വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളെ വീണ്ടും കണ്ടത്.
ഒബ്രോണ്‍മാളിന്റെ തിരക്കില്‍ അലിഞ്ഞില്ലാതാവാന് ശ്രമിക്കുകയായിരുന്നു ഞാന്‍. എസ്കലേറ്ററിലൂടെ മുകളിലേക്കും താഴെക്കും ഒരു കൗതുകം പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുഫ്രോക്കുകാരിയിലായിരുന്നു എന്റെ ശ്രദ്ധ. എത്ര ഓമനത്തമുള്ള മുഖം. ഒരു പാവക്കുട്ടിയുടെ മുഖം പോലെ. റോസ് നിറത്തിലുള്ള ആ ഫ്രോക്കില്‍ അവള് ശരിക്കും ഒരു പാവക്കുട്ടി തന്നെ. റിലയന്‍സ് ട്രെന്‍ഡ്സിലേക്ക് ഓടികയറിയ ആ കുഞ്ഞിന് പിന്നാലെ കണ്ണുകള്‍ അറിയാതെ പാഞ്ഞു. അപ്പോഴായിരുന്നു അവളെ കണ്ടത്.
അപ്പോഴായിരുന്നു അവളെ കണ്ടതെന്ന് പറയാന്‍ കഴിയുമോ? കണ്ടു എന്നത് സത്യമാണെങ്കിലും ആളെ മനസ്സിലായില്ലല്ലോ. പാവക്കുട്ടിയില്‍ നിന്നും ദൃഷ്ടിമാറ്റാതെ നിന്നത് കൊണ്ട് അവള് ശ്രദ്ധിക്കുന്നത് അറിഞ്ഞതുമില്ല. പുഞ്ചിരിച്ചുകൊണ്ട് അവള് അടുത്തേക്ക് വന്നപ്പോള്‍ അതുകൊണ്ട് തന്നെ പരിഭ്രമിച്ചൂപോയി.
ഒരു സ്ത്രീയെ ഇങ്ങിനെ നോക്കി നില്ക്കുക. അതും ഈ പ്രായത്തില്‍. എന്തൊരു നാണക്കേടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊക്കെ ഒരു ഹരമായി കൊണ്ടു നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍.. അവള് എന്ത് വിചാരിച്ചിരിക്കും.
"എന്തൊരു നോട്ടമാണിഷ്ടാ ഇത്"
ആകെ നാണക്കേടായി. "അത് പിന്നെ.. ഞാന്‍.." വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി പോകുന്നു. "ഞാന്‍ മോളുടെ കുസൃതി നോക്കി നിന്നതാണ്". ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
"ഞാന്‍ കരുതി നീ പഴയ പണി ഇപ്പോഴും മറന്നിട്ടില്ലെന്ന്”. അവളുടെ കണ്ണുകളില്‍ വല്ലാത്ത കുസൃതി. പരിചയഭാവം. ഇതാരാണ്? മനസ്സിനെ പഴയകാലത്തേക്ക് മേയാന്‍ വിട്ടു. ഹെയ്, ഒരു പിടിയുമില്ല. മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു. അവളില്‍ ഒരു നനുത്ത പുഞ്ചിരിയുണ്ട്. എന്നില്‍ വല്ലാത്ത വിസ്മയവും. ഇരുവരുടേയും മുഖത്ത് മാറി മാറി നോക്കി, അവളോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞിട്ട് ഫ്രോക്കുകാരി വീണ്ടും എസ്കലേറ്ററിലേക്ക് ഓടി.
"മോളു സൂക്ഷിച്ച്. വീഴരുത് കേട്ടോ" - മാളിലെ എയര്‍കൂളറുടെ കാറ്റില്‍ പാറിപറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയൊതുക്കി അവള് വീണ്ടും എന്നിലേക്ക് തിരിഞ്ഞു.
ഞാന്‍ വല്ലാതെ പതറി നില്‍ക്കുകയാണ്. അവളുടെ ചിരി എന്നെ ദ്വേഷ്യം പിടിപ്പിക്കുന്നുമുണ്ട്. ആരായിരിക്കും ഇവള്?
വെളുത്ത നിറം. കഷ്ടിച്ച് അഞ്ചടിയില്‍ അല്പം കൂടുതല്‍ മാത്രം പൊക്കം. തടിച്ച ശരീരം. സാരിയാണ് വേഷം. ഞാന്‍ വിണ്ടും അവളെ അടിമുടി നോക്കിക്കൊണ്ടിരുന്നു.
"നിനക്കെന്നെ ഇനിയും മനസ്സിലായില്ലേ! എടാ ഞാന്‍ സുസ്മിതയാടാ"
സുസ്മിത!! ഞാന്‍ വീണ്ടും സംശയത്തോടെ നോക്കി. എന്തോ എനിക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. വര്‍ഷങ്ങള്‍ ഒട്ടേറെ കഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സിലെ സുസ്മിതയുടെ രൂപത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഇവള്!!
"എടാ ഞാന്‍ സുസ്മിത തന്നെ. പണ്ട് നിന്നെ ഒട്ടേറെ കളിയാക്കിയിട്ടുള്ള നിന്റെ പഴയ കൂട്ടുകാരി”.
അവളുടെ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി സൂക്ഷിച്ച് നോക്കി. ശരിയാണ്, ഇപ്പോള്‍ ആ കണ്ണുകളില്‍ സുസ്മിതയെ എനിക്ക് കാണാനാവുന്നുണ്ട്. എന്നിട്ടും ഇതുവരെ എന്തേ എനിക്കിവളെ മനസ്സിലായില്ല. വര്‍ഷം അത്രയേറെ കഴിഞ്ഞല്ലോ. പഴയ കോളേജ് കാലത്തെ സുഹൃത്ത്. വെളുത്ത് മെലിഞ്ഞിരുന്ന പഴയ സുസ്മിതയെവിടെ. ഇപ്പോള്‍ എന്റെ മുന്പില് നില്ക്കുന്ന തടിച്ചുകുറുകിയ ഇവള് എവിടെ.
പണ്ട് ഈര്‍ക്കിലി പോലെയിരുന്നിരുന്ന പെണ്‍കൊച്ചാണോ ഇപ്പോള്‍ മുന്പില് നില്‍ക്കുന്നത്. എനിക്ക് അത്ഭുതം അടക്കാനായില്ല. അല്ല എന്നിലും ഒട്ടേറെ മാറ്റം വന്നല്ലോ. പണ്ട് തടിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിതപ്രാരാബ്ദങ്ങളുടെ നെട്ടോട്ടത്തില്‍ വല്ലാതെ മെലിഞ്ഞു. എന്ന് മാത്രമോ, അത്രയേറെ പ്രായമായില്ലെങ്കിലും മുടിയിഴകളില്‍ ചെറിയ വെള്ളിവരകള്‍ വീഴുകയും കണ്തടങ്ങള് പ്രായത്തിന്െ വരവരിയിച്ച് കുഴിഞ്ഞു കറുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവള് എന്നെ തിരിച്ചറിഞ്ഞു. അവള് വല്ലാതെ മാറിയിട്ടുണ്ട്. ശരീരഭാഷയില്‍ നിന്നും ഒരിക്കലും പഴയ സുസ്മിതയെ എനിക്കെന്നല്ല, ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. പക്വമതിയായ ഒരു സ്ത്രീയുടെ ഭാവാദികള്‍ അവളില്‍ ഉണ്ട്. ഒരു പാട് നേരം ഞങ്ങള്‍ സംസാരിച്ചു. പഴയ കാലത്തെ ഓര്‍മ്മകളിലൂടെയും മറ്റു കൂട്ടുകാരെക്കുറിച്ച് പരസ്പരമുള്ള അറിവുകള്‍ പങ്കുവെച്ചും സമയം പോയത് ഇരുവരും അറിഞ്ഞില്ല. അതിനിടയില്‍ രണ്ട് മൂന്ന് വട്ടം സുസ്മിതയുടെ മോള് അടുത്തേക്ക് ഓടി വന്നതും വന്ന വേഗത്തില്‍ തന്നെ തിരികെ പോയതും ഒന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല. അത്രയേറെ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് പങ്കുവെക്കുവാനുണ്ടായിരുന്നു. എത്രയോ വര്‍ഷങ്ങളുടെ അകലം ഞങ്ങള്‍ക്കിടയില്‍ പുകമറ തീര്‍ത്തിരുന്നു. അവളിപ്പോള്‍ ട്രഷറി ജീവനക്കാരിയാണെന്നും ഭര്‍ത്താവ് എക്സൈസ് വകുപ്പിലെ ഓഫീസറാണെന്നും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അവളെ വലിയ സ്നേഹമാണെന്നും പറയുമ്പോള്‍ പഴയ കോളേജുകാലത്തെ പോലെ അവള് ഒരിക്കല്‍ കൂടി വാചാലയായി. ഞങ്ങള്‍ക്കിടയിലെ പുകമറ മെല്ലെ മെല്ലെ മാറി വന്നു. ഇപ്പോള്‍ ഇരുവരും ഏറെക്കുറെ റിലാക്സ്ഡ് ആയി. ജീവിതത്തിലെ മനോഹരമായ ഒരു കാലത്തേക്ക് പറഞ്ഞു പറഞ്ഞു ഞങ്ങളിരുവരും ഊളിയിട്ടു.
കോളേജില്‍ ഞങ്ങള്‍ക്കിടയിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു സുസ്മിത. മനോഹരമായ പുഞ്ചിരിയുമായി എല്ലാവരോടും കളിചിരിയുമായി അവള് എന്നുമുണ്ടായിരുന്നു. തീരെ മെലിഞ്ഞ ശരീരപ്രകൃതം. പലപ്പോഴും അത് പറഞ്ഞ് ഞങ്ങളൊക്കെ അവളെ കളിയാക്കിയിട്ടുണ്ട്. പകരം 'തടിയാ' എന്ന വിളിയോടെ അവള് തിരിച്ചും കളിയാക്കുമായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഒന്നും അവള് ആരെയും ഒരിക്കലും അറിയിച്ചിരുന്നില്ല. പേരു പോലെ തന്നെ എന്തിനെയും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു അവള് നേരിട്ടിരുന്നത്. പഴയ ആ പുഞ്ചിരി ഇപ്പോഴും അവളില്‍ ഉണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
ഒബ്രോണ് മാളിലെ കോഫീഹൌസിലെ ആഡംബര കസേരകളില്‍ ഇരുന്ന് ചായ മൊത്തിക്കൊണ്ട് പഴയ ഓരോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ ഒരു നിമിഷം കോളേജ് കാന്റിനിലെ സിമന്റ് ബഞ്ചും ചായക്കറ പുരണ്ട മേശയും ചില്ലലമാരയിലെ വയറുവീര്‍ത്ത മുളകുവടയും എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. മുഖം മുഴുവന്‍ ഐസ്ക്രീം തേച്ച് ഇരിക്കുന്ന അവളുടെ മോളെ കണ്ടപ്പോള്‍ പണ്ട് വണ്ണം വെക്കാന്‍ ദിവസവും ഓരോ ഐസ്ക്രീം തിന്നാല്‍ മതിയെന്ന് പറഞ്ഞ് സുസ്മിതയുടെ ചിലവില്‍ ഐസ്ക്രീം തട്ടിയിരുന്നതെല്ലാം പറഞ്ഞ് ഞങ്ങള്‍ ഏറെ ചിരിച്ചു.
ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറി പിരിയുവാനായി എഴുന്നേറ്റപ്പോളാണ് അവളുടെ കൈയിലെ കാരി ബാഗിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വെളുത്ത ക്യാരിബാഗില്‍ നിന്നും പുറത്തേക്ക് തലയുന്തി നില്ക്കുന്ന ലവണതൈലത്തിന്റെ ഒരു പാക്കറ്റ്! എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിസരം മറന്ന് ഞാന്‍ പൊട്ടിച്ചിരിച്ചു.
"നീ എന്താടാ ഇങ്ങിനെ ചിരിക്കുന്നത്?”
"ഹെയ്. ഒന്നുമില്ല സുസ്മിത. പഴയ ചില കാര്യങ്ങളോര്‍ത്ത് ചിരിച്ചതാണ്“.
കോളേജ് ദിവസങ്ങളുടെ അവസാന നാളുകളില്‍ എന്റെ ഓട്ടോഗ്രാഫില്‍ അവള് കോറിയിട്ട വരികളായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.
"മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ.”
അവളെയും മോളെയും യാത്രയാക്കി കഴിഞ്ഞും എനിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചിരി കണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി പോവുകയായിരുന്ന അവളുടെ കൈയിലെ ക്യാരിബാഗിലേക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
"സുസ്മിതാ... മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ”
കുലുങ്ങി ചിരിച്ചുകൊണ്ട് മോളുടെ കൈയും പിടിച്ച് വലിയ ശരീരവും വഹിച്ച് അവള് നടക്കുന്നത് നോക്കി ഞാന്‍ നിന്നു. അവളുടെ കൈയിലെ ക്യാരിബാഗില്‍ നിന്നും ലവണതൈലത്തിന്റെ പാക്കറ്റ് എന്നെ നോക്കി കോക്കിരി കാട്ടി.
79 comments:
ഒരിക്കലും നഷ്ടപ്പെടാനാഗ്രഹിക്കാത്ത സൌഹൃദങ്ങള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കട്ടെ.
ഉന്മേഷമുണ്ടാക്കുന്ന ഓര്‍മകളും ഓര്‍മപ്പെടുത്തല്‍ സംഗമവും എന്നും ആവേഷം തന്നെ..!
ഹായ് ഹായ്... നല്ല രസായി വായിച്ചു.
@ കൂതറ - ഡാ 'ആവേഷം' അല്ല, 'ആവേശം'. ശവത്തിന്റെ 'ശ'!
സൌഹൃദങ്ങളുടെ വീണ്ടെടുപ്പിനെ , ഒരു കാലഘട്ടത്തിലെ കുസൃതികളെ, സ്നേഹത്തെ എല്ലാം ഭംഗിയായി പറഞ്ഞ കഥ ഇഷ്ടപ്പെട്ടു.
പക്ഷെ ആ ലവണ തൈല ക്ലൈമാക്സ് മാറി കുറച്ചൂടെ ഹൃദ്യമായ മറ്റൊരു ക്ലൈമാക്സ് ആയിരുന്നെങ്കില്‍ എന്ന് ഒരു വായനകാരന് എന്ന നിലയില്‍ എനിക്ക് തോന്നി മനോ. ഒരു ഹാസ്യാത്മകമായ എന്‍ഡ് ആ കോളേജ് സമയത്തെ സംഭവങ്ങളുമായി യോജിക്കും എന്നത് നിഷേധിക്കുന്നില്ല. കഥ എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തെ മാനിച്ചു തന്നെ ഈ അഭിപ്രായം ഇവിടെ കുറിക്കുന്നു. ഒപ്പം വിമര്‍ശനങ്ങളെ നല്ല രീതിയില്‍ സമീപ്പിക്കുന്ന കഥാകാരന് എന്നെ ധൈര്യത്തോടെയും.
കഥ തീര്‍ച്ചയായും എനിക്കിഷ്ടപ്പെട്ടു
ഉം.
പഴയ കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുക എന്നതിലും വലിയൊരു എക്സൈറ്റ്മെന്റ് വേറെ ഇല്ലതന്നെ.
നന്നായിട്ടുണ്ട് ..എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ....ഭാവുകങ്ങള്‍
മഹാരാജാവിന് ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലുണ്ടല്ലോ... ഉം..:)
പഴയ കൂട്ടുകാരെ വീണ്ടും കണ്ടു
മുട്ടുമ്പോള്‍ മനസ്സിന് ഉണ്ടാകുന്ന
സന്തോഷം പറഞ്ഞറീക്കാന്‍ കഴിയാത്തതാണ്.
ഒരു നിമിഷം കൊണ്ട് പഴയലോകത്തില്‍ എത്തി ചെര്‍ന്നെക്കാം.
ഇഷ്ടായി മനു..അതി ഭാവുകത്വം ഇല്ലാത്ത ഈ പറച്ചില്.
ഹാസ്യാത്മകമായി പറഞ്ഞ ഒരു കൊച്ചു സൌഹൃദ കഥ.കൊള്ളാം . പക്ഷേ , സംഭാഷണങ്ങളിൽ ചിലയിടങ്ങളിൽ സൌഹൃദ സല്ലാപത്തിൽ നിന്നും അകന്ന് പോയപോലെ തോന്നി (“പണ്ട് നിന്നെ ഒട്ടേറെ കളിയാക്കിയിട്ടുള്ള നിന്റെ പഴയ കൂട്ടുകാരി “)
തുടക്കം വായിച്ചപ്പോള്‍ ഞാന്‍ കരുതി സെന്റി ആയിരിക്കുമെന്ന്...പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഒരു തമാശയില്‍ അവസാനിച്ച സൌഹൃദത്തിന്റെ മുഖം..നന്നായിരിക്കുന്നു....
ഇത് ഭയങ്കര കോ-ഇൻസിഡൻസ് ആയല്ലോ മനോരാജേ. 25 കൊല്ലത്തിനുശേഷം എന്റെ ഒരു പ്രീഡീഗ്രി സഹപാഠി(നി)യെ ഞാൻ കഴിഞ്ഞ ആഴ്ച്ച കണ്ടുമുട്ടി. മെലിഞ്ഞ് കൊലുന്നനെ ഇരുന്നിരുന്ന ഞങ്ങൾ രണ്ടും പുഷ്ഠിവെച്ചതിനെപ്പറ്റി ആയിരുന്നു സംസാരം അധികവും. എന്റെ മനസ്സ് വായിച്ച് എഴുതിയ പോലെ ഉണ്ടല്ലോ ഈ കഥ !!!
ഹി ഹി ഇത്തരം അനുഭവം ഞമ്മള്‍ക്കും ഉണ്ടായിട്ടുണ്ട് ഒരിക്കല്‍.. ലവണ തൈലം എന്ന് കേട്ടപ്പോ ശരിക്കും ചിരിച്ചു പോയി.. ഓര്‍മ്മകള്‍ താലോലിക്കാന്‍ ഒരു സുഖം തന്നെയാ മനോജ്
lalitha sundara katha. oru cheru punchiriyode vaayana avasanippikavunnathu.
thonniya oru point parayam .മാളിലെ എയര്‍കണ്ടീഷണറുടെ ശീതളിമയില്‍ പാറിപറക്കുന്ന മുടിയിഴകള്‍.. ac,yil angane parakumo? illaannanu thonnunnathu.
നല്ല കഥ
ഒരുവട്ടം കൂടിയാ പഴയവിദ്യാലയ-
ത്തിരുമുറ്റത്തെത്തുവാൻ മോഹം!!
ഹഹ ഹ .കൊള്ളാം.കാലം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു.പിന്നെ തിരുത്തുന്നു.നല്ല രസമുള്ള എഴുത്ത്
മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!! .... തടിച്ചുരുണ്ട പെണ്ണുങ്ങള്‍ക്ക് പ്രതിവിധി ലവണതൈലം....!! കൊള്ളാം... കഥ നന്നായി.
അപ്രതീക്ഷിത സൌഹൃദ സംഗമം സന്തോഷം തന്നെ..നിമിഷങ്ങള്‍ക്കകം മിന്നി മായും കലാലയ ചിത്രങ്ങളല്ലേ ആ കൊച്ചു നിമിഷങ്ങള്‍ കൊണ്ടെത്തിച്ചു തരുന്നത്..ആശംസകള്‍.
പിന്നെ ചിരി അടക്കാന്‍ വയ്യാത്ത രഹസ്യങ്ങള്‍, എന്താ ചെയ്യാ..ആണായാലും പെണ്ണായാലും മെലിഞ്ഞുണങ്ങിയ ദേഹവും, വലിയ ശരീരവും ഒരു ദു:ഖം തന്നെയാ..
ജീവിത പ്രാരാബ്ദ നെട്ടോട്ടത്തില്‍ പുരുഷന്മാര് മെലിയുമ്പോള്‍ അമ്മയാകുന്നതിന്റേയും, ആയതിന്റേയും നെട്ടോട്ടത്തില്‍ സ്ത്രീകക്ക് തടിയ്ക്കുന്നൂ.
മെനക്കെട്ടാല്‍ രണ്ടുപേര്‍ക്കും തടി നന്നാക്കാവുന്നതേയുള്ളൂ..
എന്തായാലും കൂട്ടുകാരീടെ അന്നത്തെ കളിയാക്കലിന് ഇന്ന് ചിരിയ്ക്കാന്‍ കഴിഞ്ഞല്ലോ, ആ പകപോക്കലിന്റെ സുഖം ശെരിയ്ക്കും ചിരിപ്പിച്ചു.
സൌഹൃദങ്ങൾ ഓർമ്മപ്പെടുത്തലായി, കുളിർ മഴയായി പെയ്യുകയാണ്.
"ഒരിക്കലും നഷ്ടപ്പെടാനാഗ്രഹിക്കാത്ത സൌഹൃദങ്ങള്‍ക്ക്....."
നന്നായി എഴുതി.
ആശംസകള്‍.
ഒരിക്കലും നഷ്ടപ്പെടാത്ത സൌഹൃദങ്ങൾക്കുള്ള ഈ സമർപ്പണം നന്നായി ഏട്ടാ...ആ പുനർസമാഗമത്തെ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് അലങ്കരിച്ചപ്പോ മോടി കൂടി...ആശംസകൾ
മരുത്വായെങ്കില് മരുത്വ.. പരീക്ഷിച്ചു നോക്കിക്കളയാം ;)
പണ്ടാറ നൊസ്റ്റിയാക്കികളഞ്ഞൂടാ
ഒരിക്കലും നഷ്ടപ്പെടാനാഗ്രഹിക്കാത്ത സൌഹൃദങ്ങള്‍ക്ക് വേണ്ടിയുള്ള ഈ രചൻ എനിക്ക് നന്നയി ഇഷ്ടപ്പെട്ടൂ...എന്റെ മനസ്സും പഴയ കലാലയ മുറ്റത്തെത്തി....നന്ദി മനോരാജ് ...ഓർമ്മകളെ തിരിച്ചെത്തിച്ചതിന്.......
ചെറുപ്പത്തിലെ ഓര്‍മ്മകള്‍ ഒരു അനുഭൂതി തന്നെയാണ് അല്ലെ
ആകാലത്തേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി
പിന്നെ ആളെ മനസിലാകാത്തവര്‍ ഇനിയും ഉണ്ട് അല്ലെ ഞാന്‍ വിചാരിച്ചു ഞാന്‍ മാത്രേ ഉള്ളു എന്ന്.
"....ഒബ്രോണ് മാളിലെ കോഫീഹൌസിലെ ആഡംബര കസേരകളില്‍ ഇരുന്ന് ചായ മൊത്തിക്കൊണ്ട് പഴയ ഓരോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ ഒരു നിമിഷം കോളേജ് കാന്റിനിലെ സിമന്റ് ബഞ്ചും ചായക്കറ പുരണ്ട മേശയും ചില്ലലമാരയിലെ വയറുവീര്‍ത്ത മുളകുവടയും എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി..."
കാലം എത്ര ചെന്നാലും ഒരു പഴയചങ്ങാതിയെ അവിചാരിതമായി കണ്ടുമുട്ടുമ്പോള്‍ ലഭിക്കുന്ന സന്തോഷം നന്നായി പറഞ്ഞു വച്ചു. നല്ലൊരു കഥ.
ഹും! കോളജ് ക്യാന്റീനിലെ ഓര്‍മ്മകള്‍ക്ക്
മുളകവടയുടെ സ്വാദ്!!
രസകരമായ പോസ്റ്റ്...എന്നാലും മനോരാജെ,കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടില്‍ എന്ന പോലെ ആ കൊച്ചിന്റെ ബാഗില്‍ എന്തിനാ നോക്കിയത്...ആദായ നികുതിക്കാര്‍ പോലും നോക്കാത്ത ഒരേയൊരു സാധനം..നമ്മുടെ കൂതറ "ആവേഷത്തില്" ആണ്..സൂക്ഷിച്ചോ...ബാക്കി കണ്ണൂരില്‍ കണ്ടു പറയാം...
നൊസ്താൾജിയയുടെ ശാദ്വലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഈ പോസ്റ്റ് എന്നെ പഴയ കോളേജു കാലത്തേക്ക് കൊണ്ടു പോയി. കാന്റീനില്‍ വെടി പറഞ്ഞിരുന്ന ആ പഴയ കാലം.
മനോ,നന്നായി ഈ എഴുത്ത്.
ഹോ ആ എക്സൈറ്റ്മെന്റ് ഇവിടെ ഫീല്‍ ചെയ്യാന്‍ പറ്റുനുണ്ട്.......:)
@കൂതറHashimܓ : വായനക്ക് നന്ദി.
@ആളവന്താന് : നന്ദി.ശവത്തില്‍ കുത്തരുതേ :)
@ചെറുവാടി : തീര്‍ച്ചയായും വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി തന്നെ എടുക്കുകയുള്ളൂ. ഇവിടെ സത്യത്തില്‍ ഞാന്‍ ഇതിനെ ഒരു കഥയായി സമീപിച്ചിരുന്നില്ല ചെറുവാടി. രസകരമായി അവസാനിപ്പിക്കണമെന്നേ കരുതിയുള്ളൂ. എന്തായാലും ക്ലൈമാക്സ് അങ്ങിനെ തന്നെ കിടക്കട്ടെ.കാരണം ആ പേരില്‍ നിന്നുമാണ് കഥ ഉണ്ടായത് തന്നെ.
@വിധു ചോപ്ര : തേജസിലേക്ക് സ്വാഗതം.
@അനില്‍@ബ്ലോഗ് // anil : വളരെ ശരിയാണ് അനിലേട്ടാ
@അബ്ദുസ്സലാം ചെമ്മാട് : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@കുമാരന് | kumaran : എനിക്ക് എന്നും വയസ്സുകുറയുകയല്ലേ കുമാരാ :)
@lekshmi. lachu : നന്ദി.
@ജീവി കരിവെള്ളൂര്‍ : പച്ചയായ സംഭാഷണങ്ങള്‍ പലപ്പോഴും കഥകളില്‍ ഒരല്പം ഭാവുകത്വം ചേര്‍ത്ത് പറയാറില്ലേ ജീവി. അത്രയുമേ ഉള്ളൂ.
@junaith : ഗുണപാഠം എന്താ? മുന്‍വിധിയോടെ വായിക്കരുത്. ഹി.ഹി
@നിരക്ഷരൻ : ഹാവൂ, സമാധാനമായി. എല്ലാവരും ഇതിലെ നായകനെ ചോദിച്ചാല്‍ ആരെ ചൂണ്ടിക്കട്ടിക്കൊടുക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോള്‍ നായകന് ആരെന്നതില്‍ തീരുമാനമായി :)
@mad|മാഡ് : വായനക്ക് നന്ദി.
@മുകിൽ : നന്ദി മുകില്‍. കഥയല്ലേ. കല്യാണരാമനില്‍ ഇന്നസെന്റ് പറയുമ്പോലെ ചെന്തെങ്കിന്റെ കുലയാണെങ്കില്‍ ആടും ടി ഇന്റു ടീയുടെ കുലയാണെങ്കില്‍ ആടില്ല എന്ന് പറയുമ്പോലെ കഥയല്ലേ മുകിലേ.. എയര്‍കണ്ടീഷണറുടെ ശീതളിമയില്‍ അങ്ങോട്ട് പാറിപ്പറക്കട്ടെ :) ചൂണ്ടിക്കാണിച്ച ഭാഗം വേണമെങ്കില്‍ തെറ്റ് തന്നെയെന്ന് പറയാം. എന്തായാലും തിരുത്തിയിട്ടുണ്ട്.
@kARNOr(കാര്ന്നോര്): തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം.
@സുലേഖ : തേജസിലേക്ക് സ്വാഗതം. നന്ദി.
@ഹാഷിക്ക് : പുത്തന്‍ പരസ്യവാചകം ഉണ്ടാക്കിയോ. വായനക്ക് നന്ദി.
@വര്‍ഷിണി : പഴയകാല ഓര്‍മ്മകള്‍ നമുക്കെല്ലാം ഒട്ടേറെയുണ്ടാവും. അല്പം പൊടിപ്പുംതൊങ്ങലും വെച്ച് പറയാനാണെങ്കില്‍ ഏറെയും രസകരവുമാവും. കോളേജ് ദിനങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തത് അതുകൊണ്ട് തന്നെയല്ലേ.
@mini//മിനി : നന്ദി ടീച്ചറേ, വീണ്ടും ഇവിടെ കണ്ടതില്‍. ഒരദ്ധ്യാപികയുടെ അനുഭവങ്ങളോളം മറ്റൊന്നും വരില്ലല്ലോ.
@വെള്ളരി പ്രാവ് : തേജസിലേക്ക് സ്വാഗതം.
@സീത* : നന്ദി സീത.
@പ്രവീണ്‍ വട്ടപ്പറമ്പത്ത് : ഹൊ, മരുത്വ കമ്പനിക്കാരു രക്ഷപ്പെടാന്‍ പോകുന്നു:) നൊസ്റ്റി ആക്കിയെങ്കില്‍ അത് തന്നെ ഏറ്റവും വലിയ കാര്യം.
@ചന്തു നായർ : തിരിച്ചുകിട്ടിയ ഓര്‍മ്മകള്‍ ചേര്‍ത്ത് പോസ്റ്റാക്കൂ.
@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage : കാലം നമ്മില്‍ എത്രയോ മാറ്റം വരുത്തുന്നു.
@മാണിക്യം : മുളകുവട കടലക്കറിയില്‍ മുക്കി തിന്നിരുന്ന ഒരു കാലമുണ്ട്. ബീഫൊക്കെ അന്ന് വല്യ ലക്ഷ്വറിയായിരുന്നു. അപ്പോള്‍ കടലക്കറിയില്‍ ഒതുക്കിയിരുന്നു നമ്മളൊക്കെ ആക്രമണം. ആ കാലമൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ. അപ്പോള്‍ വെറുതെ ഓര്‍ക്കാമെന്ന് മാത്രം:(
@SHANAVAS : അതെ..അതെ.. നമ്മുടെ നായകനു ആ ബാഗിലേക്ക് നോക്കാന്‍ തോന്നിയത് കൊണ്ട് എനിക്കൊരു കഥ എഴുതാനും നിങ്ങളെയൊക്കെ വീണ്ടും കാണാനും പറ്റി.
@yousufpa : വായനക്ക് നന്ദി ഇക്ക.
@റോസാപൂക്കള്‍ : പഴയകാലത്തേക്ക് ആരെങ്കിലുമൊക്കെ എത്തിയെങ്കില്‍ അത് തന്നെ ഏറ്റവും വലിയ സന്തോഷം.
@പ്രയാണ്‍ : നന്ദി.
ഇവിടെ വന്ന് വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാതെ പോയവര്‍ക്കും എല്ലാം എന്റെ സ്നേഹം നിറഞ്ഞ സൌഹൃദദിനാശംസകള്‍ നേരുന്നു.
good narration mano..
keep writing..
best wishes..
എനിക്ക് നായകനാവണ്ട. വില്ലനായാൽ മതി. വില്ലനായി വന്നവനേ നായകനായി ശോഭിച്ചിട്ടുള്ളൂ... :)
ലവണതൈലവും മരുത്വയും വീണ്ടും സന്ധിക്കുന്നത് മനോഹരമായിപ്പറഞ്ഞു. സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ.
@നിരക്ഷരൻ : വില്ലനായി വന്ന് നായകനായി ശോഭിച്ചവരുടേയൊക്കെ വീട്ടില്‍ ഇപ്പോള്‍ റെയ്ഡാണ് കേട്ടോ. പണ്ട് കൊടുത്ത വീരാളിപ്പട്ടൊക്കെ തിരിച്ചെടുക്കുമെന്നൊക്കെ കേള്‍ക്കുന്നു. നിരക്ഷരത്വം കളഞ്ഞുകുളിക്കണോ :)
തിരിച്ചുകിട്ടുന്ന കാലത്തിനു വേണ്ടി... നന്നായിട്ടുണ്ട്.
കൊള്ളാം!
ഇഷ്ടപ്പെട്ടു.
(ലവണ തൈലത്തിനും , മരുത്വായ്ക്കും പരസ്യമായി ... ഞാന്‍ അവരെ വിളിച്ചു പറയാം. കിട്ടുന്നതില്‍ ഫിഫ്ടി-ഫിഫ്ടി ... ഒക്കെ?)
നിറം മങ്ങാത്ത സൗഹൃദങ്ങള്‍ ..
നല്ല കഥ , നല്ല തലക്കെട്ട് ..
നല്ല എഴുത്ത്.
പഴയ ചങ്ങാതി ഇങ്ങനെ അവതരിക്കുമ്പോൾ വല്ലാത്തൊരാഹ്ലാദമാണ്. ലളിതമായി രസകരമായി പറഞ്ഞു. അഭിനന്ദനം. കോളെജ് കാന്റീനിലെ ഉഴുന്നുവടയോളം വരില്ല അല്ലേ ഒബ്രോൺ കോഫിഷോപ്പ് വിഭവങ്ങൾ?
പഴയകൂട്ടുകാരെ അവിചാരിതമായി കാണുമ്പോൾ രൂപത്തിലും രീതികളിലുമെല്ലാം എന്തെല്ലാം മാറ്റങ്ങളാണ്.പക്ഷെ, സംസാരിച്ചു തുടങ്ങിക്കഴിഞ്ഞാൽ വീണ്ടും ആ പഴയ കാലത്തിൽ തന്നെയെന്നു തോന്നും.പരസ്പരം ആ ഓർമകൾ മത്സരിച്ചു പറയുമ്പോൾ, ആവേശം കൊള്ളുമ്പോൾ എന്തു രസമാണ്.വല്ലപ്പോഴും ഒരു ഫോൺവിളി, ഓർക്കുട്ടിലും ഫേസ്ബുക്കിലും കാണുന്ന പടങ്ങൾ... അങ്ങനെ ബന്ധങ്ങൾ നിലനിർത്തി പോകുന്നു.ഓർമകളിലേക്ക് ഒന്നു തിരിച്ചു പോയി. (മെലിഞ്ഞവരെ കളിയാക്കാൻ പാടില്ലയെന്നൊരു ‘ഗുണപാഠം’കൂടി കൊടുക്കാമായിരുന്നു.:))
nannayitundu
ഇഷ്ടപ്പെട്ടു... നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങൾ
മിത്രദിനന്തിന്റന്ന് വായിച്ച നല്ലോരു സൌഹൃദങ്ങളെ തൊട്ടറിഞ്ഞ കുറിപ്പുകൾ
"ഞാന്‍ കരുതി നീ പഴയ പണി ഇപ്പോഴും മറന്നിട്ടില്ലെന്ന്”. അവളുടെ കണ്ണുകളില്‍ വല്ലാത്ത കുസൃതി.
Actually, Mano എന്തായിരുന്നു പഴയ പണി? :)
നന്നായി എഴുതി!Really Nostalgic! കാന്റീനിലെ മരവിച്ച ബോണ്ടയും, സുഖിയനുമെല്ലാം ഓർത്തു പോയി... :(
നായകന് ആരാണെന്ന് ചോദിക്കാന്‍ തുടങ്ങുവായിരുന്നു... കമന്റ്സ് വായിച്ചതോടെ ആ സംശയം മാറിക്കിട്ടി :)
കഥ നല്ല രസ്സായി പറഞ്ഞു, ഇഷ്ടായി...
ആഹാ! ഒരു ചെറു പുഞ്ചിരി കഥ ഇഷ്ടായീ.. അഭിനന്ദനങ്ങൾ.
നഷ്ടപെട്ടുപോയ പഴയ കൂട്ടുകാരെ അപ്രതീക്ഷിതമായി തിരിച്ച് ലഭിക്കുക എന്നതൊരൂ സന്തോഷം തന്നെ. കഥ ഇഷ്ടായി
ഒരുപാട് ഇഷ്ടായി ഈ കഥ... കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും കണ്ടുമുട്ടി എറണാകുളം ശീമാട്ടിയില്‍ വച്ച് എന്റെ പഴയ സുഹൃത്തിനെ...വണ്ണത്തിനെ പറ്റി ചര്‍ച്ചയും നടത്തി:))))
അവിചാരിതമായ ചില ഒത്തുചേരലുകള്‍ നമ്മള് എന്നോ ആഗ്രഹിച്ചിരുന്നതിനുത്തരമെന്ന പോലെ ഏറെ ഹൃദ്യമാകുന്നത് അവക്കിടയിലെ സൗഹൃദത്തിന്റെ ഊഷ്മളത ഒന്ന് കൊണ്ട് മാത്രമാണ്. മനോ, താങ്കളുടെ കുറിപ്പില്‍ അനുഭവിക്കാനാകുന്നതും അത് തന്നെയാണ്.
വളരെ മനോഹരമായി അതിവിടെ കുറിക്കാന്‍ സാധിച്ചിരിക്കുന്നു. നന്ദി.
തടിയാ... എനിക്കിഷ്ടായി... ഒത്തിരി ഇഷ്ടായി...
മനോ .........കഥ വായിച്ചു ഒന്നും തോനിയില്ല .....
manu, manuvil ninnu njan pratheexicha onnalla ee katha. ennukaruthi ith mosamanennalla. enkilum entho ella kathakalum vayikunna oru sukam alpamkuranjupoyo ennoru samsayam. boran katha ennonnumalla njan paranjath keto. chilappo ente samayakuravu kondu vegam vayikendi vannathukondumavam..
ലിപി പറഞ്ഞപൊലെ വായിച്ചു തുടങ്ങിയപ്പോൾ നായകൻ ആരാണെന്ന ഒരു ചോദ്യ മനസ്സിലുണ്ടായിരുന്നു...പിന്നങ്ങോട്ട് വായിച്ചപ്പൊ ഇദ്ദേഹമല്ല അദ്ദേഹം എന്നു മനസ്സിലായി..
അല്ലെങ്കിലും കോളേജ്ഡേയ്സ് മധുരതരമായതും എന്നാൽ മനസ്സിൽ നഷ്ടബോധം ഉണർത്തുന്നതുമായ ഒരു ഓർമ്മ തന്നെയാണ്..
ഈ കഥയിലൂടെ അതെല്ലാം ഒന്നുംകൂടി ഓർത്തു വച്ചു..
വായനക്കാരെ മുഴുവന്‍ പഴയ സൗഹ്ര്്ദത്തിന്റെ മധുരിക്കും സ്മരണയിലേക്ക് കൊണ്ടുപോയ കഥ...
ഇതൊരു അനുഭവം ആണെങ്കില്‍ ഒന്നും പറയാനില്ല..രസകരം..
പക്ഷെ, ഇതൊരു കഥ എന്ന് പറയുമ്പോള്‍ താങ്കളില്‍ നിന്നും ഒരു വായനക്കാരി എന്ന നിലയില്‍ ഞാന്‍ കുറച്ച് കൂടുതല്‍ പ്റതീക്ഷിക്കുന്നു...അതായത്,വളരെ സീരിയസ് ആയി കാര്യങ്ങള്‍ പറഞ്ഞ് ഒടുവില്‍ വളരെ നിസ്സാരകാര്യത്തില്‍ അവസാനിക്കുന്നു...അവസാനത്തെ നറ്മ്മം എന്നതായിരുന്നു ഉദ്ദേശ്യമെങ്കില്‍ ആദ്യ ഭാഗങ്ങളില്‍ അല്പം കൂടി ഗൗരവം കുറക്കാമായിരുന്നു എന്ന് തോന്നി..
"ഒബ്രോണ്‍മാളിന്റെ തിരക്കില്‍ ............................................. റിലയന്‍സ് ട്രെന്‍ഡ്സിലേക്ക് ഓടികയറിയ ആ കുഞ്ഞിന് പിന്നാലെ കണ്ണുകള്‍ അറിയാതെ പാഞ്ഞു. അപ്പോഴായിരുന്നു അവളെ കണ്ടത്. ..."
"
സുസ്മിത!! ഞാന്‍ വീണ്ടും സംശയത്തോടെ നോക്കി. എന്തോ എനിക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. വര്‍ഷങ്ങള്‍ ഒട്ടേറെ കഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സിലെ സുസ്മിതയുടെ രൂപത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഇവള്"
"പണ്ട് ഈര്‍ക്കിലി ............"
ഈ ഭാഗങ്ങളൊക്കെ വളരെ ഗൗരവം തോന്നിയില്ലെ? ഇവിടൊക്കെ അല്പം കൂടി നറ്മ്മത്തില് ചാലിക്കാരുന്നു,...അല്ലെങ്കില്‍ പര്യവസാനം അല്പം ഗൗരവമുള്ളതഅക്കാരുന്നു എന്ന് തോന്നി...
ഇതൊരു വിമര്‍ശമായി എടുക്കരുതെന്ന് അപേക്ഷ...കഥ വായിച്ചു കഴിഞ്ഞാല്‍ മനസ്സില്‍ തോന്നുന്നതെന്തും എഴുതാം എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് മാത്റമാണ്് ഇതെഴുതിയത്..
എന്ന് കരുതി കഥ മോശമാണ് എന്ന് അറ്ത്ഥമില്ലാ ട്ടൊ..മുന്‍ കഥകളോളം എത്തിയില്ല എന്ന് തോന്നിപ്പോയെന്നേുള്ളൂ.....
@രാജേഷ് ചിത്തിര : വായനക്ക് നന്ദി.
@ajith : അതെ അജിത്, സൌഹൃദങ്ങള്‍ നീണാല്‍ വാഴട്ടെ!
@സുഗന്ധി : നന്ദി.
@jayanEvoor : ഡോക്ടറേ, അവരെ വിളിച്ചുപറഞ്ഞു എന്നും അവരു കമ്മീഷന് തന്നു എന്നും എന്റെ ദിവ്യദൃഷ്ടിയില്‍ ഞാന്‍ കാണുന്നു. എന്നിട്ട് എന്റെ കമ്മീഷനെവിടെ? :)
@ധനലക്ഷ്മി പി. വി.: തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@ശ്രീജ പ്രശാന്ത് : നന്ദി.
@ശ്രീനാഥന്‍ : സത്യം മാഷേ. ആ ഉഴുന്നുവടയുടെ രുചി ഒന്ന് വേറെ തന്നെ.
@sreee : മെലിഞ്ഞവരെയല്ല കളിയാക്കിയത്. എന്തോ എനിക്ക് വ്യക്തമായി കണ്‍വേ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് തോന്നുന്നു.
@nilavu : തേജസിലേക്ക് സ്വാഗതം. നന്ദി.
@ponmalakkaran | പൊന്മളക്കാരന് : വായനക്ക് നന്ദി.
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : നന്ദി മാഷേ.
@Biju Davis : പഴയ പണി നായകനോടൊന്ന് ചോദിക്കട്ടേ :):)
@Lipi Ranju : അപ്പോള്‍ നായകനാരെന്ന് മനസ്സിലായി അല്ലെ:)
@Echmukutty : സന്തോഷം
@ബെഞ്ചാലി : നന്ദി
@Manju Manoj : ഹാവൂ, ഇപ്പോള്‍ നായികയെയും തീരുമാനമായി! ഹി..ഹി
@നാമൂസ് : വായനക്ക് നന്ദി നാമൂസ്
@വിനുവേട്ടന് : നന്ദി.
@MyDreams : വായനക്ക് നന്ദി. സൌഹൃദത്തിന്റെ പഴയ ഏടുകള്‍ ഒന്ന് ഓര്‍ത്തെടുത്തു എന്നേ ഉള്ളൂ. അതിനപ്പുറം മറ്റൊന്നുമില്ല.
@jain : ആദ്യം ചെറുവാടിക്കുള്ള കമന്റില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നു ഒരു കഥ എന്ന രീതിയില്‍ ഇതിനെ സമീപിച്ചിരുന്നില്ല എന്ന്. പിന്നെ മറ്റൊരു ലേബല്‍ കൊടുക്കാനില്ലാതിരുന്നത് കൊണ്ട് കഥ എന്ന് കൊടുത്തു എന്ന് മാത്രം.
@ജാനകി....: ഇതിലൂടെ ഒരു നിമിഷമെങ്കിലും പഴയ കോളേജ് കാലം തിരികെകിട്ടിയെങ്കില് സന്തോഷം.
@അനശ്വര : തുറന്ന അഭിപ്രായത്തിനു നന്ദി. കമന്റിനെ പോസിറ്റീവായി എടുത്തുകൊണ്ട് തന്നെ താങ്കളുടെ കമന്റില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഇതൊരു അനുഭവമാണെങ്കില്‍, ഒന്നും പറയാനില്ല.. രസകരം; മറിച്ച് കഥയാണെങ്കില്‍ സീരിയസ്സായി പറഞ്ഞു തുടങ്ങി തമാശയില്‍ അവസാനിപ്പിച്ചത് ശരിയായില്ല എന്നതാണ് അനശ്വരയുടെ അഭിപ്രായത്തിന്റെ ആകെത്തുക. ഒന്നു ചോദിക്കട്ടെ, ഇത് അനുഭവമാണെങ്കില്‍ അത്തരം ഒരു സീരിയസ്സ് കൂടികാഴ്ച അവസാനം തമാശയില്‍ അവസാനിക്കാമെങ്കില് (അതില്‍ കുഴപ്പമില്ല എന്ന് താങ്കളുടെ തന്നെ കമന്റില്‍ പറഞ്ഞത് കൊണ്ട്) മറിച്ച് കഥയായുവുമ്പോള് എന്തുകൊണ്ട് അതുപാടില്ല? ജീവിതത്തില്‍ നിന്നും അല്ലെങ്കില്‍ നമുക്കുചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്നും തന്നെയല്ലേ കഥകള്‍ ജനിക്കുന്നത്. അനശ്വര സൂചിപ്പിച്ച ഭാഗങ്ങള്‍ തമാശവല്കരിച്ചതുകൊണ്ടോ അല്ലെങ്കില്‍ കഥാന്ത്യം സീരിയസ്സാക്കിയതുകൊണ്ടോ അത്തരം ഒരു സംഭവം ഉണ്ടായിക്കൂടെന്നില്ലല്ലോ. എന്നുകരുതി, അനശ്വരയുടെ അഭിപ്രായത്തിലെ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഒരിക്കലും വിമര്‍ശനമായി കാണുന്നുമില്ല. മറിച്ച് എന്റെ എഴുത്തിന്റെ നല്ലതിനു വേണ്ടി നല്കുന്ന ഈ പ്രോത്സാഹനമായി തന്നെ കാണുന്നു എന്ന് കൂടെ പറയട്ടെ.
കഥ ഇഷ്ടായീട്ടോ.
അങ്ങനെ ഞാനും ഫ്രീയായിട്ട് കുറേ ഓര്‍മ്മകള്‍ അയവിറക്കി..!
നായികയുടെ മെലിഞ്ഞ ശരീര പ്രക്യതിയേക്കുറിച്ച് ആദ്യത്തെ സൂചന മാത്രം മതിയായിരുന്നു എന്നു തോന്നി.മൂന്നിടങ്ങളിലാണ് അത് ആവര്‍ത്തിച്ചിരിക്കുന്നത്.
ചുമ്മാ..തോന്നീത് പറഞ്ഞെന്നു മാത്രം.
ഒത്തിരി ആശംസകള്‍..!
ഞാനും ഒരിക്കല്‍ ഒരു പഴയ കൂട്ടുകാരിയെ കണ്ടു കേട്ടോ..ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ അനുഭവം..! ഒന്നു നോക്കുന്നോ..?
ഡാലിയാ
കഥയായത് കൊണ്ട് കഥാകാരന്റെ ഭാവനക്കനുസരിച്ച് മനോഹരമാക്കാമായിരുന്നു എന്നെ അറ്ത്ഥമാക്കിയുള്ളൂ..അതും അതിന് കഴിയുമെന്ന് തെളിയിച്ചിട്ടുള്ള കഥാകാരനായത് കൊണ്ട് മാത്റം തുറന്ന് പറഞ്ഞു.. ഇനിയുമിനിയും എഴുതൂ...വായിക്കാനായി കാത്തിരിക്കുന്നു...
ലളിതമായ ആഖ്യാനം .സൌഹൃദത്തിന്റെ സുഗന്ധം.
അപ്രതീക്ഷിതമായി സംഭവിച്ച ഒരു പുനർസമാഗമം.. വായിക്കുമ്പോള്‍ ഒരു നൊസ്റ്റാല്‍ജിക്ക് ഫീല്‍ ഉണ്ടായിരുന്നു...പഴയ കോളേജ് ലൈഫ് ഒക്കെ ഓര്മ വന്നു. പിന്നെ ഒടുക്കത്തെ ആ ലവണ തൈലത്തിന്റെ ട്വിസ്റ്റും അടിപൊളിയായി..
പഴയ സുഹൃത്തുക്കളുടെ ഇത്തരം അപ്രതീക്ഷിത കണ്ടുമുട്ടലുകൾ വല്ലാത്ത ഒരു സന്തോഷമാണ് തരുന്നത്.
നന്നായെഴുതി.
ആശംസകൾ...
ഓട്ടോഗ്രാഫില്‍ എഴുതിയ വരികളുടെ പഞ്ച് ഉഗ്രന്‍.
നല്ല കഥ.
നല്ല ആഖ്യാനം.
I too experience such precious moments of accidental 'gettogether'. Nice writing.....
മനോരാജാവേ! കലക്കീട്ടാ...ഇപ്പോഴും പഴയതിനെ എല്ലാം തിരക്കി നടക്കുന്ന എനിക്കിതങ്ങ് ഇഷ്ടപ്പെട്ടു..
വായിച്ചു വരവേ പഴയ പ്രണയകഥയിലെ നായകന് എന്ന് ആദ്യം തോന്നി. പിന്നെ ട്രാക്ക് മാറി. പ്രണയമില്ലാത്ത ആണ്‍പെണ്‍ സൗഹൃദങ്ങളുടെ കഥ കുറവാണല്ലോ, അത്തരം ഊഷ്മളബന്ധങ്ങള്‍ ആവോളം ഉണ്ടെങ്കിലും. ഒരിക്കല്‍ വണ്ണം വച്ചിരുന്നയാള്‍ ജീവിതപ്രാരാബ്ധം കൊണ്ട് സ്വയം മെലിഞ്ഞു. ഈര്ക്കില്മാര്ക്ക് പെണ്‍കുട്ടിക്ക് പില്ക്കാലത്ത് ദുര്‍മേദസ്സു മാറ്റാന്‍ മരുന്നു സേവിക്കേണ്ടി വരുന്നു. ജീവിതഗതി ആരറിവൂ.
Off topic- ഈ ലവണതൈലം മനുഷ്യരെ പറ്റിക്കലല്ലേ എന്നു ജയന് ഡോക്ടറോട് ഒന്ന് അന്വേഷിക്കണം എന്നു വിചാരിച്ചിരുന്നു ഞാന്‍. മരുത്വാ ഇപ്പോ ഇല്ലേ, അതോ ഞാന്‍ പരസ്യം കാണാത്തതോ?
Da nannayittundu njanum valla pancha jeeraka gudamo okke onnu tri cheyyunnundu .. ee melinjunangiya dheham onnu marikkittumo ennu nokkatte . maruthwa athu pennungalkkullathalle .
അമിത വണ്ണമോ ..പ്രതിവിധി ആയു: കെയര്‍ ലവണ തൈലം..ഹി ഹി ..
@പ്രഭന് ക്യഷ്ണന് : തേജസിലേക്കുള്ള വരവില്‍ സന്തോഷം. തോന്നലുകള്‍ പറയാനുള്ള വേദിതന്നെ ഇത്. ധൈര്യമായി പറയാല്ലോ :)ഡാലിയ ഞാന്‍ വായിച്ചിരുന്നു.
@അനശ്വര : എന്റെ മറുപടി കമന്റിനെ തെറ്റിദ്ധരിച്ചില്ല എന്ന് വിശ്വസിക്കട്ടെ. അനശ്വര ചൂണ്ടിക്കാട്ടിയതൊക്കെ തന്നെ എന്റെ ഇമ്പ്രൂവ്മെന്റിനാണെന്നത് ഞാന്‍ മനസ്സിലാക്കുന്നു സുഹൃത്തേ. ഒരിക്കലും അതിനെ തെറ്റായി വാഖ്യാനിച്ചിട്ടില്ലെന്നും നിങ്ങളുടെയൊക്കെ ഈ സൂക്ഷ്മമായ വായനയാണ് എനിക്കാവശ്യമെന്നും സന്തോഷത്തോടെ പറയട്ടെ.
@MINI.M.B : തേജസിലേക്ക് സ്വാഗതം ടീച്ചറേ. നന്ദി.
@ഒരു ദുബായിക്കാരന് : വായനക്ക് നന്ദി
@വീ കെ : വിണ്ടും കണ്ടതിലെ സന്തോഷം പോസ്റ്റ് ഇഷ്ടമായതിലെ സന്തോഷം എല്ലാം അറിയിക്കുന്നു.
@മനോജ് വെങ്ങോല : സന്തോഷം. നന്ദി.
@thanalvazhikal.blogspot.com : Welcome to Tejas and thanks for your support
@sherriff kottarakara : സന്തോഷം ഷെറീഫിക്ക..
@maithreyi : കഥയെ ശരിക്ക് മനസ്സിലാക്കിയതിന് നന്ദി. ഓഫിനുള്ള മറുപടികള്‍ ഡോക്ടര്‍ തന്നാല്‍ പോരെ. മരുത്വ ഇപ്പോള്‍ ഇല്ലെന്ന് തോന്നുന്നു. ഞാനും പരസ്യം കാണാത്തതാണോ എന്നറിയില്ല.
@BIJU KOTTILA : അങ്ങിനെ പഞ്ചജീരകഗുഡം കമ്പനിക്കാര് രക്ഷപ്പെടാന്‍ പോകുന്നു.:)
@INTIMATE STRANGER : ആയുര്കെയറിന്റെ അംബാസിഡറല്ലല്ലോ അല്ലേ.. അവരുടെ പരസ്യം പറഞ്ഞ് കളിക്കുന്നത് കണ്ട് ചോദിച്ചതാ:) വായനയില്‍ സന്തോഷം
സൌഹൃദവും നര്‍മ്മവും ചാലിച്ചെഴുതിയ ഈ കൊച്ചു കഥ ഇഷ്ടമായി....:)
orikkalum nashttappedan agrihikkatha sauhridangalkku vendiyulla ee samarppanam nannayi.......... aashamsakal........
manoharamayirikkunnu
ashamsakal...........
raihan7.blogspot.com
നല്ല ഒഴുക്കോടെ രസകരമായി പറഞ്ഞു. ഇഷ്ടപ്പെട്ടു.
പഴയ സുഹ്രുത്തുക്കളെ , കൂടെ പഠിച്ചവരെ ഒക്കെ ആകസ്മികമായ് കണ്ടു മുട്ടുംബോള്‍ മനസില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നും , മനസ് കുറേ നേരം ആ പഴയ കാലത്തെ ഓര്‍മക്കളില്‍ ആയിരിക്കും,
നല്ല പോസ്റ്റ്
ഒരു പഴയ സുഹൃത്തിന്റെ കാണുമ്പോള്‍ ഉണ്ടാകുന്ന ആ സന്തോഷം..
അതിനേക്കാള്‍ സന്തോഷം വേറെ എന്തിനുണ്ട്...
നല്ല പോസ്റ്റ്..
നല്ല പോസ്റ്റ്.. ഭാവുകങ്ങൾ
വായിച്ചു തുടങ്ങിയപ്പോള്‍ കഥ പോകുന്നത് പൈങ്കിളി ലൈനില്‍ ആണെന്ന് തോന്നി... അങ്ങനെ കൊണ്ട് വരാത്തതിന് അഭിനന്ദനങ്ങള്‍...
കോളേജ് ജീവിതം ഓര്‍മിപ്പിച്ചു..ഈ എഴുത്ത്..
ഒപ്പം ഇനി അങ്ങനെയൊരു കാലഗട്ടം ഉണ്ടാവില്ലല്ലോ എന്നാ സങ്കടവും...
ആശംസകള്‍..
കഥ കണ്ടത് ഇപ്പോഴാണ്. രസകരമായി പറഞ്ഞിരിക്കുന്നു.
വജിന തൈലം, ലവണ തൈലം, പഞ്ചജീരക ഗുഡം, ലിംഗ വര്‍ദ്ധക യന്ത്രം, കാമ ദേവാകര്ഷണ യന്ത്രം... ഹഹ ഹ ... ആധുനിക കാലഘട്ടത്തിലെ പറ്റിക്കല്‍, താങ്കളുടെ നാട്ടിലെ ഭാഷ പ്രയോഗം പോലെ പറഞ്ഞാല്‍ ചാത്തന്മാര്... ചാത്തന് സേവ നടത്തി മുരടിക്കാതിരുന്നാല് മതി. ഗൃഹാതുരത്വം തുളുമ്പുന്ന ഒാര്‍മ്മകള്‍ പതിയെ ചിരിയിലേക്ക് വഴിമാറി. അവളുടെ ചെലവില്‍ ഐസ് ക്രീ കഴിച്ചിരുന്നു എന്നും അവര്‍ ബുദ്ധിമുട്ടുള്ളവളാണെന്നും കണ്ടും. അത് രണ്ടും തമ്മില്‍ സമരസപ്പെടുന്നില്ല എന്നുള്ള ഒരു പോരായ്മയുമുണ്ട് കെട്ടോ.. !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ