്മാരുടെ കണ്‍കെട്ടുകളെ തോല്‍പ്പിച്ച ആ അച്ഛന്റെ ധീരതയ്ക്ക് പ്രണാമം.

ഫെമിനിസ്റ്റാണെന്നിരിക്കെ, ഞാനൊരു കമ്യൂണിസ്റ്റല്ല. മൃഗീയമായി ചിന്തിച്ചും, പ്രവര്‍ത്തിച്ചും വിധവകളെയും അനാഥകുടുംബങ്ങളെയും പെറ്റിടുന്ന ചുവപ്പന്‍ പാര്‍ട്ടിയെ ഞാന്‍ വെറുക്കുക തന്നെ ചെയ്യുന്നു. പാര്‍ട്ടിവിരുദ്ധന്റെ ഹൃദയം മുറിച്ച്, അതില്‍ തുണികുത്തിത്തിരുകി അവന്റെ രക്തത്തില്‍ തീര്‍ത്ത ചെങ്കൊടിയേന്തുന്ന ഇടതിനേക്കാള്‍, ഗ്രൂപ്പിസവും അധികാര തര്‍ക്കവും, കസേരകളിയും നടത്തുന്ന വലതുകൈയാണ് എനിക്ക് താല്‍‌പര്യം. ക്ഷമിക്കണം , പറഞ്ഞുവന്നത് പാര്‍ട്ടിയല്ല, ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ്! അതെ, ഞാന്‍ ഒരു ഉറച്ച ദൈവവിശ്വാസിയാണ്. .. അഥവാ ദൈവഭക്ത. പക്ഷേ, വിഗ്രഹങ്ങള്‍ക്കപ്പുറം ജീവനെ നിലനിര്‍ത്തുന്ന, പ്രപഞ്ചമെന്ന ബൃഹത്‌കാവ്യത്തെ സൃഷ്ടിച്ച ശക്തിമണ്ഢലത്തെയാണ് ഞാന്‍ ആരാധിക്കുന്നത്. ജീവിതത്തിന്റെ പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ ‘ശ്രീഗുരുവായൂരപ്പന്‍’ എന്ന ഒരൊറ്റ ശക്തിയില്‍ വിശ്വസിച്ചതുകൊണ്ടുമാത്രം ഇന്നും നിര്‍ഭയയായി ജീവിക്കുന്നവരില്‍ ഒരാള്‍ ഞാനാണ്. ‘ഇനി നീ ജീവിച്ചുകൂട’ എന്ന് എന്നോടാക്രോശിച്ച സാഹചര്യങ്ങളെ സിസ്സാരമായി ചിരിച്ചുതള്ളാന്‍ എനിക്കുവന്ന ധൈര്യത്തെ ഞാന്‍ കടം വാങ്ങിയത്, സ്നേഹത്തിന് മാത്രം പലിശയുള്ള ആ ബാങ്കില്‍ നിന്നുമാണ്.... ദൈവം വിഗ്രഹമല്ല എന്ന് ചിന്തിപ്പിക്കാന്‍ സമാഹാരത്തിലെ ആദ്യരണ്ടുകഥകളായ ‘ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവവും’ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങളും’ വായനക്കാരന് പ്രചോദനമാകും.

ശവംനാറിപ്പൂവ്’ ഒരു കഥയായി തോന്നിയില്ല. ദിക്ക് കിടുങ്ങുന്ന, മനം പിടയുന്ന ഒരു നിലവിളിയായാണ് ബൌദ്ധീകമണ്ഢലത്തില്‍ വന്ന് പതിച്ചത്. അതെ, ബൌദ്ധീകമേഖലയിലാണത് പതിച്ചത്. കാരണം, പലേ തവണ ഞാനതുവായിച്ചു. അവസാനവായനയിലാണ് കഥാഗതി തിരിച്ചറിഞ്ഞത്. … മരിച്ചത് കണ്ണകിയുടെ അമ്മയല്ല, അച്ഛനാണെന്ന ബോധമുണ്ടായത്. അനര്‍വ്വചനീയമായ ഹൃദയവായ്പും , വാത്സല്യവും നിറഞ്ഞ വൈകാരികബന്ധമാണ് നമ്മെ അച്ഛന്റെ ബന്ധുവാക്കുന്നത്. ആ ബന്ധം എന്നു നിലയ്ക്കുന്നൊവോ ആ നിമിഷം മുതല്‍ മക്കളെല്ലാം അപ്പനില്ലാത്തവരാകുന്നു. വാത്സല്യത്തിന്റെ പാലത്തില്‍ രണ്ടുവ്യക്തികളെ അച്ഛനും മകളുമായി / മകനുമായി ബന്ധിച്ചിരിക്കുന്നു. ബന്ധിപ്പിക്കുവാന്‍ ഒരേഒരു വികാരം മാത്രമുള്ളു. ആഴമേറിയ ബന്ധം ഇതുമാത്രമായിരിക്കാം. ശരീരം മരിക്കുമ്പോഴും വാത്സല്യം മരിക്കുന്നില്ല. അതിനാല്‍ അച്ഛന്‍ മരിക്കുന്നില്ല. അനശ്വരനായി നമ്മെ തലോടുന്നു. പക്ഷേ, കണ്ണകിക്ക് മരിച്ചത് അച്ഛനാണ് അമ്മയല്ല! കാരണം, കാളിയപ്പനില്‍ ആദ്യം നിലച്ചത് വാത്സല്യം പമ്പുചെയ്യുന്ന ഹൃദയമാണ്. തീ തിന്നത് അമ്മയുടെ രക്തം പമ്പുചെയ്യുന്ന ഹൃദയം മാത്രവും.

ഒരു ശരാശരി കഥാപ്രമേയങ്ങളുടെ അരങ്ങുകളില്‍ നിന്നും മാറിനില്‍ക്കുന്നവരാണ് സീനിയര്‍ സിറ്റിസണ്‍സ്. എന്നാല്‍ above average പ്രമേയങ്ങളില്‍ അനാഥമാകുന്ന വാര്‍ദ്ധക്യം പരിഗണിക്കപ്പെടുന്നു. പക്ഷേ, താങ്കള്‍ അവരിലും ഉയര്‍ന്ന തസ്തികയില്‍പ്പെടുന്നു- എന്തെന്നാല്‍ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’യില്‍ സ്നേഹിച്ചു തീരാത്ത വാര്‍ദ്ധക്യ ദമ്പതിമാര്‍ വായനക്കാരന്റെ അതിഥികളാകുന്നു. അനാഥരാകുന്ന വാര്‍ദ്ധക്യകഥകള്‍ വായിച്ചു കണ്ണീരു വീഴ്തുന്ന, കുറ്റബോധം കൊണ്ട് ഉറക്കം കെടുത്തുന്ന രാത്രികളില്‍ നിന്നും വായനക്കാരന് ഒരു ഇടത്താവളമാണത്. ഇതുവരെ മറ്റാരും പയറ്റിയിട്ടില്ലാത്ത ഒരു പുതിയ ആയുധം ആ കഥയിലുണ്ട്. … നായകനും, നായികയും ജന്മം കൊടുത്ത ഹൃദയസ്നേഹത്തിന്റെ നവാഗത ബിം‌ബം അഭിനന്ദനീയാര്‍ഹം.

കഥകളില്‍, അഥവാ എഴുതപ്പെട്ട ജീവിതാംശങ്ങളില്‍ പ്രതീക്ഷയുടെ പകല്‍‌വെളിച്ചം മങ്ങിയിരിക്കുന്നതായി തോന്നി. അവസാനവരികളില്‍ ശുഭപ്രതീക്ഷയുടെ ചേരുവകള്‍ കൂട്ടിയിട്ടാല്‍ വായനക്കാരന്റെ പിരിമുറുക്കത്തിനൊരാശ്വാസം കൊടുക്കാം. സ്വന്തം ജീവിതത്തില്‍ തന്നെ ആവശ്യത്തിലധികം മാനസീക സംഘര്‍ഷങ്ങളനുഭവിക്കുന്ന , ചിരിക്കാന്‍ മറക്കുന്ന, പ്രതീക്ഷകളില്ലാത്ത വായനക്കാരനെ കഥാകൃത്തിന്റെ ലോകത്തിലും പീഡിതരാക്കേണ്ട. അവര്‍ ചിരിക്കട്ടെ. നാളെയെപ്പറ്റി ശുഭപ്രതീക്ഷ പുലര്‍ത്തട്ടെ. താങ്കളുടെ മനോരാജ്യത്തില്‍ വായനക്കാരന്‍ ചിരിക്കാനും, കരയാനും, പ്രതീക്ഷിയ്ക്കുവാനും, വേദനിയ്ക്കുവാനും, സ്നേഹിക്കുവാനും, സ്വപ്നം കാണുവാനും അറിയുന്ന മനുഷ്യനാ‍കട്ടെ. അതിന് താങ്കളുടെ അക്ഷരങ്ങള്‍ പ്രാപ്തരാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്,
അമ്മു.എം.ജി