ബുധനാഴ്‌ച, മാർച്ച് 14, 2012

സ്കൂള്‍ ഡയറി

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടം. ഇന്ന് ചില സ്കൂളുകളില്‍ ഉള്ളതുപോലെ ഓരോ വിഷയത്തിന് ഓരോ ടീച്ചര്‍ എന്ന രീതിയൊന്നും അക്കാലത്ത് പ്രൈമറി ക്ലാസ്സുകളില്‍ ഇല്ലായിരുന്നു. ഒരു ക്ലാസ്സിന് ഒരു ടീച്ചറുണ്ടാവും. എന്നും ആ ടീച്ചര്‍ തന്നെയാവും ക്ലാസ്സിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുക. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ ഒരു രാധ ടീച്ചര്‍ ആയിരുന്നു. അല്പം തടിച്ച്, പ്രത്യേകതയുള്ള ശബ്ദത്തിനുടമയായ (തൊണ്ടയില്‍ പിടിച്ചുവെച്ചത് പോലെ) രാധടീച്ചര്‍. അതുവരെയുള്ള ക്ലാസ്സുകളില്‍ ഒരിക്കലും രാധടീച്ചര്‍ എന്റെ ക്ലാസ്സിന്റെ ടീച്ചറായിട്ടുണ്ടായിരുന്നില്ല. ലീല ടീച്ചര്‍, കൊച്ചുലീല ടീച്ചര്‍, ശാന്തമ്മ ടീച്ചര്‍ എന്നിവരായിരുന്നു മുന്‍ക്ലാസ്സുകളിലെ എന്റെ അദ്ധ്യാപികമാര്‍. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി, നന്നായി വഴക്ക് പറയുകയും തല്ലുകയും ചെയ്യുമായിരുന്നത് കൊണ്ട് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും രാധടീച്ചറെ വലിയ പേടിയായിരുന്നു.. ടീച്ചറുടെ കൈക്കുപിന്നില്‍ ഒരു വലിയ ചൂരല്‍ എപ്പോഴും മറഞ്ഞിരിപ്പുണ്ടാവും. ഒരു പ്രത്യേക ആംഗിളില്‍ കൈകുഴ തിരിച്ച് പിന്നിലിരിക്കുന്ന വടികൊണ്ട് ടീച്ചര്‍ ഒന്ന് തലോടിയാല്‍ സ്വര്‍ഗ്ഗം കണ്ടുപോകും. ഇതൊക്കെകൊണ്ട് വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും മാത്രമേ എല്ലാവരും ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുകയുള്ളൂ. പക്ഷെ, ഇങ്ങൊനെയൊക്കെയാണെങ്കിലും ക്ലാസ്സിലെ കുട്ടികളെ ടീച്ചര്‍ക്ക് വല്ലാത്ത ഇഷ്ടവുമായിരുന്നു. തെറ്റുകള്‍ക്ക് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെങ്കില്‍ പോലും എല്ലാവരോടും ടീച്ചര്‍ക്ക് വല്ലാത്ത സ്നേഹം ഉണ്ടായിരുന്നു.


അന്നൊക്കെ സ്കൂളുകളില്‍ ടീച്ചേര്‍സ് റൂമൊക്കെ ഉണ്ടെങ്കില്‍ പോലും മിക്കവാറും പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകര്‍ സ്വന്തം ബാഗ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ക്ലാസ്സ് മുറിയില്‍ തന്നെ വെയ്ക്കുകയായിരുന്നു പതിവ്. അത്തരത്തില്‍ ഒരു പ്രവൃത്തി ദിവസം. രാവിലെയുള്ള ഇന്റര്‍‌വെല്ല് സമയം. ഞാനുള്‍പ്പെടെയുള്ള കുട്ടികളെല്ലാം കിട്ടിയ ചെറിയ ഇടവേള മുതലാക്കിക്കൊണ്ട് പലതരം കളികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. അസുഖങ്ങള്‍ കൂടപ്പിറപ്പ് പോലെ എപ്പോഴുമുള്ളതിനാല്‍ ഓടിച്ചാടിയുള്ള കളികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും എനിക്ക് വിലക്ക് ഉണ്ടായിരുന്നു. ഇരുന്നുള്ള കളികളോടായിരുന്നു അതുകൊണ്ട് എനിക്ക് താല്പര്യം. ഞങ്ങളൊക്കെ എപ്പോഴും വ്യാപൃതരായിരുന്ന ഒരു കളിയായിരുന്നു തീപ്പെട്ടിപടം കളി. കളി എന്നതിനേക്കാള്‍ അത് തീപ്പെട്ടിപ്പടം കളക്റ്റ് ചെയ്യുവാനുള്ള ഒരു ഉപാധി കൂടെയായിരുന്നു. എന്റെ പക്കല്‍ പഴയ ഒരു ഇന്‍‌സ്ട്രമെന്റ് ബോക്സ് നിറയെ പല തരത്തിലുള്ള തീപ്പെട്ടി പടങ്ങള്‍ റബ്ബര്‍ബാന്‍ഡ് ഇട്ട് കെട്ട് തിരിച്ച് സൂക്ഷിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ റോഡ് വക്കില്‍ നിന്നും വീട്ടിലെയും അയല്‍ വീടുകളിലെയും അടുക്കള പുറങ്ങളില്‍ നിന്നുമെല്ലാം പെറുക്കിക്കൂട്ടുന്നതായിരുന്നു ആ തീപ്പെട്ടിപടങ്ങള്‍. ഷിപ്പ്, കിങ്, ആരോ, എയിം, ജോക്കര്‍, പാരറ്റ്, ജൂഡോ, സ്റ്റാര്‍, മയൂര അങ്ങിനെ അങ്ങിനെ വിവിധ ബ്രാന്‍ഡുകളുടെ പുറംകവറുകള്‍. എന്റെ പക്കല്‍ ഉള്ളത് പോലെ തന്നെ ക്ലാസ്സിലെ ഭൂരിഭാഗത്തിന്റെ കൈവശവും ഇതുപോലെ തീപ്പെട്ടിപടങ്ങളുടെ ശേഖരം ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ചാണ് കളി. ഏറ്റവും അധികം തീപ്പെട്ടിപ്പടങ്ങള്‍ കൈവശപ്പെടുത്തണമെന്ന വാശിയോടെയാണ് കളിക്കുന്നത്. ഇന്റര്‍‌വെല്‍ സമയത്തെ ചെറിയ ഇടവേളകളിലുള്ള ഇത്തരം കളിയുടെ ആവേശത്തിനിടയില്‍ മറ്റൊന്നിലും ആരും ശ്രദ്ധ ചെലുത്താറില്ല. ടീച്ചറുടെ വടി വന്ന് ആരുടെയെങ്കിലും കാലില്‍ വീഴുമ്പോഴാവും പരിസരബോധം ലഭിക്കുന്നത്.


മിക്കവാറും ദിവസങ്ങളില്‍ ഇത്തരം സമയത്ത് ക്ലാസ്സിലെ ആരുടെയെങ്കിലും പെന്‍സിലോ റബ്ബറോ പത്ത് പൈസയോ ഒക്കെ കാണാതാവാറുണ്ട്. ചിലതൊക്കെ കണ്ടുകിട്ടാറുമുണ്ട്. പക്ഷെ, അതൊന്നും ഒരു കളവ് എന്ന രീതിയില്‍ ആരും കണ്ടിരുന്നില്ല. എവിടെയോ കാണാതെ പോയി എന്നേ കരുതാറുണ്ടായിരുന്നുള്ളൂ.. അഥവാ കണ്ടുകിട്ടിയിട്ടുള്ളവയൊക്കെ മായ്കുവാനോ എഴുതുവാനോ മറ്റുമായി ആരെങ്കിലും എടുത്തതായിരുന്നതിനാലൊക്കെ അത് അത്ര കാര്യമാക്കാറുമില്ല. പക്ഷെ, സംഭവദിവസം അത്തരത്തില്‍ കാണാതെ പോയത് അഞ്ച് രൂപയായിരുന്നു! അതും ടീച്ചറുടെ ബാഗില്‍ നിന്ന്!! അക്കാലത്ത് അഞ്ച് രൂപയെന്നാല്‍ വലിയ തുകയാണ്. അഞ്ച് രൂപയൊക്കെ കൈവശമുള്ളവന്‍ കുട്ടികള്‍ക്കിടയില്‍ രാജാവാണ്. അഞ്ച് രൂപക്ക് അക്കാലത്ത് ഒരു ഊണ് വരെ കിട്ടുമെന്ന് ഓര്‍മ്മ.


ടീച്ചറുടെ ബാഗില്‍ നിന്നും കളവ് നടത്തുക! അതും കുട്ടികള്‍ക്ക് ഏവര്‍ക്കും ഏറെ പേടിയുള്ള രാധ ടീച്ചറുടെ ബാഗില്‍ നിന്ന് തന്നെ. ക്ലാസ്സ് ആകെ വല്ലാത്ത നിശ്ശബദ്ധതയില്‍ ആഴ്ന്നു. എല്ലാവരും ഭയപ്പെട്ട് ഇരിക്കുകയാണ്. ടീച്ചറുടെ വടി ആര്‍ക്കൊക്കെ നേരെ നീളുമെന്ന ഉല്‍കണ്ഠ എല്ലാവരിലും ഉണ്ട്. ക്ലാസ്സില്‍ മുന്‍‌വരിയില്‍ ആയിരുന്നു എന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ടീച്ചറുടെ ബാഗിനോട് വളരെയടുത്ത് ഇരിക്കുന്ന ആളെന്ന നിലക്ക് എന്റെ അടുത്തേക്കും ചോദ്യങ്ങള്‍ വരാം എന്ന് പേടിച്ച് ഇരിക്കുകയാണ് ഞാന്‍. ക്ലാസ്സ് ലീഡറായ പെണ്‍കുട്ടിയാണെങ്കില്‍ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. അവള്‍ക്കിട്ട് ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നിയ നിമിഷം.


പതിവില്ലാതെയാണ് അന്ന് ഇന്റര്‍‌വെല്ലിനു ശേഷം ടീച്ചര്‍ ക്ലാസ്സില്‍ വന്ന് ബാഗ് എടുത്തത്. ഇന്റര്‍‌വെല്‍ സമയത്തെ ചായയുടെ പൈസ കൊടുക്കുവാനോ മറ്റോ ആയിരുന്നു ടീച്ചര്‍ ബാഗ് ആ സമയം എടുത്തത്. അങ്ങിനെയാണ് ബാഗിന്റെ ഫ്രണ്ട് പോക്കറ്റ് തുറന്നിരിക്കുന്നത് ശ്രദ്ധിച്ചതും അതില്‍ ഉണ്ടായിരുന്ന അഞ്ച് രൂപ നഷ്ടമായത് മനസ്സിലാക്കിയതും. ആരായിരിക്കും കള്ളന്‍ എന്നത് കുട്ടികളായ ഞങ്ങളിലും വല്ലാത്ത ഒരു ആകാംഷ ജനിപ്പിച്ചു. ടീച്ചര്‍ എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ കുട്ടികളുടെയും മുഖം പേടി കൊണ്ട് വിളറിയിരിക്കുകയാണ്. എനിക്കന്ന് തീപ്പെട്ടിപ്പടം കളിച്ച വകയില്‍ നഷ്ടമായിരുന്നു. എന്റെ തീപ്പെട്ടിപ്പടങ്ങള്‍ മുഴുവന്‍ കൈവശപ്പെടുത്തിയ പ്രശാന്താവണേ ടീച്ചറുടെ പൈസ എടുത്തതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. അവന് ടീച്ചറില്‍ നിന്നും അടികിട്ടുന്നത് മനസ്സില്‍ സങ്കല്‍‌പ്പിച്ച് ഞാന്‍ അറിയാതെ ചിരിച്ചുപോയി.


എന്റെ ചിരികണ്ടിട്ട് പെട്ടന്ന് ടീച്ചര്‍ എന്റെ നേരെ തിരിഞ്ഞു.


"നീ എന്താ ചിരിച്ചത്?"


എനിക്ക് ഉത്തരം മുട്ടി. എന്ത് പറയും? പ്രശാന്താവണേ കള്ളന്‍ എന്ന് ആഗ്രഹിച്ച് അവന് തല്ലുകൊള്ളുന്നത് ഓര്‍ത്ത് ചിരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ അന്നത്തെ ദിവസം കുശാലായി. നിക്കറിനു കീഴോട്ടുള്ള ഭാഗത്ത് പിന്നെ അടിയുടെ വലിയ പെരുന്നാളാവും. അതുകൊണ്ട് ഒന്നും മിണ്ടാതെ തലകുമ്പിട്ട് നിന്നു.


"എന്താടാ നീ മിണ്ടാതെ നില്‍ക്കുന്നത്? നീ കണ്ടോ ആരാ എടുത്തതെന്ന്?" - ഭാഗ്യം ടീച്ചര്‍ക്ക് എന്നെ സംശയമില്ല. അത്രയും ആശ്വാസമായതിന്റെ ആത്മവിശ്വാസത്തില്‍ ഞാന്‍ മുഖമുയര്‍ത്തി.


"ഇല്ല ടീച്ചറേ. എനിക്കറിയില്ല"


"ഇവന്‍ തീപ്പെടി പടം കളിക്കുകയായിരുന്നു ടീച്ചറേ" - ക്ലാസ്സ് ലീഡറായ പെണ്‍കുട്ടി പറഞ്ഞു. ഇവളിത് എന്തിനാ ഇപ്പോള്‍ പറഞ്ഞതെന്നായി എന്റെ ചിന്ത. എന്നെ രക്ഷിക്കാനോ അതോ തല്ലുക്കൊള്ളിക്കാനോ. ഞാന്‍ അവളെ ഒന്ന് ഇരുത്തി നോക്കി. അവള്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്.


വീണ്ടും ടീച്ചര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്തുകൊണ്ടിരുന്നു.


മുന്‍‌വശത്തുള്ള ബഞ്ചില്‍ തുടങ്ങി പിന്നിലുള്ള ബഞ്ചില്‍ ഇരിക്കുന്നവരെ വരെ ചോദ്യം ചെയ്തുകഴിഞ്ഞു. 'ആരാണ് എടുത്തതെന്ന് സത്യം പറഞ്ഞോ'. ടീച്ചര്‍ കലികൊണ്ട് ചൂരല്‍ ചുഴറ്റി. ആരും മിണ്ടുന്നില്ല. ടീച്ചറുടെ ഒച്ച ആകാവുന്നതിന്റെ മാക്സിമം വോളിയത്തില്‍ എത്തിത്തുടങ്ങി. ടീച്ചര്‍ക്ക് ശരിക്ക് ദ്വേഷ്യം വന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഏവരും പേടിച്ച് ഒന്ന് ശബ്ദിക്കാന്‍ പോലുമാവാതെ ഇരുന്നു. അടുത്ത ക്ലാസ്സില്‍ നിന്നും ലീല ടീച്ചര്‍ കൂടെ അന്വേഷണത്തിനായ് വന്നെത്തി. ലീല ടീച്ചറെ കണ്ടപ്പോള്‍ ഞങ്ങള്‍, കുട്ടികള്‍ക്ക് അല്പം ആശ്വാസമായി. ടീച്ചര്‍ കുട്ടികളെ അങ്ങിനെ അധികം തല്ലാറില്ല. പകരം ഞങ്ങളോട് എല്ലാവരോടും വല്ലാത്ത വാത്സല്യവുമാണ്. അതുകൊണ്ട് തന്നെ കുട്ടികളും ടീച്ചറോട് അല്പം ഫ്രീയായി ഇടപെഴകാറുണ്ട്.


രണ്ട് ടീച്ചര്‍മാരും കൂടെ മാറി നിന്ന് എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. അവരുടെ കണ്ണുകള്‍ ആരിലേക്കാണ് നീളൂന്നതെന്ന ചിന്തയില്‍ എല്ലാവരും ആകാംഷയോടെ ഇരുന്നു. പെട്ടന്നായിരുന്നു ടീച്ചര്‍മാര്‍ ഇരുവരും ചേര്‍ന്ന് പിന്‍ബഞ്ചിലിരിക്കുന്ന രഘുവിന്റെ അടുക്കല്‍ വന്ന് നിലയുറപ്പിച്ചത്.


"മോന്റെ പോക്കറ്റില്‍ എന്താ രഘൂ?" വീര്‍ത്ത് നില്‍ക്കുന്ന രഘുവിന്റെ പോക്കറ്റിലേക്ക് നോക്കി ലീല ടീച്ചര്‍ ചോദിച്ചു. രഘു ഒന്നും മിണ്ടിയില്ല. "നിന്നോടല്ലേടാ ചോദിച്ചത്" - രാധ ടീച്ചര്‍ അധികം ഉയരാത്ത തന്റെ ശബ്ദത്തില്‍ ദ്വേഷ്യപ്പെട്ടു. അപ്പോഴേക്കും അടുത്തിരുന്നിരുന്ന ഏതോ കുട്ടി രഘുവിന്റെ നിക്കറിന്റെ പോക്കറ്റില്‍ നിന്ന് ഒരു കടലാസ് പൊതി വലിച്ചെടുത്തു. അവന് പ്രതിരോധിക്കാനാവും മുന്‍പേ ആ പൊതിയില്‍ നിന്നും കുറേ ശര്‍ക്കര മിഠായിയും കപ്പലണ്ടി മിഠായിയും ക്ലാസ്സ് റൂമില്‍ വീണ് ചിതറി തെറിച്ചു.


"സത്യം പറയ് രഘൂ. ഈ മിഠായിയൊക്കെ വാങ്ങാന്‍ നിനക്കെവിടെന്നാ പൈസ കിട്ടിയത്." രഘുവിന്റെ വീട്ടുകാരുടെ സാമ്പത്തീകസ്ഥിതി അറിയാമായിരുന്ന ലീല ടീച്ചര്‍ വാത്സല്യത്തോടെ ചോദിച്ചു. ടീച്ചറുടെ വിരലുകള്‍ അവന്റെ മുടിയിഴകളെ മെല്ലെ തടവിക്കൊണ്ടിരുന്നു.


"ഞാന്‍ ടീച്ചറുടെ ബാഗില്‍ നിന്നും എടുത്തതാ" - ആ വാത്സല്യത്തിന് മുന്‍പില്‍ പെട്ടന്നൊരു കള്ളം പറയാന്‍ അവന് കഴിഞ്ഞില്ല.. ലീല ടീച്ചര്‍ തടുത്തില്ലായിരുന്നെങ്കില്‍ രാധ ടീച്ചറുടെ വടി അവന്റെ മേല്‍ പതിച്ചേനേ.


"എന്തിനാ അത് ചെയ്തത്. അനുവാദം കൂടാതെ മറ്റൊരാളില്‍ നിന്നും എന്തെങ്കിലും എടുക്കുന്നത് തെറ്റല്ലേ രഘൂ" അവന്‍ മിണ്ടിയില്ല. "നിനക്ക് വിശന്നിട്ടാണെങ്കില്‍ എന്നോടോ ടീച്ചറോടോ ചോദിക്കാമായിരുന്നില്ലേ.. എന്തിനാ കള്ളന്മാരെ പോലെ.." ലീലടീച്ചര്‍ വാത്സല്യത്തോടെ അവന്റെ തലയില്‍ തലോടിക്കൊണ്ടിരുന്നു. അവനെ ഞങ്ങളുടെയൊക്കെ മുന്‍പില്‍ വെച്ച് കള്ളന്‍ എന്ന് വിളിക്കുവാന്‍ ടീച്ചര്‍ക്ക് കഴിയാതിരുന്നതാവും.


"..ഞാന്‍ ചുമ്മാ ഒരു രസത്തിനെടുത്തതാണ്. ബാഗ് ഇരിക്കുന്നത് കണ്ടപ്പോള്‍ അങ്ങിനെ തോന്നി." എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പെട്ടന്ന് രാധടീച്ചറുടെ വടിപിടിച്ച് വാങ്ങി ലീല ടീച്ചര്‍ രഘുവിനെ കലിതീരും വരെ തല്ലി. രഘു പതറി പോയി. ടീച്ചറുടെ രൌദ്രഭാവം കണ്ട് രാധടീച്ചറുള്‍പ്പെടെ എല്ലാവരും പകച്ച് നിന്നു. അത്രമേല്‍ ലീലടീച്ചര്‍ ക്ഷുഭിതയായി ആരും കണ്ടിരുന്നില്ല. ഒടുവില്‍ വടി ക്ലാസ്സ് മുറിയിലെ തറയിലേക്ക് വലിച്ചെറിഞ്ഞ് ടീച്ചര്‍ കരഞ്ഞുകൊണ്ട് ക്ലാസ്സ് മുറി വിട്ട് പുറത്തേക്ക് പോയി.


ടീച്ചര്‍ക്ക് പിന്നാലെ ചെന്ന് രഘു ടീച്ചറുടെ കൈയില്‍ പിടിച്ചു. അവന് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. ടീച്ചറോട് അവന്‍ മാപ്പ് പറയുമ്പോള്‍, ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിക്കുമ്പോള്‍ എല്ലാം കണ്ട് രാധ ടീച്ചറും പുഞ്ചിരിച്ചു. ഏങ്ങിക്കരഞ്ഞ് കൊണ്ട് തിരികെ ബഞ്ചില്‍ വന്നിരുന്ന രഘുവിനെ രാധടീച്ചര്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പിന്‍ ബഞ്ചിലിരുന്ന ഏതോ പെണ്‍കുട്ടി 'എടാ കള്ളാ' എന്ന് അവനെ വിളിച്ചപ്പോള്‍ അവള്‍ക്ക് നേരെ വടിയുയര്‍ത്തിക്കൊണ്ട് ടീച്ചര്‍ വീണ്ടും പഴയ രാധ ടീച്ചറായി.


ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഘുവിനെ കുറിച്ച് എനിക്കേറെയൊന്നും അറിയില്ല. പക്ഷെ, ഒന്നറിയാം... സ്കൂള്‍ കാലം കഴിയും വരെ പിന്നീടൊരിക്കലും രഘു മോഷ്ടിച്ചിട്ടില്ല.

വാല്‍കഷണം : മുന്‍പൊരിക്കല്‍ ഒലിവ് പബ്ലിക്കേഷന്‍സിന്റെ 'കള്ളന്‍ ഒരു പുസ്തകം' എന്ന പുസ്തകത്തിനായി ഒരു കള്ളന്‍ അനുഭവം എഴുതുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ മനസ്സിലേക്ക് വന്ന ഒരു സ്കൂള്‍ ഓര്‍മ്മ. പക്ഷെ, ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം തന്നെ എഴുതിയ മറ്റൊരു കുറിപ്പായിരുന്നു. ആ കുറിപ്പ് 'കുട്ടിക്കള്ളന്‍' എന്ന പേരില്‍ പോസ്റ്റ് ചെയ്തത് ഇവിടെ വായിക്കാം. രണ്ടിലും കാണുന്ന ചില സമാനതകള്‍ ഒരേ ആവശ്യത്തിലേക്കായി എഴുതിയത് കൊണ്ട് ഉണ്ടായതാവാം എന്ന് ഇപ്പോള്‍ തോന്നുന്നു. വല്ലപ്പോഴും പിന്തിരിഞ്ഞു നോക്കുമ്പോള്‍ പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക് ഒന്ന് തിരിച്ചു നടക്കാന്‍ ഉപകരിക്കുമല്ലോ എന്ന ചിന്തയില്‍ ഇവിടെ കുറിച്ചിടുന്നു എന്ന് മാത്രം!


40 comments:

Manoraj പറഞ്ഞു... മറുപടി

സ്കൂള്‍ ബാഗൊക്കെ തൂക്കി ആകാംഷയോടെ പരീക്ഷക്ക് പോകുന്ന കുട്ടികളെ കണ്ടപ്പോള്‍ ഇതിവിടെ പോസ്റ്റ് ചെയ്യാന്‍ തോന്നി :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു... മറുപടി

ഈ സ്കൂള്‍ ഡയറിക്കുറിപ്പ്‌ ഇഷ്ടായി...ഞാനും ചെറുപ്പത്തില്‍ തീപ്പെട്ടി ചിത്രങ്ങള്‍ സൂക്ഷിക്കുമായിരുന്നു..കളിക്കൂട്ടുകാരനായ നിജുവും ഞാനും തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ട് കളിച്ചാല്‍ എപ്പോഴും നഷ്ടം എനിക്കായിരിക്കും. തോറ്റു തുന്നം പാറി ഞാന്‍ കരഞ്ഞോണ്ട് വീട്ടിലേക്കു ഓടും. അവസാനം എന്റെ ഉമ്മയും അവന്റെ അമ്മയും ഇടപെട്ടു എന്റെ തീപ്പെട്ടി പടങ്ങള്‍ എനിക്ക് തിരിച്ചു വാങ്ങി തരും. ആ പഴയ കാര്യങ്ങള്‍ ഒക്കെ ഇത് വായിച്ചപ്പോള്‍ ഓര്മ വന്നു. ഷിപ്പ്, കിങ്, ആരോ, എയിം, ജോക്കര്‍, പാരറ്റ്, ജൂഡോ, സ്റ്റാര്‍, മയൂര ഈ പേരൊക്കെ ഇപ്പോഴും ഓര്‍ത്തു വെക്കുന്ന മനുവേട്ടനെ സമ്മതിക്കണം !

വേണുഗോപാല്‍ പറഞ്ഞു... മറുപടി

കോളേജ് നാളുകളില്‍ ആണ് ഒരു ദേശത്തിന്റെ കഥ വായിക്കുന്നത്. ഇലഞ്ഞിപ്പോയിലും അതിരാനിപാടവും കഥാ പരിസരങ്ങള്‍ ആയി മുന്നില്‍ വരുമ്പോള്‍ ഇത് എന്റെ തന്നെ നാടല്ലേ ഈ ശ്രീധരന്‍ ഞാന്‍ തന്നെയല്ലേ എന്നൊക്കെ ചിന്തിക്കുന്ന ഒരു അവസ്ഥ വായനക്കിടയില്‍ രൂപപ്പെടും. മനുവിന്റെ സ്കൂള്‍ ജീവിതവും തീപ്പെട്ടി ചിത്രങ്ങളും ഏതാണ്ട് അതെ വഴിയിലേക്കാണ് എന്നെ കൂട്ടി കൊണ്ട് പോയത്. നന്നായി കുറിച്ചിട്ട ഈ സ്കൂള്‍ ഡയറി ഏറെ ഇഷ്ട്ടമായി

അനില്‍@ബ്ലോഗ് // anil പറഞ്ഞു... മറുപടി

അന്നത്തെ സ്കൂളും ടീച്ചർമാരും എല്ലാം മാറിപ്പോയി മനോ. പഴയകാലത്തെക്ക് കൂട്ടിക്കൊണ്ടു പോയി ഈ കഥ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

>>>ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഘുവിനെ കുറിച്ച് എനിക്കേറെയൊന്നും അറിയില്ല.<<<
എന്റെ മനോ! അന്വേഷിക്കണം, നമ്മുടെ ബാല്യകാലത്തെ എല്ലാഘടകങ്ങളെയും അന്വേഷിച്ച് കണ്ടെത്തണം; അല്ലെങ്കില്‍ അന്വേഷണത്തിന്റെ ത്വര എന്നും മനസില്‍ സൂക്ഷിക്കണം, അപ്പോള്‍ നമ്മുടെ ബാല്യകാലം എപ്പോഴും നമ്മളില്‍ നില നില്‍ക്കും എന്ന് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു.

ഏതായാലും ഈ സ്കൂള്‍ കുറിപ്പുകള്‍ ഗ്രഹാതുരത്വം എന്നില്‍ നിറക്കുന്നു, ജനിച്ച നാട്ടിലേക്ക് എന്നെ ഓടിച്ച് വിടാനുള്ള ആഗ്രഹം മനസില്‍ സൃഷ്ടിക്കുന്നു. ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

മനോ ,
എനിക്കിഷ്ടപ്പെട്ടു ഈ കുറിപ്പ്.
എന്‍റെയും ഓര്‍മ്മകളില്‍ ഏറ്റവും നിറമുള്ള അദ്ധ്യായം ആ പ്രൈമറി സ്കൂള്‍ കാലഘട്ടം തന്നെ . പലപ്പോഴും അത് എഴുതുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ സ്നേഹവും ശാസനയും എല്ലാമായി ഓരോ അധ്യാപകര്‍ എല്ലാവരുടെ ജീവിതത്തിലും കാണും. മരണമില്ലാത്ത ഓര്‍മ്മകള്‍. ഇടക്ക് ഇങ്ങിനെ പൊടി തട്ടിയെടുക്കാന്‍ നല്ല രസമാണ്. ഞാനും ഓര്‍ത്തുപോയി, എന്‍റെ അധ്യാപകരെ, കൂടെ പഠിച്ചവരെ, ഞങ്ങളുടെ കുട്ടികളികളെ.
ഓര്‍മ്മകളെ തരിച്ചു വിളിക്കാന്‍ ഉപകരിച്ച ഹൃദ്യമായ കുറിപ്പിന് അഭിനന്ദനങ്ങള്‍ .

viddiman പറഞ്ഞു... മറുപടി

തീപ്പെട്ടിപ്പടം കളി എനിക്കും ഇഷ്ടപ്പെട്ട ഒന്നായിരുന്നു...അപൂർവമായ ഓരോ പടങ്ങൾ കിട്ടാൻ എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നോ ! കളിയിൽ താല്പര്യം കുറഞ്ഞു തുടങ്ങിയപ്പോൾ ഞാനതെല്ലാം ഒരു പഴയ നോട്ട് ബുക്കിൽ ഒട്ടിച്ചു വച്ചു.പിന്നെയും ഒരു പ്രായമെത്തിയപ്പോൾ ആ പുസ്തകം എവിടെയോ ഉപേക്ഷിച്ചു. മഹാനഷ്ടം ! ബാല്യത്തിലേക്ക് തിരികെയൊരു വിനോദയാത്ര പോകാനുള്ള മാന്ത്രിക ചിത്രങ്ങളാണല്ലോ ഞാനന്ന് നശിപ്പിച്ചു കളഞ്ഞത്..!

കൈതപ്പുഴ പറഞ്ഞു... മറുപടി

പഴയകാലത്തെക്ക് കൂട്ടിക്കൊണ്ടു പോയി ഈ കഥ.

AJITHKC പറഞ്ഞു... മറുപടി

കുറേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി... നന്ദി.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഞാനും കുറെ നേരം എന്റെ സ്കൂളിലായിരുന്നു.
തീപ്പെട്ടി പടം ശേഖരിക്കല്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.

പഥികൻ പറഞ്ഞു... മറുപടി

നന്നായി ഓർമ്മകളിലേക്കുള്ള ഈ ഊളിയിടൽ...

ajith പറഞ്ഞു... മറുപടി

മനോ, ലീലടീച്ചറും രാധടീച്ചറും കുട്ടികളും ആ ക്ലാസ് മുറിയുമെല്ലാം മിഴിവാര്‍ന്ന ചിത്രങ്ങളായി മനസ്സില്‍ നില്‍ക്കുന്നു. എന്തുകൊണ്ടാണീ അനുഭവമെന്ന് ചോദിച്ചാല്‍ ഇത് നമ്മില്‍ പലരുടെയും കുട്ടിക്കാലത്തിന്റെ തന്നെ നേര്‍ക്കണ്ണാടിയാണ്. അല്‍പ്പസ്വല്‍പ്പ വ്യത്യാസത്തില്‍ നമുക്കൊക്കെ ഇത്തരം ഡയറിക്കുറിപ്പുകളുണ്ടാവും. സരസമായി എഴുതാന്‍ കഴിവുള്ള മനോയെപ്പോലുള്ളവര്‍ തരുമ്പോള്‍ അത് സന്തോഷകരമായിത്തീരുന്നു.

Junaiths പറഞ്ഞു... മറുപടി

സ്കൂൾ.....എത്ര സുന്ദരമായ ഓർമ്മകളുടെ അറകൾ...തേനീച്ചക്കൂട്ടിൽ തേൻ നിറയുന്ന പോലെ ഒർമ്മകൾ നിറഞ്ഞിരിക്കുന്ന ഓർമ്മക്കൂട്...ഓർമ്മക്കൂടം...പള്ളിക്കൂടം..

വീകെ പറഞ്ഞു... മറുപടി

പഴയ സ്കൂൾ ജീവിതം ഇനിയും മറക്കാൻ എനിക്കും ആയില്ല. അതൊക്കെ ഒരു മാത്ര ഈ വായനയിലൂടെ കടന്നുപോയി....
ആശംസകൾ...

ANIL NAIR പറഞ്ഞു... മറുപടി

Really good. you took me to my school days where all of us were competative in collecting match box labels. Those who enjoyed the school days are realy lucky. Thank you Ma

noraj

Unknown പറഞ്ഞു... മറുപടി

കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി......ഞാനും ഇത്തരത്തിലുള്ള ഒരോര്‍മ്മയുടെ കുറിപ്പ് സൂക്ഷിച്ചിട്ടുണ്ട് .കുട്ടിക്കാലത്തെക്കുറിച്ച് എത്ര എഴുതിയാലും വായിച്ചാലും മതിയാകില്ല....ഇനിയും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു...ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

വളരെ മാര്‍ദമുള്ള എക്കാലത്തും ഓര്‍മ്മിക്കുന്ന ഒരോര്‍മ്മ. വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചത്‌ ഇന്നത്തെ കുട്ടികളും ടീച്ചറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. എങ്ങാനും ഒരു കുട്ടിയെ തല്ലിപ്പോയാല്‍ എന്തായിരിക്കും സ്ഥിതി? കയ്യില്‍ കിട്ടിയത്‌ എടുത്ത് വീക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്ന ഇന്തക്കാലം...
നന്നായി മനു.

റിയാസ് തളിക്കുളം പറഞ്ഞു... മറുപടി

നല്ലൊരോര്‍മ്മ കുറിപ്പ്...

Unknown പറഞ്ഞു... മറുപടി

ശരിക്കും ആ പഴയ സ്കൂള്‍ കാലത്തില്‍ എത്തിയ അതെ പ്രതീതി ...ഒരു നാടകം പോലെ അല്ലെങ്കില്‍ സിനിമ പോലെ

കള്ളന്‍ എന്നെ പുത്തക്കത്തിനു ആശംസകള്‍

yousufpa പറഞ്ഞു... മറുപടി

അന്നത്തെ ആ ഗുരുശിഷ്യ ബന്ധങ്ങള്‍ ഇന്നുണ്ടോ..?.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ബാല്യകാലസ്മരണകളിലേക്ക്
കൂട്ടിക്കൊണ്ട് പോയിട്ട് അന്നത്തെ കലത്തൊക്കെയുണ്ടായിരുന്ന ഒരു നല്ല ഗുരുശിഷ്യബന്ധത്തിന്റെ മണിച്ചെപ്പ് തുറന്ന് ആയതിന്റെ സുഗന്ധം ആവാഹിച്ചിരിക്കുകയാണല്ലോ
ഈ മനോഹരമായ കുറിപ്പുകളിലൂടെ മനോരാജ്...

അഭിനന്ദനങ്ങൾ...കേട്ടൊ ഭായ്

സേതുലക്ഷ്മി പറഞ്ഞു... മറുപടി

മനോ,അതീവഹൃദ്യമായി.

സ്കൂള്‍ ജീവിതകാലവും അന്നത്തെ അധ്യാപകരുടെ സ്നേഹവും വീണ്ടും ഓര്‍ത്തുപോയി.

Cv Thankappan പറഞ്ഞു... മറുപടി

വളരെ ഹൃദ്യമായിരിക്കുന്നു.
ആശംസകള്‍

khaadu.. പറഞ്ഞു... മറുപടി

മനോഹരം... ഓര്‍മകളിലേക്ക് ഒരു യാത്രയും...
നന്ദി...
നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍...

Manoraj പറഞ്ഞു... മറുപടി

അനില്‍@ബ്ലോഗ് // anil: സത്യമാണ് അനിലേട്ടാ

sherriff kottarakara :ഷെരീഫിക്കാ.. ശ്രമിക്കാതെയല്ല.. പക്ഷെ കക്ഷി എവിടെയെന്ന് അറിയില്ല. (പേര് ഞാന്‍ പോസ്റ്റില്‍ മാറ്റിയാണ് എഴുതിയത്)

അഭിപ്രായങ്ങളും ഓര്‍മ്മകളും പങ്കുവെച്ച ഏവര്‍ക്കും നന്ദി.

ഓക്കേ കോട്ടക്കൽ പറഞ്ഞു... മറുപടി

ഇത്ര മനോഹരമായിട്ടല്ലെങ്കിലും പഴയ ഒരു സ്കൂള്‍ വിശേഷം ഓര്‍മ്മത്താളിലെ ഓലപ്പുര എന്ന് ഞാനും വെറുതെ കോറിയിട്ടപ്പോള്‍ , ഒന്ന് രണ്ടു പേര്‍ ഇവിടെയും അതുപോലത്തെ ഒന്ന് ഉണ്ടെന്നു കമന്റിലൂടെ അറിയച്ചത് പ്രകാരമാണ് ഇവിടെ എത്തിയത്. വരവ് നല്ലൊരു വായനാനുഭവം തന്നു, ഈ പോസ്റ്റിലൂടെയും ഇതിലെ മറ്റു പോസ്റ്റുകളിലൂടെയും.. അഭിനന്ദനങ്ങള്‍ ..

! വെറുമെഴുത്ത് !

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

എനിക്ക് വളപ്പൊട്ടു ശേഖരമായിരുന്നു. ഓര്‍മകളിലേക്ക് കൊണ്ട് പോയി മനോരാജ്. ഇതുപോലൊരു അനുഭവം എനിക്കുമുണ്ടായി. ഒരു പഠന ക്യാമ്പില്‍ വെച്ച് ഒരു കുട്ടിയുടെ പേന കളവു പോയി. ടീച്ചര്‍ പലവട്ടം പറഞ്ഞു. എടുത്തത്‌ ആരാണെങ്കിലും ശിക്ഷിക്കില്ല.. വേഗം തിരിച്ചു കൊടുക്കൂ... എന്ന്. ഒടുവില്‍ ഇന്റെര്വല്‍ സമയത്ത് ഞാന്‍ ബോക്സ് തുറക്കുമ്പോള്‍ എന്‍റെ ബ്ക്സില്‍ പേന..!
ജീവിതത്തില്‍ അന്നോളം അറിയാത്ത ഭയം.. അമ്പരപ്പ്...
എങ്ങനെ അതവിടെ വന്നു? തിരിച്ചു കൊടുത്താല്‍ മോഷ്ടാവാകും. കളഞ്ഞാലോ എവിടെയെങ്കിലും എന്നൊക്കെ ഓര്‍ത്തു. അവസാനം എങ്ങനെയോ മാഷെ ഏല്‍പിച്ചു, ഇത് എങ്ങനെ അവിടെ എതി ന്നു അറിയില്ല എന്നു പറഞ്ഞു... മാഷ്‌ സമാധാനിപ്പിച്ചു... ഇന്നും അറിയില്ല അത് ആരുടെ പണിയായിരുന്നു എന്ന്‍..
best wishes Manoraj..

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

എനിക്ക് വളപ്പൊട്ടു ശേഖരമായിരുന്നു. ഓര്‍മകളിലേക്ക് കൊണ്ട് പോയി മനോരാജ്. ഇതുപോലൊരു അനുഭവം എനിക്കുമുണ്ടായി. ഒരു പഠന ക്യാമ്പില്‍ വെച്ച് ഒരു കുട്ടിയുടെ പേന കളവു പോയി. ടീച്ചര്‍ പലവട്ടം പറഞ്ഞു. എടുത്തത്‌ ആരാണെങ്കിലും ശിക്ഷിക്കില്ല.. വേഗം തിരിച്ചു കൊടുക്കൂ... എന്ന്. ഒടുവില്‍ ഇന്റെര്വല്‍ സമയത്ത് ഞാന്‍ ബോക്സ് തുറക്കുമ്പോള്‍ എന്‍റെ ബ്ക്സില്‍ പേന..!
ജീവിതത്തില്‍ അന്നോളം അറിയാത്ത ഭയം.. അമ്പരപ്പ്...
എങ്ങനെ അതവിടെ വന്നു? തിരിച്ചു കൊടുത്താല്‍ മോഷ്ടാവാകും. കളഞ്ഞാലോ എവിടെയെങ്കിലും എന്നൊക്കെ ഓര്‍ത്തു. അവസാനം എങ്ങനെയോ മാഷെ ഏല്‍പിച്ചു, ഇത് എങ്ങനെ അവിടെ എതി ന്നു അറിയില്ല എന്നു പറഞ്ഞു... മാഷ്‌ സമാധാനിപ്പിച്ചു... ഇന്നും അറിയില്ല അത് ആരുടെ പണിയായിരുന്നു എന്ന്‍..
best wishes Manoraj..

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഓര്‍മ്മകളുടെ മധുരം

ചിതല്‍/chithal പറഞ്ഞു... മറുപടി

വായിക്കാൻ വൈകിയെങ്കിലെന്താ, ഒരുഗ്രൻ കഥ വായിക്കാനായില്ലെ! രസിച്ചുവായിച്ചു. വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
അഞ്ചുരൂപക്കു് വലിയ വിലയായിരുന്നു. എറണാകുളം മറീൻ ഡ്രൈവിന്റെ മുമ്പിലുള്ള ഒരു ഹോട്ടലിൽ നിന്നു് ആറു രൂപക്കു് നല്ല മീൻകറി അടക്കമുള്ള സുഭിക്ഷമായ ഊണു് കഴിച്ചതു് ഓർക്കുന്നു
(എന്തു പറഞ്ഞുവന്നാലും ഭക്ഷണകാര്യത്തിലേക്കു് എത്തിക്കുകയല്ല, അഞ്ചുരൂപക്കു് ഫുൾ ഊണുകിട്ടും എന്നു കഥയിൽ കണ്ടതുകൊണ്ടു പറഞ്ഞുന്നേ ഉള്ളു)

Unknown പറഞ്ഞു... മറുപടി

മച്ചൂ...കൊള്ളാമല്ലോ....... കുറച്ച് നൊസ്റ്റാള്‍ജിയ.... പഴയ ടീച്ചേഴ്സിനെ ഓര്‍മ്മ വന്നു....

മുകിൽ പറഞ്ഞു... മറുപടി

diary kurippu nannayi manoraj.
snehathode,

അനശ്വര പറഞ്ഞു... മറുപടി

ആ കള്ളന്‍ കഥയേക്കള്‍ എനിക്കിതാ ഇഷ്ടായത്...ശരിക്കും ടീച്ചര്‍ കരഞ്ഞോ? വായിച്ചപ്പോ വല്ല്ലാതെ മനസ്സില്‍ തട്ടി അത്..
പിന്നെ, ഇത് പോലൊക്കെ കളക്ഷന്‍സ് ഉണ്ടായിരുന്നത് കൊണ്ട് എനിക്കും തീപ്പെട്ടിയുടെ ബ്രാന്റുകളൊക്കെ ഓര്‍മ്മ വന്നു കേട്ടൊ..ലയനും കിങും ഷിപ്പും സ്റ്റാറും ഒക്കെ....പിന്നെ, വളപ്പൊട്ടുകള്‍,മഞ്ചാടിക്കുരു, കുന്നിക്കുരു....പിന്നെ ബൂമര്‍ ചുയിങ്കത്തിലാണെന്ന് തോന്നുന്നു ക്രിക്കറ്റ് കളിക്കാരുടെ പടമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. അതിന്റെ കളക്ഷന്‍ ഒത്തിരി ത്രില്ല് ആയിരുന്നൂട്ടൊ....സലീം മാലിക്കിന്റെം അഫ്രീദീടെം പടം കൂടുതലാക്കാന്‍ വേണ്ടി ചിലപ്പോള്‍ രണ്ട് മറ്റ് രാജ്യക്കാരുടെ കാര്‍ഡ് പകരം നല്‍കേണ്ടി വന്നിട്ടുണ്ട്..

Unknown പറഞ്ഞു... മറുപടി

ശരിക്കും ഇഷ്ടപ്പെട്ടു, പഴയ സ്കൂളിലേക്ക് ഞാനും പോയി

ദൃശ്യ- INTIMATE STRANGER പറഞ്ഞു... മറുപടി

പഴയ സ്കൂള്‍ ജീവിതത്തിന്റെ സുഖമുള്ള ഒരു ഓര്‍മ്മപെടുത്തല്‍..ഒരുപാട് നന്ദി മനോ ചേട്ടാ

റാണിപ്രിയ പറഞ്ഞു... മറുപടി

പഴയകാലത്തെക്ക് കൂട്ടിക്കൊണ്ടു പോയി ഈ കഥ..


അഭിനന്ദനങ്ങള്‍...

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

പഴേ കാലത്തേക്ക് കൂട്ടികൊണ്ടു പോയി മനോ ഈ കഥ ...ഞങ്ങള്‍ കുപ്പി വള ചില്ലുകള്‍ ആണ് കൂട്ടി വക്കാറുള്ളത് ...പുതിയ വളകള്‍ വരെ പൊട്ടിക്കും കൂടുതല്‍ കളര്‍ എടുക്കാന്‍ വേണ്ടി ...:)

കൈതപ്പുഴ പറഞ്ഞു... മറുപടി

ഡയറിക്കുറിപ്പ്‌ ഇഷ്ടായി

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നല്ല കുറിപ്പ് മനോ. ഞാനും എവിടയോ എഴുതിയിട്ടുണ്ട് അച്ഛന്‍ പറഞ്ഞുകേട്ട ഒരു കള്ളന്‍ കഥ.

മണ്ടൂസന്‍ പറഞ്ഞു... മറുപടി

ഹാവൂ ന്റെ മനോ ചേട്ടാ. നല്ല രസം ട്ടോ വായിക്കാൻ. വായിച്ച് മുഴുമിപ്പിച്ചപ്പോഴേക്കും എനിക്കാകെ സങ്കടായി. ആ ലില ടീച്ചർ അവനെ തല്ലുന്നതിന് മുൻപ് ചേർത്ത് പിടിച്ച് പറയുന്ന ഡയലോഗ് വായിച്ചപ്പോൾ, ഞാൻ സത്യത്തിൽ എന്റെ സ്ക്കൂൾ കാലം ഓർത്ത് പോയി. ആ സ്നേഹവും ശാസനയുമെല്ലാം എന്തൊരു രസമായിരുന്നൂ. ആശംസകൾ.