ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, ഡില്‍ഡോ

രചന : ശാന്ത കാവുമ്പായി
പുസ്തകം : മോഹപ്പക്ഷി
പ്രസാധനം : കൈരളി ബുക്സ്

ശാന്ത കാവുമ്പായിയുടെ 30 കവിതകളുടെ സമാഹാരമാണ്‌ മോഹപ്പക്ഷി. ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു കവയത്രി തന്നെ ശാന്തടീച്ചര്‍. ആരുടെയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തും വരെ പറയാനുള്ളതെല്ലാം മനസ്സില്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു എന്ന്‍ ടീച്ചറുടെ വെളിപ്പെടുത്തല്‍. മോഹപ്പക്ഷി എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു കൂട്ടം കവിതകളാണ്‌ ഈ സമാഹാരത്തില്‍ ഉള്ളത്.

ടീച്ചറുടേത് തികച്ചും ഒരു മോഹിപ്പിക്കുന്ന മുന്നേറ്റമാണ്‌. വിധി പലപ്പോഴായി ജീവിതത്തില്‍ ടീച്ചറെ വേട്ടയാടിയിട്ടുണ്ട്. അതൊക്കെ ബ്ലോഗ് എന്ന മാധ്യമത്തിലെ സ്ഥിരം വായനക്കാരായ നമ്മളില്‍ പലര്‍ക്കും അറിയാവുന്നതുമാണ്‌. പക്ഷെ, ടീച്ചറുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ വിധി കീഴടങ്ങുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ഫീനിക്സ് പക്ഷിയാവില്ലായിരുന്നു ശാന്ത ടീച്ചര്‍.

സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ വരച്ചു കാട്ടപ്പെടുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ശ്രീ. ബാബു ഭരധ്വാജ് പറഞ്ഞത് പോലെ ഒരു പക്ഷെ അത് തന്നെയാവും ഈ പുസ്തകത്തിന്റെ ഗുണവും ഒരു പക്ഷെ പരിമിതിയും. കവിതകള്‍ ഒട്ടുമിക്കവയും പാരായണ സുഖം പ്രദാനം ചെയ്യുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്‌. 'ഒളിക്കണ്ണുകള്‍' എന്ന കവിതയില്‍ ഒരു പെണ്ണിന്‌ നേരിടേണ്ടി വരുന്ന എല്ലാ നിസ്സഹായാവസ്ഥയും വരച്ചുകാട്ടിയിരിക്കുന്നു. "എവിടെയും ഒരു ക്യാമറ ഒളിച്ചിരിപ്പുണ്ട് കച്ചവടക്കണ്ണുമായി..." "ഒളിക്കണമിനി മാനവനില്ലാത്ത കാടുനോക്കി.." സമൂഹത്തോടുള്ള രോഷവും സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഈ വരികളിലൂടെ പറഞ്ഞിരിക്കുന്നു. നരഭോജികള്‍, മുറിവ്, മരുന്ന് .. കവിതകള്‍ ഒട്ടുമിക്കതും നിലവാരമുള്ളത് തന്നെ. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ആയത് കൊണ്ട് അവയെ ഒത്തിരി പരിചയപ്പെടുത്തുന്നില്ല. പക്ഷെ, ഒന്നുണ്ട്, വിധിയോട്, ദൈവത്തോട്, പൊരുതികയറിയ ടീച്ചറുടെ കവിതകള്‍ ബൂലോകത്ത് നിന്നും ഭുലോകത്തേക്ക് ചിറകടിച്ചുയര്‍ന്നപ്പോള്‍ അവ വായന അര്‍ഹിക്കുന്നവ തന്നെയെന്നത്. പുസ്തകത്തിനു വേണ്ടി ടി.ലോഹിതാക്ഷന്‍ വരച്ച ഇലുസ്ട്രേഷന്‍സ് മനോഹരം തന്നെ. എന്നാല്‍ കവര്‍ ലേ ഔട്ട് അത്ര ആകര്‍ഷണീയമായില്ല എന്ന് ഒരു തോന്നല്‍. ടീച്ചറുടെ അനുഭവങ്ങളിലൂടെ ജീവിതകാഴ്ചകളിലൂടെയുള്ള ഒരു പറക്കലാണ്‌ ഈ മോഹപക്ഷി (വില : 35.00 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍
പുസ്തകം : ദലമര്‍മ്മരങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

കണ്ണൂര്‍ തളിപറമ്പ് സീയെല്ലെസ് ബുക്സ് സമാഹരിച്ച 48 കവിതകളുടെ ഒരു സമാഹാരമാണ്‌ ദലമര്‍മ്മരങ്ങള്‍. അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെയും വിട്ട് നമ്മില്‍ നിന്നും പറന്നകന്ന രമ്യ ആന്റണി എന്ന കൊച്ചു കവയത്രിക്ക് സമര്‍പ്പിച്ച് കൊണ്ടാണ്‌ സീയെല്ലെസ് ഈ പുസ്തകം വായനക്കായി എത്തിക്കുന്നത്. രമ്യയുടെ 'അലമാരകള്‍' എന്ന കവിതയിലൂടെ പുസ്തകം ആരംഭിക്കുന്നു. "എല്ലാം നിറച്ചപ്പോള്‍ സ്വപ്നം സൂക്ഷിക്കാന്‍ ഒരു പാടിടം ബാക്കി .." എന്ന് പറഞ്ഞ ആ കുഞ്ഞനുജത്തി ഇന്ന് ഏതോ ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. രമ്യ, ഒരു ശലഭത്തെ പോലെ പാറിനടക്കാന്‍ വിധി നിന്നെ അനുവദിച്ചില്ലായിരിക്കും. പക്ഷെ രമ്യയുടെ കവിതകള്‍ വായനക്കാരന്റെ മനസ്സില്‍ എന്നും പാറികളിക്കും. വായനക്കാരന്റെ മനസ്സാകുന്ന അലമാരയില്‍ അര്‍ബുദത്തോട് പൊരുതിയ നിന്റെ നാവുകളില്‍ തത്തിക്കളിച്ച കവിതകള്‍ എന്നും ഉണ്ടാവും.

രമ്യയുടെ 'അലമാരകളില്‍' നിന്നും ബിനു.എം.ദേവസ്യ എന്ന പോരാളിയുടെ 'വിഗലാംഗം' എന്ന കവിതയിലേക്കാണ്‌ പ്രസാധകര്‍ വായനക്കാരനെ നയിക്കുന്നത്. "വിലയില്ലാത്തൊരു വിഗലാംഗ വസ്തുവായ് പാഴിലേക്കാക്കുമോ നീ" എന്ന് ബിനു ചോദിക്കുന്നു. ഇല്ല, ബിനു ഒരിക്കലും അല്ല എന്ന് മനസ്സ് പറയാന്‍ ഈ ചെറുപ്പക്കാരന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ശ്രീജ പ്രശാന്തിന്റെ സമയവാഹിനി, ഹരിയണ്ണന്‍ എന്ന ഹരിലാല്‍ വെഞ്ഞാറമൂടിന്റെ 'പ്രിയപ്പെട്ട അമ്മക്ക്', ജിഷാദ് ക്രോണിക്കിന്റെ 'സ്നേഹിച്ചു കൊതി തിര്‍ന്നില്ല എനിക്ക് നിന്നെ', വിലു ജനാര്‍ദ്ദനന്റെ 'അഴിഞ്ഞാട്ടക്കാരി', ദിവ്യ.കെ.വിയുടെ 'പാഴ്‌ജന്മം', രാജേഷ് ചിത്തിരയുടെ 'നീയും ഞാനും', ലീല. എം.ചന്ദ്രന്റെ 'ഇവര്‍ കുഞ്ഞു മാലാഖമാര്‍'.. മികച്ച കവിതകളുടെ ഒരു കൂട്ടം തന്നെയുണ്ട് ദലമര്‍മ്മരങ്ങളില്‍. പി.കെ. ഗോപിയുടെ അവതാരികയുള്‍പ്പെടെ പുസ്തകം മൊത്തതില്‍ നിലവാരമുള്ളത് തന്നെ. (വില : 70 രൂപ)

രചന : ഒരു കൂട്ടം എഴുത്തുകാര്‍

പുസ്തകം : സാക്ഷ്യപത്രങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്

ഇതോടൊപ്പം തന്നെ 'സാക്ഷ്യപത്രങ്ങള്‍' എന്ന ഒരു കഥാസമാഹാരവും സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 കഥകളടങ്ങിയ ഒരു സമാഹാരമാണ്‌ സാക്ഷ്യപത്രങ്ങള്‍. രവിയുടെ 'കത്തുകള്‍ എന്നോട് പറഞ്ഞത്', രാജേഷിന്റെ 'ലിമിയയുടെ യാത്രകള്‍', വര്‍ക്കല ശ്രീകുമാറിന്റെ 'ആത്മഹത്യയ്കൊരു പരസ്യവാചകം', ജിന്‍ഷ്യ ജമാലിന്റെ 'പ്രളയം'..... നിലവാരം ഉള്ള കഥകള്‍ ഒട്ടേറെയുണ്ട് സാക്ഷ്യപത്രങ്ങളില്‍. ബ്ലോഗിലൂടെയും മറ്റും എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. പുസ്തകത്തിന്റെ ലേഔട്ട് അത്ര മനോഹരമായില്ല എന്ന് പറയേണ്ടി വരും. പല എഴുത്തുകാരുടെയും ഫോട്ടോകള്‍ അവ്യക്തമായി പോയി. എന്നിരിക്കലും ഉള്ളടക്കം ആണ്‌ പുസ്തകത്തിന്റെ മികവ് നിര്‍ണ്ണയിക്കുക എന്നത് കൊണ്ട് സിയെല്ലെസിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. (വില : 70 രൂപ)

രചന : ദേവദാസ്.വി.എം.
പുസ്തകം : ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്

ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) എന്ന പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ വല്ലാത്ത ഒരു ആകാംഷയായിരുന്നു. മറ്റൊന്നുമല്ല ആ പുസ്തകത്തിന്റെ പേരില്‍ തന്നെ എന്തോ ഒരു പ്രത്യേകത ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്‌. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ്‌ ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.

ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്‌. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്‌. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു. (വില : 65.00രൂപ)

ചൊവ്വാഴ്ച, സെപ്റ്റംബർ 14, 2010

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...

പുതുമ നിറഞ്ഞ ആ പരസ്യവാചത്തിലൂടെ ഒരു വട്ടം കണ്ണോടിച്ച് പത്രത്തിലെ മാട്രിമോണിയല്‍ പരസ്യവിഭാഗ മേധാവി ഒന്ന് പുഞ്ചിരിച്ചു. കട്ടിക്കണ്ണടയിലൂടെ എതിരെ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഒന്ന് ഇരുത്തി നോക്കി.

തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവ്, മുപ്പത്തഞ്ച് വയസ്സ്, ഇരു നിറം, ഭദ്രമായ സാമ്പത്തിക സ്ഥിതി. അനുയോജ്യരായ പെണ്‍കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്നോ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പ്രായം, ജാതി, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തീകം ഇവയൊന്നും പ്രശ്നമല്ല. പക്ഷെ എന്റെ കുട്ടികളെ പ്രസവിക്കാന്‍ തയ്യാറായിരിക്കണം എന്നത് നിര്‍ബന്ധം.

മാറ്ററിലൂടെ കണ്ണോടിച്ച ശേഷം ചെറുപ്പക്കാരനെ വീണ്ടും ഒരരക്കിറുക്കനെ നോക്കുന്ന പോലെ നോക്കിക്കൊണ്ടിരിക്കുകയാണ്‌ അഡ്വര്‍ട്ടൈസിങ് മാനേജര്‍.

"സാര്‍, ഈ പരസ്യം നാളെ കഴിഞ്ഞ് പത്രത്തില്‍ കൊടുക്കണം. നാളെ എന്റെ വിവാഹമോചനക്കേസിന്റെ വിധി വരും." മാനേജര്‍ ഒന്നും മിണ്ടാതെ വീണ്ടും അയാളെ തന്നെ നോക്കി.

"മടുത്തു സാര്‍, എനിക്ക് അവളോടൊപ്പമുള്ള ജീവിതം മടുത്തു. എത്രയെന്ന് കരുതിയാണ്‌ ഇതൊക്കെ സഹിക്കുന്നത്. സാറിനറിയോ , ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങള്‍ക്ക്.." - എന്തൊക്കെയോ പറയാന്‍ അയാള്‍ തിക്കുമുട്ടും പോലെ.. പേനകൊണ്ട് മൂക്ക് ചൊറിഞ്ഞ് മാനേജര്‍ നല്ലൊരു ശ്രോതാവായി.

"ഒരു പാവം പെണ്ണായിരുന്നു അവള്‍.. പൂക്കളോടും പ്രകൃതിയോടും കിന്നാരം പറഞ്ഞ് നടന്ന, പുഴകളെ വല്ലാണ്ട് സ്നേഹിച്ച ഒരു പാവം മലനാട്ടുകാരി.. ജീവിതം കൃഷിക്കായി ഉഴിഞ്ഞ് വച്ച ഒരു കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുട്ടി. സാറിനറിയോ അവള്‍ക്ക് മണ്ണിന്റെ മണമായിരുന്നു. ഇഞ്ചിയുടേയും ഏലത്തിന്റെയും ഒക്കെ സുഗന്ധം!!!"

"അവളുടെ നാട്ടില്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായി നിയമിതനായതായിരുന്നു ഞാന്‍.. അങ്ങിനെ പരിചയമായി.. പരിചയം പ്രണയമായി.. പ്രണയം വിവാഹമായി.. എന്നും അവളോടൊപ്പം ഒരു കുട്ടിപ്പട്ടാളം ഉണ്ടാകുമായിരുന്നു. ഒക്കത്തും, ദാവണിത്തുമ്പില്‍ തുങ്ങിയും ഒക്കെ അവര്‍ അവളെ വിടാതെ പിന്തുടരുമായിരുന്നു. അനുരാഗത്തിന്റെ തീവ്രദിനങ്ങളില്‍ ഈ കുട്ടിപട്ടാളം എനിക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. അത് പ്രകടിപ്പിക്കുമ്പോള്‍ അവള്‍ വല്ലാതെ വിഷമിക്കുമായിരുന്നു. കുട്ടികളെ കുറിച്ച് അവള്‍ വാതോരാതെ സംസാരിക്കും.. വിവാഹശേഷം ഉണ്ടാവുന്ന കുട്ടികള്‍ക്ക് പേര്‌ വരെ അവള്‍ കണ്ടെത്തിയിരുന്നു. അഞ്ച് കുട്ടികള്‍!!! അതായിരുന്നു അവളുടെ സ്വപ്നം!! അത് പറയുമ്പോഴൊക്കെ കുഞ്ചിയമ്മയ്ക്കഞ്ച് മക്കളാണേ എന്ന പാട്ട് പാടി അവളെ കളിയാക്കുമായിരുന്നു ഞാന്‍.. ആ അവള്‍ക്കാണിപ്പോള്‍ പ്രസവത്തോട് പുച്ഛം!!! അല്ല എല്ലാം എന്റെ തെറ്റ് തന്നെ..!!"

"എന്താ ഉണ്ടായത് "- മാനേജര്‍ ചോദിച്ചു. കഥ പറയാന്‍ അയാള്‍ കൂടുതല്‍ ഉത്സാഹിതനായി.

വിവാഹശേഷം എനിക്ക് കിട്ടിയ ഒരു സ്കോളര്‍ഷിപ്പിന്റെ തുടര്‍ച്ചയായി ഉപരിപഠനാര്‍ത്ഥം ഗവണ്മെന്റ് എന്നെ അമേരിക്കയിലേക്ക് വിട്ടു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ചില നൂതന ടെക്നോളജികള്‍ ഡവലപ്പ് ചെയ്യുകയായിരുന്നു ലക്ഷ്യം. അങ്ങിനെ ഞങ്ങള്‍ ഇരുവരും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. റിസര്‍ച്ചും അതിന്റെ പേപ്പര്‍ വര്‍ക്കുകളുമായി ഞാന്‍ പകല്‍ മിക്കവാറും തിരക്കിലാവുമ്പോള്‍ അവള്‍ കുഞ്ഞുടുപ്പുകളുടെയും കുട്ടികളുടെ ചിത്രങ്ങളുടെയും വലിയ ഒരു ശേഖരം തന്നെ ഉണ്ടാക്കി. അവളുടെ വിരസതയകറ്റാനായിരുന്നു വിദ്യാസമ്പന്നയായ അവള്‍ക്ക് അവിടെയുള്ള മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പരിചയപ്പെടുത്തിയത്. ജന്മനാ കലാവാസനകള്‍ ഉള്ള അവള്‍ മനോഹരമായ അവളുടെ കവിതകളിലൂടെയും ഡാന്‍സിലൂടെയും മറ്റും അവരുടെയിടയില്‍ പെട്ടന്ന് പോപ്പുലറായി. ഞാനും അതിലൊക്കെ വളരെയധികം സന്തോഷിച്ചു. ക്ലബുകളിലെയും മലയാളി സമാജങ്ങളിലേയും എല്ലാം പരിപാടികളില്‍ അവളുടെ കവിതകളും ഡാന്‍സും എല്ലാം ഒരു പ്രധാന ഇനമായി മാറി. എന്തുകൊണ്ടോ പ്രായഭേദമന്യേ അവള്‍ക്ക് ഒട്ടേറെ ആരാധകരുമായി. എല്ലാം ഞങ്ങള്‍ ഇരുവരും നന്നായി ആസ്വദിച്ചു. ഫെമിനിസ്റ്റ് വേദികളിലെ സജീവസാന്നിധ്യമായി അവള്‍ മാറി.. അതൊക്കെ പക്ഷെ നല്ലതായേ ഞാനും കണ്ടുള്ളു. പക്ഷെ, ഒരു സെലിബ്രിറ്റിയായെന്ന തോന്നല്‍ അവളെ വല്ലാതെ അഹങ്കരിപ്പിച്ചു തുടങ്ങിയിരുന്നു എന്ന് അറിയാന്‍ ഞാന്‍ വൈകി.

ഒരിക്കല്‍ രാത്രിയിലെ സ്വകാര്യനിമിഷത്തിലെപ്പോഴോ നമുക്ക് കുട്ടികള്‍ വേണ്ടാട്ടോ എന്ന് അവള്‍ കുറുകികൊണ്ട് പറഞ്ഞപ്പോഴും അത് ഒരു കുട്ടിക്കളിയായേ ഞാന്‍ കണ്ടുള്ളൂ. പക്ഷെ, പിന്നീട് നാട്ടില്‍ നിന്നുള്ള കത്തുകളില്‍ വിശേഷം വല്ലതുമായോ എന്ന ചോദ്യം കണ്ട് ഒരിക്കല്‍ അവള്‍ കത്ത് വലിച്ച് കീറുന്നത് കണ്ടപ്പോഴാണ്‌ ഞാന്‍ ശരിക്കും കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത്. അന്ന് ഞങ്ങള്‍ കുറെ വഴക്കടിച്ചു. കുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന നിനക്ക് എന്ത് പറ്റി എന്ന ചോദ്യത്തിന്‌ അവള്‍ പറഞ്ഞ ഉത്തരം കേള്‍ക്കണോ സാറിന്‌.

"നിങ്ങള്‍ പറയൂ.ഞാന്‍ കേള്‍ക്കുന്നുണ്ട്."- മാനേജര്‍ക്കും കഥ കേള്‍ക്കാന്‍ താല്പര്യമായി.

"എന്തിനാ എന്റെ മനോഹരമായ അംഗലാവണ്യം ഒരു സാദാ പ്രസവത്തിനു വേണ്ടി ഞാന്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയോ എന്റെ ഈ മനോഹരമായ വയര്‍ ഞങ്ങളുടെ ഫെമിന ക്ലബില്‍ എല്ലാവര്‍ക്കും ഒരത്ഭുതമാണ്‌. അതില്‍ വെറുതെ വെള്ള വരകള്‍ വീഴ്തണോ ഞാന്‍.. എന്റെ ആരോഗ്യം. എന്റെ ശരീരവടിവ്... ഇതൊക്കെ പ്രസവത്തിലൂടെ ഞാന്‍ നശിപ്പിക്കണോ.."- സാറ് പറയ് ഞാന്‍ എന്താ അവളോട് മറുപടി പറയേണ്ടത്.

മാനേജര്‍ തലക്ക് കൈകൊടുത്ത് വെറുതെ ഇരുന്നു.

എന്നിട്ടും സം‌യമനം പാലിച്ച ഞാന്‍ അവളുടെ കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചു. പണ്ട് പറഞ്ഞ അഞ്ച് കുട്ടികളുടെ കാര്യം ഓര്‍മ്മിപ്പിച്ചു. അവളുടെ മറുപടി എനിക്ക് സഹിച്ചില്ല സാറേ.. പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള്‍ കെ.എം.മാത്യു ആവണോ എന്ന്..!!!

മാനേജര്‍ പുഞ്ചിരിച്ചു. പുച്ഛം കലര്‍ന്ന ഒരു ചിരി. കട്ടിഗ്ലാസ് ഒന്ന് കൂടെ മൂക്കില്‍ ഉറപ്പിച്ചു.

മടുത്തു സാര്‍.. എനിക്ക് മടുത്തു. വിവാഹമോചനം വാങ്ങാനാ ഞാന്‍ ഇപ്പോള്‍ നാട്ടില്‍ വന്നത് തന്നെ. സാര്‍ മറ്റേന്നാളത്തെ പത്രത്തില്‍ ഈ മാറ്റര്‍ കൊടുക്കണം. മാനേജറുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കിയശേഷം അയാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിനടന്നു. അയാളുടെ പോക്ക് നോക്കിയിരിക്കുമ്പോള്‍ അടുത്ത ദിവസം ലഭിച്ചേക്കാവുന്ന പുതിയ ക്ലാസിഫൈഡിനായി തികച്ചും ബിസിനസ്സുകാരനായ മാനേജര്‍ ഒരു പരസ്യവാചകം കൂടെ ഉണ്ടാക്കി..

ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക..

വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ഭ്രാന്താലയം

പുതിയ ഫീച്ചറിനുള്ള വിഷയമന്വേഷിച്ചുള്ള അലച്ചിലിനിടയില്‍ ശിഖയുടെ പ്രൊഫസര്‍ നിര്‍ദ്ദേശിച്ചതിനാലാണ്‌ ഡോക്ടര്‍ ജോസഫ് ഹൂബര്‍ട്ട് റൊസാരിയോ എന്ന മന:ശാസ്ത്ര വിദഗ്ദനെ പരിചയപ്പെട്ടത്. അയാളോടൊപ്പം, ഭ്രാന്താശുപത്രിയുടെ അലോസരപ്പെടുത്തുന്ന ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ത്യത്തില്‍ മടുപ്പായിരുന്നു മനസ്സില്‍. ഒത്തിരി ഇഷ്ടപ്പെട്ടാണ്‌ ജേര്‍ണ്ണലിസം പഠിച്ചത്. ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം തലക്ക് പിടിച്ചപ്പോള്‍ കൊല്‍ക്കട്ടക്ക് വണ്ടി കയറാന്‍ തോന്നിയ ശപിക്കപ്പെട്ട നിമിഷത്തെ ഇപ്പോള്‍ വെറുപ്പോടെയേ ഓര്‍ക്കാറുള്ളൂ. ആകെ അത് കൊണ്ട് കിട്ടിയത് ശിഖയെ മാത്രം!! അവളുടെ നനുത്ത സ്വാന്തനം മാത്രം.

നടത്തത്തിനിടയില്‍ റൊസാരിയോ പറഞ്ഞത് മുഴുവന്‍ വല്ലാത്ത ഒരു പിരിമുറുക്കത്തോടെയാണ്‌ കേട്ടത്. എന്തൊക്കെയാണ്‌ സംഭവിക്കുന്നത്? വിഷയം കൈകാര്യം ചെയ്യാന്‍ ആദ്യം എന്തോ താത്പര്യം തോന്നിയില്ല. മറ്റൊന്നും അല്ല, ഒരല്പം അവിശ്വസനീയതയുണ്ട് വിഷയത്തില്‍!! പക്ഷെ, അതിനേക്കാളേറെ താന്‍ എന്ത് എഴുതിയാലും സംശയത്തോടെ വീക്ഷിക്കുന്ന കുറേയാളുകള്‍ക്ക് മുന്‍പിലേക്കാണ്‌ ഇത് പബ്ലിഷ് ചെയ്യപ്പെടേണ്ടതെന്ന അറിവും. പത്രത്തിലെ ജോലി തന്നെ മടുത്ത് തുടങ്ങി. മുതലാളിമാരുടെ താളത്തിനെഴുതാന്‍.. മടുപ്പൊഴിവാക്കാന്‍ ഫ്രീലാന്‍സ് ജേര്‍ണ്ണലിസത്തിലേക്ക് തിരിയാമെന്ന് പലവട്ടം ശിഖ പറഞ്ഞു. പക്ഷെ, അവള്‍ക്കറിയില്ലല്ലോ ഇപ്പോഴുള്ള പത്രക്കാര്‍ക്കിടയിലെ പൊളിറ്റിക്സ്!!! അതിനേക്കാളേറെ വര്‍ദ്ധിച്ച് വരുന്ന വിലക്കയറ്റത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ താന്‍ പാടുപെടുന്നതും. അവള്‍ക്ക് കൂടി ഒരു ജോലിയാവുന്നത് വരെയെങ്കിലും ഇവിടെതന്നെ പിടിച്ച് നിന്നേ പറ്റൂ. റൊസാരിയോ പുറത്ത് തട്ടിയപ്പോഴാണ്‌ പരിസരബോധം തിരികെ കിട്ടിയത്. നടന്ന് ഒരു സെല്ലിന്റെ മുന്‍പില്‍ എത്തിയിരുന്നു ഇരുവരും. മൊത്തത്തില്‍ ഭീതിയുണര്‍ത്തുന്ന ഒരു അന്തരീക്ഷം! ഭ്രാന്തന്മാരുടെ ലോകം!!!...

പക്ഷെ സ്ഥിരം ഭ്രാന്തന്മാരുടെ ലോകത്തില്‍ നിന്നും കുറെ വ്യത്യാസമുണ്ടായിരുന്നു ഇവിടം. ഒരു പ്രത്യേകരിതിയിലുള്ള ചികത്സാസമ്പ്രദായങ്ങളാണ്‌ ഡോക്ടര്‍ ഹൂബര്‍ട്ടിന്റെതെന്ന് പ്രൊഫസര്‍ പറഞ്ഞിരുന്നു. പ്രത്യേക സ്വഭാവവുമെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍, ഭ്രാന്തനോട് കാര്യങ്ങള്‍ നേരില്‍ ചോദിച്ചറിഞ്ഞോളാന്‍ പറഞ്ഞ് തന്നെ സെല്ലിന്റെ മുന്‍പില്‍ ഒറ്റക്കാക്കി തിരിച്ച് പോകുമോ അദ്ദേഹം!! ഏതായാലും ന്നു. ഇനി കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെ മടക്കം. ഒരേകദേശരൂപം ഡോക്ടര്‍ തന്നിരുന്നു. കൂടുതല്‍ ചോദിച്ചറിയാം.



ഇത്
സുലൈമാന്‍ റാവുത്തര്‍... ഭ്രാന്താശുപത്രിയുടെ അവിഞ്ഞ, ഇരുട്ട് പിടിച്ച സെല്ലിനുള്ളില്‍ ചിതറിപ്പോയ ഓര്‍മ്മകളെ കൂട്ടിയിണക്കി, താളപ്പിഴകള്‍ നിറഞ്ഞ അംഗവിക്ഷേങ്ങളോടെ നില്‍ക്കുന്ന അറുപതിനു അറുപത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറിയ മനുഷ്യന്‍. പറ്റെ വെട്ടി നിറുത്തിയിരിക്കുന്ന തലമുടി, നിരപ്പില്ലാതെ വളര്‍ന്ന് നില്‍ക്കുന്ന താടിരോമങ്ങള്‍, നെറ്റിയില്‍ നിസ്കാര തയമ്പ്, കുഴിഞ്ഞ കണ്ണുകള്‍, കരുവാളിച്ച മുഖം, കണ്ണുകളില്‍ കാണാന്‍ കഴിയുന്നത് തീക്ഷ്ണതയാണോ അതോ ദൈന്യതയോ? എന്തോ പെട്ടന്ന് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത ആള്‍ തന്നെ. പക്ഷെ, എന്തൊക്കെയാണേലും സുലൈമാന്‍ ഇവിടെ സന്തോഷവാനായിരുന്നു! ഇവിടെ അയാള്‍ക്ക് മാനസീക സുഖം ലഭിക്കുന്നു!! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു അല്ലേ? ഒരാള്‍ ഭ്രാന്താശുപത്രിയെ സ്നേഹിക്കുക!!! തീര്‍ച്ചയായും അയാള്‍ക്ക് ഭ്രാന്ത് തന്നെയെന്നേ ആരും കരുതൂ.. പക്ഷെ അയാളുടെ സന്തോഷത്തിന്‌ പിന്നില്‍ എന്തെങ്കിലും നൊമ്പരപ്പെടുത്തുന്ന കഥ ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് എനിക്ക് തോന്നി. ആദ്യമാദ്യം എനിക്ക് പിടിതരാതെ ഒരു ഭ്രാന്തന്റെ ചേഷ്ടകളോടെ മനുഷ്യന്‍ വഴുതി മാറി. എനിക്ക് പിന്മാറാന്‍ ആവില്ലായിരുന്നു. കാരണം ഒരു ഫീച്ചറില്‍ രണ്ട് പേരുടെ ജീവിതമുണ്ട്. എഡിറ്ററുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഒരു മികച്ച ഫീച്ചറിലൂടെ ഒരു പക്ഷെ സ്ഥാനക്കയറ്റം കിട്ടിയേക്കാം.. അതുമല്ലെങ്കില്‍ ജോലിസ്ഥിരതയെങ്കിലും!! ശിഖയെ വിളിച്ചിറക്കികൊണ്ട് പോന്നപ്പോഴുള്ള ചങ്കൂറ്റം ഇപ്പോഴില്ല..

ഒരു ശരാശരിക്കാരന്റെ പ്രാരാബ്ദമാണ്‌ എന്റെ എഴുത്തുകളില്‍ പലപ്പോഴും തെളിയുന്നതെന്ന് ഒരിക്കല്‍ നൈറ്റ് ഡ്യൂട്ടിയിലെ വിരസതക്കിടയില്‍ മാര്‍ക്കസിന്റെ വരികള്‍ പുസ്തകത്താളുകളിലേക്ക് എനിക്കാവുന്ന രീതിയില്‍ കോറിയിടുമ്പോള്‍ ടീഷര്‍ട്ടിന്റെ അതിര്‍‌വരമ്പുകളെ ഭേദിച്ച് പുറത്തേക്ക് തുറിച്ച രണ്ട് കൂറ്റന്‍ മാംസഗോളങ്ങള്‍ എന്റെ പുറത്തമര്‍ത്തി, കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്, ചെവികളില്‍ വേദനിപ്പിച്ച് കൊണ്ട് കടിച്ച് സബ് എഡിറ്റര്‍ സാക്ഷി സുന്ദര്‍ കൊഞ്ചിയപ്പോഴും എനിക്ക് അലോസരം പ്രകടിപ്പിക്കാന്‍ കഴിയാതെ ചിരിക്കേണ്ടി വന്നത് എന്റെ പ്രാരാബ്ദങ്ങള്‍ കാരണമാവാം. അല്ലെങ്കില്‍ എന്നേക്കാളും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അവളെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനായതിന്റെ വേദനയാവാം. എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്കാരായ നിങ്ങള്‍ ഇരിക്കുന്നതെന്നോ!!! ... അത് ശരിയാ.. പറഞ്ഞ് പറഞ്ഞ് ഞാന്‍ വിഷയത്തില്‍ നിന്നും പുറത്തേക്ക് പോയി. അയ്യോ, ഇതിപ്പോള്‍ എന്റെ ഒരു കുഴപ്പമായിട്ടുണ്ട്. അത് കൊണ്ട് ഇനിയുള്ളത് നമുക്ക് സുലൈമാനില്‍ നിന്നും കേള്‍ക്കാം. ഡോക്ടറില്‍ നിന്നും ഞാന്‍ അറിഞ്ഞതായിരുന്നു കഥകള്‍.. പക്ഷെ ഇയാളില്‍ നിന്നും തന്നെ വായനക്കാരായ നിങ്ങള്‍ അറിഞ്ഞാല്‍ മതി.. അല്ലെങ്കില്‍ വീണ്ടും നിങ്ങളെന്നെ കുറ്റപ്പെടുത്തും. പച്ചക്കള്ളമെന്നും ഒരിക്കലും നടക്കാത്തതെന്നും വിളിച്ച് പറയും. അല്ലെങ്കില്‍ ഞാന്‍ നീട്ടിവലിച്ചെഴുതി ബോറടിപ്പിച്ചെന്നോ.. എല്ലാം കൂടി വാരിയിട്ട് കത്തിക്കുമെന്നോ ഒക്കെ പറയും.. ഓഹോ, ക്ഷമകെട്ട നിങ്ങള്‍ സുലൈമാനുമായി സംസാരിച്ച് തുടങ്ങിയല്ലേ? ശരി.. ഞാനും കൂടാം.. ഒരുമിച്ച് തന്നെ കേള്‍ക്കാം.

സുലൈമാന്റെ കണ്ണുകളില്‍ പുച്ഛം!! അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. ചിലമ്പിച്ച ശബ്ദം!! പക്ഷെ, അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത് പരിഹാസച്ചുവയും കണ്ണുകളില്‍ കത്തിനിന്നിരുന്നത് അഗ്നിഗോളങ്ങളുമായിരുന്നു. കൈയിലുണ്ടായിരുന്ന കൊച്ച് ടേപ്പ് റിക്കാര്‍ഡര്‍ ഞാന്‍ റെക്കോര്‍ഡ് മോഡിലിട്ടു.

“നിങ്ങള്‍ക്കറിയേണ്ടത് ഞമ്മട കഥയാണല്ലേ.. , അല്ലല്ലോ, ഞമ്മടെ സന്തോയത്തിന്‌ പിന്നിലെ പണ്ടാറടക്കിയ ദു:ഖത്തിന്റെ കഥ!!! പറയാം.. ജ്ജി കേട്ടോടാ ചെക്കനേ.. ഞമ്മന്റെ പേര്‌ സുലൈമാന്‍ റാവുത്തര്‍. വീട്.. .... ആരിന്റെ വീട്? ഞമക്കൊരു വീടില്ല. ഉണ്ടായിരുന്നു, പണ്ട് ഞമ്മ ബീവാത്തൂനേം കൊണ്ട് താമസിച്ചിരുന്ന ഞമ്മന്റെ കൊച്ച് കൂര.. അത്.. അങ്ങ് പൊന്നാനീലാ.. ഒരു കൊച്ച് കുടുംബമായിരുന്നു പഹയാ ഞമ്മന്റെത്. എല്ലാം പോയി..”- സുലൈമാന്‍ പറഞ്ഞ് തുടങ്ങി. കണ്‍കോണുകളില്‍ വെള്ളം നിറയുന്നത് കണ്ടു.

“ബീവാത്തും ഞമ്മളും ഷംസുവും അടങ്ങിയ കൊച്ച് കുടുംബം.. ഷംസുവിന്റെ വികൃതികള്‍ കണ്ട് ആനന്ദിച്ച് ഉല്ലസിച്ച് കഴിഞ്ഞ നാളുകള്‍.. ഈര്‍ച്ചമില്ലില്‍ ആയിരുന്നു ഞമ്മക്ക് ജോലി. കണക്കെഴുത്ത്!! അന്നൊക്കെ ജീവിതം കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് തന്നെ പോയി കൊണ്ടിരുന്നു. എപ്പോഴാണൊ എന്തോ ജിവിതത്തിലെ അക്കങ്ങള്‍ അനുസരണക്കേട് കാട്ടാന്‍ തുടങ്ങിയത് ? ഞമ്മന്റെ പുന്നാര ബീവാത്തു ഷംസുവിനെ കൈകളില്‍ ഏല്‍‌പ്പിച്ചിട്ട് പടച്ച തമ്പുരാന്റെ അടുത്തേക്ക് മടങ്ങിയപ്പോഴോ? യാ റബ്ബേ!!” - അയാളുടെ കണ്ണുകള്‍ ഭാര്യയുടെ ഓര്‍മ്മകളില്‍ തിളങ്ങി.

“ഹല്ല.. ഹറാം പെറന്നോള്‍ വന്ന് കേറിയേ പിന്നാ തൊന്തരവുകള്‍ തുടങ്ങിയേ!! ഞമ്മടെ പുന്നാര മരുമോള്‍!! ഹസീന..ഫൂ..” സുലൈമാന്‍ വിറക്കുകയായിരുന്നു. ഇത് വരെ അയാളുടെ ചേഷ്ഠകള്‍ ഒരു ഭ്രാന്തന്റെതായിരുന്നില്ല. പക്ഷെ, പെട്ടന്നാണ്‌ സുലൈമാനിലേക്ക് ഭ്രാന്ത് കടന്ന് വന്നത്. അയാളുടെ മുഖം കോടി തുടങ്ങി. മുഖം ചുവന്ന് തുടുത്തു. കഴുത്ത് വലിഞ്ഞ് മുറുകി. കണ്ണൂകളിലെ കൃഷ്ണമണികള്‍ രണ്ടും ഒരു വശത്തേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ചുണ്ടുകള്‍ കോടിപോകുന്നു. പറ്റെവെട്ടിയ തലമുടി എഴുന്ന് നിന്നു. ശരീരം വിയര്‍പ്പില്‍ കുളിച്ചു. വിരലുകള്‍ ഞെരിക്കുന്നുണ്ട്.. കൈയുകള്‍ കൂട്ടിത്തിരുമ്മി കൊണ്ട് അയാള്‍ അവിടെ മുഴുവന്‍ ഓടി നടന്നു. എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്.. വെച്ചേക്കില്ല നിന്നെ എന്നോ മറ്റോ.. ഒന്നും വ്യക്തമല്ല. ഒടുവില്‍ അയാള്‍ അവിടെ തറയില്‍ മൂര്‍ച്ഛിച്ച് വീണു.

അയ്യോ നിങ്ങള്‍ ഇങ്ങിനെ ഒച്ചവക്കല്ലേ.. സുലൈമാന്‍ എഴുന്നേല്‍ക്കട്ടെ.. എന്നിട്ട് അയാളെ കൊണ്ട് തന്നെ ബാക്കി പറയിപ്പിക്കാം. എന്ത്? എന്നോട് പറയാനോ? ഹോ, അപ്പോഴേക്കും ഭീക്ഷിണിയും മറ്റുമായോ? ജീവിക്കാന്‍ കൊതിയുണ്ട് കൂട്ടരേ.. മരണം ഇഷ്ടപ്പെടുന്നവരാരാ? എല്ലാവര്‍ക്കും ജീവിതം മതി... ഹാ.. എനിക്കും അതെ.. നിങ്ങള്‍ ദയവായൊന്ന് ക്ഷമിക്കൂ. എല്ലാമൊന്ന് ഓര്‍ത്തെടുക്കട്ടെ.. ഒരടുക്കും ചിട്ടയും വരുത്തട്ടെ.. കേട്ടറിഞ്ഞ സുലൈമാന്റെ കഥ വീണ്ടും ഞാന്‍ പറഞ്ഞ് തുടങ്ങി.

ഒരു ഹൂറി തന്നെയായിരുന്നു അവള്‍.. ഹസീന. സത്യത്തില്‍ ഷംസു അവളുടെ മൊഞ്ചില്‍ മയങ്ങിപ്പോയി. അവളുടെ നിര്‍ബന്ധം സഹിക്കാനാവാതെ, അവളുടെ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം - അവളുടെ ഭാഷയില്‍ എണ്ണിച്ചുട്ട അപ്പം - തികയാതെ വന്ന് തുടങ്ങിയപ്പോഴാണ്‌ അവന്‍ ഗള്‍ഫിലേക്ക് യാത്രയായത്. അവിടെ പഠിച്ചപണികിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത ഒരു ജോലി സമ്പാദിക്കാന്‍ കഴിഞ്ഞു. പക്ഷെ, ഇവിടെ ഹസീന ജീവിതം ആഘോഷിച്ച് തുടങ്ങിയിരുന്നു. ആഷ്നമോളുടെ കൊഞ്ചലുകള്‍ക്കും ശാഠ്യങ്ങള്‍ക്കും ഒപ്പമായിരുന്നതിനാല്‍ സുലൈമാന്‍ ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. പിന്നെ, പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയപ്പോഴേക്കും കൈവിട്ട് പോയി തുടങ്ങിയിരുന്നു. അവളുടെ അന്തമില്ലാത്ത കൂട്ടുകാരോടൊത്ത് അവള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു. ആഷ്നമോളെ പോലും അവള്‍ ശ്രദ്ധിച്ചിരുന്നില്ല. ആണ്‍ പെണ്‍ സൌഹൃദങ്ങളുമായി ക്ലബ്ബുകളിലും പാര്‍ക്കുകളിലും അവള്‍ പൂത്തുലയുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ആദ്യം ഒന്നും സുലൈമാന്‍ ചെവികൊടുത്തില്ല. അസൂയക്കാര്‍ പറയുന്നതായേ കരുതിയുള്ളൂ. കാരണം അന്നൊക്കെ അവള്‍ ബാപ്പയെ സ്നേഹിച്ചുകൊല്ലുകയായിരുന്നു. പിന്നീട് മനസ്സിലാക്കി വന്നപ്പോഴേക്കും.. അവള്‍ ഒത്തിരി ദൂരം നടന്നു കഴിഞ്ഞിരുന്നു. വഴിപിഴച്ച അവളുടെ ജീവിതം ചോദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ആദ്യമായി അവളിലെ പിശാചിനെ സുലൈമാന്‍ കണ്ടു. അവള്‍ ഒരു ഈറ്റപ്പുലിയെപോലെ അയാളുടെ മേല്‍ പാഞ്ഞ് കയറി. അവളുടെ വഴിപിഴച്ച ജീവിതത്തില്‍ കൂട്ടായിരുന്നവര്‍ പലരും അതോടെ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങി.

കാര്യങ്ങള്‍ ഷംസുവിനെ അറിയിക്കാന്‍ ശ്രമിച്ച സുലൈമാന്‍ കേട്ടത് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയായിരുന്നു. ഒത്തിരി വട്ടം ശ്രമിച്ചതിന്‌ ശേഷമാണ്‌ സുലൈമാന് ഫോണ്‍ കണക്റ്റ് ചെയ്ത് കിട്ടിയത്. പക്ഷെ, ഫോണ്‍ എടുത്തത് ഷംസുവായിരുന്നില്ല. ഏതോ ഒരു കൂട്ടുകാരനായിരുന്നു. അയാളില്‍ നിന്നുമാണ്‌ കഴിഞ്ഞ രണ്ട് മാസമായി ഷംസു ദുബായ് പോലീസിന്റെ പിടിയിലാണെന്ന വാര്‍ത്ത സുലൈമാന്‍ അറിയുന്നത്. എന്തോ വലിയ കുറ്റമാണ്‌. നാട്ടില്‍ ഷംസുവിന്റെ ബീവിയെ അറിയിച്ചിരുന്നല്ലോ എന്നാണ്‌ അയാള്‍ പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടും അവള്‍...

ഹസീനയെ കൊല്ലാനുള്ള ദ്വേഷ്യവുമായാണ്‌ സുലൈമാന്‍ പാഞ്ഞ് ചെന്നത്. പക്ഷെ, അയാളെ അമ്പരപ്പെടുത്തിയ പ്രതികരണമായിരുന്നു അവളില്‍ നിന്നും കിട്ടിയത്. ഇതെല്ലാം അവള്‍ അറിഞ്ഞിരുന്നു എന്ന് മാത്രമല്ല, എല്ലാം ചെയ്യിച്ചത് അവളും അവളുടെ കൂട്ടുകാരും ആയിരുന്നു എന്നറിഞ്ഞപ്പോള്‍ പാവം ബാപ്പ ഞെട്ടിപ്പോയി. ഷംസുവിനെ ജയിലറക്കുള്ളില്‍ വച്ച് തന്നെ വകവരുത്തിയിട്ട് അവന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം എന്ന തിരിച്ചറിവ് സുലൈമാനെ ഭ്രാന്തനാക്കി. അതിന്‌ വേണ്ടി അവളും അവളുടെ കൂട്ടാളികളും കൂടി ഒരുക്കിയ ഒരു ചതിക്കുഴിയില്‍ അറിയാതെ ചെന്ന് തലവെക്കുകയായിരുന്നു ഷംസു. അവള്‍ ചതിക്കുകയാണെന്ന് ഒരിക്കലും അവന്‍ കരുതിയില്ല. അവളെ അത്ര മാത്രം വിശ്വസിച്ചിരുന്നു അവന്‍.

കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്‌ സുലൈമാന്‍ അവളെ കടന്ന് പിടിച്ചത്. പക്ഷെ, അവിടെയും അവളുടെയും കൂട്ടാളികളുടെയും വ്യക്തമായ പ്ലാനിംഗില്‍ അയാള്‍ തോല്‍ക്കുകയായിരുന്നു. സുലൈമാന്‍ അവളെ കടന്ന് പിടിച്ച ഉടനെ തന്നെ വസ്ത്രങ്ങള്‍ മുഴുവന്‍ പറിച്ചെറിഞ്ഞ ഹസീന അയാള്‍ അവളില്‍ മല്‍‌പിടുത്തം നടത്തുന്നത് കൂട്ടാളികളുടെ സഹായത്തോടെ ഒളിപ്പിച്ച് വച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ അവിടേക്ക് ഓടികയറി വന്ന ആഷ്ന മോളെ അവള്‍ സുലൈമാന്റെ അടുത്തേക്ക് തള്ളിയിടുകയും ചെയ്തു. ഹസീനയോടുള്ള ദ്വേഷ്യത്തില്‍ ഏതാണ്ട് സമനില നഷ്ടപ്പെട്ടിരുന്ന സുലൈമാന്റെ കൈകള്‍ അറിയാതെ തന്നെ കൊച്ചുമോളുടെ കഴുത്തില്‍ അമര്‍ന്നു. എന്തൊക്കെയോ ആക്രോശിച്ച് കൊണ്ടിരുന്ന സുലൈമാനില്‍ നിന്നും ആഷ്നയെ ഓടിക്കൂടിയ അയല്‍‌വാസികള്‍ പിടിച്ച് മാറ്റുമ്പോള്‍ ആഷ്ന ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഒരു ഭ്രാന്തനെപ്പോലെ അലറിയ സുലൈമാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു.

സാക്ഷിമൊഴികളുടെയും തെളിവെടുപ്പിന്റെയും എല്ലാം നിഗമനത്തില്‍ കോടതി സുലൈമാന്‍ കുറ്റക്കാരന്‍ തന്നെയെന്ന് വിധിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സുലൈമാനെ ആകെ തളര്‍ത്തുന്നതായിരുന്നു. നിക്കാഹ് കഴിഞ്ഞ് വീട്ടില്‍ വന്നത് മുതല്‍ക്ക് തന്നെ ഹസീനയെ കാമാര്‍ത്തി പൂണ്ട കണ്ണുകളോടെയാണ്‌ സുലൈമാന്‍ നോക്കിയിരുന്നതെന്നും അവളെ ഒറ്റക്ക് കിട്ടാന്‍ വേണ്ടിയാണ്‌ മകനെ ഗള്‍ഫിലയച്ചതെന്നും അവിടെ അവനെ ജയിലില്‍ ആക്കിയതിന്റെ പിന്നില്‍ സുലൈമാനാണെന്നും ഉള്ള ഹസീനയുടെ വക്കീലിന്റെ വാദം കേട്ട് പ്രതികൂട്ടില്‍ നിന്ന് കണ്ണുകെട്ടപ്പെട്ട നീതിദേവതയെ സുലൈമാന്‍ പുച്ഛത്തോടെ നോക്കി. തെളിവുകളായി ഹസീനയുടെ മേല്‍ മല്‍‌പിടുത്തം നടത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഉള്ളിടത്തോളം എതിര്‍‌വാദങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലായിരുന്നു. അല്ലെങ്കിലും കോടതി കനിഞ്ഞ് നല്‍കിയ വക്കീല്‍ അതിനൊന്നും വേണ്ടി മെനക്കെട്ടുമില്ല. പക്ഷെ, രണ്ടാമത്തെ ആരോപണമാണ്‌ സുലൈമാനെ തീര്‍ത്തും തളര്‍ത്തിയത്. കൊച്ച് ആഷ്നമോള്‍.. ആനകളിച്ചും കണ്ണാരം പൊത്തിക്കളിച്ചും നെഞ്ചിലെ രോമക്കാടില്‍ പിടിച്ച് വലിച്ച് , വേദനിപ്പിച്ച് അയാളോടൊപ്പം എപ്പോഴും ഒരു നിഴലായി കൂടെയുണ്ടായിരുന്ന അയാളുടെ പുന്നാര ആഷ്നമോള്‍.. അവളില്‍ കാമം ഒഴുക്കിതീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പിടിവലിയുണ്ടായതെന്ന ഹസീനയുടെ വാദം കേട്ട സുലൈമാന്‍ പ്രതികൂട്ടില്‍ നിന്നും ഒരു ഭ്രാന്തനെ പോലെ ജഡ്ജിയുടെ ചേമ്പറിലേക്ക് ചാടികയറുകയും അവിടെ ഇരുന്ന ചുറ്റികയെടുത്ത് സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന ഹസീനക്ക് നേരെ ചുഴറ്റി എറിയുകയും ചെയ്തു. അയാളുടെ ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ അവള്‍ എങ്ങിനെയോ രക്ഷപ്പെട്ടു. അപ്പോഴേക്കും എല്ലാവരും കൂടി അയാളെ പിടിച്ച് കെട്ടിയിരുന്നു.

ഭ്രാന്തനായ ഒരു മനുഷ്യന്റെ വിഭ്രാന്തികളായി കണക്കാക്കി കോടതി സുലൈമാനെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് എപ്പോഴോ ഡോക്ടര്‍ ഹൂബര്‍ട്ട് സുലൈമാനെ കോടതിയുടെ അനുവാദത്തോടെ ഏറ്റെടുക്കുകയും ഇവിടെ എത്തിക്കുകയുമായിരുന്നു.


അയ്യോ, ഇതെന്താ നിങ്ങള്‍ ഇങ്ങിനെ.. ഹാ.. എന്നെ എന്തിനാ ഇങ്ങിനെ ക്രൂശിക്കുന്നേ? ശരിയായിരിക്കും നിങ്ങള്‍ വായനക്കാരായിരിക്കും ഫീച്ചറിന്റെ വിജയം. പക്ഷെ.. ഞാന്‍...എന്ത്?, ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് സുലൈമാനെ കൊണ്ട് തന്നെ പറയിക്കാം എന്ന്. എന്നിട്ടിപ്പോള്‍ എന്നെ തല്ലാന്‍ വരുന്നോ!! ഇതൊന്നും നടക്കില്ലെന്നോ.. അതെനിക്ക് അറിയില്ല. കൃത്യമായി ചോദിച്ചറിയാന്‍ തന്നെയാ ഞാനും ഇവിടെക്ക് വന്നത്. പക്ഷെ, സുലൈമാന്‍ അപ്പോഴേക്കും.. എന്താ.. തെളിവായി വീഡിയോ ക്ലിപ്പിംഗ്സ് വേണമെന്നോ!!! അയ്യോ, അതൊന്നും എന്റെ കൈവശമില്ല. സത്യമാണ്‌. അയ്യോ.. ദയവായി എന്റെ സെല്‍ഫോണ്‍ തിരികെ തരൂ. പ്ലീസ്.. ദേ എന്തിനാ നിങ്ങള്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്യുന്നത്. സുഹൃത്തുക്കളെ, ദയവായി എന്നെ വിശ്വസിക്കൂ.. ഹസീന ഒളിക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ക്ലിപിങ്ങുകള്‍ എന്റെ കൈവശമോ എന്റെ ഫോണിലോ ഇല്ല. സത്യമാണ്‌. ഹോ.. ഇതെന്തൊരു കഷ്ടമാണ്‌. അയ്യോ.. കല്ലെറിയല്ലേ.. പ്ലീസ്.. പ്ലീസ്... എന്ത്? എന്റെ ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ വേണമെന്നോ? ഛെ, ഇതെന്ത് വൃത്തികേടാ നിങ്ങള്‍ പറയുന്നത്. അടിച്ച് കരണം ഞാന്‍ പൊകക്കും.. കാര്യം നിങ്ങളേപ്പോലുള്ള വായനക്കാരായിരിക്കും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുന്നത്. പക്ഷെ എന്റെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ തലയിടേണ്ടതില്ല. ഇതെന്തൊരു മാരണമാ ഈശ്വരാ!!!

"നിറുത്തിനെടാ പന്നികളേ.." അതൊരു ആക്രോശമായിരുന്നു. എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി. "ആര്‍ക്കാടാ തെളിവ് വേണ്ടത്.. ആര്‍ക്കാടാ വേണ്ടത്.. നീ വാ.. എന്റെ കൂടെ വാ.. ഇപ്പോള്‍ ജ്ജിക്ക് മനസ്സിലായില്ലേ എന്താ എനിക്കിവിടെ സന്തോഷം എന്ന്.. നശിച്ച പേ പിടിച്ച ലോകത്തെ കാണണ്ടാല്ലോ.. ഒളിക്യാമറകളെ പേടിക്കണ്ടാല്ലോ.. ഇവിടെ എന്തോന്ന് ഒളിവ്.. എന്തോന്ന് മറവ്.. എല്ലാവരും തിരിച്ചറിവുള്ളര്‍.. പന്നികളേക്കാള്‍ തിരിച്ചറിവുള്ളവര്‍...വാ.. ജ്ജ് വാ..." - സുലൈമാന്‍ എന്നെയും പിടിച്ച് വലിച്ച് ഭ്രാന്താശുപത്രിയുടെ അകത്തളത്തേക്ക് ഓടി..

വിശുദ്ധ ഭ്രാന്തന്മാര്‍ വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന്‍ ജീവിതമാണെന്ന് തിരിച്ചറിവില്‍ ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ... പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!! ഇരുട്ട് നിറഞ്ഞ ലോകത്തില്‍ നിന്നും മനസ്സിന്‌ അല്പം വെളിച്ചം കിട്ടുവാനായി.. !!

ചിത്രത്തിന് കടപ്പാട് :ബ്ലോഗര്‍ മനോജ് തലയമ്പലത്തോട്