ശനിയാഴ്‌ച, ജൂൺ 26, 2010

ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക്..


ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്‌. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് "പേശാമടന്ത" എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായ ഈ ബൂലോകത്തിലേക്ക് ഞാന്‍ ഒരു പുല്‍ച്ചാടിയായി കടന്ന് വന്നത്. ഒരിക്കലും ഒരു ബ്ലോഗര്‍ ആവണമെന്ന ലക്ഷ്യമില്ലായിരുന്നു. എന്തായിരുന്നു ഒരു ബ്ലോഗ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം എന്നൊക്കെ മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചെറുതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് വീണ്ടും അത് തന്നെ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.


എന്നെ വിട്ട് പോയെങ്കിലും ഇന്നും എന്റെ കൂടെയുള്ള എന്റെ അച്ഛന്‍ .. ബ്ലോഗ് എഴുത്തിന്റെയും കമന്റുകളുടെയും ലോകത്ത് ഞാന്‍ സജീവമാകുമ്പോള്‍ പരിഭവമില്ലാതെ എന്നെ പിന്തുണക്കുന്ന എന്റെ അമ്മ, ഭാര്യ.. അവന്റെ ശാഠ്യങ്ങളും വികൃതികളും കാണാന്‍ നില്‍ക്കാതെ കമ്പ്യൂട്ടറിനു മുന്‍പിലേക്ക് പോകുന്ന അച്ഛനോട് കുഞ്ഞ് മനസ്സ് കൊണ്ട് ക്ഷമിക്കുന്ന എന്റെ മകന്‍ .. ഇവരാണ്‌ എന്റെ ഊര്‍ജ്ജം.. എന്റെ ഈ തേജസിനെ അവര്‍ക്ക് സമര്‍പ്പിക്കട്ടെ..


ഒരു പിറന്നാള്‍ പോസ്റ്റ് എന്നൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നത് സത്യം. പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമൊന്നും ഞാന്‍ ഒരു ബ്ലോഗറായി എന്ന തോന്നലുമില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് എന്ന ചിന്തിക്കുന്നുണ്ടാവും. ഇവിടെ എന്നെ സഹിച്ച, എന്നെ വായിച്ച, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ കുറേ സുമനസ്സുകളും അതിനേക്കാളുപരി എനിക്ക് ലഭിച്ച ഒട്ടേറേ നല്ല സുഹൃത്തുക്കളുമുണ്ട്. അവരോടുള്ള കടപ്പാട് പങ്കുവെക്കപെടേണ്ടതാണെന്ന തോന്നലില്‍ നിന്നും ആണ്‌ ഈ ഒരു പോസ്റ്റ്. ആദ്യമേ തന്നെ എന്റെ കൂട്ടുകാരേ, ഈ കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ.


പണ്ടെപ്പോഴോ എഴുതി കൈയില്‍ സൂക്ഷിച്ചിരുന്ന ഒന്ന് രണ്ട് കഥകളും, ഒപ്പം വായിച്ച ഏതാനും പുസ്തകങ്ങളെ പറ്റിയും വെറുതെ എന്തെങ്കിലുമൊക്കെ കോറിയിട്ട് കഴിയുമ്പോളേക്കും ഗ്യാസ് തീരും എന്ന പ്രതീക്ഷയായിരുന്നു തേജസുമായി വരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. പക്ഷെ, ഇന്നിപ്പോള്‍ ഏതാണ്ട് മുപ്പതോളം പോസ്റ്റുകള്‍ തേജസില്‍ ചെയ്തു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ കാഴ്ചപാടുകളിലെ ശരിയും തെറ്റുകളും ചൂണ്ടിക്കാട്ടി തരുവാന്‍ ഇവിടെ ഏറെ പേര്‍ ഉണ്ടായി എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്നു. എന്നെ വായിക്കാന്‍ നിങ്ങള്‍ കാട്ടിയ ആ സഹിഷ്ണുതയാണ്‌ വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നത്.


എന്നെ സഹിച്ചവര്‍ , സഹായിച്ചവര്‍ , അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ , വിമര്‍ശിച്ചവര്‍ , പ്രോത്സാഹിപ്പിച്ചവര്‍ , നേര്‍വഴി തെളിച്ചവര്‍ ... കടപ്പാട് എല്ലാവരോടും ഉണ്ട്. എല്ലാവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ചിലരെയെങ്കിലും പേരെടുത്ത് പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാട്ടുന്ന നന്ദികേടാവും എന്നതിനാല്‍ മറ്റുള്ളവരുടെ അനുവാദത്തോടെ തന്നെ അതും ഞാന്‍ ചെയ്തോട്ടെ..


ആദ്യം ഒരു ബ്ലോഗ് എന്തെന്ന് ഞാന്‍ അറിഞ്ഞത് ഓര്‍ക്കൂട്ടിലൂടെ എനിക്ക് കിട്ടിയതും പിന്നെ ഏതാണ്ട് ഇക്കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്നതുമായ എന്റെ നല്ല സുഹൃത്ത് ജ്യോതിഭായിയുടെ ജ്യോതിസിലൂടെയാണ്. ബ്ലോഗ് എന്ന ഈ മാധ്യമത്തെ പരിചയപ്പെടുത്തി തന്നെ ജ്യോതിക്ക് നന്ദി പറയാതെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ല. നന്ദി ജ്യോതി!!


പേശാമടന്ത എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു പോസ്റ്റിടുമ്പോള്‍ അത് ആരെങ്കിലും വായിക്കുമെന്നോ ഒരു കമന്റ് പോലും വരുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റിട്ട പ്രിയ ഉണ്ണികൃഷ്ണനോടുള്ള നന്ദിയും വാക്കുകള്‍ക്കതീതമാണ്‌.


ഒരു എഴുത്തുകാരന്‍ (?) അല്ലെങ്കില്‍, ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ ആദ്യമായി ഫോണില്‍ വിളിച്ച് പ്രോത്സാഹനം തന്ന, തേജസിന്റെ സുഹൃത്തുക്കളില്‍ ഒന്നാമതായി സൈന്‍ ഇന്‍ ചെയ്ത സാബിറ സിദ്ദിഖ്.. മറക്കില്ല സാബിറ, താങ്കളുടെ ആ ഫോണ്‍ കാള്‍ ജീവിതത്തില്‍ ഒരിക്കലും..


ഇനിയും പേരെടുത്ത് പറയേണ്ട വ്യക്തിത്വങ്ങള്‍ നിരവധി. എന്റെ വിഷമങ്ങളുടെയും സന്തോഷങ്ങളുടെയും മാറാപ്പ് ഞാന്‍ തുറക്കുമ്പോള്‍ ക്ഷമയോടെ അതെല്ലാം കേട്ട് എന്റെ കൊച്ച് സന്തോഷങ്ങളില്‍ പങ്കുചേരുകയും വിഷമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് സഹായിക്കുന്ന , ബ്ലോഗിലൂടെ എനിക്ക് ലഭിച്ച എന്റെ നല്ല കൂട്ടുകാരി ലക്ഷ്മിലെചു .. ചാറ്റിലൂടെയും ഫോണിലൂടെയും ഒത്തിരി അടുപ്പം കാത്ത് സൂക്ഷിക്കുന്ന ഹരീഷ് തൊടുപുഴ, കുമാരന്‍ , .. എന്റെ നല്ലതിനു വേണ്ടി കുറേ അനുഭവങ്ങള്‍ എന്നോട് പങ്കുവെച്ച അരുണ്‍ കായംകുളം... ബ്ലോഗിന്‌ ഒരു ഹെഡര്‍ ഡിസൈന്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ , ഒരു പരിചയവുമില്ലാതിരുന്നിട്ട് കൂടി എനിക്ക് വേണ്ടി എനിക്ക് തൃപ്തിയാവുന്നത് വരെ ഹെഡറുകള്‍ അയച്ച് തന്ന നാടകക്കാരന്‍ .. ബ്ലോഗിന്റെ ടെക്നിക്കല്‍ സൈഡില്‍ ഒട്ടേറെ സമയം എനിക്ക് വേണ്ടി ചിലവഴിച്ച മുള്ളൂക്കാരന്‍ , മാതസ് ബ്ലോഗ് ടീമിലെ എന്റെ സഹപാഠികൂടിയായ ഹരി... എന്റെ പോസ്റ്റുകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ച ബ്ലോഗ് സുഹൃത്ത് തലയമ്പലത്ത്... ആദ്യമായി കുറേ ബ്ലോഗര്‍മാരെ നേരില്‍ കണ്ടപ്പോള്‍ ഒരു പുതുമുഖബ്ലോഗര്‍ ഇവരോടൊക്കെ എങ്ങിനെ ഇടപെടും എന്ന എന്റെ തോന്നലിനെ തല്ലിക്കെടുത്തി എന്നോട് വളരെക്കാലത്തെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ പെരുമാറിയ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ , സജിഅച്ചായന്‍ , നന്ദപര്‍വ്വം നന്ദന്‍ , ഡോക്ടര്‍ ജയന്‍ , നാട്ടുകാരന്‍ , നിരക്ഷരന്‍ , ജോഹര്‍ , കൊട്ടോട്ടിക്കാരന്‍ , മുള്ളൂക്കാരന്‍‍ , ....... നിങ്ങളുടെയൊക്കെ സ്നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. നിങ്ങളോടൊക്കെയുള്ള നന്ദി പറഞ്ഞോ എഴുതിയോ തീര്‍ക്കാവുന്നതല്ല


എല്ലാത്തിനുമുപരിയായി ഞാന്‍ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കുന്ന ഒരു ഫോണ്‍കാളുണ്ട്. ഓര്‍കൂട്ടിലൂടെയും മെയിലിലൂടെയും കമന്റുകളിലൂടെയുമുള്ള എന്റെ ശല്യം സഹിക്കാതെയാവണം ഒരു ദിവസം രാവിലെ എനിക്കൊരു ഫോണ്‍ . ഗള്‍ഫില്‍ നിന്നാണ്‌. ഓ.. എന്റെ ഏതേലും ആരാധികയാവും (ആരാധകനെയൊക്കെ ആര്‍ക്ക് വേണം!!) എന്ന് കരുതി അല്പം ബാസൊക്കെ ഇട്ട് ഞാന്‍ "ഹലോ" പറഞ്ഞു. അപ്പുറത്ത് നിന്ന് വളരെ ശാന്തമായ മറുപടി. "എന്റെ പേര് സജീവ് എന്നാണ്‌." "ഹും." ഞാനൊന്ന് മൂളി. കാരണം ഞാന്‍ ലോകം അറിയപ്പെടുന്ന ബ്ലോഗര്‍ ആണല്ലോ!! മാത്രമല്ല പ്രതീക്ഷിച്ച പോലെ ആരാധികയുമല്ല.. "വിശാലമനസ്കന്‍ എന്നൊരു പേരു കൂടി എനിക്കുണ്ട്." "എന്റമ്മേ" എന്ന അദ്ദേഹത്തിന്റെ മെയില്‍ വിലാസമാണോ അതോ "ഹെന്റമ്മേ" എന്ന എന്റെ വിളിയാണോ അന്നേരം എന്നില്‍ നിന്ന് പുറത്ത് വന്നതെന്ന് ഇന്നും എനിക്കറിയില്ല വിശാല്‍ജി!! ജോലിയില്‍ സ്ഥാനകയറ്റം കിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് ജീരക മിഠായി വാങ്ങിക്കൊടുത്ത ഞാന്‍ അന്ന് ലഡുവാങ്ങി കൊടുത്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ എന്റെ സന്തോഷം. നന്ദിയുണ്ട് മാഷേ ആ വിശാലമനസ്കതക്ക്...


പറയാനാണെങ്കില്‍ ഇനിയുമെണ്ടേറെ നിരസിക്കാനാവാത്ത സ്നേഹങ്ങള്‍ .. ശ്രീ, ജൈന്‍ , സുമേഷ് മേനോന്‍ , ഏറക്കാടന്‍ , സോണജി, ഹംസ, സ്മിത, മാനസ, മിനി ടീച്ചര്‍ , എഴുത്തുകാരി ചേച്ചി, ചാണ്ടികുഞ്ഞ്, മുരളി നായര്‍ , സുരേഷ് പുനലൂര്‍ , റാംജി, ഹഷിം (നിന്നെ കൂതറയെന്ന് വിളിക്കാന്‍ എനിക്ക് തോന്നുന്നില്ലെടാ), സിനു, ചേച്ചിപ്പെണ്ണ്, മൈത്രേയി ചേച്ചി, അഭി, ദിപിന്‍ , രാഹുല്‍ , മുഖ്താര്‍ , ലീല ടീച്ചര്‍ , ജ്യോതി സജ്ജീവ്, സിയ, മാണിക്യംചേച്ചി, കാട്ടിപരുത്തി, ഒരു നുറുങ്ങ്, ബിലാത്തിപ്പട്ടണം, രാജേഷ് ചിത്തിര, ജി.മനു, ജീവി, ലെതിചേച്ചി, വായാടി, കുറുപ്പ് , തേജസിന്റെ ഇത് വരെയുള്ള ഫോളോവേര്‍ഴ്സ്.. ഇനി ഫോളോചെയ്യാന്‍ പോകുന്നവര്‍ (സ്വപ്നം കാണാന്‍ കരം കൊടുക്കണ്ടല്ലോ).... പട്ടിക നീണ്ട് പോകുമ്പോള്‍ ഒരു പോസ്റ്റില്‍ ഒതുങ്ങില്ല.. മാത്രമല്ല എന്റെ കൂടപ്പിറപ്പായ മറവി പലരെയും വിട്ട് പോവാനും സാധ്യതയുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞവരുള്‍പ്പെടെ ആരെയും ഞാന്‍ പേരെടുത്ത് പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി.


ഒരിക്കല്‍ കൂടി നിങ്ങളുടെ സഹകരണം തേജസില്‍ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.

തിങ്കളാഴ്‌ച, ജൂൺ 21, 2010

ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി

ആഗസ്റ്റ് 8ലെ തൊടുപുഴ മീറ്റിനെ പറ്റി ഹരീഷ് തൊടുപുഴയുടെ ഏറ്റവും പുതിയ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്..
---------------------------------------------------------------------------------
ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
ഒട്ടേറെ പേര്‍ മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ.
എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും എന്നതു തന്നെയാണ്.


മുകളിലുള്ള മാപ്പില്‍ നിന്നും ഒരേകദേശധാരണ എത്തിച്ചേരാനുള്ള വഴികളേപ്പറ്റി കിട്ടിക്കാണുമെന്നു വിശ്വസിക്കട്ടെ. മീറ്റ് നടത്തുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് (ജ്യോതിസ് ആഡിറ്റോറിയം, മണക്കാട്) ടൌണില്‍ നിന്നും 2 കിമീയാണുള്ളത്. ഇവിടേയ്ക്ക് ബസ്സ് മാര്‍ഗ്ഗം അല്ലെങ്കില്‍ ആട്ടോ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണു. ബസ്സിനു മിനിമം ചാര്‍ജായിരിക്കും. ആട്ടോയ്ക്ക് ഇരുപതു രൂപ. ട്രിപ്പ് ആട്ടോകള്‍ സുലഭമാണീ വഴിക്ക്. ആയതിനു ഒരാള്‍ക്ക് അഞ്ചു രൂപയേ ആകുകയുള്ളൂ. പക്ഷേ, മീറ്റ് നടക്കുന്ന ദിവസം ഒരു ഞായറാഴ്ചയായതിനാല്‍ ട്രിപ്പ് ആട്ടോകള്‍ കുറവായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്.
മീറ്റിന്റെ അന്നേ ദിവസം രാവിലെ പരിമിതമായ കാലയളവില്‍; ടൌണില്‍ നിന്നും ടി.മീറ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ ഗതാഗത സൌകര്യം ഒരുക്കുന്നതായിരിക്കും. ആയത് പ്രയോജനപ്പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എവിടെ നിന്ന്, എങ്ങിനെ എന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള നാളുകളില്‍ അറിയിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

------------------------------------------------------------------------------

ശനിയാഴ്‌ച, ജൂൺ 05, 2010

ഹരിചന്ദനം

ഹോണ്ടആക്റ്റീവയുടെ പിന്നില്‍ ശ്രീഹരിയുടെ പതുപതുത്ത വയറില്‍ കൈകള്‍ കോര്‍ത്ത് ഹൃദയമിടിപ്പിന്റെ താളവും നെഞ്ചിലെ ചൂടും പകരം സമ്മാനിച്ച്, ഒട്ടിചേര്‍ന്നിരിക്കുമ്പോള്‍ ചന്ദന നിര്‍വൃതിയുടെ ലോകത്തിലായിരുന്നു. മനസ്സില്‍ ആഗ്രഹിച്ചത് നേടിയതിന്റെ അഹങ്കാരമായിരുന്നോ. അതോ വീട്ടുകാരെ ധിക്കരിച്ചതിന്റെ ചങ്കൂറ്റമോ? അതുമല്ലെങ്കില്‍ ഹോസ്റ്റല്‍ മുറിയിലെ കറപിടിച്ച പ്ലാസ്റ്റിക്ക് മെത്തയില്‍ നിന്നും പുതിയ വാടക വീട്ടിലെ പതുപതുത്ത മെത്തയില്‍ ബന്ധങ്ങളുടെ കെട്ടുപാടുകളോ അഴിയാചരടുകളോ ഇല്ലാതെ പാമ്പുകളെപോലെ പരസ്പരം പുളഞ്ഞതിന്റെ സുഖകരമായ ഓര്‍മ്മകളോ.. പ്രഭാതത്തിലെ കുളിരിന്റെ ആലസ്യത്തില്‍, വിളറിയ ചിരിയോടെ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ സീമന്തരേഖയില്‍ ശ്രീഹരി സമ്മാനിച്ച അവകാശപത്രം അവളെ പുതിയൊരു സ്ത്രീയാക്കിയിരുന്നു. മെല്ലെ ഹരിയുടെ പിന്‍ കഴുത്തില്‍ ഒരു നനുത്ത കടി കൊടുക്കുമ്പോള്‍ ഹരിയേക്കാളേറെ ചന്ദന ഇക്കിളി പൂണ്ടു.

ചന്ദനയും ശ്രീഹരിയും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍.. പ്രശസ്തമായ .ടി സ്ഥാപനത്തിലെ വിലപിടിച്ച ജീനിയസ്സുകള്‍. തനി നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയുമായി നഗരത്തിലേക്ക് ഒരു വിരുന്നുകാരിയെപ്പോലെ വരുമ്പോള്‍ ചന്ദനക്ക് പകപ്പായിരുന്നു. ചുറ്റിനും പേടിപ്പെടുത്തുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍.. നിരത്തുകളിലൂടെ ചീറിപായുന്ന വാഹനസഞ്ചയം. എല്ലാം അവള്‍ക്ക് പുത്തന്‍ കാഴ്ചകളായിരുന്നു. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി, പിന്നിയിട്ട മുടിയില്‍ തുളസിക്കതിരും ചൂടി ഗ്രാമത്തിന്റെ നന്മ മാത്രമറിയാവുന്ന ഒരു പട്ടുപാവടക്കാരി... കോളേജ് ജീവിതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ക്കായി നഗരത്തില്‍ വരുമ്പോള്‍ അവളില്‍ ആകെ ഉണ്ടായിരുന്ന പരിഷ്കാരമായിരുന്നു ചുരിദാര്‍!! കോളേജിലെ ആദ്യദിനങ്ങളിലെപ്പോഴോ സീനിയേര്‍സിന്റെ റാഗിങില്‍ നിന്നും രക്ഷിച്ച, ഹോസ്റ്റലിലെ കുടുസ്സുമുറിയില്‍ അവളുടെ പരാതികളും സങ്കടങ്ങളും കേള്‍ക്കാന്‍ സന്മനസ്സ് കാട്ടിയ ഹരിത എന്ന പെണ്‍ക്കുട്ടിയെ അതുകൊണ്ട് തന്നെ അവള്‍ ഒട്ടേറെ ഇഷ്ടപ്പെട്ടു. ഹരിതയില്‍ അവള്‍ രക്ഷിതാവിനെ കണ്ടെത്തിയെന്ന് പറയാം.

തിരിച്ച്, നാഗരീക ജീവിതത്തിന്റെ എല്ലാ ധാരാളിത്തത്തിലും വളര്‍ന്ന ഹരിതക്ക് കാച്ചെണ്ണയുടെ സുഗന്ധമായിരുന്നു ചന്ദന. പണമുണ്ടാക്കാനുള്ള വെമ്പലില്‍ മകളെ ലാളിക്കാനും അവളുടെ വിചാരങ്ങളിലേക്ക് തിരിഞ്ഞൊന്ന് നോക്കാനും സമയം കണ്ടെത്താതിരുന്ന മാതാപിതാക്കള്‍.. ബോര്‍ഡിങ്ങ് സ്കൂളിലെ ജീവിതം സമ്മാനിച്ച കുറേ കറപുരണ്ട അനുഭവങ്ങള്‍ ചന്ദനയെന്ന നാട്ടിന്‍പുറത്തുകാരിയോടുള്ള അടാക്കാനാവാത്ത അഭിനിവേശമായപ്പോള്‍ പലവട്ടം ഹോസ്റ്റല്‍ മുറിയിലെ ഇരുമ്പുകട്ടില്‍ പ്രതിഷേധമറിയിച്ചു. പിന്നീടെപ്പോഴോ പ്രതിഷേധം താളാത്മകമാകുന്നത് അവര്‍ ഇരുവരും അറിഞ്ഞു. കുന്നുകളില്‍ പൊത്തിപ്പിടിച്ച് കയറിയും കാട്ടുപൊയ്കയില്‍ നീരാടിയും തിമിര്‍ത്ത നാളുകളില്‍ തന്നെ വിട്ടുപിരിയാനാവാത്ത വിധം അവര്‍ ഒന്നായി തിര്‍ന്നിരുന്നു. പഠനത്തെതുടര്‍ന്ന് ഒരേ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴേക്കും അവരുടെ മനസ്സ് ഒരു ഉറച്ച തീരുമാനത്തില്‍ എത്തി. ഒരു നിര്‍ബന്ധമേ ചന്ദനക്ക് ഉണ്ടായിരുന്നുള്ളൂ. അവളിലെ പെണ്ണിനെ ആദ്യം അറിഞ്ഞ ഹരിത അവളുടെ പുരുഷനായിരിക്കണമെന്ന് മാത്രം!!! ചന്ദനക്ക് വേണ്ടി എന്തിനും തയ്യാറായിരുന്ന ഹരിത അങ്ങിനെ ശ്രീഹരിയിലേക്ക് വേഷപകര്‍ച്ച നടത്തി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ചന്ദന ശ്രീഹരിയോടൊപ്പം പുതിയ വീട്ടിലേക്ക്, ഒരുമിച്ചുള്ള ജീവിതത്തിനായി വലത് കാല്‍ വച്ച് കയറിയത് കഴിഞ്ഞ പകലില്‍ ആയിരുന്നു.

സന്തോഷകരമായിരുന്നു ആദ്യ നാളൂകള്‍.. ചാനലുകളും പത്രങ്ങളും അവരുടെ തന്റേടത്തെ വിറ്റ് കാശാക്കി.. എല്ലായിടത്തും ശ്രീഹരിയുടെ പിന്നില്‍ നിഴല്‍ പോലെ പതുങ്ങി നില്‍ക്കുന്ന ചന്ദന ശരിക്കും നവവധുവും ശ്രീഹരി അവളുടെ പുരുഷനും തന്നെയെന്ന് എല്ലാവരും പ്രശംസിച്ചു. ഒരു സ്വപ്നം സാക്ഷാല്‍കരിക്കപ്പെട്ടതിന്റെ നിര്‍ വൃതിയില്‍ ആയിരുന്നു ഇരുവരും. പക്ഷെ ദിവസങ്ങള്‍ കൊഴിയുന്നതോടോപ്പം അവരില്‍ വിഷാദം തളം കെട്ടി തുടങ്ങി. തന്നിലെ സ്ത്രീ പൂര്‍ണ്ണ പുരുഷനാവാത്തതും, കൂട്ടുകാരുടെ ഒറ്റപ്പെടുത്തലുകളും ശ്രീഹരിയെ ഏറെ വിഷമിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ തന്നോട് കൂട്ടുകൂടാന്‍, തന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാന്‍ മത്സരിച്ചിരുന്നവര്‍ അകറ്റി നിറുത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും പഴയ ബാല്യകാലത്തിലെ ഒറ്റപ്പെടലിലേക്ക് ഹരി മൂക്ക് കുത്തി വീഴുകയായിരുന്നു. ഒപ്പം സ്ത്രീയുടെ പല ശേഷിപ്പുകളും ഇപ്പോളും അവശേഷിക്കുന്നു എന്ന തിരിച്ചറിവും ഒരു വല്ലാത്ത മാനസീകാവസ്ഥയിലേക്കെത്തിച്ചിരുന്നു. ചന്ദനയാണെങ്കില്‍ കുഞ്ഞുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും മാസ്മരീകലോകത്തില്‍ ആയിരുന്നു. അവളിലെ നാട്ടിന്‍ പുറത്തുകാരിക്ക് ഒരു അമ്മയാവണം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റാതെ പോകുന്നതിന്റെ വിഷമം ഏറെയായിരുന്നു. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ അവള്‍ രൂപകല്പന ചെയ്ത പുതിയ സോഫ്റ്റ്വെയറുകള്‍ പലതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്നതും ഹരിയെ നിരാശപ്പെടുത്തി. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ പതഞ്ഞുപൊങ്ങിയ സ്നേഹം വിയര്‍പ്പാക്കി മാറ്റുമ്പോളും പഴയ താളം നഷ്ടപ്പെടുന്നത് അവര്‍ അറിഞ്ഞു. എന്തോ പുഴ കടലിലേക്ക് ഒഴുകി എത്തിച്ചേരാത്തത് പോലെ...

തിര്‍ത്തും പരാജിതയുടെ ഭാവമായിരുന്നു ചന്ദനയില്‍.. അവള്‍ക്ക് സ്വന്തം സത്വം നഷ്ടപ്പെട്ടപോലെ തോന്നി. ഇന്നലെ വരെ എന്തിനും അവള്‍ക്ക് ഹരിതയെ വേണമായിരുന്നു. സത്യത്തില്‍ ഹരിതയോടുള്ള അഭിനിവേശം ഇപ്പോളും മനസ്സില്‍ ഉണ്ട്.. അത് സത്യമാണു താനും. പക്ഷെ, പലതും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് ചന്ദനയില്‍ ഒരു നീറ്റലായി തുടങ്ങി. ജീവിതം തുടങ്ങിയപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ലല്ലോ.. ഹരിതയെ നഷ്ടപ്പെടാന്‍ ആവില്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു അന്നൊക്കെ.. പക്ഷെ, ഇപ്പോള്‍.. ഇപ്പോള്‍.. ഉള്ളിലെ നൊമ്പരം പലവട്ടം തുടയിടുക്കില്‍ ചുടുകണ്ണീരായി നനവ് പടര്‍ത്തിയപ്പോള്‍... തിരിച്ചറിവുണ്ടാവുകയാണോ? അറിയല്ലല്ലോ..

ബാത്റൂമിലെ കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തില്‍, ചക്രവാളസീമയിലെ അസ്തമയ സൂര്യനെ പോലെ നിറം കെട്ട് തുടങ്ങിയ സീമന്തരേഖയിലെ ചുവപ്പ് രാശിയില്‍ വിരലോടിച്ച് നില്‍ക്കുന്ന ചന്ദനയെ കണ്ട് ഒരു നിമിഷം ശ്രീഹരി നെടുവീര്‍പ്പിട്ടു. താന്‍ അണിഞ്ഞിരിക്കുന്ന പുരുഷത്വത്തിന്റെ പുറം തോലുകളില്‍ നിന്നും സ്വയം പടം പൊഴിച്ച് തികച്ചും പഴയ ഹരിതയായി ചന്ദനയെ പിന്നിലൂടെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഇത് അവസാനത്തേതാണല്ലോ എന്നോര്‍ത്ത് ഹരിതയുടെ കണ്‍കോണുകളില്‍ നീരണിഞ്ഞു. പരസ്പരം മുഖം കൊടുക്കാതെ നാളെയെന്തെന്ന ചിന്തയില്‍ അവസാനമായി പെയ്തൊഴിയുമ്പോള്‍ വേസ്റ്റ് ബാസ്കറ്റിലെ കറപുരണ്ട തുണികളില്‍ ജീവന്റെ താളം സ്വാതന്ത്ര്യത്തിനായി തുടിക്കുന്നത് അവര്‍ കണ്ടില്ലായിരുന്നു.