ഞായറാഴ്‌ച, ജൂൺ 26, 2011

ഭാരതപ്രദര്‍ശനശാല

വീണ്ടും ഒരു ബ്ലോഗ് പിറന്നാള്‍ കൂടെ.. ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയിട്ട് , നിങ്ങളെയൊക്കെ പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നു. ഇനിയുമൊരു പിറന്നാള്‍ പോസ്റ്റ് എഴുതി ബോറടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് ഓരോ കഷണം കേക്ക് ആവാം. ഇനി കേക്ക് ഇഷ്ടമല്ലാത്തവര്‍ക്ക് മിഠായി എടുക്കാം.

ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഒരു പുസ്തകപരിചയമായിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ പോസ്റ്റും ഒരു പുസ്തകപരിചയം തന്നെയാവട്ടെ. ഇനിയും എല്ലാവരുടേയും സ്നേഹവും പ്രോത്സാഹനങ്ങളും ഉണ്ടാവുമെന്ന് കരുതിക്കൊണ്ടും തെറ്റുകള്‍ തിരുത്തിതരുവാന്‍ എല്ലാവരും എപ്പോഴും കൂടെയുണ്ടാവുമെന്നുമുള്ള പ്രതീക്ഷയോടെ രണ്ടാം വാര്‍ഷീക പോസ്റ്റ് ഇവിടെ കുറിക്കട്ടെ


പുസ്തകം : ഭാരതപ്രദര്‍ശനശാല
രചയിതാവ് : സി.അഷ്‌റഫ്
പ്രസാധകര്‍ : ഡി.സി.ബുക്സ്




സ്വാതന്ത്ര്യ സമര കാലഘട്ടം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നും എഴുത്തുകാരെ ഹരം പിടിപ്പിക്കുന്ന ഒന്ന് തന്നെയാണ്‌. ഒട്ടേറെ ഗദ്യ-പദ്യ കൃതികള്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മലയാള ഭാഷയിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി എഴുതപ്പെട്ടിട്ടുമുണ്ട്. അവയില്‍ പലതും വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചിട്ടുള്ളത് തന്നെ എന്ന് നിസ്സംശയം പറയാം. അതുപോലെ തന്നെയാണ്‌ സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികളെ പാത്രവത്കരിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള രചനകളും. ഇത്തരം രചനകള്‍ക്കായി ഒട്ടേറെ പഠനം ആവശ്യമാണെന്നത് കൊണ്ട് തന്നെ ഇവ വര്‍ഷങ്ങളുടെ സാധനയുടെയും വായനാനുഭവങ്ങളുടേയും ആകെത്തുകയായിരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധിയുടെ വധവും അനുബന്ധസംഭവങ്ങളും പ്രമേയമായി വന്ന ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 'ദൃക്‍സാക്ഷി', അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കെ.രഘുനാഥന്റെ ശബ്ദായമൌനം, ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും ഗാന്ധിപുത്രനായ ഹരിലാലിന്റെ വീക്ഷണത്തിലൂടെ മനോഹരമായി അവതരിപ്പിച്ച ഇ.വാസുവിന്റെ വന്ദേമാതരം, ഗാന്ധിജിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട നാഥുറാമിന്റെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോയ സക്കറിയയുടെ ഇതാണെന്റെ പേര്‌ തുടങ്ങി ഒട്ടേറെ മികച്ച രചനകള്‍ ഇത്തരത്തില്‍ മലയാളത്തെ തന്നെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്നതെന്ന ലേബലില്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ്‌ സി.അഷ്‌റഫിന്റെ ഭാരതപ്രദര്‍ശനശാല.


ഗാന്ധിജി പ്രമേയമാവുന്ന മനോഹരമായ ഒരു നോവല്‍ എന്ന ഉപശീര്‍ഷകവും സ്വാതന്ത്ര്യസമര കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവര്‍ ചിത്രവുമായി വായനക്കാരെ ആകര്‍ഷിക്കുവാനുള്ള പ്രസാധകരുടെ ശ്രമം അത്ര വിജയിച്ചുവോ എന്ന ഒരു സംശയം പുസ്തകത്തിന്റെ വായനക്കിടയില്‍ തോന്നിയെന്നത് പറയട്ടെ.

ഒരു നോവല്‍ എന്നതിനേക്കാള്‍ ചരിത്രവും മിത്തും ചില അദ്ധ്യായങ്ങളിലെങ്കിലും മനം‌മടുപ്പിലേക്ക് നയിക്കുന്ന ഒരു തരം ഫാന്റസിയും ചേര്‍ത്ത് എഴുതപ്പെട്ടതാണ്‌ ഭാരതപ്രദര്‍ശനശാല എന്ന ഈ ആഖ്യായിക. ഒരു നോവലിന്റെ ചട്ടക്കൂടിലാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും സ്വാതന്ത്ര്യസമരം, ഗാന്ധിജി എന്നൊക്കെയുള്ള മുന്‍‌വിധി പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്ന് തന്നെ കിട്ടുന്നത് കൊണ്ടാണോ എന്നറിയില്ല, ബൃഹത്തായ ആ കാന്‍‌വാസിനോട് അത്രയേറെ നീതിപുലര്‍ത്താന്‍ എഴുത്തുകാരന് കഴിഞ്ഞോ എന്ന ഒരു സംശയം പുസ്തകവായനക്കൊടുവില്‍ ഒരു സാധാരണ വായനക്കാരന്‍ എന്ന നിലക്ക് എന്നില്‍ ഇപ്പോഴും അവശേഷിക്കുന്നു. മനോഹരമായ ഭാഷയും സാഹിത്യവും പദസമ്പത്തും കൊണ്ട് അനുഗ്രഹീതനാണ്‌ സി.അഷ്‌റഫ് എന്ന ഈ എഴുത്തുകാരന്‍. അതില്‍ സംശയമില്ല. അത്രയേറെ മനോഹരം തന്നെ പുസ്തകത്തിലെ സാഹിത്യം. പക്ഷെ എന്തുകൊണ്ടോ ആ സാഹിത്യത്തിന്റെ ഭംഗി നോവലിന്റെ മൊത്തം വായനയില്‍ ഏശുന്നില്ല. പലഭാഗങ്ങളിലും കഥാകാരനോടൊപ്പം സഞ്ചരിക്കാന്‍ വായനക്കാരന് കഴിയാതെ വരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രമേയത്തിന്റെ ഗതിക്കൊപ്പം വായനക്കാരനെ നയിക്കുവാന്‍ കഥാകാരന്‌ കഴിഞ്ഞില്ല എന്ന് പറയാം.


തികഞ്ഞ ഗാന്ധീയനായ കുട്ടായി മൂപ്പന്‍ അനുഷ്ഠിക്കുന്ന ഒരു മാസക്കാലം (ഡിസംബര്‍ 30ന് ആരംഭിച്ച് ജനവരി 30ന് അവസാനിക്കുന്ന) നീണ്ടുനില്‍ക്കുന്ന രക്തസാക്ഷിവ്രതത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാലയളവിലെ കുട്ടായിമൂപ്പന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഒരു നാടിന്റെയും നാട്ടാരുടേയും ചിന്തകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയുമാണ്‌ നോവല്‍ മുന്നോട്ട് പോകുന്നത്. കുട്ടായി മൂപ്പന്‍, മഹാത്മ അടിമ, നെഹ്രു കരിയാന്‍, കേണല്‍ കുഞ്ഞുണ്ണി, .എം.എസ് വേലായുധന്‍, തുടങ്ങി ഓര്‍മ്മയില്‍ നില്‍ക്കുന്ന കുറച്ച് നല്ല കഥാപാത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഒരു തിരക്കേറിയ നാലുവഴിയില്‍ ഇനിയെന്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുന്ന അവസ്ഥ നോവല്‍ വായനയില്‍ ഉണ്ടാകുന്നു എന്നത് വലിയ ഒരു പോരായ്മ തന്നെയായി തോന്നി. അനാവശ്യമായ കുറേ ലൈംഗീകചിന്തകളും രതി വര്‍ണ്ണനകളും കുത്തിനിറച്ചതും എന്തോ പ്രമേയത്തിന്റെ ഗാംഭീര്യം കുറച്ചു എന്നേ തോന്നിയുള്ളൂ. ഏകീകൃത ഭാരതത്തിന്റെ വിഭജനത്തോടുള്ള നായകന്റെ പ്രതിഷേധമായി അദ്ദേഹത്തിന്റെ അണ്ടികളില്‍ വലത്തെ അണ്ടി ഇന്ത്യക്കും ഇടത്തേ അണ്ടി പാക്കിസ്ഥാനും നല്‍കുന്നു എന്നും ആസ്തികള്‍ പങ്കുവെക്കുന്ന വേളയില്‍ രാജ്യത്തിന്റെ സമ്പത്ത് എന്ന നിലക്ക് തന്റെ നീരു വന്ന രണ്ട് അണ്ടികള്‍ കൂടി അതില്‍ വകകൊള്ളിക്കണമെന്നും ആവശ്യപ്പെട്ട് നെഹൃവിന് കുട്ടായി എഴുതുന്നതായ കത്ത് കത്തുന്ന പരിഹാസമായി നമുക്ക് വായിച്ചെടുക്കാമെങ്കില്‍ തന്നെയും അതേ തുടര്‍ന്ന് വരുന്ന പാരഗ്രാഫുകളില്‍ അടിയന്തരാവസ്ഥയുടെ ഉറക്കം കിട്ടാത്ത ഒരു രാത്രിയില്‍ അസ്വസ്ഥത അസഹ്യമായപ്പോള്‍ അച്ഛന്റെ മുറിയില്‍ സുവര്‍ണ്ണ നിറത്തിലുള്ള ഒരു ഫയലില്‍ നെഹ്രു ഒളിപ്പിച്ച് വെച്ചിരുന്ന ആ കത്ത് വായിച്ച ഇന്ദിരാഗാന്ധി വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ സാമീപ്യം കൊതിച്ചു എന്നതും പിറ്റേ ദിവസം തന്നെ അടിയന്തരാവസ്ഥ പിന്‍‌വലിച്ചുകൊണ്ട് ഉത്തരവിറക്കിയെന്നുമൊക്കെയുള്ള ഭാഗത്തെ വര്‍ണ്ണനകള്‍ അരോചകമായെന്ന് പറയാതെ വയ്യ. എഴുത്തുകാരന്‍ അതിലൂടെ സിമ്പോളിക്കായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല!! പക്ഷെ ഒരു ആവറേജ് വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇത്തരത്തിലുള്ള കുറേയധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക വഴി നല്ലൊരു പ്രമേയത്തെ മലീമസമാക്കിയെന്ന് തോന്നി.


ഈ പ്രമേയത്തിനായി പൊന്നോനി എന്ന കൊച്ച് പ്രദേശവും അതോട് ചേര്‍ന്ന് നില്‍ക്കുന്ന പരിസരങ്ങളും തിരഞ്ഞെടുക്കുക വഴി ഒരു രാജ്യത്തിന്റെ ഭാവി ഗ്രാമങ്ങളാണ്‌ എന്ന ഗാന്ധിജിയുടെ വീക്ഷണത്തോട് കഥാകാരന്‍ നീതിപുലര്‍ത്തിയിട്ടുണ്ട്. അതുപോലെ ഇന്നത്തെ തലമുറയോടുള്ള തികഞ്ഞ പരിഹാസം കഥാകാരന്‍ വളരെ മനോഹരമായി തന്നെ പലവട്ടം നോവലില്‍ പറഞ്ഞുവെക്കുന്നു. “കഷ്ടം... നിങ്ങളുടെ തലമുറ മുഴുവന്‍ ദേശീയ ബോധമില്ലാത്തവരായി ത്തീര്‍ന്നല്ലോ..” എന്ന് ടെയ്‌ലറോട് പരിതപിക്കുന്ന കേണല്‍ കുഞ്ഞുണ്ണിയോട് തയ്യല്‍ക്കാരന്‍ പറയുന്ന മറുപടിയില്‍ അത് വ്യക്തമായി കാണാം. “അതുമാത്രം പറയരുത്. ഇന്നലെ രാത്രിമുഴുവന്‍ ഉറക്കമുളച്ചിരുന്നാണ് ഞാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് കണ്ടത്. ഇന്ത്യ ജയിക്കുന്നത് വരെ ഞാന്‍ തുള്ളി വെള്ളം കുടിച്ചിട്ടില്ല“ എന്ന ടെ‌യ്‌ലറുടെ മറുപടിയിലൂടെ ഭാരത യുവത്വത്തിന്റെ ദേശിയ ബോധം ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഒതുക്കപ്പെടുന്നു എന്നും നോവലിസ്റ്റ് പരിഹസിക്കുന്നു. (ടെസ്റ്റ് മത്സരങ്ങള്‍, അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവുമ്പോള്‍ രാത്രി ഉറക്കമിളച്ച് കാണേണ്ട ആവശ്യം ഇല്ല എന്നത് ഇത്രയേറെ നോവലിനായി ഗവേഷണം ചെയ്ത കൂട്ടത്തില്‍ വിട്ടുപോകരുതായിരുന്നു എന്നത് വേറെ കാര്യം. പിന്നെ അത് ലൈവ് ആവില്ല എന്നും റെക്കോര്‍ഡഡ് ആയിരിക്കും എന്നൊക്കെ നമുക്ക് അങ്ങോട്ട് സങ്കല്‍പ്പിക്കാം. അതല്ലെങ്കില്‍ ടെസ്റ്റിന്റെ സ്ഥാനത്ത് ഏകദിനമോ ട്വന്റി ട്വന്റിയോ ആക്കി മാറ്റുകയും ചെയ്യാം)


പുസ്തകത്തിന്റെ അവസാനഭാഗത്ത് പി.മോഹനന്റെ ചെറുകുറിപ്പോടു കൂടെ കൊടുത്തിരിക്കുന്ന ഭാഗ്യനാഥിന്റെ ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ട്. ആ ചിത്രങ്ങള്‍ അത് ഉള്‍കൊള്ളേണ്ട പേജുകളില്‍ തന്നെ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായി വായനക്കാരിലേക്ക് എത്തുമായിരുന്നു എന്നും തോന്നി. പി.മോഹനന്‍ കുറിപ്പില്‍ സൂചിപ്പിച്ചപോലെ ചിലവേളകളില്‍ ഒരു കാതം മുന്നിലാണ് ഈ ചിത്രങ്ങള്‍ക്ക് എന്ന് തോന്നല്‍ ഉണ്ടാക്കുന്നുണ്ട്.


കുട്ടായി മൂപ്പനിലൂടെ, കേണ്‍ല്‍ കുഞ്ഞുണ്ണിയിലൂടെ, മഹാത്മ അടിമയിലൂടെ , നെഹ്രു കരുവാനിലൂടെ, മനുവിലൂടെയും അനിരുദ്ധനിലുമൂടെയെല്ലാം ഭാരതത്തെ കാണാന്‍ ശ്രമിക്കുന്ന ഗ്രന്ഥകാരന്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ വരുത്തിയ പാളിച്ചകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നാളെകളിലേക്കുള്ള ഒരു അപൂര്‍വ്വ നോവലായേനേ ഈ ഭാരതപ്രദര്‍ശനശാല. ദേശിയ ആഹാരമായ ചക്കക്കുരു വറുത്തതും കൊറിച്ച് നീലഗിരി ചായയും കുടിച്ച് തികഞ്ഞ ഗാന്ധിയനായി ജീവിച്ച് തീര്‍ത്ത കുട്ടായി മൂപ്പന്‍ എന്ന കഥാപാത്രം നോവല്‍ വായനക്കൊടുവിലും വായനക്കാരനില്‍ നിറഞ്ഞ് നില്‍കുന്നുണ്ട്. എങ്കിലും രക്തസാക്ഷി വ്രതക്കാലമെന്ന മനോഹരമായ ഒരു ആശയത്തെ ഒന്ന് കൂടെ ഭംഗിയായി നോവലിസ്റ്റിന് ട്രീറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. അതിനു കെല്പുള്ള ആളാണു താനെന്ന് മനോഹരമായ ഭാഷയിലൂടെ അദ്ദേഹം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഈ പ്രദര്‍ശന ശാലയില്‍ നിന്നും ഉദ്ദേശിച്ച നിലവാരം കിട്ടിയില്ല എന്നത് പറയാതെ വയ്യ.

വര്‍ത്തമാനം വാരാദ്ധ്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്